തിങ്കളാഴ്‌ച, നവംബർ 25, 2013

ഗീത കൊല്ലപ്പെട്ട രാത്രിയിൽ ... അഥവാ ചാരുഅഞ്ജലി

കോമഡി മൂവികളിൽ ഹൊററിന്റെ അംശങ്ങൾ കണ്ടിട്ടുണ്ട് .. ഹൊറർ സിനിമകളിൽ കോമഡിയുടെ ട്രാക്കുകളും ... എന്നാൽ ഹൊറർ തന്നെ കോമഡി ആയിട്ടിറങ്ങുന്ന ജനുസ്സിൽ പെട്ട ഇത്തരം അവതാരങ്ങൾ അപൂർവമാണ് .... അങ്ങിനെ ലാലേട്ടനും പ്രിയദർശനും  അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫ്ലോപ്പ് മലകളുടെ മോളിൽ വെക്കാൻ ഒരു സൂപ്പർ ഫ്ലോപ്പ് കൂടി കിട്ടി ....

മണിച്ചിത്രത്താഴ്  ഒരു വിശ്വോത്തര സിനിമ ഒന്നുമല്ല .. പക്ഷെ സ്മാർട്ട് ഫിലിം മേക്കിങ്ങിലൂടെ പ്രേക്ഷകർക്ക് വേണ്ട ചേരുവകൾ പലതും കൌശലപൂർവം ചേർത്ത് അവർക്ക് നല്ല പോലെ ആസ്വദിക്കാവുന്ന ഒരു ഒന്നാംതരം എന്റർറ്റൈനെർ ആയിരുന്നു .. വ്യാഴാഴ്ച രാത്രി പത്തു മണിയ്ക്ക് മൾടി പ്ലെക്സിൽ തള്ളിക്കയരുന്ന ജനസമൂഹം തന്നെ അതിനു ദൃഷ്ടാന്തം ... പല പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും അതിനു പിറകിൽ ഒരു - അല്ല അഞ്ചു സംവിധായകരുടെ സാമാന്യ ബുദ്ധിയും .. വെടിപ്പായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു .. എന്നാൽ ഇവിടെയാകട്ടെ അവിടുന്നും ഇവിടുന്നും ഒക്കെ വലിച്ചു പറിച്ചെടുത്തു കൊണ്ടുവന്നിരുന്ന പ്രിയദർശൻ ടെക്കനിക്ക് ആവർത്തിക്കുമ്പോൾ മുമ്പൊക്കെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഒരു സാമാന്യ കയ്യടക്കം പോലും കാണാനില്ല. ഈ തിയറ്ററിൽ നമ്മളെ ഒക്കെ എത്തിച്ച സണ്ണി എന്ന കഥാപാത്രം  കാറ്റൂതി വിട്ട ബലൂണ്‍ പോലെ നിസ്സഹായനായി തേരാ പേരാ നടക്കുന്നത് മാത്രം മെച്ചം... അല്ല അതിനു പോലും സ്ക്രീൻ ടൈം ഇല്ല അങ്ങേര്ക്ക് ...



സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കഥ (വെറുതെ ഒരു മൂച്ചിന് പറഞ്ഞതാണ്, കഥ എന്നൊക്കെ  അതിനെ വിശേഷിപ്പിക്കാമോ എന്ന് എനിക്കറിയില്ല) ... നൂറ്റൊന്നാവർത്തിച്ച ക്ഷീരബല പോലെ അവിടുന്നും ഇവിടുന്നും ചുരണ്ടി എടുത്ത കുറെ രംഗങ്ങൾ ... എന്തിനെന്നു പോലും വ്യക്തമല്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമ തുടങ്ങി പതിനഞ്ചു മിനിറ്റിനകം ഒരു പത്തിരുപതു സിനിമകൾ എങ്കിലും കണ്ടിട്ടുള്ള ഏതു കൊച്ചു കുട്ടിക്ക് പോലും പ്രവചിക്കാവുന്ന രീതിയിലുള്ള സസ്പെന്സും ക്ലൈമാക്സും ... ദ്വയാർത്ഥവും അശ്ലീലവും തമാശയുടെ രൂപത്തിൽ കെട്ടി എഴുന്നെള്ളിക്കുന്ന ചില അരോചക മേമ്പോടികൾ ....കീർത്തി കാഴ്ചയിൽ മേനകയുടെ കാർബണ്‍കോപ്പി ആണെങ്കിലും അഭിനയത്തിൽ ഒരു പാട് പരിമിതികൾ  വ്യക്തമാക്കുന്നുണ്ട്. കുറെ പടങ്ങൾ ഒക്കെ അഭിനയിച്ച് കൂവി തെളിയുമായിരിക്കും ... പിന്നെ മധുവും ഗണേഷും അടക്കം ആരൊക്കെയോ എന്തൊക്കെയോ ആയി എന്തിനൊക്കെയോ വന്നും പോയും ഇരുന്നു ...


എന്തിനാ ഇങ്ങനെ ഒക്കെ സിനിമ എടുക്കുന്നത് ... അവസാന സീനിൽ നിഷാൻ (ആ ഒരു വിദ്വാൻ കൂടി ഉണ്ട്) "സാറിനോട് നന്ദി ഞാൻ എങ്ങിനെയാ പറയുക....." എന്നോ മറ്റോ പറയുമ്പോൾ പുറകിൽ നിന്നാരോ ഉറക്കെ " അവനോടു നന്ദി അല്ലടാ,  പന്നീ എന്നാ പറയേണ്ടത് .." എന്നതാണ് ആ സിനിമയിലെ രംഗങ്ങലെക്കാൾ ചിരി തീയറ്ററിൽ ഉയര്ത്തിയത്.  സിനിമ കഴിയുമ്പോൾ പ്രിയദർശന്റെ പേര് എഴുതിക്കാട്ടുമ്പോൾ കാശ് പോയവന്റെ അന്തരാളത്തിൽ നിന്നും വന്ന കൂവൽ മദിരാശിയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോലും കേള്ക്കാവുന്ന ഉച്ചത്തിൽ ആയിരുന്നു എന്നുകൂടി പറഞ്ഞു നിർത്തട്ടെ ..

ഒരു തിര പിന്നെയും തിര

തിര എന്നത് കൊണ്ട് വിനീത് ശ്രീനിവാസൻ ഉദ്ദേശിച്ചിരിക്കുന്നത്  വേവ് എന്ന വാക്കാണോ അതോ ബുള്ളറ്റ് എന്ന വാക്കാണോ എന്നെനിക്കറിയില്ല .. പക്ഷെ ഈ തിര കൊണ്ട് അദ്ദേഹം ബുൾസ് ഐ തന്നെ തറയ്ക്കുന്നുണ്ട് എന്നത് പടം തുടങ്ങി നൂറ്റിപന്ത്രണ്ട് മിനിട്ട് കൊണ്ട് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിയും... മൂന്ന് ചിത്രങ്ങൾ കൊണ്ട് ഫിലിം മേയ്ക്കിങ്ങിൽ മുപ്പതു കാതം മുന്നോട്ടു നീങ്ങിയ ഒരു സംവിധായകനെ കാണാൻ കഴിയും ... അദ്ദേഹത്തിന്  മാധ്യമത്തിൽ കൈവരുന്ന ഗ്രിപ്പ് അനുഭവിക്കാൻ കഴിയും ...കുറ്റമറ്റ പഴുതുകളടച്ച ലോജിക്കോട് കൂടിയ തിരക്കഥയൊന്നുമല്ല തിരയുടെത് ... പക്ഷെ പഴുതുകൾ തിരയാൻ നമ്മുടെ ചിന്തകളേ ഒരു നിമിഷം വെറുതെ നിർത്താൻ കഴിയാത്ത ഗതി വേഗം കൊണ്ട് അദ്ദേഹത്തിനു സാധിക്കുന്നു..ചടുലതയ്ക്ക് താളമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഷാൻ റെഹ്മാനും കൃത്യതയാർന്ന ദൃശ്യാഭാഷ നൽകിയ ജോമോൻ ടി ജോണും, മുമ്പോട്ടുള്ള പ്രയാണത്തിൽ വിനീത് ശ്രീനിവാസന്റെ തോളോട് തോൾ ചേർന്ന് തന്നെയുണ്ട്...




സുജോയ് ഘോഷിന്റെ "കഹാനി" ആണ് ഈ ചിത്രത്തിൻറെ മേയ്ക്കിങ്ങിങ്ങിൽ വിനീത് ശ്രീനിവാസന്റെ മാതൃക എന്നുള്ളത് മനസ്സിലാക്കാൻ അധികം കടന്നു ചിന്തിക്കെണ്ടതൊന്നുമില്ല.. പക്ഷെ ആ സാദൃശ്യം ഉപരിപ്ലവമായി നിർത്തി പ്രമേയത്തിലും നരേഷനിലും മൌലികത സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് .. പ്രചോദനവും പ്ലാഗരിസവും തമിലുള്ള വ്യത്യാസം ബോധ്യമുള്ള ഒരു സംവിധായകനാണ് അദ്ദേഹം എന്ന് നമുക്ക് മനസ്സിലാക്കാം.  പതിവ് ഫോർമുലകളെ പൂർണമായിട്ടോന്നും തിരസ്കരിച്ചിട്ടില്ല എങ്കിലും ഒരു പരിധി വരെ ആവർത്തന വിരസത കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന കഥാസന്ദർഭങ്ങളും ... കഥാപാത്രങ്ങളും അധികം കയറി ഇറങ്ങുന്നില്ല.

ഒരു സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് അത് നിൽക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലം എന്ന് നമ്മളെ പലവട്ടം ഓർമിപ്പിക്കുവാൻ സംവിധായകാൻ ശ്രമിച്ചിട്ടുണ്ട് .. കൊല്കോത്തയുടെ നിറക്കൂട്ട് കാളീ പൂജയുടെ കുങ്കുമത്തിൽ നമ്മുടെ കണ്ണുകളിലേക്ക് വിതറിയാന് കഹാനി നമ്മുടെ മുന്നിൽ മിന്നി മറഞ്ഞത് .. ഇവിടെയാകട്ടെ ഗോവയുടെയും ... ഏതോ ഒരു കർണാടക അതിർത്തി പട്ടണത്തിന്റെ  (ബെലഗാമോ ... ബെല്ലാരിയോ ... ഏതുമാവാം) സമ്മിശ്ര സംസ്കാരത്തിന്റെയും ചായക്കൂട്ടിൽ മുക്കിയെടുത്തിരിക്കുന്നു ...

ശോഭനയെക്കുറിച്ച് പലരും ഇവിടെ തന്നെ എഴുതിയിട്ടുണ്ട്. "എവിടെ ആയിരുന്നു ഇത്രയും നാൾ" തിലകനോട് രഞ്ജിത്ത് പ്രേക്ഷകനായി നിന്ന് സിനിമയിൽ ചോദിച്ച പോലെ നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു അസാമാന്യ സ്ക്രീൻ പ്രേസേന്സ്, അവരുടെ രോഹിണിയ്ക്കുണ്ട് എന്ന് നിസ്സംശയം പറയാം ... സാധാരണ നമ്മൾ കണ്ടിട്ടുള്ള "എൻ ജി ഓ" വാർപ്പ്‌ മാതൃകകളിൽ നിന്നും വിഭിന്നമായി ഐടിയലിസത്തെക്കാൾ ഇഫ്ഫെക്റ്റീവ്നെസ്സിനു പ്രാധാന്യം കൊടുക്കുന്ന രോഹിണിയുടെ വ്യക്തിത്വം അവരുടെ ശരീര ഭാഷയിൽ സുഭദ്രം . ധ്യാൻ ശ്രീനിവാസൻ കഥാപാത്രത്തിന്‌ അനുയോജ്യമായ കാസ്റ്റിംഗ് ... സ്വന്തം സഹോദരന്റെ കഴിവുകളും കഴിവുകേടുകളും വ്യക്തമായി അറിയാവുന്ന ഒരു സഹോദരന്റെ, കൌശലം അദ്ദേഹത്തെ ഉപയോഗിക്കുന്നതിൽ വിനീത് കാണിക്കുന്നുണ്ട്..  ഇനി മറ്റൊന്ന് കൂടി, മറ്റെല്ലാ റോളുകൾക്കും പുതിയ മുഖങ്ങളെ കാസ്റ്റ് ചെയ്യുക വഴി ഇമേജിന്റെ ഭാരമില്ലാതെ കഥാപാത്രങ്ങളെ കാണാൻ നമ്മൾക്കാവുന്നും ഉണ്ട് ...

ഇനി ക്ഷീരമുള്ള അകിടിന് ചുറ്റും കറങ്ങുന്ന കൊതുകുൾക്കായി വിനീത് ശ്രീനിവാസൻ രൂപക്കൂടിലും, ശേഷക്രിയയിലും, കുരിശു രൂപത്തിലും, പ്രാർഥനാ ദൃശ്യങ്ങളിലും ഒക്കെ ഒതുക്കിയ "ഡിവൈൻ ഇന്റെര്വേന്ഷൻ" വഴി കുറച്ചു ചോരത്തുള്ളികൾ ഇട്ടിട്ടുണ്ട് ... പക്ഷെ അധികം കഥാപാത്രങ്ങളുടെ പേരുകളിൽ ജാതിയും മതവും ഒക്കെ വലുതായി കൊടുക്കാത്തത് കൊണ്ട് ഇതൊക്കെ കൊണ്ട് തൃപ്തിപ്പെടുകയെ തൽക്കാലം നിർവാഹമുള്ളൂ ...

ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രിയദർശനും, സത്യൻ അന്തിക്കാടും, ഷാജി കൈലേസുമൊക്കെ  ഒക്കെ തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കൊടും പാതകങ്ങൾ മതിയാക്കി വീട്ടിലിരിക്കുന്ന മക്കളുടെ കയ്യിലേക്ക് ആ മെഗഫോണ്‍ കൊടുത്ത് നോക്കാൻ ഒരുമ്പെട്ടാൽ മതിയായിരുന്നു ..

ശനിയാഴ്‌ച, ജൂൺ 01, 2013

ശ്രീനിവാസൻ പടി ഇറങ്ങുമ്പോൾ



അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഒരു പക്ഷെ ഈ പോസ്റ്റ്‌ വെളിച്ചം കണ്ടു അധികം താമസിയാതെ തന്നെ ശ്രീനിവാസനെ ബി സി സി ഐയിൽ നിന്നും പുകച്ചു ചാടിചിട്ടുണ്ടാവും 

ശ്രീനിവാസനെ അടിച്ചിറക്കിയാൽ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും എന്ന രീതിയിൽ ആണ് ഇംഗ്ലീഷ് ചാനലുകൾ കുറെ ദിവസങ്ങളായി സകലതും സ്തംഭിപ്പിച്ചു ഉച്ചത്തിൽ വിളിച്ചു കാറുന്നത്‌ ... ശ്രീനിവാസൻ പോവേണ്ട ആൾ തന്നെയാണ് അതിൽ യാതൊരു ശങ്കയുമില്ല ... പക്ഷെ അത് കൊണ്ട് എല്ലാം അവസാനിക്കുമോ? .. ശ്രീനിവാസൻ പടിയിറങ്ങിയാൽ പിന്നെയെന്ത്? ... അദ്ദേഹത്തിനു പകരം മറ്റൊരു ശ്രീനിവാസൻ (കയറാൻ കച്ച മുറുക്കുന്നവരുടെ മുൻ നിരയിൽ ശ്രീമാൻ ശരദ് പവാർ ഉണ്ട് എന്നത് കൂടി ഓർക്കണം) കയറി കസേരയിൽ ഇരുന്നാൽ അതോടെ ഇന്ത്യൻ ക്രിക്കറ്റ് സ്ഫടികം പോലെ തിളങ്ങുമോ? ഇത് പോലെ തന്നെയാണ് രണ്ടു മൂന്ന് സീസണ്‍ മുമ്പ് ലളിത് മോഡിയെ തൂക്കി എറിഞ്ഞു പരിഹാരം ഉണ്ടാക്കിയത് 

ഇവിടെയാണ്‌ നമ്മുടെ താൽക്കാലിക ഒട്ടിപ്പ് പരിഹാരശ്രമങ്ങളുടെ അപര്യാപ്തതയെ ക്കുറിച്ച് മനസ്സിലാക്കേണ്ടത് .. പലരും പറയുന്നുണ്ട് സർക്കാർ / സ്പോർട്സ് മന്ത്രാലയം അങ്ങ് ഏറ്റെടുത്താൽ മതി ഉടനടി പരിഹാരമായി എന്ന് ... സർക്കാർ ഏറ്റെടുത്തു ഭരിക്കുന്ന മറ്റുള്ള കായിക ഇനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി കൊണ്ടാണോ ഇതൊക്കെ പറയുന്നത് എന്ന് എനിക്കറിയില്ല ...കാര്യം നമ്മൾ കുറ്റങ്ങൾക്ക് കൈ ചൂണ്ടിക്കാണിച്ചാലും ബി സി സി ഐ എന്ന സംഘടന ഈ രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നുണ്ട് ... ഇത്തരത്തിൽ ഒരു സ്വതന്ത്ര സംഘടന ആയി നില്ക്കുന്നത് തന്നെയാണ് അതിന് ഒരളവു വരെ കാരണം .. അത് വഴി (അമിത) ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ് എന്ന രീതിയിൽ അത് നടത്തിക്കൊണ്ട് വന്നത് തന്നെയാണ് ക്രിക്കറ്റിനു ഗുണം ഉണ്ടാക്കിയത് ... അങ്ങിനെ പറയുമ്പോൾ സ്വാഭാവികമായി ഒരു ചോദ്യം വരും ... പിന്നെ എങ്ങിനെയാണ് ഈ വക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ..

ഒന്നോ രണ്ടോ ആളെ മാറ്റി വേറെ ആളെ വെച്ചതു കൊണ്ട് തീരുന്ന ഒരു പ്രശ്നം അല്ല ബി സി സി ഐ മൂലം ഇന്ത്യൻ ക്രിക്കറ്റിനു ഉണ്ടായിട്ടുള്ളത് ... അതിനുള്ള പരിഹാരം നേരിട്ട് പറയുക ആണെങ്കിൽ സംഘടനയ്ക്ക് ഉത്തരവാദിത്തവും, സുതാര്യതയും നൽകുകയാണ് ... ചെയ്യുന്ന ഓരോ കാര്യത്തിനും രാജ്യത്തെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകരോടുള്ള ഉത്തരവാദിത്തം വരുന്ന രീതിയിൽ ക്രമീകരിച്ചാൽ ഒരളവു വരെ പ്രശ്ന പരിഹാരം ആവും ... അതെങ്ങിനെ എന്ന് ചോദിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ചില കാര്യങ്ങൾ ആണ് ആദ്യമായി മനസ്സിൽ വരുന്നത് 

ബി സി സി ഐ യെ മറ്റു പൊതു വകുപ്പുകൾ പോലെ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരിക. ചെയ്യുന്ന പ്രവൃത്തികൾ പൊതു ജനങ്ങൾക്ക്‌ അറിയുവാനും ... അതിലുള്ള പ്രശ്നങ്ങൾ ചോദ്യം ചെയ്യുവാനും അത് വഴി സാധിക്കണം. 

ബി സി സി ഐ ഭരണകർത്താക്കൾക്കോ, അവരുടെ ബന്ധുക്കൾക്കോ, ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലും ഉള്ള സാമ്പത്തിക ഇടപാടുകളിൽ (റെലെകാസ്റ്റ് രൈറ്റ്സ്, സ്പോന്സോര്ഷിപ്സ്, ടീം ഉടമസ്ഥത തുടങ്ങിയ ...) പങ്കാളി ആവാൻ അനുവാദം നൽകാതിരിക്കുക ..

ബി സി സി ഐയ്ക്ക് ശമ്പളം വാങ്ങുന്ന മുഴുവൻ സമയ അംഗങ്ങൾ ഉണ്ടാവണം ... മുഖ്യമന്ത്രി, മന്ത്രി, വൻ വ്യവസായങ്ങളുടെ ബോർഡ്‌ ഡയരക്ടർ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ബി സി സി ഐ ഭരണം നടത്താൻ അവകാശം നല്കരുത് ... 

ഒത്തുകളി, കോഴ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന പരാതികൾ ഉടനടി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനുള്ള ഒരു സ്ഥിരം സംവിധാനം നിലവിൽ വരുത്തുക .

അംഗങ്ങളെ പറ്റിയുള്ള കേസുകൾ അവർ സ്വന്തം ചിലവിൽ കോടതിയിൽ നേരിടുക ... അഥവാ ജയിച്ചാൽ ബി സി സി ഐ - ചിലവായ പണം തിരികെ കൊടുക്കാം ... അല്ലെങ്കിൽ അത് അംഗത്തിന്റെ സ്വന്തം റിസ്ക്‌ ... 

ഇതൊക്കെത്തന്നെ നിലവിൽ വന്നാൽ കാര്യമായ പുരോഗതി നമുക്ക് കാണാൻ സാധിക്കും 

വെള്ളിയാഴ്‌ച, മേയ് 03, 2013

മുംബൈ പോലീസ് - ബോൾഡ്

കുറച്ചു നീണ്ട കാലയളവിനു ശേഷം കണ്ട സിനിമയെക്കുറിച്ചുള്ള ഒരു കുറിപ്പ് കൂടി രേഖപ്പെടുത്തി വെയ്ക്കുന്നു. കഥയുടെ സൂചനകൾ ഏതെങ്കിലും വിധത്തിൽ പുറത്തു വിടുന്നത് കാണുവാൻ ഒരുങ്ങുന്ന എല്ലാവരുടേയും ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് അത്തരത്തിലുള്ള എല്ലാ പരാമർശങ്ങളും സൂചനകളും മന:പ്പൂർവം ഒഴിവാക്കുന്നു 

തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ .. റോഷൻ ആണ്ട്രൂസ് - കാസനോവ എന്ന ചലച്ചിത്രാഭാസം കൊണ്ടുണ്ടായ ക്ഷീണം തീർത്തു ... സിനിമ ഒരു വൻ വിജയം ആവുമോ എന്നൊന്നും പ്രവചിക്കാനുള്ള കഴിവുകൾ എനിക്കില്ല. അത് പോലെ അത് ഏതെങ്കിലും ഇംഗ്ലീഷ്, കൊറിയൻ മോഷണ പരമ്പരയിലെ കണ്ണിയാണോ എന്നും കണ്ടു പിടിക്കാനുള്ള വലിയ പരിജ്ഞാനവും ഇല്ല ... അതിന്റെ രാഷ്ട്രീയ, സാമൂഹിക ശരികളേയും ശരികേടുകളെയും പറ്റി ഒന്നും ഇവിടെ പറയാനും ഇല്ല ...

പക്ഷെ ഒന്ന് പറയാം ... ഇത്തരം വ്യതിരിക്തമായ ഒരു ഇതിവൃത്തം തികഞ്ഞ ചങ്കൂറ്റത്തോടെ സൃഷ്ടിക്കാൻ ധൈര്യം കാണിച്ച ബോബി - സഞ്ജയ് ദ്വയം, ആ വിഷയം അസാമാന്യമായ കയ്യടക്കത്തോടെ, ഒട്ടും പാളിപ്പോവാതെ, പതിവ് ചേരുവകളോ, വ്യതിയാനങ്ങളോ, കൊമ്പ്രമൈസുകളോ കൂടാതെ പരമാവധി സത്യസന്ധതയോടെ കൈകാര്യം ചെയ്ത റോഷൻ ആണ്ട്രൂസ് എന്ന സംവിധായകൻ, ഇമേജ് ഹാങ്ങ് അപ്പ്സ് കൂടാതെ ഇത്തരം ഒരു റോൾ സ്വീകരിക്കുകയും, അതിനെ തന്നാൽ ആവും വിധം ഭംഗിയാക്കുകയും ചെയ്ത പ്രിഥ്വിരാജ് ... ഇവരൊക്കെ അഭിനന്ദനം അർഹിക്കുന്നു ... കഥയുടെ പരിണാമം ഞാൻ തുടങ്ങി പത്തു മിനിട്ടോളം നീങ്ങിയപ്പോൾ തന്നെ എന്റെ കൂടെ സിനിമ കാണാനുള്ള സുഹൃത്തുകളോട്‌ പ്രവചിച്ചതു തന്നെ ആയിരുന്നു .. പക്ഷെ ആ പരിണാമത്തിന്റെ വഴിത്തിരിവാവുന്ന ആ ട്വിസ്റ്റ്‌ ... അത് എല്ലാവരെയും പോലെ എനിക്കും ഷോക്കിംഗ് ആയിരുന്നു ... 

ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങളുടെ ശൈലി ആണ് ആഖ്യാനത്തിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കഥയിൽ ഒളിപ്പിച്ച ട്വിസ്റ്റ്‌ പോലും ഇന്ത്യൻ സിനിമയിൽ ആദ്യമായാണ്‌ കാണാൻ സാധിച്ചിട്ടുള്ളത്. ആവശ്യം ഇല്ലാതെ കുത്തി തിരുകുന്ന പാട്ടുകൾ, നായകൻറെ പ്രണയം, അതിപ്രസരമായെക്കാവുന്ന ഫാമിലി സെന്റിമെന്റ്സ്, സുരാജ് തമാശകൾ എന്ന് തുടങ്ങിയ സ്വാഭാവികമായി ഈ ജോണറിലുള്ള ത്രില്ലറുകളുടെ ഒഴുക്കിന് വിഘാതമായേക്കാവുന്ന ഒരു ഘടകവും ഇവിടെ ഭാഗ്യവശാൽ ഉൾക്കൊള്ളിച്ചിട്ടില്ല. 

എന്റെ കാഴ്ച്ചപ്പാടിൽ റിയാസ് ഖാന്റെ കഥാപാത്ര സൃഷ്ടിയിലെ അസംഭാവ്യത എന്ന് തുടങ്ങിയ രണ്ടോ മൂന്നോ അവഗണിക്കാവുന്ന, ചെറിയ അസ്വാരസ്യങ്ങൾ ഒഴിവാക്കിയാൽ ഒറ്റവാക്ക് - എനിക്കിഷ്ടപ്പെട്ടു

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

എന്നെ കരയിച്ച അബ്രഹാം ലിങ്കണ്‍

ഡാനിയേല്‍  ദെ ലൂയീസ്... അബ്രഹാം ലിങ്കനായി അരങ്ങു തകര്‍ത്ത് ഓസ്ക്കാര്‍ വാങ്ങി ഇറങ്ങുന്നത് ടി വിയില്‍ മകനോടൊപ്പം ഇരുന്നു കാണുന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ വന്നത് അബ്രഹാം ലിങ്കണ്‍ എന്ന വേദനിക്കുന്ന ഒരു ഓര്‍മയാണ് ...

ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. അരക്കൊല്ല പരീക്ഷയുടെ ഉത്തരകടലാസുകള്‍ വിതരണം ചെയ്യുന്ന ദിവസം... ഇംഗ്ലീഷ് പരീക്ഷയുടെ പേപ്പര്‍ അന്ന് ക്ലാസ്സില്‍ പതിവ് പോലെ വിതരണം ചെയ്തില്ല... അതിനു പകരം സ്കൂള്‍ പ്യൂണ്‍ ചേട്ടന്‍ വന്നു പറഞ്ഞു, ഇംഗ്ലീഷ് അധ്യാപകനായ ഫാദര്‍ ഹിലാരിയോസ് സ്റ്റാഫ് റൂമില്‍ ഇരിക്കുന്നുണ്ട്‌ .. ഓരോരുത്തരായി റോള്‍ നമ്പര്‍ പ്രകാരം അവിടെ പോയി പേപ്പര്‍ കളക്റ്റ് ചെയ്യുക എന്ന് ... എന്റെ നമ്പര്‍ 11... റോള്‍ നമ്പര്‍ 1, അനൂപ്‌..., ആന്റോ .... അങ്ങിനെ ഓരോരുത്തരായി പേപ്പര്‍ വാങ്ങാന്‍ പോവുന്നു. പക്ഷെ പേപ്പര്‍ വാങ്ങാന്‍ പോയ ആരും പേപ്പര്‍ വാങ്ങി ക്ലാസിലേക്ക് തിരിച്ചു വരുന്നില്ല . അപ്പോള്‍ എന്റെ  അടുത്തിരുന്ന ടെയ്സന്‍ പറഞ്ഞു അവരെ ഒക്കെ പേപ്പര്‍  കൊടുത്ത ശേഷം അച്ചന്‍ ഗ്രൌണ്ടിലേക്ക് കളിക്കാന്‍ പറഞ്ഞു വിട്ടിട്ടുണ്ടാവും എന്ന് 

ഹിലാരിയോസച്ചന്റെ എക്സെന്റ്രിസിട്ടി അറിയാവുന്ന ഞങ്ങളും പ്രതീക്ഷിച്ചു അത് തന്നെ ആവും കേസ് ചില ദിവസം അച്ചന്‍ അങ്ങിനെയാ ... ക്ലാസ്സ്‌ എടുക്കാന്‍ വന്നിട്ട് പുസ്തകം മടക്കി വെച്ചു വിമാന യാത്രയെ പറ്റി പറയും.. പിന്നെ ചില ദിവസം ആകട്ടെ ഇറ്റലിയിലെ ഭക്ഷണ രീതികളെ പറ്റിയാവും. ചിലപ്പോള്‍ പറയും . ഇന്നൊന്നും എടുക്കുന്നില്ല പോയി കളിച്ചോളൂ എന്ന് ... അതൊക്കെ അറിയാവുന്നത് കൊണ്ട് എന്റെ പേര് വിളിച്ചപ്പോള്‍, പെട്ടന്ന് കഴിഞ്ഞു പോരണേ എന്നാ പ്രാര്‍ഥനയുടെ ആണ് സ്റ്റാഫ് റൂമിലേക്ക്‌ നടന്നത് .. ഇംഗ്ലീഷും സോഷ്യല്‍ സ്ടദീസും എനിക്ക് നല്ല മാര്‍ക്ക് കിട്ടുന്ന വിഷയങ്ങള്‍ ആയിരുന്നത് കൊണ്ട് വലിയ ടെന്‍ഷനും ഉണ്ടായിരുന്നില്ല .. നേരെ സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ അച്ചന്‍ അവിടെ ഇരിപ്പുണ്ട് .. വേറെ ആരും ഇല്ല ... കുറച്ചു പേപ്പറുകളും ഇരുപ്പുണ്ട്‌... 

"ഇങ്ങോട്ട് വാ "
ആമുഖം ഒന്നും കൂടാതെ അച്ചന്‍  ചോദിച്ചു
"ലിങ്കണ്‍  - എന്താ സ്പെല്ലിങ്ങ്?"
ഞാന്‍ ഒട്ടും ശങ്ക കൂടാതെ തട്ടി വിട്ടു ...
 "L-I-N-C-O-N "

പറഞ്ഞു തീര്‍ന്നില്ല ഒരു മിന്നല്‍ പോലെ എന്റെ ഇടാതെ തോളിനു താഴെ ഒരു ചൂരല്‍ വന്നു ആഞ്ഞു പതിച്ചു ... ഞാന്‍ നിന്ന നിലക്ക് നിന്ന് ചാടി ...ജീവന്‍ പോയ വേദന ... അറിയാതെ തന്നെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നു .. അത് വരെ അങ്ങേരുടെ കയ്യില്‍ നിന്നും ഒരൊറ്റ അടി കൂടി എനിക്ക് കിട്ടിയിരുന്നില്ല ... എവിടെ നിന്നാണ് ചൂരല്‍ വന്നത് എന്ന് ഞാന്‍ കണ്ടത് പോലുമില്ല... നിറഞ്ഞ കണ്ണുകളോടെ നിന്ന എന്റെ മുന്നിലേക്ക്‌ തുറന്നു പിടിച്ച പുസ്തകം അദ്ദേഹം നീട്ടി

"ഇനി വായിക്കു ..."  
അടക്കാനാവാത്ത, തേങ്ങലോടെ ഞാന്‍ വായിച്ചു
"L-I-N-C-O-L-N"....

അത് തീര്‍ന്നതോടെ ഞാന്‍ പൊട്ടി കരഞ്ഞു ... ഇത്രയും വേദനയോടെ ഒരു അടി എനിക്ക് കിട്ടിയിട്ടേ ഉണ്ടായിരുന്നില്ല .. ഉള്ളം കയ്യില്‍ ആയിരുന്നു അക്കാലത്തൊക്കെ ടീച്ചര്‍മാര്‍ ചൂരല്‍ പ്രയോഗം നടത്തിയിരുന്നത് . ചെറിയ ക്ലാസ്സുകളില്‍ ചന്തിക്കും . ഇതാദ്യമാണ് കൈയ്യില്‍ മസിലിനു മുകളിലായി ഒരടി കിട്ടിയത് കരച്ചില്‍ ഒരു തേങ്ങലായി മാറുമ്പോള്‍ ഞാന്‍ മാര്‍ക്ക് പോലും നോക്കാതെ ഉത്തര കടലാസും വാങ്ങി നടന്നു. പുറത്തിറങ്ങിയപ്പോള്‍ ഷര്‌ട്ടിന്റെ അരക്കൈ തെറുത്തു കയറ്റിയപ്പോള്‍ കണ്ടു ചുവന്നു തടിച്ചു ഒരു വരമ്പ് പോലെ

വിതുമ്പുന്നതിനിടക്ക് തിരിച്ചു നടക്കുമ്പോള്‍  അച്ചന്‍ പറയുന്നത് കേട്ട്... "നവ് യു കാന്‍ ഗോ ആന്‍ഡ്‌ പ്ലേ .." ഗ്രൌണ്ടിലേക്ക് നടക്കുന്ന വഴിക്ക് കണ്ടു, ബിജു തോമസും, ബൈജുവും , ജാക്കും, ഹാഷീമും ഒക്കെ പല ഇടങ്ങളിലായി തോള്‍ തടവിക്കൊണ്ട്, തേങ്ങലിന്റെ പല അവസ്ഥകളില്‍ ഇരിക്കുന്നത് ..

അതിനു ശേഷം ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും ലിങ്കണ്‍ എന്നാ വാക്കിന്റെ സ്പെല്ലിങ്ങ് ഞാന്‍ തെറ്റിച്ചിട്ടില്ല .... 

ബൈ ദി വേ .. ഡാനിയേല്‍  ദെ ലൂയീസിനു അഭിനന്ദനനങ്ങള്‍ ... ഏതായാലും ഇത് വരെ കാണാന്‍ ഒത്തില്ല .. ടി വിയില്‍ വരുമ്പോള്‍ കാണാം