തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

കലികാലത്തിന്റെ ഓരോരോ മൃഗയാവിനോദങ്ങള്‍...

ഉത്സവ സീസണ്‍ തുടങ്ങിയതോടെ ഇടയുന്ന ആനകളുടെയും അവയുടെ ചവുട്ടും കുത്തും ഏറ്റു പൊലിയുന്ന മനുഷ്യ ജീവനുകളുടെയും വാര്‍ത്തകളും വന്നെത്തി. വെടിക്കെട്ടപകടത്തിലും ആന ഇടയലിലും ജീവനും സ്വത്തിനും വരുന്ന നാശങ്ങളെ പറ്റി ആര്‍ക്കും ഒരു ആശങ്കയും ഇല്ലാത്ത പോലെയാണ് സമൂഹം ഇതിനോട് പ്രതികരിക്കാതിരിക്കുന്നു. മതങ്ങളുമായി ബന്ധപ്പെടുത്തി എടുത്തിട്ടുള്ള കാര്യമായതിനാല്‍ രാഷ്ട്രീയക്കാരനും പ്രതികരിക്കാന്‍ മടി.  ഇവിടെ പ്രതികരിക്കാതിരിക്കുന്നു എന്ന അപരാധതെക്കാള്‍ ഉപരിയായി അതിനെയെല്ലാം മഹത്വവല്‍ക്കരിക്കുന്നു എന്ന തെറ്റ് കൂടി സമൂഹത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നു. ഓരോ കൊല്ലം കൂടുംതോറും ഉത്സവാഘോഷങ്ങളുടെ എണ്ണം കൂടുന്നതോടൊപ്പം അവയില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണവും, കത്തിച്ചു പൊടിക്കുന്ന കരിമരുന്നു കൂടുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

ഇന്ന് പലര്‍ക്കും സമൂഹത്തിലെ മാന്യതയുടെ അളവുകോലായി മാറിയിരിക്കുകയാണ് ഉത്സവക്കമിറ്റികളുടെ നെടുനായകത്വം. പണിയോഴിവാക്കി നാട്ടിലെത്തിയ പ്രവാസിക്കും, റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാട്ടില്‍ വിസിബിലിറ്റി കിട്ടുവാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല എന്ന മട്ടിലാണ് സംഗതികളുടെ കിടപ്പ്... രശീത്‌ കുറ്റിയുമായി ഇറങ്ങി പിരിച്ചു കിട്ടുന്ന പണം ഒഴുക്കി കളയാനും ഇതിലും എളുപ്പമായുള്ള ഒരു വഴി വേറെ ഇല്ല . പക്ഷെ അത് കൊണ്ട്, കുത്തി നോവിച്ചു പിരികെറ്റി മദം ഇളക്കുന്ന ആന എന്ത് പിഴച്ചു?  കരിമരുന്ന് നിറക്കുമ്പോള്‍ പൊട്ടി ചിതറി തെറിച്ചു മൃതദേഹം പോലും ബാക്കി കിട്ടാത്തവരുടെ ഉറ്റവര്‍ എന്ത് പിഴച്ചു? സാമൂഹിക സ്ഥാനലബ്ധി എന്ന പോലെ ഏക്കം എന്നും മറ്റും പറഞ്ഞു കോടികള്‍ ഒഴുക്കി കളയുന്ന ഒരു കച്ചവടം കൂടിയാണ് ആനക്കമ്പം. മത്സരങ്ങള്‍ക്കും കേട്ടിക്കാഴ്ചകള്‍ക്കും ആയി ആനകള്‍ നെറ്റിപ്പട്ടവും കെട്ടി ഒരുങ്ങിയിറങ്ങുമ്പോള്‍ അണിയറയില്‍ കിലുങ്ങുന്നത് ചില വമ്പന്‍ മാടമ്പിമാരുടെ മടിശീലകളിലെ സ്വര്‍ണ നാണയങ്ങള്‍ ആണ്... അവ മദപ്പാടിന്റെ വിഭ്രാന്തിയില്‍ വലിച്ചു കീറുന്നതു എപ്പോഴും താനെന്നും ഉണ്ണുന്നത് കൊലചോറാണ് എന്ന അറിവും,  ആ മിണ്ടാപ്രാണിയെ പീഡിപ്പിച്ചു ചിത്രവധം ചെയ്യുനതിലുള്ള കുറ്റബോധവും, ലഹരിയില്‍ മുങ്ങിക്കുളിച്ചു മറക്കാന്‍ നടക്കുന്ന പാപ്പാന്മാരെ ആണ്... പിന്നെ പാതയില്‍ വന്നു പെട്ട് പോകുന്ന സാധാരന്ക്കാരനെയും.

ഞാന്‍ ഒരു ആനഭ്രാന്തനാണ് എന്ന് അഭിമാനപുരസ്സരം മേനി പറഞ്ഞു നടക്കുന്ന ആളുകള്‍ക്കിടയില്‍ ആണ് നമ്മള്‍ ജീവിക്കുനത്. ഭ്രാന്തുന്ടെങ്കില്‍ അത് ചികിത്സിക്കണം എന്നതാണ് നാട് നടപ്പ്. പക്ഷെ ഈ ചികിത്സിക്കേണ്ട മാനസിക രോഗത്തെ   മഹത്വവല്ക്കരിക്കുകയും, ഗ്ലാമാരൈയ്സ് ചെയ്യുകയും ആണ് പരിഷ്കൃതര്‍ എന്ന് അവകാശപ്പെടുന്ന ഇന്നത്തെ കേരള സമൂഹം. ഇതൊക്കെ പോലെ തന്നെ കാണുന്ന മറ്റൊരു കാര്യം, ഇടഞ്ഞ  ആനയെ കൂടുതല്‍ ഭ്രാന്തു പിടിപ്പിക്കാന്‍ ആയി ആള്‍ക്കൂട്ടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള ശ്രമങ്ങളാണ്. ആളെക്കൊല്ലുന്നതിന്റെ എക്സ്കൂസീവ് ചിത്രങ്ങള്‍ക്കായി മൊബൈല്‍ കാമറ വെച്ച് ചിത്രീകരണം നടത്തുന്ന ഫോട്ടോഗ്രാഫര്‍മാരും, ആര്‍പ്പുവിളിച്ചു അതിനെ പ്രകോപിക്കുന്ന കാഴ്ചക്കാരും ആണ് പ്രശ്ങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. ഇയ്യിടെ ഒരു ആന ഇടഞ്ഞപ്പോള്‍ പരുക്കേറ്റ ഒരു വിദ്വാന്‍, കൂടുതല്‍ ഭീകരദ്രിശ്യങ്ങള്‍ എടുക്കാന്‍ ആനയുടെ അടുത്തേക്ക് ചെന്ന ഒരു വിഡ്ഢിയും, ജീവന്‍ നഷ്ടപ്പെട്ട ഒരാള്‍, ബൈക്കില്‍ ആന ഓടുന്ന കാഴ്ച കാണാന്‍ വേണ്ടി മാത്രം വന്നു ആനയുടെ മുന്നില്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റാതെ പെട്ട മറ്റൊരു വ്യക്തിയും ആണ്.മറ്റുള്ളവന്റെ വേദനകളില്‍ ആഘോഷം കണ്ടെത്തുന്ന മാനസിക രോഗികള്‍ നമ്മുടെ സമൂഹത്തില്‍ അനുദിനം പെരുകി കൊണ്ടിരിക്കുന്നു

അത് പോലെ തന്നെ ആണ് കരിമരുന്നു പ്രയോഗം എന്ന ആഭാസവും.. പണ്ടൊക്കെ കാടിന് നടുവില്‍ ഉള്ള ദേവാലയങ്ങളില്‍ നിന്നും കാടു മൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ ആണ് കരിമരുന്നു പ്രയോഗം നടത്തിയിരുന്നത്.. ഇപ്പോള്‍ ജന മധ്യത്തില്‍ ആള്തിരക്കിനു ഇടയില്‍ ആണ് മിക്ക വെടിക്കെട്ടുകളും നടക്കുന്നത്... ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതെ നിമിഷ നേരം കൊണ്ട് പൊടിയുന്ന കോടികള്‍.. ഇതൊക്കെ ഉണ്ടാക്കുഅത് പലപ്പോഴും അശ്രദ്ധമായി യാതൊരു വിധത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്ത കേന്ദ്രങ്ങളില്‍ ആണ് എന്നത് ഓരോ അപകടങ്ങളും നമ്മോടു അടിവരയിട്ടു പറഞ്ഞു പോവുന്നു. ജീവന്‍ ചിതറി തെറിച്ചു പോയ നൂറു കണക്കിന് ആളുകളെ പോലെ കൈകാലുകള്‍ നഷ്ടപ്പെട്ടു നിത്യ ദുരിതത്തില്‍ ആയ ആയിരങ്ങളും നമ്മുടെ നാട്ടിലുണ്ട്.. അത് മാത്രമോ.. ഇതിന്റെ മറവില്‍ സ്ഫോടക വസ്തുകളുടെ നിര്‍മാണം നടത്തി വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നമ്മള്‍ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്...

ഇതൊന്നും നോക്കാനും ഇതിനെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനും.. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുന്നത് ഭാവിയില്‍ ഒഴിവാകാനുള്ള നടപടികള്‍ തുടങ്ങാനും, ആര്‍ക്കും സമയവും, സാവകാശവും, നട്ടെല്ലും ഇല്ല.. എന്തും ഏതും പൊതുജനത്തിന്റെ തലയ്ക്കു വെക്കാനുള്ള ഒരു കുറുക്കുവഴിയാണ് മതങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും കച്ച ഉടുപ്പിച്ചു പരിരക്ഷ ഉറപ്പിക്കുന്നത്.  ഈ കരിമരുന്നു പ്രയോഗവും ആനച്ചന്തവും കണ്ടു സായുജ്യം അരുളുന്നവരാണോ ദൈവങ്ങള്‍ ? 

ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

രാജകുമാരന്റെ സുബ്രമണ്യജ്വരം


കാസനോവക്ക് കേറി തല വെക്കാന്‍ കേരളത്തിന്‌ പുറത്തുള്ള നിര്‍ഭാഗ്യവാന്മാര്‍ക്ക് ഒരാഴ്ച കൂടി സമയം കൊടുക്കാം എന്ന് കരുതിയ പോലെ ഈ രണ്ടാം കളി ആഴ്ച ഒന്ന് വൈകിയാ കേരളത്തിന്‌ പുറത്തു കൊണ്ട് വിളമ്പിയത്... ഏത് അക്രമവും സഹിക്കാന്‍ ഉള്ള മനക്കരുത് കാസനോവ നല്‍കിയിട്ടുള്ളത് കൊണ്ട് ഇവിടെയും പിടി കൊടുക്കാന്‍ വലിയ മടി ഒന്നും തോന്നിയില്ല... പിന്നെ ചെറിയ ഒരു പ്രതീക്ഷ ബാക്കിവെച്ച തരക്കേടില്ല എന്ന് തോന്നിയ ട്രേലറും കണ്ടിരുന്നു.

കൊല്ലങ്ങള്‍ പലതായി സത്യ ഇറങ്ങിയിട്ട്... സുബ്രമണ്യപുരവും. പരുത്തിക്കുരുവും (സോറി, പരുത്തിവീരനും) പിണ്ണാക്കുമൊക്കെ നമ്മള്‍ കണ്ടു തള്ളിയിട്ട്. അത് കഴിഞ്ഞു മുല്ലപ്പെരിയാറില്‍ നിന്നും എത്ര വെള്ളം ഒഴുകി പോയി. എന്നിട്ടിപ്പോളും മലയാളിപുതുമയുടെ വഞ്ചി ആ തിരുനക്കര കടവത്തു തന്നെ കെട്ടി കിടത്താന്‍ തന്നെയാണ്, ശ്രീമാന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ശ്രമം. അതിനാണെങ്കില്‍ അദ്ദേഹത്തിനു ആശിര്‍വാദം കിട്ടിയിരിക്കുന്നത് വെറും ഒരു ചെറു ഇടവക പള്ളി വികാരിയുടെ അല്ല. മലയാള സിനിമയുടെ ഉടയോനായ മാര്‍പാപ്പയുടെ തന്നെയാണ്.. തന്റെ ഇളംകൂറപ്പന്റെ പട്ടാഭിഷേകവും പടിയേറ്റും നടത്തി അരിയിട്ട് വാഴിക്കാന്‍.

ഇതൊരു വെറും സാമ്പിള്‍ ഡോസ് ആണ് എന്നും ശരിക്കുള്ള കളി അടുത്ത് തന്നെ പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നെന്നും പാണന്മാര്‍ പാടി നടക്കുന്നത് കേട്ട് അറിയാമായിരുന്നു. റോള്‍സ് റോയ്സ് ചാവി ചെക്കന് കൈമാറും മുമ്പ് വണ്ടി ഓട്ടം തട്ടിച്ചും മുട്ടിച്ചും ഒക്കെ പഠിക്കാന്‍ ഒരു മാരുതി 800 കീ വാപ്പച്ചി തല്‍ക്കാലം കൈയ്യില്‍ വെച്ച് കൊടുത്ത പോലെ. ഇനി വല്ല തട്ടലോ മുട്ടലോ ആയാലും കാര്യമായി തന്റെ പോക്കെറ്റിന് തട്ടുകെടോന്നും വരില്ല എന്ന സേതുരാമയ്യരുടെ കുശാഗ്രബുദ്ധി അഥവാ കച്ചവട മനശാസ്ത്രം.. പക്ഷെ നല്ല മുട്ടന്‍ ഹെഡ് ഓണ്‍ കോളിഷന്‍ കിട്ടിയാല്‍ മാരുതിയിലുള്ള ഒരുത്തനും പുറത്തെടുക്കാന്‍ ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവും വലിയ ബുള്‍ഡോസരും പാണ്ടിലോറിയും ഒക്കെ ഓടിച്ചു പോയി റോഡ്‌  ഒന്ന് കാലിയടിച്ചപ്പോള്‍ ആണ് വണ്ടി, മോന് റോട്ടില്‍ ഇറക്കാന്‍ കൊടുത്തത്.

ഇത്തരം ജോനരുകളില്‍ ഉള്ള പടങ്ങള്‍ക്ക് വേണ്ടത് ഗതിവേഗം ആണ് ... നല്ല റോളര്‍ കോസ്റെറില്‍ കയറി മാനം മുട്ടെ ഉയര്‍ന്നു കയറിയും ആ പോക്കത്ത് നിന്നും അതിദ്രുതം താഴോട്ടു പതിച്ചും, കാഴ്ചക്കാര്‍ക്ക് കസേരയില്‍ അമര്‍ന്നിരിക്കാന്‍ ഇട കൊടുക്കാത്ത തരത്തിലുള്ള ഗതിവേഗം.. പക്ഷെ ഈ വണ്ടി ഓടുന്ന വഴി നല്ല കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട് റോഡ്‌ ആണ്..ഇവിടെ ഒരു മുപ്പതു നാല്പതു വിട്ടു വണ്ടി കേറി പോവുന്ന പ്രശ്നമില്ല.. കാണുന്നവന് ആവട്ടെ പഴയ ലാമ്പി  ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന പ്രതീതിയും... ആദ്യ ദൃശ്യത്തില്‍ തന്നെ നായകന്‍ കാണികള്‍ക്ക് മുന്നില്‍ എത്തുന്ന ഈ കുപ്പി തുറന്നപ്പോള്‍ തന്നെ കേട്ട് മടുത്ത പഴങ്കഥയുടെ  പുളിച്ച നാറ്റം അടിച്ചു. അച്ഛനില്ലാത്ത നായകന്‍, പണിയില്ലാത്തതു കൊണ്ട്  നേരെ കൈയും കാലും വെട്ടുന്ന കമ്പനിയില്‍ ചേരുന്നു, പതിവുപോലെ മണല്‍ കടത്ത്, വണ്ടി പിടുത്തം തുടങ്ങിയ കുടില്‍ വ്യവസായങ്ങളിലൂടെ അവന്‍ അധോലോകത്തിന്റെ ചട്ടുകം ആയി മാറുന്നു, പിന്നെ ക്ഷണനേരം കൊണ്ട് ദിസൈനെര്‍ ജാക്കെറ്റുമായി വിലസുന്ന രാജാവിന്റെ മകന്‍ രാജുമോന്റെ അണ്ടെര്‍വേള്‍ഡ് പ്രിന്‍സും, മുഴത്തിനു ഒന്ന് പോലെ കുത്തും വെട്ടും നല്ല ചൊവ ചൊവന്ന ചോരപ്പൂക്കളങ്ങളും, ആഘോഷത്തിനു മേമ്പോടിയായി മലയാളിയുടെ ദേശീയോത്സവമായ വൈകീട്ടുള്ള പരിപാടിയും.. പതിവുപടി ഒടക്കി ഒടക്കി ലൈനില്‍ വീഴുന്ന ഒരു ഒടങ്കോല്ലി മന്ദബുദ്ധി നായികയും .. കുറെ അലവലാതി കൂട്ടുകാരും.... കഥ അവിയല്‍ റെഡി..തൊട്ടുകൂട്ടാന്‍ ശരിക്കുള്ള അവിയലിന്റെ തട്ടും കൊട്ടും,....ഓ അതിന്റെ കൂട്ടത്തില്‍ ഒന്ന് കുറിക്കാന്‍ വിട്ടു..മാര്‍ട്ടിന്‍ സ്കൊര്സേസ്സിക്ക് ചെറുതായൊന്നു  പഠിച്ചു നോക്കിയ പോലെ "ഞാന്‍ ശി ഐ ഡി നശീര്‍" എന്നും പറഞ്ഞു ചാടി വീഴുന്ന അണ്ടര്‍കവര്‍ കോപ്പ് (കോപ്പാണ് പോലും)

ഇതേ നായകനെയും, ഇതേ ഉപഗ്രഹങ്ങളെയും, കാമുകിയേയും, വില്ലനെയും, അമ്മയെയും, അമ്മിക്കല്ലിനെയും ഒക്കെ എത്ര കാലമായി നമ്മള്‍ സിനിമകളില്‍ കാണുന്നു. ഇനി എന്താ ക്ലൈമാക്സിലെ ആ ട്വിസ്റ്റ്‌... നാട്ടുകാരാരും തന്നെ സുബ്രമണ്യപുരം കണ്ടിട്ടില്ലല്ലോ... ഗംഭീരം തന്നെ.. രോമാഞ്ചം വരുന്നു... കൊറിയന്‍, ഹോളിവൂഡ്‌ പടങ്ങളെ അടിച്ചുമാറ്റി കോക്ടെയില്‍ ഉണ്ടാക്കി  ചാപ്പയും കുരിശുമൊക്കെ പണിയുന്ന മച്ചാന്മാരോട് കുറച്ചു കാലമായി സുബ്രമണ്യജ്വരം പിടിച്ചു കിടക്കുന്ന മാഷുമാരിലാരോ ചോദിച്ചു, "അങ്ങോട്ട്‌ തമിഴിലേക്ക് നോക്കു. ആ സുബ്രഹ്മണ്യപുരം കണ്ടില്ലേ?  എന്തിനാ ഇംഗ്ലീഷും കൊറിയെന്നുമൊക്കെ അടിച്ചു മാറ്റുന്നത്?" കേട്ട പാതി കേക്കാത്ത പാതി അണ്ണന്‍മാര് സുബ്രഹ്മണ്യപുരം തന്നെ അങ്ങാട് അടിച്ചു മാറ്റി. ഇനിയാരും ചോദിക്കില്ലല്ലോ.  പക്ഷെ ഒരു കാര്യം മാത്രം അങ്ങട്ട് മറന്നു .. ശശികുമാറും സമുദ്രക്കനിയുമൊക്കെ ഒരു ലോജിക്കിന്റെ പുറത്താ സുബ്രമണ്യപുരം പണിതത്.. പക്ഷെ ഇവിടെ അതല്ല സ്ഥിതി.

മലയാള സിനിമ കാണുമ്പോള്‍ പോളണ്ടിനെ പോലെ ലോജിക്കിനെക്കുറിച്ചും ചോദിക്കരുത് എന്ന സമ്പ്രദായം  നിലവില്‍ വന്നിട്ട് കാലം കുറച്ചായി.. എന്നാലും മരുന്നിനു കുറച്ചൊക്കെ ഒരു ബഹുമാനം  ലോജിക്കിനും കൊടുക്കുന്നത് നല്ലതാണ് എന്ന് ഒരു ചിന്ന അഭിപ്രായം എനിക്കുണ്ട്. പക്ഷെ ഇവിടെ അത്തരത്തിലുള്ള യാതൊരു നിര്‍ബന്ധവും സംവിധായകനും തിരക്കഥ എഴുതിയ ആള്‍ക്കും ഇല്ല എന്നുറപ്പ്.  ആദ്യം ബസ് സ്റ്റോപ്പില്‍ കാണുന്നവനോട് സംസാരിച്ചു തുടങ്ങുമ്പോള്‍ (അതും അയാള്‍ നായകനോട് സംസാരിക്കാന്‍ വലിയ താല്പര്യം ഒന്നും കാണിക്കാത്ത വൈയ്റ്റ് ഇട്ടു നിക്കുന്ന ഒരു ടാവ്)  ജയിലില്‍ നിന്നുള്ള വരവടക്കം തന്റെ ജീവിതകഥ വിളമ്പുന്ന ആഖ്യാനരീതിയില്‍ തന്നെ തിരക്കഥാകൃത്തിന്റെ കൈയ്യടക്ക കുറവ് വ്യക്തമാക്കും. അത് പോലെ തന്നെ വിഷ്ണു ബുദ്ധന്റെ മകനെ ചുമ്മാ എടുത്തടിച്ചു പ്രശ്നം സൃഷ്ടിക്കുന്നതിലും, അല്ല ഇത്തരം കൊട്ടഷന്‍ പാര്‍ട്ടികള്‍ക്ക് ബുദ്ധി കുറവാണ് എന്ന് വിചാരിച്ചാല്‍ പോലും ദഹിക്കാന്‍ ഇത്തിരി വിഷമമാണ് .. കണ്ണടച്ച് തുറക്കുന്ന ക്ഷണത്തില്‍ കോടി കെട്ടിയ വിഷ്ണു ബുദ്ധന്റെ കച്ചവട പങ്കാളികള്‍ ഒക്കെ അങ്ങ് കളം മറിഞ്ഞു ചവിട്ടുന്നതിലും, എട്ടാം ക്ലാസ്സും ഗുസ്തിയും ആയവന്‍ എട് പിടി എന്ന് പറഞ്ഞ കണക്കിന് ഡിസൈനര്‍ ജാക്കെട്ടുകളില്‍ കയറുന്നതിലും ഒക്കെ കല്ല്‌ കടിക്കുന്നുണ്ട്‌.... അങ്ങിനെ കഥയില്‍ വരുത്തുന്ന വഴിത്തിരിവുകള്‍ ഓരോന്നും ഏച്ചുകൂട്ടലാണ് എന്ന് കാണുന്നവര്‍ക്ക് തോന്നും. അത് പോലെ തന്നെ പല സമയത്തും നായകന്‍റെ സോഫെസ്ടിക്കേഷന്‍, അയാള്‍ ഇംഗ്ലീഷ് പദങ്ങള്‍ എടുത്തു പറയുമ്പോള്‍ ആക്സെന്റില്‍ നമുക്ക് പിടി തരും.  

ബാബുരാജ് ഹാസ്യനടനായി ജ്ഞാനസ്നാനം കഴിഞ്ഞാണ് വന്നതെങ്കിലും അദ്ദേഹം തന്റെ അതുല്യഭാവപ്രകടനങ്ങള്‍ പുറത്തെടുത്തു തുടങ്ങും മുമ്പ് തന്നെ അഭിനയിച്ച രണ്ടു വേഷങ്ങളെയും കൊന്നു കളഞ്ഞത്കൊണ്ട് നമുക്കങ്ങു ശരിക്കും ചിരിച്ചു മരിക്കാന്‍ ഒക്കില്ല.. അതിനു പകരം നമ്മളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ വന്ന കുരുടി എന്നോ മറ്റോ പേരുള്ള മറ്റൊരു അവതാരം സിനിമയില്‍ ഉടനീളം നമ്മുടെ ഞരമ്പിനു പിടിച്ചു വിലസുന്നുണ്ട്. ഇയ്യാളെ ഒന്ന് മൂക്ക് കയര്‍ ഇടാന്‍ ആരുമില്ലേ എന്ന് ആരും അറിയാതെ ചോദിച്ചു പോവും... ചങ്ങാതിയുടെ ഞെക്കി തുറുപ്പിച്ച ഹാസ്യാഭിനയം കണ്ടാല്‍. രോഹിണിയും കുഞ്ചനും സുദേഷ് ബെറിയും മാത്രമേ പിന്നെ കണ്ടു പരിചയം ഉള്ള നടീനടന്മാര്‍ ആയി മുഖം കാണിക്കുന്നുള്ളൂ.. അതില്‍ രോഹിണിയുടെ സെന്റിമെന്റ്സ് രംഗങ്ങള്‍ വരുമ്പോള്‍ ഷെഹനായി അടിച്ചത് സീരിയസ് ആയിട്ടാണെങ്കില്‍ പരമ ബോറായി, തമാശക്കാണെങ്കില്‍ അത് ത്രീ ഇടിയറ്സില്‍ നിന്നും കോപ്പിയടിയും ആയി..  ഇങ്ങനെ ഒക്കെ പറയുമ്പോഴും ഒരു കാര്യത്തില്‍ ദോഷം പറയരുതല്ലോ. യുവരാജാവ് നല്ല പണിയറിയുന്ന തച്ചന്മാരുടെ കൈയ്യില്‍ കിട്ടിയാല്‍ പാസ്സ് മാര്‍ക്ക് വാങ്ങി കടന്നു കൂടും എന്ന് തോന്നുന്നു.. അതിനുള്ള വെടിയും  പുഹയുമൊക്കെ സ്റൊക്കുണ്ട്. സ്ഥായിയായ ഭാവം മസിലുപിടിയായത് കൊണ്ട് ഈ പാര പ്രിഥ്വിക്കാണ്‌ എന്നാണു ആദ്യ വിലയിരുത്തല്‍

പടത്തിന്റെ ടൈറ്റില്‍ കാര്‍ഡ് അടിക്കുമ്പോള്‍ കാണിക്കാന്‍ ഷൂട്ട്‌ ചെയ്തു വെച്ച് പിന്നീട് ഒഴിവാക്കിയ രംഗം: സംവിധായകന്റെ പൂജാമുറി, ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന നാല് ഫോട്ടോകള്‍, അതിനു മുമ്പില്‍ ധ്യാന നിമഗ്നനായി കൈയ്യില്‍ മണിയുമായി അദ്ദേഹം ...  "ഓം രാം ഗോപാല്‍ വര്‍മ്മായ നമഹ... ഓം ശശികുമാരായ നമഹ... ഓം സമുദ്രക്കനിയായ നമഹ... ഓം ക്വെന്റിന്‍ ടാരന്റിണോആയ നമഹ.."

അടിക്കുറിപ്പ്: മധ്യവയസ്സുകഴിഞ്ഞ സൂപ്പര്‍ താരങ്ങളും, സൂപ്പര്‍ സംവിധായകരും ഒക്കെ മാറി നില്‍ക്കണം എന്ന് പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്... ഇതുവരെ കണ്ട പുതുനാമ്പുകളില്‍ ഒന്നിന് പോലും അങ്കിള്മാര് ഇനി ഒന്ന് മാറി നിന്നേ ഞങ്ങള്‍ പിള്ളേര് പുതിയ കളി കളിച്ചു കാട്ടി തരട്ടെ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതുവരെ കണ്ടിട്ടുള്ള പിത്തളയും പാട്ടയുമൊക്കെ ഒന്ന് തിളങ്ങിക്കിട്ടാന്‍ നല്ല പോലെ പഴയ പുളിയിട്ടു ഒരു പാട് ഉരച്ച് തള്ളേണ്ടി വരും..

ഞായറാഴ്‌ച, ഫെബ്രുവരി 05, 2012

നമുക്ക് തൂങ്ങാന്‍ വിവാദക്കുരിശുകള്‍

ഇതാ യേശു വിപ്ലവകാരിയോ അല്ലയോ.... വിവാദങ്ങള്‍ക്കായി നാക്ക് നീട്ടിയിരിക്കുന്നാ പണിയില്ലാ മലയാളിക്ക് മുമ്പില്‍ സഖാവ് മറ്റൊരു എല്ലിന്തുണ്ട് കൂടി നീട്ടിയെറിഞ്ഞിരിക്കുന്നു.. അത് വന്നു നിലം മുട്ടും മുമ്പേ ചാടി എടുത്തു കടിപിടി കൂടാന്‍ പ്രബുദ്ധ കേരളത്തിന്റെ പങ്കപ്പാടുകള്‍... എന്തൊക്കെ കാണിച്ചു പൊതുജന കഴുതയെ മയക്കി ഇരുത്തും എന്ന് കരുതിയിരിക്കുന്ന മാധ്യമ കുറുക്കന്മാര്‍ അത് പഞ്ഞകാലത്തെ ചാകരയാക്കുന്നു. പൊന്നാങ്ങള പടമായാലും വേണ്ടില്ല നാത്തൂന്‍ കാറിക്കരയണതു കാണണം എന്ന മട്ടില്‍ തീയാളാന്‍ എണ്ണയൊഴിച്ച് വിടുന്ന "രാഷ്ട്രീയ മിത്രങ്ങള്‍" (കക്ഷി രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല എന്നതാണ് വാസ്തവം... അവരൊക്കെ ഒരു വലിയ കുടുംബമാണ്.. നീ എന്റെ പുറം ചൊറിയു ഞാന്‍ നിനക്ക് ചൊറിഞ്ഞു തരാം എന്ന് പറഞ്ഞു ഈ കറക്കു കമ്പനി കൊണ്ട് നടത്തുന്ന കള്ളക്കൂട്ടം). അനാവശ്യ വിവാദങ്ങളില്‍ പുര കത്തിക്കുംബോഴല്ലേ അവര്‍ക്ക് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു കഴുക്കോല്‍ ഊരാന്‍ പറ്റുകയുള്ളൂ.

നമ്മുടെ ഒക്കെ വിലപ്പെട്ട സമയം അപഹരിച്ചു കൊണ്ട് ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ട് വരുന്ന വിവാദങ്ങളില്‍, തൊണ്ണൂറ്റി ഒമ്പത് ശതമാനവും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതുണ്ടാവുന്നതുകൊണ്ട്  യാത്രൊരു പ്രയോജനവും ഇല്ലാത്ത അനാവശ്യ വിഷയങ്ങളില്‍ ആണ്. എന്നിരുന്നാലും അങ്ങിനെ പറഞ്ഞു അവയെ എല്ലാം തീര്‍ത്തും അവഗണിക്കാനും സാധിക്കില്ല. ഇതിനെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യം ഇത്തരം അനവസരത്തിലുള്ള പ്രയോജനരഹിതമായ വിവാദങ്ങള്‍ കൊണ്ട് ഇത് സൃഷ്ടിക്കുന്നവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്ത് എന്നാതാണ്.. ഒറ്റ നോട്ടത്തില്‍ അനാവശ്യം എന്ന് തോന്നുന്നുന്ടെകിലും ഇത്തരം പല വിവാദങ്ങളുടെയും പിറകില്‍ വ്യക്തമായ ഒരു അജണ്ട ഉണ്ട്..കാതലായ പ്രശ്നങ്ങളില്‍ നിന്നും സാമാന്യ ജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് ഏറ്റവും അധികം വിവാദങ്ങള്‍ ചമയ്ക്കപ്പെടുന്നത് എന്നതാണ് വാസ്തവം. പഴകി പതിഞ്ഞ ഒരു ചാണക്യതന്ത്രം.

ഇനി "വിപ്ലവകാരിയായ യേശു" എന്ന വിവാദം തന്നെ എടുക്കാം. ഈ ഒരൊറ്റ വിവാദം കൊണ്ട് സഖാവ് പല മരങ്ങള്‍ക്കൊരുമിച്ചാണ് കല്ലെറിഞ്ഞിട്ടുള്ളത്.  ആദ്യമരം പിറവത്തെ വോട്ടര്‍ തന്നെ..പിന്നെ അപ്പുറത്ത് പാര്‍ട്ടി കോണ്‍ഗ്രസ്‌, അതിന്റെ അപ്പുറത്ത് ആസ്പത്രി ഉടമകള്‍... അങ്ങിനെ പോകുന്നു കളികള്‍. ഒന്നാലോചിച്ചു നോക്കൂ, വികസനം, അഴിമതി, സാമൂഹ്യ നീതി, തുടങ്ങിയ വിഷയങ്ങളെ പറ്റി വേവലാതിപ്പെടേണ്ട പിറവം വോട്ടര്‍ ഇനി എന്ത് ചര്‍ച്ച ചെയ്യും? പ്രസ്ഥാനതിലുണ്ടാവുന്ന മൂല്യ ശോഷണത്തെ പറ്റിയും, വിഭാഗീയതയെ പറ്റിയും, നയ രൂപീകരണത്തെ പറ്റിയും ഒക്കെ ചര്‍ച്ച ചെയ്യേണ്ട പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ ഇപ്പോള്‍ മുഖ്യ വിഷയം എന്താവും? ഒരു പാട് ശ്രമഫലമായി മെല്ലെ മെല്ലെ ന്യൂസ്‌ റൂമിലും സൈബര്‍ ലോകത്തും ചര്‍ച്ചകളുയര്‍ത്തി പൊതുജനശ്രദ്ധ തങ്ങളുടെ സമരങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന നര്സുമാര്‍ ഇപ്പോള്‍ ആരായി?.... ഇനി ബൈബിളില്‍ മുങ്ങി തപ്പിയും, മൊഴിയും മറു മൊഴിയും വ്യാഖ്യാനിച്ചും വിവാദ ലഹരിയില്‍ മുഴുകി കേരള സമൂഹത്തിനു കുറച്ചു നാള്‍ ആറാടാം. ഇനി  എങ്ങിനെ ഒക്കെ ചര്‍ച്ച ചെയ്താലും കടിപിടി കൂടിയാലും,  യേശു ഒരു വിപ്ലവകാരിയാണോ അല്ലെയോ എന്ന വിഷയത്തില്‍ ഏതായാലും ഒരു  തീരുമാനം ആര്‍ക്കെങ്കിലും  എടുക്കാന്‍ പറ്റുമോ?  അവിടെയാണ് ട്രാപ് വെച്ചിരിക്കുന്നത്..

അത് പോലെ തന്നെയാണ് മറ്റു വിവാദ നിര്‍മാതാക്കളുടെയും, സംഭവം കൂടെ നിന്ന് കൊഴുപ്പിക്കുകയും, എതിര്‍ത്ത് നിന്ന് ആക്രമിച്ചു വഷളാക്കുകയും ചെയ്യുന്ന തല്‍പ്പരകക്ഷികളുടെയും ഉദ്ദേശ ലകഷ്യങ്ങള്‍. ഇതിനിടയില്‍  കാണുന്ന ഒരു അപകടകരമായ പ്രവണത എന്തെന്നാല്‍ മുമ്പൊക്കെ നിരുപദ്രവകാരികള്‍ ആയിരുന്ന പല വിവാദങ്ങള്‍ക്കും ഇപ്പോള്‍ രൂപപരിണാമം സംഭവിച്ചു മുന നീണ്ടുവരുന്നത്‌ നാട്ടില്‍, അല്ലാതെതന്നെ വേര് പിടിച്ചിട്ടുള്ള വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതിനാണ്. ആ നിലക്ക് ഈ വന്നു വീഴുന്ന എല്ലിന്‍ തുണ്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് പൊതുജനങ്ങള്‍ മാത്രമല്ല... ചോര മണത്തു നടക്കുന്ന ഒരു ചെന്നായ്ക്കൂട്ടവും ഉണ്ട് എന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. അവര്‍ പക്ഷെ ആ എല്ലിന്‍ തുണ്ടിനു വേണ്ടിയല്ല കൂട്ടത്തില്‍ കടിപിടി കൂട്ടുന്നത്‌... അവര്‍ക്ക് വേണ്ടത് പച്ച മാംസമാണ്. വിവാദങ്ങളുടെ മുമ്പില്‍ മയങ്ങി നില്‍ക്കുന്ന നമുക്ക് ഒരു പക്ഷെ പലപ്പോഴും ആ ചോരക്കൊതി  ദൃശ്യമായി എന്ന് വരില്ല. ഒടുവില്‍ അത് വരുത്തിവെക്കുന്ന വന്‍ ദുരന്തങ്ങള്‍ കണ്ടുകൊണ്ടായിരിക്കും നമ്മുടെ കണ്ണുകള്‍ തുറക്കുക.

ഇനി വേറെ ഒരു രീതിയില്‍ ചിന്തിച്ചു നോക്കൂ, ഇത്തരം വിവാദങ്ങള്‍ ഇല്ലെങ്കില്‍ നമ്മള്‍ എന്ത് ചര്‍ച്ച ചെയ്യും, എന്ന രീതിയില്‍. ഇത്തരം വിവാദങ്ങളുടെ അസാന്നിധ്യം, നമ്മുടെ ശ്രദ്ധ കാതലായ പ്രശ്നങ്ങളിലേക്ക് ആയിരിക്കും നീങ്ങുക്ക... അപ്പോള്‍ ആവട്ടെ, ഇത്തരം അനാവശ്യ വിവാദങ്ങളുടെ നെടു നായകത്വം വഹിക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്ന പല ചോദ്യങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരും എന്ന് തീര്‍ച്ച... അവിടെയാണ് അവരെ ഇത്തരത്തിലുള്ള വിവാദ സൃഷ്ടികള്‍ക്ക് പ്രേരിപ്പിക്കുന്നത്... എല്ലാവരെയും ബീവറേജസ് പ്രചരിപ്പിക്കുന്ന ലഹരിയിലും, ആള്‍ദൈവങ്ങള്‍ നല്‍കുന്ന ഭക്തിയുടെ ലഹരിയിലും മയക്കി കിടത്താന്‍ പറ്റില്ലല്ലോ... അവര്‍ക്ക് ലഹരി പകര്‍ന്നു നല്‍കാനാണ് ഇത്തരം വീര്യം കൂടിയ വിവാദ രസായനങ്ങള്‍ കാച്ചി കുറുക്കി എടുക്കുന്നത്. അത് മദ്യത്തിന്റെയും ഭക്തിയുടെയും ലഹരിയില്‍ മയങ്ങാത കഴുതകളെ മയക്കി കിടത്തിക്കോളും.. അപ്പോള്‍ അവര്‍ക്ക് പുര കത്തിക്കുകയോ.. വാഴ വെട്ടുകയോ... കഴുക്കോല്‍ ഊരുകയോ .. എന്ത് വേണമെങ്കിലും ആവാം...
 

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

ധോണിയുടെ ചോര ആര്‍ക്കൊക്കെ വേണം?

ഒന്ന് കാലിടറാന്‍ കാത്തിരുന്ന മാതിരിയാണ് തമ്പുരാക്കന്മാര്‍ എല്ലാവരും പ്രതികരിക്കുന്നത്. ലങ്കന്‍ ആക്രമണത്തെ സിക്സര്‍ തൂക്കി ലോകകപ്പ്‌ നേടി തന്നതിന്റെ മണം നമ്മുടെ ചുറ്റില്‍ നിന്നും പോയിട്ടില്ല.. അതിനു മുമ്പ് തന്നെ അവര്‍ക്കൊക്ക ധോനിയുടെ ചോര വേണം.. മുംബൈ, ചെന്നൈ, ദില്ലി... പോലെയുള്ള ഒരു മഹാനഗരത്തിലെ ഉന്നത ശ്രേണിയില്‍ നിന്നും ബി സി സി ഐയിലെ ഗോഡ് ഫാദര്‍മാരുടെ ചെറുവിരല്‍ തൂങ്ങി കയറി വന്നതല്ല ഈ റാഞ്ചിക്കാരന്‍. സ്വന്തം കഴിവ് കൊണ്ട് പടി പടിയായി പിടിചെടുതതാണ് നായകസ്ഥാനം.. ഗാംഗുലിയോടുള്ള വൈരാഗ്യം മൂത്ത് ചവുട്ടി പുറത്താക്കിയപ്പോള്‍, കുറച്ചു കാലത്തേക്ക് ആ മുള്‍ക്കിരീടം വെക്കാന്‍ ഒരു തല എന്ന് മാത്രമേ ബി സി സി ഐ തമ്പുരാന്മാര്‍ ആ തൊപ്പി വെച്ച് കൊടുത്തപ്പോള്‍ കരുതിയിരുന്നുള്ളൂ.. പക്ഷെ ആദ്യം ട്വന്റി ട്വന്റി ലോകകപ്പ്‌ എടുത്തു ചുംബിച്ചു കൊണ്ട് അവരെ അമ്പരപ്പിച്ചു കളഞ്ഞു അദ്ദേഹം.. പിന്നെ പടി പടിയായി ഓരോ ക്രിക്കെറ്റ് പ്രേമികളുടെയും ബഹുമാനം പിടിച്ചു വാങ്ങുകയായിരുന്നു ക്യാപ്ടന്‍ കൂള്‍. കഴിഞ്ഞ വര്ഷം ലോക കപ്പു നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിലെ ദൈവങ്ങള്‍ മുതല്‍ നോക്ക് കൂലിക്കാര്‍ വരെ ആഹ്ലാദ നൃത്തം ചവുട്ടിയപ്പോഴും ആ ആരോഹണത്തെ സമചിത്തതയോടെ ഒരു പുഞ്ചിരിയില്‍ ആഘോഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അവിടെയാണ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ പക്വത ഉള്ള ഒരു നായകന്‍റെ സാന്നിധ്യം നമ്മള്‍ അറിഞ്ഞത്.

പക്ഷെ നമ്മുടെ എല്ലാം സ്മരണകള്‍, ഒടുവില്‍ കഴിഞ്ഞ കളി വരെ മാത്രമേ ഉള്ളൂ എന്ന സത്യം  നാം വീണ്ടും തെളിയിക്കുന്നു. പതിവ് പോലെ സ്വന്തം കഴിവില്‍ കയറിയ എല്ലാവനെയും ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ വലിച്ചു താഴെയിടാനുള്ള നമ്മുടെ വ്യഗ്രത നാം ഇവിടെയും കാണിച്ചു കൊണ്ടിരിക്കുന്നു.. അദ്ധേഹത്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടു.. അത് നന്നായി അറിയുന്ന തമ്പുരാന്മാരും അതിനു വഴി ഒരുക്കുന്ന രീതിയില്‍ തന്നെ ആണ് ചീട്ടിറക്കുന്നത്. പക്ഷെ അവിടെയും അദ്ദേഹം അന്തസ്സും വിവേകവും കാണിച്ചു. തന്റെ പ്രസ്താവനയിലൂടെ, തനിക്കു തൊപ്പി താഴെ വെക്കാന്‍ ഒരു മടിയുമില്ല എന്ന് തുറന്നടിച്ചു കൊണ്ട്. അവിടെയാണ് തിരിഞ്ഞു നിന്ന് കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന ഓരോ ദൈവങ്ങളില്‍ നിന്നും ഈ ജാര്‍ക്കണ്ടുകാരന്‍ വ്യത്യസ്തനാവുന്നത്.

ഇനി നമുക്ക് ഇന്നത്തെ സാഹചര്യം ഒന്ന് നോക്കാം.. തുടരെ  തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് വിദേശത്ത് കഴിഞ്ഞ രണ്ടു ടെസ്റ്റ്‌ പരമ്പരയും കടന്നു പോയത്.. ആദ്യം ഇംഗ്ലണ്ടില്‍ .. പിന്നിതാ ആസ്ട്രേലിയയില്‍.. ഈ പരാജയങ്ങളില്‍ ക്യപ്ടന്റെ പങ്കു എന്താണ്.... മുന്നൂറു റണ്‍സില്‍ കൂടുതല്‍ ആസ്ട്രേലിയയില്‍ ഒറ്റ ഇന്നിങ്ങ്സില്‍ പോലും നമുക്ക് നേടാന്‍ ആയില്ല.. സച്ചിന്‍, സെവാഗ്, ദ്രാവിഡ്‌, ലക്ഷ്മണ്‍ എന്ന വന്‍ പുലികള്‍ അടങ്ങിയ ബാറ്റിംഗ് നിരയ്ക്ക്.  ആകെ ഒരു സെഞ്ചുറി അവസാന ടെസ്റ്റില്‍ കൊഹ് ലി  അടിച്ചത്.. അങ്ങിനെ അമ്പേ പരാജയപ്പെട്ട ഒരു ബാറ്റിംഗ് നിര വെച്ചു ഇതു ക്യാപ്ടനാണ് മഹാല്‍ഭുതം കാണിക്കാന്‍ സാധിക്കുക. ഗംഭീറും, സേവാഗും ചേര്‍ന്ന് നേടിയ ഏറ്റവും വലിയ ഓപ്പെനിംഗ് കൂട്ടുകെട്ട് ഇരുപത്തി ഏഴാണ്... ഒരു ഇന്നിങ്ങ്സില്‍ പോലും ഒരു അടിത്തറ പണിയാന്‍ പരാജയപ്പെട്ട ഒരു ബാറ്റിംഗ് നിര വെച്ച്  സാക്ഷാല്‍ ഒടയതമ്പുരാന്‍ പോലും പച്ച തൊടില്ല..  പിന്നല്ലേ ധോണി.. പിന്നെ ബൌളര്‍മാര്‍... ഇഷാന്ത് ശര്‍മ എന്ന ഓപ്പെനിംഗ് ബൌളര്‍ ഒടുവിലായി രണ്ടു വിക്കറ്റില്‍ കൂടുതല്‍ എടുത്ത ഒരു കളി ഞാന്‍ മറന്നു. അത് പോലെ വിദേശത്ത് ആദ്യ സീരിസ് കളിക്കുന്ന ഉമേഷ്‌ യാദവില്‍ നിന്നും അധികം പ്രതീക്ഷിക്കുന്നതും ശരിയല്ല... ഇനി ഫീല്‍ടിന്ഗോ.. കാലില്‍ അമ്മി കെട്ടിയ പോലെയും കൈയ്യില്‍ വെണ്ണ തേച്ച പോലെയും ആണ് നാല്പതു തികയുന്ന സട കൊഴിഞ്ഞ സിംഹങ്ങള്‍ കളിക്കളത്തില്‍ നിന്നിരുന്നത്.. ലക്ഷ്മണ്‍ കൈവിട്ട ക്യാച്ച് കളെ പറ്റി ആരും അധികം സംസാരിച്ചു കണ്ടില്ല... പോണ്ടിങ്ങും ക്ലാര്‍ക്കും അടിച്ചു കയറിയ രണ്ടാം ടെസ്റ്റില്‍, രണ്ടു പേര്‍ക്കും ദാനം ചെയ്തത് ഈരണ്ടു ലൈഫ് ആണ്... അതും ആദ്യ മൂന്നു വിക്കെറ്റുകള്‍ പെട്ടന്ന് വീഴ്ത്തി മേല്‍ക്കൈ നേടിയ ശേഷം.. കഴിഞ്ഞ ട്വന്റി ട്വെന്റി മാച്ച് എട്ടു വിക്കറ്റിനു നാം ജയിച്ചപ്പോള്‍ ടീം ഫീല്‍ഡ് ചെയ്യുന്നത് കണ്ടോ? ചെറുപ്പം പിള്ളേര്‍ ചാടി വീണു തടയുന്ന റണ്ണുകള്‍, എടുക്കുന്ന ക്യാച്ച് കള്‍, നേടുന്ന റണ്നൌടുകള്‍.... അവിടെ ആ വ്യതാസം വിവരമുള്ളവര്‍ക്ക് മനസ്സിലാകും.. എല്ലാവര്ക്കും സുവര്‍ണ കാലഘട്ടം ഉണ്ട്.. മൂന്ന് സട കൊഴിഞ്ഞ സിംഹങ്ങളെ ഒരുമിച്ചു കളിപ്പിക്കുന്നതിലെ റിസ്ക്‌ ഏറ്റവും കൂടുതല്‍ കാണുന്നത് ഫീല്ടിങ്ങില്‍ ആണ്. പ്രായതോടൊപ്പം റിഫ്ലെക്സ് കുറഞ്ഞു വരുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് വന്‍ മതില്‍ ചോര്‍ന്നു ഏഴു തവണ കുറ്റി ഊരി തെറിച്ചത്‌.  ഇവിടെ ക്യാപ്ടന്‍ എന്ത് തെറ്റ് ചെയ്തു. ഇനി ഈ ക്യാപ്ടനെ കൂടാതെ അല്ലെ അവസാന ടെസ്റ്റ്‌ കളിച്ചത്.. അവിടെ എന്ത് സംഭവിച്ചു?.

ഇനിയാണു വിവേക ശൂന്യമായ ഈ നീക്കത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നത്. ധോനിയെ മാറ്റി നിര്‍ത്തി സെവാഗിനെ കൊണ്ട് വരാനാണ് എല്ലാവരും പറയുന്നത്.. അതിന്റെ കാരണം ആയി പറയപ്പെടുന്നത്‌ സെവാഗ് സ്വയം ധോനിയെക്കാള്‍ ക്യാപ്ടന്‍ ആവാന്‍ യോഗ്യന്‍ താനാണെന്ന് കരുതുകയും, ധോണിയുടെ കീഴില്‍ മര്യാദക്ക് കളിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ക്രിക്കെറ്റ് ആദ്യന്തികമായി ഒരു ടീം ഗെയിം ആണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം സ്ഥാനലബ്ദി  മൊത്തം ടീമിന്റെ ജയത്തെക്കാള്‍ വലുതായി കാണുന്ന ഒരാള്‍ ജയിക്കാനുള്ള വാഞ്ചയോട് കൂടി കളിക്കാതിരുന്നാല്‍.. ബുദ്ധിയുള്ളവര്‍ അയാളെ - അയാള്‍ എത്ര കൊല കൊമ്പനായാലും ടീമില്‍ നിന്നും തൂക്കി എറിയുക അല്ലെ ചെയ്യേണ്ടത്... അല്ലാതെ പട്ടും വളയും കൊടുത്തു പടിയേറ്റ് നടത്തുകയാണോ?. ഇനി മറ്റൊരു കാര്യം കൂടി .. ഒരു മികച്ച ടീം പ്ലയെര്‍, കളിയുടെ സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്... എന്ത് സാഹചര്യം ആയാലും തനിക്കു തോന്നിയ മട്ടില്‍ മാത്രമേ സെവാഗ് കളിക്കുന്നത് കണ്ടിട്ടുള്ളൂ... അത് മൊത്തം ടീമിന് മാതൃക ആകേണ്ട ഒരു ക്യാപ്ടന്‍ എന്ന രീതിയില്‍ എത്ര കണ്ടു അനുപേക്ഷനീയമായ ഒരു കാര്യമാണ് എന്നും ചിന്തിക്കേണ്ടതാണ്. ഇനി സെവാഗിന്റെ ക്യാപ്ടന്‍ ആയുള്ള പ്രകടനം. ഡല്‍ഹി ഡെയര്‍ ടെവിള്സിനു ഐ പി എല്ലിലുള്ള സ്ഥാനം നോക്കിയാല്‍ ബോധ്യമാവും..

അങ്ങിനെ പറയുമ്പോള്‍ ഈ നീക്കത്തിന് പിറകില്‍ ആകെ ഉള്ള കാരണം ഒന്ന് മാത്രമാണ്... ഈ തോല്‍വിയുടെ പാപഭാരം ധോനിയുടെ തലയില്‍ വെച്ചു കെട്ടി എല്ലാം ഒരു കുഴി കുഴിച്ചു മൂടുക..അത് വഴി തല്‍ക്കാലം ബി സി സി ഐ തമ്പുരാക്കന്മാരുടെ തടി കേടാവാതെ നോക്കുക  പിന്നെ പതുക്കെ നാട്ടില്‍ വന്നാല്‍ ടെര്‍നിംഗ് പിച്ചുകള്‍ ഉണ്ടാക്കി ചെറുകിട ടീമുകളെ തോല്‍പ്പിച്ചു സൌകര്യപൂര്‍വ്വം ആളാവാം.. അപ്പോള്‍ എല്ലാം  മറന്നു കയ്യടിക്കാനും തുള്ളി കളിക്കാനും നമ്മളുണ്ടല്ലോ.. ടീം ജയിച്ചു കേറുമ്പോള്‍ വെളുക്കെ ചിരിച്ചു നിന്ന് കളിച്ച പിള്ളാരെ തള്ളി മാറ്റി ശില്പ ഷേട്ടിയുടെയും, പ്രീതി സിന്റയുടെയും കൂടെ നിന്ന് ശ്രീനിവാസനും രാജീവ് ശുക്ലയും അശ്ലീല ചിരിയും  ചിരിച്ചു  പടമെടുക്കും. അത് കഴിഞ്ഞു അടുത്ത ഫോറിന്‍ ടൂറില്‍ കളസം കീറുമ്പോള്‍ (പണ്ട് സുകുമാരന്‍ സുഭദ്രാ കുമാരി തങ്കച്ചി അല്ലെങ്കില്‍ വേറൊരു തങ്കച്ചി എന്ന് പറഞ്ഞ പോലെ) ബി സി സി ഐക്കാര്‍ അപ്പോഴത്തെ സൗകര്യം പോലെ വേറൊരു ധോണിയെ കഴുത്തു വെട്ടി അടിയന്തിരം നടത്തും. .. അല്ലാതെ ഈ സെലെക്ടര്മാരും ബി സി സി ഐക്കാരും കുരിശുകള്‍ ഒന്നും ചുമക്കില്ല.. തോല്‍വിയുടെ പാപഭാരം ചുമക്കാന്‍ ധോനിയെപ്പോലുള്ള ബലിയാടുകളെ അവര്‍ ഒരുക്കി നിര്‍ത്തിക്കോളും.  പാവം ധോനിയോട് സഹതാപം.. വിവരമില്ലാതെ മുറവിളി കൂട്ടുന്ന സാധാരണ കാണികളോടും സഹതാപം... 


ഒരു പിന്‍കുറിപ്പ്: ഇനി ഈ ക്യാപ്ടന്സിയിലുള്ള മാറ്റം ഉദ്ദേശ ശുദ്ധിയോടെ ഭാവി മുന്നില്‍ കണ്ടു കൊണ്ടിട്ടനെങ്കില്‍ അവര്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് കൊഹ് ലിയില്‍ ആണ്.. ഒന്നോ രണ്ടോ സീരീസ്‌ ധോനിയുടെ കീഴില്‍ ഗ്രൂം ചെയ്തെടുത് സ്ഥാനം പതുക്കെ കൈമാറുക.. അതെ സമയം കൂടുതല്‍ പുതുരക്തങ്ങളെ ഉള്‍പെടുത്തി ടീമിന്റെ  അലകും പിടിയും മാറ്റി എടുക്കുകയും ചെയ്യാം... പക്ഷെ ഈ കള്ളന്മാരുടെ ഉദ്ദേശം അതൊന്നുമല്ല ഒരു താല്‍ക്കാലിക നാടകം മാത്രമാണ് എന്ന് നമുക്കൊക്കെ അറിയാത്തതാണോ? 


വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012

മുല്ലപ്പെരിയാര്‍ ടൂറിസം പൊടി പൊടിക്കുമ്പോള്‍

എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ്, മിനിമം ആഴ്ചയില്‍ രണ്ടു വെച്ച് വിദഗ്ദ സംഘങ്ങള്‍ മുല്ലപ്പെരിയാരിലോട്ടു വെച്ച് പിടിക്കുന്നു. പരിവാരങ്ങളോട് കൂടി ഡാമും ചുറ്റി നടന്നു കണ്ടു, സുരേഷ് ഗോപിയുടെ ഭാഷയില്‍ മൃഷ്ടാന്നവും ഭുജിച്ചു, ഏമ്പക്കവും വിട്ടു പോകുന്ന കലാപരിപാടി കുറച്ചു കാലമായി നിര്‍ബാധം തുടര്‍ന്ന് കൊണ്ട് പോവുന്നു. കുറച്ചു അടുത്തൂണ്‍ പറ്റാറായ ഗോസായിമാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍, നല്ല കാലാവസ്ഥയുടെ സുഖവും അനുഭവിച്ചു ഒരു ടൂറിസം പരിപാടി. ശുഭയാത്ര...അത് കഴിഞ്ഞു അങ്ങ് കേന്ദ്രത്തില്‍ തിരിച്ചെത്തി  കേരളത്തിന്റെ മണ്ടക്കിട്ട് ഒരു കിഴുക്കും... ഒരു കൊട്ടും.. എല്ലാം പുഹ എന്ന മട്ടില്‍, തൊട്ടും തൊടാതെയും ചില പ്രസ്താവനകളും.... ഈ കാഴ്ചകള്‍ കാണുമ്പോള്‍,  ഇതപറ്റി കേള്‍ക്കുമ്പോള്‍,  വായിച്ചറിയുമ്പോള്‍,  മനസ്സില്‍ നിറയുന്നത് ഒരു പാട് ചോദ്യങ്ങളാണ്. എന്തിനാണ് ഇത്രയേറെ പഠന സംഘങ്ങള്‍ അവിടെ കയറി ഇറങ്ങുന്നത്.. അവര്‍ എന്താണ് പഠിക്കുന്നത്.. എന്തൊക്കെ അവര്‍ മനസ്സിലാക്കി.. ആരെ സഹായിക്കാനാണ് ഈ പഠനങ്ങള്‍.. ആര്‍ക്കു വേണ്ടിയാണ് ഈ ദൌത്യ ടൂറിസ്റ്റുകള്‍ വന്നു കാഴ്ച കണ്ടു പോകുന്നത് .. ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം...ഇവര്‍ക്കൊക്കെ ആര് ചിലവിനു കൊടുക്കുന്നു.. അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍. അല്ല ഇതൊക്കെ ചോദിക്കാനും .. അഥവാ ആരെങ്കിലും ഇതൊക്കെ ചോദിച്ചാല്‍ ഇതിനൊരു മറുപടി നല്‍കാനും ആരുണ്ടാവും... ആര്‍ക്കാണ് അതിനൊക്കെ സമയം... സൗകര്യം.

അപ്പോള്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്‌?.. സമരം ഓരോരോ ദിവസമായി വെച്ചും വലിച്ചും മുടന്തിയും നീങ്ങുന്നു. ഇടക്കൊക്കെ മൂപ്പിക്കാന്‍, ആത്മാര്‍ഥതയുടെ തരിമ്പും തൊട്ടു തീണ്ടാതെ മന്ത്രി പുംഗവന്‍,  ജോസെഫ് സാര്‍ ഒരു ഗീര്‍ വാണവും വിട്ടേച്ചു ഒരു പോക്ക് പോവും. പാവം കുറെ സമര സമിതിക്കാര്.... പട്ടിണി പാവങ്ങള്.... ആത്മാര്‍ഥമായി തമ്പുരാന്മാര് കനിയും എന്ന് വെച്ച് തുടര്‍ന്ന് കൊണ്ട് പോവുന്ന സമരം. അതിനെ തെല്ലെങ്കിലും ആത്മാര്‍ഥതയോടെ പിന്തുണച്ചിരുന്ന സൈബര്‍ വയ്താരിയും മെല്ലെ മെല്ലെ പെയ്തോടുക്കിയ പോലെ ഒന്നൊന്നായി തങ്ങളുടെ ദൈനംദിന പ്രാരബ്ദങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.

ഇതൊന്നും വേറൊന്നും കൊണ്ട് ഉണ്ടാവുന്നതല്ല... ഇച്ചാശക്തി ഇല്ലാത്ത ഒരു നേതൃത്വത്തെ വോട്ടു കുത്തി ഭരിക്കാന്‍ അയക്കുന്നത് കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്.... ശരിക്കും വിഷമം തോന്നുന്നുണ്ട് ഡാം ഇപ്പൊ പൊട്ടും എന്ന ഭീതിയില്‍ ഉറക്കം കളഞ്ഞു ജീവിച്ചു തള്ളുന്ന പാവം അമ്മമാരെയും കുട്ടികളെയും പറ്റി... പാതവക്കില്‍ ദുര്‍ബലമായി സമരം തുടരുന്ന പാവം സമരക്കാരെ പറ്റി..... അവര്‍ക്ക് മുമ്പിലൂടെ ഇനിയും മുല്ലപെരിയാര്‍ ടൂറിസ്റ്റു സംഘങ്ങളുടെ വാഹന വ്യൂഹങ്ങള്‍ പൊടി പറത്തി കുതിച്ചു പായും, അവരോടൊപ്പം ആഘോഷമായി മാധ്യമപ്പടയും പരിവാരങ്ങളും എസ്കോര്‍ട്ട് പോവും... സര്‍ക്കാരിന്റെ കീശ ആ വകയിലും ഒന്ന് ചുരുങ്ങും... അല്ലാതെ ഒന്നും നടക്കാന്‍ പോവുന്നില്ല.. ഡാം പൊട്ടിയാല്‍ നഷ്ടമാര്‍ക്ക്... ആ പാവങ്ങള്‍ക്ക് തന്നെ... അങ്ങനെ സംഭവിച്ചാലും, പിന്നെയും ഇറങ്ങും ദുരന്ത കാഴ്ചകള്‍ കണ്ടു ആസ്വദിക്കാന്‍ ഗോസായിമാരുടെ ടൂറിസ്റ്റ് സംഘങ്ങള്‍....