ശനിയാഴ്‌ച, മാർച്ച് 24, 2012

ഗിങ്ങും ഗമ്മീഷനറും -ഒരു രാജ-പോലീസ് വെടിക്കെട്ട്‌

നല്ല മാനസികമായ തയ്യാറെടുപ്പോടു കൂടിയാണ് കൌണ്ടറില്‍ നിന്നും ഇരുനൂറു രൂപ മുടക്കി ടിക്കറ്റെടുത്തത്.. ഒരു പതിനാറു ടണ്‍ ട്രക്ക് നേര്‍ക്ക്‌ ഓടി വന്നു കയറ്റിയാലും നേരിടാം എന്ന ഉറച്ച ആത്മവിശ്വാസത്തോടെ കയറിയിരുന്നു. ആദ്യഷോ ആയിരുന്നത് കൊണ്ട് എല്ലാ സീറ്റിലും ആള്‍ ഉണ്ടായിരുന്നു. അകത്തു സീറ്റ്‌ തപ്പിപ്പിടിച്ചു ഇരിക്കുമ്പോഴേക്കും ടൈറ്റില്‍ കാര്‍ഡ് വന്നു കഴിഞ്ഞിരുന്നു. സ്ക്രീനിലാനെങ്കില്‍ മുഴുവന്‍ പട്ടാളക്കാരും, തോക്കും വെടിയും, ഹിന്ദിയില്‍ ഉള്ള ഡയലോഗുകളും... ആരാ സംവിധായകന്‍ .. മേജര്‍ രവി ആണോ ... എന്ന് പിറകില്‍ നിന്നാരോ ചോദിക്കുന്നതും കേട്ടു.
പടം തുടങ്ങി പതിനഞ്ചു മിനിട്ടായി.. മുഖ പരിചയം തോന്നുന്ന ആരെയും കാണാനില്ല... മലയാളത്തില്‍ ഒരു വരിയും കേട്ടില്ല... ഷാജി കൈലാസിന്റെ പടം അല്ലെ ? ആദ്യത്തെ ക്രൈം സീനില്‍ ഒരു സായികുമാറോ, ഗണേഷോ വിജയരാഘവനോ,ജോണിയോ, കുറഞ്ഞപക്ഷം ഒരു സന്തോഷോ, സാദിക്കോ, അജിത്തോ... ആരെങ്കിലും വന്നു  ഒരു സാക്ഷിയെയോ ജഡ്ജിയെയോ ഒക്കെ ദാരുണമായി കൊലപ്പെടുത്തി, വെടിക്കെട്ടിന് തിരി കൊളുത്തി തന്നു പോവെണ്ടാതാണ്. പക്ഷെ ഇവിടെ മൊത്തം എല്ലാം പുതിയ അണ്ണന്മാര്‍. ദെന്ത് പറ്റി? ഇതിനിടയില്‍ തീയറ്റര്‍ മാറി കേറിയോ? ഒന്ന് ഇറങ്ങി നോക്കി ഉറപ്പു വരുത്തിയാലോ, എന്ന് വിചാരിചിരിക്കുംബോഴാനു ഒരു ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്... അങ്ങേര്‍ ഒന്ന് വായ തുറന്നു ഒരു രണ്ടു വാക്ക് മിണ്ടിയപ്പോഴാനു സമാധാനമായത്.. നമ്മടെ നെടുമുടി അമ്മാവന്‍ അല്ലെ... ഹാവൂ സംശയിച്ച പോലെ ഹിന്ദി പടത്തിനു തെറ്റി കയറിയതല്ല.. പിന്നെ സ്ക്രീനില്‍ നടന്നത് മുഴുവന്‍ എന്താണ് എന്ന് പറയുവാന്‍ കണ്ടിരുന്ന നമുക്ക് പോയിട്ട് സ്ക്രിപ്റ്റ് എഴുതി വെച്ച രണ്‍ജി പണിക്കര്‍ക്കു പോലും പറ്റും എന്ന് തോന്നുന്നില്ല ... ഇടിമുഴക്കം.. പടഹനാദം... ചോര.. ഗര്‍ജ്ജനം ... മിന്നല്‍... പോര്‍വിളി.. വിസ്ഫോടനം.. ആര്‍ത്തനാദം ... എന്തൊക്കെയോ ... ഒരു യുദ്ധക്കളത്തില്‍ വന്നു പെട്ട പോലെയോ ... ഒരു പേമാരിയില്‍ അകപ്പെട്ട പോലെയോ ഉള്ള തോന്നലാണ് ഉണ്ടായത്.

ഈ ചിത്രം ഒരുക്കിയ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ആയാലും, അഭിനയിക്കുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും, ആയാലും താന്താങ്ങളുടെ കര്‍മമേഖലയില്‍ യാതൊരു  പുരോഗതിയും കാണിക്കുന്നില്ല എന്ന് മാത്രമല്ല... ഓരോ പ്രോജെക്റ്റ്‌ കഴിയും തോറും ആശയപരമായും ആവിഷ്കാരപരമായും കൂടുതല്‍ കൂടുതല്‍ അസഹ്യമായി കൊണ്ടിരിക്കയാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് ഒരു പൊതു വേദിയില്‍ ഏറ്റവും മിതമായി പറയാവുന്ന ഒരു കാര്യമാണ്. അവര്‍ എന്താണ് സിനിമ കാണുന്നവരെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും അവര്‍ക്കൊന്നും മരുന്നിനു പോലും ബുദ്ധിയില്ല എന്ന് കുറഞ്ഞ പക്ഷം നിശ്ചയിച്ച മട്ടിലാണ് കാര്യങ്ങളുടെ ഒരു കിടപ്പുവശം. തന്റെ പ്ലസ് പോയിന്റ്‌ ആയ സാങ്കേതിക മികവില്‍ പോലും ഷാജിയും ടീമും ബഹുദൂരം പിന്നാക്കം പോവുന്ന കാഴ്ചയാണ് സ്ക്രീനില്‍ ദൃശ്യമാവുന്നത്. ഈ മഹാന്മാര്‍ ആഗ്രഹിക്കുന്ന പോലെ, തങ്ങളുടെ ഇളംതലമുറയ്ക്ക്  മലയാള സിനിമയില്‍ ഒരിടം ഉറപ്പാക്കുവാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍, ഈ ചട്ടക്കൂടിലുള്ള ഒരു സിനിമ സങ്കല്പവും ആയി അവരെ കളത്തില്‍ ഇറക്കിയാല്‍ അവരുടെ കാര്യം കട്ട പൊഹ.

ലോജിക് എന്ന സംഭവം രണ്‍ജി-ഷാജി ടീമിന് ആവശ്യമില്ലാത്ത കാര്യമാണ് എന്നറിയാം, എന്നാലും  ഒരു രംഗത്തിലും ലോജിക്കില്ലാത്ത മറ്റൊരു സിനിമയും ഇത് വരെ അവര്‍ പടച്ചു വിട്ടിട്ടില്ല എന്നാണു എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രവും ഒന്നിനൊന്നു മനോനില തെറ്റിയ സ്ഥിതിയിലാണ്. പഴയ രണ്‍ജി ഷാജി കഥാപാത്രങ്ങള്‍. അല്ലെങ്കില്‍ അവയുടെ വികലവും വിലക്ഷണവും ആയ തുടര്‍ച്ചകള്‍.. സുരേഷ് ഗോപിയും മമ്മൂട്ടിയും ഇതേ കഥാപാത്രങ്ങളെ  തങ്ങള്‍ തന്നെ  മുന്‍പ് അവതരിപ്പിച്ചതിനെക്കാള്‍ മോശമായി അവതരിപ്പിച്ചിരിക്കുന്നു. സായികുമാരിന്റെത് അരോചകം എന്ന് ഒറ്റവാക്കില്‍ ഒതുക്കാവുന്ന പ്രകടനം. അദ്ധേഹത്തിന്റെ ഹിന്ദിയും ഇംഗ്ലീഷും സംഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാനുള്ള വക കിട്ടും. കെ പി എ സി ലളിതയും ജനാര്‍ദ്ദനനും അവരവര്‍ തന്നെയായി നില്‍ക്കുന്നു. ആരാണ് കൂടുതല്‍ നിങ്ങളുടെ ഞരമ്പിനു പിടിക്കുക എന്നെ സംശയം ഉള്ളൂ. സംവൃത സുനില്‍ എന്തിനാണ് ആ കഥാപാത്രം ചെയ്യാന്‍ ഏറ്റെടുത്തത് എന്ന് ഞാന്‍ എത്ര ആലോചിച്ചിട്ടും ഒരു ഇതും പിടിയും കിട്ടിയില്ല.  മറ്റൊരു വില്ലനായി വരുന്ന ജയന്റെത് ഒരേ ഭാവം...മലബന്ധത്തിനു  കഷായം കുടിച്ച പോലെ.

പല നിലവാരത്തിലുള്ള തെറികള്‍ സമൃദ്ധമായി വാരി വിതറിയ പതിവ് ഡിക്ഷനറി ക്ലാസ് സംഭാഷണം. കഥാപാത്രങ്ങള്‍ മാത്രമല്ല, ഓരോരോ രംഗവും തങ്ങളുടെ തന്നെ പഴയ പടങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ തന്നെ നൂറ്റൊന്നു ആവര്‍ത്തിച്ച ക്ഷീരബല പോലെ വീണ്ടും എടുത്തിട്ട് അലക്കിയിരിക്കയാണ്. പുതുമ തോന്നുന്ന ഒരു കഥാപാത്രമോ, കഥാ സന്ദര്‍ഭമോ, സംഭാഷണമോ, എന്തിനു ഒരു ഷോട്ട് പോലുമോ ഈ സിനിമയില്‍ ഇല്ല. കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയ ഒരു കാര്യം ഇവരുടെ എല്ലാം ക്ലോക്കുകള്‍ ഒരു പതിനഞ്ചു കൊല്ലം മുമ്പ് നിശ്ചലമായി പോയി എന്നതാണ്. ഈ തലമുറയും അവരുടെ ആസ്വാദന ശീലങ്ങളും, അവര്‍ക്കുള്ള എക്സ്പോഷറും, അവരുടെ ജീവിത വീക്ഷണവും എല്ലാം എത്ര കാതങ്ങള്‍ മുന്നോട്ടു പോയി എന്നത് അവര്‍ക്കിനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വളരെ ഖേദം തോന്നുന്ന കാര്യമാണ്.  ഒടുവില്‍ പടം അവസാനിപ്പിച്ചു ടൈറ്റില്‍ കാര്‍ഡ് വന്നപ്പോള്‍ വായിച്ച ആദ്യത്തെ രണ്ടു പേരുകള്‍ ... നിതിന്‍ രണ്‍ജി പണിക്കര്‍, നികില്‍ രണ്‍ജി പണിക്കര്‍... ഹാവൂ സമാധാനമായി ഗോപ്യേട്ടാ..

ഒരു നെടു നീളന്‍ റിവ്യൂ എഴുതണം എന്ന് വിചാരിച്ചു ഇരുന്നതാണ്... പക്ഷെ ഇതില്‍ കൂടുതല്‍ എഴുതാന്‍ ഒന്നും പറ്റുന്ന  അവസ്ഥയില്‍ അല്ല ഞാന്‍.  ഒരു സ്ട്രിപ് സാരിഡോന്‍ കൊണ്ട് ഒന്നുമാവില്ല ഈ പടം സമ്മാനിച്ച തലവേദന തീര്‍ക്കാന്‍.

'ഇപ്പോള്‍ കിട്ടിയത് - ഗിങ്ങും ഗമ്മീഷണറും നേടിയ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം ഷാജി രണ്‍ജി ടീം രണ്ടായിരത്തി പതിമൂന്നില്‍ മലയാളികളുടെ ക്ഷമാശീലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു "ഗിങ്ങും ഗമ്മീഷണറും നരശിങ്കവും"... അമേരിക്കന്‍ പ്രസിടെന്റായി വളര്‍ന്ന തന്റെ അപ്പന്റെ  ബാല്യകാലസുഹൃത്തും ഗ്ലാസ് മേറ്റും ആയ പാറശാല സെല്‍വനെ കൊല്ലാന്‍ കല്‍ കൂധ ഫീകരന്മാര്‍, അമേരിക്കന്‍ ഡിഫന്‍സ് സെക്ക്രട്ടരി ഹക്ക് ഹോഗനോട് ചേര്‍ന്ന് നടത്തുന്ന ശ്രമം തകര്‍ക്കാന്‍ ഗിങ്ങും ഗമ്മീഷണറും നരശിങ്കവും കൂടി വൈറ്റ് ഹൌസില്‍ അമേരിക്കന്‍ അഭ്യന്തര മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം എത്തുന്നു. വൈറ്റ് ഹൌസില്‍ എത്തിയ ഗിംഗ് ജോസഫ്‌ ഫ അലെക്സ്, പ്രസിദേന്തി ശേല്‍വനോട് പാറശാല സ്ലാങ്ങില്‍ പ്രാസവും ഉല്‍പ്രേക്ഷയും ഒപ്പിച്ചു നടത്തുന്ന ഘടാഘടിയന്‍ ഡയലോഗുകള്‍. ഫിനാന്‍സ് സെക്രട്ടറിക്ക് പരാതി കൊടുക്കാന്‍ വന്ന  വാഷിംഗ്ടന്‍ ജങ്ഷനിലെ കരിക്ക് വെട്ടുകാരന്‍ അലിക്കൊയയെ സി ഐ എ ക്കാര്‍ എടുത്തിട്ട് പെരുമാറുന്നത് കണ്ടു ചാടി വീണ ഫരത്ചന്ദ്രന്‍, അത് വഴി പോയ ഹിലാരി ക്ലിന്റനോട് പറയുന്ന "ഫ പുല്ലേ ... ഓര്‍മ്മയുണ്ടോ ഈ മോന്ത... " എന്ന മുട്ടന്‍ ഡയലോഗ് .. പിന്നെ തൂണ് പിളര്‍ന്നു യന്ത്രതോക്കുകല്‍ക്കിടയിലൂടെ ചില കളികള്‍ പഠിക്കാനും പഠിപ്പിക്കാനും എത്തുന്ന നരശിങ്കതിന്റെ തുണി പറിച്ചടി... എന്നീ പുതുമയാര്‍ന രംഗങ്ങള്‍ ആയിരിക്കും ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നിര്‍മാതാവായ പെരുംബാവൂര്‍ക്കാരന്‍ അന്തോണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ബോണസ് എന്നാ നിലക്ക് സി ഐ ഡി മൂസയേയും പടത്തിലേക്ക് എടുക്കാന്‍ തങ്ങള്‍ ശ്രമം നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിനിമയിലെ മറ്റൊരു പ്രധാന വില്ലനായ ചൂ ചിന്‍ ചൂയി എന്നാ ചൈനക്കാരനോട് ചൈനീസിലുള്ള മുട്ടന്‍ തെറികള്‍ പറയാന്‍ പാകത്തിനുള്ള ചൈനീസ്‌ തെറികള്‍ പഠിക്കാന്‍ കഥയെഴുതുന്ന പണിക്കര് ചേട്ടന്‍ ചൈനയിലേക്ക് പോയിട്ടുണ്ട്.. സായികുമാറോ സിദ്ധിക്കോ ആയിരിക്കും ചൈനീസ് വില്ലന്മാരെ അവതരിപ്പിക്കുന്നത്‌ എന്ന് കേള്‍ക്കുന്നു. (ലേബല്‍: വ്യാജ വാര്‍ത്ത)

വ്യാഴാഴ്‌ച, മാർച്ച് 22, 2012

ഐ പി എല്‍ തുടങ്ങുമ്പോള്‍ തല പോക്കുന്ന മലയാളി മകരങ്ങള്‍

അങ്ങിനെ അടുത്ത ഐ പി എല്‍ സീസന്‍ കൂടി വരവായി... അതോടൊപ്പം സൈബര്‍ ലോകത്ത്, ശ്രീശാന്തിനെ അപഹസിച്ചുള്ള മെയിലുകളുടെയും പോസ്റ്റുകളുടെയും മലവെള്ളപാച്ചിലും. പതിവ് പോലെ തന്നെ കൈയ്യില്‍ കെട്ടിയിരിക്കുന്ന ചരടുകളും, ശയന പ്രദക്ഷിണവും എല്ലാം തന്നെ മലയാളികളുടെ ടാര്‍ഗെറ്റ്. എന്റെ ചില മലയാളികള്‍ അല്ലാത്ത സുഹൃത്തുക്കളുമായി ക്രിക്കറ്റ് ചര്‍ച്ച ചെയ്യാറുള്ളപ്പോള്‍ അവരില്‍ പലരും ചോദിച്ചിട്ടുള്ള ഒരു കാര്യമാണ്. നിങ്ങള്‍ മലയാളികള്‍ക്ക് എന്താണ് ശ്രീശാന്തിനോട് ഇത്ര വിരോധം? എപ്പോള്‍ നോക്കിയാലും അയാളുടെ കുറ്റം കാണുവാന്‍ നിങ്ങളാണല്ലോ മുന്‍പന്തിയില്‍... എന്റെ ഉത്തരം അപ്പോഴെല്ലാം ഒരു പുഞ്ചിരിയില്‍ ഒതുക്കുകയാണ് പതിവ്. സ്വയം ഒരു പരിഹാസപാത്രം ആക്കപ്പെടുന്ന  മട്ടില്‍ തന്നെയാണ് അദ്ദേഹം കളിക്കളത്തിനു ഉള്ളിലും പുറത്തും പലപ്പോഴും പെരുമാറിയിട്ടുള്ളത് എന്നത് ഒരു അളവ് വരെ ശരിയും ആണ്. എന്നാലും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചു കൊണ്ട് നീങ്ങുകയാണ്. വിമര്‍ശനങ്ങള്‍ നന്ന്.. പക്ഷെ അത് അദ്ധേഹത്തിന്റെ പ്രതിഭയെ പൂര്‍ണമായും തൃണവല്‍ഗണിച്ചു കൊണ്ടാവുന്നതാണ് പ്രശ്നം ആവുന്നത്. ഇത് ഇപ്പോള്‍ ഒരു പൊതുവിചാരണയുടെ നിലക്കായി മാറിയിരിക്കുന്നു.

നമുക്കെല്ലാം ഇഷ്ടമുള്ള ഒരു കാര്യമാണല്ലോ വിചാരണ. കൈയ്യില്‍ കിട്ടുന്ന ആരെയും, ആള്‍ക്കൂട്ടത്തിന്റെ മറവില്‍ ഒളിച്ചിരുന്ന് കൊണ്ട്, കീറി മുറിച്ചു നിര്‍ദാക്ഷിണ്യം വിചാരണ നടത്താന്‍ നമ്മളോളം കേമത്തം മറ്റാര്‍ക്കും ഇല്ല.  സദാചാര പോലീസ് പോലെയുള്ള സംഭവങ്ങള്‍ ഒക്കെ അതിന്റെ മറ്റൊരു രൂപാന്തരം മാത്രം... അത് സമൂഹത്തില്‍ നിലയും വിലയും സ്ഥാനവും നേടിയെടുത്ത ആളാണെങ്കില്‍ പിന്നെ പറയേണ്ട പൂരം. പക്ഷെ അങ്ങിനെ ചെയ്യുമ്പോള്‍ നാം ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

ഈ കേരള സംസ്ഥാനം രൂപം കൊണ്ടിട്ടു പത്തറുപതു കൊല്ലമായി.. ഇത്രയും കേമന്മാരുള്ള നമ്മുടെ ഇടയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കയറാന്‍ സാധിച്ചിട്ടുള്ളത് രണ്ടേ രണ്ടു ആളുകള്‍ക്ക് മാത്രമാണ് (സുനീല്‍ വത്സന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വരട്ടെ.). അതില്‍ ഒരു സീസണില്‍ കൂടുതല്‍ കളിക്കാന്‍ സാധിച്ചിട്ടുള്ളതോ ശ്രീശാന്തിനു മാത്രം. ഇന്നത്തെ കാലത്ത്, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റി സ്ഥാനം നിലനിര്‍ത്തി കൊണ്ട് പോവാന്‍, സ്വാധീനം കൊണ്ടും, ബന്ധു ബലം കൊണ്ടും, മാത്രം സാധിക്കും എന്നാര്‍ക്കും ഒരിക്കലും പറയാന്‍ സാധിക്കില്ല. അതിനു സാമാന്യത്തില്‍ കവിഞ്ഞ ടാലെന്റും അതുപോലെയുള്ള ഭാഗ്യവും വേണം. അതാല്ലായിരുന്നെങ്കില്‍ അഭിനയിച്ച എല്ലാ സിനിമകളും പൊട്ടിയിട്ടും എ ലിസ്റ്റ് അവസരങ്ങള്‍ തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരുന്ന അഭിഷേക് ബച്ചനെ പോലെ, ഇന്ത്യന്‍ ക്രിക്കെറ്റ് ടീമിലും തേജസ്വി പ്രസാദ് യാദവും, ചിരാഗ് പാസ്വാനും, റിതേഷ് ദേശ്മുഖും, രോഹന്‍ ഗവാസ്ക്കാരും ഒക്കെ പൂണ്ടു വിളയാടിയേനെ. രണ്ടു കളി തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ ഏത് സച്ചിന്‍ തെണ്ടുല്‍ക്കാരുടെ ചോരക്കും ഇവിടെ മുറവിളി ഉയരും... അങ്ങിനെയുള്ളയിടത്താണ് ഇതുവരെ 27 ടെസ്റ്റുകളും അമ്പതിലേറെ ഏകദിനവും പത്തു ട്വന്റി ട്വന്റി മത്സരങ്ങളും   കളിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുള്ളത്. ഏതു സാഹചര്യത്തിലും വിക്കെട്ടെടുക്കാന്‍ കഴിയുന്ന ആക്രമണപരത  ശ്രീശാന്തിന്റെ ബൌളിങ്ങില്‍ ഉണ്ട്... കഴിഞ്ഞ ഒന്ന് രണ്ടു ടെസ്റ്റ്‌ മാച്ചുകളില്‍ വിക്കെട്ടുകള്‍ കാര്യമായി കൊയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലല്ലോ എന്ന് ആരോപിക്കുന്പോള്‍ ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കണം.. ആ ടെസ്റ്റുകളില്‍ എല്ലാം, ഏറ്റവും കൂടുതല്‍ കാച്ചുകള്‍ ഡ്രോപ്പ് ചെയ്യപ്പെട്ടത്,  അദ്ധേഹത്തിന്റെ ബൌളിങ്ങില്‍ ആണ് എന്ന്... അതിനെ നിര്‍ഭാഗ്യം എന്ന് മാത്രം വിശേഷിപ്പിക്കുന്നു.. കണ്സിസ്ടന്സി കുറവാണെങ്കിലും മൂര്‍ച്ചയുള്ള പന്തുകള്‍ ഓരോ സ്പെല്ലിലും എറിയാന്‍ അദ്ദേഹത്തിന് അസാമാന്യ കഴിവ് ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ.

ഇനി ഇന്ത്യന്‍ ടീമില്‍ കയറി പറ്റിയ ശ്രീശാന്തിനെ അവിടുള്ള പുലികള്‍ ഒരു "ഔട്സൈടെര്‍" ആയാണ് കണ്ടിരുന്നത്‌ എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം സമ്മതിക്കില്ലെങ്കിലും അദ്ദേഹത്തിനോട് കളികള്‍ക്കിടയില്‍ ഇട പഴകുമ്പോള്‍ സഹകളിക്കാര്‍ കാണിക്കുന്ന ബോഡി ലാംഗ്വേജ് നിരീക്ഷിച്ചാല്‍ നമുക്ക് തിരിച്ചരിയാവുന്നതെ ഉള്ളൂ. തങ്ങള്‍ക്കു പ്രിയമേറെ ഉള്ള പ്രവീണ്‍കുമാറിനും, നെഹ്രക്കുമൊക്കെ ഒരു വിലങ്ങുതടിയാണ് ഈ മലയാളി പയ്യന്‍ എന്നാ ബോധം അവര്‍ ഓരോ ഇടപെടലിലും കാട്ടുന്നുണ്ട് എന്നത് വളരെ വ്യക്തവും ആണ്. അത്തരത്തില്‍ ഒരു കളിക്കാരന്‍ എന്ന നിലക്ക് അദ്ദേഹത്തില്‍ ഉളവാകിയ അരക്ഷിതബോധത്തില്‍ നിന്നും ഉടലെടുതതായിരിക്കണം മന്ത്രച്ചരടുകളും ഏലസ്സുകളും ആയി അദ്ധേഹത്തിന്റെ കൈയ്യിലും കഴുത്തിലും തൂങ്ങുന്നത്. അങ്ങിനെയുള്ള സമയത്ത് അദ്ദേഹത്തിനു മലയാളികള്‍ ആയ നമ്മള്‍ നല്‍കേണ്ടത് ആത്മവിശ്വാസവും കരുത്തും പകരുന്ന പിന്തുണയും പ്രോത്സാഹനവും ആണ്.. പക്ഷെ നമ്മള്‍ ചെയ്യുന്നതോ.. ഉള്ള ആത്മവിശ്വാസം ചോര്‍ത്തി കളയുന്ന തരത്തില്‍ നിന്ദയും പരിഹാസവും കലര്‍ത്തിയുള്ള പ്രതികരണങ്ങളുടെ ശരവര്‍ഷം.

അത്കൂടാതെ സ്വാഭാവികമായും ഉണ്ടാവേണ്ട  കൊണ്ഫിടെന്സിന്റെ അഭാവം അദ്ദേഹത്തിനെ കളിക്കളത്തിലെ പല പെരുമാറ്റങ്ങളും വിശദമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതാണ്. പെര്ഫോര്‍മന്സിനു പുറത്തുള്ള കാര്യങ്ങളിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിക്കാന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ തന്നെ ഒരര്‍ത്ഥത്തില്‍ തന്റെ കൊണ്ഫിടെന്‍സ് കുറവ് മറച്ചു വെക്കാനാണ് എന്ന് തോന്നാവുന്നതാണ്.  ഇതിനിടയില്‍ കുറേപേര്‍ അദ്ദേഹത്തെ ചെളി വാരി എറിയുമ്പോള്‍ അദ്ദേഹത്തിനോടടുത്ത മറ്റു ചിലരും ചില മാധ്യമങ്ങളും അദ്ദേഹത്തിനു മുഖസ്തുതി പറഞ്ഞു വല്ലാതെ പോക്കിയിരുത്തി മനസ്സില്‍ മിഥ്യ ധാരണകള്‍ ഊട്ടി വളര്‍ത്തുകയും ചെയ്യുന്നു. അത് ചെറിയ പ്രായത്തില്‍ അദ്ദേഹം നേടിയെടുത്ത നേട്ടങ്ങളുടെ പാര്‍ശ്വഫലം.

അത്കൊണ്ട് തന്നെക്കുറിച്ച് വസ്തുനിഷ്ടമായ ഒരു തിരിച്ചറിവ് കിട്ടാതെ അമിത ആത്മവിശ്വാസത്തിനും - ആത്മവിശ്വാസമില്ലായ്മക്കും ഇടയില്‍ ഒരു പെന്‍ഡുലം പോലെ ആടിക്കൊണ്ടു നീങ്ങുന്ന ഒരു അവസ്ഥയില്‍ അകപ്പെടും. വെള്ളിവേളിച്ചതിനോട് ഒരു മുന്‍കാല എക്സ്പോഷര്‍ കൂടാതെ സ്വപ്രയത്നം കൊണ്ട് ഉയര്‍ന്നു വന്ന പല യുവപ്രതിഭകളും നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധി ആണ് ഇത്. ഇതിനെ മറികടക്കുന്ന പലരും ഉണ്ട്.. പക്ഷെ ഭൂരിഭാഗവും സക്സസ് കൈകാര്യം ചെയ്യാന്‍ കഴിയാതെ കാലിടറി വീഴുകയാണ് ചെയ്യുക.. അങ്ങിനെ കാലിടറി വീഴുമ്പോള്‍ അവര്‍ക്ക് വേണ്ടത്, അവര്‍ക്ക് ചുറ്റും ശക്തമായ പിന്തുണ നല്‍കുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റം ആണ്.. പക്ഷെ നമ്മള്‍ അത് കൊടുക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെ കൂടുതല്‍ താഴേക്കു വലിക്കാന്‍ നോക്കുകയും ചെയ്യുന്നു.

നമ്മള്‍ കാണികളെക്കാള്‍ ഉപരിയായി അദ്ദേഹത്തിനു പിന്തുണ നല്‍കേണ്ടതും സംരക്ഷിച്ചു നിര്‍ത്തെണ്ടതും ആയ ഉത്തരവാദിത്തം ഉള്ളതാണ് കെ സി എ എന്നാ സംഘടനക്കു.. അവര്‍ അദ്ദേഹത്തെ ടീമില്‍ എത്തിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക അല്ലാതെ എന്തെങ്കിലും ചെയ്തിട്ടുള്ളതായി നമ്മള്‍ കണ്ടിട്ടില്ല.
ഇനി അവര്‍ പറയുന്ന പോലെ കെ സി യുടെ സ്വാധീനവും പിന്തുണയും കൊണ്ടാണ് അദ്ദേഹം ടീമില്‍ കയറിയിട്ടുള്ളത്‌ എന്ന അവകാശം ഒന്ന് പരിശോധിക്കാം. ഇവര്‍ അവകാശപ്പെടുന്ന പോലെ ബി സി സി ഐയ്യില്‍ സ്വാധീനം ഉള്ള പുലികള്‍ ആണ് കെ സി എ എങ്കില്‍ കൊച്ചി ടാസ്ക്കെര്സ് ടീം ഇപ്പോള്‍ എവിടെ എന്ന ചോദ്യം കൂടി ചോദിക്കണം. അത് കൊണ്ട് ശ്രീശാന്ത് എന്ന ക്രിക്കട്ടെര്‍ ഇന്ത്യന്‍ ടീമില്‍ കയറിയതും ഇത്ര കളികള്‍ കളിച്ചതും അദ്ധേഹത്തിന്റെ സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രമാണ് എന്ന് നമുക്ക് സമ്മതിക്കേണ്ടി വരും.. അതിനു വേണ്ടി ഒരു ക്രിക്കെറ്റെര്‍ എന്ന നിലക്ക് എത്രമാത്രം അദ്ദേഹം പോരാട്ടം നടത്തിയിട്ടുണ്ടാവണം എന്ന് നമ്മള്‍ ഒരു വട്ടം ചിന്തിക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ ടീമില്‍ തിരിച്ചെത്താനും പ്രതിസന്ധികളെ മറികടക്കാനും ഉള്ള മേന്റൊരിയല്‍ സപ്പോര്‍ട്ട് കൊടുക്കാന്‍ കെ സി എ മുന്നോട്ടു വരേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം. അന്തര്‍ദേശീയ നിലവാരത്തിലുള്ള മറ്റൊരു മലയാളി ക്രിക്കെട്ടെര്‍ ഉണ്ടായി വരാന്‍ ഇനി എത്ര കാലം എടുക്കും എന്ന് ആര്‍ക്കും ഒന്നും പറയാന്‍ കഴിയാത്ത സ്ഥിതിക്ക് ഇനി അദ്ധേഹത്തിന്റെ കരീയറില്‍ അവശേഷിക്കുന്ന കാലമെങ്കിലും കഴിവ് നിലനിര്‍ത്താന്‍ നമ്മുടെ പിന്തുണ കിട്ടിയേ തീരൂ. 

ബുധനാഴ്‌ച, മാർച്ച് 21, 2012

മാലിന്യ പ്രശ്നങ്ങളും ചില ആകുലതകളും

നഗരവാസി തന്റെ മാലിന്യങ്ങള്‍ ധാര്‍ഷ്ട്യത്തോടെ കൊണ്ട് പാവം ഗ്രാമീണന്റെ നെഞ്ചത്തേക്ക് തള്ളുന്നു എന്ന റൊമാന്റിക് ആക്ടിവിസ്റ്റ് മുദ്രാവക്യങ്ങള്‍ക്കും അപ്പുറം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ എല്ലാ കോണുകളില്‍ കൂടിയും  ചര്‍ച്ചകള്‍ പുരോഗമിക്കെണ്ടാതാണ് എന്ന തോന്നലോടെ ആണ് ഈ കുറിപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നഗരത്തില്‍ ഈ മാലിന്യം സൃഷ്ടിക്കുന്നവന്‍ എല്ലാം, തന്റെ സുഖഭോഗങ്ങളുടെ അവശേഷിപ്പുകള്‍ ധാര്‍ഷ്ട്യം കൊണ്ട് മാത്രം തള്ളിവിടുന്നതാണ് എന്നുള്ള തെറ്റിധാരണ . "നന്മ വിളയുന്ന ഗ്രാമത്തില്‍" രാപ്പാര്‍ക്കാന്‍ കൊതിച്ചു സ്വപ്നവും കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ ഓരോ നഗരങ്ങളിലും പാര്‍ക്കുന്നുണ്ട്. നഗരവാസി എന്നാല്‍ ശീതീകരിച്ച മുറികളില്‍ ഇരുന്നു സുഖിച്ചും ഭോഗിച്ചും,  രേസ്ടാരെന്ടുകളിലും, പബ്ബുകളിലും ജീവിതം ആഘോഷമാക്കിയും യാതൊരു സാമൂഹ്യബോധവും കൂടാതെ നിര്‍ബാധം പരിലസിക്കുന്ന ഒരു കള്ളക്കൂട്ടമാണ് എന്ന വാര്‍പ്പ് മാതൃക മാത്രം നമ്മള്‍ കണ്ടാല്‍ പോരാ.  പ്രവാസത്തിന്റെ തിരസ്കരണങ്ങളും പേറി ഒരറ്റം മുട്ടിക്കാന്‍ പെടാപാട് പെടുന്നവരാണ് അവരില്‍ മിക്കവരും... നമ്മുടെ നാടും നാട്ടിന്‍പുറവും പുരോഗമിക്കുന്നത് അവന്റെ കൂടി വിയര്‍പ്പു കൊണ്ടാണ്.. സൂചി കുത്താന്‍ പോലും സ്ഥലം ഇല്ലാത്ത ഫ്ലാറ്റുകള്‍ എന്ന ഏറുമാടങ്ങളില്‍, ഇടുങ്ങിയ കിളിക്കൂടുകളില്‍ അവന്‍ ജീവിക്കുന്നത് പലപ്പോഴും മാസാരംഭം നാട്ടിലേക്ക് അയക്കുന്ന പണം ഒപ്പിക്കാന്‍ വേണ്ടി തന്നെയാണ്... അവിടുന്ന് തള്ളിവിടുന്ന മാലിന്യം എല്ലാം അവന്റെ നിവൃത്തികെടിന്റെ ഉല്‍പ്പന്നങ്ങള്‍ ആണ്. അവനും കൊടുക്കുന്നുണ്ട് ടാക്സും ടോളുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും... എന്നിരുന്നാലും അവ ഒന്നും തള്ളി വിടാനുള്ള അവകാശം അവര്‍ക്കില്ല എന്നത് അന്ഗീകരിക്കേണ്ട സത്യം തന്നെ...

ഇനിയുള്ള വേറൊരു കാര്യം,  കാലാകാലങ്ങളായി പലപ്പോഴും നഗരമാലിന്യം തള്ളാന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന  സ്ഥലങ്ങള്‍ ഒറ്റപ്പെട്ട, മനുഷ്യാവാസകേന്ദ്രങ്ങളില്‍ നിന്നും അകന്ന തരിശുഭൂമികള്‍ ആയിരുന്നു... പക്ഷെ ഇപ്പോള്‍ സ്ഥലപരിമിതികള്‍ മൂലം അത്തരം വെളിംപ്രദേശങ്ങള്‍ക്കരികിലേക്ക് ജനവാസം പടരുന്നതായാണ് കാണുന്നത്.  ഇതാണ് എല്ലാ പ്രദേശങ്ങളുടെയും കാര്യം എന്നുള്ള സാമാന്യ പ്രസ്താവന നടത്തുകയല്ല... പക്ഷെ ഇതും ഒരു കാര്യമാണ് എന്ന് കൂടി പറഞ്ഞു വെക്കുകയാണ്.. അത്തരം ഘട്ടങ്ങളില്‍ ഇത്തരം പ്രശ്നങ്ങളില്‍ ആരോപിക്കപെടുന്ന പോലെ ഭൂമാഫിയയുടെ ഇടപെടലുകള്‍ പൂര്‍ണമായും തള്ളികളയാന്‍ കഴിയില്ല. അത് കൊണ്ട് ഇത് ഒരു "പാവപെട്ട ഗ്രാമവാസിയുടെ അവകാശങ്ങളുടെ മേല്‍ നഗരവാസിയുടെ കടന്നു കയറ്റം" എന്നുള്ള ഒറ്റവരിയില്‍ നിന്നുപരിയായി മനുഷ്യസമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്നം എന്നുള്ള രീതിയിലുള്ള സമീപനത്തിലേക്ക് നീക്കേണ്ടതാണ്.

വികാരം കൊണ്ട് നിങ്ങളുടെ മാലിന്യം നിങ്ങള്‍ തന്നെ തിന്നു തീര്‍ക്കു എന്നൊക്കെ പറഞ്ഞു തീര്‍ക്കാം. അത് കൊണ്ട് കുറെ പേരെ ഇളക്കി വിടുകയും ചെയ്യാം. പക്ഷെ അപ്പോഴൊക്കെ നാം പരിഹാരങ്ങളോട് കൂടുതല്‍ അകന്നു പോവുക ആണ് എന്ന് കൂടി ഓര്‍ക്കേണ്ടതാണ്. ഗ്രാമങ്ങളിലെപ്പോലെ പട്ടണങ്ങളിലും ചൂഷങ്ങളുടെ ഇരകളും ചൂഷകരും ഉണ്ട്. ദുസ്സഹമായ ജീവിതസമരങ്ങളും ദുഷ്കരമായ പ്രതിസന്ധികളും അതെ അളവില്‍ തന്നെയുണ്ട്‌.  ഇവിടത്തെ ഭരണകൂടത്തിനു, രാഷ്ട്രീയ നേതൃത്വത്തിന് ഇതിനു പ്രായോഗികമായ പരിഹാരങ്ങള്‍ കാണാനുള്ള ഉത്തരവാദിത്തങ്ങള്‍ ഉണ്ട് . അവിടെ ഗ്രാമവാസി, നഗരവാസി എന്ന ചേരിതിരിവുകള്‍ കൂടാതെ ക്രിയാത്മകമായി ഇടപെടുവാന്‍ ഒരു പൌരന്‍ എന്ന രീതിയില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ട്...