ബുധനാഴ്‌ച, ഒക്‌ടോബർ 15, 2014

ബിഗ്‌ ബില്ല്യണ്‍ഡേ കോലാഹലത്തിന്റെ മറുപുറം

ഫ്ലിപ്പ് കാർട്ട് ബിഗ്‌ ബില്ല്യൻഡേ സെയിലിനെക്കുറിച്ച് സർക്കാരും മാധ്യമ വ്യവസായ ലോകവും വളരെയേറെ ഉൽക്കണ്ഠാകുലരായിട്ട് കുറച്ചു നാളായി. ഈ സെയിലിനു പിന്നിലെ "തട്ടിപ്പിനെ"ക്കുറിച്ചും സെയിലിലെ "നെറികേടി"നെപറ്റിയും ഒക്കെ കാണ്ഡം കാണ്ഡം എഴുതി ചേർക്കുകയാണ് മാധ്യമങ്ങൾ എമ്പാടും. ലോകത്തിലെ തന്നെ ഏറ്റവും ഭാവിയുള്ള ഈടെയിൽ സംരംഭമായി ഫ്ലിപ്പ് കാർട്ടിനെ വിശേഷിപ്പിച്ച അവരുടെ തന്നെ കോളങ്ങളിൽ മഷി ഉണങ്ങി തുടങ്ങിയിട്ടില്ല ... അതിനു മുമ്പ് തന്നെ ഉദകക്രിയകൾ ചെയ്യാനുള്ള തയ്യാറെടുപ്പുകളിൽ വ്യാപൃതരാണ് വലിയൊരു സംഘം കീ പാഡ് ആക്ടിവിസ്റ്റുകൾ ...



ശരിയാണ്‌ ... അത്ര സുതാര്യമായ രീതിയിൽ ഒന്നും നടത്തിയിട്ടുള്ള ഒരു ഇടപാട് അല്ലായിരുന്നു ബിഗ്‌ ബില്ല്യൻഡേ സെയിൽ. അത് നല്ല രീതിയിൽ മാനേജ് ചെയ്യുന്നതിൽ വീഴ്ചയും ഉണ്ടായിട്ടുണ്ട് . എന്നാൽ അത് അക്ഷന്തവ്യമായ അപരാധമായി ചാപ്പ കുത്തി പർവതീകരിച്ചെടുക്കുന്നതിൽ ഏതൊക്കെയോ സ്ഥാപിത താല്പര്യക്കാരുടെ ദുഷ്ടലാക്കില്ലേ എന്ന് കൂടി ചിന്തിക്കണം. ഈ ഡിസ്കൗന്റ് സെയിൽ എന്ന പ്രസ്ഥാനം ഇവിടെ ഇങ്ങനെയൊക്കെ നടന്നുപോയിട്ടുള്ളത്  ആദ്യമായിട്ടൊന്നുമല്ല. അതുമായി ഇറങ്ങുന്ന ചില്ലറ വിൽപ്പനക്കാർ അത് പൊതുജനസേവനം ലക്ഷ്യമാക്കി നടത്തുന്നതും അല്ല. കൈലാസം നന്നാവാൻ വേണ്ടി ആരും ഏകാദശി നോൽക്കാറില്ല.

ഉത്സവകാലങ്ങളിലും, കച്ചവടം കുറവുള്ള കാലങ്ങളിലും വലിയ വോള്യം ടേണ്‍ഓവർ, പഴയ സ്റോക്ക് ലിക്വിഡെറ്റ് ചെയ്യുക, അധികം മൂവേമെന്റ്റ് ഇല്ലാത്ത എസ് കെ യൂകൾ  പുഷ് ചെയ്യുക, കോമ്പി ഓഫറുകൾ  എന്നീ പല ലക്ഷ്യങ്ങൾക്കുമായി  ചില്ലറ വ്യാപാരികൾ സെയിലുകൾ തുടങ്ങാറുണ്ട്‌. അക്കൂട്ടത്തിൽ വില കൂട്ടിക്കാണിച്ചു ദിസ്കൗന്റ് പൊലിപ്പിക്കുന്ന തന്ത്രവും പുതുമയുള്ളതല്ല. ഓരോ സെയിൽ കാലവും വരുന്നതിനു മുന്നോടിയായി ചില ഉൽപ്പനങ്ങളുടെ വില ക്രമാനുഗതമായി വർദ്ധിപ്പിച്ച് ദിസ്കൌന്റ്റ് കാണിക്കാൻ വില കുറയ്ക്കുന്ന പ്രാക്ടീസ് ഒട്ടുമുക്കാലും റീട്ടെയിൽ സ്ഥാപനങ്ങളും ചെയ്യാറുണ്ട് എന്ന് ഒന്ന് നിരീക്ഷിച്ചു നോക്കിയാൽ എല്ലാവർക്കും മനസ്സിലാവുന്നതുമാണ്. അതൊക്കെ ശരിയാണ് എന്നും പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണ് എന്നും ഒരിക്കലും ന്യായീകരിക്കില്ല ... എന്നാൽ ആ ഘട്ടത്തിൽ ഒന്നും ഇടപെടാതെ നിന്നിരുന്നവർ ഇപ്പോൾ ചന്ദ്രഹാസം എടുക്കുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടെണ്ടാതാണ്. 

ഇനി പലർക്കും കുറഞ്ഞ വിലയിൽ സാധനം കിട്ടിയില്ല എന്നുള്ള ആക്ഷേപം. ആര്ക്കാണ് 1 രൂപയ്ക്ക് പെൻ ഡ്രൈവ് വേണ്ടാത്തത്. രാവിലെ തന്നെ മെനക്കെട്ട് ഒരു മൗസ് ക്ലിക്ക് മാത്രം ഇൻവെസ്റ്റ്‌ ചെയ്ത് ഒരു രൂപയ്ക്ക് എല്ലാ ഇന്ത്യക്കാർക്കും അത് കിട്ടണം എന്ന് കരുതുന്നതിൽ എന്താണ് ന്യായം. ഡീപ് ദിസ്കൌന്റ്റ് ഉൽപ്പന്നങ്ങൾ എപ്പോഴും അതിന്റെ പരിമിതമായ സ്റൊക്കിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആ പരിമിതമായ സ്റോക്ക് പ്രകാരം അത് ലഭിച്ചിട്ടുള്ള നിരവധി ആളുകൾ ഇന്ത്യയിൽ ഉണ്ട്. അത് കിട്ടാത്ത ആളുകൾ  അതിൽ അമർഷം കൊള്ളുന്നതിൽ എന്താണ് കാര്യം. ഒരു പീസ്‌ പോലും ആ വിലകളിൽ അവർ വിൽപ്പന നടത്തിയിട്ടില്ല എന്ന് തെളിയുക ആണെങ്കിൽ കാര്യം മാറി. അവിടെ വ്യക്തമായ തട്ടിപ്പുണ്ട്. എന്നാൽ അത് തെളിയിക്കപ്പെടാതെ ഇരിക്കുന്നെടത്തോളം കാലം അവിടെ ഒരു ആരോപണത്തിനു പഴുതുകൾ ഇല്ല. 

അക്കൂട്ടത്തിൽ ഈ സെയിൽ വഴി ഫ്ലിപ്പ്കാർട്ടിൽ നിന്നും വിട്ട ബഹുഭൂരിപക്ഷം ഉൽപ്പന്നങ്ങളും ജെനുവിനായി വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താക്കൾക്ക്‌ ലഭിച്ചിട്ടുള്ളത് എന്നുള്ള സത്യം കൂടി ചേർത്ത് വായിക്കപ്പെടെണ്ടാതാണ്. ഇവിടെ ഒരു കാര്യം പ്രത്യേകം പരിശോധിക്കണം. വിലക്കുറവ് കാണിക്കാൻ വേണ്ടി എവിടെയെങ്കിലും ഫ്ലിപ്പ് കാർട്ട് ഏതെങ്കിലും ഉൽപ്പന്നത്തിന്റെ വില അതിന്റെ യഥാർത്ഥ എം ആർ പ്പിയെക്കാൾ കൂടുതൽ കാണിച്ചാണോ വിലയിട്ടിരിക്കുന്നത് എന്ന് ഒരിടത്തും ഇതുവരെ ഒരു ആക്ഷേപവും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അവർ മുമ്പ് നല്കിയിരുന്ന ദിസ്കൌന്റ്റ് പ്രൈസിൽ നിന്നും വർദ്ധന നടത്തിയാണ് പിന്നീട് ദിസ്കൌന്റ്റ് കാണിച്ചത് എന്ന രീതിയിലുള്ള പരാതികൾ പലയിടത്തും വായിച്ചിട്ടുണ്ട്. അങ്ങിനെ പറയുമ്പോൾ അത് വില ക്രമീകരണം മാത്രമായി കാണാനേ കഴിയുകയുള്ളൂ.  നിയമപരമായി അതിൽ എന്തെങ്കിലും തെറ്റുള്ളതായി ചൂണ്ടിക്കാണിക്കാൻ സാധിക്കും എന്ന് തോന്നുന്നില്ല. 





ഫ്ലിപ്പ് കാർട്ട് എന്ന ഈ പ്രസ്ഥാനം തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല .ആമസോണ്‍ വിട്ടുവന്ന സഹപാഠികളും സുഹൃത്തുക്കളുമായ സച്ചിൻ - ബിന്നി  ബന്സാൽമാർ ഇതിന് തുടക്കമിടുമ്പോൾ. 1990 കളുടെ അന്ത്യത്തിൽ തുടങ്ങിയ ഈറ്റെയിൽ രംഗം ഒരു കുത്തൊഴുക്കിൽ ഒലിച്ചു പോയി ആകെ തകർന്ന് നില്ക്കുന്ന കാലമാണ്. മെല്ലെ മെല്ല പുസ്തകത്തിലും കാസറ്റിലും തുടങ്ങി ഒടുവിൽ മൊബൈൽ ഫോണുകളുടെ എക്സ്ക്ലൂസിവ് ലോഞ്ചുകളിൽ എത്തി നിൽക്കുമ്പോൾ ഫ്ലിപ്ക്കാർട്ട് ഈ രംഗത്ത് വിപ്ലവകരമായ പരിണാമമാണ് കൊണ്ട് വന്നത് ... കാഷ്‌ ഓണ്‍ ഡെലിവറി, ഈസി എക്സ്ചെഞ്ച് തുടങ്ങിയ പല പുതുമയുള്ള സേവനങ്ങളും കൊണ്ടുവന്ന അവരുടെ ഡെലിവറി മെക്കാനിസം ഈ രംഗത്തെ ഏറ്റവും കാര്യക്ഷമമായ ഒന്നാണ് . 

ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഒരു ബില്ല്യൻ ഡോളർ ഫണ്ടിംഗ് ലഭിച്ച കമ്പനിയുടെ വാലുവേഷൻ 5 ബില്ല്യൻ ഡോളർ കവിയും എന്നാണ് മാർക്കറ്റ് സ്രോതസ്സുകൾ പറഞ്ഞ്‌ വെച്ചത്. അന്ന് ബൻസാല്മാർ മാധ്യമങ്ങളോട് തങ്ങളുടെ ലക്‌ഷ്യം അടുത്ത 5 വർഷത്തിൽ 100 ബില്യൻ ഡോളർ തികയ്ക്കുന്ന ആദ്യ ഇന്ത്യ കമ്പനി ആവുകയാണ് എന്ന് പറഞ്ഞപ്പോൾ അധികമാരും നെറ്റി ചുളിച്ചില്ല. 70 കാറ്റഗറികളിലായി 15 ദശലക്ഷം ഉൽപ്പന്നങ്ങൾ ആണ് ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അങ്ങിനെയുള്ളപ്പോൾ ആണ് ഇത്തരത്തിലുള്ള ഒരു ആക്രമണം - അവരുടെ അസ്ഥിത്വത്തെതന്നെ  തകർക്കുന്ന രീതിയിലേക്ക് പൊന്തി വന്നിട്ടുള്ളത്.  

ഇനി നമുക്ക് ഒരു ചുവട് പിന്നോട്ട് വെയ്ക്കാം . ആരെയാണ് ഈ ബിഗ്‌ ബില്ല്യൻഡേ സെയിൽ ചൊടിപ്പിച്ചിരിക്കുന്നത്? ..ആരൊക്കെയാണ് ഉപഭോക്താവിന്റെ തോളിൽ തോക്ക് വെച്ച് വെടി വെയ്ക്കുന്നത്? 

ഇന്ത്യൻ റീട്ടെയിൽ രംഗത്ത്, ചെറുകിട കച്ചവടക്കാരെ വയറ്റത്തടിച്  ആഗോള ഭീമന്മാരും ഇന്ത്യൻ കുത്തകളായ ടാറ്റയും ബിർളയും അംബാനിയും ബിയാനിയുമൊക്കെ പോലുള്ള എലീറ്റ് വ്യവസായികൾ  തായം കളിക്കുന്ന സ്ഥലത്താണ് ഈ രണ്ടു ചെറുപ്പക്കാർ നങ്കൂരമിട്ടത്.  അത് കൊണ്ട് തന്നെ ഒരു അവസരം പാർത്തിരിക്കുന്നവരുടെ കയ്യിലേക്ക് ഇട്ടു കൊടുത്ത ഒരു ആയുധമായി ബിഗ്‌ ബില്ല്യൻഡേ സെയിൽ ... അത് അവർ തലങ്ങും വിലങ്ങും പ്രയോഗിച്ച് മൊത്തം ഈറ്റെയിൽ വ്യവസായത്തിന്റെ കടയ്ക്കൽ തന്നെ കത്തിവേയ്ക്കുന്നതിനാണ് അവസരം വിനിയോഗിക്കുന്നത് എന്ന് കരുതണം. ഇന്ത്യൻ ഉപഭോക്താക്കളുടെ കീശയിൽ ഏറ്റവും വലിയ തുളയിടുന്ന ഒരു പ്രസ്ഥാനമാണ് വിപണിയുടെ ഇടനിലക്കാർ .. ഉപഭോക്താക്കളെ പോക്കറ്റടിക്കുന്നത് പോലെ ഉത്പാദകരെ ചൂഷണം ചെയ്ത് കൊഴുക്കുകയും ചെയ്യുന്ന അവരുടെ നിലനിൽപ്പിനേയും ഫ്ലിപ്പ് കാർട്ട് നയിക്കുന്ന ഈട്ടെയിൽ വിപ്ലവം ചെറുതായിട്ടൊന്നുമല്ല ബാധിച്ചിട്ടുള്ളത്... അത് കൊണ്ട് തന്നെ അവരുടെ കണ്ണിലെയും കരട്‌ വേറെയാരുമല്ല ... ഇക്കഴിഞ്ഞ ദിവസം ഖാദി ഉൽപ്പന്നങ്ങളും കരകൌശല വസ്തുക്കളും മറ്റും ഉൽപ്പാദകരിൽ നിന്നും നേരിട്ട് വാങ്ങി സുതാര്യമായ രീതിയിൽ വിപണനം നടത്താനുള്ള ഒരു ശ്രമം കൂടി ഫ്ലിപ്പ് കാർട്ട് തുടക്കമിട്ടിരുന്നു ... ഇതൊക്കെ ചേർത്ത്‌ വായിക്കുമ്പോൾ ആരൊക്കെയാണ് ഇതിന്റെ പിന്നിൽ എന്നുള്ള ചോദ്യത്തിന് ഉത്തരമാവും ...  

വ്യാഴാഴ്‌ച, സെപ്റ്റംബർ 25, 2014

ഇന്നത്തെ സെഞ്ച്വറി

ഒടുവിൽ ബ്ലോഗിൽ 100 പോസ്റ്റ്‌ തികഞ്ഞു...  2006 ൽ തുടങ്ങി ...കുറെ കാലം ആരും കേറാതെ കിടന്ന് .. പിന്നെ ആറേഴു കൊല്ലത്തിനു ശേഷം ജീവൻ വെപ്പിച്ചു തട്ടിയും മുട്ടിയും തികച്ച നൂറു പോസ്റ്റുകൾ ... എത്രയെണ്ണം അതിൽ കൊള്ലാവുന്നതുണ്ട് ... ആളുകൾ വായിച്ചതുണ്ട് ... ആ ആർക്കറിയാം ... തോന്നിയത് കുറിച്ചു വെച്ചു .. അറിവ് പോലെ ... അക്ഷരജ്ഞാനം പോലെ .... ഇനിയും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും ... ആവാവുന്നെടത്തോളം വരെ ... അല്ലേൽ മടുക്കുവോളം വരെ ....

ബുധനാഴ്‌ച, സെപ്റ്റംബർ 24, 2014

ദോഷങ്ങൾ ഇല്ലാത്ത ചൊവ്വകൾ

മുമ്പെങ്ങൊ കേട്ട ഒരു കഥ പറയാം ... ഒരു പ്രഭ്വി തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ചടങ്ങിന് പോവുന്നതിന് മുമ്പായി കേശാലങ്കാരം നടത്താൻ വിദഗ്ദനായ ഒരു ഹെയർ സ്റ്റൈലിസ്റ്റിനെ വിളിപ്പിച്ചു... അദ്ദേഹം അവരുടെ മുടിയിഴകൽക്കിടയിലൊരു ചെറിയ കോലെടുത്ത് തിരുകി അതിനു ചുറ്റുമായി മുടി കോതി ഒതുക്കിയും പിന്നിയും മെടഞ്ഞും ഒന്നര മണിക്കൂറോളം മെനക്കെട്ട് വളരെ സുന്ദരമായ രീതിയിൽ അലങ്കരിച്ചു ഒടുവിലൊരു റോസാ പുഷ്പവും തിരുകി വെച്ചു.. അലന്കാരം കഴിഞ്ഞപ്പോൾ പ്രഭ്വി തന്റെ സുഹൃത്തുക്കളെയും പരിവാരങ്ങളെയും വിളിപ്പിച്ചു കാണിച്ചു.  അവർക്കൊക്കെ ഒരൊറ്റ അഭിപ്രായമേ പറയാനുണ്ടായിരുന്നുള്ളൂ .. അതീവ സുന്ദരം ..  അതി മനോഹരം.. സന്തുഷ്ടയായ പ്രഭ്വി ആ കലാകാരനെ വിളിപ്പിച്ചു ചോദിച്ചു എന്താ തന്റെ കൂലി എന്ന് ... ഒട്ടും സംശയം കൂടാതെ കലാകാരൻ പറഞ്ഞു "നൂറു ഡോളർ" ... കേട്ട പാടേ ആശ്ചര്യചകിതയായി പ്രഭ്വി  "നൂറു ഡോളറോ ... വെറും ഒരു കോല് തിരുകി ... അതിന്റെ മേലെ ഒരു റോസാ പുഷ്പം വെയ്ക്കാൻ നൂറു ഡോളറോ? .." പ്രഭ്വിയുടെ പ്രതികരണം കണ്ടു ആ കലാകാരൻ ഒരു നിമിഷം അവരുടെ അടുത്തു ചെന്ന് തലയിൽ തിരുകിയ ആ  മത്തെ പോസ്റ്റ്‌ വലിച്ചൂരി ... ആ റോസാ പുഷ്പം എടുത്തു അവർക്ക്‌ നീട്ടിപ്പറഞ്ഞു "മാഡം .. ഇത് വെറുതെ എടുത്തോളൂ ... എന്ന്"

മംഗൾയാനിനെക്കുറിച്ച് ഏറ്റവും വലിയ കാര്യമായി പലരും കൊണ്ടാടിയിരുന്നത് അത് ഏറ്റവും ചെലവ് കുറഞ്ഞ മിഷനാണ് എന്നുള്ള കാര്യമാണ്. ഒരർഥത്തിൽ പറയുകയാണെങ്കിൽ അത് ഇത്രയും വലിയ ഒരു നേട്ടത്തെ വില കുറച്ചു കാണുന്നതാണ് എന്ന് പറയേണ്ടി വരും.  വേറെ ചിലർക്കാക്കട്ടെ അതിന്റെ ഒപ്പർച്യൂനിട്ടി കോസ്റ്റ് ആണ് പ്രശ്നം... ചൊവ്വയിലേക്ക് പേടകം അയക്കുന്ന കാശ് കൊണ്ട് എത്ര പൊറോട്ട തിന്നാം എന്നാ മട്ടിലാണ്‌ ചിലരുടെയെങ്കിലും കഥാകഥനം .. ഇവരോടൊക്കെ ഒരു കാര്യമേ പറയാൻ കഴിയൂ. ദയവായി ശാസ്ത്രത്തെയും കലയെയും നാണയത്തുട്ടുകൾ കൊണ്ടളക്കരുത് ..  ഈ രണ്ടു രംഗത്തും നടത്തുന്ന പുരോഗതിയ്ക്ക് സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനം ഒരു ദിവസം കൊണ്ടോ, ഒരു ബാലൻസ് ഷീറ്റ് വായിച്ചോ തിട്ടപ്പെടുത്താൻ കഴിയുന്നതല്ല.

ഈ ഒരു മംഗൾയാൻ മിഷൻ മൂലം  ഉണ്ടായ ചില ചെറിയ കാര്യങ്ങൾ പറയാം..  ഇന്നലെ വരെ നായികയുടെ ക്ലീവീജിനെ പറ്റിയും അയല്പക്കത്തെ അവിഹിതത്തെ പറ്റിയും മാത്രം വായിക്കുകയും ചർച്ച ചെയ്തിരുന്ന കോടിക്കണക്കിന് ഇന്ത്യക്കാരിൽ ചെറിയ ഒരു വിഭാഗമെങ്കിലും ഈ ഒരു സംഭവം കൊണ്ട് സ്പേസിനെക്കുറിച്ചും അതിലെ സാങ്കേതിക വശങ്ങളെക്കുറിച്ചും അടിസ്ഥാനപരമായിട്ടെങ്കിലും ഉള്ള  പരിജ്ഞാനം നേടാനുള്ള ശ്രമം നടത്തിയിട്ടുണ്ട്.  ആസ്ട്രോനമിയും ആസ്ട്രോലജിയും തമിലുള്ള വ്യത്യാസം എന്താണെന്നറിയാത്ത കോടികൾ ഉള്ള ഈ രാജ്യത്ത് അതിനെക്കുരിച്ചെങ്കിലും ഉള്ള തിരിച്ചറിവുകൾ പകർന്നു കൊടുക്കാനുള്ള ഒരു അവസരം മംഗൾയാൻ താൽക്കാലികമായെങ്കിലും നല്കിയിട്ടുണ്ടാവും .. അത്തരത്തിൽ ചെറുതും വലുതുമായി സമൂഹത്തിനെ മൊത്തത്തിൽ സ്വാധീനിക്കുന്ന ഘടകങ്ങളുടെ മൂല്യം നിർണയിക്കുവാൻ സാധിക്കില്ല. അതുപോലെ തന്നെ തുടര്ച്ചയായ തോൽവികൾ മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട് തലയും താഴ്ത്തി അപകർഷതാ ബോധവുമായി നടക്കുന്ന ഒരു ജനതയ്ക്ക് - എന്തും സാധിക്കാൻ താങ്കൾക്കുമാവും എന്നുള്ള ഒരു പ്രചോദനം വലിയ അളവിൽ പകര്ന്നു നൽകാൻ ഈ ഒരു നേട്ടം കൊണ്ട് സാധിച്ചു എന്നത് കൂടി  അടിവര ഇട്ടു പറയണം...

ഇനി അവിടെയും ഓപ്പർച്ചൂനിറ്റി കോസ്റ്റിനെ പറ്റി പറയുമ്പോൾ  അവരോടു ഇവിടെയിരുന്നു പാരഗ്രാഫ് തിരിച്ച് കാണ്ഡം കാണ്ഡമായി ഓരോന്ന് എഴുതിക്കൂട്ടുകയും ലിങ്ക് തപ്പി കൊണ്ട് വരികയും ചെയ്യുന്ന നേരം കൊണ്ട് നാലു മൂട് കപ്പ നട്ടു വെച്ചാൽ അത് കൊണ്ട് നാല് കായുണ്ടാക്കാം എന്ന പഴയ കാരണവർ ഫിലോസഫി മാത്രമേ പറയാനുള്ളൂ..



ഇനി ഇതിലൊക്കെ ഉപരിയായി ഒരു അഭിപ്രായം കൂടി ഇതോട് ചേർത്ത് വെയ്ക്കാനുണ്ട് .. ബഹിരാകാശ പര്യവേഷണം, മരുന്ന് ഗവേഷണം തുടങ്ങിയ ചില മേഖലകലെങ്കിലും ലോക രാഷ്ട്രങ്ങൾ ഒന്നടങ്കം ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഒരു പ്രതലം ഉണ്ടാവേണ്ടി ഇരിക്കുന്നു ... നീയോ ഞാനോ ആദ്യം എന്നുള്ള ഒരു വാശി ഒഴിവാക്കി ഇത്തരത്തിലുള്ള പര്യവേക്ഷണങ്ങളിൽ ലോകരാഷ്ട്രങ്ങൾ ഒരുമിച്ചു മുന്നേറിയാൽ അതിന്റേതായ ഗുണങ്ങൾ മാനവരാശിക്ക് കൂടുതൽ വേഗത്തിൽ പ്രാപ്തമാവാൻ സാധ്യത ഉണ്ട് എന്നുള്ളതാണ്.

ഞായറാഴ്‌ച, ഓഗസ്റ്റ് 24, 2014

നല്ല സിനിമയുടെ മുന്നറിയിപ്പുകൾ



എന്റെ ആസ്വാദനസീമകൾക്കുള്ളിൽ നിന്നും പറയുകയാണെങ്കിൽ നല്ല സിനിമകൾ രണ്ടു തരത്തിലുണ്ട്. ആദ്യത്തേത് രണ്ടു രണ്ടര മണിക്കൂർ ദൈനംദീന ജീവിതത്തിലെ പിരിമുറുക്കങ്ങൾ ഒക്കെ വിസ്മരിച്ച് മാനസികോല്ലാസം പകർന്നു തരുന്ന വിനോദ ചിത്രങ്ങൾ.  ഞാൻ ഒരിക്കലും അവയുടെ കാമ്പും കഴമ്പും രാഷ്ട്രീയവും ഒന്നും തേടിപ്പോവാറില്ല. കൊട്ടകയിൽ തന്നെ കണ്ടു നുണഞ്ഞു അവിടെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്.  


എന്നാൽ രണ്ടാമത്തെ തരം അങ്ങിനെയല്ല. അവ അനുഭവങ്ങളാണ്, സ്ക്രീനിലെ വെളിച്ചം അണഞ്ഞിട്ടും  നമ്മുടെ കൂടെപ്പോരുന്ന അനുഭവങ്ങൾ. ഉള്ളിലെവിടെയോ മുള പൊട്ടി, മെല്ലെ വളരുന്ന അനുഭവങ്ങൾ. അവയിലൊന്നാണ് വർഷങ്ങൾക്ക്ശേഷം സംവിധാനം എന്ന ശീർഷകത്തിന് കീഴെ വേണു എന്ന പേരുമായി വന്ന മുന്നറിയിപ്പ് ... 

തടവ്‌ എന്ന് പറയുമ്പോൾ ഇരുമ്പഴിക്ക് പിറകിൽ ചിലവഴിക്കുന്നത് കൂടാതെ മനസ്സിന് ചുറ്റും വരച്ച ചതുരത്തിലും ഒതുങ്ങിക്കൂടുന്നത് കൂടിയാണ് എന്ന് പറയുന്നതാണ് രാഘവന്റെ ജീവിതം. തനിക്ക് സ്വന്തം കരിയറിലുണ്ടാവുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ട്‌ സ്വയം വരച്ച ആ ചതുരക്കളത്തിൽ നിന്നും രാഘവനെ പ്രകോപിച്ച് പുറത്തെത്തിക്കാനുള്ള അഞ്ജലിയുടെ ശ്രമങ്ങളിലൂടെ പറയുന്നതാണ് മുന്നറിയിപ്പ്.  തനിക്ക് എന്തെങ്കിലും സമൂഹത്തോട് പറയാനുള്ളപ്പോൾ മാത്രമാണ് പ്രതിഭാധനരായ കലാകാരന്മാർ കാമ്പുള്ള സൃഷ്ടികൾ നടത്തുന്നത്. അത് കാണുന്ന പ്രേക്ഷകന് അതനുഭവിക്കാൻ സാധിക്കും.  അത് അടിവര ഇട്ടു പറഞ്ഞു കൊണ്ടാണ് ഇത്ര വലിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മുടെ മുന്നിലീ സിനിമ എത്തുന്നത് 

സിനിമ ദൃശ്യഭാഷയുടെ കലയാണ്‌ എന്നൊക്കെ കൃതഹസ്തർ പറയാറുണ്ട്‌.  പ്രേക്ഷകരെ  പിടിച്ചിരുത്തുന്ന കാഴ്ച്ചകളിലൂടെയാണ് നല്ല സിനിമകൾ ആസ്വാദനാനുഭവം ആവേണ്ടത് എന്ന ധാരണയെ അവലംബിച്ചായിരക്കണം അങ്ങിനെ പറഞ്ഞ്‌ വന്നിരുന്നത്. അവിടെ സംഭാഷണം എന്നാൽ കാഴ്ച്ചകൾക്കിടയിൽ പൂരിപ്പിക്കാൻ ഉപയോഗിക്കുന്ന വരികൾ മാത്രമായി ചുരുക്കപ്പെട്ടിരുന്നു. ഇവിടെ മുന്നറിയിപ്പിൽ കൃത്യമായി കുറിച്ചിട്ട സംഭാഷണങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലെക്ക് ഇറങ്ങി വരുന്ന  ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സംഭാഷണങ്ങൾ ഡോമിനെറ്റ് ചെയ്യുമ്പോഴും ഒട്ടും നാടകീയമായി മാറുന്നില്ല സിനിമ എന്നത് അത് എഴുതിയ ആളുടെ കഴിവ് ..  കാച്ചിക്കുറുക്കിയ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന സംഭാഷണങ്ങൾ ആണ് ഇതിന്റെ മർമ്മം.... അതും ജീവസ്സുറ്റ ദൃശ്യങ്ങൾ ഒരുക്കിയ പശ്ചാത്തലമുള്ള ഒരു ഛായാഗ്രാഹകൻ സംവിധാനം ചെയ്ത സിനിമയിൽ എന്നത് ഒരു കൗതുകം എന്നുകൂടി രേഖപ്പെടുത്തി വെച്ചു കൊണ്ട് തന്നെ പറയട്ടെ, നല്ല എഴുത്തുകാർക്ക് ഈ മാധ്യമത്തിൽ ഇനിയുമേറെ സാധ്യതകൾ ഉണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ മുന്നറിയിപ്പ് ... 

ആഖ്യാനത്തിൽ ഒറ്റ വാക്കിൽ പറഞ്ഞാൽ മിതത്വം പുലർത്തിയിരിക്കയാണ് സംവിധായകൻ.  പ്രമേയം ആവശ്യപ്പെടുന്ന റ്റ്രീറ്റ്മെന്റ് അണുവിട മാറാതെ കൃത്യമായി പകർന്ന് തന്ന സംവിധായകന്റെ ശൈലിക്ക് അദ്ദേഹത്തിന്റെ മനസ്സറിയുന്ന എഡിറ്ററുടെ സാന്നിധ്യം വ്യക്തമായി തന്നെ കാണാം. സൂക്ഷ്മമായി പശ്ചാത്തല സംഗീതം ഒരുക്കിയ ബിജി പാലും അദ്ദേഹത്തോട് ചേർന്ന് പോവുന്നുണ്ട്. 

എന്തൊക്കെ പറഞ്ഞാലും നായികാപ്രാധാന്യമുള്ള സിനിമ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മുന്നിൽ വരുന്ന വാർപ്പു മാതൃകകൾ ഉണ്ട്.  ഒരേ അച്ചിൽ വാർത്തെടുത്ത നിരുപമാ രാജീവുമാർ ആവും.. അല്ലെങ്കിൽ ചിലപ്പോഴൊക്കെ സുരേഷ് ഗോപിയ്ക്കെഴുതിയ കഥാപാത്രങ്ങൾക്ക്‌ സ്ക്രിപ്റ്റിൽ ലിംഗ മാറ്റം നടത്തി എടുക്കുന്ന എകമാന കട്ടൌട്ടുകൾ . അതുമല്ലെങ്കിൽ മിനി സ്ക്രീനിൽ നിന്നിറങ്ങിയ ഗ്ലിസറിൻ പുത്രിമാർ .. എന്നാൽ അവിടെയാണ് അഞ്ജലി അറയ്ക്കൽ നമ്മുടെ മുന്നിൽ വന്നു നില്ക്കുന്നത് . ഇത്രയ്ക്ക് സ്വാഭാവികമായ ആ പാത്രസൃഷ്ടിയെപറ്റി എന്താണ് വിശേഷിപ്പിക്കേണ്ടത് ..  അപർണാ ഗോപിനാഥ് അല്ലെങ്കിൽ വേറെ ആര് ഈ റോൾ ചെയ്യും എന്നുള്ള സംശയം അവശേഷിപ്പിക്കുന്ന രീതിയിലാണ് ആ അഭിനേത്രി അഞ്ജലിയിലേക്ക്  ഇറങ്ങി ചെന്നിരിക്കുന്നത് .. .. മാനസിക വ്യാപാരങ്ങളുടെ നിമ്നോന്നതങ്ങൾ പ്രതിഫലിക്കുന്ന നൈസർഗീകമായ ആ ഭാവപ്പകർച്ച അനായാസമായി തനിക്ക് ഇണങ്ങും എന്ന് അവർ തെളിയിച്ചിരിക്കുന്നു ...അത് കൂടാതെ പലഘട്ടങ്ങളിലായി വന്നും പോയുമിരുന്ന കൊച്ചു പ്രേമൻ മുതൽ രണ്‍ജി പണിക്കർ വരെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഡൈമെന്ഷനുകൾ നല്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. 

ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു എന്നൊക്കെ പറയുന്നത് കേട്ടിരുന്നെങ്കിലും ... ഇതിൽ മമ്മൂട്ടിയെ പ്രേക്ഷകർക്ക്‌ കാണാൻ കഴിയില്ല ... നമ്മൾ കാണുന്നത് രാഘവനെയാണ് .. ഓരോ വാക്കിലും നോക്കിലും ചലനത്തിലും അനുനിമിഷം നമ്മുടെ മുന്നിൽ ജീവിച്ച രാഘവനെ.  എത്ര സൂക്ഷമമായാണാ കഥാപാത്രമായി അദ്ദേഹം പരിണമിച്ചിരിക്കുന്നത്. 

എന്നാൽ  ഇതൊക്കെ കഴിഞ്ഞ് സിനിമ കണ്ടു തിരിച്ചിറങ്ങുമ്പോൾ തിയറ്ററിൽ അടുത്തു വരുന്ന രാജാധിരാജയുടെ പോസ്റർ കണ്ടപ്പോൾ ശരിക്കും അമർഷമാണ്‌ തോന്നിയത്. എന്തിനാ ഇത്രയും കഴിവുള്ള ഒരു കലാകാരൻ വർഷാവർഷം സൂകരപ്രസവം പോലെ പടച്ചു വിടുന്നത്. വേണു ഈ സിനിമ ചെയ്ത പോലെ വല്ലപ്പോഴുമൊക്കെ ഇത് പോലൊന്നുമായി വന്നു പോയാപ്പോരെ

തിങ്കളാഴ്‌ച, മേയ് 12, 2014

ഫിക്സിറ്റ് പോൾ

"എടാ പാക്കരാ മൊത്തം എത്ര സീറ്റാ?"
"മൊത്തം ഏകദേശം 500 - 550 കാണും" 
"ഏതെങ്കിലും ഒന്ന് പറയ്‌ .. 500 ആ 550 ആ?"
"525 പിടിച്ചോ" 
"ഇനി മോടീ മോടീ ന്ന് ഇത്രേം നാള് പറഞ്ഞെർന്നതല്ലേ ... ഒരു 250 എടുത്ത് ആദ്യമേ തന്നെ അങ്ങോട്ട്‌ മാറ്റി വെച്ചേക്ക് ... വേണേൽ ഒരു നാലോ അഞ്ചോ കൊറയ്ക്കെ കൂട്ട്വേ ചെയ്തോ ...എല്ലാവനും ഏതാണ്ട് അതൊക്കെ തന്ന്യാ പറഞ്ഞിട്ടുള്ളത് ... "
"ആ 245 ... എൻ ഡി എ - 245" 
"ബാക്കി ...  "
"ഒരു 275 ണ്ടാവും ... "
"അതിൽ യൂ പി എ ഒരു 135 പിടി ..ആ കൊച്ച് പോയി കൊറച്ച് ഓളം ഒക്കെ ഉണ്ടാക്കീതല്യോ ..."
"ആ പിടിച്ചൂ" 
"ഇനി എത്രെണ്ട് ബാക്കി?"
"ഇനി ഒരു 240 ... 245 "
"ആ അതൊക്കെ കൂട്ടി ഒരു പലവക ആക്ക്..."
"ശരി  ... അങ്ങെനെ ആട്ടെ .. ഇനി സംസ്ഥാനങ്ങള് .".
"ആ അതും ഇപ്പൊ ശര്യാക്കാം ... ആ യൂപ്പീങ്ങട്ട് എടുക്ക് ... എത്രാ സീറ്റാ ... "
"80 ണ്ടാവും" 
"അവടെ ആരൊക്കെ ഉണ്ട്? കാങ്ക്രസ് ഇണ്ടാ?"
"ആ ... കോണ്‍ഗ്രസ്‌... ഭ ജ പ, സപ, പിന്നെ മായാവതി ..."
"അപ്പോ ആ 80 തെടുത്തു മുറിക്ക് 45 ഭ ജ പ ... 15 കോണ്‍ഗ്രസ്‌ ... 15 സ പ ... 15 ഭ സ പ ... "
"അത് 90 ആയി സാർ .."
"എന്നാ കോണ്‍ഗ്രസിന്റെ ഒരു പത്താക്ക് മായാവതിയ്ക്കും മുലായത്തിനും 12 വെച്ച് കൊടുക്ക് ..."
"ആ അപ്പൊ ഒരെണ്ണം ..".
"ആ ഒരെണ്ണം എടുത്ത് വെക്ക് ... അവസാനം മുറിച്ച് തീരുമ്പോ എവിടെയെങ്കിലും അട്ജസ്റ്റ് ചെയ്യാം ... "
" അതിപ്പോ ഒരു വഴിക്കായില്ലേ .. ഇനി തമിഴ്നാട് എടുക്ക്" 
"ആ അവിടെ ഭാജപാ 15 സാപാ 15 ... "
"അവിടെ അവരോന്നൂല്ല്യാ സാറേ ... അവിടെ ഡി എം കെ യും എ ഡി എമ്ക്കെയും ഒക്കെയാ .."
"ആര് വേണമെങ്കിലും ആയിക്കൂട്ടെ .. ഒരു അഞ്ചും പത്തുമൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു ഇത് പോലെ ഒണ്ടാക്ക് .. ഒടുക്കം എല്ലാം കൂട്ടി വരുമ്പോ മോടിജ്യ്ക്ക് ഒരു 250 വേണം ... അവടേം ഇവടേം ഒക്കെ പറേണ കേട്ടില്ലേ മോടിജീക്കി സർക്കാർ ആനേ വാലെ ഹേന്നു .... "

ഞായറാഴ്‌ച, മേയ് 04, 2014

തെളിനീരിൽ നീന്തുന്ന കുതിര മീനുകൾ


ഇടവേള കൃത്യമായി പകുക്കുന്ന രണ്ടു ഭാഗങ്ങൾ.. രണ്ടു സിനിമകൾ പോലെ തോന്നുമ്പോഴും, പറയാം ഈ മീനുകൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും. നമുക്ക് ഇതുവരെ പരിചിതമല്ലാത്ത കാഴ്ചകളിലേക്ക്, ശബ്ദങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക്....  ക്രാഫ്റ്റിൽ കൃതഹസ്തരായ സംവിധായകരെ അനുസ്മരിപ്പിക്കുന്ന അജിത്‌ പിള്ളയ്ക്ക്‌ ഒരു പക്ഷെ കൈ വിട്ടു പോയത് സ്ക്രിപ്റ്റിൽ ആണ് എന്ന് തോന്നുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ ഘടന .. എന്നാൽ എക്കും പോക്കും ഏണും കോണും ഒക്കെയായി ഒരു ഒതുക്കമില്ലാതെ കിടക്കുന്ന തിരക്കഥയുടെ പരിമിതികൾ അതിസുന്ദരമായ ദൃശ്യഭാഷയിലൂടെ മറി കടക്കാൻ ശ്രമിച്ചതും അതിൽ ഒരു പരിധി വരെ വിജയം നേടിയതും അഭിനന്ദനാർഹം തന്നെയാണ് എന്ന് പറയണം.

തുടക്കം ആമേനിന്റെ തുടർച്ചയായി തോന്നലുണർത്തിയത് സ്വാഭാവികമാണ് എന്ന് കരുതാൻ വയ്യ. അഭിനന്ദും, പ്രശാന്ത് പിള്ളയും, സ്വാതി റെഡഡിയും ഒക്കെ ഇവിടെയും സാന്നിധ്യമാവുന്നത് ആമെനിന്റെ സ്വാധീനം അടയാളപ്പെടുത്തുന്നു. എന്നാൽ  നെടുമുടി വേണുവും മറ്റും ഒരു നിഴൽ പോലെ വന്നു മറയുന്ന ആ ഒരു തുടക്കം കടന്ന് പുരോഗമിക്കുമ്പോൾ അന്തരീക്ഷത്തിലും... ആഖ്യാനത്തിലും ഈ കുതിരമീനുകൾക്ക് അതിന്റെതായ തന്മയത്വവും നൈസർഗീക ഭാവങ്ങളും കൈവരുന്നുണ്ട്. ആസിഫ് അലി അവതരിപ്പിക്കുന്ന അലക്സിയുടെ പുരാവൃത്തവും അദ്ദേഹത്തെ കൂടാതെ സണ്ണി വെയിൻ കൂടി അടങ്ങുന്ന കാസ്റ്റും ഒക്കെ ഒരു ക്ലീഷേഡ് "ന്യൂ ജനറേഷൻ" ലേബൽ നമുക്ക് മുൻവിധിയായി നൽകുന്നുണ്ടെങ്കിലും, ഇത് ആ കമ്മട്ടത്തിൽ അടിച്ച  ആത്മാവില്ലാത്ത മറ്റൊരു കോലക്കാഴ്ച അല്ല പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബലമായി കുത്തി കയറ്റുന്ന "ട്വിസ്ടുകളെ" ഒഴിവാക്കി ചിരപരിചിതമാല്ലാത്ത ജീവിതങ്ങളും ഭാഷയും ബന്ധങ്ങളും പശ്ചാത്തലവും ഒക്കെ ഉപയോഗിക്കുന്നതിലൂടെ പ്രേക്ഷകന് പുതുമ സമ്മാനിക്കാൻ തന്നെയാണ് സൃഷ്ടാക്കളുടെ ശ്രമം. .



വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന തികച്ചും വിരുദ്ധമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും ജീവിത വീക്ഷണങ്ങളും ഉള്ള രണ്ടു കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ഒരു ഘട്ടത്തിൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാവുന്ന ഒരു ഫ്രിക്ഷനും ... തുടർന്നുണ്ടാവുന്ന ബോണ്ടിങ്ങും ഒക്കെ കാലാകാലങ്ങളായി അനുവാചർക്ക് പരിചിതമായ ഒരു ടെമ്പ്ലേറ്റ് ആണ്. അതിലെക്കെത്തിക്കുന്ന അലക്സിയുടെ പുരാവൃത്തവും ജയിൽ വാസവുമൊക്കെ വെറുതെ നീട്ടി വലിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാൽ അവിടെ നിന്നും ഐക്ബറലിയും ഈസയും തമ്മിലുള്ള "പ്രണയം" വിരിയുന്ന കാഴ്ചകളിൽ ചെന്നെത്തുമ്പോൾ വെണ്മണൽ മെല്ലെ ചുംബിച്ചകലുന്ന കുഞ്ഞലകൾ പോലെ വന്ന് മറഞ്ഞത് കണ്ടുമതിയായില്ല. ആഴക്കടലിലെ തിമിംഗല വേട്ടയും, ചിപ്പിയും പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും ഒക്കെ മിഴിവ് പകരുന്ന സമുദ്രാന്തര ദൃശ്യങ്ങളും ഒക്കെ ഇത് വരെ കാണാത്ത ദൃശ്യവിസ്മയങ്ങൾ ആണ് മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത്.

അഭിനേതാക്കളിൽ ആസിഫലി തന്റെ പല മുൻകാല വേഷങ്ങളിൽ കണ്ട അതെ ആസിഫലിയെയും ... സണ്ണി വെയിൻ അന്നയും  റസ്സൂലിലും കണ്ട അതെ ആഷ്ലിയേയും  ... എന്തിന്, ജയിലർ മാത്തുക്കുട്ടി ആയി വരുന്ന ജോജു പോലും തന്റെ തന്റെ ഹോട്ടെൽ കാലിഫോർണിയായിൽ കണ്ട പോലീസ് കഥാപാത്രത്തെയും തങ്ങളുടെ പെർഫോമൻസ് കൊണ്ട് അനുസ്മരിപ്പിച്ചു എന്ന് പറയുന്നത് ഒരു പോരായ്മയാണ്. ജനനി അയ്യർക്കും, സ്വാതി റെഡഡിയ്ക്കും നയനഹാരിയായ സുന്ദര സാന്നിധ്യമാവുന്നതിൽ കവിഞ്ഞൊന്നും ഇവിടെ ചെയ്യാനുമില്ല. ദ്വീപിന്റെ വാമൊഴിയുടെ സൌന്ദര്യം  മലയാളിക്ക്‌ മുന്നിൽ മറ്റൊരു പുതുമയാവുമ്പോൾ, സംഗീതവും പലയിടങ്ങളിലും കുറച്ചൊക്കെ ലൌഡ് ആയാലും പ്രമേയത്തോട് ഇഴയടുപ്പത്തോടെ നിൽക്കുന്നു .. ഞാൻ കണ്ട തീയറ്ററിലെ പ്രോജെക്ഷനിലെ സാങ്കേതിക തകരാറ് കൊണ്ടാണ് എന്ന് തോന്നുന്നു ദൃശ്യങ്ങൾ പലയിടത്തും അതിന്റെ സ്വാഭാവികമായ മിഴിവ് ചോർന്നുകൊണ്ടാണ് മുന്നിലെത്തിയത്. എന്തൊക്കെയായാലും "ന്യൂ ജനറേഷൻ"  എന്ന ബ്രാൻഡ് കൊണ്ട്  ഇത് വരെ നമ്മുടെ മനസ്സിൽ പ്രതിഷ്ടിച്ച് പോന്ന ഇമെജറികളെ ഒക്കെ പൊളിച്ചു മാറ്റി മലയാള സിനിമയിലെ ന്യൂ ജനറേഷൻ വെട്ടുന്ന പുതിയ വഴികളിൽ ഒന്നാണീ കുതിര മീനുകൾ

തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014

സച്ചിൻ കൊച്ചിയിലെത്തുമ്പോൾ

ഇന്ത്യൻ ഫുട്ബാൾ സൂപ്പർ ലീഗിന്റെ പ്രഖ്യാപനവും, സച്ചിൻ കൊച്ചി ടീം വാങ്ങിയത്തിന്റെ ആവേശവും അന്തരീക്ഷത്തിൽ ഉയർത്തുന്ന ആർപ്പുവിളികൾക്കിടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ കുറിക്കട്ടെ.

അടുത്ത ഒരു പത്തു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഫുട്ബാൾ വൻ കുതിപ്പ് നടത്താനുള്ള എല്ലാ വിധ സാധ്യതകളും ആണ് നമ്മുടെ മുന്നിൽ  തെളിഞ്ഞു വരുന്നത് ... പരമ്പരാഗത കോട്ടകളായ കൊൽക്കൊത്തയ്ക്കും ഗോവയും കേരളവും മാത്രമല്ല ആ കുതിപ്പിന്റെ ആക്കം കൂട്ടുന്നത് ... വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയും സിക്കിമും, പിന്നെ ബാംഗളൂരും പൂനയും... യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും വളർച്ചയുടെ പാരമ്യത്തിലെത്തിയും അമേരിക്കയിൽ ചുവടുറപ്പിച്ചു കഴിഞ്ഞതും  കൊണ്ട് ഫിഫ കുറച്ചു കാലമായി ഏഷ്യയിൽ ആണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്... അതിന്റെ ഭാഗമായെത്തിയ ഖത്തർ ലോക കപ്പുമായി മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിച്ച് കഴിഞ്ഞ ലോക ഫുട്ബാൾ, അടുത്ത കുതിപ്പിന് ഉറ്റു നോക്കുന്നത് ഇന്ത്യയും ചൈനയും ആണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഫീഫ കടിഞ്ഞാണ്‍ വിട്ടു കളിക്കാത്ത ഒരു സംഘടനയാണ്.. അവർക്ക് കാലുകുത്തുന്ന രാജ്യങ്ങളിലൊക്കെ ഫുട്ബാൾ ഭരണത്തിന്റെ നിയന്ത്രണത്തിൽ പങ്കുണ്ടാവാൻ ചെറുതല്ലാത്ത താൽപര്യം ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ചൈനീസ് പണം ക്ലബ്ബുകളിലെക്ക് ഒഴുകുന്നുണ്ടെങ്കിലും ഒരു മാർക്കെറ്റ്‌ എന്ന നിലയ്ക്ക് ചൈനയെ കാണാൻ ഫീഫയ്ക്ക് അത്ര സുഗമമാവില്ല... ചൈനീസ് ഫുട്ബാൾ സംഘടനയിൽ അത്ര എളുപ്പം നുഴഞ്ഞു കയറാൻ ഫീഫയ്ക്ക് സാധിക്കില്ല എന്നത് തന്നെയാണ് കാര്യം . എന്നാൽ ഇവിടെ അങ്ങിനെയല്ല. കാൽപ്പണം വീണാൽ തുറക്കാത്ത വാതിലുകൾ ഇല്ലാത്തത് കൊണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കാൻ ഫീഫയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ പോവുന്നില്ല . അത് കൊണ്ട് തന്നെ ഫീഫയെ സംബന്ധിചെടത്തോളം ഇന്ത്യ അവർക്ക് നിറയെ പുല്ലുള്ള മേച്ചിൽപ്പുറവുമാണ്‌.. ഇന്ത്യയിലാകട്ടെ ഫുട്ബാൾ എന്ന് പറഞ്ഞാൽ വട്ട പ്പൂജ്യം ആയ സ്ഥിതിയ്ക്ക്. ആരാധകർ എന്ന നിലയിൽ നമുക്ക് ഇപ്പോൾ  എന്ത് കിട്ടിയാലും ഗുണമാവും എന്നതാണ് വാസ്തവം..

കഴിഞ്ഞ കുറെ കളികളായി ഇന്ത്യൻ ഫുട്ബാൾ ലീഗിൽ കളി കാണാൻ ബാംഗ്ലൂർ സ്റെടിയത്തിൽ പോയിട്ടുള്ളവർക്കറിയാം അവിടത്തെ അന്തരീക്ഷം. സ്റെടിയം ബി എഫ് സി യുടെ ഓരോ മാച്ചിനും നിറഞ്ഞു കവിയുകയായിരുന്നു. അതിലും ശ്രദ്ധേയമാണ് കാണികളുടെ ആവേശം. സുനിൽ ചെത്രി മുതൽ ഷോണ്‍ റൂണി വരെയുള്ള താരങ്ങൾ ഒരു പാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട്. ഇത് പോലെ തന്നെയാണ് പൂനയിലെ സ്ഥിതിയും. ഇതിനും പുറമേ ജോണ്‍ എബ്രഹാമിനെ പോലുള്ള സീരിയസ് ഫുട്ബാൾ ഫോളോവർ സിക്കിം തിരഞ്ഞെടുത്തത് തന്നെ വ്യക്തമാക്കുന്നത് വടക്ക് കിഴക്കിന്റെ ഫുട്ബാളിനുള്ള പ്രസക്തിയാണ്.

ഇങ്ങനെ ഇന്ത്യ മുഴുവൻ ഫുട്ബാൾ ആവേശം മെല്ലെ മെല്ലെ പുതു തലമുറയുടെ സിരകളിലേക്ക് നമ്മൾ അറിയാതെ തന്നെ പടരുന്നുണ്ട്. ഇത് നമ്മൾ മനസ്സിലാക്കുവാൻ വൈകിയാലും, മാഞ്ചെസ്റ്റർ യുനൈട്ടഡും, അത്ത്ലെട്ടിക്കോ മാഡ്രിഡും ഒക്കെ വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ച കോച്ചുകളെയും കളിക്കാരെയും അടിസ്ഥാന സൌകര്യങ്ങളെയും ഒക്കെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താൻ അവർ ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി.  അധികം വൈകാതെ തന്നെ നമ്മൾ കളി നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം



2017 ൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോക കപ്പിനായി നമ്മുടെ രാജ്യത്തെ ഫുട്ബാൾ അടിസ്ഥാന സൌകര്യങ്ങളിൽ വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ബാംഗ്ലൂർ ഫുട്ബാൾ സ്റെടിയം കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടു കഴിഞ്ഞു... ഇതിന്റെ കൂട്ടത്തിലാണ് ചെറിയ പട്ടണങ്ങളിലും മറ്റും കേന്ദ്രീകരിച്ചു നടക്കുന്ന ക്ലിനിക്കുകളും അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും. മഞ്ചേരിയിലെ പയ്യനാട് പൊന്തി വന്ന സ്റെടിയവും അവിടെ ഇയ്യിടെ ഫെഡറേഷൻ കപ്പ് നടന്നപ്പോൾ നുരയിട്ട ആവേശവും  എല്ലാവരുടെയും ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടാവും... അക്കൂട്ടത്തിൽ കാര്യവട്ടത്ത് യൂനിവേർസിറ്റി കാമ്പസ്സിൽ പൊന്തിവരുന്ന അന്താരാഷ്‌ട്ര സ്റെടിയവും ഈ വിപ്ലവത്തിന് ആക്കം കൂട്ടും... ഇതിന്റെ ഒക്കെ പ്രതിഫലനമാണ് പുത്തൻ തലമുറയ്ക്ക് ഫുട്ബാളിൽ ഉണ്ടായിവരുന്ന താൽപ്പര്യം .. ഈ വര്ഷത്തെ സ്കൂൾ വെക്കേഷൻ കാംപുകളിൽ ക്രിക്കറ്റ് സ്വിമ്മിംഗ് കോച്ചുകളെപ്പോലെ ഫുട്ബോൾ കോച്ചുകൾക്കും ഡിമാണ്ട് വർദ്ധിച്ചു വരുന്നു എന്നാണു അറിയാൻ കഴിഞ്ഞത് ... എല്ലാം കൂടി ഒരു നല്ല ഭാവിയിലേക്കുള്ള കിക്ക് ഓഫ്‌ മണക്കുന്നുണ്ട്...

ഇതൊക്കെ പറയുമ്പോൾ ഇത് വരെ നമ്മൾ കളിയാക്കി മാത്രം പറയാറുള്ള ഇന്ത്യ ലോക കപ്പ് കളിക്കുന്ന കാലം, എന്നുള്ള പ്രതീക്ഷയ്ക്ക് കൂടി ചിറക് മുളയ്ക്കും എന്ന് കൂടി പറയാം. 

ഞായറാഴ്‌ച, ഏപ്രിൽ 13, 2014

ഗൃഹാതുരത്വത്തിന്റെ സട്രോബറികൾ

നമ്മളിൽ പലരും കഴിഞ്ഞ കാലങ്ങളുടെ തടവുകാരാണ് .. ആ തടവ്‌ ഒരു സുഖമുള്ള തടവായി നമ്മൾ ഇഷ്ടപ്പെടുന്നുണ്ടെന്നു എന്നുള്ള വ്യക്തമായ ബോധ്യം ഉള്ളവരാണ് അബ്രിഡ് ഷൈനും, ജൂഡ് ആന്റണി ജോസഫും എന്ന് ഞാൻ കരുതുന്നു. ഇടവിട്ട വാരാന്ത്യങ്ങളിലായി കണ്ട 1983 യും ഓം ശാന്തി ഓശാനയും അത് വ്യക്തമാക്കുന്നുണ്ട്. രണ്ടു സിനിമകളും ടാർഗെറ്റ് ചെയ്യുന്ന മുപ്പതുകാരൻ മലയാളിയുടെ ഗൃഹാതുരത്വത്തെയാണ്. കടന്നു പോവുമ്പോൾ എങ്ങിനെയെങ്കിലും ഒന്നും കടന്നു കിട്ടിയാൽ മതി എന്ന് കരുതിയ നാളുകളിൽ നമ്മൾ അറിഞ്ഞിട്ടില്ലാത്ത ഒരു സ്ട്രോബറിയുടെ ചെറിയ പുളിയുള്ള ഒരു മധുരം പകരുന്ന അനുഭവങ്ങളെ തൊട്ടുണർത്തുന്ന ഒരു ആഖ്യാനശൈലിയാണ് നിവിൻ പോളി എന്ന പൊതു ഘടകത്തിന് പുറമേ ഇരുസിനിമകൾക്കും ഉള്ളത്. പക്ഷെ അത് പോലെ തന്നെ ശ്രദ്ധേയമാണ് ആണിന്റെയും പെണ്ണിന്റെയും കാഴ്ചപ്പാടുകളിലൂടെ കാണുന്ന വൈരുദ്ധ്യവും. 

വലിയ പിരിമുറുക്കമോ നാടകീയതയോ ഒന്നും കൂടാതെ തികഞ്ഞ ലാഘവത്തോടെ ഒരു പോപ്‌ കോണും രുചിച്ച്, ഒരു ചെറു പുഞ്ചിരിയോടെ തീയറ്റർ വിട്ടിറങ്ങാവുന്ന ലൈറ്റ് ഹാർട്ടഡ് ഫീൽ ഗുഡ് മൂവികളാണ് രണ്ടും .. പറഞ്ഞു പതിഞ്ഞ പാതകൾ എടുക്കാതെ എന്നാൽ പ്രേക്ഷകരുടെ പൾസ് തിരിച്ചറിഞ്ഞു കൊണ്ട് സമർത്ഥമായി തയ്യാറാക്കിയ എന്റർറ്റൈനറുകൾ. ന്യൂ ജെനെറെഷൻ എന്നാൽ ഹണിബീയും വെടിവഴിപാടും   റ്റ്രിവാന്ദ്രം ലോഡ്ജും മറ്റും നമ്മുടെ മുന്നിലേക്ക്‌ തള്ളി വെയ്ക്കുന്ന ഇമേജുകൾ മാത്രമാണ് എന്നുള്ള ധാരണയിൽ അവരെ ആശങ്കയോടെ കാണുന്ന കഴിഞ്ഞ തലമുറയുടെ മുന്നില് ഓം ശാന്തിയും, 1983 യും പെയ്തിറങ്ങുന്നത് ആശ്വാസത്തിന്റെ കുളിർമഴയാവും എന്ന് തോന്നുന്നു.. 

ഇറങ്ങിയിട്ട് ഒരു പാട് നാളുകളായത് കൊണ്ട് റിവ്യൂകൾ വായിച്ചു മടുപ്പ് കയറിയവരുടെ മുന്നിലേക്ക് കൂടുതലൊന്നും ഈ കുറിപ്പിൽ എഴുതിയിടാൻ നോക്കുന്നില്ല. ഒരൊറ്റ കാര്യം മാത്രം.. ഇവരിൽ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷകൾ അർപ്പിക്കാം ... 

ശനിയാഴ്‌ച, ഏപ്രിൽ 12, 2014

വെയ്ക്കടാ വെടി

52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി .. ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ... എങ്ങിനെയൊക്കെ മരുന്നടിച്ച് പാമ്പാവാം എന്നുള്ളതിന്റെ നിരവധി ഡെമോ സെഷനുകൾ...വിദഗധമായി മറച്ചു വെച്ചിരുന്ന മെഗാ സ്ടാറിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞ പ്രായം മറ വിട്ടു പുറത്തു ചാടുന്ന സീനുകൾ ഒരു മൂന്നുനാലെണ്ണം  ... റ്റെരാന്റിനൊ ആവാൻ നോക്കി തൂറാന്റിനോ ആയി മൂക്കും കുത്തി വീണ ന്യൂ ജെനരെഷൻ അപ്പോസ്തലൻ (തുടക്കത്തിൽ പതിനഞ്ചു മിനിട്ടോളം വരുന്നതും ഒടുക്കം ഒരു അഞ്ചു മിനിട്ടും കാണിച്ച ഗ്രാഫിക്സിനെക്കാൾ കാർട്ടൂനിഷ് അയി തോന്നിയത് അതിനിടയ്ക്കുള്ള 2 മണിക്കൂർ ആണ് എന്ന് ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുന്നത് നന്നായിരിക്കും)... അഭിനയിച്ച കെ ടി മിറാഷിന്റെക്കാൾ ഗതികേടാണ് താൻ സ്ക്രിപ്റ്റിങ്ങിൽ എന്ന് തെളിയിക്കുന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റം ( "നിന്റെ മരണം നീയെന്നും ഓർത്തിരിക്കണം" എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ പോലും നാണിക്കുന്ന ഡയലോഗ് എഴുതി വെച്ചതിനു ഒരു പ്രത്യേക സല്യൂട്ട്). സദാ കൊണ്സ്ടിപെഷൻ പിടിച്ച ഭാവവുമായി നടക്കുന്ന നായകൻ .. അര മണിക്കൂർ ഇന്ഗ്ലിഷ്, അര മണിക്കൂർ കന്നഡ, പതിനഞ്ചു മിനിട്ട് റഷ്യൻ... മൊത്തം  രണ്ടര മണിക്കൂർ വിവരക്കേട്   ... 

ചുരുക്കി പറഞ്ഞാൽ ഈ ഇടപാടിന്  പറ്റിയ പേര് പണ്ട് സാക്ഷാൽ പത്മശ്രീ ഭരത് സരോജ്കുമാർ മുമ്പ് പറഞ്ഞതായിരുന്നു .... "വെയ്ക്കടാ വെടി"



റണ്‍ ബോബി റണ്‍

എല്ലാവരും ബോബി ചെമ്മണ്ണൂ രിനെ കളിയാക്കിച്ചിരിച്ചിരുന്നു ... ഒരു ദിവസം അദ്ദേഹം രഹസ്യമായി നമ്മളെ നോക്കിയും .ചിരിക്കുന്നുണ്ടാവും.  കല്യാണ്‍ ജുവല്ലറി , മലബാർ ഗോൾഡ്‌,  മണപ്പുറം ഗോൾഡ്‌  തുടങ്ങിയ ബ്രാൻഡുകൾ കോടിക്കണക്കിനു രൂപയും മുടക്കി - അമിതാബ് ബച്ചൻ, ഐശ്വര്യാറായി, കരീനാ കപൂർ, വിക്രം തുടങ്ങിയ വൻകിടതാരങ്ങളെ കൊണ്ട് വരികയും അതിനു മുകളിൽ  കോടികൾ പരസ്യത്തിനുവേണ്ടി മുടക്കുകയും ചെയ്തിട്ടും ജനശ്രദ്ധ നേടാൻ പാട് പെടുമ്പോൾ, സ്വയം ഒരു ബ്രാണ്ടായി നിക്ഷേപം നടത്തി അതിലൂടെ  മുതൽ മുടക്കിനും എത്രയോ ഏറെ അനുപാതത്തിൽ എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശക്തമായ സാന്നിദ്ധ്യമാവാൻ സാധിച്ച അദ്ദേഹത്തിന്റെ ചാതുര്യത്തിനു മുമ്പിൽ നമിക്കുകയാണ് വേണ്ടത്. പല വിധത്തിലുള്ള നൂതനമായ മാർഗങ്ങളിലൂടെ വ്യക്തികളും ബ്രാൻഡുകളും ഇന്നത്തെ മീഡിയ യുഗത്തിൽ ഏതു രീതിയിലും സ്പേസ് കിട്ടാൻ പെടാപ്പാട് പെടേണ്ടി വരുന്ന സമയത്താണ് ഇത് എന്ന് കൂടി ഓർക്കണം. ഏത് കൊച്ചു കുട്ടിയ്ക്കും ഇപ്പോൾ ബോബി ചെമ്മ ണ്ണൂർ ആരാണ് എന്ന് ചോദിച്ചാൽ നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും. അതിന്റെ കൂട്ടത്തിൽ തന്റെ ബിസിനസ് സംരംഭങ്ങൾക്കും അദ്ദേഹം പകരുന്ന വാല്യുവും മറക്കരുത്..

അദ്ദേഹം ബോബി ചെമ്മണ്ണൂർ എന്ന പെർസനാലിട്ടിയ്ക്ക് ചുറ്റും നടത്തുന്ന ബ്രാൻഡ് ബില്ടിംഗ് ഒന്ന് പരിശോദിക്കാം  ബിസിനസ് ഭാഷയിൽ പറയുമ്പോൾ "ബ്രാൻഡ്‌ എമിനെന്സ്" മുതൽക്കൂട്ടുകയാണ് ഈ പ്രവർത്തിയിലൂടെ അദ്ദേഹം  ലക്ഷ്യമാക്കുന്നത്. നമ്മുടെ നാട്ടിൽ ഏറെ നാളുകളായി ഉൽപന്നം  അല്ലെങ്കിൽ സർവീസ് എന്ന തലത്തിൽ മാത്രമല്ല വ്യക്തികളെ ആധാരമാക്കിയും വളരെ ഫലപ്രദമായി  ബ്രാൻഡ് ബില്ടിംഗ് നടക്കുന്നുണ്ട്. ദേശീയ തലത്തിൽ നോക്കിയാൽ രാഷ്ട്രീയത്തിൽ നരേന്ദ മോഡിയും അരവിന്ദ് കേജ്രിവാളും ഒക്കെ വളരെ കാര്യക്ഷമമായ രീതിയിൽ നിർമിതി നടത്തിയ ബ്രാൻഡുകൾ ആണ്. കേരളത്തിലാണെങ്കിൽ - മാതാ അമൃതാനന്ദമയി, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി,  ജോസ് മാവേലി... തുടങ്ങി വിവിധ മേഖലകളിലായി  അനവധി വ്യക്തികളിൽ കേന്ദ്രീകൃതമായി വളരെ ഫലപ്രമായ രീതിയിൽ എമിനെന്സ് ബില്ടിംഗ് നടന്നിട്ടുണ്ട്.. രാഷ്ട്രീയത്തിലാകട്ടെ ഏറ്റവും ഒടുവിലത്തെ അതിന്റെ  ഉദാഹരണങ്ങളാണ് ഡോ:ബെന്നെറ്റ് അബ്രഹാമും ക്രിസ്റ്റി ഫെർണാണ്ടസ്സുമൊക്കെ ...

ഇനി ഓരോ ബ്രാൻഡ്‌ ബില്ടിംഗ് ശ്രമങ്ങൾക്കും മുമ്പായി ആരെയാണ് ഇത് കൊണ്ട് ടാർഗെറ്റ് ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകും എന്നത് കൂടി നമ്മൾ മറക്കരുത്. ഒരു ബ്രാണ്ടും എല്ലാവർക്കും വേണ്ടി നിർമിക്കപെടുന്നില്ല. അത് കൊണ്ട് തന്നെ ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണയോടെ ആയിരുക്കും സമീപിക്കുന്നത്. അവരെ നേരായ വണ്ണം പ്രൊഫൈൽ അനുസരിച്ച് സ്ലൈസ് ചെയ്ത് ആ ഉപഭോക്തൃ സംഘത്തിനു അനുയോജ്യമായ വിധത്തിൽ ബ്രാണ്ടിനെ പരുവപ്പെടുത്തി എടുക്കുന്നു . പിന്നെ ഘട്ടം ഘട്ടമായി അവരുടെ ശ്രദ്ധ പിടിച്ചെടുക്കുക,  എന്നിട്ട് അവരുടെ മനസ്സിലേക്ക് അവരുടെ സങ്കൽപ്പങ്ങളും പ്രതീക്ഷകളും അനുസരിച്ച് വളരെ ശ്രദ്ധാപൂർവ്വം നിർമ്മിതി നടത്തിയ ബ്രാണ്ടിനെ പറ്റിയുള്ള ഒരു സങ്കപ്പം ദൃശ്യങ്ങളായും  മുദ്രണം ചെയ്യുക  ...

ഇനി ബിസിനസ് പെർസ്പെക്റ്റീവിൽ നിന്നും നോക്കാം .. അദ്ദേഹം ഇത് കൊണ്ട് കെട്ടിപ്പൊക്കി ക്കൊണ്ട് വരുന്ന ഈ ബ്രാൻഡ് എമിനൻസ് ഒക്കെ തന്റെ പ്രോടക്റ്റ്/ സർവീസ് മേഖലകളിൽ ജസ്റ്റിഫൈ ചെയ്യാൻ കഴിയില്ല എങ്കിൽ ഇത് കൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല എന്ന് സാരം.. ചുരുക്കി പറഞ്ഞാൽ ക്വാളിറ്റി, ഡിസൈൻ, വാല്യൂ തുടങ്ങിയ എല്ലാ ആറ്റ്രിബ്യൂറ്റ്സും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണം .. എന്നാലെ ഈ ഒരു പ്രയത്നം അതിന്റെ ഫലം കാണൂ ..

ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ പുറത്തുനിന്നുള്ള നിരീക്ഷണങ്ങളെ ആധാരമാക്കിയുള്ള അനുമാനങ്ങൾ ആണ്.. വാസ്തവവുമായി അതിനു ബന്ധം ഉണ്ടാവണം എന്നില്ല...

ഇനി ഒരു കാര്യം പറയട്ടെ ...പലരും ശ്രമിക്കുന്ന പോലെ  ബോബി ചെമ്മണ്ണൂരിനെ സന്തോഷ്‌ പണ്ഡിറ്റുമായി ഉപമിക്കുന്നത് വലിയ അബദ്ധമാവും .. എന്തെന്നാൽ ഒറ്റ നോട്ടത്തിൽ ക്രേസി എന്ന് തോന്നുമെങ്കിലും അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും ചേർത്തു വെച്ചു നോക്കിയാൽ അതിലൊരു തുടർച്ച കാണാൻ കഴിയും .. ശ്രീ ബോബി ചെമ്മണ്ണൂർ ചുമ്മാ വസന്ത് ആണ്ട് കമ്പനി വസന്തനെ പോലെ പോസ് ചെയ്യുകയോ, അറ്റ്ലസ് രാമചന്ദ്രനെ പോലെ ടാഗ് ലൈൻ വൊയ്സ് ഓവർ കൊടുക്കുകയോ അല്ലാ ചെയ്യുന്നത്.. അദ്ദേഹം ഒന്നൊന്നായി ഒരു ബ്രാൻഡ് കെട്ടിപ്പടുത്തു കൊണ്ട് വരികയാണ്..  ഇനി അദ്ദേഹം കൊടുക്കുന്ന സന്ദേശങ്ങൾ എന്തൊക്കെയാണ്. രക്ത ദാനം .. സ്പോര്ട്സ് വികസനം ... അങ്ങിനെ സമൂഹത്തിന്റെ മനസാക്ഷിയിൽ സജീവമായി നില നില്ക്കേണ്ട വിഷയങ്ങൾ തന്നെയല്ലേ ഓരോന്നും.. ആദ്യമൊക്കെ ഞാനും കളിയാക്കി ചിരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു .. എന്നാൽ ഇപ്പോൾ ഇല്ല .. 

വ്യാഴാഴ്‌ച, ജനുവരി 02, 2014

യവനികയിൽ നിന്നും ദൃശ്യത്തിലെക്കുള്ള ദൂരം.

Spoiler Alert !!

ഭൂരിഭാഗം ആളുകളും നല്ലത് പറഞ്ഞ (ഒടുവിൽ ബുക്ക്‌ മൈ ഷോവിൽ കണ്ടത് പ്രകാരം 98% പൊസിറ്റീവ് റിവ്യൂ) ഒരു സിനിമയെ പറ്റി നാല് പള്ള് പറഞ്ഞാൽ അത് ബുദ്ധിജീവി സർകീട്ടിലെക്കുള്ള നേരിട്ടുള്ള പാസ് പോർട്ട്‌ ആണ് എന്നത് കൊണ്ടല്ല ഈ കുറിപ്പ്. അതിലുപരിയായി അധികമൊന്നും ഇതുവരെ പരാമര്ശിക്കാപെടാത്ത (എന്ന് ഞാൻ കരുതുന്ന) ചില കോണുകൾ കൂടി ശ്രദ്ധയിൽ പെടുത്താനാണ് ശ്രമിക്കുന്നത്. തുടർന്നുള്ള വരികളിൽ കഥയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടാവുന്നത് കൊണ്ട് കാണാൻ ഉദ്ദേശവുമായി നിൽക്കുന്നവർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഒരു സിനിമ കാണാൻ കയറുന്നവർ പല വിധത്തിലുള്ള ആഗ്രഹപൂരണവും ഉദ്ദേശിച്ചാണ് തീയറ്ററിൽ കയറുന്നത്.. എല്ലാം മറന്ന് രണ്ടു മണിക്കൂർ വിനോദം മുതൽ സമൂഹത്തിന് സിനിമ നൽകുന്ന സന്ദേശം വരെ പ്രതീക്ഷിക്കുന്നവർ ഉണ്ട്. അത് പോലെ തന്നെ പ്രേക്ഷകരിൽ നിന്നറിഞ്ഞ അഭിപ്രായങ്ങളും അണിയറ ശിൽപ്പികളിൽ നിന്നുള്ള പ്രതീക്ഷ വെച്ചുമൊക്കെയുള്ള  പല വിധത്തിലുള്ള കണ്ടീഷനിങ്ങും നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട് . ദൃശ്യം എന്ന സിനിമ കാണാൻ ഒരു മൂന്ന് നാല് പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് സാധിച്ചിട്ടുള്ളത്... ഒരു പക്ഷെ കോളേജ് പഠന കാലത്തിനു ശേഷം ആദ്യത്തെ അനുഭവം. 



സിനിമ തുടങ്ങിയത് മുതൽ, ആമുഖമായി ജോർജ്ജ് കുട്ടിയുടെ കുടുംബത്തെയും അവരുടെ ഇഴയടുപ്പത്തെയും എസ്റ്റാബ്ലിഷ് ചെയ്യാൻ എടുത്ത ആദ്യ പകുതി (അതിന്റെ അവസാന പത്തു നിമിഷങ്ങളെ ഒഴിവാക്കി) ഒരു കുറ്റിയിൽ കടന്നു കറങ്ങുന്ന പോലെ വളരെ ലൂസ് ആയി ഫീൽ ചെയ്തിരുന്നതായി എനിക്കു തോന്നി. പക്ഷെ അതിനിടയ്ക്ക് വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ ഒരിക്കൽ കഥയുടെ മർമ്മത്തിലെക്ക് ഇറങ്ങിയതോടു കൂടി ജീത്തു ജോസഫ്‌ അതിന്റെ പിരിമുറുക്കവും ഗതിവേഗവും ഒട്ടും കുറയാതെ നില നിരത്തി കൊണ്ടുപോവുന്ന തന്റെ ക്രാഫ്റ്റ് വെളിവാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒരു ത്രില്ലർ ജനുസ്സിലുള്ള പടം കുടുംബ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ അദ്ദേഹം കാണിച്ച കഴിവ് അഭിനന്ദനാർഹം തന്നെയാണ്. അവരുടെ ജീവിതം മാറ്റി മറച്ച ആ സംഭവം മുതൽ അതിന്റെ പരിണാമഗുപ്തി വരെ ഒട്ടും മുഷിവു കൂടാതെ കാണാൻ കഴിയും. ഒന്നോർത്താൽ നമ്മുടെ സാമാന്യ യുക്തിയെ നിഷ്പ്രയാസം ചോദ്യം ചെയ്തേക്കാവുന്ന കാര്യങ്ങൾ പലതും കണ്വിന്സിംഗ് ആയി കോർത്തെടുക്കാൻ ഉള്ള വൈദഗ്ദ്യവും അദ്ദേഹം ആഖ്യാനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.. 

ഇത്രയുമൊക്കെ പറഞ്ഞു വെച്ച ശേഷം  എനിക്ക് പറയാനുള്ളത് ,  ഈ സിനിമയുടെ വിജയവും പ്രേക്ഷക സ്വീകാര്യതയും,  അതിനോടുള്ള പൊതുവായ പ്രതികരണങ്ങളും എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടുകളിൽ വന്ന ചില സുപ്രധാനമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളെ പറ്റിയാണ് . അത് പത്തിരുപതഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തോട് നമ്മൾ ചില സാമാന്തരങ്ങൾ വരയ്ക്കുമ്പോൾ കൂടുതൽ സ്പഷ്ടമാവും. 

യവനികയുടെ പ്രമേയം - പശ്ചാത്തലത്തെ അവഗണിച്ചാൽ ഈ ചിത്രവുമായി ഒട്ടേറെ സമാനതകൾ പുലർത്തുന്നതാണ്. ഒരു സ്ത്രീ തന്റെ കൈപ്പിഴ കൊണ്ട് തന്റെ ജീവിതത്തിലെ കരിനിഴലായ ഒരു പുരുഷനെ ഉന്മൂലനം ചെയ്യുന്നു.  പിന്നീട് അവളെ സഹായിച്ചെത്തുന്ന അവളോട്‌ സഹാനുഭൂതിയുള്ള കാമുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പുരുഷൻ (ഇവിടെ കുടുംബനാഥൻ) തെളിവുകൾ നശിപ്പിക്കാനും കൃത്യം മൂടി വെയ്ക്കാനും സഹായിക്കുന്നു. യവനികയിൽ അവരുടെ ആ കൃത്യം നടന്ന ശേഷമുള്ള അവരുടെ തുടർ പെരുമാറ്റങ്ങൾ ഒരു പക്ഷെ  സ്വാഭാവികമായ പ്രതികരണങ്ങൾ ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നതെങ്കിൽ. ദൃശ്യത്തിൽ അത് ഒരു "ഹാർഡൻഡ് ക്രിമിനലിന്റെ" "പോസ്റ്റ്‌ ക്രൈം ബിഹേവിയറിന്" അനുസൃതമായാണ് ജോർജ്ജ്കുട്ടിയുടെ ഓരോരോ വാക്കും പ്രവർത്തികളും. ജോർജ്ജ്‌കുട്ടിയുടെ ഓരോ നീക്കത്തിലും വെളിവാവുന്നത് ഒരു സാധാരണ കുടുംബനാഥന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത ക്രിമിനൽ ബുദ്ധിയാണ്. അതിനു വേണ്ടി നിഷ്ക്കളങ്കയായ തന്റെ കൊച്ചു മകളെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നതായി പോലും നമുക്ക് കാണാം ...   

തബലിസ്റ്റ് അയ്യപ്പൻറെ ക്രൗര്യവും റിപ്പൾസീവ് കാരക്റ്റരും വരുണിന് അധികം ഏറ്റക്കുറച്ചിൽ കൂടാതെ തന്നെ കൽപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും, വരുണ്‍ ഇമ്മെച്ച്വർ ആയ കൌമാരക്കാരൻ ആണെന്ന കല്പന ഇവിടെ സൌകര്യപൂർവ്വം അവഗണിക്കപ്പെടുന്നു.  യവനികയിൽ അന്വേഷിച്ചു ചുരുളഴിക്കുന്ന ഈരാളിയായ മമ്മൂട്ടിയിൽ കുറ്റാന്വേഷകന്റെ  പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന നായകനെ കാണുമ്പോൾ ഇവിടെ കുറ്റം നടന്നു എന്ന ഉത്തമ ബോധ്യത്തോടെ അന്വേഷണത്തിൽ ഇടപെടുന്ന സഹദേവൻ  എന്നാ സാദാ പോലീസുകാരനെ ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനും ആയ ഒരു വില്ലനായി പ്രതിഷ്ടിക്കയാണ്. അവന്റെ പ്രവര്ത്തികളെ നായകൻറെ മാനിപ്പുലേഷൻ മൂലം വെറും വ്യക്തിവൈരാഗ്യം തീര്ക്കാനുള്ള പ്രകടനം ആയും..  

ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ  നമ്മൾ മനസ്സിലാക്കേണ്ടത് മലയാളിയുടെ ലോകവും നീതി ബോധവും മൂല്യ സങ്കൽപ്പങ്ങളും,  കുടുംബം എന്ന ഠാ വട്ടത്തിലെക്ക് ചുരുക്കപ്പെട്ടു വരികയാണ് എന്നാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ എന്നടങ്ങുന്ന നാലംഗ കുടുംബത്തിന്റെ  ചുമരുകളുടെ ഉറപ്പിന് വേണ്ടി എന്തും ചെയ്യേണ്ടി വന്നാൽ ചെയ്യാനുള്ള ന്യായീകരണങ്ങൾ, നമ്മൾ തന്നെ അംഗീകരിക്കും എന്നതാണ്. അതിന്റെ കെട്ടുറപ്പിലും നിലനിൽപ്പിലും കേന്ദ്രീകൃതമായിരിക്കുന്നു നമ്മുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വേർതിരിവുകൾ. അതാണ്‌ യവനികയിൽ ജലജയുടെയും വേണു നാഗവള്ളിയുടെയും കയ്യിൽ വിലങ്ങായും ... മോഹൻലാലിനെയും മീനയും മക്കളെയും സംരക്ഷിക്കുന്ന കവചവുമായി നമ്മുടെ മുന്നിൽ തെളിയുന്നത് ..