വെള്ളിയാഴ്‌ച, നവംബർ 30, 2012

ചാനല്‍ നടത്താന്‍ എന്തെളുപ്പം

കേരളത്തില്‍ ഏറ്റവും എളുപ്പമായി കൊണ്ട് നടക്കാവുന്ന ഒരു പരിപാടിയാണ് ന്യൂസ്‌ ചാനല്‍ നടത്തുക എന്ന്... വിഷയങ്ങള്‍ക്ക്‌ ഒരിക്കലും പഞ്ഞം വരില്ല... മഴ പെയ്താല്‍ ഡെങ്കി പനി, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, കുമിഞ്ഞു കൂടുന്ന മാലിന്യം, സ്വാശ്രയ പ്രവേശന കാലം അതിന്റെ അഴിമതി, ശബരിമല സീസണില്‍ അരവണയില്‍ അരണയും എലിയും, ഒന്നും കിട്ടിയില്ലെങ്കില്‍ പഴകിയ ഭക്ഷണം കൊടുക്കുന്ന ഹോട്ടലുകള്‍, സര്‍ക്കാര്‍ ആശുപത്രിയുടെ അവസ്ഥകള്‍, ഇടയ്ക്കു കേന്ദ്രം കനിഞ്ഞു നല്‍കുന്ന പെട്രോള്‍ ഗാസ് കിടുമാണ്ടി വിലക്കയറ്റം, പിന്നെ പുട്ടിനു പീര പോലെ സിനിമാക്കാരുടെ തര്‍ക്കങ്ങളും,  പടല പിണക്കവും, സമരാഘോഷവും,  മിനിമം മാസത്തില്‍ ഒരിക്കല്‍ വീണു കിട്ടുന്ന ഒരു ബന്ദ്‌, അതിന്റെ ഇടയ്ക്കു ആഘോഷമായി ഒരു സഭാ തര്‍ക്കം, എന്നും എന്നോണം നടക്കുന്ന പീഡന വാണിഭ കഥകള്‍,  സാദാചാര പോലീസ് കലാപരിപാടികള്‍, നോക്ക് കൂലി, മദ്യം, മയക്കു മരുന്ന്,  പൈറസി, അങ്ങിനെ ഇരിക്കുമ്പോ മുസ്ലീം ലീഗിന്റെ മെക്കട്ട് കയറാന്‍ എന്തെങ്കിലും വീണു കിട്ടും....... 

ഒടുവില്‍ ഇന്ന് ഒന്നൂല്യ എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ക്യാമറയും കൊണ്ട് നേരെ പി സി ജോര്‍ജ്ജിന്റെ അടുത്തേക്ക്.. കുറച്ചു നാള്‍ ആഘോഷിക്കാനുള്ള വകുപ്പ് അങ്ങേര തരും... 

വ്യാഴാഴ്‌ച, നവംബർ 22, 2012

ജബ് തക് ഹെ പോപ്കോണ്‍


താങ്ക്സ് ഗിവിംഗ് ഡേ ... സായിപ്പമാര് കട മൂടി ടര്‍ക്കിയുടെ കവുത്തില്‍ കത്തി വെക്കുന്ന ദിവസം. ഇന്നാണ് ടീം ഔട്ടിങ്ങിനു പറ്റിയ ദിവസം എന്നാരോ തീരുമാനിച്ചത് കൊണ്ട് ടീം ഇറങ്ങി ... ടി ജി ഐ എഫില് ഒരു ലഞ്ച്, പിന്നൊരു സിനിമയും... ഇതൊക്കെ ഏര്പ്പാടാക്കുന്ന ഒപ്പെരെഷന്‍സ് ചങ്ങായി ഒരു കറകളഞ്ഞ ഷാരുഖ് ഖാന്‍  ഭക്തന്‍  ആണ് എന്ന് തോന്നുന്നു. അത് കൊണ്ടാവും ജബ് തക ഹെ ജാനിനു തന്നെ സീറ്റുകള്‍ റിസര്‍വ് ചെയ്തത്. ഇത് വരെയായി പലരും ക്ഷണിച്ചിട്ടും പോവാന്‍  മടിച്ചിരുന്ന യാഷ് ചോപ്ര സാറിന്റെ ഒടുക്കത്തെ പടത്തിന് ഒടുവില് പോയി തല വെക്കേണ്ടി വരുന്ന അവസ്ഥ അതോടെ സംജാതമായി..

ടി ജി ഐ എഫില് ലഞ്ച്, എന്നാല്‍ ഒരു ലഞ്ചിന് എത്രമേല് ബോറാകാന് കഴിയും എന്നതിന്റെ മകുടോദാഹരണം ആണ്. എന്നാല്‍ തിരിച്ചു കടിക്കാത്ത എന്തും വായിലാക്കുന്ന എന്നെക്കാളും അത് ബാധിച്ചത് കൂടെയുള്ള സസ്യബുക്കുകളായ സഹ പ്രവര്ത്തകരെ ആണ് എന്ന് നിസ്സംശയം പറയാം പോട്ടറോ വെജ്ജെസ്, പോട്ടറോ വെയ്ഫെര്സ്, ഫിങ്ങേര് ചിപ്സ്.. അങ്ങിനെ നീളത്തിലും, ചതുരത്തിലും വട്ടത്തിലും ആയി മുന്നില് വന്നു നിറയുന്ന ഉരുളന് കിഴങ്ങുകളെ നോക്കി നെടുവീര്പ്പിടുന്ന അവരുടെ മുഖം എന്നില്‍ ഉണ്ടാക്കിയത് മറ്റൊരു ആശങ്ക ആണ്... ഇതൊക്കെ തിന്നു കൂട്ടുന്ന ഇവരുടെ കൂടെ ഇത് കഴിഞ്ഞ ശേഷം ഒരു തീയറ്ററില് ഇരിക്കേണ്ടി വരുന്ന അവസ്ഥ... പലരും വായുവില് ആയിരിക്കും പറന്നു നടക്കുന്നത് എന്നതിന് ഒരു സംശയവും വേണ്ടാ. പക്ഷെ പലരും ആ അവസ്ഥയെ പറ്റി നല്ല ബോധവാന്മാര്‍ ആയിരുന്നു എന്നത് അവരുടെ മുന്നില്‍  ഒന്ന് തൊട്ടു പോലും നോക്കാതെ ഇരുന്നു തണുത്തുറയുന്ന പ്ലേറ്റുകള്‍ സാക്ഷ്യപ്പെടുത്തി.

ആഹാരം കഴിക്കുന്നതിനിടക്ക് അത് കഴിഞ്ഞാല്‍ ഇവിടെ നിന്ന് മുങ്ങിയാലോ എന്നുള്ള ചിന്ത വരാതിരുന്നില്ല. പക്ഷെ കൂടെ വന്നവര്‍ പലര്ക്കും, അവരുടെ സാന്നിധ്യം വേണ്ടപ്പെട്ടവരുടെ മുന്നില് അടയാളപ്പെടുത്തേണ്ട ബാധ്യത ഉള്ളത് കൊണ്ട് എന്നെയും പിടിച്ചിരുത്തി. ബൈ ദി വെ ഇന്ന് ഞങ്ങള്‍ കാര്‍ പൂള്‍ ചെയ്താണ് പോയത്. അതും ഒറ്റയ്ക്ക് അവിടെ നിന്ന് ഇറങ്ങാന്‍ സാധിക്കാത്തതിന് മറ്റൊരു കാരണം ആയി. ഒടുവില്‍ ഒരു കാര്യത്തില്‍ ഞങ്ങള്‍ യോജിപ്പില്‍ എത്തി. ഏറിയാല്‍ അര മണിക്കൂര്‍, അല്ലെങ്കില്‍ ഒരു പോപ്‌ കോണ്‍ തീരും വരെ ഷാരുഖ് ഖാനെ സഹിച്ചു അവിടെ ഇരിക്കാം എന്നു ഞങ്ങള്‍ ധാരണയായി. അല്ല ഇതിലും വലിയ സുനാമി വന്നപ്പോഴും നമ്മള്‍ രക്ഷപ്പെട്ടു പോയിട്ടുണ്ട് എന്നുള്ള ഒരു ധൈര്യം.  ഒടുവില്‍ ഒരു വലിയ പെപ്സിയും പോപ് കൊണുമായി പകുതിയില് താഴെ ആളുകള് മാത്രമുള്ള തീയറ്ററില്‍  വാതിലിനടുത്തുള്ള ഇരിപ്പിടത്തില്‍ തന്നെ സ്ഥലം പിടിച്ചു. വിക്കോ വജ്രദന്തിയും , സവിത എന്ന കമ്പനി ഇറക്കുന്ന എഞ്ചിന് ഓയിലിന്റെ പരസ്യത്തിലെ ഈച്ചയും ഒക്കെ വരാനുള്ള അങ്കത്തിനു നല്ല പെരുമ്പറ ആയി. അതിനിടക്ക് അടുത്ത യാഷ് രാജ് സിനിമയുടെ ഒരു ട്രൈലെര്‍... മേരെ ഡാട്‌ കി മാരുതി... ദോഷം പറയരുതല്ലോ. അത് ഒരു കൊള്ളാവുന്ന പടമാവാനുള്ള സാധ്യതകള്‍ ഉണ്ട് ...

ഒടുവില് യാഷ് ചോപ്ര അപ്പൂപ്പന്റെ പടം തെളിഞ്ഞു. പിന്നെ ഒരു അഞ്ചു മിനിട്ടോളം പുകവലി വിരുദ്ധ പരസ്യം. അത് കണ്ടപ്പോഴാണ് അത് വരെ  പുകവലിയെക്കുറിച്ച് ഓര്‍ക്കാതിരുന്ന എന്റെ ഒരു സഹപ്രവര്‍ത്തകന്‍,  ഒരു പുക വിട്ട ശേഷം തീയട്ടരിലേക്ക് കയറിയാല്‍  മതിയായിരുന്നു എന്ന് തന്റെ ഇച്ചാ ഭംഗം പ്രകടിപ്പിച്ചത്..

കിട്ടിയ പോപ്‌ കോണ്‍ ആകട്ടെ വലിയ ഒരു പാക്കറ്റ്. ആദ്യത്തെ പൊരി വായിലേക്ക്.  "ഉദ്വേഗം" നിറഞ്ഞ ആദ്യ രംഗം. ലഡാക്കിലെ മാര്‍ക്കെറ്റില്‍ ഒരു ബോംബ്  നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം പട്ടാളക്കാര്‍.  ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകളെ ദൂരെ വടം കെട്ടി തടഞ്ഞു നിര്ത്തിയിരിക്കുന്നു. അപ്പോളതാ അവിടേക്ക് ഒരു ബുള്ളറ്റും ഓടിച്ചു കൊണ്ട്  രംഗപ്രവേശം ചെയ്യുന്ന സാക്ഷാല്‍ കിംഗ്‌ ഖാന്‍ . ഒരു ഹെല്മെറ്റ് വെക്കാതെ, താടിപോലും വടിക്കാതെ പട്ടാള വേഷത്തില്‍ വന്നിറങ്ങുന്നു. വലിയ പാടിങ്ങുമായി ബോംബ് നിര്വീര്യമാക്കാന് വിഷമിക്കുന്ന സഹപ്രവര്ത്തകനെ മാറ്റി നിര്ത്തിക്കൊണ്ട് ഹെല്മെറ്റും പാടിങ്ങും ഒന്നും കൂടാതെ, ഷാരുഖ് ഖാന്‍  ആ ബോംബ് പുഷ്പം പോലെ നിര്വീര്യം ആക്കുന്നു...

ഇത് അങ്ങേരുടെ തൊണ്ണൂറ്റി എട്ടാമത്തെ ബോംബ് ദിഫ്ഫ്യൂശന് ആണ് എന്ന് മറ്റൊരു പട്ടാളക്കാരന്‍ സര്‍ദാര്‍ജി വിളമ്പുമ്പോള്‍ ആണ്, നമ്മള് മൂന്ന് കൊല്ലാതെ സേവനത്തിനു ഇടയ്ക്കു ഒരു വിദഗ്ദന് നിര്വീര്യം ആക്കാന് "തൊണ്ണൂറ്റി എട്ടു" ബോംബുകള് വിട്ടു കൊടുത്ത രാജ്യത്താണ് ജീവിക്കുന്നത് എന്ന് ഓര്‍ക്കുന്നത്. സമീര് അല്ല ഷാരൂഖ്‌ ഖാന്‍ ആ ബോംബ്‌ നിര്വീര്യം ആക്കിയ ഉടനെ സംഭവ സ്ഥലത്തിലേക്കു കളിക്കാന് എന്ന പോലെ ഓടിയടുക്കുന്ന കുട്ടികളുടെ ഇടയിലൂടെ തന്റെ ബൈക്ക് ഓടിച്ചു മറയുന്നു. അപ്പോള്‍ എനിക്ക് തോന്നി ഇവര്‍ ആദ്യം ലഡാക്ക് മാര്‍ക്കെറ്റ് എന്ന് തന്നെയല്ലേ  എഴുതി കാടിയത്... അല്ല വല്ല ലഡാക്ക് പബ്ലിക് സ്കൂള്‍ ഗ്രൌണ്ട് എന്നോ മറ്റോ അല്ലല്ലോ. ഇനി അടുത്ത് തന്നെ ടിവിയില് വരുമ്പോള് ആ സംശയം തീര്ക്കാം.

അത് കഴിഞ്ഞപ്പോളാണ്  മറ്റൊരു കാര്യം എനിക്ക് തോന്നിയത്.. ഇക്കഴിഞ്ഞ തവണ ഞാന്‍ ഷാരുഖ് ഖാന്റെ പടം കാണാന്‍ പോയപ്പോള്‍ അങ്ങേരു വരുന്ന ആദ്യ ഷോട്ടില്‍ വലിയ കയ്യടിയും കൂക്കിവിളിയും ഒക്കെ ആയിരുന്നു. പക്ഷെ ഇത്തവണ ഒരു മനുഷ്യന്‍ പോലും ചെറുതായി കൈ തട്ടുന്ന ശബ്ദം കേട്ടില്ല... "ചേട്ടാ.. ദെ കിംഗ്‌ ഖാന്‍ വന്നു " എന്നുറക്കെ വിളിച്ചു അവിടെ എങ്ങാനും ഉള്ള ഉള്ള ഉറങ്ങിക്കിടക്കുന്ന ഷാരുഖ് ഫാന്‍സിനെ ഉണര്‍ത്തിയാലോ  എന്ന് ...

ആദ്യത്തെ ഇടിവെട്ട് രംഗം കഴിഞ്ഞു  അദ്ദേഹം തന്റെ ബ്യ്കുമായി വിശ്രമിക്കുന്ന തടാക കരയിലേക്ക്. അടുത്ത സീന്‍ തുണിയുരിയുന്നു ...അല്ല സിക്സ് പാക്ക് ഖാന് അല്ല തുണി ഉരിയുന്നത്... അത് നമ്മുടെ നായിക നമ്പര്‍ വണ്‍ ..  അനുഷ്ക ശര്‍മ... അവരുടെ മുഖം കാട്ടുന്നതിനേക്കാള്‍ ശരീരഭാഗങ്ങള്‍  ആണ്  അശോക് മേഹ്തയുടെ ക്യാമറക്ക്  പഥ്യം എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ഒരു പാദാതികേശ സര്‍വേ നടത്തിയ ശേഷം സൂം ഔട്ട് ചെയ്തു, ആയമ്മ നില്ക്കുന്നത് ലെയ്ക്കിനു നടുവിലുള്ള ഒരു വലിയ പാറപുറത്താണ് എന്ന് കാട്ടിതരുന്നു. അവിടെ നിന്നൊരു ഡൈവ്, തണുത്ത തടാകത്തിലേക്ക്. എങ്ങിനെ നായിക വെള്ളത്തില്‍ ഒന്നും തൊടാതെ തടാകത്തിനു നടുവിലുള്ള ആ പാറ പുറത്തു എത്തി എന്ന തരത്തിലുള്ള കുഴക്കുന്ന ചോദ്യങ്ങള്‍ ഒന്നും ആരും ചോദിക്കരുത്. കൈകാലിട്ടടിക്കുന്ന നായികയെ രക്ഷിക്കാന്‍ ആറ്റിലേക്ക് ചാടുന്ന നായകന്‍ എന്ന പതിവ് ക്ഷീരബല അവിടെയും ആവര്‍ത്തിക്കുന്നു. പക്ഷെ പതിവ് രീതിയില്‍ ഇവിടേയ്ക്ക് ആറ്റില്‍ നായകന്‍ ചാടുന്നതോ നായികയെ രക്ഷിക്കുന്നതോ കാണിക്കുന്നില്ല. ഷാരുഖ് ഖാന്റെ ഈ പ്രായം വെച്ചു ലടാക്കിലെ ലേയ്ക്കില്‍ ചാടിച്ചാല്‍ ചിലപ്പോള്‍ തിരിച്ചു കിട്ടില്ല എന്ന് മനസ്സിലാക്കാവുന്ന ബുദ്ധി യാഷ് ചോപ്രയിലെ ബിസ്സ്നെസ്സ്കാരന് ഉണ്ട് എന്ന് വ്യക്തം. രക്ഷപ്പെടുത്തിയ നായികക്ക് കൃത്രിമ ശ്വാസോച്ച്വാസം കൊടുത്തു ജീവന്‍ നല്‍കുന്ന നായകന്‍, അവിടെ നായികക്ക് ചൂട് പകരാന്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ജാക്കെട്ടും ഉപേക്ഷിച്ചു ഒരു താങ്ക്സ് പോലും കേള്‍ക്കാതെ ബുള്ളറ്റ് ഓടിച്ചു സ്ഥലം വിടുന്നു. നായകന്‍ "മൂലം" നാളുകാരന്‍ ആണ് എന്ന് തോന്നുന്നു. നായിക നന്ദി എന്ന് എന്ന് പറയുന്നതിന് പകരം അദ്ധേഹത്തിന്റെ നാളിന്റെ അര്‍ഥം വരുന്ന ഇംഗ്ലീഷ് വാക്കില്‍ ആണ് വിളിക്കുന്നത്‌. അവിടെ നിന്നും രക്ഷപ്പെട്ടു എത്തുന്ന നായിക തന്റെ  ഒരു സായിപ്പും, ഒരു മദാമ്മയും, ഒരു ആഫ്രിക്കക്കാരനും, ഒരു മന്ഗോളിയനും അടങ്ങുന്ന സാര്‍വലൌകീക  സൌഹൃദ സന്ഘതിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവിടുന്നു . അതിനിടക്ക് ഫോണില്‍ വിളിച്ച അവരുടെ മുന്‍ കാമുകനെ തെറി പറഞ്ഞു ആയമ്മ ന്യൂ ജെനെരെഷനില്‍ പെട്ട യുവതി ആണ് എന്ന് കൂടി ചോപ്ര അങ്കിള്‍  നമുക്ക് വ്യക്തമാക്കി തരുന്നു. അവിടെ ഒരു ലയ്ക്ക്

കഥ പറയാന്‍ വേണ്ടി തന്റെ പോക്കറ്റ് ഡയറി, ജാക്കറ്റില്‍ നായകന്‍ നിക്ഷേപിച്ചു വെച്ചത്  അവിടെ നിന്നാണ് നായികക്ക് കിട്ടുന്നത് (ഈ നൂറ്റാണ്ടിലും ഡയറി എഴുതുന്ന സുമനസ്സുകള്‍ ഉണ്ട് എന്ന് വ്യക്തമാക്കി തന്ന അങ്കിളിനു വീണ്ടു ഒരു ലയ്ക്ക്).  പിന്നെ സില്സിലായിലും, ലംഹെയിലും, ചാന്ത്നിയിലും ഒക്കെ കേള്‍ക്കുകയും കാണുകയും പോലെ, കവിതയില്‍ തുടങ്ങുന്ന നായകന്‍റെ ഭൂതകാല ഫ്ലാഷ് ബാക്ക്... അതാ വരുന്നു രണ്ടാമത്തെ നായിക, വെളുത്ത കത്രീന . ശ്രീദേവിയും രേഖയും ഒക്കെ സ്വിസ് മലനിരയിലെ പുല്‍ത്തകിടിയില്‍ നിന്നാണ് സ്ലോമോഷനില്‍  ഓടി വരുന്നതെങ്കില്‍  കത്രീന കൈഫ്‌ മഞ്ഞണിഞ്ഞ  പാതയില്‍ നിന്നാണ് സ്ലോമോഷനില്‍ ഓടി വരുന്നത്. സ്ക്രീനില്‍ നിറയുന്ന പഴയ പച്ചക്ക് പകരം വെള്ള. അതോടെ നായകന്‍റെ ചുറ്റും മഞ്ഞു പെയ്യുന്നു. ആദ്യത്തെ നോട്ടത്തില്‍ അനുരാഗവിലോചനനായി ഷാരുഖ്. അദ്ദേഹത്തെ അവഗണിച്ചു കൊണ്ട് ഒരു പള്ളിയിലേക്ക് ഓടി കയറിയ നായിക കര്‍ത്താവിനോടുള്ള സ്വകാര്യ സംഭാഷണത്തില്‍ മുഴുകുന്നു.

കൈയ്യിലുള്ള പോപ്‌ കോണ്‍ ഇത് വരെയായിട്ടും പകുതിയേ ആയിട്ടുള്ളൂ എന്ന് അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു . അതോടെ വാശിയോടെ കുറെ പൊരികള്‍ എടുത്തു ഒരുമിച്ചു വായിലേക്കിട്ടു. പെപ്സി ഒരു വലിയ വലി കുടിച്ചു. തന്റെ കല്യാണ നിശ്ചയം ആണ്, അത് പൊളിക്കാന്‍ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യണം എന്നാണു ആയമ്മ മുട്ടിപ്പായി കര്‍ത്താവീശോമിശിഹായോടു  അപേക്ഷിക്കുന്നത്. അങ്ങേരു വരവ് വെച്ചു എന്ന് ബോധ്യമായതോടെ "കള്ളന്മാര്‍ക്ക് സ്വാഗതം" എന്നെഴുതിയ ബോര്‍ഡ്‌ വെക്കുന്നതോഴിച്ചു ബാക്കിയെല്ലാ മോഷണത്തിനുള സകലമാന  സാഹചര്യവും ഒത്തു കിടക്കുന്ന ഏകാന്തതയുടെ അപാരതീരമായ പള്ളിക്ക് മുന്നില്‍ തന്നെ പാര്‍ക്ക് ചെയ്ത റോള്‍സ് റോയ്സിലേക്ക്.  മഞ്ഞത് തെരുവിലൂടെ ഓടി വന്ന നായികക്ക് കയറി പോവാന്‍ റോള്‍സ് റോയിസ് എങ്ങിനെ അവിടെ വന്നു എന്ന് തീയറ്ററില്‍ വെച്ചു ചോദിച്ചത് ഞാന്‍ മാത്രം ആയിരുന്നില്ല. ഓ. സോറി  നായിക ഒരു വലിയ പണചാക്ക് ആണ് എന്ന് എസ്ടാബ്ലിഷ് ചെയ്യണം അല്ലോ. സോറി യാഷ് അങ്കിള്‍... ഇതാ പിടിച്ചോളൂ ഒരു ലയ്ക്കു കൂടി..

നായകന്‍ പട്ടിണി പാവം ആണ് എന്ന് കാണിക്കുവാന്‍ ആദ്യം മഞ്ഞു കോരുന്നത് കാണിച്ചു, പിന്നെ ഗിറ്റാറും  വായിച്ചു "ചന്ദ്രശേകര പിള്ളയുടെ" പാട്ടും പാടി പിച്ച എടുക്കുന്നത് കാണിച്ചു. സബ് വെയിലൊക്കെ കണ്ടിട്ടുള്ള സായിപ്പ് പിച്ചക്കാര്‍ ഗിറ്റാര്‍ അടിച്ചു ഒരു മൂലക്കല്‍ നിന്നാണ് പാടാറുള്ളത്. പക്ഷെ ഗിറ്റാറും എന്തിയ ഷാരുഖ് പിച്ചക്കരനായപ്പോള്‍ പാട്ടുപാടി നൃത്തമാടി ഓടി നടന്നു തെണ്ടുന്നു. അത് കഴിഞ്ഞു മീന്‍ മാര്‍ക്കെറ്റില്‍ മീന്‍ വിക്കുന്ന ഷാരൂഖ് ഭായ്... അങ്ങേരുടെ വലിയ ഉത്സാഹം കണ്ടു മത്തി വാങ്ങിക്കാന്‍ വന്ന സായിപ്പ് ഒരു ജോലി ഓഫര്‍ ചെയ്യുന്നു... അവിടെ നിന്നും ഹോട്ടലില്‍ വെയിറ്റര്‍ ജോലിക്ക്... കൈയ്യില്‍ ഷാമ്പെയില്‍ ഗ്ലാസും പിടിച്ചു നില്‍ക്കുന്ന ഷാരൂഖ് വെയ്റ്റര്‍ ഖാന് താന്‍  എത്തി പെട്ടത് കത്രീനയുടെ വിവാഹ നിശ്ചയത്തില്‍ ആണ് എന്ന് മനസ്സിലാവുന്ന നിമിഷം ഞാന്‍ തിരിച്ചറിഞ്ഞു എന്റെ പോപ്‌ കോണ്‍ പാത്രത്തിന്റെ അടിത്തട്ടില്‍ എന്റെ വിരല്‍ മുട്ടി എന്ന്... കൂടുതല്‍ ഒന്നും നോക്കിയില്ല... സീറ്റില്‍ നിന്നും മെല്ലെ എഴുന്നേറ്റു. അവിടെ ഹോട്ടലിന്റെ പിരകുവഷതിരുന്നു പുക വലിക്കുന്ന കത്രീനയെ കണ്ടുകൊണ്ടു (ആഹ വീണ്ടു ന്യൂ ജെനെരെഷം .. ന്യൂ ജെനെരെഷം..). . എന്റെ പ്രചോദനം കൊണ്ടാണ് എന്ന് തോന്നുന്നു അടുത്തുള്ള മൂന്ന് നാല് തലകള്‍ കൂടി സീറ്റില്‍ നിന്നുയര്‍ന്നു ...നേരെ  എക്സിറ്റ് ഗേറ്റിലേക്ക് ... ഓടുകയായിരുന്നു... അപ്പോള്‍ ആരോ പറയുന്നത് കേട്ട് ... "ജബ് തക ഹേ ജാന്‍... ഭാഗ്...."

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2012

പരസ്പര സഹായ സഹകരണ സംഘത്തിന്റെ അശ്ലീല സന്തുലനം

കഴിഞ്ഞ കുറച്ചു ദിവസമായി കേജ്രിവാള്‍ പുറത്തു വിട്ടു കൊണ്ടിരിക്കുന്ന  "ആരോപണങ്ങളില്‍" അതിശയകരമായ പുതിയ വിവരങ്ങള്‍  ഒന്നും ഇല്ല നമുക്കൊക്കെ അറിയാം.. ഇതൊക്കെ പബ്ലിക് ഡൊമൈനില്‍ ഉള്ള വിവരങ്ങള്‍, പലരും സ്വകാര്യമായി അടക്കം പറയുന്ന കാര്യങ്ങള്‍ ... ഇതൊക്കെ കൂട്ടി വെച്ചു പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു. പക്ഷെ അതിലൊക്കെ  ഉപരിയായി നമുക്ക് മനസ്സിലാവേണ്ട ഒരു  പരമ പ്രധാനമായ ഒരു കാര്യം അദ്ദേഹം നമ്മുടെ മുന്നില്‍ വലിച്ചു കീറി കാട്ടി തന്നിട്ടുണ്ട്  നമ്മള്‍ പലപ്പോഴും ഒരു തമാശയായ് പറയാറുണ്ട്‌  "സാബ്‌ ചോര്‍ ഹേ" "എല്ലാം കള്ളമ്മാരാണ്" എന്നൊക്കെ. അത് എത്രമാത്രം ശരിയാണ് എന്നും എങ്ങിനെയാണ് ഈ ഭൂലോക കള്ളമ്മാര്‍ എല്ലാം ചേര്‍ന്ന് ഈ പരസ്പര സഹായ സഹകരണ സംഘം നടത്തി കൊണ്ട് പോവുന്നത് എന്നും ഈ നാടകത്തിലൂടെ അടിവരയിട്ടു വ്യക്തമാക്കി തന്നു.

ഈ രാജ്യത്ത് ഏതെങ്കിലും ഭരണപരമായ പദവിയില്‍ കയറി ഇരിക്കുന്ന ഭൂരിഭാഗം നേതാക്കന്മാരുടെയും ജീവിത ശൈലിയില്‍ ഭരണം കൈവന്ന ശേഷം വരുന്ന മാറ്റങ്ങള്‍ ആരെങ്കിലും നോക്കിയിട്ടുണ്ടോ.. ഉടുതുണിക്ക്‌ മറുതുണി ഇല്ലാതെ നടക്കുന്നവന്റെ കൈയ്യില്‍ ഭരണക്കസേര കൊടുക്കുന്നത് ഒരു രാത്രി വെളുക്കും മുമ്പ് കുബെരനായി മാറ്റുന്ന  മന്ത്രവടി ആണ്...  

നിര്‍ഭാഗ്യവശാല്‍ ഏതെങ്കിലും ഒരു ഫൈവ് സ്റാര്‍ ഹോട്ടലില്‍ ഒരു തീപ്പിടുത്തമോ ഭീകരാക്രമാണമോ  ഉണ്ടായാല്‍ അറിയാം അവിടെ എത്ര അധസ്ഥിത വരഗങ്ങളുടെ സംരക്ഷകരാണ് മൃഷ്ട്ടാന്നവും അത്താഴവും ഭുജിച്ചു രാപ്പാര്‍ക്കുന്നത് എന്ന്. വധേര ഈ രാജ്യത്തിന്റെ ഏറ്റവും തലപ്പത് കിടന്നു കളിക്കുന്നു. അതിന്റെ ചെറു പകര്‍പ്പുകള്‍ ആയ എത്ര വധെരമാര്‍ ആണ് അലക്കി തേച്ച ഖദറും, പച്ച ചിരിയുമായി പഞ്ചായത്ത് മുതല്‍ ഈ രാജ്യത്ത് കറങ്ങി നടക്കുന്നത്.. പട്ടിണി കിടന്നും പച്ചവെള്ളം കുടിച്ചും രാഷ്ട്രീയ പ്രവേശം നടത്തിയവരുടെ മക്കള്‍ ലക്ഷങ്ങള്‍ കൊടുത്ത് വിദ്യാഭ്യാസം വാങ്ങി എടുക്കുന്നതും, മുതലാളിമാരുടെ ആപ്പീസില്‍ വൈസ് പ്രസിടെന്തിമാരായി വിലസുന്നതും, അവരുടെ മാതാ പിതാക്കള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ തുട്ടു കൊണ്ടല്ല എന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടിക്കല്‍ ഒന്നും പോണ്ടാ..

ഇവിടെ യൂപ്പിയെ നടത്തുന്ന അഴിമതിയെ പറ്റി എന്‍ ഡി യെക്കും, ഇടതു പക്ഷത്തിനും,  അവര്‍ നടതുന്ന അഴിമതികളെ പറ്റി യൂപിയെക്കും വ്യക്തമായ ബോധം ഉണ്ട്.. ഇന്നലെ ടി വിയില്‍ ഇരുന്നു ദിഗ്വിജയ് സിംഗ് പറഞ്ഞ ഒരു കാര്യം ആരെങ്കിലും ശ്രദ്ധിച്ചോ.. "ഞങ്ങള്‍ക്കറിയാം വാജ്പെയുടെ "മരുമകന്‍" കാണിച്ച അഴിമതികള്‍... അതിനു ഞങ്ങളുടെ കൈയ്യില്‍ വ്യക്തമായ തെളിവുകള്‍ ഉണ്ട്... പക്ഷെ "എത്തിക്സിനു" നിരക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ ആ ആരോപണങ്ങള്‍ പബ്ലിക് ആയി ഉന്നയിക്കാത്തത്" എന്ന്.. എന്താണ് അവര് പറയുന്ന ആ "എത്തിക്സ്".. അത് മറ്റൊന്നുമല്ല, പരസ്പരമുള്ള ഈ "അശ്ലീല സന്തുലനം"... വധെരക്ക് മുലായം പുറം ചൊറിഞ്ഞു കൊടുക്കുന്നു, മുലായത്തിന് ദിഗ്വിജയ് സിംഗ്, ആ ദിഗ്വിജയിനു ചൊറിഞ്ഞു കൊടുക്കാന്‍ ശരദ് പവാര്‍, പവാറിന്, ഗദ്കാരി, ഗദ്കാരിക്ക് അജിത്‌ പവാര്‍, അജിത്‌ പവാറിന് നിതീഷ് കുമാര്‍.... അങ്ങിനെ അങ്ങിനെ ചങ്ങലകള്‍ ആയി  അവര്‍ തങ്ങളുടെ പരസ്പര സഹായ സഹകരണ സംഘം കൊണ്ട് നടക്കും.. 

ചാനല്‍ സ്റ്റുഡിയോയില്‍ ഇരുന്നു അങ്ങോട്ടും, ഇങ്ങോട്ടും വലിയ ഗീര്‍വാണ ശരങ്ങള്‍ എയ്തെറിയും... ആരോപിക്കും.. പിന്നെ നമ്മുടെ മുന്നില്‍ കമ്മറ്റികളും കമ്മീഷനുമായി ഒരു പൊറാട്ട് നാടകം അടുത്ത ഒരു മൂന്ന് നാല് കൊല്ലത്തേക്ക്, കുറച്ചു എം പി മാര്‍ക്കും, അല്ലെങ്കില്‍ റിട്ടയര്‍ ചെയ്ത   വക്കീലമാര്‍ക്കും തേച്ചുകുളിക്കും, പിണ്ട തൈലതിനും ഉള്ള കോപ്പ് അങ്ങ് പൊതു ഖജനാവില്‍ നിന്നങ്ങു  ചാര്‍ത്തി കൊടുക്കും... നാലഞ്ചു കൊല്ലം അന്വേഷണ മാമാങ്കം.. ഇതൊക്കെ കഴിഞ്ഞു നടന്ന അഴിമതിയേക്കാള്‍ പത്തിരട്ടി  "അന്വേഷണത്തില്‍"  തുലച്ചു കഴിയുമ്പോള്‍ തെളിവിന്റെ അഭാവത്തില്‍ ക്ലീന്‍ ചിറ്റ് എഴുതി വാങ്ങി  വിജയശ്രീലാളിതനായി ആണ്ടിപെട്ടി രാജ വീണ്ടും സിംഹാസനത്തില്‍ ഇരുന്നു നമ്മെ നോക്കി പല്ലിളിക്കും... കഴിഞ്ഞ അറുപതു വര്‍ഷമായി നമ്മുടെ രാജ്യത്തെ  വ്യവസ്ഥയെ ഈ കറക്കു കമ്പനി ചേര്‍ന്ന് കൂട്ട ബലാല്‍സംഘം ചെയ്തു എണീറ്റ്‌ നടക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ആക്കി വെച്ചിരിക്കയാണ്‌.. ഒരു ഏമാന്‍ തീപ്പെട്ടാല്‍ അവന്റെ മക്കളും മരുമക്കളും ആയി ഒരു പടയും റെഡിയായി ഇരിക്കും കസേരക്ക് അവകാശികള്‍ ആയി... എല്ലാം ഗോമ്പ്ലിമെന്റ്സ് ... ഗോപിയാവാന്‍ നമ്മളും... 

ലോക്പാല്‍ എന്തിനാ ...ഇപ്പോഴുള്ള നിയമങ്ങളും വ്യവസ്ഥകളും തന്നെ അഴിമതി നിയന്ത്രിക്കാന്‍  ധാരാളമല്ലേ എന്ന് എല്ലാവരും ചോദിച്ചില്ലേ.... ഇതാ  ഇതിനാണ്...  ആ നിയമങ്ങളെയും വ്യവസ്ഥകളെയും ഒക്കെ മയിലെണ്ണ ഇട്ടു ഒടിച്ചു വളച്ചു വെച്ചിരിക്കയാണ്‌ ...  അത് കൊണ്ട് ഈ രാജ്യം മുഴുവന്‍ തീറെഴുതി വിറ്റാലും ഒരൊറ്റ രാഷ്ട്രീയ കള്ളനെയും ഈ ഇന്ത്യാ മഹാരാജ്യത് ശിക്ഷിക്കാന്‍ പറ്റില്ല... അത് കൊണ്ടാണ് വ്യവസ്ഥയില്‍ മാറ്റം വേണം എന്ന് പറയുന്നത്... ശക്തമായ ഒരു സംവിധാനം വരണം എന്ന് പറയുന്നത്...

എനിക്ക് തോന്നിയിട്ടുള്ളത് ഇതുവരെ ചെയ്തെ സമരങ്ങളെക്കാല്‍.. ലോക്പാലിന്റെ ആവശ്യകതയെക്കുറിച്ച് ഏറ്റവും ശക്തമായി ജനങ്ങളുടെ മനസ്സില്‍ എത്തിക്കാന്‍ ഈ നാടകം കൊണ്ട് കേജ്രിവാലിനു കഴിഞ്ഞിട്ടുണ്ട് എന്നാണു.. അങ്ങേരും ഒരു പക്ഷെ ഈ കറക്കു കമ്പനിയുടെ ഭാഗം ആയേക്കാം... നാളെ.. പക്ഷെ അങ്ങനെ ആവും വരെ നമുക്ക് എന്തെങ്കിലും നേടി എടുക്കാമോ എന്ന് നോക്കാം.. ഇനി അങ്ങേര വശം മാറുമ്പോള്‍ വേറെ ഒരു കേജരിവാലുണ്ടാവും എന്ന് പ്രതീക്ഷിക്കാം 

വ്യാഴാഴ്‌ച, സെപ്റ്റംബർ 27, 2012

ഉത്തരവാദിത്തതോടെയുള്ള തീര്‍ഥാടനം

അടുത്ത രണ്ടു മാസങ്ങള്‍ക്കുള്ളില്‍ കേരളം മറ്റൊരു ശബരിമല തീര്‍ഥാടനതിനു കൂടി ഒരുങ്ങുക ആണല്ലോ... ടൈഗേര്‍ റിസര്‍വുകളില്‍ ടൂറിസം, തീര്‍ഥാടനം തുടങ്ങിയ കാര്യങ്ങളില്‍ നിയന്ത്രണം വേണം എന്ന് മാര്‍ഗനിര്‍ദേശം വന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു കാമ്പയിന്‍ ചെയ്താലോ എന്ന് ആലോചിക്കുന്നു. നമുക്ക് വേണ്ട സൌകര്യങ്ങളെക്കുറിച്ചും, അവകാശങ്ങളെക്കുറിച്ചും പരമാവധി ബോധാവാന്മാരവുകയും, ഉത്തരവാദിത്തങ്ങള്‍ക്കും  കടമകള്‍ക്കും നേരെ കണ്ണടക്കുകയും ചെയ്യുന്നത് മനുഷ്യ സഹജമായ സവിശേഷതയാണ്. പ്രധാനമായും അന്യ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിവര്‍ഷം വന്‍ജനപ്രവാഹം പ്രതീക്ഷിക്കുന്ന ഒരു പ്രതിഭാസം ആണല്ലോ ശബരിമല തീര്‍ഥാടനം... ശബരിമല എന്നുള്ള ഒരു ക്ഷേത്രത്തില്‍ മാത്രമല്ല.. വഴിയിലുള്ള മറ്റുള്ള ക്ഷേത്രങ്ങളിലും തീര്‍ഥാടക പ്രവാഹം ഈ സീസണില്‍ ഉണ്ടാവും.. പല സംസ്കാരങ്ങളില്‍ നിന്നും, പല പശ്ചാത്തലങ്ങളില്‍ നിന്നും ഒഴുകി എത്തുന്ന ഈ ജന സന്ജയതിന്റെ വീക്ഷണങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും വ്യത്യസ്തത ഉണ്ടാവും. പിന്നെ മതം എന്ന വിവേകം കൊണ്ട് മനുഷ്യന്‍ ഒരിക്കലും സമീപിക്കാത്ത ഒരു വിഷയം ഉള്‍പെട്ടിട്ടുള്ള പശ്ചാത്തലം...  അത് കൊണ്ട് തന്നെ "ഉത്തരവാദിത്തതോടെയുള്ള തീര്‍ഥാടനം" എന്ന തലത്തിലുള്ള  ഒരു കാംപൈന്‍ ജനങ്ങളില്‍ എത്തിക്കാന്‍  വളരെ അധികം കടമ്പകള്‍ കടക്കെണ്ടാതായിട്ടുണ്ട്.  ഈ പശ്ചാതലത്തില്‍ ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലുള്ളത് ഞാന്‍ ചര്‍ച്ചക്ക് വെക്കുന്നു...

പ്ലാസ്റിക് നിരോധനം നിലവിലുണ്ട്, എന്നാലും ഒരു നല്ല ശതമാനം തീര്‍ഥാടകരുടെ കൈവശം എപ്പോഴും പ്ലാസ്റിക് വസ്തുകള്‍ കൊണ്ടുവരുന്നത് ഒരു പതിവാണ്. വെള്ളവും, പനിനീരും, നെയ്യും ഒക്കെ കൊണ്ട് പോവുന്ന പ്ലാസ്റിക് കണ്ടൈനരുകള്‍ പലപ്പോഴും അവര്‍ സന്നിധാനത് തന്നെ അലക്ഷ്യമായി വലിച്ചെറിയുന്ന കാഴ്ച വളരെ സാധാരണമാണ്. അങ്ങിനെ ഉള്ള സാഹചര്യത്തില്‍ നമ്മള്‍ ശബരിമലയില്‍ പ്ലാസ്റിക് നിരോധനം നില നിര്തുന്നതിനോടൊപ്പം, ഇതിന്റെ പ്രധാന സ്രോതസ്സുകളില്‍, അതായത് കെട്ടു നിറ നടക്കുന്ന ക്ഷേത്രങ്ങളില്‍ വെച്ച് തന്നെ തടയാനും ബോധവല്‍ക്കരണം നടത്താനും ഉള്ള ഒരു പരിശ്രമം നടത്തേണ്ടതായിട്ടുണ്ട്‌. ഇനി ഏതെങ്കിലും തരത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത പ്ലാസ്റിക് സാധങ്ങള്‍ അവരുടെ കൈവശം കാണുക ആണെങ്കില്‍ അതൊക്കെ പ്രഭവ സ്ഥാനങ്ങളിലേക്ക് തിരിച്ചു കൊണ്ട് പോവാന്‍ അവരെ ബോധാവല്‍ക്കരിക്കേണ്ട മാര്‍ഗങ്ങളും ഉണ്ടായിരിക്കണം

അടുത്തത്, ഉപയോഗിച്ച വസ്ത്രങ്ങള്‍ പമ്പയില്‍ ഒഴുക്കുന്ന ഒരു ഏര്‍പ്പാട്. ഇത് എന്ന് തുടങ്ങിയതാണ്‌ എന്ന് എനിക്ക് രൂപമില്ല.. പക്ഷെ ഏറെയും അന്യസംസ്ഥാനക്കാര്‍ ആണ് ഈ ഒരു ഏര്‍പ്പാടിന് തുടങ്ങിയത്... ഇപ്പോള്‍ അത് വളരെ വ്യാപകമായി നടക്കുകയും ചെയ്യുന്നു..  ഞാന്‍ ആദ്യമായി ശബരിമലക്ക് പോയിട്ടുള്ളത്, ഒരു മുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പാണ്, അന്ന് ഒന്നും ഇത്തരത്തില്‍ ഉള്ള ഒരു "ആചാരം" ശ്രദ്ധയില്‍ പെട്ടിട്ടില്ല... അത് കൊണ്ട് തന്നെ പിന്നീടെപ്പോഴോ കൂട്ടി ചേര്‍ക്കപ്പെട്ട (പലവിധ ആധുനിക ശരണം വിളികല്‍ പോലെ) പ്രാകൃതമായ ഒരു ആചാരമാണ് അത് എന്നാണു എനിക്ക് തോന്നുന്നത്.. അത് കൊണ്ട് തന്നെ അത്തരത്തില്‍ ഒരു ആചാരവും ഇല്ല എന്നും അത്തരം ഒരു നടപടി പമ്പയിലെ നീരോഴുക്കിനെ ബാധിക്കുകയും, പരിസ്ഥിതിക്ക് വളരെ ദോഷകരമായിട്ടുല്ലതാണ് എന്നും വ്യാപകമായി പ്രചരണം നല്‍കേണ്ടി ഇരിക്കുന്നു...

ഇത് രണ്ടു മെസ്സജുകള്‍... ഇത്തരത്തിലുള്ള വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റുള്ള സന്ദേശങ്ങള്‍ എന്തൊക്കെ എന്ന് തിരിച്ചറിയാനും, ഇത്തരത്തിലുള്ള പരമാവധി തീര്‍ഥാടകരില്‍ എത്തിക്കാനുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനും ആണ് ഈ കാമ്പയിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് ഒരു തുടക്കമിടുകയാണ് ഈ പോസ്റ്റിലൂടെ.. എല്ലാവരുടെയും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു... 

വ്യാഴാഴ്‌ച, ജൂൺ 28, 2012

മന്ദഹസിക്കുന്ന സര്‍ദാര്‍ജി

ഇന്ന് അല്‍പ സമയം മുമ്പ് സര്‍ദാര്‍ജി വിളിച്ചു ... "ഞാന്‍ വിട്ടു സിംഗപൂരിലേക്ക് തിരിച്ചു പോവുന്നു ...." സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മകള്‍ പതിനഞ്ചു കൊല്ലം പിന്നോട്ട് പോയി... പ്രത്യേകിച്ചും രസകരമായ ആ സംഭവത്തിന്റെ ഓര്‍മയിലേക്ക്.. 

സര്‍ദാര്‍ജിയെ ആദ്യം കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് .. ഇയാള്‍ എങ്ങനെ ഈ കൂട്ടത്തില്‍ എത്തി എന്ന്.. ഐ ഐ ടി എന്ജിനീര്‍, റെക്നോലോജിയില്‍ നല്ല പരിജ്ഞാനം, നല്ല എം എന്‍ സി കളില്‍ ജോലിയെടുത്തുള്ള പരിചയം. പക്ഷെ അതിലേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ആ മന്ദഹാസം ആണ് .. ഒരു പാട് ശാന്തി തോന്നുന്ന കണ്ണുകള്‍. പക്ഷെ ചെയ്യുന്ന ബിസ്നേസ്സോ,,. റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. അതിലെ പങ്കു കച്ചവടക്കാര്‍ ആണെങ്കില്‍ അതിലും കേമം, സിറ്റി മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്സ് ഹോള്‍സൈല്‍ കച്ചവടം നടത്തുന്ന മാര്‍വാഡി, പലിശക്കാരന്‍ സിന്ധി,  പിന്നെ കറകളഞ്ഞ ഒരു രാഷ്ട്രീയ ഗുണ്ട, റെഡ്ഡി.

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ചെറിയ ഒരു പരസ്യ കമ്പനി അവര്‍ പുതുതായി തുടങ്ങിയ ബാംഗ്ലൂര്‍ ഓഫീസിലെക്കയച്ചതായിരുന്നു എന്നെ. പരസ്യതോടൊപ്പം റിയല്‍ എസ്റ്റേറ്റ്‌ മാര്കെട്ടിങ്ങും (പില്‍ക്കാലത്ത്‌ അവരുടെ പതനത്തിനു ഒരു  മുഖ്യ കാരണം) ഒരുമിച്ചു നടത്താന്‍ കൊറമംഗലയില്‍ (അന്ന് കെ എച് ബി കോളനി) മനോഹരമായ ഒരു വീട്ടില്‍ മുകള്‍ നിലയില്‍ ഓഫീസ്. അങ്ങിനെ ഇരിക്കെയാണ് ഈ നാല്‍വര്‍ സംഘം കാണാന്‍ വരുന്നത്. അവരുടെ പുതിയ പ്രൊജെക്ടുകള്‍ വില്‍ക്കാനും അതോടൊപ്പം പരസ്യ കാമ്പയിന്‍ ചെയ്യാനും.

ആദ്യമേ നാലും നാല് തരത്തിലുള്ള ആളുകളുടെ കൂട്ടായ്മ എന്ന രീതിയില്‍ ആ സംഘം എന്നില്‍ വലിയ കൌതുകം ജനിപ്പിച്ചിരുന്നു. ഫ്ലോറല്‍ പ്രിന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്ന മാര്‍വാഡി, പണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് വലിയ സൌഹൃദം കാണിക്കുന്ന ആളായിരുന്നു. ആകര്‍ഷകമായി പെരുമാറുന്നതിലും, മാന്യമായി അതിഥികളെ സല്ക്കരിക്കുന്നതിലും ഒക്കെ മിടുക്കന്‍. ഒരാളോടും അദ്ദേഹം മുഖം കറുപ്പിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സിന്ധിയും റെഡ്ഡിയും നേരെ മറിച്ചായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്ത സിന്ധി വളരെ ചുരുക്കമായേ സംസാരിക്കുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ചെക്കുകള്‍ സൈന്‍ ചെയ്യുവാന്‍ ഒഴിച്ച്, അധികമൊന്നും ഇടപാടുകളില്‍ അദ്ദേഹം വരാറില്ല. പക്ഷെ റെഡ്ഡിയാണ് താരം. അപ്പോഴത്തെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാവായ റെഡ്ഡി താമസിച്ചിരുന്നത് അന്ന് നഗരത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍. തമിഴ് സിനിമയിലെ വില്ലന്മാര്‍ കുറച്ചു കടുത്ത ചായത്തില്‍ ഉള്ളതായിരുന്നു എന്ന് കരുതിയിരുന്ന ഞാന്‍ അല്ല എന്ന് തിരിച്ചറിഞ്ഞത് ഇങ്ങേരെ വീട്ടില്‍ പോയി കണ്ട ദിവസമാണ്. ആറടിയില്‍ ഏറെ പൊക്കം, കരിവീട്ടിയുടെ നിറം, കണ്ടാല്‍ നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്ന ഒരു വില്ലനില്ലേ - വിമല്‍ രാജ എന്ന് പറയുന്ന, അങ്ങേരെ പോലിരിക്കും, പരു പരുത്ത സ്വരം പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ.ചോരകണ്ണുകളും. ആദ്യമായി കാണുന്ന അവസരത്തില്‍ വലിയ വരാന്തയുള്ള ഒരു പഴയ ഓടിട്ട വീടിന്റെ ഉമ്മറത്ത്‌ ഒരു ചാരു കസേരയില്‍ കാലുയര്‍ത്തി വെച്ച് ഇരിക്കുന്ന റെഡ്ഡി ഒരു വിജയകാന്ത് പടത്തില്‍ നിന്നും നേരിട്ടിറങ്ങി  വന്ന ആനന്ദ് രാജിനെ പോലെ തോന്നിച്ചിരുന്നു. അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍സേഷന്‍ നായയേ ചങ്ങലക്കിട്ടു പിടിച്ചു ഒരു അനുചരന്‍. വീട്ടിനു ചുറ്റും ഒരു പത്തു കുടിലുകള്‍..  അതിന്റെ മുറ്റത്ത്‌ കൈയും കെട്ടി എന്താജ്ഞയും അനുസരിക്കാന്‍ തയ്യാറായി എന്ന പോലെ ഒരു പത്തിരുപതു പേരും. ഞാന്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെയാണ് ഇത്രയും പറഞ്ഞത് എന്ന് കൂടി ആവര്‍ത്തിക്കട്ടെ.. അയാളുടെ കൈയ്യിലെ കട്ടിയിലുള്ള  സ്വര്‍ണചങ്ങല പോലും ഒരു തമിഴ് സിനിമ കൌണ്ടര്‍ അങ്ങിനെ ഇറങ്ങി വന്ന പോലെ തോന്നും. തൂവെള്ള പാന്റും ഷര്‍ട്ടും ആണ് എപ്പോഴും ധരിച്ചു കണ്ടിട്ടുള്ളത്. ഈ മൂന്ന് പേരുടെയും കൂടെ സര്‍ദാര്‍ജിയെ കാണുമ്പോള്‍ അലുവ ചമ്മന്തി കൂട്ടി കഴിച്ച ഒരു പ്രതീതി ആയിരുന്നു .

ഇവരെ മൂന്നു പേരെക്കാളും പ്രായമുള്ള സര്‍ദാര്‍ജി ആകട്ടെ അടി തൊട്ടു മുടി വരെ പ്രോഫെഷനല്‍. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എപ്പോഴോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആണ് സര്‍ദാര്‍ജി അത് പറഞ്ഞത്. പത്തു പതിനാലു വര്ഷം സിംഗപ്പൂരില്‍ കടന്നു ബുദ്ധിമുട്ടി സമ്പാദിച്ച പൈസ ആരോ പറഞ്ഞു ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഈ മൂവര്‍ സംഘത്തിനെ ഏല്‍പ്പിച്ചത്. അത് കുടുങ്ങിയപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ അവരുടെ പാര്ട്ടനെര്‍ ആവേണ്ടി വന്ന കഥ. ഈ പ്രൊജെക്ടുകള്‍ എല്ലാം സര്‍ദാര്‍ജിയുടെ പണം കൊണ്ടുള്ളതാണ് എന്നും ഇതെങ്ങിനെയെങ്കിലും വിറ്റു അവസാനിപ്പിച്ചു ഇറക്കിയ കാശ് ഊരി എടുക്കലാണ് തന്റെ ലക്‌ഷ്യം എന്നും പുള്ളി അപ്പോള്‍ പറഞ്ഞു.

അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം ഒരു മീറ്റിങ്ങിനു സര്‍ദാര്‍ജിയും മാര്‍വാടിയും ഞങ്ങളുടെ ഓഫീസില്‍ വന്നത്. അന്ന് വലിയ തിരക്കൊന്നും ഇല്ലാത്ത ആ ഹൌസിംഗ് കോളനിയില്‍ റോഡ്‌ വക്കില്‍ തന്നെ തന്റെ സീലോ കാര്‍ പാര്‍ക്ക് ചെയ്താണ് അവര്‍ ഇരുവരും മീറ്റിങ്ങിനു വന്നത്.  ആ പാര്‍ക്ക് ചെയ്ത കാറിന്റെ ഒരു വശം ആകട്ടെ തൊട്ടടുത്ത വീട്ടില്‍ താമസമാക്കിയ കൂര്‍ഗിയുടെ ഗെയ്റ്റിനു മുന്നിലേക്ക്‌ സ്വല്‍പ്പം കയറി കടക്കുന്നു. ആ കൂര്‍ഗിയോ,   നഗരത്തില്‍ തരക്കേടില്ലാത്ത ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ഒരു മുരടന്‍... ഞങ്ങളുടെ ലാന്ഡ് ലോര്‍ദിനോട് ഒരിക്കല്‍ വീട് കമ്മേര്‍ഷ്യല്‍ ആക്കിയതിന് എതിരെ പരാതി പറഞ്ഞു ബഹളം വെച്ചൊക്കെ പോയ പുള്ളിയാണ്. ആ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി ഇത് ഒരു പുലിവാലാവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ കൂര്‍ഗി അയാളുടെ കാര്‍ സ്മൂത്ത്‌ ആയി പുറത്തേക്കു എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ബഹളം കേട്ട് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ വന്നു നോക്കിയ ഇവരെ കണ്ടപ്പോള്‍  കൂര്‍ഗി കൂടുതല്‍ ക്ഷുഭിതനായി. വിഷയം മനസ്സിലാക്കിയപ്പോള്‍ അതിനു ഒരു പുല്ലു വില പോലും കൊടുക്കാതെ ഇരുവരും വീണ്ടും മീറ്റിംഗ് തുടരാന്‍ കയറിപ്പോയി. അതോടെ കൂര്‍ഗിയുടെ ക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍. അവര്‍ കയറിപ്പോയിട്ടും ബാല്‍ക്കണിയില്‍ നിന്ന എന്നെ നോക്കി വിരല്‍ ചൂണ്ടി കൂര്‍ഗി പറഞ്ഞു. "നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലില്‍ എങ്ങിനെ പോവും എന്ന് ഞാന്‍ കാണട്ടെ....." എന്നില്‍ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞു കൂര്‍ഗി തന്റെ കാര്‍ എടുത്തു എങ്ങോട്ടോ അതിവേഗം പാഞ്ഞു പോയി. ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിലേക്ക് വേറെ ഒരു കൊട്ടെഷനും ആയി, ഞാനും ഇറങ്ങി.

പിന്നെ ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഓഫീസില്‍ തിരിച്ചെത്തുന്നത്.. അപ്പോള്‍ കണ്ടത് ചവിട്ടു പടി  ഒരു കൊടുങ്കാറ്റു പോലെ അതിവേഗത്തില്‍ ഇറങ്ങിവരുന്ന കൂര്‍ഗിയും അയാളുടെ കൂടെ ഒരു നാലഞ്ചു തടിയന്മാരും. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. എന്നെ കണ്ടതും കൂര്‍ഗി ഒരു ചിരി.. ദൈവമേ.... കൊലച്ചിരി.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ തോളത്തു തട്ടി അയാള്‍ തന്റെ സംഘവും ആയി പൊടുന്നനെ കാറും എടുത്തു കടന്നു പോയി. തല്ക്കാലം എന്റെ കൈ കാലുകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും, അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയോടെ ആണ് ഞാന്‍ പടികള്‍ കയറിയത്..

പക്ഷെ എന്നെ വരവേറ്റത് ഒരു കോട്ട ചിരിയാണ്.. നിര്‍ത്താതെ ചിരിക്കുന്ന രിസേപ്ഷനിസ്റ്റും, ഓഫീസ് ബോയും, അക്കൌന്ടന്റും... മാനേജരുടെ കാബിനില്‍ ആകട്ടെ അതിലേറെ പൊട്ടിച്ചിരി... മാര്‍വാടിയും എന്റെ മാനേജരും തല തല്ലി ചിരിക്കുന്നു.. അത് കണ്ടു ഞാന്‍ അവിടെ ഇരിക്കുന്ന എന്റെ മറ്റൊരു കോള്ളീഗ് ദീപകിനോട് ചോദിച്ചു

"എന്ത് പറ്റി ദീപക്, അവര് തല്ലാന്‍ വന്നതല്ലേ.."
"അവര് തല്ലാന്‍ വന്നത് ഒക്കെ തന്നെയാ.. ഹ ഹ .. പക്ഷെ തല്ലാന്‍ വന്ന അവര് കണ്ടത് മാര്‍വാടിയെ ആണ്.. അങ്ങേരെ കണ്ട ആ ഗുണ്ടകള്‍ വിളിച്ചതോ - സാര്‍ എന്ന്... നമ്മുടെ ഒരു നല്ല സമയം.. കൂര്‍ഗിക്ക് റെഡ്ഡിയുടെ ഗുണ്ടകളെ നമ്മളെ തല്ലാന്‍ കൂടെ കൊണ്ട് വരാന്‍ തോന്നിയത് .. നമ്മളെ തല്ലാന്‍ വന്നവര്.. കൂര്‍ഗിയെ തിരിച്ചു വിരട്ടി വിറ്റു... ഹ ഹ ... അതോടെ കൂര്‍ഗി പ്ലേറ്റ് മാറ്റി.. അയാള്‍ ഫ്ലാറ്റിന്റെ വില ചോദിക്കാന്‍ വന്നതാ എന്നൊക്കെ പറഞ്ഞു ഒരു ബ്രോഷറും വാങ്ങി സ്ഥലം വിറ്റു ... ഹ ഹ "

പിന്നെ ആ ഓഫീസില്‍ നിന്ന ആറ് മാസത്തില്‍ പല വട്ടം കൂര്‍ഗിയെ കണ്ടിരുന്നുവെങ്കിലും അങ്ങേര്‍ ഞങ്ങളെ കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു പോവാറാണ്  പതിവ്.. പിന്നെ ഞാന്‍ ജോലി വിട്ട്‌ പല നഗരങ്ങളില്‍ പല ജോലികളിലായി ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷംഅടിമുടി മാറിയ നഗരത്തില്‍ തിരിച്ചെത്തി .. പുതിയ ജോലിയില്‍ കയറുമ്പോള്‍ ബെയ്സ്മെന്റ്റ് പാര്‍ക്കില്‍ സര്‍ദാര്‍ജി... അതെ മന്ദഹാസം..
"ഇവിടെ?"
"ഞാന്‍ അതൊക്കെ വിട്ടു.. കുറച്ചു കാശ് ഒക്കെ തിരിച്ചു കിട്ടി.. അതൊന്നും നമുക്ക് പറ്റില്ല... ഇപ്പോള്‍ നമ്മുടെ പഴയ പണി തന്നെ ... ഇവിടെ റിസേര്‍ച് ലാബ് ഹെഡ് ചെയ്യുന്നു.. വാ വീട്ടിലേക്കൊരു ദിവസം..."

ശനിയാഴ്‌ച, ജൂൺ 16, 2012

സ്പിരിറ്റ്‌ - കൊണ്യാക്കിന്റെ കുപ്പിയില്‍ ഒളിപ്പിച്ച വ്യാജ ചാരായം

കഴിഞ്ഞ കുറച്ചു കാലമായി അനിയന്ത്രിതമായി  വര്‍ദ്ധിച്ചു വരുന്ന ഈ "ആള്‍ക്കഹോളിസം" എന്നത്  മലയാളി സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് എന്നാണു ഞാന്‍ കരുതിയിരുന്നത് എന്നാലും... ഈയ്യിടെയായി രണ്ടു ചാനലുകളില്‍- അല്‍ ജസീറയില്‍ ആസ്ട്രേലിയായെക്കുറിച്ചും, ന്യൂസ്‌ എക്സില്‍ പഞാബിനെക്കുറിച്ചും,  കണ്ട വ്യത്യസ്തമായ രണ്ടു ഡോക്യുമേന്ട്രികളിലൂടെ അത് ലോകത്ത് പലയിടത്തും മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വന്‍ വിപത്താണ് എന്ന് ബോധ്യമായത്. കേരളത്തില്‍ കുറെ നാളുകളായി, വൈകീട്ട് ആറുമണിക്ക് ശേഷം ബസ്സില്‍ കയറുമ്പോള്‍, അല്ലെങ്കില്‍ കവലകളില്‍ നില്‍ക്കുമ്പോള്‍,  രൂക്ഷമായ മദ്യഗന്ധം  മൂക്കിലടിക്കാതെ മലയാളിക്ക് ഒരു ദിവസവും കടന്നു പോവാനാവാറില്ല. പണ്ടൊക്കെ മാവേലി സ്റൊരിനു മുന്നില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്ന പോലെ, സുദീര്‍ഖമായ ക്യൂ ബീവറേജസ് കോര്‍പറേഷന്‍ സ്റൊരുകള്‍ക്ക് മുന്നില്‍ അവതരിച്ചിട്ടു നാളുകള്‍ ഒരുപാടായി. ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് രാവിലെ ഏകദേശം ഒരു ആറര, ഏഴു മണി ആയിട്ടുണ്ടാവും, കുടുംബത്തോടൊപ്പം പാറമേല്‍ക്കാവില്‍ പോവാന്‍ വേണ്ടി സെന്റ്‌ മാരിസ് കോളേജ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്ന ഞാന്‍ കണ്ടത്, അവിടെ ഫുട് പാത്തില്‍, കാറുകളുടെ മറവില്‍, ഒരു കുപ്പിയും നാല് ഗ്ലാസ്സുമായി ഇരുന്നു സുപ്രഭാതം വണങ്ങുന്ന ഒരു നാലംഗ സംഘത്തെയാണ്... ഇതൊക്കെ പറഞ്ഞു വന്നത് പതിവ് സിനിമകള്‍ കാണുന്ന ഒരു എന്റര്‍റൈന്‍മെന്റ് മോഡില്‍ അല്ല ഇന്ന് കാണാന്‍ പോയത് എന്ന് ആമുഖമായി പറഞ്ഞു വെക്കാനാണ്.  ഈ പ്രമേയത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ, ഗൌരവത്തോടെ ആണ് കാണാന്‍ പോയത്.

പത്തിരുപതു വര്ഷം മുമ്പ്, വന്നത് പോലും അറിയാതെ തീയറ്റര്‍ വിട്ടു പറന്ന ഒരു കൊച്ചു ചിത്രമുണ്ട് ... മോഹന്‍ സംവിധാനം ചെയ്ത "തീര്‍ത്ഥം". അക്കാലത്തെ ദൂരദര്‍ശന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ഇപ്പോള്‍ ഗുജറാത്തി ടെലിവിഷനിലെ  ജനപ്രിയ താരമായ പല്ലവി ജോഷി എന്ന നടി അഭിനയിച്ച ഒരേ ഒരു മലയാളം സിനിമ ആയിരുന്നു അത്. നെടുമുടി നായകനായി അഭിനയിച്ച ആ കൊച്ചു ചിത്രം കേരളത്തില്‍ അന്നിത്രയും വലിയ വിപത്തിന്റെ രൂപം ആര്‍ന്നിട്ടില്ലാതിരുന്ന ആള്‍ക്കഹോളിസം എന്ന വിഷയം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്തിരുന്ന ഒരു ചിത്രമായിരുന്നു. കുറച്ചൊക്കെ മെലോഡ്രാമ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ കൊച്ചു ചിത്രം ഒരു വലിയ മെസ്സേജ് അന്നത്തെ സമൂഹത്തിനോട് പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, മോഹന്റെ തന്നെ പല ഭേദപ്പെട്ട ചിത്രങ്ങളായ "ശ്രുതി", "ഒരു കഥ ഒരു നുണക്കഥ" എന്നിവയെപ്പോലെ പോലെ അധികമാരും കാണാതെ തീയേറ്റര്‍ വിട്ടു പോവാനായിരുന്നു അതിനു യോഗം. സ്പിരിറ്റ്‌ കാണാന്‍ പോവുമ്പോള്‍, ഈ വിഷയം ആണ് പ്രതിപാദിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍, മനസ്സില്‍ ഓര്മ വന്നത് തീര്‍ത്ഥം എന്ന സിനിമയും, ഇരുട്ടില്‍ ചവിട്ടു പടിയില്‍ മുറ്റത്തേക്ക് ശര്‍ദ്ദിച്ചു തളര്‍ന്നു വീഴുന്ന നെടുമുടി വേണുവും. പല്ലവി ജോഷിയുടെ നിറഞ്ഞ കണ്ണുകളും ആയിരുന്നു. അങ്ങിനെ ചെറിയ ഒരു റെഫെരെന്‍സ്‌ മനസ്സില്‍ കരുതി ആണ് മഴക്കാര്‍ മൂടി നില്‍ക്കുന്ന ഈ സായാഹ്നത്തില്‍ നിറഞ്ഞ സദസ്സിലോരാളായി, സുഖമുള്ള ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നത്.

അറപ്പ്, നിരാശ, പുച്ഛം, എന്നീ മൂന്ന് വികാരങ്ങളും ഒരുമിച്ചു ചേര്‍ന്നതാണ് "ജുഗുപ്സ" എങ്കില്‍. അതാണ്‌ ഈ സിനിമ എന്നിലെ അനുവാചകന് പകര്‍ന്നു നല്‍കിയത്. കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഒരു മിനിമം ആത്മാര്‍ഥത, പ്രതീക്ഷിച്ചു കാണാനിരുന്ന എന്റെ കണ്ണുകളില്‍ വ്യക്തമായത് ഈ സിനിമയിലൂടെ ശില്പികളുടെ നാട്യം ഒന്ന് മാത്രമാണ്. "ഹിപ്പോക്രസി" എന്ന പദത്തിന്റെ അര്‍ഥം അറിയില്ലെങ്കില്‍, ഈ സിനിമ കണ്ടു വരുന്നവര്‍ക്ക്, സാമാന്യ ബുദ്ധി ഉണ്ടെങ്കില്‍ ഡിക്ഷനറി നോക്കാതെ തന്നെ മനസ്സിലാവും അതെന്താണ് എന്ന്.

രഞ്ജിത്തിന്റെ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഉന്മാദിയായ നായകനും അവന്റെ പരിവാരങ്ങളുമായി നടത്തുന്ന സുരാപാന മഹോത്സവം.. ഇളനീര്‍ വെട്ടി ചാരായം നിറക്കുന്ന "ദേവാസുരം" ഒരുക്കുകയും,  നെഞ്ചോളം വെള്ളത്തില്‍ കിടന്നു കാര്‍ട്യൂബിന് മുകളില്‍ നാടന്‍ "വെറ്റ് ബാര്‍" ഉണ്ടാക്കുകയും ചെയ്യുന്ന തഴക്കങ്ങള്‍ ഒക്കെ സാധാരണക്കാരായ മലയാളികളുടെ  മനസ്സിലേക്ക് പകര്‍ന്നോഴിച്ചു, അതില്‍ ഐസിന്‍ കട്ട ഇട്ട ആളാണ്‌ രഞ്ജിത്. അത്തരം രംഗങ്ങളെ ഒട്ടൊരു വീരപരിവേഷത്തോടെ പകര്‍ന്നാടിയിരുന്നത് ഏറെയും മലയാളികള്‍ക്ക് "വൈകീട്ടെന്താ പരിപാടി" എന്ന വേദവാക്യം ഓതിക്കൊടുത്ത അവരുടെ ലാലേട്ടനും. അവര്‍ ഇരുവരും ആള്‍ക്കഹോളിസത്തിനു എതിരെ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഒരു "മാനസാന്തരത്തിന്റെ" ചുറ്റുവട്ടം തെളിയുന്ന പോലെ തോന്നിയിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു മാനാസാന്തരം നല്‍കുന്ന ആത്മാര്‍ഥത ഒന്നും ഈ സിനിമയില്‍ കാണാന്‍ ആവുന്നില്ല. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ അനവധി മദ്യപാനരംഗങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള മിഴിവും ആകര്‍ഷണീയതയും തനിമയും - "സാള്‍ട്ട് ആണ്ട് പേപ്പറിലെ"  ഭക്ഷണ രംഗങ്ങളെ അനുസ്മരിപ്പിച്ചു. ലിമിറ്റഡ് മദ്യപാനത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിന്റെയും, കൊണ്യാക്കും കട്ടന്‍ ചായയും കൂടി മിശ്രിതപ്പെടുത്തി അകതാക്കുന്നതിന്റെയും, ഒക്കെ സന്ദേശങ്ങള്‍ പ്രബുദ്ധ മലയാളിക്ക് നന്നായി രസിക്കുന്നുണ്ട് എന്ന് തീയറ്ററില്‍ നിന്നും ആദ്യ പകുതിയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കും.

ഒരു ചലച്ചിത്രകാരന് സമൂഹത്തിനു സന്ദേശം നടത്തുന്ന രീതിയില്‍ സദാചാരത്തിന്റെ വട്ടങ്ങളില്‍ നിന്നും കൊണ്ട്  സമൂഹത്തെ ഉദ്ധരിക്കുന്ന സോദ്ദേശ സിനിമകള്‍ മാത്രമേ സൃഷ്ടിക്കാവൂ എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പക്ഷെ അങ്ങിനെ ചെയ്യുകയാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു തികച്ചും വിരുദ്ധാശയങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോഴാണ്, അത് ഫെയ്ക്ക് ആവുന്നത്, അതില്‍ ഹിപ്പോക്രസി കലരുന്നത്. ഇവിടെ പറഞ്ഞു വെക്കുന്ന കാര്യങ്ങള്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നതും കുടിച്ചു നശിക്കുന്നതും മണിയെപ്പോലെയുള്ള താഴെത്തട്ടിലുള്ളവര്‍ മാത്രമാണ്. അവനെ വിമുക്തി ലഭിക്കുവാന്‍ പോലീസ് സ്റെഷനില്‍ കൊണ്ട് വന്നു കന്നത്തില്‍ രണ്ടു പൊട്ടിച്ചു പൊക്കിയെടുത്തു ഡി അഡിക്ഷന്‍ സെന്ററില്‍ തടവില്‍ ഇടുകയും ചെയ്യണം. മദ്ധ്യവര്‍ഗ മലയാളി  തികഞ്ഞ മദ്യവിരുദ്ധനും,  അതിന്റെ അനുസാരി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സദാചാരിയാണ്.  സാമൂഹ്യ മദ്യപനായ വരേണ്യവര്‍ഗ  പ്രതിനിധിയോ, സ്വയം വെളിപാട് വന്നു കുപ്പിയെ തട്ടി തെറിപ്പിച്ചു ഒറ്റ രാത്രി കൊണ്ട് സമൂഹത്തിലെ മദ്യപാന വിപത്തിനെ മുഴുവന്‍ തുടച്ചു മാറ്റാന്‍ കഴിവുള്ള  പുണ്യാളനാവുന്ന മഹാനുഭാവന്‍. അവനു ആകെ വേണ്ടത് മുമ്പില്‍ ചോര ശര്ദ്ധിച്ചു രക്തസാക്ഷി ആവാന്‍ ഒരു സമീര്‍ എന്നാ ആരാജകകവി മാത്രം. അവന്‍ മദ്യപാനശീലത്തില്‍ നിന്നും സ്വമേധയാ പുറത്തു വന്നതും, തന്റെ ദയാവായ്പ്പു കൊണ്ട് വിമോചനം അരുളിയ ദരിദ്രനാരായണനായ പ്ലംബര്‍ മണിയുടെ വിമുക്തിയും, ആഘോഷിക്കുന്നത് തന്നെ മദിരോല്സവത്തില്‍...

ഈ സിനിമയുടെ മൊത്തം ഫീലിനെ സംഗ്രഹിക്കുന്ന ഒരു വലിയ ഉദാഹരണമാണ് മധു അവതരിപ്പിക്കുന്ന കര്‍ത്താ എന്നാ കഥാപാത്രം... സ്വന്തം ഭാര്യയെ മക്കളുടെ അടുത്തേക്കയച്ചു പരസ്ത്രീ ബാന്ധവത്തിനിറങ്ങുന്ന ഇറങ്ങുന്ന ഈ കിഴവന്‍ മൂരാച്ചി, ഭാര്യയോടു മോശമായി പെരുമാറുന്ന മണിയോടും, മദ്യപാനിയായ രഘുവിനോടും ഒക്കെ "മാന്യത" നടിച്ചു സദാചാരം  പഠിപ്പിക്കുന്നുണ്ട്.  അത് തന്നെയാണ് രഞ്ജിത്തിന്റെ സ്പിരിറ്റ്. നല്ല പള പളക്കുന്ന വെള്ളിഅടപ്പ് കൊണ്ട്  മൂടി വെക്കുന്ന നാറുന്ന കമ്പോസ്റ്റ് കുഴി. ഈ സിനിമയില്‍ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട് - ലെനയുടെ സുപ്രിയ. ആ കഥാപാത്രത്തെ പോലും നായകന്‍റെ പ്രഭാവത്തിന് മുന്നില്‍ ആയുധം വെപ്പിച്ചു കീഴടക്കുകയാണ് സംവിധായകന്‍. ഇതിലെ ഹിപ്പോക്രസിയെക്കുറിച്ചു പറയാനാണെങ്കില്‍ ഇനിയും അനവധിയുണ്ട് ഉദാഹരണങ്ങള്‍. വിവാഹ മോചനത്തിന് ശേഷം തന്റെ ആദ്യഭാര്യയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവുമായി പൂര്‍വകാലം തമസ്കരിച്ചു "ആരോഗ്യകരമായ സൌഹൃദം" പുലര്‍ത്തുന്ന നായകന്‍ എന്ന് പറഞ്ഞു വെക്കുമ്പോള്‍ തന്നെ,  അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്, തന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇല്ലാത്ത സന്ദര്‍ഭത്തില്‍ കയറി വന്നു, അയാള്‍ മുന്‍ഭാര്യയോടു നിലവിട്ടു പെരുമാറുന്നുണ്ട്. ഇനി, നാട് ഭരിക്കുന്ന മന്ത്രിയെ ടാക് ഷോവില്‍ നിശ്ശബ്ധനാക്കി തളക്കാന്‍, ഉന്നത ബൌദ്ധീക നിലവാരം അവകാശപ്പെടുന്ന അയാള്‍ക്ക്‌ പതിവ് പോലെ ആയുധം  നാലാംകിട പെണ്ണ് കേസ്.... ഇങ്ങനെ എന്തെല്ലാം നഗ്നമായ നാട്യങ്ങള്‍...


ആദ്യം പ്രതിപാദിച്ച പോലെ തീര്‍ത്ഥം എന്ന സിനിമ മനസ്സില്‍ വെച്ചാണ് കണ്ടു തുടങ്ങിയതെങ്കിലും, കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ വന്നത് - "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍" (മലയാളം) എന്ന മറ്റൊരു നാട്യസിനിമ. ലാലുപദേശി നാടിലെ വിദ്യാഭ്യാസ വ്യവസ്ഥ മാറ്റി മറിക്കാന്‍ കത്തി കയറിയ ആ ഫാസില്‍ ചിത്രം. 

ഈ സിനിമയില്‍ ഒപ്പിച്ചു വെക്കുന്ന അഭിനയതിനാണോ, മോഹന്‍ലാലിന്റെ ഗംഭീര അഭിനയം എന്നൊക്കെ സോഷ്യല്‍ മീഡിയ പാണന്മാര്‍ അടിച്ചു കൂട്ടുന്നത്‌. അതല്ല എനിക്ക് എന്തെങ്കിലും തകരാരുണ്ടോ? തന്റെ തലയില്‍ കെട്ടി വെക്കുന്ന വിഴുപ്പില്‍ കിടന്നു ശ്വാസം മുട്ടുകയാണ് അദ്ദേഹം. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാല്‍ എന്ന നടന്‍ മരിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി എന്ന് മുമ്പ് ഒരിക്കല്‍ പോസ്റ്റിട്ടത് ഇവിടെയും ആവര്‍ത്തിക്കുന്നു..  ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തിനെ സ്റ്റാഫ്‌ ചെയ്ത മമ്മിയുടെ പ്രദര്‍ശനം. നന്ദു എന്ന നടന്റെത് ഒഴിച്ച് (വലിയ കോടി കെട്ടി വാഴ്ത്തപ്പെടുന്ന ശങ്കര്‍ രാമകൃഷ്ണന്റെതടക്കം) എല്ലാ നടീ നടന്മാരും ശരാശരി അഭിനയം ആണ് കാഴ്ചവെച്ചിട്ടുള്ളത് എന്നാണു എന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ റുപ്പീ കണ്ടപ്പോള്‍, ഒരു കാര്യത്തില്‍ ആശ്വാസം തോന്നിയിരുന്നു, വല്യ തൊങ്ങലും കൊടിക്കൂറയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത്ത് അവസാനം കൊണ്ട് വന്നല്ലോ. ഇവിടെ അതും പോയിക്കിട്ടി. ആറാം തമ്പുരാനിലെയും, ചന്ദ്രോല്‍സവതിലെയും, നരസിംഹത്തിലെയും, റോക്ക് ആന്‍ഡ്‌ റോളിലെയും  ഒക്കെ "മോഹന്‍കാന്തുമാര്‍"  തന്നെയാണ്, ഈ രഘുനന്ദനന്‍  എന്ന് മനസ്സിലാക്കുവാന്‍ വലിയ കൊമ്പത്തെ നിരീക്ഷണപാടവതിന്റെയോന്നും ആവശ്യം ഇല്ല. അഞ്ചു വിദേശ ഭാഷകളില്‍ പ്രാവീണ്യം... ഒക്സ്ഫോര്‍ഡും, ഹാര്‍ വാര്‍ഡും, സ്ടാന്ഫോര്‍ഡും ചേരുന്നു നമിക്കുന്ന പാണ്ടിത്യം, അനാശ്യാസത്തിനു പോവുന്ന വല്യപ്പന്റെ പോക്കറ്റില്‍ "റബ്ബര്‍" തിരുകുന്ന ഹൃദയ വിശാലത... പിന്നെ ആറാം തമ്പുരാന്‍ ജനുസ്സില്‍ നിന്നും, ഒരു തുടര്‍ച്ച പോലെ ഉസ്താദ് അലവലാതി ഖാന്റെ അടുത്ത് നിന്നും പഠിച്ച ആ അസാമാന്യ സംഗീത പാടവം...


എഴുതി തുടങ്ങിയാല്‍ ഒരു പാട് എഴുതി വിടാനുണ്ട് ഈ "ഫെയ്ക്ക് സിനിമയെ" പറ്റി... പക്ഷെ കണ്ടു വീട്ടില്‍ വന്നപ്പോള്‍ സൂര്യ ടി വി യില്‍ മണിആശാന്‍ സി പി ഐയുടെ അക്രമങ്ങളെ പറ്റി വാചാലനാവുന്നു... ഇവിടെ വാസവദത്തമാരുടെ ചാരിത്ര്യപ്രസംഗങ്ങള്‍ ഇനിയും ഏറെ നടക്കും. പിന്നെ സിനിമ നന്നായിട്ടെന്താ.

വായില്‍ ഒരു വൃത്തികെട്ട ചുവ അവശേഷിപ്പിക്കുന്ന ഒരു സിനിമ.ഒരു തുള്ളി മദ്യപിച്ചിട്ടില്ലെങ്കിലും മനം പിരട്ടുന്നു . ഒന്ന് ശര്‍ദ്ദിച്ചു കളയട്ടെ... അതിന്റെ ചൊരുക്ക്...

വെള്ളിയാഴ്‌ച, ജൂൺ 15, 2012

അഞ്ചു രൂപാ നോട്ട്‌

അത് അഞ്ചു രൂപ തന്നെയാണ്.. വൃത്തിയായി മടക്കി പോക്കറ്റില്‍ തിരുകിയ ശേഷവും ഒന്ന് കൂടി പുറത്തെടുത്തു നോക്കി...അഞ്ചു രൂപ മതി...  മഞ്ഞയും പച്ചയും പെയിന്റ് അടിച്ച മരത്തില്‍ ഉണ്ടാക്കിയ ആ കെ എസ ആര്‍ ടി സി എക്സ്പ്രെസ്സ് ബസ്സിനു.. കഴിഞ്ഞ വിഷുക്കേട്ടം കരുതി വെച്ചതാണ് ഇരുപത്തിമൂന്ന് രൂപ ഉണ്ടായിരുന്നു.. അഞ്ചും പത്തും ആയിട്ട് അതെവിടെ പോയി എന്നറിയില്ല... ആറാം നമ്പരും, ഐസ് ഫ്രൂട്ടും, ഐനാസും ഒക്കെയായി അതൊരു വഴിക്ക് പോയി. അല്ലാ അന്നൊന്നും ഈ ബസ്സ്‌ വാങ്ങണം എന്ന പ്ലാനെ ഉണ്ടായിരുന്നില്ലല്ലോ?

 കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ക്ക് പോയപ്പോ ബസ്സില് മുമ്പിലെ സീറ്റില്‍ ഇരുന്ന ചെക്കന്റെ കൈയ്യിലല്ലേ ആദ്യം കണ്ടത്... പിന്നെ നടക്കലേക്ക് നടക്കുമ്പോ എല്ലാ കടേലും ഉണ്ടായിരുന്നു... ചോപ്പ് ബസ്സും പച്ച ബസ്സും... ചോപ്പ് ഒര്ടിനരിയാ... പച്ചയാണ് എക്സ്പ്രെസ്സ്... ഒരു സ്ഥലത്തും നിര്‍ത്തില്ല... മുത്തശന്റെ കൂടെ പോവുമ്പോ.. ഒരു രക്ഷയുമില്ല എന്നറിയാവുന്നതു കൊണ്ട് ചോദിച്ചു മെനക്കെടാന്‍ നിന്നില്ല... മൂപ്പരുടെ കൂടെ പോവുമ്പോ ആകെയുള്ള ബോണസ്, ഇന്ത്യ കോഫീ ഹൌസില്‍ നിന്നുള്ള കാപ്പി... അല്ല അവിടെ വക്കു പൊട്ടിയ നിറം മങ്ങിയ  വെള്ള കപ്പില്‍ ഒരു ചെറിയ ചവര്‍പ്പോടെ ഊറ്റി തരുന്ന ദ്രാവകം. കാര്യം ആ കാപ്പി വലിയ ഇഷ്ടം ഒന്നും തോന്നാതെയാണ് കുടിക്കുന്നത് എന്നാലും വീട്ടില്‍ തിരിച്ചെതിയിട്ടെ വേറെ ഭക്ഷണം കിട്ടൂ എന്നറിയാവുന്നതു കൊണ്ട് തുള്ളി ബാക്കിയാക്കാതെ ഊതി ആറ്റി കുടിക്കും...  ഒരു രക്ഷയും ഇല്ലാത്തതു ചുറ്റിലും നിന്നും മൂക്കിലടിക്കുന്ന നെയ്‌ റോസ്റിന്റെയും ഉഴുന്ന് വടയുടെയും സാമ്പാറിന്റെയും മണം... അന്നൊക്കെ എന്റെ കന്വേട്ടത്തില്‍ ഇരുന്നു തട്ടി വിട്ടിരുന്ന പലര്‍ക്കും,  വൈകുന്നേരം ആവുമ്പോഴേക്കും വയറളിക്കം പിടിച്ചിട്ടുണ്ടായിരിക്കണം.. പക്ഷെ ടേബിളിന്റെ മുന്നില്‍ നിന്നും ഇറങ്ങാന്‍ ഒരു മടിയോടെ നില്‍ക്കുന്ന എന്നെ എഴുന്നേല്‍പ്പിക്കാന്‍ കൈ പിടിച്ചു വലിക്കേണ്ടി വരാറുണ്ട് പാവം മുത്തശ്ശന്.. ഇന്നൊക്കെ ആണെങ്കില്‍ സദാ കാവിയുടുത്ത്‌ ഭസ്മക്കുറിയും നടുവില്‍ ഒരു കുങ്കുമ പോട്ടുമായി നടക്കുന്ന മുത്തശന്‍ എന്റെ കൈയും വലിച്ചു നടക്കുന്നത് കണ്ടാല്‍ ആരെങ്കിലും - സന്യാസി കുട്ടിയെ തട്ടി കൊണ്ട് പോവുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ... 

അന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു... അടുത്ത ആഴ്ച മേലെക്കാവില്‍ പൂരത്തിന് .. പച്ച ബസ്.. അതിനിടയില്‍ ഒരു ശനിയാഴ്ചയും ഉണ്ട്... അച്ഛന്‍ കണ്ണൂരില്‍ നിന്നും വരുന്ന വാരാന്ത്യം.. ഒരു അഞ്ചു രൂപ പൂരം കാണാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല എന്നുറപ്പും ഉണ്ടായിരുന്നു... എന്നാലും ചെറിയ തോതില്‍ ഒരു കലാപം ഉണ്ടാക്കി മാത്രമേ അച്ഛന്റെ കൈയ്യില്‍ നിന്ന് കാശ് വസൂലക്കനോത്തുള്ളൂ... കൂട്ടത്തില്‍ വേണ്ട തറി പറിച്ചു കൈയ്യില്‍ നിന്ന് തുടയില്‍ രണ്ടടിയും വാങ്ങിക്കേണ്ടി വന്നു... എന്നാലെന്താ.. പുലര്‍ച്ചയ്ക്ക് പോവുന്നതിനു മുമ്പ് അമ്മയുടെ കൈയ്യില്‍ കൊടുത്തു വെച്ചിരുന്നു പച്ച നിറത്തിലുള്ള അഞ്ചു രൂപ നോട്ടു ... പച്ച ബസ്സിനു പച്ച നോട്ട്‌..

രാവിലെ ഗെയ്റ്റിനു മുമ്പില്‍ ആന എഴുന്നള്ളിച്ചു പോവുമ്പോ പിന്നാലെ പോവുന്ന ബലൂണ്‍കാരന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.. "ബസ്സൊക്കെ കിട്ടാന്‍ പൂരപ്പറമ്പില്‍ പോണം കുട്ട്യേ.. ഇവിടെ പീപ്പീം ബലൂണും വേണങ്കി തരാം" ബലൂണ്‍ കാരന്‍ വെളുക്കെ ചിരിച്ചു... "എപ്പോഴാ പൂരം കാണാന്‍ പോവാ" . അമ്മയോട് ചോദിച്ചിട്ടും കേള്‍ക്കാത്ത ഭാവം.. മുത്തശ്ശന്‍ ആണെങ്കി സ്ഥലത്തില്ല താനും.. "ഡാ രേവ്യെ നീ എപ്പോളാ പൂരം കാണാന്‍ പോണേ..." അമ്മൂമ്മ ചോദിക്കുന്ന കേട്ടു.. "പോവുമ്പോ അനീന്കുട്ടനെ കൂടി കൊണ്ട് പോയി ആ അമ്പല പറമ്പിലൊക്കെ ഒന്ന് കാട്ടി വാ" "പറമ്പ് തിരിച്ചു കഴിഞ്ഞാല്‍ പോവാം.." രവിയുടെ മറുപടി കേട്ടപ്പോള്‍ ആശ്വാസമായി.. സാധാരണ അയാളുടെ കൂടെ പുറത്തു പോവാന്‍ ഒരു ഇഷ്ടവും ഇല്ലാത്തതാണ്.. ബീഡിയുടെ മണം എനിക്ക് മണം പിരട്ടും.. അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക ആണെങ്കില്‍ പടി കടന്നാല്‍ ആദ്യം തന്നെ ബീഡി കത്തിക്കും... പിന്നെ വീട്ടില്‍ തിരിച്ചെത്തുന്ന വരെ പുകച്ചു കൊണ്ടേ ഇരിക്കും...

പറമ്പ് തിരിക്കാന്‍ മേലൂരില്‍ നിന്നും അയ്യപ്പന്‍ നായര്‍ കൊണ്ട് വന്നാക്കിയതാണ് രവിയെ.. ആദ്യം രവിയുടെ കൂടെ ഭാസ്കരന്‍ ഉണ്ടായിരുന്നു.. രണ്ടാള്‍ കൂടിയാണ് പത്തായപ്പുരയുടെ ചായ്പില്‍ താമസിച്ചിരുന്നത്.. പിന്നൊരു ദിവസം രാത്രി ഭാസ്കരന് "കരിമാന്‍" കയറി.. അന്ന് രാത്രി മുഴുവന്‍ മുറ്റത്ത്‌ കൈ കുത്തി നടന്നു, തെങ്ങില്‍ പൊതി പിടിച്ചു കയറി, കുറെ ബഹളം വെച്ചു. ഞങ്ങള്‍ പിള്ളേരെ ഒക്കെ നാല് കെട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.. ആരൊക്കെയോ ചേര്‍ന്ന് അടക്കി നിര്‍ത്തി ഭാസ്കരനെ ഒരുവിധം ചായ്പ്പിലെ മുറിയില്‍ ഇട്ടു പൂട്ടി... രാവിലെ മണ്ണൂരില്‍, അയാളുടെ നാട്ടില്‍ നിന്ന് ആരൊക്കെയോ വന്നു കൂട്ടി കൊണ്ടുപോയി.. പിന്നെ ഭാസ്കരന്‍ സ്വാമിയായി, ആശ്രമം ഒക്കെ തുടങ്ങി എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു... പക്ഷെ അതിനു ശേഷം രവി മാത്രമേ സ്ഥിരം പണിക്കു നിന്നിരുന്നുള്ളൂ... കൂടെ പറമ്പ് തിരിക്കാന്‍ നാട്ടില്‍ നിന്ന് തന്നെ കുഞ്ഞേട്ടന്‍ കൂടി. അങ്ങിനെ കുറെ നാള്‍.  പിന്നെ എല്ലാ പറമ്പിലും ഇലക്‌ട്രിക് കണക്ഷന്‍ ആയി "കന്ന് തേക്ക്" അവസാനിക്കുകയും ചെയ്തു. ഒരാളെക്കൊണ്ട് ചെയ്യാവുന്ന പണിയായി പറമ്പ് തിരി മാറി...

രവി പറമ്പ് തിരി കഴിഞ്ഞു വന്നപോഴേക്കും പന്ത്രണ്ടു മണി ആയിരുന്നു.. പിന്നെ കുളിക്കാന്‍ പോയി, ഊണ് കഴിച്ചു പുറപ്പെട്ടു വന്നപ്പോളാവട്ടെ രണ്ടു മണി. അത് വരെ കുറെ നേരം ഗേറ്റില്‍ പോയി നിന്ന് പൂരം കാണാന്‍ പോവുന്നവരെയും വരുന്നവരെയും നോക്കി നിന്നു സമയം കളഞ്ഞു. അച്ഛനമ്മമാരുടെ കൈ പിടിച്ചു വരുന്ന എല്ലാ കുട്ടികളുടെയും കൈയ്യില്‍ ഉണ്ട് എന്തെങ്കിലും ഒരു കളിപ്പാട്ടം.. മത്തങ്ങാ ബലൂണ്‍, പീപ്പി, "റൊട്ടി കപ്പട മകാന്‍" എന്ന സിനിമയുടെ ഫിലിം ഉള്ള വ്യൂ മാസ്റെര്‍, തോക്ക് ... അങ്ങിനെ അങ്ങിനെ.. ഒരു കുട്ടിയുടെ കൈയ്യില്‍ കണ്ടു ചുവന്ന ബസ്സ്‌... അതോടെ സമാധാനമായി... ആവൂ ഇനി അവിടെ ഇല്ലാതിരിക്കില്ല. ചോപ്പ് ബസ്സുന്ടെങ്കില്‍ പച്ചയും കാണും.... അതിനിടയില്‍ എപ്പോഴോ ഒന്ന് ഊണ് കഴിച്ചു എന്നും വരുത്തി... "എന്നാ പോവാം" .മുടിയിലെ കിളിക്കൂട്‌ എണ്ണ തേച്ചു മിനുക്കി പൂത്തുലഞ്ഞ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ടു രവി വന്നു വിളിച്ചൂ..

വേഗം ചാടി എഴുന്നേറ്റു.. ഞാന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. "ഡാ ആ  ട്രൌസര്‍ മാറ്റ്.... പുറത്തേക്കു പോവല്ലേ..." "കുട്ട്യോട് പറെണതു  കേട്ടില്ലേ.." രവി ചോദിച്ചിട്ടും ഞാന്‍ വേഗം നടന്നു "പിന്നെ ഇപ്പൊ ട്രൌസര്‍ മാറ്റല്ലേ കാര്യം.. വേഗം വാ.." വെയില്‍ തിളക്കുന്നതും വക വെക്കാതെ ഞാന്‍ വേഗം നടന്നു.. ഇടയ്ക്കു നോക്കി രവി കൂടെ ഇല്ലേ എന്നുറപ്പ് വരുത്തി... രവിയുടെ കൂടെ പുറത്തിറങ്ങിയാല്‍ അടുത്ത പ്രശനം ആള് ഒരു ഇഴഞ്ഞ പന്ത്രണ്ടാ എന്നുള്ളതാണ്.. സിനിമ പോസ്റ്റര്‍ കണ്ടാലും.. ഏതെങ്കിലും പെണ്‍കുട്ട്യോളെ കണ്ടാലും സ്വിച്ചിട്ട പോലെ അവിടെ നിക്കും... പൂരം ആയതു കൊണ്ട് റോട്ടില്‍ മുഴുവന്‍ പെണ്‍കുട്ട്യോളും.. എന്റെ ക്ഷമയും രവിയുടെ വേഗവും... ചേരാതെ ചേരാതെ എങ്ങിനെയോ കൊയ്ത്തു കഴിഞ്ഞ പാടവും കടന്നു ഞങ്ങളെ പൂരപ്പറമ്പില്‍ എത്തിച്ചു.. അവിടെ എത്തിയപ്പോഴേക്കും വിയര്‍ത്തു കുപ്പായം കുതിര്‍ന്നിരുന്നു... "കുട്ടിക്ക് വെള്ളം കുടിക്കണോ?" "വേണ്ട" .. എന്റെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ പരതുകയായിരുന്നു.. എവിടെയാണ് കച്ചോടക്കാര്‍.. ഉച്ച തിരിഞ്ഞത് കൊണ്ട് തിരക്ക് കുറച്ചു ഒഴിഞ്ഞ പൂരപ്പറമ്പ് എഴുന്നള്ളിപ്പ് കഴിഞ്ഞ ഒന്ന് രണ്ടാനകളെ അവിടെ മരത്തില്‍ തളചിരിക്കുന്നു.. വലിയ തിരക്കില്ല.. വലിയ പ്ലാസ്റിക് ചാക്കുകളില്‍ പൊരിയും, ആറാം നമ്പരും, തുപ്പല് മിട്ടായിയും, ഈച്ച ആര്‍ക്കുന്ന ബഹുവര്‍ണ അലുവകളുമായി.. കച്ചവടക്കാര്‍.. പിന്നെ പതിവ് പോലെ മരഎടുപ്പില്‍ കുത്തി വെച്ച ബലൂണുകളും, കാറുകളും.."എവിടെയാ ബസ് വാങ്ങാന്‍ കിട്ട്വാ?" എന്റെ ചോദ്യം രവിയെ ബാധിചാതെ ഇല്ല. രവിയുടെ ശ്രദ്ധ മുഴുവന്‍ വളയും മാലയും വിക്കുന്ന കടകളിലെക്കാന്.. കുപ്പി വളകളും, കുങ്കുമവും, ചാന്തു കൂട്ടുകളും... പല നിറത്തിലുള്ള പാവാടകളും.. ദാവണികളും... സുന്ദരിമാരുടെ പൂരം... കുടമാറ്റം.. വീണ്ടും പോക്കറ്റില്‍ നിന്നു ആ അഞ്ചു രൂപ എടുത്തു. ഒന്ന് കൂടി നോക്കി.. അപ്പോഴാണ്‌ ആലിന്റെ മറവില്‍ പ്ലാസ്റിക് പായയില്‍ ചാച്ച്‌ഇറക്കിയ ആ കൊച്ചു കട കണ്ടത്... അവിടെ മരം കൊണ്ടുണ്ടാക്കിയ കളി സാമാനങ്ങള്‍.. ബസ്സുകള്‍ , ചാട്ട്, ഓട്ടോ റിക്ഷ... പിന്നെയും എന്തൊക്കെയോ...

കാശ് പോക്കറ്റില്‍ തന്നെ തിരിച്ചു തിരുകാന്‍ നോക്കി അങ്ങോട്ട്‌ നടക്കാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍ നിന്നും ഊര്‍ന്നു നോട്ട്‌ നിലത്തു വീണത്‌.. ചെറിയ കട്ടില്‍ ആ നോട്ട്‌ ഒന്ന് നീങ്ങി.. ഞാന്‍ അതിനു പിറകെ.. അപ്പോഴാണ്‌ കാറ്റത്ത്‌ നീങ്ങിയ ആ നോട്ടിനു മുകളില്‍ ഒരു കാല്‍ ഉയര്‍ന്നു താണത്.. ചെരിപ്പിടാത്ത ആ കറുത്ത് തടിച്ച ആ കാല്‍ ആ നോട്ടിനു മുകളില്‍ അമര്നിരുന്നു.. നോട്ടില്‍ മാത്രം നോക്കിയിരുന്ന ഞാന്‍ മുഖം ഉയര്‍ത്തി.. എണ്ണ കാണാത്ത പാറി പറക്കുന്ന ചുരുണ്ട മുടി.. ചോര കണ്ണുകള്‍.. കപ്പട മീശ.. അയാളുടെ മുഖത്തേക്ക് നോക്കിയാ എന്നോട് പുരികം ഉയര്‍ത്തി യാതൊരു മയവും കൂടാതെ അയാള്‍ മൂളി .. "ഊം..." ഞാന്‍, അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി യതല്ലാതെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല.. ഒരു നിമിഷം.. പിന്നെ ഞാന്‍ തിരിഞ്ഞു നടന്നു അല്ല.. രവിയുടെ അടുത്തേക്ക് ഓടി.. രവി അപ്പോഴും വളക്കടകള്‍ക്ക് മുന്നിലെ തിരക്കില്‍ കണ്ണുടക്കി നില്‍ക്കുന്നു... പരിഭ്രമത്തോടെ ഞാന്‍ രവിയുടെ കൈ വലിച്ചു .. "വാ പോവാം.." "എന്ത് പറ്റി.. ആനേക്കണ്ട് പേടിച്ചോ?" ഞാന്‍ കുറച്ചു ധൈര്യം സംഭരിച്ചു അങ്ങോട്ട്‌ ഒന്നുകൂടി നോക്കി .. അയാള്‍ അവിടെ നിന്നും അനങ്ങാതെ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.. പിന്നെ ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം എനിക്കുണ്ടായില്ല ..രവിയുടെ കൈ വലിച്ചു .."എനിക്ക് പോണം.." "തൂറാന്‍ മുട്ടുണ്ടാ.. മൂത്രോഴിക്കണാ... " രവി സാധ്യതകള്‍ പലതും ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ഒരു മറുപടിയും കൊടുത്തില്ല.. അണക്കുന്ന വേഗത്തില്‍ നടന്നു...

രവിയുടെ കൈ പിടിച്ചു വലിച്ചാണ് ഞാന്‍ തിരച്ചു നടന്നത്. എതിരെ വരുന്ന ഏതൊക്കെയോ കുട്ടികളുടെ കൈയ്യില്‍ പച്ച ബസ്സുണ്ടായിരുന്ന പോലെ.... എങ്ങിനെ വീട്ടില്‍ എത്തി എന്നും ഞാന്‍ അറിഞ്ഞില്ല.. ആ വിയര്‍പ്പോടെ തെക്കിനിയില്‍ അമ്മൂമ്മയുടെ കിടക്കയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.. "എന്താ രവീ കുട്ടിക്ക് പറ്റീത്.." "എന്താവോ ..നിക്കൊന്നും അറീല്ല.. അതിനു വയട്ടിനു അസുഖയിരിക്കുന്നാ തോന്നണേ.. അവിടുന്ന് പെട്ടന്ന് പോരായിര്‍ന്നു.." "അവിടെ കതിന പൊട്ടിച്ചോ?".. പിന്നേം അമ്മയും അമ്മമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. കമിഴ്ന്നു കിടന്നു കുറെ കരഞ്ഞു.. എപ്പോഴോ അമ്മയുടെ നേര്‍ത്ത വിരലുകളും അമ്മൂയും ചുളിഞ്ഞ വിരലുകളും എന്റെ മുടിയിഴകളില്‍ തഴുകിയിരുന്നു... എന്റെ കവിളിലെ കണ്ണീര്‍ തുടച്ചിരുന്നു... എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി... ... 

വ്യാഴാഴ്‌ച, ജൂൺ 14, 2012

ഇതാണ് കളിയറിയുന്നവന്റെ കളി ... പകിട പന്ത്രണ്ട്

ഒരു പാട് രാശിവെച്ചും കണക്കു കൂട്ടിയും ഒക്കെ ആണ് മേഡം ദീദിയെ ഇന്നലെ തൃക്കണ്‍ പാര്‍ക്കാന്‍ വിളിച്ചത്...  മാധ്യമങ്ങള്‍ വഴി ആറ്റിക്കുറുക്കി എടുത്ത രണ്ടു പേരുകള്‍ ദീദി സമക്ഷം വെക്കുമ്പോള്‍, അതില്‍ ഒരു ഔപചാരികത മാത്രമേ മേഡം പ്രതീക്ഷിച്ചിരിക്കൂ... പക്ഷെ പലതവണ ചൂട് വെള്ളത്തില്‍ വീണ പൂച്ചയായ ദീദി ഇത്തവണ കളി മണത്തു പിടിച്ചു.... ഈ കുരുക്കില്‍ നിന്നും പതുക്കെ ഒഴി കടകം മാറി ദീദി നേരെ പോയത് പുലിമടയിലേക്ക്... ഇത് പോലെ പലതും കണ്ടും കാട്ടിയും കൊടുത്തും തടുത്തും തഴക്കവും പഴക്കവും വന്ന യാദവന്‍ ഉണ്ടോ കുലുങ്ങുന്നു... കളി മണത്ത ആ കുശാഗ്രബുദ്ധി പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി മാധ്യമങ്ങളുടെ മുന്നിലേക്ക്‌ നീട്ടിയ ആ കുറിപ്പുണ്ടല്ലോ... അതാണ്‌ അടുത്ത മൂന്നു നാല് വര്‍ഷത്തേക്ക് ഇന്ത്യ കാണാന്‍ പോവുന്ന ഗ്രേറ്റ്‌ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡ്രാമയുടെ ആദ്യത്തെ സീനിന്റെ കര്‍ട്ടന്‍ പൊക്കിയത് എന്ന് എന്ന് ഇപ്പോള്‍ ഈ നിമിഷം നിസ്സംശയം പറയാം. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു യാദവന്‍ വായിച്ച ആ മൂന്നു പേരുകള്‍ (മൂന്നല്ല, അതിലെ ആദ്യത്തെ പേര് എന്ന് പറയുന്നതാവും ശരി) മാഡത്തിന്റെ അണ്ണാക്കിലേക്ക് തള്ളി കയറ്റിയത് നല്ല ഒന്നാന്തരം കാരമുള്ള്... ഇറക്കാനും വയ്യ തുപ്പാനും വയ്യ... പക്ഷെ ഒന്നുറപ്പാണ് ഇറക്കിയാലും തുപ്പിയാലും അണ്ണാക്ക് കീറും...

ഇനി അതിലെ കളിയെന്താണ് എന്ന് ഒന്ന് ഗണിച്ചു നോക്കിയപ്പോളാണ് ഒന്ന് വ്യക്തമായത്... ഇത് യാദവന്‍ പതിവ് ശൈലിയില്‍ ഒന്ന് ഫ്ലാഷ് കളിച്ചു നോക്കിയതല്ല.. ഓടുന്ന പട്ടിക്കു ഒന്നല്ല ഒരു മുപ്പതു മുഴം മുന്നെക്കിട്ടാണ് അദ്ദേഹം ആഞ്ഞ് എറിഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി കസേര അല്ലെങ്കില്‍ ആ കസേരയുടെ നാല് കാലും... അതില്‍ കുറഞ്ഞന്നുമല്ല  ഈ കളിയില്‍ യാദവന്‍ ഉറപ്പിക്കാന്‍ നോട്ടമിടുന്നത് എന്ന് വ്യക്തം. കഴിഞ്ഞ ഇലക്ഷന്‍ കഴിഞ്ഞു മകന്‍ അഖിലെശ്വരനെ അരിയിട്ട് വാഴിച്ചപ്പോള്‍ പലരും മനസ്സില്‍ കരുതി പ്രജാപതി കളി മടുത്തു അടുത്തൂണ്‍ പറ്റാന്‍ പോവുകയാണ്. പക്ഷെ അവിടെ അതിലും വലിയ ഒരു സിംഹാസനം നോട്ടമിട്ടാണ് അങ്ങേരുടെ മനസ്സിലെ കരുക്കള്‍ നീക്കിയത് എന്ന് അന്നാരും കരുതിയിരിക്കില്ല. പക്ഷെ ഈ ഒരു അവസരത്തില്‍ വീണുകിട്ടിയ കളിത്തട്ടില്‍ തന്റെ രാഷ്ട്രീയ ബുദ്ധിയില്‍ അങ്ങേരു വലിച്ചെറിഞ്ഞ പകിട പന്ത്രണ്ടാണ്. അതില്‍ എത്തിപ്പിടിക്കാന്‍ കൈ പോക്കുന്ന ആദ്യത്തെ കൊമ്പാണ് - ഇടക്കാല തിരഞ്ഞെടുപ്പ്. സര്‍ദാര്‍ജിയെ റേസിന ഹില്ലിലോട്ടു നാട് കടത്താന്‍ ആവശ്യപ്പെടുമ്പോള്‍ - സര്‍ദാര്‍ പാകത്തിന് കട്ടിലോഴിഞ്ഞു അവിടേക്ക് ഇളംകൂറപ്പനേ പടിയെറ്റാന്‍ ഒരുങ്ങുന്ന മാടത്തിന് മുന്നില്‍ വെച്ചാ ചെക്കാണ് മുക്കര്‍ജി ചെക്ക്. ആ ചൂണ്ടയില്‍ കൊളുത്തിയാല്‍ ബാബയുടെ വെയ്റ്റിംഗ് ടൈമില്‍ കയറാന്‍ പോവുന്നത് ഒരു അഞ്ചു വര്ഷം കൂടി... ഇനിയൊരു അഞ്ചു വര്ഷം കാത്തിരിക്കാനുള്ള  ക്ഷമ അദ്ദേഹത്തിനുടാവുമോ എന്നത് കണ്ടറിയണം...

അവിടെയാണ് രണ്ടാമത്തെ നീക്കം.. ഇനി ആ ചൂണ്ടയില്‍ കൊളുത്തിയില്ല എന്ന് കരുതട്ടെ, രണ്ടും മൂന്നും പേര് പരിഗണിച്ചാലോ.. നമ്മുടെ മിസൈല്‍ ചാച്ച... അങ്ങേരെ വേലിയില്‍ നിന്നെടുത്തു കൊണ്ഗ്രെസ്സ് വീണ്ടും പറയാന്‍ പറ്റാത്ത ഇടതു വെക്കുമോ ... ഇനി അടുത്ത ചാറ്റര്‍ജീയ്ക്കാണെങ്കില്‍... അദ്ദേഹത്തിനെ ഒന്ന് ജയിപ്പിച്ചെടുക്കണമെങ്കില്‍ വോട്ടു കുത്തി പിന്തുണ നല്‍കേണ്ട, കാരാട്ടെ തീരുമേനിക്കാകട്ടെ, സന്നിഗ്ധ ഘട്ടത്തില്‍ അരിവാള്‍ കൈവിട്ട  ചാറ്റര്‍ജി ഒരു  "ചീറ്റര്‍ജീയും". ഇനി അഥവാ ആ തുണ്ട് കടലാസ്സു വാങ്ങി കീറിക്കളയാന്‍ നോക്കിയാലോ. അവിടെയാണ് യാദവന്‍ ആനയെക്കൊണ്ടു ചെക്ക് വെച്ചിരിക്കുന്നത്.. കുറച്ചു ദിവസത്തേക്ക് ഒരു പ്രൈം ടൈം ചാകര... പിന്തുണ പിന്‍ വലിപ്പ്, വില പേശല്‍.... ഇടക്കാല തിരഞ്ഞെടുപ്പ് ... അങ്ങിനെ കുറച്ചു സീനും.. അങ്ങിനെ നോക്കുമ്പോള്‍ എന്താണ് പരിണാമം... അടുത്ത ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എം പി മാരെ പാര്‍ലിമേന്റിലേക്ക് അയക്കുന്ന സംസ്ഥാനത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു അറുപതു എം പി മാരെങ്കിലും പാട്ടും പാടി സൈക്കിളും ചവുട്ടി കയറും... കൂടെ കൂട്ടിയ ദീദിക്കാണെങ്കില്‍ അടുത്ത ആറു മാസത്തില്‍ അയക്കാവുന്നതില്‍ കൂടുതല്‍ എം പി മാരെ പാക്ക് ചെയ്യാന്‍ ഇലക്ഷന്‍ വൈകിയാല്‍ നടക്കുകയും ഇല്ല...

അപ്പോള്‍ ഒരു തൊണ്ണൂറു എംപിമാരുടെ പിന്തുണയുള്ള യാദവന്‍ ആരായി. കുലപതി.. പ്രജാപതി... അല്ല ..ദില്ലിവാല രാജാവ്... ബീഹാറിലെ ശരത് യാദവിനും, ഒടിശയില്‍ പടനായകനും, ആന്ധ്രയിലെ ജഗജില്ലിയോ നായിഡുവോ അല്ല രണ്ടു പേരും കൂടിയോ .... ആരായാലും മുലായത്തിന്റെ സൈക്കിളില്‍ ഡബിള്‍സ് കയറാന്‍ യാതൊരു മടിയും കാണില്ല .. സന്തോഷമേ ഉണ്ടാവൂ... പതുക്കെ അമ്മയും, ബാദലും എന്‍ ഡി എ സ്റാന്‍ഡു വിട്ടു എപ്പോ ചാടീന്നു ചോദിച്ചാല്‍ മതി..  പവറ് വിട്ടാല്‍ പവാറിന് എന്ത് പവറ്... അങ്ങേരും കൂടെ കൂടും . അപ്പൊ എന്തായീ.. ഇവിടെ എല്ലാവരും പുച്ചിച്ചു തള്ളിയ മൂന്നാം മുന്നണി പാട്ടും പാടി  ഇന്ത്യ ഭരിക്കും...  ഇതിന്റെ എല്ലാം പരിണാമം എന്താണ്... എന്തൊക്കെ കലാപരിപാടി ഒപ്പിച്ചു വെച്ചാലും കാരാട്ടിനും മോഡിക്കും ഗദകാരിക്കുമൊക്കെ ഗാലറിയില്‍ ഇരുന്നു കളി കാണാനേ യോഗം ഉണ്ടാവൂ .. കളി യാദവന്‍ കളിക്കും... പകിട പന്ത്രണ്ടും കളിക്കും...

തിങ്കളാഴ്‌ച, ജൂൺ 11, 2012

ആചാരങ്ങള്‍, സദാചാരങ്ങള്‍, വ്യഭിചാരങ്ങള്‍

പല വഴിക്ക് ചര്‍ച്ചകള്‍ പോയിട്ടുള്ള ഒരു വിഷയം തന്നെയാണ് എന്നാലും അതിന്റെ ചില വശങ്ങള്‍  കൂടി പരിശോധിക്കേണ്ടാതായി തോന്നുന്നത് കൊണ്ടാണ് ഈ കുറിപ്പ്. ഇവിടെ നടന്നിട്ടുള്ള ഈ ജനുസ്സില്‍ പെട്ട പല സംഭവങ്ങളെ പറ്റിയും കേട്ടുകേള്‍വിയും, മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും,  ചര്‍ച്ചകളില്‍ വായിച്ചിട്ടുള്ള അഭിപ്രായങ്ങളും ഒക്കെ കൂട്ടിവെച്ചു ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് കുറിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തെടുത്തു അതിനു പിറകിലുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍, അവസ്ഥകള്‍ എന്നിവ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ,  സാമാന്യവല്ക്കരിച്ചു  പലപ്പോഴും അതീവ ലാഘവത്തോടെ  ചര്‍ച്ച ചെയ്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അടുത്ത വിവാദങ്ങളിലേക്ക് കടന്നു പോവുന്ന പ്രവണത നമ്മള്‍ ഇവിടെയും തുടരുന്നു. 

ഇത്തരം സംഭവങ്ങളില്‍ ആത്മാര്‍ഥതയോടെ  ഇടപെടുന്ന ചില വ്യക്തികള്‍  ധരിച്ചു വെച്ചിരിക്കുന്ന ഒരു കാര്യമുണ്ട്...... തങ്ങള്‍ സമൂഹത്തില്‍ കാണുന്ന ദുഷിച്ച പ്രവണതകളോട്  പ്രതികരിക്കുക മാത്രമാണ് എന്ന്...അങ്ങിനെ പരിപൂര്‍ണമായും വിശ്വസിച്ചു കൊണ്ടാണ് ചിലരൊക്കെ ഇടപെടുന്നതും പ്രവര്‍ത്തിക്കുന്നതും. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരേണ്ട രണ്ടു ചോദ്യങ്ങള്‍ ഉണ്ട്. ഇങ്ങിനെ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശം ആര് നല്‍കി, അല്ല അഥവാ അവകാശം സ്വയം  കല്പ്പിച്ചെടുതിരിക്കുകയാണെങ്കില്‍, ഇത്തരത്തില്‍ കായികമായി ആക്രമിച്ചു കൊണ്ടാണോ പ്രതികരിക്കേണ്ടത്... ഈ രണ്ടു ചോദ്യങ്ങള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ സ്വയം ചോദിച്ചു ഒരു ഉത്തരം  കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് ഈ വളര്‍ന്നു വരുന്ന സാമൂഹ്യപ്രശ്നതിന്റെ പരിഹാരത്തിലെക്കുള്ള വഴി തുറക്കും എന്നെനിക്കു തോന്നുന്നു.

അങ്ങിനെ പറയുമ്പോഴും ഇത്തരത്തിലുള്ള "സദാചാര കുതുകികള്‍" വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് എന്നും, അവരെ മുന്‍നിര്‍ത്തി കളിക്കുന്ന "ഗജപോക്കിരികള്‍" ആണ് ഇത്തരത്തിലുള്ള മിക്ക സംഭവങ്ങള്‍ക്ക് പിറകിലും എന്ന യാഥാര്‍ത്ഥ്യം നാം പരിഗണിക്കേണ്ടതാണ് അങ്ങിനെയിരിക്കെ  ഇവിടെ സംഭവിക്കുന്നതെന്താണ്, ഞാനും നിങ്ങളും മാധ്യമങ്ങളും സമൂഹവും കൂടി, വലിയ തോതില്‍ ഒരു സാമാന്യവല്‍ക്കരണം നടത്തി, ആ സാമൂഹ്യദ്രോഹികള്‍ക്ക് "സദാചാര പോലീസ്" എന്നൊരു ബ്രാണ്ടിട്ടു സംഘടിക്കുവാനും ഒളിച്ചു കഴിയുവാനും ഒരു കൂടാരവും, ആവരണവും ഒരുക്കി കൊടുക്കുന്നു.. ഈ സദാചാരപോലീസ് എന്ന ബ്രാന്‍ഡ് തന്നെ അവര്‍ക്ക് മതം, രാഷ്ട്രീയം തുടങ്ങിയ സംഘ ബലത്തിന്റെ കുടക്കീഴിലേക്ക്‌ നുഴഞ്ഞു കയറാന്‍ അവസരം കൊടുക്കുന്നു. ആ അവരണങ്ങള്‍ അവര്‍ക്ക് ഒരു സംരക്ഷണം ആയി മാറുന്നു... ആരും ന്യായീകരിക്കാനില്ലാത്ത അത്തരം ക്രിമിനലുകളുടെ പിറകില്‍ രാഷ്ട്രീയ കക്ഷികളും മത നേതൃത്വവും അണിനിരക്കുന്നു.

ഇനി ഇതിന്റെ മറുവശം കൂടി നമുക്ക് പരിശോധിക്കാം. അങ്ങേതലക്കല്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ യാതൊരു  പ്രതികരണ ശേഷിയും കൂടാതെ നിസ്സന്ഗത പുലര്‍ത്തുന്ന മറ്റൊരു കൂട്ടത്തെയാണ്. തന്റെ കണ്‍  മുന്നില്‍ നടക്കുന്ന ഇതു അതിക്രമവും ചൂഷണവും അനീതിയും കണ്ടില്ല എന്ന് നടിച്ചു താനും തന്റെ കുടുംബവും എന്ന ചെരുവട്ടത്തില്‍ ലോകത്തെ ഒതുക്കി കഴിയുന്ന മറുപക്കത്തെ... അവിടെയാണ് നമ്മള്‍  ഒരു വഴി കണ്ടതെണ്ടത്... അതിക്രമങ്ങളുടെ പല്ലും നഖങ്ങളും പറിച്ചെടുക്കാന്‍  ശ്രമിക്കുമ്പോള്‍, നട്ടെല്ല് നഷ്ടപ്പെടാതെ നോക്കാനുള്ള വഴി. 

ഇത്തരത്തിലുള്ള അക്രമങ്ങളെ ചെറുക്കുന്ന നമ്മള്‍ അത് പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യേണം.. ഈയ്യിടെ പെണ്ണിര എന്ന പുസ്തകം വായിച്ചപ്പോള്‍ അതില്‍ ഒരു സഹോദരി ബ്രോഡ്‌വെയില്‍വെച്ച് തന്നെ ആക്രമിച്ച സാമൂഹ്യദ്രോഹിയെ കണ്ടിട്ടും പ്രതികരിക്കാത്ത പൊതുജനം പറഞ്ഞ ഒരു കാര്യവും അതോടു കൂടിയുള്ള ഒരു മറുപടിയും ഒന്ന് പരാമര്ശിക്കെണ്ടാതായിട്ടുണ്ട്.  അവിടെ കൂടി നിന്നിട്ടും ആ പ്രശ്നത്തില്‍ ഇടപെടാതിരുന്ന ജനങ്ങളോട് ആ സഹോദരി നിങ്ങള്‍ എന്ത് കൊണ്ട് ഇതില്‍ ഇടപെടില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഭാര്യയും  ഭര്‍ത്താവും ആയുള്ള പ്രശ്നമാണ് എന്ന് വിചാരിച്ചാണ് ഇടപെടാതിരുന്നത് എന്നാണു. അവിടെ അവര്‍ അതിനു തിരിച്ചു ചോദിച്ചു "സ്വന്തം ഭാര്യയെ ആയാലും തെരുവിലിട്ട് ഒരാള്‍ക്ക്‌ മര്‍ദ്ദിക്കാന്‍ അനുവദിക്കാമോ?".  അവിടെ ആണ് ചില വേര്‍തിരിവുകള്‍ നമ്മള്‍ മനസ്സിലാക്കി വെക്കേണ്ടത്. എവിടെയാണ് സ്വകാര്യത  അവസാനിക്കുന്നത്. എവിടെയാണ് സാമൂഹ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനിടയിലുള്ള അതിര്‍രേഖ മനസ്സിലാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള പാകതയും അറിവും നമ്മള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക്  പകര്‍ന്നു കൊടുക്കേണ്ടതാണ്.  

അത്പോലെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റും എന്ന് കരുതുന്നത്, സമൂഹത്തിലെ എല്ലാവരെയും നമുക്ക് മാറ്റാന്‍ പറ്റും എന്നുള്ള ധാരണ വെച്ചു പുലര്‍ത്തുന്നത് പോലെ നടപ്പിലാക്കാന്‍ പറ്റാവുന്ന ഒരു കാര്യമല്ല. പക്ഷെ നമ്മുടെ നാട്ടില്‍ മാറി വരുന്ന ചില സാഹചര്യങ്ങളേക്കുറിച്ചും അവബോധം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതും, പലപ്പോഴും ഒരളവു വരെ ഈ പ്രശ്നങ്ങള്‍ "ഒഴിവാക്കുന്നതിനു" വഴിയൊരുക്കും.  "കരുതല്‍" വെച്ചു പുലര്‍ത്തുക എന്ന് പറയുമ്പോള്‍ പലരും "മനുഷ്യാവകാശം" "വ്യക്തിസ്വാതന്ത്ര്യം" എന്ന് പറഞ്ഞു എന്റെ നേര്‍ക്ക്‌ വരും എന്നെനിക്കു അറിയാം, എന്നിരുന്നാലും അവനനവ്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ചില  അവസ്ഥകളെ പറ്റി ഒരു കരുതല്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നെ എനിക്കഭിപ്രായമുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലെക്കായി ഒരു സാഹചര്യത്തിന്റെ ഉദാഹരണം കൂടി പരാമര്‍ശിച്ചു നിര്‍ത്തട്ടെ. ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയാല്‍ പോലീസ് ആദ്യം തപ്പുന്നത് ആ പ്രദേശത്തെ ഓട്ടോക്കാരനെയും, ചുമടെടുത്തു കഴിയുന്നവനെയും ഒക്കേയാണ്... അങ്ങിനെ വരുമ്പോള്‍ അസമയങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ "വള്‍നറബിള്‍" ആയ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ആ പ്രദേശത്തുള്ള ഓട്ടോക്കാരന്റെയും, ചുമട്ടുകാരന്റെയും മനസ്സില്‍ നാളെ ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ സ്റെഷനില്‍ കയറി ഇറങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത ഉണ്ടാവും എന്ന് കരുതാതിരിക്കാമോ... നിര്‍ഭാഗ്യവശാല്‍ ഈ നാട്ടില്‍ നില നില്‍ക്കുന്ന സാഹചര്യം അതാണേ... അത് വിചാരിച്ചു അവരെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ആവില്ല...  അവിടെയാണ്  ഞാന്‍ പറഞ്ഞ, സാമാന്യവല്‍ക്കരണം നടത്താതെ സാഹചര്യങ്ങള്‍ കൂടി പരിശോദിച്ചു അഭിപ്രായം പറയുന്നതിന്റെ പ്രസക്തി... 

വാല്‍ക്കഷ്ണം 
ഓട്ടോക്കാരന്‍, ചുമട്ടുകാരന്‍ എന്ന് പറഞ്ഞത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൌണ്ട് റിയാലിറ്റി, വെച്ചു മാത്രമാണ്, അല്ലാതെ എന്റെ മനസ്സിലെ ദുഷ്ടലാക്ക്‌ വെച്ചിട്ടല്ല... എപ്പോഴും എന്ത് സംഭവിച്ചാലും ഏമാന്മാര്‍ ആദ്യം കയറി ഇറങ്ങുന്നത് ഈ പാവങ്ങളുടെ നെഞ്ചാതാണ്... ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളി എന്നൊരു ഇരയെക്കൂടി കൂടുതലായി കിട്ടിയിട്ടുണ്ട്... അല്ലാതെ ദ്രവ്യം ഉള്ളവന്മാരുടെയും, നേതാക്കന്മാരുടെയും കതകില്‍ മുട്ടാന്‍ ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ ഒരു ഏമാനും തയാറാവില്ല 

ശനിയാഴ്‌ച, ജൂൺ 02, 2012

എല്ലാറ്റിനും ഒരു സാക്ഷി വേണമല്ലോ

എപ്പോഴും ഒരു അലിബി ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒരു അപകടം പലമാര്‍ഗങ്ങളിലൂടെ ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും മുന്നില്‍ വന്നു പെടാം എന്ന ഈ സന്ദര്‍ഭത്തില്‍...  ഒരു കുറിപ്പെഴുതി വെക്കേണ്ടതിന്റെ അനിവാര്യത ബോധ്യം വന്നത് കൊണ്ട് തുടങ്ങുന്നു...

സംഭവങ്ങളുടെ തുടക്കം ഒരു മൂന്നു നാല് ദിവസങ്ങള്‍ക്കും മുമ്പാണ്.. മറ്റൊരു അവധിക്കാലവും അതിന്റെ ഊര്‍ധ്വന്‍ വലിക്കുന്നതിന് മുമ്പ്, വിലപ്പെട്ട ഓരോ നിമിഷവും, ആഘോഷിച്ചു തകര്‍ക്കാനുള്ള മേളങ്ങള്‍ നടക്കുമ്പോള്‍. പ്ലേ ഏരിയ എന്നൊക്കെ പേര് പറഞ്ഞു വിളിക്കാമെങ്കിലും, മഹാനഗരത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ ഏറുമാടങ്ങളില്‍ കളിസ്ഥലം എന്ന് പറയുന്നത് പത്തു നാലായിരം ചതുരശ്ര അടി വരുന്ന ഒരു ചെറിയ തുണ്ട് ഭൂമിയാണ്‌. ഉള്ള സ്ഥലം ഉപയോഗിച്ച്, അവിടെ എന്തൊക്കെ നടക്കുന്നു .. സ്വല്‍പ്പം മുതിര്‍ന്ന ആമ്പിള്ളരുടെ ക്രിക്കറ്റ്, ഫുട്ബോള്‍,  കൊച്ചു കുട്ടികളുടെ കണ്ണ് പൊത്തിക്കളി, ഊഞ്ഞാലാട്ടം, മുത്തശ്ശന്മാരുടെയും അമ്മൂമ്മമാരുടെയും സായാഹ്ന സവാരി, വീട്ടമ്മമാരുടെ പരദൂഷണക്കോടതി  .... അങ്ങനെ എന്തെല്ലാം. അവന്‍, മകന്‍ വിളിച്ചിട്ടാണ്, ഞാന്‍ താഴേക്കു ചെന്നത്.. അവര്‍ അവിടെ ഒരു ആറോവര്‍ മാച്ചിന്റെ കലാശ ഓവറുകളില്‍ ആയിരുന്നു എന്ന് തോന്നുന്നു.. അര്‍ജ്ജുനും, രോഹനും, ജോഷ്വായും, ഭാസ്കറും, വിനയും ഒക്കെയുണ്ട്... . കളിക്കുന്ന എല്ലാ പയ്യന്മാരുടെയും മുഖങ്ങളില്‍ കളിയുടെ ആവേശം നിഴലടിക്കുന്നു... പതിവ് പോലെ അവന്റെ ബാറ്റ് വീട്ടില്‍ കൊണ്ട് പോയി വെക്കാന്‍ ആണ് ആശാന്‍ എന്നെ താഴേക്കു വിളിച്ചത്... അവന്റെ ഓര്‍ഡര്‍ലി പണി ചെയ്യുന്ന അച്ഛന്റെ ഡ്യൂട്ടി അല്ലെ അത്... ബാറ്റുമായി നീങ്ങുന്നതിനിടക്കാന് മൊബൈലിന്റെ ബെല്ലടിച്ചത്. അപ്പോള്‍ അവിടെ തന്നെ നിന്ന് ഞാന്‍ ആ കാള്‍ എടുത്തു സംസാരിച്ചു തുടങ്ങി... ഫോണില്‍ സംസാരിക്കുമ്പോഴും, പുസ്തകം വായിക്കുമ്പോഴും ഞാന്‍ ചുറ്റും എന്ത് നടന്നാലും അറിയില്ല, എന്ന് എന്നെ അറിയുന്നവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ്.. വിഷയം തൊഴില്‍ സംബന്ധിആയതിനാല്‍ കാള്‍ ഒരു പതിനഞ്ചു മിനിട്ടോളം നീണ്ടു പോയി...

ഫോണ്‍ അവസാനിപ്പിച്ചു ചുറ്റും നോക്കിയപ്പോഴാണ്, മനസ്സിലായത്‌ പിള്ളേര്‍ ഒക്കെ കളി മാറ്റി സ്ഥലം കാലിയാക്കിയിരിക്കുന്നു... ബാറ്റും എടുത്തു ഞാന്‍ തിരിഞ്ഞപ്പോള്‍ ആണ് അവരെ കണ്ടത്, ഒരു പത്തറുപതു വയസ്സായ നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീ, അവര്‍ ഞാന്‍ സംസാരം മതിയാക്കാന്‍ കാത്തു നിന്ന പോലെ എന്നെ രൂക്ഷമായി നോക്കി നില്‍ക്കുന്നു... ഞാന്‍ അവരെ അവഗണിച്ചു മുന്നോട്ടു നീങ്ങാന്‍ നോക്കിയപ്പോള്‍ അവര്‍ എന്റെ വഴി തടഞ്ഞു മുന്നോട്ടു നിന്ന്, നല്ല നാടന്‍ ഹിന്ദിയില്‍ എന്നെ വയറു നിറച്ചു ചീത്ത പറഞ്ഞു തുടങ്ങി. "താനെന്തൊരു മനുഷ്യനാടോ... ഒരു സോറി പറഞ്ഞു കൂടെ... നാണമാവില്ലേ  തനിക്കു...ഈ പണി ചെയ്തു ഒന്നും അറിയാത്ത ഭാവത്തില്‍ പോവാന്‍.." ഓര്‍ക്കാപ്പുറത്തുള്ള ആ ആക്രമണത്തില്‍ ഞാന്‍ അക്ഷാരാര്‍ത്ഥത്തില്‍ അടി പതറി പോയി. എന്താണ് സംഭവം എന്ന് എനിക്ക് യാതൊരു ധാരണയുമില്ല.. ഞാന്‍ ആയമ്മയോടു എന്താണ് മര്യാദ വിട്ടു ചെയ്തത്.അറിയാവുന്ന ഹിന്ദി ഉപയോഗിച്ച് ഞാന്‍ ചോദിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്.. അത് കൊണ്ടൊന്നും ആയമ്മ നിര്‍ത്താനുള്ള വട്ടമില്ല... എന്നെ ഒന്ന് സംസാരിക്കാന്‍ പോലും ഇട നല്‍കാത്ത രീതിയില്‍ ശകാരവര്‍ഷം തുടരുന്നു.. ഇടയ്ക്കു ആയമ്മ ഒന്ന് തിരിഞ്ഞു നിന്ന് തന്റെ ചുമലിലെ സാരി മാറ്റി ഒരു ചുവന്ന തണിര്‍ത്ത പാട് ചൂടി കാട്ടുന്നുമുണ്ട്. എനിക്കാകെ തല കറങ്ങുന്നത് പോലെ തോന്നി...ഇന്നുവരെ കേള്‍ക്കാത്ത ഒരു ആരോപണമാണ് സ്ത്രീകളോട് മര്യാദ വിട്ടുള്ള ഒരു പെരുമാറ്റം...  എന്റെ ഈശ്വരാ... എന്റെ റപ്പ്യൂട്ടെഷന്‍.. എന്റെ മാനം... ഭാര്യ ഇനിയും ഓഫീസ് വിട്ടു വന്നിട്ടില്ല... ഇനി അവള്‍ വരുമ്പോള്‍ എന്തായിരിക്കും ആവോ ഉണ്ടാവാന്‍ പോവുന്നത്.. തൊണ്ട വരണ്ടു.    അവരുടെ ഉച്ചത്തിലുള്ള ബഹളം കേട്ടിട്ടാണ് എന്ന് തോന്നുന്നു ചുറ്റും കുറച്ചാളുകള്‍ കൂടിയിട്ടുണ്ട്..അന്ന് വരെ സൌഹൃദം മാത്രം തോന്നിയിരുന്ന അവരുടെ പരിചിത മുഖങ്ങളില്‍ എന്തൊക്കെയാണ് ഭാവങ്ങള്‍.... ഞാന്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി.. എന്തെങ്കിലും സംസാരിക്കണം എന്നുണ്ട്.. ഹിന്ദി കേട്ടാല്‍ നല്ലപോലെ മനസ്സിലാവും എങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ എനിക്ക് ചെറിയ പ്രശ്നമാണ് ... എന്റെ ഇംഗ്ലീഷില്‍ ഉള്ള സംസാരത്തിന് ആയമ്മയുടെ പ്രതികരണം കേട്ടപ്പോള്‍ മനസ്സിലായി, ആയമ്മക്ക്‌ ഇംഗ്ലീഷ് വലിയ പിടിയില്ല എന്നും...

അപ്പോള്‍ ആണ് അയാള്‍ ഒരു കൊടുങ്കാറ്റു പോലെ കടന്നു വന്നത്... ഈശ്വരാ, നവീന്റെ അച്ഛന്‍... കഴിഞ്ഞ അപ്പാര്‍ട്ട്മെന്‍റ്റ് ഇലക്ഷന്റെ ദിവസത്തെ സംഭവങ്ങള്‍ ഉള്ളില്‍ ഒരു മിന്നലോടെ തെളിഞ്ഞു.. അങ്ങേര്‍ക്കു ഇലക്ഷന് മത്സരിക്കാന്‍ ഉണ്ടായിരുന്ന ആഗ്രഹം, അവിടത്തെ മറ്റൊരു കടല്‍ കിഴവനായ രാം മൂര്‍ത്തി - ഉടമകള്‍ക്ക് മാത്രമേ മത്സരിക്കാനാവൂ എന്നാ ബൈ ലോ ചൂണ്ടികാട്ടി തടഞ്ഞതും, അതിനു ശേഷം ഒരു കംപ്രോമൈസ് സ്ഥാനാര്‍ഥി ആയി എന്നെ തിരഞ്ഞെടുത്തതും... ഒക്കെ അതിനയാള്‍ക്ക് എന്നോട് കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്ന് നവീന്‍ പകുതി തമാശയും പകുതി കാര്യവും ആയി തലേനാള്‍ പറഞ്ഞതെ ഉള്ളൂ.. അതിനു പ്രതികാരമായി അങ്ങേര്‍ പ്ലാന്‍ ചെയ്തു വല്ല ആരോപണവും കൊണ്ട് വരുന്നതാണോ ... എനിക്കതുവരെ ഒന്നും മനസ്സിലായില്ല... നവീന്റെ അച്ഛന്‍ ആ സ്ത്രീയോട് ചോദിച്ചു..  "എന്താ പ്രശ്നം?".. അവര്‍ പ്രശ്നം പറഞ്ഞു തുടങ്ങിയപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെയായത്‌... പ്ലേ ഏരിയയായി പുറം തിരിഞ്ഞു നിന്ന് പേരക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിക്കറ്റ് ബോള്‍ പുറത്താടിച്ചതാണ്.. അടിയുടെ ആഘാതത്തില്‍ ആയമ്മ വീണു പോയി... എഴുന്നേറ്റു വന്നപ്പോള്‍ കളിച്ചു കൊണ്ടിരുന്ന പിള്ളേര്‍ ആയമ്മയോടു പറഞ്ഞു ഞാന്‍ ആണ് പന്തടിച്ചത് എന്ന്... എന്റെ കയ്യില്‍ അപ്പോള്‍ ബാറ്റും ഉണ്ടായിരുന്നു... എന്റെ പേര് പറഞ്ഞാല്‍ അവര്‍ക്ക് ചീത്ത കിട്ടില്ലല്ലോ എന്നുള്ള ബുദ്ധി ഉപദേശിച്ചത് എന്റെ സ്വന്തം രക്തം... നല്ല ശക്തിയുള്ള അടി ആയിരുന്നതിനാല്‍ അവര്‍ ഞാനാണ് ആ കൃത്യം ചെയ്തത് എന്ന് ഉറപ്പിച്ചു.. പിന്നെ ഇടക്കൊക്കെ അവരുടെ കൂടെ നിന്ന് ഞാനും കളിക്കുന്നത് ആയമ്മ കണ്ടിട്ടും ഉണ്ട്... ഞാന്‍ നവീന്റെ അച്ഛനെ ദയനീയമായി നോക്കി ... ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.. ആ സമയത്ത് ബാറ്റ് എന്റെ കൈയ്യിലുണ്ടായിരുന്നു എന്നത് സത്യമാണ്... പക്ഷെ ഞാന്‍ നിരപരാധിയാണ് യുവര്‍ ഓണര്‍... അപ്പോഴാണ്‌ ദേവദൂതനെ പോലെ എനിക്ക് സാക്ഷി പറയാന്‍ മൌര്യ കടന്നു വന്നത്... എപ്പോഴും അടി കൂടും എന്ന് പറഞ്ഞു അവനെ കളിപ്പിക്കാതെ ഒഴിവാക്കി നിര്‍ത്തിയത് കൊണ്ട് അവനു മറ്റു പയ്യന്മാരോട് ദേഷ്യം ഉണ്ടായിരുന്നു.. അത് കൊണ്ട് അവന്‍ ചാടി വീണു സാക്ഷി പറഞ്ഞു.. "ആന്റി ആത് അവനാണ് ... വിനയ്.. അവനാണ് ആന്റിയെ പന്ത് വെച്ചു അടിച്ചത്...."  ആ നിമിഷം ആ കൊച്ചു മിടുക്കനോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും തോന്നി...  കുട്ടികളായാല്‍ ഇങ്ങനെ സത്യസന്ധന്മാരാവണം.. ഇനി അവനെ കാണുമ്പോള്‍ ഒരു ഡയറി മില്‍ക്ക് വാങ്ങി കൊടുക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു.. അവന്‍ അത് പറഞ്ഞപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരു ചമ്മല്‍.. ഞാന്‍ പറഞ്ഞ തെറിയൊക്കെ വെറുതെയായല്ലോ എന്നുള്ള ഭാവവും വെച്ചു ഒരു സോറി ഒന്നും പറയാന്‍ മെനക്കെടാതെ തോളത് ഒന്ന് കൂടി തടവി ആയമ്മ വെച്ചു വെച്ച് നടന്നു പോയി...  കൂടി നിന്നവരുടെ സഹതാപം ഏറ്റു വാങ്ങാന്‍ മിനക്കെടാതെ  ഞാനും പതുക്കെ വീട്ടിലേക്കു മടങ്ങി... അവിടെ സോഫയില്‍ ഒന്നും അറിയാത്ത പോലെ ചാരിയിരുന്നു ടോരെമോനും കണ്ടു ചിരിക്കുന്ന അവന്‍. എന്നെ കണ്ടതും ഒരു കളിയാക്കി ചിരി... വീണ്ടും ടി വി യിലേക്ക്... . ദുഷ്ടന്‍... എന്നാലും മകനെ.. നീ എന്നോടിങ്ങനെ ചെയ്തല്ലോ...

പക്ഷെ കാര്യം അത് കൊണ്ട് അവസാനിച്ചില്ല ... ഇത് വെറും ഫ്ലാഷ് ബാക്ക്... ഇന്നായിരുന്നു അസോസിയേഷന്‍ മീറ്റിംഗ്... നവീന്റെ അച്ഛന്‍ ഈ സംഭവം എടുത്തു പിടിച്ചാണ് എന്റെ ഉള്ളില്‍ തീ കോരിയിടുന്ന ആ ആവശ്യം ഉന്നയിച്ചത്.. ക്രിക്കറ്റ്, ഫുട്ബാള്‍ എന്ന് തുടങ്ങിയ അപകടകരമായ കളികള്‍ പ്ലേ ഏരിയയില്‍ നിരോധിക്കണം... അങ്ങേര്‍ക്കു പിന്തുണയുമായി നല്ല ഒരു സംഘവും... ഞാന്‍ ഒരു സപ്പോര്‍ട്ടിനായി ഇടവും വലവും നോക്കി... പക്ഷെ ആരും മറുത്തൊന്നും പറഞ്ഞില്ല.. ഒടുവില്‍ മനസ്സില്ല മനസ്സോടെയാണ് ആ തീരുമാനം പാസ്സാക്കിയത്.. മീറ്റിംഗ് കഴിഞ്ഞു തീരുമാനം നോട്ടീസ് അടിക്കാന്‍ കൊടുത്തു..  ഇനിയാണ് ഞാന്‍ കരുതിയിരിക്കേണ്ടത്.. അവന്മാര്‍ എങ്ങിനെ പ്രതികരിക്കും എന്ന് യാതൊരു ധാരണയും ഇല്ല... അത് കൊണ്ടാണ് ഞാന്‍ ഒരു അലീബിയായി ഈ കുറിപ്പിടാന്‍ തീരുമാനിച്ചത്. .നിങ്ങള്‍ എങ്കിലും സാക്ഷി പറയാന്‍ ഉണ്ടാവുമല്ലോ എന്നാ പ്രതീക്ഷയില്‍ ...കല്ലേറ് കൊണ്ടാണ് എനിക്ക് അപകടം വരിക എങ്കില്‍ അതിനുത്തരവാദി അവനായിരിക്കും ആ അര്‍ജ്ജുന്‍... അവന്റെ കൈയ്യിലാണ് ഞാന്‍ ഒരു നല്ല തെറ്റാലി കണ്ടിട്ടുള്ളത്... അതല്ല ബാറ്റു കൊണ്ടുള്ള അടിയാണെങ്കില്‍ അത് വിനയോ രോഹനോ...  ഇനി വീട്ടില്‍ വെച്ചാണ് എന്തെങ്കിലും സംഭവിക്കുക എങ്കില്‍ വേറൊന്നും നോക്കണ്ട... .. അവന്‍ തന്നെ... 

ശനിയാഴ്‌ച, മേയ് 26, 2012

ഇനി ശവക്കല്ലറകള്‍ സംസാരിക്കട്ടെ ... ജീവിച്ചിരിക്കുന്ന ശവങ്ങളും

വര്‍ഷം തോറും കേരളത്തിലെ പല കവലകളിലും പല പേരുകള്‍ കൊത്തി വെച്ചിട്ടുള്ള കെട്ടി ഉയര്‍ത്തിയിരുന്ന സ്മൃതി മണ്ഡപങ്ങളില്‍ ചില ദിവസങ്ങളില്‍ പുഷ്പാര്‍ച്ചനകള്‍ നടക്കാറുണ്ട്... അതിനു മുമ്പില്‍ ഇടതും, വലതും, രണ്ടും കേട്ടതുമായി ഓരോ രാഷ്ട്രീയ കക്ഷികളുടെയും പ്രാദേശിക സംസ്ഥാന നേതാക്കള്‍ അവരില്‍ ചിലരുടെയെങ്കിലും പേരുകള്‍ ഉരുവിട്ട് ഈറന്‍ മിഴികളും, തുടിക്കുന്ന നെഞ്ചുമായി, അവര്‍ വിശ്വസിച്ച സ്നേഹിച്ച പ്രസ്ഥാനത്തെ വളര്‍ത്താനുള്ള നിരന്തര പോരാട്ടത്തില്‍ ജീവത്യാഗം നടത്തിയ അവരുടെ ഉജ്ജ്വല സ്മരണകളില്‍ "അവരുടെ പോരാട്ടം പാഴാവില്ല..." എന്ന പ്രതിജ്ഞ പുതുക്കാറുണ്ട്... രക്തസാക്ഷിയും ബാലിദാനിയും ഒക്കെയുമായി അവരുടെ പേരില്‍ ഫണ്ട് പിരിക്കാരുണ്ട്, അവരില്‍ പലരുടെയും പേരില്‍  ബസ് വൈറ്റിംഗ് ഷെഡ്‌ മുതല്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ വരെ കെട്ടിയുയര്‍ത്താറുണ്ട്. അവരുടെ പഴയകാല സഹയാത്രികര്‍ക്ക് പലര്‍ക്കും,  അവരുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ചുവരില്‍ തൂക്കിയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ നിറം മങ്ങി ചിതലെടുതുവെങ്കിലും, അവരെക്കുറിച്ചുള്ള  സ്മരണകള്‍ വര്‍ണശോഭമാണ് എന്നതും ഒരു വാസ്തവമാണ്. പലരെയും അവരുടെ ഉറ്റവരും, കുടുംബങ്ങളും മറന്നുവെങ്കിലും പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരെയും അവര്‍ പ്രസ്ഥാനതിനു വേണ്ടി ചെയ്ത ത്യാഗങ്ങളെയും മറക്കാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷെ ഇങ്ങനെയൊക്കെ പറയുമ്പോഴും ഈ വീരസ്മൃതികള്‍ പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ചില "ത്യാഗങ്ങളെ" കേരളത്തില്‍ ഇന്നേ വരെ ഒരു രാഷ്ട്രീയ കക്ഷിയും പൊതു വേദിയില്‍ സ്മരിച്ചിട്ടില്ല... ഇന്ന് വരെ...  ജീവന്‍ നല്‍കിയ ചരിത്രങ്ങള്‍ തങ്ക ലിപികളില്‍ പാര്‍ട്ടികള്‍ കോടി നിറ വ്യതാസമില്ലാതെ രേഖപ്പെടുത്തുമ്പോള്‍, പിന്നാമ്പുറത്ത് പൊതു സമൂഹത്തിന്റെ കണ്‍വെട്ടത്തിനും അപ്പുറം ചവറ്റു കോട്ടയില്‍ ഇട്ടു ഒളിപ്പിച്ചു വെച്ചു സ്വകാര്യ സംഭാഷണത്തില്‍ മാത്രം ഹുങ്കോടെ പറഞ്ഞിരുന്ന കുത്തിയും വെട്ടിയും വെടിവെച്ചും പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടി  ജീവന്‍ എടുത്തു കൊണ്ടിരുന്ന  ധീര യോദ്ധാക്കളുടെ നാമധേയങ്ങളും  ചരിത്രങ്ങളും.. പക്ഷെ എന്ത് കൊണ്ടോ പാര്‍ട്ടി സൂക്തങ്ങള്‍ ആരും അവര്‍ക്ക് വേണ്ടി രചിച്ചില്ല... അവരുടെ ഫോട്ടോകള്‍ ഒരു പാര്‍ട്ടി ഓഫീസുകളിലെ ചുവരുകളിലും തൂങ്ങിയില്ല, അവര്‍ക്ക് വേണ്ടി കവലകളില്‍ സ്മൃതി മണ്ഡപങ്ങള്‍ ആരും പണിതില്ല..

അവര്‍ക്കും കൊടുക്കണ്ടേ പുഷ്പാര്‍ച്ചന? അവരുടെ സ്മൃതികളുടെ ഇടയിലും ഉയരേണ്ടെ.. "ഇടിവാള്‍ സുര" സ്മാരക വായനശാലയും,  "പിച്ചാത്തി പരമു" സ്മാരക കല്യാണ മണ്ഡപവും ഒക്കെ...

പക്ഷെ കാലം അതിനു മാറ്റം വരുത്തുകയാണ് എന്ന് തോന്നുന്നു..  കടും തുടി എടുത്തു പാണന്മാര്‍ അവിടെയും ഇവിടെയും ഇടുക്കിലും മുടുക്കിലുമായി, അപദാന സര്‍വസ്വങ്ങളുമായി. തല പൊക്കി തുടങ്ങിയിരിക്കുന്നു. പുത്തൂരം വീട്ടിലെയും ആറ്റുംമണംമേലേയും പയറ്റി തെളിഞ്ഞ ചേകവന്മാര്‍ പടവാള് കൊണ്ട് ചുരിക തലപ്പ്‌ കൊണ്ടും തലകള്‍ കൊയ്തെടുത്തു രചിച്ച വീരഗാഥകളും മാമാങ്ക ചരിതങ്ങളുടെയും തുടര്കഥകള്‍... എണ്ണി എണ്ണിക്കൊണ്ട്  ഒന്നൊന്നായി തച്ചും, വെടിവെച്ചും, കുത്തിയും കൊയ്തെടുത്ത  തലകളുടെ വീരകഥകള്‍..  നമ്മുടെ മുന്നിലേക്ക്‌ എത്തി തുടങ്ങിയിരിക്കുന്നു... ഓരോരോ പാര്‍ട്ടി ഭക്തന്മാരുടെയും സിരകളില്‍ ചോര തിളക്കാന്‍.. കൊട്ടേഷന് ആളും അര്‍ത്ഥവും  അന്വേഷിക്കാന്‍ പാര്‍ട്ടികളെ അധികം മിനക്കെടുത്താതെ, ചോര തുടിക്കുന്ന ആയിരം ആയിരം പടയാളികള്‍ കത്തിയും തോക്കുമായി ഇനിയുള്ള ഒപ്പരെഷനുകള്‍ക്ക് വീര്യം പകരാന്‍ പടക്കളത്തിലേക്ക് ഇറങ്ങാന്‍ ഈ വീര ഗാഥകള്‍ പ്രചോദനമാകട്ടെ..

അതിനു വേണ്ടി കാലത്തിന്റെ കരിയില മൂടിയ വീരഗാഥകളുമായി,  ഇനി ശവക്കല്ലറകള്‍ പലതും സംസാരിച്ചു തുടങ്ങട്ടെ ... ജീവിച്ചിരിക്കുന്ന ചില "ശവങ്ങളിലൂടെ"യാണെങ്കിലും... ചോര വീണ മണ്ണില്‍ ഉയരുന്ന പൂമരങ്ങളെ പോലെ ചോര വേഴ്ത്തിയ കോമരങ്ങളും ഉയരട്ടെ ... ഉറഞ്ഞു തുള്ളട്ടെ


ചൊവ്വാഴ്ച, മേയ് 22, 2012

തൊമ്മിമാരും പട്ടേലര്‍ പ്രസ്ഥാനങ്ങളും

ടി പി വധത്തെ പറ്റി പ്ലസ്സില്‍ നടക്കുന്ന ചില ചര്‍ച്ചകളോട് ഒരു അനുബന്ധം :

ഇതുവരെയുള്ള അഭിപ്രായങ്ങള്‍ പലതും വായിച്ചു തോന്നിയ ചില കാര്യങ്ങള്‍ ആണ് കുറിച്ചിടുന്നത്.... താന്‍ കൊണ്ട് വന്ന വാദമുഖങ്ങള്‍ക്ക് അടിവരയിടാന്‍ വേണ്ടി മാത്രം, വേണ്ടി മുന്‍കാലങ്ങളില്‍ വളരെ സമചിത്തതയോടെ, ലോജിക്കോട് കൂടി വാദമുഖങ്ങള്‍ രേഖപ്പെടുത്തിയിരുന്ന പലരും ഈ വിഷയത്തില്‍ തീര്‍ത്തും നിയന്ത്രണം കൈവിട്ട പോലെയാണ് പ്രതികരിക്കുന്നത്. ടി പിയുടെ കൊലപാതകത്തില്‍ പാര്‍ടിക്ക് പങ്കില്ല എന്ന പോയന്റില്‍ ഇത് വരെ ഊന്നി നിന്നിരുന്ന വാദങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ കൊലപാതകളെ ന്യായീകരിക്കാന്‍ വേണ്ടി ശ്രമം നടത്തുന്നു എന്ന് തോന്നുന്ന ട്രാക്കിലാണ് പോവുന്നത് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. അതിനു വേണ്ടി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊല്ലുന്നതും സംഘം ചേര്‍ന്ന് നിരായുധനായ ഒരാളെ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കൊല്ലുന്നതും ഒന്നാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള "ലോജിക്കും" അവര്‍ കൊണ്ടുവരുന്നു .

കൊലപാതകം എന്ന ഹീനമായ ആക്റ്റ്, സാഹചര്യങ്ങളില്‍ നിന്നും വേര്‍പെടുത്തി എടുത്താല്‍ അതെല്ലാം ഒരു പോലെ അപലപനീയവും നിന്ദ്യവും ആണ്. പക്ഷെ അവിടെ സാഹചര്യം എന്ന വേരിയബിള്‍ കൊണ്ട് വരുമ്പോള്‍ ആ അളവുകോലില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വരുത്തേണ്ടി വരും. ഇവിടെ പരാമര്‍ശിക്കപ്പെട്ട സാഹചര്യങ്ങള്‍ പലതാണ് ... രാഷ്ട്രീയ കൊലപാതകം, യുദ്ധം, തീവ്രവാദി ആക്രമണം എന്നുള്ള സവിശേഷ സാഹചര്യങ്ങള്‍, സ്റ്റേറ്റ്/ഭരണകൂടം പിന്തുണയുള്ള കൊലകള്‍, വധ ശിക്ഷകള്‍, കലാപങ്ങളില്‍ നടക്കുന്ന ഹത്യകള്‍.. 


ഇനി ഒന്നൊന്നായി പരിശോധിക്കാം. ആദ്യമേ തന്നെ പറയട്ടെ, താങ്കളുടെ നിലപാടില്‍ നിന്നും വ്യതസ്തമായ ഒരു ആശയത്തില്‍ വിശ്വസിക്കുന്നു, അതിനെ പ്രചരിപ്പിക്കുന്നു എന്ന് കരുതുന്നത് കൊണ്ട് ഒരു വ്യക്തിയുടെ ജീവന്‍ എടുക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരിക്കലും "ന്യായീകരിചെടുക്കാന്‍" പറ്റാത്ത ഒരു നിഷ്ടൂരമായ കൃത്യമാണ്. ഇന്ന് കേരളത്തില്‍  രാഷ്ട്രീയ കൊലപാതകള്‍ നടത്തുന്ന കക്ഷികളില്‍, എല്‍ ഡി എഫും, യൂ ഡി എഫും മാറി മാറി ഭരണത്തില്‍ വരുന്ന ഒരു രാഷ്ട്രീയ സാഹചര്യം ആണ് കേരളത്തില്‍ നില നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ തങ്ങളുടെ സുഗമ പ്രവര്‍ത്തനത്തിന് വിഘാതമായി "ജീവന് ഭീഷണി ഉയര്‍ത്തുന്ന എതിര്‍പക്ഷ ഭീകരരെ" കൊന്നു തള്ളുന്നതിനു പകരം നിയമത്തിനു മുന്നില്‍ എത്തിച്ചു തുറുങ്കില്‍ അടക്കാന്‍ അവര്‍ക്ക് ഇരുവര്‍ക്കും കഴിയുന്ന അവസ്ഥകളും സാഹചര്യവും ഉണ്ട്... അവര്‍ ഭരിക്കുമ്പോഴും നീതി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ കഴിവ് കേടു അല്ലെങ്കില്‍ അവര്‍ക്ക് ജനാധിപത്യ വ്യവസ്ഥിതിയില്‍ വിശ്വാസം ഇല്ലാതായിരിക്കുന്നു എന്ന് തെളിയിക്കുന്നതാണ് എന്ന് പറയേണ്ടി വരും. അത് കൊണ്ട് തന്നെ  രാഷ്ട്രീയ കൊലപാതകം എന്ന കൃത്യം ഒഴിവാക്കാവുന്ന, അല്ലെങ്കില്‍ ഒഴിവാക്കേണ്ട നരഹത്യ എന്ന ഗണത്തില്‍ വരുന്ന കാര്യം തന്നെയാണ്, അവിടെ "ഗത്യന്തരമില്ലായ്മ" അല്ലെങ്കില്‍ "ആത്മരക്ഷ" എന്ന വാദമുഖങ്ങള്‍ എത്ര ഉറക്കെ പറഞ്ഞു വെച്ചാലും നില നിന്ന് പോവുന്നതല്ല. അത് കൊണ്ട് "രാഷ്ട്രീയ കൊലപാതകള്‍" ഏറ്റവും ഹീനമായ ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ലാത്ത കുറ്റ കൃത്യം തന്നെയാണ്, എന്ന് അടിവര ഇട്ടു പറയുന്നു.. അത് ഏതു കൊടിയുടേയും ആശയത്തിന്റെയും തണലില്‍ നടത്തിയതായിരുന്നാലും.

ഇനി രണ്ടാമത്തെ സാഹചര്യം - യുദ്ധം, തീവ്രവാദി ആക്രമണം എന്ന ഘട്ടങ്ങളില്‍, നടക്കുന്ന ഹിംസകള്‍, അവിടെ ആത്മരക്ഷ എന്ന ഒരു വാദം (ന്യായം എന്ന വാക്ക് ഞാന്‍ മനപ്പൂര്‍വം പ്രയോഗിക്കുന്നില്ല) നില നില്‍ക്കുന്നതാണ്.. അജ്മല്‍ അമീര്‍ കസബും സംഘവും, കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം കൊന്ന പാക്കിസ്ഥാന്‍ ഭടനും അത്തരത്തിലുള്ള കണക്കില്‍ വരും. പക്ഷെ അവിടെയും "ശത്രു രാജ്യം" എന്ന് മുദ്രകുത്തി അതിര്‍ത്തി കയറി പാകിസ്ഥാനി ഭടനെയോ പൌരനെയോ കൊല്ലുന്നതോ, അല്ലെങ്കില്‍ "കപടദേശ സ്നേഹത്തിന്റെ" പേരില്‍ ഒരു ബോംബ്‌ സ്ഫോടനം നടത്തി കൊല നടത്തുന്നതോ യാതൊരു വിധത്തിലും ഉള്ള ന്യായീകരണം അര്‍ഹിക്കുന്നില്ല. അത് കൊണ്ട് തന്നെയാണ് "ഐ പി കെ എഫും", ശ്രീലങ്കന്‍ സേനയും നടത്തിയ ഹീനകൃത്യങ്ങളെ "കൊലകള്‍", "കുറ്റ കൃത്യങ്ങള്‍" എന്ന രീതിയില്‍ കാണുന്നതും അപലപിക്കുന്നതും, നടപടി എടുക്കണം എന്ന് വാദിക്കുന്നതും. അത് പോലെ തന്നെയാണ് "എന്കൌന്ടര്‍" എന്ന ഓമനപ്പേരിട്ട് വിളിച്ചു സ്റ്റേറ്റ് സ്പോന്‍സര്‍ ചെയ്യുന്ന കൊലകള്‍... അതും രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ തന്നെ നിന്ദ്യവും അപലപനീയവും ശിക്ഷാര്‍ഹവും ആണ്. കുറ്റവാളികളെ - അവര്‍ എത്ര കൊടും കുറ്റ കൃത്യം ചെയ്തവര്‍ ആയാലും - അവരെ നിയമത്തിനു മുന്നില്‍ എതിക്കാതെ കൊല്ലുന്നത്, രാഷ്ട്രീയ കൊലപാതകം പോലെ തന്നെയുള്ള കുറ്റകൃത്യം തന്നെയാണ്, അത് സ്റ്റേറ്റ് ചിലവില്‍, സൈന്യമോ പോലീസോ, നടത്തുന്നതായാലും, "ദേശസ്നേഹത്തിന്റെ" തിളങ്ങുന്ന മിട്ടായി കടലാസ്സില്‍ പൊതിഞ്ഞു നടത്തുന്നതായാലും.... ഇനി നിയമപ്രകാരമുള്ള വധശിക്ഷ... അതും കാലഹരണപ്പെട്ട, തള്ളിക്കളയേണ്ട ഒരു കാര്യം തന്നെയാണ് എന്നാണു ഞാന്‍ കരുതുന്നത്.. 

കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും എന്നുള്ള വട്ടത്തില്‍ പെട്ട് കേരളം കറങ്ങുമ്പോള്‍ മാധ്യമങ്ങളും, സമൂഹവും, പ്രസ്ഥാനങ്ങളും മറക്കുന്ന ഒരു കാര്യം ഉണ്ട്.. ഇതിനെക്കാള്‍ വലിയ ജീവിത പ്രശ്നങ്ങളും അഭിമുഖീകരിച്ചു ജീവിക്കേണ്ടി വരുന്ന ഒരു പാട് പേര്‍ ഈ നാട്ടിലുണ്ട്. അവര്‍ക്ക് പ്രധാനം അന്നന്നത്തെ അപ്പവും സ്വൈരജീവിതവും ആണ്. അവരെ അരാഷ്ട്രീയ വാദി എന്നൊക്കെ തുല്യം ചാര്‍ത്തി എടുത്തു പരിഹസിക്കാനും അവഗണിക്കാനും വരട്ടെ... അവന്റെ മനസ്സിലും വ്യക്തമായ രാഷ്ട്രീയ അവബോധം ഉണ്ട് ... പക്ഷെ അത് കൊണ്ട് ഒരു പ്രസ്ഥാനങ്ങളുടെ മാടമ്പി നേതൃത്വങ്ങളുടെ വിധേയന്‍ തോമ്മിയാവാറില്ല അവന്‍ എന്നെയുള്ളൂഅവന്‍ കൊടുക്കുന്ന സന്ദേശം ഒന്നേയുള്ളൂ. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും, മാതൃഭൂമിയും, ജാതി മത സമുദായങ്ങളെയും സ്നേഹിക്കാം, വിശ്വസിക്കാം, ആരാധിക്കാം...  പക്ഷെ അതിനു വേണ്ടി വിവേകം വിട്ടു, മനുഷ്യത്വം വിട്ടു പ്രവര്‍ത്തിക്കരുത്‌.  ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം... ഈ മണ്ണില്‍ നടക്കണം. ഈ വായു ശ്വസിക്കണം...

ഇത്രയും പറഞ്ഞു തന്നെ ഇതൊന്നും ഒരു ഒഴുക്കോടെ ഒറ്റ ലേബല്‍ ഒട്ടിച്ചു തികഞ്ഞ ലാഘവത്തോടെ അല്ലെങ്കില്‍ വികാരത്തോടെ അഭിപ്രായം പറഞ്ഞു തല്ലേണ്ട വിഷയം അല്ല എന്ന് കൂടി പറഞ്ഞു നിര്‍ത്തട്ടെ.

വെള്ളിയാഴ്‌ച, മേയ് 04, 2012

ടെസ്സ ആരുടെയൊക്കെ ഉറക്കം കെടുത്തുന്നു

22FK റിലീസ് ചെയ്തു രണ്ടാഴ്ച കഴിഞ്ഞെങ്കിലും അതുണ്ടാക്കിയിട്ടുള്ള കോലാഹലങ്ങള്‍ ഇത് വരെ ഒടുങ്ങിയിട്ടില്ല. ഒരു പോര്‍ട്ടലില്‍ അഞ്ചു പോസ്റ്റിലൂടെയുള്ള വിമര്‍ശനങ്ങള്‍ അടക്കം സൈബര്‍ ലോകത്തും സോഷ്യല്‍ മീഡിയയിലും അങ്ങോളം ഇങ്ങോളം അതിലെ സ്ത്രീ വിരുദ്ധതയേയും, പ്രമേയ ചോരണത്തേയും, അമിതമായ  വയലന്സിനെയും ഒക്കെ പറ്റി രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇങ്ങനെയൊക്കെയായാലും പ്രേക്ഷകരുടെ തിരക്കിനു തീയട്ടരുകളില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ല . ഈ അടുത്ത കാലത്ത്  മലയാളത്തില്‍ ഇറങ്ങിയ വേറെ ഒരു സിനിമയും ഇത്രയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് നിസ്സംശയം പറയാം . അതിനു മാത്രം എന്താണ് ഈ സിനിമയില്‍ ഉള്ളത് എന്ന് ഞാന്‍ കുറച്ചു ദിവസങ്ങള്‍ ആയി ചിന്തിച്ചു കൊണ്ടിരിക്കയായിരുന്നു. അത് കൊണ്ടാണ് റിലീസ് ദിവസം തന്നെ ഒരു പോസ്ടിട്ട ശേഷം ഞാന്‍ വീണ്ടും ഈ കുറിപ്പിടാന്‍ തുനിഞ്ഞിറങ്ങിയത്‌.

ആദ്യം നോക്കിയത് ഈ സിനിമയെ പറ്റി രൂക്ഷവിമര്‍ശനം നടത്തി കൊണ്ടിരിക്കുന്നവര ആരൊക്കെയാണ് എന്ന്.  അപ്പോഴാണ്‌ കൌതുകകരമായ ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്.  ഇതിലെ സ്ത്രീ വിരുദ്ധതയേപറ്റി വേവലാതി പൂണ്ടു വാതോരാതെ വിമര്‍ശനപ്രവാഹം നടത്തുന്നവര്‍ ഏറെയും മലയാളി പുരുഷ കേസരികളാണ്.  ഇതില്‍ രോഷം പൂണ്ടു അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള സ്ത്രീനാമധാരികളില്‍ ആവട്ടെ പലരും പൌരുഷമാര്‍ന്ന നിലപാടുകള്‍ മുന്നെഴുതുകളില്‍ എടുത്തിട്ടുള്ളവരും. അതെന്താണ് ഇങ്ങനെ? ഇനി നമുക്ക് ഈ സിനിമയെ പറ്റി ഉയര്‍ന്നിട്ടുള്ള പ്രധാന വിമര്‍ശനങ്ങള്‍ എടുത്തു ഒന്ന് വേറിട്ട്‌ ചിന്തിച്ചു നോക്കാം. അപ്പോള്‍ ഒരു പക്ഷെ ചിത്രങ്ങള്‍ കുറച്ചു കൂടി വ്യക്തമാവും.

ഈ സിനിമയുടെ സ്ത്രീ വിരുദ്ധതയുടെ ആദ്യ ദൃഷ്ടാന്തമായി പലരും എടുത്തു പറയുന്നത് പ്രതികാരത്തിന്റെ പാതയില്‍ പോവാന്‍ ടെസ്സ തന്റെ ശരീരത്തെ ഡി കെ എന്ന പുരുഷന് ചൂഷണം ചെയ്യാന്‍ അനുവദിച്ചു (കാമവെറിക്ക് കീഴടങ്ങി എന്ന് മറ്റൊരു വേര്‍ഷന്‍). ഇനി അതൊന്നു ടെസ്സയുടെ പക്ഷത് നിന്ന് ചിന്തിച്ചു നോക്കൂ.. ടെസ്സ തന്നെ ഡി.കെ ക്ക് തന്നെ ചൂഷണം ചെയ്യാന്‍ അവസരം നല്കിയതാണോ.. അതോ ടെസ്സ ഡി കെ എന്ന കഴുതയുടെ "ഇമോഷണല്‍ വള്‍നേരബിലിറ്റി"യെ തന്റെ പ്രതികാരത്തിനു വേണ്ടി ചൂഷണം ചെയ്തതോ. തന്റെ ശരീരത്തിന്റെ ഉടമ താന്‍ മാത്രമാണ് എന്ന തിരിച്ചറിവും അതെങ്ങിനെ വേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ടെസ്സ എന്ന വ്യക്തിക്കുണ്ട് എന്നത് കൂടി കൂട്ടിചേര്‍ത്ത് ഒന്നുകൂടി അത് വായിച്ചു നോക്കിയാലോ? അത്പോലെ  സെക്സ് എന്ന പ്രക്രിയക്ക്, കീഴടക്കലും കീഴടങ്ങലും എന്ന രീതിയില്‍ മാത്രം കാണാതെ പല മാനങ്ങളും(dimensions) ഉണ്ട് എന്ന് മനസ്സിലാക്കണം. അതില്‍ ടെസ്സ യാതൊരു ഇമോഷണല്‍ അവശേഷിപ്പും കൂടാതെ ഒരു പണി എടുക്കുന്ന ലാഘവത്തോടെ മാത്രമേ  ഡി കെ യുടെ മുന്നില്‍ പോയപ്പോള്‍ കരുതിയിരുന്നുള്ളൂ എന്ന് അവളുടെ പക്ഷത്തു നിന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. അവിടെ എന്ത് ചൂഷണം... ആര് ആരെ ചൂഷണം ചെയ്യുന്നു. ഡി കെ യുടെ സഹായം സ്വീകരിക്കുന്നതിലൂടെ ടെസ്സ സ്ത്രീക്ക് ഒന്നും ചെയ്യാന്‍ പുരുഷ സഹായം കൂടാതെ സാധിക്കില്ല എന്ന പിന്തിരിപ്പന്‍ ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍, അത് ടെസ്സ ഡി കെയുടെ സഹായം സ്വീകരിക്കുന്നതല്ല, ഡി കെ യെ ഉപയോഗിക്കുന്നതാണ് എന്ന് വായിച്ചെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്.

പിന്നെ അടുത്തത് ടെസ്സയുടെ സഹോദരി സിറിളിന്റെ "പിന്‍ഭാഗത്തെ" പറ്റി ഒരു കമ്മന്റ് അടിച്ചു, ആ രംഗം അവിടെ വെച്ചു അവസാനിപ്പിക്കാതെ സിറിലിനെ കൊണ്ട് തിരിച്ചു വരുത്തിച്ചു മറു കമ്മന്റ് അടിച്ചു സ്കോര്‍ ചെയ്യാന്‍ അനുവദിച്ചു കൊണ്ട് പുരുഷന്റെ സുപ്പീരിയോരിട്ടിക്ക് അടിവര ഇടുന്നു എന്നുള്ള വിമര്‍ശനമാണ്. അവിടെ അത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു "വണ്‍അപ്പ്‌മാന്ഷിപ്പ്" പോരാട്ടമായി വായിച്ചെടുക്കുന്നത് തന്നെ വലിയൊരു തമാശയായി തോന്നുന്നു. രണ്ടു സില്ലിയായ വ്യക്തികളുടെ "ചീപ്പ്‌ ത്രില്‍" എന്നതില്‍ കവിഞ്ഞു വേറൊരു മാനം അതിനെന്തിനു കൊടുക്കണം. പക്ഷെ അവിടെ സിറിള്‍ എന്ന "മാന്യന്‍" വളരെ ശ്രദ്ധാപൂര്‍വ്വം നിര്‍മിച്ചു വെച്ച തന്റെ സോഫിസ്റികേഷന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നുന്നതിന്റെ സൂചനകള്‍ നല്‍കുന്ന സീനായാണ് എനിക്ക് തോന്നിയത്. അത് നല്‍കുന്ന "വൈബുകള്‍"  പിടിച്ചെടുക്കാന്‍ ടെസ്സയുടെ നിഷ്കളങ്കതക്ക് കഴിഞ്ഞില്ല എന്നത് വേറെ കാര്യം.

ഇനിയൊന്നു, ടെസ്സ ബലാല്‍സംഘം ചെയ്യപ്പെടുന്ന രംഗം. അത് സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യുന്ന രീതിയില്‍ ആണ്, അല്ലെങ്കില്‍ അമിതവയലന്‍സ് ദൃശ്യമാക്കുന്നതാണ് എന്നൊക്കെയാണ് പലരും ആരോപിച്ചിരിക്കുന്നത്. അതില്‍ ആദ്യഭാഗത്തില്‍ യാതൊരു സത്യവും ഇല്ല എന്ന് കാണുന്ന സാമാന്യ ബോധത്തോടെ ഉള്ള എല്ലാവര്ക്കും മനസ്സിലാകും. ഇനി എന്തിലും ഏതിലും ലൈംഗീകതക്കായി പരതുന്ന കഴുകന്‍ കണ്ണുകളും വികല മനസ്സുകളും അവിടെയും ശരീരവും ലൈംഗീകതയും ഒക്കെ കാണുന്നുണ്ടാവാം. പക്ഷെ ആ രംഗത്തില്‍ വലയന്സിനുള്ള ഊന്നല്‍, പക്ഷെ ടെസ്സയില്‍ ഉളവായ പ്രതികാരവാഞ്ചയുടെ തീവ്രത പ്രേക്ഷകനും അനുഭവഭേദ്യമാവാന്‍ വേണ്ടി സംവിധായകന്‍ മനപ്പൂര്‍വം ഉപയോഗിച്ചതായിരിക്കും. ആ രംഗം എന്റെ മനസ്സില്‍ അവളോട്‌ ഇത് ചെയ്തവരോടുള്ള വെറുപ്പ്‌ തീവ്രമാക്കുകയാണ് ഉണ്ടായത്. പക്ഷെ രണ്ടാമതും ടെസ്സ ആക്രമിക്കപെടുമ്പോള്‍ സംവിധായകന്‍ ക്രിസ്തുവിന്റെ രൂപത്തിലേക്ക് ഫോക്കസ് ചെയ്തു മിതത്വം പാലിക്കയും ചെയ്തിട്ടുണ്ട്.

ഇനി മറ്റൊരു വിചിത്രമായ കാര്യം, നിയമം കൈയ്യിലെടുത്തു കണ്ണിനു കണ്ണ്, പല്ലിനു പല്ല് എന്ന വഴിയെ പ്രതികാര നിര്‍വഹണം നടത്താനൊരുങ്ങുന്ന സാംഗത്യം പല നീതിന്യായവ്യവസ്ഥയുടെ പല പൂജാരികള്‍ക്കും (അവരില്‍ പലരും മുന്‍പ് കുറിച്ചിട്ടുള്ള അരാചകവാദങ്ങളും നിലപാടുകളും  മറ്റും ഓര്‍മിപ്പിക്കണോ ആവോ?)  പിടിച്ചിട്ടില്ല എന്നതാണ്.. ഏത് മുഖ്യധാര സിനിമയില്‍ ആണ് നിയമം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ മാത്രം പ്രതികാര നിര്‍വഹണം നടത്തുന്ന നായികാ നായകന്മാര്‍ ഉണ്ടായിട്ടുള്ളത്. അത് പൊട്ടേ, ഇതൊക്കെ എഴുതി കൂട്ടുന്നവന്‍ ഇന്ന് നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ കണ്ടു മനസ്സ് മരവിച്ചു അമര്‍ഷം അടക്കി ജീവിക്കുന്ന സാധാരണക്കാരനുമായി എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ... ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ഇരകള്‍ നേരിടുന്ന, കടന്നു പോവുന്ന അവസ്ഥകളെ പറ്റിയുള്ള അവരുടെ ആകുലതകള്‍ മനസ്സിലാക്കിയിട്ടുണ്ടോ. അവരില്‍ ഓരോരുത്തരും പറയുന്ന, അല്ലെങ്കില്‍ ചെയ്യണം എന്ന് തീവ്രമായി ആശിക്കുന്ന കാര്യമാണ് ടെസ്സയിലൂടെ അവര്‍ സ്ക്രീനില്‍ കാണുന്നത്. അവിടെ നിയമത്തിന്റെയും നീതിയുടെയും തുലാസ് അവര്‍ കാണുന്നില്ല. അവര്‍ക്ക് വേണ്ടി സിനിമ സൃഷ്ടിച്ചവരും കാണുന്നില്ല.

ഇനിയവരുടെ പ്രശ്നം പ്രതികാര നിര്‍വഹണം നടത്തുന്നതിനിടയിലും പുരുഷന്റെ മുന്നില്‍ പ്രണയാതുരയായി  മാറുന്ന ടെസ്സയുടെ ഭാവപകര്‍ച്ചകളാണ്... പ്രണയം സ്വിച്ചിട്ടാല്‍ തുടങ്ങുകയും കെടുത്തുകയും ചെയ്യുന്ന കാര്യമായി തോന്നുന്ന അവര്‍ക്ക് ആത്മാര്‍ഥമായി പ്രണയിക്കുന്ന മനസ്സ് മനസ്സിലായിട്ടില്ല. പ്രതികാരം നടത്തുമ്പോഴും വാക്കുകളിലൂടെ പുറത്തു വീഴുന്നത് അവളുടെ മനസ്സിലെ പ്രണയത്തിന്റെ നൈര്‍മല്യം ആണ്. അത് അങ്ങിനെതന്നെ ഒട്ടും മാനിപുലേറ്റ് ചെയ്യാതെ പകര്‍ത്തിയ സംവിധായകന്റെ ഔചിത്യ ബോധം അഭിനന്ദിക്കപ്പെടെണ്ടാതാണ് എന്നതാണ് എന്റെ അഭിപ്രായം.പറഞ്ഞു പറഞ്ഞു ഞാന്‍ ആഷിക് അബുവിന് വേണ്ടി വാദിക്കുന്ന വക്കീല്‍ ആയി മാറിയ പോലെ തോന്നുന്നു. പറയാന്‍ ഉദ്ദേശിച്ച ഒരു പ്രാധാന കാര്യത്തില്‍ കുറച്ചു അകന്നു പോയ പോലെ. അത് കൊണ്ട് സിനിമയെ ന്യായീകരിക്കുന്ന ജോലി ഇവിടെ നിര്‍ത്തട്ടെ.... മുഖ്യ വിഷയത്തിലേക്ക് കടക്കാം..

ഈ സിനിമ എന്താണ് ഇത്രയേറെ ആളുകളെ വിറളി പിടിപ്പിച്ചു കൊണ്ടിരിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററില്‍ പോയി ഒന്ന് ചുറ്റും നോക്കിയാല്‍ അതിനുത്തരം കിട്ടും. ഇതിനു സമാനമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്ത സിനിമകള്‍ ഒന്നും കേരളത്തിലെ സ്ത്രീകള്‍ക്ക് കാണാന്‍ ഒരവസരം ഉണ്ടായിട്ടില്ല. അത് "കാബറെ ഡാന്‍സര്‍"  ആയിക്കൊള്ളട്ടെ. "ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ്‌" ആയികൊള്ളട്ടെ... "ഏക്‌ ഹസീന ഥി" ആയിക്കൊള്ളട്ടെ,  ഇവരൊക്കെ പ്രമേയചോരണം ഉയര്‍ത്തിക്കാട്ടുന്ന ചെക്ക്‌/പോളിഷ് സിനിമകള്‍ ആയിക്കൊള്ളട്ടെ. ഇത് കാണാന്‍ തീയറ്ററില്‍ എത്തുന്ന സാധാരണക്കാരായ മലയാളി സ്ത്രീകള്‍ അവയൊന്നും കണ്ടിട്ടില്ല. അവരുടെ മുന്നിലാണ് റീമയുടെ ടെസ്സ വന്നു നില്‍ക്കുന്നത്. ഇത്തരം അനുഭവങ്ങളിലൂടെ സ്വയം കടന്നു പോവേണ്ടി വരികയും, മറ്റുള്ളവരുടെ ജീവിതങ്ങളില്‍ കാണുകയും കേള്‍ക്കുകയും ചെയ്തു, മനസ്സും മനസ്സാക്ഷിയും മരവിക്കുകയും ചെയ്ത പെണ്‍മലയാളത്തിന്റെ മുന്നിലേക്കാണ്‌ ടെസ്സ തന്റെ മുറിവേറ്റ മനസ്സും ശരീരവുമായി കടന്നു വരുന്നത്.  സഹനത്തിന്റെ സീമകള്‍ താണ്ടി കാതങ്ങള്‍ ഏറെ പിന്നിട്ടിട്ടും, തല കുനിക്കപ്പെട്ടു, നിശ്ശബ്ദമായി, തേങ്ങലുകള്‍ അടക്കി പിടിച്ചു,  നീറിപ്പുകയുന്ന നെരിപ്പോടുകള്‍ ഉള്ളിലൊതുക്കി കഴിഞ്ഞു കൊണ്ടിരിക്കുന്ന   അവരുടെ കൈകളിലെക്കാണ് ടെസ്സ തന്റെ മൂര്‍ച്ചയുള്ള സ്കെല്പല്‍ നീട്ടി കൊടുക്കുന്നത്. തങ്ങളുടെ മുറിവേറ്റ മനസ്സിലും ശരീരത്തിലും വീണ്ടും സമൂഹം കൊത്തി വലിക്കുന്നത് കണ്ടറിഞ്ഞു, ഇതുവരെ നിസ്സംഗരായിരിക്കേണ്ടി വന്നിരുന്ന അവരുടെ മുന്നിലേക്കാണ്‌ "ആറിന്ചിന്റെ ആണത്തവും" കാട്ടി നടന്നിരുന്ന സിറിലിനെ അടിവയറ്റില്‍ തുന്നിക്കെട്ടുമായി മലര്‍ത്തി കിടത്തിയത്‌. അതാണ്‌ സ്ത്രീപക്ഷവാദികളായി നടിക്കുന്ന ചേട്ടായിമാരുടെ ഉറക്കം കെടുത്തുന്നത്. അവരെ വിറളി പിടിപ്പിക്കുന്നത്... പരിഭ്രാന്തിയോടെ  കീ ബോര്‍ഡില്‍ ആഞ്ഞടിച്ചു പ്രതിഷേധങ്ങള്‍ പുറത്തു കൊണ്ടുവരുന്നത്

അവരോടെനിക്കൊന്നേ പറയാനുള്ളൂ ... നിങ്ങളുടെ മനസ്സിലുള്ള പേടി വിമര്‍ശനങ്ങളും ആരോപണങ്ങളുമായി വിസര്‍ജിക്കപ്പെടുന്നത് കാണേണ്ടവര്‍ കാണുന്നുണ്ട്. നിങ്ങളുടെ കണ്ണുകളിലെ ഭയം അവര്‍ക്ക് മനസ്സിലാവുന്നും ഉണ്ട്. അത് കൊണ്ട് തന്നെയാണ് എന്ന് തോന്നുന്നു കഴിഞ്ഞ ദിവസം തീയറ്ററില്‍ വേറൊരു സിനിമ കാണാന്‍ പോയ എന്റെ കണ്മുന്‍പില്‍, ഉണ്ടായപോലെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രദര്‍ശനശാലകളില്‍ സ്ത്രീകളുടെ നീണ്ട നിര ഉണ്ടാവുന്നത്. നിങ്ങള്‍ ഇനിയും പേടിക്കണം. നല്ല പോലെ പേടിക്കണം.. ഇഞ്ചു കണക്കു പറഞ്ഞു ആഘോഷിച്ചു കൊണ്ടിരുന്ന ആ അവയവം നല്ല ബന്തവസ്സായി കെട്ടി പൂട്ടി വെക്കണം. അവളുടെ ക്ഷമയുടെ പരിധിയാണ് ഇത് വരെ നിങ്ങള്‍ കണ്ടത്. ഇനി കാണാന്‍ പോവുന്നത് ഒരു പക്ഷെ ഇതിലും രൂക്ഷമാവാന്‍ പോവുന്ന അവരുടെ പ്രതികരണങ്ങളും....

വ്യാഴാഴ്‌ച, മേയ് 03, 2012

ഇന്ദുലേഖയോടെന്തിനു ധര്‍മ്മരോഷം?

കഴിഞ്ഞ കുറെ ദിവസങ്ങളായി, അതായത് സജിത മടത്തില്‍ മോഡല്‍ ചെയ്ത ഇന്ദുലേഖയുടെ പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടു തുടങ്ങിയ നാള്‍ മുതല്‍ക്ക്, ബെര്‍ളി മുതല്‍ ദേവിക വരെ, കീ ബോര്‍ഡും കോളം സെന്റി മീറ്ററും പതിച്ചു കിട്ടിയ ഓരോ അഭിപ്രായവ്യാധിക്കാരും, സ്വയം പ്രഖ്യാപിത സമൂഹ നേതൃത്വവും (ഫെമിനിസ്റ്റ്, ബുദ്ധിജീവി എന്ന ക്ലീഷേ ഉപയോഗങ്ങള്‍ നടത്താത്തത് ആ വാക്കുകളോടുള്ള ബഹുമാനം കൊണ്ടാണ്)  അമ്പും, വില്ലും, വാളുമായി - ഈ പരസ്യതിനെതിരെ പട വെട്ടിക്കൊണ്ടിരിക്കയാണ്. സോഷ്യല്‍ മീഡിയയുടെ അതിര്‍ കവിയുന്ന വളര്‍ച്ച മൂലം പ്രതികരണങ്ങള്‍ക്ക് കൂടുതല്‍ പ്രചാരണവും ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പരസ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു എന്ന ദുഷ്പേര് പേറി ജീവിക്കുന്നത് കൊണ്ട് രണ്ടു വരി കുറിച്ചിടാന്‍ തുനിയുകയാണ്. സൌഹൃദങ്ങള്‍ ഈ അഭിപ്രായങ്ങളെ ചെറിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന കുറ്റസമ്മതത്തോടെ തന്നെ...

ഈ പരസ്യം നേരിടുന്ന ഏറ്റവും വലിയ ആരോപണം - അത് സ്ത്രീ വിരുദ്ധമാണ് എന്നതാണ്... മുടി മുറിച്ചു കളയാനുള്ള സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്‌ പോലും ഈ പരസ്യം നടത്തുന്നത്.  സ്ത്രീ സ്വാതന്ത്ര്യം... അല്ല കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ വ്യക്തി സ്വാതന്ത്ര്യം, ശരിക്കും ഒരു പാലമാണ്, അതിലൂടെ അങ്ങോട്ട്‌ പോവും പോലെ തിരിച്ചും വരാന്‍ ഉള്ള അവസരം ഉണ്ടാവണം.. അതായത് മുടി മുറിച്ചു കളയുന്ന പോലെ, മുടി നീട്ടി വളര്‍ത്താനുള്ള സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കും ഉണ്ട് എന്ന് നമ്മള്‍ അന്ഗീകരിക്കണം... അങ്ങിനെ വരുമ്പോള്‍ ഈ പരസ്യം നമുക്ക് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് പറഞ്ഞു എങ്ങിനെയാണ് തള്ളികളയാന്‍ ആവുക.

ഇനി, മുടി വളര്‍ത്തുന്നവര്‍ എല്ലാം "തങ്ങളെ ഭരിക്കുന്ന" പുരുഷന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്യുന്നത്, ഒരു സ്ത്രീക്കും തങ്ങളുടെ വ്യക്തിപരമായ ഇഷ്ടത്തിന് അവിടെ ഒരു പ്രാധാന്യം ലഭിക്കുന്നില്ല എന്ന മട്ടിലാണ് പലരും അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്. (അതിലെ ഏറ്റവും വലിയ തമാശ, അപ്രകാരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുതുന്നവര്‍ ഏറെയും പുരുഷന്മാര്‍ ആണ് എന്നതാണ് ). മുടി വളര്‍ത്തുന്നത് ഇഷ്ടപ്പെടുന്ന നല്ലൊരു പങ്കു സ്ത്രീകള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നത്തെ തലമുറയിലും ഉണ്ട് എന്ന് അംഗീകരിക്കാന്‍ കണ്ണ് തുറന്നൊന്നു  പിടിച്ചാല്‍ മതി, വേറൊന്നും ചെയ്യണ്ട. ഈ മെയില്‍ ഷാവനിസ്റ്റ് ഭാവനയില്‍ മാത്രമല്ല നീളമുള്ള മുടി വളര്‍ന്നു പരിലസിക്കുന്നത്. കണ്ണാടിയില്‍ നോക്കി തന്റെ മുടിയഴക് ആസ്വദിക്കുകയും അതിനെ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചു അഭിനന്ദനം നേടാന്‍ കൊതിക്കുന്ന പെണ്ണായി പിറന്നവരും നമുക്കിടയില്‍ ധാരാളം ഉണ്ട്. നാം ജീവിക്കുന്നത് ഒരു സംസ്കാര വൈവിധ്യം ഉള്ള സമൂഹത്തില്‍ ആണ്.. അവിടെ മറ്റുള്ളവന്റെ വ്യക്തി സ്വാതന്ത്ര്യത്തെ, സ്വൈര ജീവിതത്തെ ഹനിക്കാത്ത ഏതൊരു ആവിഷ്കാരവും, സഹിഷ്ണുതയോടെ കാണാനുള്ള സ്വാതന്ത്ര്യം (അത് പോലെ വിമര്‍ശിക്കാനും ഉള്ള) ഓരോ പൌരനിലും നിഷിപ്തമാണ്.

ഇനി അതല്ല,ആ ബ്രാണ്ട് ഉപഭോക്താകളെ തെറ്റി ധരിപ്പിക്കുകയാണ് എന്ന വാദമുഖം ആണെങ്കില്‍ അവിടെയും, ഓരോ ബ്രാണ്ടും നടത്തുന്ന വാഗ്ദാനം (അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍) തെറ്റോ ശരിയോ എന്ന് കണ്ടെത്തി ഉപഭോക്തൃകോടതിയില്‍ നേരിടാനും സ്വാതന്ത്ര്യം നമുക്ക് ഓരോരുത്തര്‍ക്കും ഈ രാജ്യത്തെ നിയമ വ്യവസ്ഥ തന്നിട്ടുണ്ട്.

ഞാന്‍ ഈയിടെ എന്റെ പത്തു വയസ്സായ മകന്റെ കൂടെ ഒരു ചുട്ടു പഴുത്ത ഉച്ചനേരത്ത്, കേരളത്തിലെ ഒരു സിനിമ കാണാന്‍ ഒരു നോണ്‍ എയര്‍ കണ്ടീഷണര്‍ തീയറ്ററില്‍ പോയിരുന്നു .. കത്തിക്കാളുന്ന പൊരി വെയിലില്‍ ക്യൂ നിന്ന് ടിക്കെറ്റെടുക്കാന്‍ കാത്തു നിന്നിരുന്ന  ഒരു പട്ടം ചെറുപ്പക്കാര്‍...  അവരെ നിരീക്ഷിച്ചു കൊണ്ട് നിന്നപ്പോള്‍ ഒരു രസകരമായ വസ്തുത എന്റെ ശ്രദ്ധയില്‍ പെട്ടു. അവരിലേറെ പേരും ഇട്ടിരിക്കുന്നത് ഹൂഡ് ഉള്ള വൂള്ളന്‍ ടീ ഷര്‍ട്ടുകളും ജീന്‍സുകളും ആയിരുന്നു. വേറെ ചിലര്‍ ആകട്ടെ ധരിച്ചിരുന്ന ഫുള്‍ സ്ലീവ് ഷര്‍ട്ടിനു മുകളിലായി സ്വെറ്റര്‍ ധരിക്കുക കൂടി ചെയ്തിരിക്കുന്നു. അങ്ങിനെ തണുത്ത കാലാവസ്ഥയില്‍ ധരിക്കേണ്ട പല വര്‍ണശബളമായ കട്ടി വസ്ത്രങ്ങള്‍ ധരിച്ചു വിയര്‍ത്തു കുളിച്ചാണ് പലരും ക്യൂ നിന്നിരുന്നത്. ആദ്യം തോന്നിയത് ഇവനൊക്കെ എന്താ വട്ടുണ്ടൊ ഈ കാലാവസ്ഥയില്‍ ഇത്തരം വസ്ത്ര ധാരണം നടത്തി ബുദ്ധിമുട്ടാന്‍ എന്നായിരുന്നു. പക്ഷെ പിന്നീട് ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ആണ് ഇങ്ങനെ തോന്നിയത്... ചൂടും വിയര്‍പ്പും അവഗണിച്ചു ഈ സാഹസത്തിനു മുതിരുന്ന ആ യുവാക്കളുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഒരേ ഒരു ആവശ്യം, ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ആള്‍ക്കൂടത്തില്‍ തങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നുള്ള ആത്മവിശ്വാസം നേടുകയാണ്‌. അതിനായാണ് അവര്‍ ഇത്രയും ത്യാഗങ്ങള്‍ സഹിച്ചു ഇതൊക്കെ വലിച്ചു കയറ്റുന്നത്.. അത് പോലെ തന്നെ കാണാവുന്നതല്ലേ, പല അസൌകര്യങ്ങളും അവഗണിച്ചു, കൊതിയോടെ, സ്നേഹത്തോടെ ബുദ്ധിമുട്ടി മുടി വളര്‍ത്തുന്നവരെയും.

അടുത്ത വിമര്‍ശനം സജിത മഠത്തില്‍ എന്ന വ്യക്തിയുടെ ഇത്തരം "വില കുറഞ്ഞ" പരസ്യങ്ങള്‍ക്ക് വേണ്ടി നിന്ന് കൊടുത്ത തരത്തിലുള്ള  "നിലവാര തകര്‍ച്ച"യേ സംബന്ധിച്ചാണ്. സജിത മഠത്തില്‍ എന്ന കലാകാരി കേരളത്തിലെ സാമൂഹ്യ പശ്ചാത്തലത്തില്‍ വളരെ ആക്ടീവ് ആയി നില നിന്നിട്ട് ഒരു പാട് കാലമായി. മാതൃഭൂമിയുടെ ഓണപതിപ്പില്‍ (അതോ മനോരമയുടെയോ) കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കവര്‍സ്റ്റോറി, സിനിമ അക്കാദമി വിവാദം തുടങ്ങിയ സ്പേസുകള്‍ പലപ്പോഴായി ലഭിച്ചിട്ടും അവരുടെ ഐടെന്റിടി വളരെ ചുരുക്കം ചില വൃത്തങ്ങളില്‍ മാത്രം ഒതുങ്ങി പോവുകയായിരുന്നു. അത് മൂലം അവരുടെ പല നിലപാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മലയാളിയുടെ മുഖ്യ ധാരാ സമൂഹത്തിന്റെ വേണ്ടത്ര ശ്രദ്ധ ആകര്‍ഷിക്കാന്‍ ആയിട്ടില്ല. ഇനി ഈ പരസ്യത്തില്‍ അഭിനയിച്ചത് കൊണ്ട് കേരള പൊതു സമൂഹം അവരെ എടുത്തു തലയില്‍ വെച്ചു കൊണ്ടാടും എന്നൊന്നും വിചാരിക്കുന്നില്ല എങ്കിലും, അവരെ കുറച്ചു കാലത്തേക്കെങ്കിലും പൊതുജനം തിരിച്ചറിയുന്ന ഒരു മുഖം ആയി മാറ്റാന്‍ അത് പര്യാപ്തമാവും എന്ന വിശ്വാസം എനിക്കുണ്ട്. അത് കൊണ്ട് തന്നെ, ഒരു പക്ഷെ നാളെ അവര്‍ക്ക് അവരുടെ നിലപാടുകളും അഭിപ്രായങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഈ സ്പോട്ട് ലൈറ്റ് സഹായിക്കും.

അതൊക്കെ അവിടെ നില്‍ക്കട്ടെ... ഇനി ഈ പരസ്യത്തിന്റെ ധര്‍മം എന്താണ്... ആദ്യന്തികമായും ഈ പരസ്യം, ഇന്ദുലേഖ എന്ന ഉല്പന്നത്തിന്റെ വിപണനത്തിന് അതിന്റെ നിര്‍മാതാക്കളെ സഹായിക്കുക എന്നതാണ്... എന്നത് മാത്രമാണ്. അവിടെയാണ് ഈ പരസ്യം നൂറു ശതമാനവും സ്കോര്‍ ചെയ്യുന്നത്. പത്തിരുപ്ത്തനചോളം ചാനലുകള്‍, അതില്‍ നൂറു കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റാന്‍ രാപ്പകല്‍ പണിയെടുക്കുമ്പോള്‍, വിവാദത്തില്‍ കൂടിയാണെങ്കിലും വിപണിയുടെ തലപ്പത്ത് സജീവമായി നില്‍ക്കാന്‍ ഈ പരസ്യത്തിനു കഴിഞ്ഞു എന്ന് പറയുമ്പോള്‍ തള്ളിക്കളയാന്‍ ആര്‍ക്കെങ്കിലും ആവുമോ? ഇന്ദുലേഖ എന്ന ബ്രാന്‍ഡ് പുറത്തിറങ്ങിയത് മുതല്‍, പരസ്യങ്ങളിലൂടെ വിപണിയുടെ ശ്രദ്ധ പിടിച്ചെടുക്കാന്‍ അവര്‍ നടത്തിയിരുന്ന ശ്രമങ്ങള്‍ ഒന്ന് നോക്കൂ.. അവര്‍ വെട്ടിത്തുറന്ന പാത അനുകരിച്ചാണ് മറ്റുള്ള എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ പരസ്യങ്ങള്‍ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് എന്നാണു ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത് കാന്‍ഡിഡ് കാമറ ശൈലിയില്‍ ഉള്ള ഉപഭോക്താക്കളുടെ എന്ടോര്സ്മെന്റ് ആയാലും ശരി വ്യതസ്തമായ രീതിയില്‍ എടുത്തിരുന്ന സെലെബ്രിട്ടി പരസ്യങ്ങള്‍ ആയാലും ശരി.. അതിന്റെ ചുവടു പിടിച്ചാണ് മറ്റുള്ള മിക്ക ബ്രാന്‍ഡുകളും പരസ്യങ്ങള്‍ ഒരുക്കിയത്... അങ്ങിനെയിരിക്കുന്ന ബഹളത്തിനിടക്കാണ്, ഇന്ദുലേഖ വഴിമാറിക്കൊണ്ട് ഈ പുതുവഴി വെട്ടിയിരിക്കുന്നത്. അവിടെയാണ് നമുക്ക് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിപണന കൌശലത്തെ അന്ഗീകരിക്കേണ്ടത്.

ഇനി മൊത്തത്തില്‍ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാനുള്ള പഴുതുകള്‍ നോക്കി പരതുന്നവരോട് ഒരു വാക്ക്. വിപണിയെ നോക്കിയുള്ള പരസ്യം (പബ്ലിക് സര്‍വീസ് പരസ്യങ്ങളെ ഒഴിവാക്കി) എന്ന പ്രതിഭാസം തന്നെ സാമൂഹ്യ പ്രതിബദ്ധത എന്ന സങ്കല്‍പ്പത്തിന് കടക വിരുദ്ധമാണ് എന്ന പക്ഷക്കാരനാണ്. അത് കൊണ്ട് തന്നെ അങ്ങിനെ ആക്രമിക്കുന്നവരോട് മറുപടി പറയുവാനുള്ള യാതൊരു ബാധ്യതയും ഈ പരസ്യം സൃഷ്ടിച്ചവരും അതിനു പണം മുടക്കിയവരും ചുമക്കുന്നില്ല.. എന്നാലും ഇനിയും സാമൂഹ്യ പ്രതിബദ്ധത എന്ന് പറഞ്ഞു വീണ്ടും ചൊറിഞ്ഞു വരുന്നവരോട് പറയാം, സ്ത്രീകളെ പ്രതിസന്ധികളില്‍ പ്രതികരിക്കുന്നവരായി ചിത്രീകരിക്കുന്ന പരസ്യത്തിന്റെ സ്പിരിട്ടിലും ഉണ്ട് ഒരു കൊച്ചു പ്രതിബദ്ധതയുടെ കിണ്ണാമണി....

ഈ ജനുസ്സില്‍ അടുത്ത പരസ്യം ഇറങ്ങി കഴിഞ്ഞിരിക്കുന്നു.. ഇനി വേറൊന്നു കൂടി ഇറങ്ങാനും ഇരിക്കുന്നു... അങ്ങിനെ പറയുമ്പോള്‍ ഇന്ദുലേഖയെ വിപണിയിലുള്ള മറ്റുള്ള എണ്ണകളില്‍ നിന്നും വ്യതസ്തമായ ഒരു ഇമേജോടെ മുന്നേറാന്‍ സഹായിക്കും എന്ന് എനിക്കുറപ്പുണ്ട്.