ഞായറാഴ്‌ച, ഏപ്രിൽ 01, 2012

വലിയ മാസ്റര്‍ ഒന്നും ആയില്ലെങ്കിലും ലവന്‍ പത്താം തരം കടന്നുകൂടും

ഓരോ സിനിമയും ഞാന്‍ കാണാന്‍ പോവുന്നത് കുറച്ചു മുന്‍വിധികളോടെയാണ്. ആ മുന്‍വിധികള്‍ ആണ് പ്രതീക്ഷകളുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ ആ സിനിമ ഉയര്‍ത്തുന്ന പ്രതികരണങ്ങള്‍ പൂര്‍ണമായും ആ പ്രതീക്ഷകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും, അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ കയറി കാണുന്ന പല സാധാരണ ചിത്രങ്ങളും ഞാന്‍ ഇഷ്ടപ്പെട്ടു പോവാറും ഉണ്ട്. എന്റെ മുന്‍വിധികള്‍ കാര്യമായും അടിസ്ഥാനപെടുത്തുന്നത് സംവിധായകനെ ചുറ്റിപറ്റിയാണ്. എത്ര നല്ല പ്രമേയങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും, കലാകാരന്മാരും ഒത്തു ചെര്നാലും അമരക്കാരന്‍ കഴിവില്ലാതവനാനെങ്കില്‍ ഒരു കാര്യവുമില്ല എന്നാണു എന്റെ അഭിപ്രായം. ഒരു സംവിധായകനെ പറ്റി പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍കാല പരിശ്രമങ്ങളെ മനസ്സില്‍ ഉള്‍കൊണ്ടാണ്... അതില്‍ ചില അപവാദങ്ങളും ഉണ്ട്.. ശ്യാമപ്രസാദിനെ പോലെ... ശ്യാമപ്രസാദിന്റെ ഓരോ സിനിമയും കാണാന്‍ പോവുന്നത് അദ്ദേഹത്തിനെ കഴിവില്‍ ഉള്ള അമിത വിശ്വാസം കൊണ്ട് വര്‍ദ്ധിച്ച പ്രതീക്ഷകളോടെ ആണ്. പക്ഷെ പലപ്പോഴും നിരാശ ആയിരുന്നു ഫലം. അദ്ദേഹത്തിന്റെ കഴിവിന്റെ നിലവാരം അനുസരിച്ച് അദ്ദേഹം ഇന്നേവരെ ചെയ്ത ഒരു സിനിമയും ഉയര്‍ന്നിട്ടില്ല എന്ന് എനിക്ക് തോന്നാറുണ്ട്.... അതവിടെ നില്‍ക്കട്ടെ ഇനി വിഷയത്തിലേക്ക് കടക്കാം. ജോണി ആന്റണി എന്ന സംവിധായകനെ പറ്റി എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.. സി ഐ ഡി മൂസയും, തുറുപ്പു ഗുലാനും, ഇന്‍സ്പെക്ടര്‍ ഗരുഡും ഒക്കെ ചെയ്ത അദ്ധേഹത്തിന്റെ ഭൂതകാലം ഒരു കഴിവിന്റെ ഇലയനക്കം പോലും നമുക്ക് കാട്ടി തന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇന്നലെ മാസ്റെര്സ് കാണാന്‍ ഇരുന്നപ്പോള്‍, സുബ്രമണ്യപുരം പോലുള്ള സിനിമയെടുത്ത ശശികുമാര്‍ ആദ്യമായി ബന്ധപ്പെടുന്ന ഒരു പ്രോജെക്റ്റ്‌ ആയിട്ടും സംവിധായകന്‍ ജോണി ആന്റണി ആയതു കൊണ്ട്  ഒരു പ്രതീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നില്ല. പക്ഷെ മാസ്റെരസ് ഞാന്‍ ആസ്വദിച്ചു കണ്ടു. ദോഷം പറയരുതല്ലോ,  അതിന്റെ ഒരേ ഒരു കാരണവും ജോണി ആന്റണി എന്ന സംവിധായകന്റെ കഴിവ് ആണ്.

പുതിയൊരു തിരക്കഥാകൃത്തിനെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ പരിചയപ്പെടുതിയിരിക്കുന്നത്, ജിനു അബ്രഹാം. തമിഴില്‍,  ഷങ്കര്‍ എന്ന സംവിധായകന്‍ മാറി മാറി ഉപയോഗിച്ച് വിജയിപ്പിച്ചിരിക്കുന്ന ഒരു ഫോര്‍മുലയെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്. ആദ്യത്തെ അര മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ സിനിമ പോവുന്ന വഴിയും പരിണാമവും ഒക്കെ സിനിമകള്‍ സ്ഥിരം ആയി കാണാറുള്ള എല്ലാവര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഒരു കൊലപാതക പരമ്പരയിലൂടെ സമൂഹത്തോട് ഒരു സന്ദേശം കൊടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം... കേരള സമൂഹം ഇന്ന് ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന സ്ത്രീ പീഡനം എന്ന സാമൂഹ്യവിപത്ത് പശ്ചാത്തലവും.. പല സിനിമകളിലും കണ്ടിട്ടുള്ള പ്രമേയം തന്നെ. അപ്പോള്‍ എന്താണ് പ്രത്യേകത എന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടാവും. അവിടെയാണ് നമ്മള്‍ സംവിധായകന്‍ ജോണി ആന്റണിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്‌. ഇത്തരം പുതുമ അവകാശപ്പെടാനില്ലാത്ത പ്രമേയത്തെയും, പശ്ചാത്തലത്തെയും, ഒട്ടും മുഷിപ്പില്ലാതെ കാണാന്‍ പറ്റുന്ന രീതിയില്‍ പരുവപ്പെടുത്തി എടുക്കുന്നതില്‍ സംവിധായകന്റെ മനോധര്‍മവും, കയ്യടക്കവും തെളിഞ്ഞു കാണാം. ഒരു ത്രില്ലര്‍ സിനിമയ്ക്കു വേണ്ട ഗതിവേഗം കുറയ്ക്കുന്ന ഒരു രംഗമോ, ഒരു സംഭാഷണമോ ഈ സിനിമയില്‍ ഇല്ല.. അമ്പതു വയസ്സായ കാസനോവക്ക് ചുറ്റും വണ്ടുകള്‍ പറക്കുന്ന കണക്കിന് കാമിനിമാര്‍ ഉള്ള സമയത്ത്, ഇവിടെ നായകന് ഒരു നായികയോ, ആരാധികയോ പേരിനു പോലും ഇല്ല. പടത്തിന്റെ ചടുലതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്ലുള്ള പാട്ടോ, തമാശകളോ, ഓവര്‍ ഇമോഷണല്‍ ആയ രംഗങ്ങളോ അദ്ദേഹം പാടെ ഉപേക്ഷിക്കാന്‍ ചങ്കൂറ്റം കാട്ടിയിരിക്കുന്നു.

ഒരു സിനിമ കാണുമ്പോള്‍,  അതില്‍ അഭിനയിച്ച നടീനടന്മാരുടെയോ, അണിയറ പ്രവര്‍ത്തകരുടെയോ, കഥാപാത്രങ്ങളുടെയോ പേരും നാളും നക്ഷത്രവും ജാതകവും നോക്കി ജാതിയും മതവും തിരിച്ചു സെന്‍സസ് നടത്തിയും, നായകന്‍റെ മുറിയില്‍ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അന്ടെര്‍ വെയറിന്റെ നിറം നോക്കിയും, നായകന്‍ ഓടിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് നോക്കിയും, ഏതോ രംഗത്തില്‍ മിന്നി മറയുന്ന മൂത്രപുരയിലെ ബോര്‍ഡില്‍ പറ്റിയിരിക്കുന്ന ചെളി നോക്കിയും... മറ്റും അതിന്റെ രാഷ്ട്രീയവും, ബയോളജിയും, കെമിസ്ട്രിയും ഒക്കെ തിരിച്ചു വരച്ചു മെനക്കെടാറില്ല. സൂക്ഷിച്ചു നോക്കിയാല്‍, ശ്രീ രാമകൃഷ്ണന്‍ എന്ന പേരില്‍ നിന്ന് തന്നെ തുടങ്ങി, സിനിമ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയം ഒക്കെ പതിര് തിരിച്ചു എടുക്കാന്‍ പറ്റുമായിരിക്കും. പക്ഷെ ഞാന്‍ അതിനൊന്നും മുതിരുന്നില്ല. അത് കൊണ്ട് എന്റെ പഴഞ്ജന്‍ ആസ്വാദന ശീലങ്ങള്‍ വെച്ച്  സ്ക്രീനില്‍ കാണുന്നതെന്തോ അത് മാത്രം അത് വായിച്ചു ഞാന്‍ നിര്‍ത്തും. എനിക്ക് മുഖ്യധാരാ സിനിമ വെറും വിനോദോപാധി മാത്രമാണ്.  ഗൗരവമുള്ള സിനിമകള്‍ കാണുമ്പോള്‍ അത്തരത്തില്‍ ഉള്ള ഫ്രെയിം ഓഫ് മൈന്‍ഡ് ഉം ആയി ഞാന്‍ നിരീക്ഷിക്കും. ഇനി ലോജിക്കിനെ കുറിച്ചൊക്കെ പറയുക ആണെങ്കില്‍ അവിടെയും ഇവിടെയും ചില ചെറിയ പഴുതുകള്‍ ഉണ്ടെങ്കിലും, അതൊന്നും കഥാഗതിയുടെ ഒഴുക്കിന് തടസ്സം വരുന്ന രീതിയില്‍ മുഴച്ചു നില്‍ക്കുന്നില്ല.

താരനിര്‍ണയത്തില്‍ ശില്‍പ്പികള്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. ഒന്നോ രണ്ടോ രംഗങ്ങളില്‍ മിന്നിമറയുന്ന വേഷങ്ങള്‍ വരെ ചെയ്യുവാന്‍ മുന്‍നിര നടീനടന്മാരാണ് ഉള്ളത്.  അതിന്റെ റിസള്‍ട്ട് സ്ക്രീനിലും കാണാനുണ്ട്. എല്ലാവരും താന്താങ്ങളുടെ ഭൂമികകള്‍ തരക്കേടില്ലാതെ നിര്‍വഹിച്ചു. പ്രിഥ്വിരാജിന് തന്റെ കൊക്കിലോതുങ്ങുന്ന കഥാപാത്രമാണ് കിട്ടിയിരിക്കുന്നത്.. അത് അദ്ദേഹം സാമാന്യം വൃത്തിയായി തന്നെ ചെയ്തു. തന്റെ ശരീരഭാഷയിലും സംഭാഷണത്തിലും പരമാവധി നിയന്ത്രണം അദ്ദേഹം നടത്തിയിട്ടുണ്ട്. (അത് പറയുമ്പോള്‍ തന്നെ,  അദ്ദേഹത്തെ സ്ക്രീനില്‍ കണ്ടപ്പോള്‍ കൂവി ആര്‍ത്തിരുന്ന എന്റെ മുന്വരിയില്‍ ഇരുന്നിരുന്ന ചെറുപ്പക്കാര്‍ അദ്ദേഹത്തിനു കയ്യടിക്കുന്ന കാഴ്ചയും ഞാന്‍ കണ്ടു). ശശി കുമാറിന്റെ റോള്‍ ഒരു പക്ഷെ മറ്റൊരു നടന്‍ (നിഷാനോ മറ്റോ) കുറെ കൂടി നന്നാക്കിയേനെ എന്ന് എനിക്ക് തോന്നി. പല സമയത്തും (അദ്ദേഹത്തെ ഡബ് ചെയ്ത ശബ്ദത്തിന്റെ ദൌര്‍ബല്യം ആവാം) ആ കഥാപാത്രത്തിന് വേണ്ട ഊര്‍ജ്ജം പകരാന്‍ അദ്ദേഹം പാട് പെടുന്നുണ്ടായിരുന്നു. ഒരു പക്ഷെ ശശികുമാര്‍ എന്ന ബ്രാണ്ടിന്റെ വിപണന മൂല്യമായിരിക്കാം, അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതില്‍ സംവിധായകനെ സ്വാധീനിചിരിക്കുക. ഇനി എടുത്തു പറയേണ്ട മറ്റൊരു വസ്തുത ബിജു മേനോന്‍ എന്ന നടന്റെ ഉയരുന്ന താരമൂല്യം ആണ്. കാര്യമായി ഒന്നും അദ്ദേഹം ഈ സിനിമയില്‍ ചെയ്തില്ലെങ്കിലും അദ്ധേഹത്തിന്റെ ഓരോ രംഗങ്ങളും ചെറുപ്പക്കാരായ കാണികള്‍ കയ്യടിയോടെ ആണ് സ്വീകരിച്ചിരിക്കുന്നത്.

ഇത് മഹത്തായ ചിത്രങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ അടുത്തൊന്നും വന്നുപെടില്ലെങ്കിലും ഈ അടുത്ത കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ദ്രിശ്യാആഭാസങ്ങളെ കണക്കിലെടുക്കുമ്പോള്‍  ഒട്ടും മുഷിപ്പ് കൂടാതെ കണ്ടിരിക്കാവുന്ന്ന ഒരു ചലച്ചിത്രാനുഭവം ആയിരിക്കും എന്നാണു എനിക്ക് പറയാനുള്ളത്. ഇത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ അവശേഷിക്കുന്നു... ഈ സിനിമയ്ക്കു മാസ്റെരസ് എന്ന ടൈറ്റില്‍ എന്തിനാണ് കൊടുത്തിരിക്കുന്നത്‌? എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.

1 അഭിപ്രായം:

Pheonix പറഞ്ഞു...

ഭായിടെ ഉള്ള കഴിവ് വെച്ച് എഴുതിയാല്‍ മതി..എന്തായാലും സിനിമ കാണട്ടെ..