ശനിയാഴ്‌ച, മേയ് 26, 2012

ഇനി ശവക്കല്ലറകള്‍ സംസാരിക്കട്ടെ ... ജീവിച്ചിരിക്കുന്ന ശവങ്ങളും

വര്‍ഷം തോറും കേരളത്തിലെ പല കവലകളിലും പല പേരുകള്‍ കൊത്തി വെച്ചിട്ടുള്ള കെട്ടി ഉയര്‍ത്തിയിരുന്ന സ്മൃതി മണ്ഡപങ്ങളില്‍ ചില ദിവസങ്ങളില്‍ പുഷ്പാര്‍ച്ചനകള്‍ നടക്കാറുണ്ട്... അതിനു മുമ്പില്‍ ഇടതും, വലതും, രണ്ടും കേട്ടതുമായി ഓരോ രാഷ്ട്രീയ കക്ഷികളുടെയും പ്രാദേശിക സംസ്ഥാന നേതാക്കള്‍ അവരില്‍ ചിലരുടെയെങ്കിലും പേരുകള്‍ ഉരുവിട്ട് ഈറന്‍ മിഴികളും, തുടിക്കുന്ന നെഞ്ചുമായി, അവര്‍ വിശ്വസിച്ച സ്നേഹിച്ച പ്രസ്ഥാനത്തെ വളര്‍ത്താനുള്ള നിരന്തര പോരാട്ടത്തില്‍ ജീവത്യാഗം നടത്തിയ അവരുടെ ഉജ്ജ്വല സ്മരണകളില്‍ "അവരുടെ പോരാട്ടം പാഴാവില്ല..." എന്ന പ്രതിജ്ഞ പുതുക്കാറുണ്ട്... രക്തസാക്ഷിയും ബാലിദാനിയും ഒക്കെയുമായി അവരുടെ പേരില്‍ ഫണ്ട് പിരിക്കാരുണ്ട്, അവരില്‍ പലരുടെയും പേരില്‍  ബസ് വൈറ്റിംഗ് ഷെഡ്‌ മുതല്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ വരെ കെട്ടിയുയര്‍ത്താറുണ്ട്. അവരുടെ പഴയകാല സഹയാത്രികര്‍ക്ക് പലര്‍ക്കും,  അവരുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ചുവരില്‍ തൂക്കിയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ നിറം മങ്ങി ചിതലെടുതുവെങ്കിലും, അവരെക്കുറിച്ചുള്ള  സ്മരണകള്‍ വര്‍ണശോഭമാണ് എന്നതും ഒരു വാസ്തവമാണ്. പലരെയും അവരുടെ ഉറ്റവരും, കുടുംബങ്ങളും മറന്നുവെങ്കിലും പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരെയും അവര്‍ പ്രസ്ഥാനതിനു വേണ്ടി ചെയ്ത ത്യാഗങ്ങളെയും മറക്കാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷെ ഇങ്ങനെയൊക്കെ പറയുമ്പോഴും ഈ വീരസ്മൃതികള്‍ പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ചില "ത്യാഗങ്ങളെ" കേരളത്തില്‍ ഇന്നേ വരെ ഒരു രാഷ്ട്രീയ കക്ഷിയും പൊതു വേദിയില്‍ സ്മരിച്ചിട്ടില്ല... ഇന്ന് വരെ...  ജീവന്‍ നല്‍കിയ ചരിത്രങ്ങള്‍ തങ്ക ലിപികളില്‍ പാര്‍ട്ടികള്‍ കോടി നിറ വ്യതാസമില്ലാതെ രേഖപ്പെടുത്തുമ്പോള്‍, പിന്നാമ്പുറത്ത് പൊതു സമൂഹത്തിന്റെ കണ്‍വെട്ടത്തിനും അപ്പുറം ചവറ്റു കോട്ടയില്‍ ഇട്ടു ഒളിപ്പിച്ചു വെച്ചു സ്വകാര്യ സംഭാഷണത്തില്‍ മാത്രം ഹുങ്കോടെ പറഞ്ഞിരുന്ന കുത്തിയും വെട്ടിയും വെടിവെച്ചും പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടി  ജീവന്‍ എടുത്തു കൊണ്ടിരുന്ന  ധീര യോദ്ധാക്കളുടെ നാമധേയങ്ങളും  ചരിത്രങ്ങളും.. പക്ഷെ എന്ത് കൊണ്ടോ പാര്‍ട്ടി സൂക്തങ്ങള്‍ ആരും അവര്‍ക്ക് വേണ്ടി രചിച്ചില്ല... അവരുടെ ഫോട്ടോകള്‍ ഒരു പാര്‍ട്ടി ഓഫീസുകളിലെ ചുവരുകളിലും തൂങ്ങിയില്ല, അവര്‍ക്ക് വേണ്ടി കവലകളില്‍ സ്മൃതി മണ്ഡപങ്ങള്‍ ആരും പണിതില്ല..

അവര്‍ക്കും കൊടുക്കണ്ടേ പുഷ്പാര്‍ച്ചന? അവരുടെ സ്മൃതികളുടെ ഇടയിലും ഉയരേണ്ടെ.. "ഇടിവാള്‍ സുര" സ്മാരക വായനശാലയും,  "പിച്ചാത്തി പരമു" സ്മാരക കല്യാണ മണ്ഡപവും ഒക്കെ...

പക്ഷെ കാലം അതിനു മാറ്റം വരുത്തുകയാണ് എന്ന് തോന്നുന്നു..  കടും തുടി എടുത്തു പാണന്മാര്‍ അവിടെയും ഇവിടെയും ഇടുക്കിലും മുടുക്കിലുമായി, അപദാന സര്‍വസ്വങ്ങളുമായി. തല പൊക്കി തുടങ്ങിയിരിക്കുന്നു. പുത്തൂരം വീട്ടിലെയും ആറ്റുംമണംമേലേയും പയറ്റി തെളിഞ്ഞ ചേകവന്മാര്‍ പടവാള് കൊണ്ട് ചുരിക തലപ്പ്‌ കൊണ്ടും തലകള്‍ കൊയ്തെടുത്തു രചിച്ച വീരഗാഥകളും മാമാങ്ക ചരിതങ്ങളുടെയും തുടര്കഥകള്‍... എണ്ണി എണ്ണിക്കൊണ്ട്  ഒന്നൊന്നായി തച്ചും, വെടിവെച്ചും, കുത്തിയും കൊയ്തെടുത്ത  തലകളുടെ വീരകഥകള്‍..  നമ്മുടെ മുന്നിലേക്ക്‌ എത്തി തുടങ്ങിയിരിക്കുന്നു... ഓരോരോ പാര്‍ട്ടി ഭക്തന്മാരുടെയും സിരകളില്‍ ചോര തിളക്കാന്‍.. കൊട്ടേഷന് ആളും അര്‍ത്ഥവും  അന്വേഷിക്കാന്‍ പാര്‍ട്ടികളെ അധികം മിനക്കെടുത്താതെ, ചോര തുടിക്കുന്ന ആയിരം ആയിരം പടയാളികള്‍ കത്തിയും തോക്കുമായി ഇനിയുള്ള ഒപ്പരെഷനുകള്‍ക്ക് വീര്യം പകരാന്‍ പടക്കളത്തിലേക്ക് ഇറങ്ങാന്‍ ഈ വീര ഗാഥകള്‍ പ്രചോദനമാകട്ടെ..

അതിനു വേണ്ടി കാലത്തിന്റെ കരിയില മൂടിയ വീരഗാഥകളുമായി,  ഇനി ശവക്കല്ലറകള്‍ പലതും സംസാരിച്ചു തുടങ്ങട്ടെ ... ജീവിച്ചിരിക്കുന്ന ചില "ശവങ്ങളിലൂടെ"യാണെങ്കിലും... ചോര വീണ മണ്ണില്‍ ഉയരുന്ന പൂമരങ്ങളെ പോലെ ചോര വേഴ്ത്തിയ കോമരങ്ങളും ഉയരട്ടെ ... ഉറഞ്ഞു തുള്ളട്ടെ


ചൊവ്വാഴ്ച, മേയ് 22, 2012

തൊമ്മിമാരും പട്ടേലര്‍ പ്രസ്ഥാനങ്ങളും

ടി പി വധത്തെ പറ്റി പ്ലസ്സില്‍ നടക്കുന്ന ചില ചര്‍ച്ചകളോട് ഒരു അനുബന്ധം :

ഇതുവരെയുള്ള അഭിപ്രായങ്ങള്‍ പലതും വായിച്ചു തോന്നിയ ചില കാര്യങ്ങള്‍ ആണ് കുറിച്ചിടുന്നത്.... താന്‍ കൊണ്ട് വന്ന വാദമുഖങ്ങള്‍ക്ക് അടിവരയിടാന്‍ വേണ്ടി മാത്രം, വേണ്ടി മുന്‍കാലങ്ങളില്‍ വളരെ സമചിത്തതയോടെ, ലോജിക്കോട് കൂടി വാദമുഖങ്ങള്‍ രേഖപ്പെടുത്തിയിരുന്ന പലരും ഈ വിഷയത്തില്‍ തീര്‍ത്തും നിയന്ത്രണം കൈവിട്ട പോലെയാണ് പ്രതികരിക്കുന്നത്. ടി പിയുടെ കൊലപാതകത്തില്‍ പാര്‍ടിക്ക് പങ്കില്ല എന്ന പോയന്റില്‍ ഇത് വരെ ഊന്നി നിന്നിരുന്ന വാദങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ കൊലപാതകളെ ന്യായീകരിക്കാന്‍ വേണ്ടി ശ്രമം നടത്തുന്നു എന്ന് തോന്നുന്ന ട്രാക്കിലാണ് പോവുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. അതിനു വേണ്ടി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊല്ലുന്നതും സംഘം ചേര്‍ന്ന് നിരായുധനായ ഒരാളെ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കൊല്ലുന്നതും ഒന്നാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള "ലോജിക്കും" അവര്‍ കൊണ്ടുവരുന്നു .

കൊലപാതകം എന്ന ഹീനമായ ആക്റ്റ്, സാഹചര്യങ്ങളില്‍ നിന്നും വേര്‍പെടുത്തി എടുത്താല്‍ അതെല്ലാം ഒരു പോലെ അപലപനീയവും നിന്ദ്യവും ആണ്. പക്ഷെ അവിടെ സാഹചര്യം എന്ന വേരിയബിള്‍ കൊണ്ട് വരുമ്പോള്‍ ആ അളവുകോലില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തേണ്ടി വരും. ഇവിടെ പരാമര്‍ശിക്കപ്പെട്ട സാഹചര്യങ്ങള്‍ പലതാണ് ... രാഷ്ട്രീയ കൊലപാതകം, യുദ്ധം, തീവ്രവാദി ആക്രമണം എന്നുള്ള സവിശേഷ സാഹചര്യങ്ങള്‍, സ്റ്റേറ്റ്/ഭരണകൂടം പിന്തുണയുള്ള കൊലകള്‍, വധ ശിക്ഷകള്‍, കലാപങ്ങളില്‍ നടക്കുന്ന ഹത്യകള്‍.. 


ഇനി ഒന്നൊന്നായി പരിശോധിക്കാം. ആദ്യമേ തന്നെ പറയട്ടെ, താങ്കളുടെ നിലപാടില്‍ നിന്നും വ്യതസ്തമായ ഒരു ആശയത്തില്‍ വിശ്വസിക്കുന്നു, അതിനെ പ്രചരിപ്പിക്കുന്നു എന്ന് കരുതുന്നത് കൊണ്ട് ഒരു വ്യക്തിയുടെ ജീവന്‍ എടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരിക്കലും "ന്യായീകരിചെടുക്കാന്‍" പറ്റാത്ത ഒരു നിഷ്ടൂരമായ കൃത്യമാണ്. ഇന്ന് കേരളത്തില്‍  രാഷ്ട്രീയ കൊലപാതകള്‍ നടത്തുന്ന കക്ഷികളില്‍, എല്‍ ഡി എഫും, യൂ ഡി എഫും മാറി മാറി ഭരണത്തില്‍ വരുന്ന ഒരു രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തില്‍ നില നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ തങ്ങളുടെ സുഗമ പ്രവര്‍ത്തനത്തിന് വിഘാതമായി "ജീവന് ഭീഷണി ഉയര്‍ത്തുന്ന എതിര്‍പക്ഷ ഭീകരരെ" കൊന്നു തള്ളുന്നതിനു പകരം നിയമത്തിനു മുന്നില്‍ എത്തിച്ചു തുറുങ്കില്‍ അടക്കാന്‍ അവര്‍ക്ക് ഇരുവര്‍ക്കും കഴിയുന്ന അവസ്ഥകളും സാഹചര്യവും ഉണ്ട്... അവര്‍ ഭരിക്കുമ്പോഴും നീതി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ കഴിവ് കേടു അല്ലെങ്കില്‍ അവര്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതായിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് എന്ന് പറയേണ്ടി വരും. അത് കൊണ്ട് തന്നെ  രാഷ്ട്രീയ കൊലപാതകം എന്ന കൃത്യം ഒഴിവാക്കാവുന്ന, അല്ലെങ്കില്‍ ഒഴിവാക്കേണ്ട നരഹത്യ എന്ന ഗണത്തില്‍ വരുന്ന കാര്യം തന്നെയാണ്, അവിടെ "ഗത്യന്തരമില്ലായ്മ" അല്ലെങ്കില്‍ "ആത്മരക്ഷ" എന്ന വാദമുഖങ്ങള്‍ എത്ര ഉറക്കെ പറഞ്ഞു വെച്ചാലും നില നിന്ന് പോവുന്നതല്ല. അത് കൊണ്ട് "രാഷ്ട്രീയ കൊലപാതകള്‍" ഏറ്റവും ഹീനമായ ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത കുറ്റ കൃത്യം തന്നെയാണ്, എന്ന് അടിവര ഇട്ടു പറയുന്നു.. അത് ഏതു കൊടിയുടേയും ആശയത്തിന്റെയും തണലില്‍ നടത്തിയതായിരുന്നാലും.

ഇനി രണ്ടാമത്തെ സാഹചര്യം - യുദ്ധം, തീവ്രവാദി ആക്രമണം എന്ന ഘട്ടങ്ങളില്‍, നടക്കുന്ന ഹിംസകള്‍, അവിടെ ആത്മരക്ഷ എന്ന ഒരു വാദം (ന്യായം എന്ന വാക്ക് ഞാന്‍ മനപ്പൂര്‍വം പ്രയോഗിക്കുന്നില്ല) നില നില്‍ക്കുന്നതാണ്.. അജ്മല്‍ അമീര്‍ കസബും സംഘവും, കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം കൊന്ന പാക്കിസ്ഥാന്‍ ഭടനും അത്തരത്തിലുള്ള കണക്കില്‍ വരും. പക്ഷെ അവിടെയും "ശത്രു രാജ്യം" എന്ന് മുദ്രകുത്തി അതിര്‍ത്തി കയറി പാകിസ്ഥാനി ഭടനെയോ പൌരനെയോ കൊല്ലുന്നതോ, അല്ലെങ്കില്‍ "കപടദേശ സ്നേഹത്തിന്റെ" പേരില്‍ ഒരു ബോംബ്‌ സ്ഫോടനം നടത്തി കൊല നടത്തുന്നതോ യാതൊരു വിധത്തിലും ഉള്ള ന്യായീകരണം അര്‍ഹിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് "ഐ പി കെ എഫും", ശ്രീലങ്കന്‍ സേനയും നടത്തിയ ഹീനകൃത്യങ്ങളെ "കൊലകള്‍", "കുറ്റ കൃത്യങ്ങള്‍" എന്ന രീതിയില്‍ കാണുന്നതും അപലപിക്കുന്നതും, നടപടി എടുക്കണം എന്ന് വാദിക്കുന്നതും. അത് പോലെ തന്നെയാണ് "എന്കൌന്ടര്‍" എന്ന ഓമനപ്പേരിട്ട് വിളിച്ചു സ്റ്റേറ്റ് സ്പോന്‍സര്‍ ചെയ്യുന്ന കൊലകള്‍... അതും രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ തന്നെ നിന്ദ്യവും അപലപനീയവും ശിക്ഷാര്‍ഹവും ആണ്. കുറ്റവാളികളെ - അവര്‍ എത്ര കൊടും കുറ്റ കൃത്യം ചെയ്തവര്‍ ആയാലും - അവരെ നിയമത്തിനു മുന്നില്‍ എതിക്കാതെ കൊല്ലുന്നത്, രാഷ്ട്രീയ കൊലപാതകം പോലെ തന്നെയുള്ള കുറ്റകൃത്യം തന്നെയാണ്, അത് സ്റ്റേറ്റ് ചിലവില്‍, സൈന്യമോ പോലീസോ, നടത്തുന്നതായാലും, "ദേശസ്നേഹത്തിന്റെ" തിളങ്ങുന്ന മിട്ടായി കടലാസ്സില്‍ പൊതിഞ്ഞു നടത്തുന്നതായാലും.... ഇനി നിയമപ്രകാരമുള്ള വധശിക്ഷ... അതും കാലഹരണപ്പെട്ട, തള്ളിക്കളയേണ്ട ഒരു കാര്യം തന്നെയാണ് എന്നാണു ഞാന്‍ കരുതുന്നത്.. 

കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും എന്നുള്ള വട്ടത്തില്‍ പെട്ട് കേരളം കറങ്ങുമ്പോള്‍ മാധ്യമങ്ങളും, സമൂഹവും, പ്രസ്ഥാനങ്ങളും മറക്കുന്ന ഒരു കാര്യം ഉണ്ട്.. ഇതിനെക്കാള്‍ വലിയ ജീവിത പ്രശ്നങ്ങളും അഭിമുഖീകരിച്ചു ജീവിക്കേണ്ടി വരുന്ന ഒരു പാട് പേര്‍ ഈ നാട്ടിലുണ്ട്. അവര്‍ക്ക് പ്രധാനം അന്നന്നത്തെ അപ്പവും സ്വൈരജീവിതവും ആണ്. അവരെ അരാഷ്ട്രീയ വാദി എന്നൊക്കെ തുല്യം ചാര്‍ത്തി എടുത്തു പരിഹസിക്കാനും അവഗണിക്കാനും വരട്ടെ... അവന്റെ മനസ്സിലും വ്യക്തമായ രാഷ്ട്രീയ അവബോധം ഉണ്ട് ... പക്ഷെ അത് കൊണ്ട് ഒരു പ്രസ്ഥാനങ്ങളുടെ മാടമ്പി നേതൃത്വങ്ങളുടെ വിധേയന്‍ തോമ്മിയാവാറില്ല അവന്‍ എന്നെയുള്ളൂഅവന്‍ കൊടുക്കുന്ന സന്ദേശം ഒന്നേയുള്ളൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും, മാതൃഭൂമിയും, ജാതി മത സമുദായങ്ങളെയും സ്നേഹിക്കാം, വിശ്വസിക്കാം, ആരാധിക്കാം...  പക്ഷെ അതിനു വേണ്ടി വിവേകം വിട്ടു, മനുഷ്യത്വം വിട്ടു പ്രവര്‍ത്തിക്കരുത്‌.  ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം... ഈ മണ്ണില്‍ നടക്കണം. ഈ വായു ശ്വസിക്കണം...

ഇത്രയും പറഞ്ഞു തന്നെ ഇതൊന്നും ഒരു ഒഴുക്കോടെ ഒറ്റ ലേബല്‍ ഒട്ടിച്ചു തികഞ്ഞ ലാഘവത്തോടെ അല്ലെങ്കില്‍ വികാരത്തോടെ അഭിപ്രായം പറഞ്ഞു തല്ലേണ്ട വിഷയം അല്ല എന്ന് കൂടി പറഞ്ഞു നിര്‍ത്തട്ടെ.

വെള്ളിയാഴ്‌ച, മേയ് 04, 2012

ടെസ്സ ആരുടെയൊക്കെ ഉറക്കം കെടുത്തുന്നു

22FK റിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞെങ്കിലും അതുണ്ടാക്കിയിട്ടുള്ള കോലാഹലങ്ങള്‍ ഇത് വരെ ഒടുങ്ങിയിട്ടില്ല. ഒരു പോര്‍ട്ടലില്‍ അഞ്ചു പോസ്റ്റിലൂടെയുള്ള വിമര്‍ശനങ്ങള്‍ അടക്കം സൈബര്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും അങ്ങോളം ഇങ്ങോളം അതിലെ സ്ത്രീ വിരുദ്ധതയേയും, പ്രമേയ ചോരണത്തേയും, അമിതമായ  വയലന്സിനെയും ഒക്കെ പറ്റി രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇങ്ങനെയൊക്കെയായാലും പ്രേക്ഷകരുടെ തിരക്കിനു തീയട്ടരുകളില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല . ഈ അടുത്ത കാലത്ത്  മലയാളത്തില്‍ ഇറങ്ങിയ വേറെ ഒരു സിനിമയും ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് നിസ്സംശയം പറയാം . അതിനു മാത്രം എന്താണ് ഈ സിനിമയില്‍ ഉള്ളത് എന്ന് ഞാന്‍ കുറച്ചു ദിവസങ്ങള്‍ ആയി ചിന്തിച്ചു കൊണ്ടിരിക്കയായിരുന്നു. അത് കൊണ്ടാണ് റിലീസ് ദിവസം തന്നെ ഒരു പോസ്ടിട്ട ശേഷം ഞാന്‍ വീണ്ടും ഈ കുറിപ്പിടാന്‍ തുനിഞ്ഞിറങ്ങിയത്‌.

ആദ്യം നോക്കിയത് ഈ സിനിമയെ പറ്റി രൂക്ഷവിമര്‍ശനം നടത്തി കൊണ്ടിരിക്കുന്നവര ആരൊക്കെയാണ് എന്ന്.  അപ്പോഴാണ്‌ കൌതുകകരമായ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്.  ഇതിലെ സ്ത്രീ വിരുദ്ധതയേപറ്റി വേവലാതി പൂണ്ടു വാതോരാതെ വിമര്‍ശനപ്രവാഹം നടത്തുന്നവര്‍ ഏറെയും മലയാളി പുരുഷ കേസരികളാണ്.  ഇതില്‍ രോഷം പൂണ്ടു അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള സ്ത്രീനാമധാരികളില്‍ ആവട്ടെ പലരും പൌരുഷമാര്‍ന്ന നിലപാടുകള്‍ മുന്നെഴുതുകളില്‍ എടുത്തിട്ടുള്ളവരും. അതെന്താണ് ഇങ്ങനെ? ഇനി നമുക്ക് ഈ സിനിമയെ പറ്റി ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനങ്ങള്‍ എടുത്തു ഒന്ന് വേറിട്ട്‌ ചിന്തിച്ചു നോക്കാം. അപ്പോള്‍ ഒരു പക്ഷെ ചിത്രങ്ങള്‍ കുറച്ചു കൂടി വ്യക്തമാവും.

ഈ സിനിമയുടെ സ്ത്രീ വിരുദ്ധതയുടെ ആദ്യ ദൃഷ്ടാന്തമായി പലരും എടുത്തു പറയുന്നത് പ്രതികാരത്തിന്റെ പാതയില്‍ പോവാന്‍ ടെസ്സ തന്റെ ശരീരത്തെ ഡി കെ എന്ന പുരുഷന് ചൂഷണം ചെയ്യാന്‍ അനുവദിച്ചു (കാമവെറിക്ക് കീഴടങ്ങി എന്ന് മറ്റൊരു വേര്‍ഷന്‍). ഇനി അതൊന്നു ടെസ്സയുടെ പക്ഷത് നിന്ന് ചിന്തിച്ചു നോക്കൂ.. ടെസ്സ തന്നെ ഡി.കെ ക്ക് തന്നെ ചൂഷണം ചെയ്യാന്‍ അവസരം നല്കിയതാണോ.. അതോ ടെസ്സ ഡി കെ എന്ന കഴുതയുടെ "ഇമോഷണല്‍ വള്‍നേരബിലിറ്റി"യെ തന്റെ പ്രതികാരത്തിനു വേണ്ടി ചൂഷണം ചെയ്തതോ. തന്റെ ശരീരത്തിന്റെ ഉടമ താന്‍ മാത്രമാണ് എന്ന തിരിച്ചറിവും അതെങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ടെസ്സ എന്ന വ്യക്തിക്കുണ്ട് എന്നത് കൂടി കൂട്ടിചേര്‍ത്ത് ഒന്നുകൂടി അത് വായിച്ചു നോക്കിയാലോ? അത്പോലെ  സെക്സ് എന്ന പ്രക്രിയക്ക്, കീഴടക്കലും കീഴടങ്ങലും എന്ന രീതിയില്‍ മാത്രം കാണാതെ പല മാനങ്ങളും(dimensions) ഉണ്ട് എന്ന് മനസ്സിലാക്കണം. അതില്‍ ടെസ്സ യാതൊരു ഇമോഷണല്‍ അവശേഷിപ്പും കൂടാതെ ഒരു പണി എടുക്കുന്ന ലാഘവത്തോടെ മാത്രമേ  ഡി കെ യുടെ മുന്നില്‍ പോയപ്പോള്‍ കരുതിയിരുന്നുള്ളൂ എന്ന് അവളുടെ പക്ഷത്തു നിന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. അവിടെ എന്ത് ചൂഷണം... ആര് ആരെ ചൂഷണം ചെയ്യുന്നു. ഡി കെ യുടെ സഹായം സ്വീകരിക്കുന്നതിലൂടെ ടെസ്സ സ്ത്രീക്ക് ഒന്നും ചെയ്യാന്‍ പുരുഷ സഹായം കൂടാതെ സാധിക്കില്ല എന്ന പിന്തിരിപ്പന്‍ ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍, അത് ടെസ്സ ഡി കെയുടെ സഹായം സ്വീകരിക്കുന്നതല്ല, ഡി കെ യെ ഉപയോഗിക്കുന്നതാണ് എന്ന് വായിച്ചെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്.

പിന്നെ അടുത്തത് ടെസ്സയുടെ സഹോദരി സിറിളിന്റെ "പിന്‍ഭാഗത്തെ" പറ്റി ഒരു കമ്മന്റ് അടിച്ചു, ആ രംഗം അവിടെ വെച്ചു അവസാനിപ്പിക്കാതെ സിറിലിനെ കൊണ്ട് തിരിച്ചു വരുത്തിച്ചു മറു കമ്മന്റ് അടിച്ചു സ്കോര്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് പുരുഷന്റെ സുപ്പീരിയോരിട്ടിക്ക് അടിവര ഇടുന്നു എന്നുള്ള വിമര്‍ശനമാണ്. അവിടെ അത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു "വണ്‍അപ്പ്‌മാന്ഷിപ്പ്" പോരാട്ടമായി വായിച്ചെടുക്കുന്നത് തന്നെ വലിയൊരു തമാശയായി തോന്നുന്നു. രണ്ടു സില്ലിയായ വ്യക്തികളുടെ "ചീപ്പ്‌ ത്രില്‍" എന്നതില്‍ കവിഞ്ഞു വേറൊരു മാനം അതിനെന്തിനു കൊടുക്കണം. പക്ഷെ അവിടെ സിറിള്‍ എന്ന "മാന്യന്‍" വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍മിച്ചു വെച്ച തന്റെ സോഫിസ്റികേഷന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നുന്നതിന്റെ സൂചനകള്‍ നല്‍കുന്ന സീനായാണ് എനിക്ക് തോന്നിയത്. അത് നല്‍കുന്ന "വൈബുകള്‍"  പിടിച്ചെടുക്കാന്‍ ടെസ്സയുടെ നിഷ്കളങ്കതക്ക് കഴിഞ്ഞില്ല എന്നത് വേറെ കാര്യം.

ഇനിയൊന്നു, ടെസ്സ ബലാല്‍സംഘം ചെയ്യപ്പെടുന്ന രംഗം. അത് സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്ന രീതിയില്‍ ആണ്, അല്ലെങ്കില്‍ അമിതവയലന്‍സ് ദൃശ്യമാക്കുന്നതാണ് എന്നൊക്കെയാണ് പലരും ആരോപിച്ചിരിക്കുന്നത്. അതില്‍ ആദ്യഭാഗത്തില്‍ യാതൊരു സത്യവും ഇല്ല എന്ന് കാണുന്ന സാമാന്യ ബോധത്തോടെ ഉള്ള എല്ലാവര്ക്കും മനസ്സിലാകും. ഇനി എന്തിലും ഏതിലും ലൈംഗീകതക്കായി പരതുന്ന കഴുകന്‍ കണ്ണുകളും വികല മനസ്സുകളും അവിടെയും ശരീരവും ലൈംഗീകതയും ഒക്കെ കാണുന്നുണ്ടാവാം. പക്ഷെ ആ രംഗത്തില്‍ വലയന്സിനുള്ള ഊന്നല്‍, പക്ഷെ ടെസ്സയില്‍ ഉളവായ പ്രതികാരവാഞ്ചയുടെ തീവ്രത പ്രേക്ഷകനും അനുഭവഭേദ്യമാവാന്‍ വേണ്ടി സംവിധായകന്‍ മനപ്പൂര്‍വം ഉപയോഗിച്ചതായിരിക്കും. ആ രംഗം എന്റെ മനസ്സില്‍ അവളോട്‌ ഇത് ചെയ്തവരോടുള്ള വെറുപ്പ്‌ തീവ്രമാക്കുകയാണ് ഉണ്ടായത്. പക്ഷെ രണ്ടാമതും ടെസ്സ ആക്രമിക്കപെടുമ്പോള്‍ സംവിധായകന്‍ ക്രിസ്തുവിന്റെ രൂപത്തിലേക്ക് ഫോക്കസ് ചെയ്തു മിതത്വം പാലിക്കയും ചെയ്തിട്ടുണ്ട്.

ഇനി മറ്റൊരു വിചിത്രമായ കാര്യം, നിയമം കൈയ്യിലെടുത്തു കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന വഴിയെ പ്രതികാര നിര്‍വഹണം നടത്താനൊരുങ്ങുന്ന സാംഗത്യം പല നീതിന്യായവ്യവസ്ഥയുടെ പല പൂജാരികള്‍ക്കും (അവരില്‍ പലരും മുന്‍പ് കുറിച്ചിട്ടുള്ള അരാചകവാദങ്ങളും നിലപാടുകളും  മറ്റും ഓര്‍മിപ്പിക്കണോ ആവോ?)  പിടിച്ചിട്ടില്ല എന്നതാണ്.. ഏത് മുഖ്യധാര സിനിമയില്‍ ആണ് നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ മാത്രം പ്രതികാര നിര്‍വഹണം നടത്തുന്ന നായികാ നായകന്മാര്‍ ഉണ്ടായിട്ടുള്ളത്. അത് പൊട്ടേ, ഇതൊക്കെ എഴുതി കൂട്ടുന്നവന്‍ ഇന്ന് നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ടു മനസ്സ് മരവിച്ചു അമര്‍ഷം അടക്കി ജീവിക്കുന്ന സാധാരണക്കാരനുമായി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ... ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ഇരകള്‍ നേരിടുന്ന, കടന്നു പോവുന്ന അവസ്ഥകളെ പറ്റിയുള്ള അവരുടെ ആകുലതകള്‍ മനസ്സിലാക്കിയിട്ടുണ്ടോ. അവരില്‍ ഓരോരുത്തരും പറയുന്ന, അല്ലെങ്കില്‍ ചെയ്യണം എന്ന് തീവ്രമായി ആശിക്കുന്ന കാര്യമാണ് ടെസ്സയിലൂടെ അവര്‍ സ്ക്രീനില്‍ കാണുന്നത്. അവിടെ നിയമത്തിന്റെയും നീതിയുടെയും തുലാസ് അവര്‍ കാണുന്നില്ല. അവര്‍ക്ക് വേണ്ടി സിനിമ സൃഷ്ടിച്ചവരും കാണുന്നില്ല.

ഇനിയവരുടെ പ്രശ്നം പ്രതികാര നിര്‍വഹണം നടത്തുന്നതിനിടയിലും പുരുഷന്റെ മുന്നില്‍ പ്രണയാതുരയായി  മാറുന്ന ടെസ്സയുടെ ഭാവപകര്‍ച്ചകളാണ്... പ്രണയം സ്വിച്ചിട്ടാല്‍ തുടങ്ങുകയും കെടുത്തുകയും ചെയ്യുന്ന കാര്യമായി തോന്നുന്ന അവര്‍ക്ക് ആത്മാര്‍ഥമായി പ്രണയിക്കുന്ന മനസ്സ് മനസ്സിലായിട്ടില്ല. പ്രതികാരം നടത്തുമ്പോഴും വാക്കുകളിലൂടെ പുറത്തു വീഴുന്നത് അവളുടെ മനസ്സിലെ പ്രണയത്തിന്റെ നൈര്‍മല്യം ആണ്. അത് അങ്ങിനെതന്നെ ഒട്ടും മാനിപുലേറ്റ് ചെയ്യാതെ പകര്‍ത്തിയ സംവിധായകന്റെ ഔചിത്യ ബോധം അഭിനന്ദിക്കപ്പെടെണ്ടാതാണ് എന്നതാണ് എന്റെ അഭിപ്രായം.പറഞ്ഞു പറഞ്ഞു ഞാന്‍ ആഷിക് അബുവിന് വേണ്ടി വാദിക്കുന്ന വക്കീല്‍ ആയി മാറിയ പോലെ തോന്നുന്നു. പറയാന്‍ ഉദ്ദേശിച്ച ഒരു പ്രാധാന കാര്യത്തില്‍ കുറച്ചു അകന്നു പോയ പോലെ. അത് കൊണ്ട് സിനിമയെ ന്യായീകരിക്കുന്ന ജോലി ഇവിടെ നിര്‍ത്തട്ടെ.... മുഖ്യ വിഷയത്തിലേക്ക് കടക്കാം..

ഈ സിനിമ എന്താണ് ഇത്രയേറെ ആളുകളെ വിറളി പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററില്‍ പോയി ഒന്ന് ചുറ്റും നോക്കിയാല്‍ അതിനുത്തരം കിട്ടും. ഇതിനു സമാനമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകള്‍ ഒന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് കാണാന്‍ ഒരവസരം ഉണ്ടായിട്ടില്ല. അത് "കാബറെ ഡാന്‍സര്‍"  ആയിക്കൊള്ളട്ടെ. "ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ്‌" ആയികൊള്ളട്ടെ... "ഏക്‌ ഹസീന ഥി" ആയിക്കൊള്ളട്ടെ,  ഇവരൊക്കെ പ്രമേയചോരണം ഉയര്‍ത്തിക്കാട്ടുന്ന ചെക്ക്‌/പോളിഷ് സിനിമകള്‍ ആയിക്കൊള്ളട്ടെ. ഇത് കാണാന്‍ തീയറ്ററില്‍ എത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകള്‍ അവയൊന്നും കണ്ടിട്ടില്ല. അവരുടെ മുന്നിലാണ് റീമയുടെ ടെസ്സ വന്നു നില്‍ക്കുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ സ്വയം കടന്നു പോവേണ്ടി വരികയും, മറ്റുള്ളവരുടെ ജീവിതങ്ങളില്‍ കാണുകയും കേള്‍ക്കുകയും ചെയ്തു, മനസ്സും മനസ്സാക്ഷിയും മരവിക്കുകയും ചെയ്ത പെണ്‍മലയാളത്തിന്റെ മുന്നിലേക്കാണ്‌ ടെസ്സ തന്റെ മുറിവേറ്റ മനസ്സും ശരീരവുമായി കടന്നു വരുന്നത്.  സഹനത്തിന്റെ സീമകള്‍ താണ്ടി കാതങ്ങള്‍ ഏറെ പിന്നിട്ടിട്ടും, തല കുനിക്കപ്പെട്ടു, നിശ്ശബ്ദമായി, തേങ്ങലുകള്‍ അടക്കി പിടിച്ചു,  നീറിപ്പുകയുന്ന നെരിപ്പോടുകള്‍ ഉള്ളിലൊതുക്കി കഴിഞ്ഞു കൊണ്ടിരിക്കുന്ന   അവരുടെ കൈകളിലെക്കാണ് ടെസ്സ തന്റെ മൂര്‍ച്ചയുള്ള സ്കെല്പല്‍ നീട്ടി കൊടുക്കുന്നത്. തങ്ങളുടെ മുറിവേറ്റ മനസ്സിലും ശരീരത്തിലും വീണ്ടും സമൂഹം കൊത്തി വലിക്കുന്നത് കണ്ടറിഞ്ഞു, ഇതുവരെ നിസ്സംഗരായിരിക്കേണ്ടി വന്നിരുന്ന അവരുടെ മുന്നിലേക്കാണ്‌ "ആറിന്ചിന്റെ ആണത്തവും" കാട്ടി നടന്നിരുന്ന സിറിലിനെ അടിവയറ്റില്‍ തുന്നിക്കെട്ടുമായി മലര്‍ത്തി കിടത്തിയത്‌. അതാണ്‌ സ്ത്രീപക്ഷവാദികളായി നടിക്കുന്ന ചേട്ടായിമാരുടെ ഉറക്കം കെടുത്തുന്നത്. അവരെ വിറളി പിടിപ്പിക്കുന്നത്... പരിഭ്രാന്തിയോടെ  കീ ബോര്‍ഡില്‍ ആഞ്ഞടിച്ചു പ്രതിഷേധങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്

അവരോടെനിക്കൊന്നേ പറയാനുള്ളൂ ... നിങ്ങളുടെ മനസ്സിലുള്ള പേടി വിമര്‍ശനങ്ങളും ആരോപണങ്ങളുമായി വിസര്‍ജിക്കപ്പെടുന്നത് കാണേണ്ടവര്‍ കാണുന്നുണ്ട്. നിങ്ങളുടെ കണ്ണുകളിലെ ഭയം അവര്‍ക്ക് മനസ്സിലാവുന്നും ഉണ്ട്. അത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു കഴിഞ്ഞ ദിവസം തീയറ്ററില്‍ വേറൊരു സിനിമ കാണാന്‍ പോയ എന്റെ കണ്മുന്‍പില്‍, ഉണ്ടായപോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രദര്‍ശനശാലകളില്‍ സ്ത്രീകളുടെ നീണ്ട നിര ഉണ്ടാവുന്നത്. നിങ്ങള്‍ ഇനിയും പേടിക്കണം. നല്ല പോലെ പേടിക്കണം.. ഇഞ്ചു കണക്കു പറഞ്ഞു ആഘോഷിച്ചു കൊണ്ടിരുന്ന ആ അവയവം നല്ല ബന്തവസ്സായി കെട്ടി പൂട്ടി വെക്കണം. അവളുടെ ക്ഷമയുടെ പരിധിയാണ് ഇത് വരെ നിങ്ങള്‍ കണ്ടത്. ഇനി കാണാന്‍ പോവുന്നത് ഒരു പക്ഷെ ഇതിലും രൂക്ഷമാവാന്‍ പോവുന്ന അവരുടെ പ്രതികരണങ്ങളും....

വ്യാഴാഴ്‌ച, മേയ് 03, 2012

ഇന്ദുലേഖയോടെന്തിനു ധര്‍മ്മരോഷം?

കഴിഞ്ഞ കുറെ ദിവസങ്ങളായി, അതായത് സജിത മടത്തില്‍ മോഡല്‍ ചെയ്ത ഇന്ദുലേഖയുടെ പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു തുടങ്ങിയ നാള്‍ മുതല്‍ക്ക്, ബെര്‍ളി മുതല്‍ ദേവിക വരെ, കീ ബോര്‍ഡും കോളം സെന്റി മീറ്ററും പതിച്ചു കിട്ടിയ ഓരോ അഭിപ്രായവ്യാധിക്കാരും, സ്വയം പ്രഖ്യാപിത സമൂഹ നേതൃത്വവും (ഫെമിനിസ്റ്റ്, ബുദ്ധിജീവി എന്ന ക്ലീഷേ ഉപയോഗങ്ങള്‍ നടത്താത്തത് ആ വാക്കുകളോടുള്ള ബഹുമാനം കൊണ്ടാണ്)  അമ്പും, വില്ലും, വാളുമായി - ഈ പരസ്യതിനെതിരെ പട വെട്ടിക്കൊണ്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയുടെ അതിര്‍ കവിയുന്ന വളര്‍ച്ച മൂലം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണവും ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പരസ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു എന്ന ദുഷ്പേര് പേറി ജീവിക്കുന്നത് കൊണ്ട് രണ്ടു വരി കുറിച്ചിടാന്‍ തുനിയുകയാണ്. സൌഹൃദങ്ങള്‍ ഈ അഭിപ്രായങ്ങളെ ചെറിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതത്തോടെ തന്നെ...

ഈ പരസ്യം നേരിടുന്ന ഏറ്റവും വലിയ ആരോപണം - അത് സ്ത്രീ വിരുദ്ധമാണ് എന്നതാണ്... മുടി മുറിച്ചു കളയാനുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്‌ പോലും ഈ പരസ്യം നടത്തുന്നത്.  സ്ത്രീ സ്വാതന്ത്ര്യം... അല്ല കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ വ്യക്തി സ്വാതന്ത്ര്യം, ശരിക്കും ഒരു പാലമാണ്, അതിലൂടെ അങ്ങോട്ട്‌ പോവും പോലെ തിരിച്ചും വരാന്‍ ഉള്ള അവസരം ഉണ്ടാവണം.. അതായത് മുടി മുറിച്ചു കളയുന്ന പോലെ, മുടി നീട്ടി വളര്‍ത്താനുള്ള സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കും ഉണ്ട് എന്ന് നമ്മള്‍ അന്ഗീകരിക്കണം... അങ്ങിനെ വരുമ്പോള്‍ ഈ പരസ്യം നമുക്ക് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് തള്ളികളയാന്‍ ആവുക.

ഇനി, മുടി വളര്‍ത്തുന്നവര്‍ എല്ലാം "തങ്ങളെ ഭരിക്കുന്ന" പുരുഷന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്യുന്നത്, ഒരു സ്ത്രീക്കും തങ്ങളുടെ വ്യക്തിപരമായ ഇഷ്ടത്തിന് അവിടെ ഒരു പ്രാധാന്യം ലഭിക്കുന്നില്ല എന്ന മട്ടിലാണ് പലരും അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്. (അതിലെ ഏറ്റവും വലിയ തമാശ, അപ്രകാരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുതുന്നവര്‍ ഏറെയും പുരുഷന്മാര്‍ ആണ് എന്നതാണ് ). മുടി വളര്‍ത്തുന്നത് ഇഷ്ടപ്പെടുന്ന നല്ലൊരു പങ്കു സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ തലമുറയിലും ഉണ്ട് എന്ന് അംഗീകരിക്കാന്‍ കണ്ണ് തുറന്നൊന്നു  പിടിച്ചാല്‍ മതി, വേറൊന്നും ചെയ്യണ്ട. ഈ മെയില്‍ ഷാവനിസ്റ്റ് ഭാവനയില്‍ മാത്രമല്ല നീളമുള്ള മുടി വളര്‍ന്നു പരിലസിക്കുന്നത്. കണ്ണാടിയില്‍ നോക്കി തന്റെ മുടിയഴക് ആസ്വദിക്കുകയും അതിനെ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു അഭിനന്ദനം നേടാന്‍ കൊതിക്കുന്ന പെണ്ണായി പിറന്നവരും നമുക്കിടയില്‍ ധാരാളം ഉണ്ട്. നാം ജീവിക്കുന്നത് ഒരു സംസ്കാര വൈവിധ്യം ഉള്ള സമൂഹത്തില്‍ ആണ്.. അവിടെ മറ്റുള്ളവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ, സ്വൈര ജീവിതത്തെ ഹനിക്കാത്ത ഏതൊരു ആവിഷ്കാരവും, സഹിഷ്ണുതയോടെ കാണാനുള്ള സ്വാതന്ത്ര്യം (അത് പോലെ വിമര്‍ശിക്കാനും ഉള്ള) ഓരോ പൌരനിലും നിഷിപ്തമാണ്.

ഇനി അതല്ല,ആ ബ്രാണ്ട് ഉപഭോക്താകളെ തെറ്റി ധരിപ്പിക്കുകയാണ് എന്ന വാദമുഖം ആണെങ്കില്‍ അവിടെയും, ഓരോ ബ്രാണ്ടും നടത്തുന്ന വാഗ്ദാനം (അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍) തെറ്റോ ശരിയോ എന്ന് കണ്ടെത്തി ഉപഭോക്തൃകോടതിയില്‍ നേരിടാനും സ്വാതന്ത്ര്യം നമുക്ക് ഓരോരുത്തര്‍ക്കും ഈ രാജ്യത്തെ നിയമ വ്യവസ്ഥ തന്നിട്ടുണ്ട്.

ഞാന്‍ ഈയിടെ എന്റെ പത്തു വയസ്സായ മകന്റെ കൂടെ ഒരു ചുട്ടു പഴുത്ത ഉച്ചനേരത്ത്, കേരളത്തിലെ ഒരു സിനിമ കാണാന്‍ ഒരു നോണ്‍ എയര്‍ കണ്ടീഷണര്‍ തീയറ്ററില്‍ പോയിരുന്നു .. കത്തിക്കാളുന്ന പൊരി വെയിലില്‍ ക്യൂ നിന്ന് ടിക്കെറ്റെടുക്കാന്‍ കാത്തു നിന്നിരുന്ന  ഒരു പട്ടം ചെറുപ്പക്കാര്‍...  അവരെ നിരീക്ഷിച്ചു കൊണ്ട് നിന്നപ്പോള്‍ ഒരു രസകരമായ വസ്തുത എന്റെ ശ്രദ്ധയില്‍ പെട്ടു. അവരിലേറെ പേരും ഇട്ടിരിക്കുന്നത് ഹൂഡ് ഉള്ള വൂള്ളന്‍ ടീ ഷര്‍ട്ടുകളും ജീന്‍സുകളും ആയിരുന്നു. വേറെ ചിലര്‍ ആകട്ടെ ധരിച്ചിരുന്ന ഫുള്‍ സ്ലീവ് ഷര്‍ട്ടിനു മുകളിലായി സ്വെറ്റര്‍ ധരിക്കുക കൂടി ചെയ്തിരിക്കുന്നു. അങ്ങിനെ തണുത്ത കാലാവസ്ഥയില്‍ ധരിക്കേണ്ട പല വര്‍ണശബളമായ കട്ടി വസ്ത്രങ്ങള്‍ ധരിച്ചു വിയര്‍ത്തു കുളിച്ചാണ് പലരും ക്യൂ നിന്നിരുന്നത്. ആദ്യം തോന്നിയത് ഇവനൊക്കെ എന്താ വട്ടുണ്ടൊ ഈ കാലാവസ്ഥയില്‍ ഇത്തരം വസ്ത്ര ധാരണം നടത്തി ബുദ്ധിമുട്ടാന്‍ എന്നായിരുന്നു. പക്ഷെ പിന്നീട് ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ആണ് ഇങ്ങനെ തോന്നിയത്... ചൂടും വിയര്‍പ്പും അവഗണിച്ചു ഈ സാഹസത്തിനു മുതിരുന്ന ആ യുവാക്കളുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഒരേ ഒരു ആവശ്യം, ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ആള്‍ക്കൂടത്തില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നുള്ള ആത്മവിശ്വാസം നേടുകയാണ്‌. അതിനായാണ് അവര്‍ ഇത്രയും ത്യാഗങ്ങള്‍ സഹിച്ചു ഇതൊക്കെ വലിച്ചു കയറ്റുന്നത്.. അത് പോലെ തന്നെ കാണാവുന്നതല്ലേ, പല അസൌകര്യങ്ങളും അവഗണിച്ചു, കൊതിയോടെ, സ്നേഹത്തോടെ ബുദ്ധിമുട്ടി മുടി വളര്‍ത്തുന്നവരെയും.

അടുത്ത വിമര്‍ശനം സജിത മഠത്തില്‍ എന്ന വ്യക്തിയുടെ ഇത്തരം "വില കുറഞ്ഞ" പരസ്യങ്ങള്‍ക്ക് വേണ്ടി നിന്ന് കൊടുത്ത തരത്തിലുള്ള  "നിലവാര തകര്‍ച്ച"യേ സംബന്ധിച്ചാണ്. സജിത മഠത്തില്‍ എന്ന കലാകാരി കേരളത്തിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ വളരെ ആക്ടീവ് ആയി നില നിന്നിട്ട് ഒരു പാട് കാലമായി. മാതൃഭൂമിയുടെ ഓണപതിപ്പില്‍ (അതോ മനോരമയുടെയോ) കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കവര്‍സ്റ്റോറി, സിനിമ അക്കാദമി വിവാദം തുടങ്ങിയ സ്പേസുകള്‍ പലപ്പോഴായി ലഭിച്ചിട്ടും അവരുടെ ഐടെന്റിടി വളരെ ചുരുക്കം ചില വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി പോവുകയായിരുന്നു. അത് മൂലം അവരുടെ പല നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മലയാളിയുടെ മുഖ്യ ധാരാ സമൂഹത്തിന്റെ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ ആയിട്ടില്ല. ഇനി ഈ പരസ്യത്തില്‍ അഭിനയിച്ചത് കൊണ്ട് കേരള പൊതു സമൂഹം അവരെ എടുത്തു തലയില്‍ വെച്ചു കൊണ്ടാടും എന്നൊന്നും വിചാരിക്കുന്നില്ല എങ്കിലും, അവരെ കുറച്ചു കാലത്തേക്കെങ്കിലും പൊതുജനം തിരിച്ചറിയുന്ന ഒരു മുഖം ആയി മാറ്റാന്‍ അത് പര്യാപ്തമാവും എന്ന വിശ്വാസം എനിക്കുണ്ട്. അത് കൊണ്ട് തന്നെ, ഒരു പക്ഷെ നാളെ അവര്‍ക്ക് അവരുടെ നിലപാടുകളും അഭിപ്രായങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സ്പോട്ട് ലൈറ്റ് സഹായിക്കും.

അതൊക്കെ അവിടെ നില്‍ക്കട്ടെ... ഇനി ഈ പരസ്യത്തിന്റെ ധര്‍മം എന്താണ്... ആദ്യന്തികമായും ഈ പരസ്യം, ഇന്ദുലേഖ എന്ന ഉല്പന്നത്തിന്റെ വിപണനത്തിന് അതിന്റെ നിര്‍മാതാക്കളെ സഹായിക്കുക എന്നതാണ്... എന്നത് മാത്രമാണ്. അവിടെയാണ് ഈ പരസ്യം നൂറു ശതമാനവും സ്കോര്‍ ചെയ്യുന്നത്. പത്തിരുപ്ത്തനചോളം ചാനലുകള്‍, അതില്‍ നൂറു കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ രാപ്പകല്‍ പണിയെടുക്കുമ്പോള്‍, വിവാദത്തില്‍ കൂടിയാണെങ്കിലും വിപണിയുടെ തലപ്പത്ത് സജീവമായി നില്‍ക്കാന്‍ ഈ പരസ്യത്തിനു കഴിഞ്ഞു എന്ന് പറയുമ്പോള്‍ തള്ളിക്കളയാന്‍ ആര്‍ക്കെങ്കിലും ആവുമോ? ഇന്ദുലേഖ എന്ന ബ്രാന്‍ഡ് പുറത്തിറങ്ങിയത് മുതല്‍, പരസ്യങ്ങളിലൂടെ വിപണിയുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ അവര്‍ നടത്തിയിരുന്ന ശ്രമങ്ങള്‍ ഒന്ന് നോക്കൂ.. അവര്‍ വെട്ടിത്തുറന്ന പാത അനുകരിച്ചാണ് മറ്റുള്ള എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ പരസ്യങ്ങള്‍ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് കാന്‍ഡിഡ് കാമറ ശൈലിയില്‍ ഉള്ള ഉപഭോക്താക്കളുടെ എന്ടോര്സ്മെന്റ് ആയാലും ശരി വ്യതസ്തമായ രീതിയില്‍ എടുത്തിരുന്ന സെലെബ്രിട്ടി പരസ്യങ്ങള്‍ ആയാലും ശരി.. അതിന്റെ ചുവടു പിടിച്ചാണ് മറ്റുള്ള മിക്ക ബ്രാന്‍ഡുകളും പരസ്യങ്ങള്‍ ഒരുക്കിയത്... അങ്ങിനെയിരിക്കുന്ന ബഹളത്തിനിടക്കാണ്, ഇന്ദുലേഖ വഴിമാറിക്കൊണ്ട് ഈ പുതുവഴി വെട്ടിയിരിക്കുന്നത്. അവിടെയാണ് നമുക്ക് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിപണന കൌശലത്തെ അന്ഗീകരിക്കേണ്ടത്.

ഇനി മൊത്തത്തില്‍ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാനുള്ള പഴുതുകള്‍ നോക്കി പരതുന്നവരോട് ഒരു വാക്ക്. വിപണിയെ നോക്കിയുള്ള പരസ്യം (പബ്ലിക് സര്‍വീസ് പരസ്യങ്ങളെ ഒഴിവാക്കി) എന്ന പ്രതിഭാസം തന്നെ സാമൂഹ്യ പ്രതിബദ്ധത എന്ന സങ്കല്‍പ്പത്തിന് കടക വിരുദ്ധമാണ് എന്ന പക്ഷക്കാരനാണ്. അത് കൊണ്ട് തന്നെ അങ്ങിനെ ആക്രമിക്കുന്നവരോട് മറുപടി പറയുവാനുള്ള യാതൊരു ബാധ്യതയും ഈ പരസ്യം സൃഷ്ടിച്ചവരും അതിനു പണം മുടക്കിയവരും ചുമക്കുന്നില്ല.. എന്നാലും ഇനിയും സാമൂഹ്യ പ്രതിബദ്ധത എന്ന് പറഞ്ഞു വീണ്ടും ചൊറിഞ്ഞു വരുന്നവരോട് പറയാം, സ്ത്രീകളെ പ്രതിസന്ധികളില്‍ പ്രതികരിക്കുന്നവരായി ചിത്രീകരിക്കുന്ന പരസ്യത്തിന്റെ സ്പിരിട്ടിലും ഉണ്ട് ഒരു കൊച്ചു പ്രതിബദ്ധതയുടെ കിണ്ണാമണി....

ഈ ജനുസ്സില്‍ അടുത്ത പരസ്യം ഇറങ്ങി കഴിഞ്ഞിരിക്കുന്നു.. ഇനി വേറൊന്നു കൂടി ഇറങ്ങാനും ഇരിക്കുന്നു... അങ്ങിനെ പറയുമ്പോള്‍ ഇന്ദുലേഖയെ വിപണിയിലുള്ള മറ്റുള്ള എണ്ണകളില്‍ നിന്നും വ്യതസ്തമായ ഒരു ഇമേജോടെ മുന്നേറാന്‍ സഹായിക്കും എന്ന് എനിക്കുറപ്പുണ്ട്.