വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

കോട്ടയത്ത്‌ ഒരു ഹസീന ഉണ്ടായിരുന്നു

പകല്‍ സമയം അടുപ്പില്‍ തീ പുകയനുള്ള വക കണ്ടെത്താനുള്ള പാടും... വൈകുന്നേരം ടി വിക്ക് മുന്നിലെ ഐ പി എല്‍ നേരം കൊല്ലലും മൂലം വല്ലപ്പോഴുമുള്ള "കുത്തി കുറി" ആഴ്ചയിലൊരിക്കല്‍ പടച്ചുവിടുന്ന "റിവ്യൂ"കള്‍ മാത്രമായി ചുരുങ്ങി എന്നറിയുന്നുവെങ്കിലും... കാര്യമായിട്ടെന്തെങ്കിലും എഴുതാന്‍ വേണ്ട സര്‍ഗശേഷിയുടെയും ഭാവനാവിലാസത്തിന്റെയും, അനുഭവസമ്പത്തിന്റെയും ദാരിദ്ര്യം ഒരു റിവ്യൂ എന്ന് പേരിട്ടു വിളിക്കാവുന്ന ഒരു സാധനം (?) ചുട്ടെടുക്കാന്‍ എന്നെ ഇതാ ഒരിക്കല്‍ക്കൂടി പ്രേരിപ്പിച്ചിരിക്കുന്നു.. തുടര്‍ന്ന് സഹിക്കുക ....

ആദ്യമേ തന്നെ ഇത് പറയട്ടെ.. ഓരോ തവണ കാണുമ്പോഴും ചെറിയ രീതിയിലെങ്കിലും പുരോഗതി ഉണ്ടാവുന്ന ചില സാധനങ്ങള്‍  മലയാള സിനിമയില്‍ ഈ ശനിയുടെ അപഹാരകാലത്തിലും ഉണ്ട് എന്നൊരു തോന്നല്‍ ഉള്ളിലെങ്ങോ ഈ സിനിമ ബാക്കി വെച്ചിട്ടുണ്ട്... അതിലൊന്ന് റീമ കല്ലിങ്ങല്‍ എന്നാ നടിയുടെ അഭിനയശേഷി ആണ്  തികച്ചും നിര്‍വികാര പരബ്രഹ്മമായി തുടങ്ങി, അമിതാഭിനയതിന്റെ പരകോടികള്‍ തൊട്ടു തഴുകി, ഈ പെണ്‍കുട്ടി ഒടുവില്‍ തന്റെ പക്വതയാര്‍ന്ന അഭിനയത്തോടെ, ഒരു സിനിമ നെടുനീളം കൈയ്യടക്കത്തോടെ ചുമലിലേറ്റാം എന്ന നിലയിലെത്തിയിട്ടുണ്ട് എന്ന് ഈ സിനിമ കണ്ടിറങ്ങുന്ന സാധാരണ പ്രേക്ഷകര്‍ നിസ്സംശയം പറയും. അത്പോലെ തന്നെയാണ് ഫഹദ് ഫാസിലിന്റെ ഭാവപകര്ച്ചകളും. സിറിളിന്റെ രണ്ടു മുഖങ്ങളില്‍ പകര്‍ന്നാടുമ്പോള്‍ യാതൊരു വിധത്തിലുള്ള അലോസരവും ഈ രണ്ടാം വരവുകാരന്‍ തോന്നിപ്പിച്ചില്ല  എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. പ്രതാപ് പോത്തന്‍, സത്താര്‍, ടി ജി രവി.. ഫഹദിനെയും റീമയെയും കൂടാതെ ഈ സിനിമയില്‍ ആകെയുള്ള മറ്റു  മൂന്നു പരിചിത മുഖങ്ങളും  തങ്ങള്‍ക്കു കിട്ടിയ റോളുകള്‍ ആവും വിധം ഭംഗിയാക്കിയിട്ടുണ്ട്


കണ്ടു മടുക്കാത്ത കാഴ്ച്ചവട്ടങ്ങലേക്ക് കാമറക്കണ്ണുകള്‍ തുറന്നിട്ട്‌, മിഴിവും ഓജസ്സും ഉള്ള  ദൃശ്യങ്ങള്‍ ഒരുക്കി, "ഡാര്‍ക്ക് ജോണറില്‍"  പെടുത്താവുന്ന ഈ ചിത്രത്തിലും ഒരു പ്രസാദാത്മകത ക്യാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ്‌ സമര്‍ത്ഥമായി  ഒതുക്കി വെച്ചിട്ടുണ്ട്. ടെസ്സയും സിറിളും തമ്മിലുള്ള പ്രണയം വികസിക്കുന്ന ഗാനരംഗത്തിലെ ചില ഫ്രെയിമുകള്‍ മലയാളത്തില്‍ ഈ അടുത്ത കാലത്ത് കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും റൊമാന്റിക് ആയ വിഷ്വലുകള്‍ ആയി എനിക്ക് തോന്നി... കോടികള്‍ മുടക്കി കാസനോവകള്‍ ഉണ്ടാക്കി എടുക്കുന്ന "ചലച്ചിത്ര പ്രതിഭകള്‍" ഈ ചിത്രത്തിന്റെ സാങ്കേതിക തികവ്  കണ്ടു പഠിക്കേണ്ടതാണ് എന്ന് വേണമെങ്കില്‍ പറയാം... എഡിറ്റിംഗ്, ശബ്ദ മിശ്രണം, സംഗീതം, വേഷവിതാനം. കലാ സംവിധാനം... ഇവയെല്ലാം ഉന്നത നിലവാരം പുലര്‍ത്തിയിരിക്കുന്നു. "ചില്ലാണേ..." എന്ന ഗാനം തീയറ്ററില്‍ നിന്നും ഇറങ്ങി നേരം ഏറെയായിട്ടും എന്റെ ചുണ്ടില്‍ നിന്നും... കാതില്‍ നിന്നും ഇതുവരെ വിട്ടു പോയിട്ടില്ല

നമ്മുടെ സാമാന്യ ബുദ്ധിയെ വലിയ തോതില്‍ വെല്ലുവിളിക്കുന്ന സീനുകള്‍ പരമാവധി ഒഴിവാക്കാന്‍ ആഷിക് അബുവിന്റെ ഭാഗത്ത്‌ നിന്നും കാര്യമായ ശ്രമം ഉണ്ടായിട്ടുണ്ട്. ചിത്രത്തില്‍ ഉടനീളം, പതിവ് ക്ലീഷേകള്‍ കാര്യമായി അദ്ദേഹം കൊണ്ട് വന്നിട്ടില്ല എന്നത് അഭിനന്ദിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഒന്ന് രണ്ടു രംഗങ്ങളില്‍ പക്ഷെ നിയന്ത്രണം കൈവിട്ടു പോയിട്ടുണ്ട് എന്നതും പറയാതിരിക്കാനാവില്ല. ജയിലിലെ പ്രസവ രംഗത്തില്‍ ടെസ്സ ഇരുത്തം വന്ന ഒരു നര്സിനു ചേരാത്ത പാനിക് ആണ് കാണിച്ചിരുന്നത്... അത് പോലെ തന്നെ സുബൈദയുടെ സഹോദരനിലൂടെ ഒരു തമാശ സൃഷ്ടിക്കാന്‍ നടത്തുന്ന വിഫല ശ്രമം... ഇങ്ങനെയൊക്കെ പൊട്ടും പൊടിയും എല്ലിന്‍ തുണ്ടുകളും ഒക്കെ സൂക്ഷ്മ നിരീക്ഷണത്തില്‍ ഈ സിനിമയിലും കണ്ടെത്താന്‍ സാധിക്കുമെങ്കിലും ഈ കോട്ടയത്തെ പെണ്‍കുട്ടി,  "കരി മൂര്‍ഖന്മാര്‍" ചീറി വിലസുന്ന മലയാള സിനിമ എന്ന പടുകുളത്തില്‍ ഒരു അല്ലിയാമ്പല്‍ പൂവ്  തന്നെയാണ്...

അതിവായന നടത്തി ജാതി, മത, ലിംഗ, രാഷ്ട്രീയ, സത്വ, അസ്തിത്വ പ്രശ്നങ്ങളെ പറ്റി നേരമ്പോക്കിന് സിനിമ കാണുന്ന ഞാന്‍ വലുതായി ഒന്നും വ്യാകുലപ്പെടുന്നില്ല. ഇനി വേണമെങ്കില്‍ ഒരു കുന്നായ്മ പറയുക ആണെങ്കില്‍ എട്ടൊമ്പത് കൊല്ലം മുമ്പ് കണ്ടു പോയ "ഏക്‌ ഹസീന ഥി" എന്ന ശ്രീരാം രാഘവന്റെ (സയിഫ്, ഊര്‍മിള) ചിത്രത്തിന്റെ പല രംഗങ്ങളും അടാപ്റ്റ്  ചെയ്തു  ഈ ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്... പക്ഷെ അവിടെയും തങ്ങളുടേതായ മൂല്യം കൂട്ടി ചേര്‍ക്കാന്‍ ഇതിന്റെ ശില്‍പികള്‍ ശ്രമിച്ചിട്ടുണ്ട് എന്നും പറയണം. ഇനി അടിച്ചു മാറ്റിയതില്‍ എന്ത് കാര്യം എന്ന് ചോദിക്കുന്നവരോട് ഒരു വാക്ക് - "ഏക്‌ ഹസീന ഥി" എന്ന സിനിമ സംവിധാനം ചെയ്ത ശ്രീരാം രാഘവന്റെ അതിലും മികച്ച ഒരു സൃഷ്ടിയാണ് "ജോണി ഗദ്ദാര്‍" എന്ന ചിത്രം... അതില്‍ നിന്നാണ് ശ്രീ സിബി മലയില്‍ തന്റെ "ഉന്നം" പിടിച്ചത് (അത് സിബി മലയിലിന് ഉന്നം പിഴച്ചതോ)... അതും ഈ സിനിമയും കൂടി ഒന്ന് താരതമ്യം ചെയ്തു നോക്കൂ അപ്പോള്‍ മനസ്സിലാവും കോപ്പി അടിക്കുമ്പോള്‍ എങ്ങിനെ അടിക്കണം എന്ന്.

ഇന്നലെ രാത്രി തിരക്കിട്ടെഴുതിയപ്പോള്‍ വിട്ടു പോയ ചില കാര്യങ്ങള്‍ കൂടി മനസ്സില്‍ തോന്നിയപ്പോള്‍ കൂട്ടി ചേര്‍ക്കുന്നു : ഈ സിനിമ നടത്തിയ ഏറ്റവും സുപ്രധാന നിരീക്ഷണം ആണ് ബാലരമയില്‍ രാജുവും രാധയും സഹോദരീ സഹോദരന്മാര്‍ ആണ് എന്ന് ഒരിടത്തും പറയുന്നില്ല എന്നത്. അത് ടി ജി രവി പറഞ്ഞപ്പോള്‍ ആണ് ശരിയാണല്ലോ എന്ന ഒരു  തോന്നല്‍ ഉണ്ടായത്... അത് കൊണ്ട് തന്നെ വായിച്ച മായാവിയുടെ കഥകളിലൂടെ ഒന്ന് പരത്തി നോക്കി...എവിടെയെങ്കിലും... അങ്ങിനെ പറഞ്ഞിട്ടുണ്ടോ. എന്തായാലും ഇനി ബാലരമ എവിടെ കണ്ടാലും ഒന്ന് മറച്ചു നോക്കാതിരിക്കില്ല, കുറച്ചു കാലത്തേക്കെങ്കിലും... അത് പോലെ തന്നെ ഇതിന്റെ സുന്ദരന്‍ ക്ലൈമാക്സ്... പരമ്പരാഗത രീതിയായ പ്രതികാരം നടത്തി മംഗളഗാനം പാടി തിരശീല ഇടുന്ന കീഴ്വഴക്കത്തെക്കാള്‍ എത്രയോ നന്നായിട്ടുണ്ട്, അര്‍ദ്ധ:വിരാമത്തിലുള്ള ഈ ഒരു പരിണാമം. റീമ പറഞ്ഞു വെയ്ക്കുന്ന അവസാനത്തെ ആ ഒരു ഡയലോഗ് ഒരു ക്വെന്റിന്‍ ടാരെന്‍ടീനോ ഫീല്‍ കൊടുത്തിട്ടും ഉണ്ട് ..  ടെസ്സ കാത്തിരിപ്പുണ്ട്‌ ...അവിടെ അങ്ങ് ക്യാനാഡായില്‍...


 ഒരു വാക്ക്: പല "കുടുംബ ചിത്രങ്ങളിലും" കാണുന്ന പോലെ അസഭ്യവും അശ്ലീലവും കഥയ്ക്ക് വേണ്ടുന്നതല്ലാതെ ഒന്നും ഇല്ലെങ്കിലും കുട്ടികളെ കൂട്ടി ഈ ചിത്രം കാണാതിരിക്കുന്നതാണ് നന്ന് 

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

വലിയ മാസ്റര്‍ ഒന്നും ആയില്ലെങ്കിലും ലവന്‍ പത്താം തരം കടന്നുകൂടും

ഓരോ സിനിമയും ഞാന്‍ കാണാന്‍ പോവുന്നത് കുറച്ചു മുന്‍വിധികളോടെയാണ്. ആ മുന്‍വിധികള്‍ ആണ് പ്രതീക്ഷകളുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കുന്നത്. അത് കൊണ്ട് തന്നെ ആ സിനിമ ഉയര്‍ത്തുന്ന പ്രതികരണങ്ങള്‍ പൂര്‍ണമായും ആ പ്രതീക്ഷകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും, അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയും ഇല്ലാതെ കയറി കാണുന്ന പല സാധാരണ ചിത്രങ്ങളും ഞാന്‍ ഇഷ്ടപ്പെട്ടു പോവാറും ഉണ്ട്. എന്റെ മുന്‍വിധികള്‍ കാര്യമായും അടിസ്ഥാനപെടുത്തുന്നത് സംവിധായകനെ ചുറ്റിപറ്റിയാണ്. എത്ര നല്ല പ്രമേയങ്ങളും, സാങ്കേതിക പ്രവര്‍ത്തകരും, കലാകാരന്മാരും ഒത്തു ചെര്നാലും അമരക്കാരന്‍ കഴിവില്ലാതവനാനെങ്കില്‍ ഒരു കാര്യവുമില്ല എന്നാണു എന്റെ അഭിപ്രായം. ഒരു സംവിധായകനെ പറ്റി പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ മുന്‍കാല പരിശ്രമങ്ങളെ മനസ്സില്‍ ഉള്‍കൊണ്ടാണ്... അതില്‍ ചില അപവാദങ്ങളും ഉണ്ട്.. ശ്യാമപ്രസാദിനെ പോലെ... ശ്യാമപ്രസാദിന്റെ ഓരോ സിനിമയും കാണാന്‍ പോവുന്നത് അദ്ദേഹത്തിനെ കഴിവില്‍ ഉള്ള അമിത വിശ്വാസം കൊണ്ട് വര്‍ദ്ധിച്ച പ്രതീക്ഷകളോടെ ആണ്. പക്ഷെ പലപ്പോഴും നിരാശ ആയിരുന്നു ഫലം. അദ്ദേഹത്തിന്റെ കഴിവിന്റെ നിലവാരം അനുസരിച്ച് അദ്ദേഹം ഇന്നേവരെ ചെയ്ത ഒരു സിനിമയും ഉയര്‍ന്നിട്ടില്ല എന്ന് എനിക്ക് തോന്നാറുണ്ട്.... അതവിടെ നില്‍ക്കട്ടെ ഇനി വിഷയത്തിലേക്ക് കടക്കാം. ജോണി ആന്റണി എന്ന സംവിധായകനെ പറ്റി എനിക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.. സി ഐ ഡി മൂസയും, തുറുപ്പു ഗുലാനും, ഇന്‍സ്പെക്ടര്‍ ഗരുഡും ഒക്കെ ചെയ്ത അദ്ധേഹത്തിന്റെ ഭൂതകാലം ഒരു കഴിവിന്റെ ഇലയനക്കം പോലും നമുക്ക് കാട്ടി തന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇന്നലെ മാസ്റെര്സ് കാണാന്‍ ഇരുന്നപ്പോള്‍, സുബ്രമണ്യപുരം പോലുള്ള സിനിമയെടുത്ത ശശികുമാര്‍ ആദ്യമായി ബന്ധപ്പെടുന്ന ഒരു പ്രോജെക്റ്റ്‌ ആയിട്ടും സംവിധായകന്‍ ജോണി ആന്റണി ആയതു കൊണ്ട്  ഒരു പ്രതീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നില്ല. പക്ഷെ മാസ്റെരസ് ഞാന്‍ ആസ്വദിച്ചു കണ്ടു. ദോഷം പറയരുതല്ലോ,  അതിന്റെ ഒരേ ഒരു കാരണവും ജോണി ആന്റണി എന്ന സംവിധായകന്റെ കഴിവ് ആണ്.

പുതിയൊരു തിരക്കഥാകൃത്തിനെ ആണ് അദ്ദേഹം ഈ ചിത്രത്തില്‍ പരിചയപ്പെടുതിയിരിക്കുന്നത്, ജിനു അബ്രഹാം. തമിഴില്‍,  ഷങ്കര്‍ എന്ന സംവിധായകന്‍ മാറി മാറി ഉപയോഗിച്ച് വിജയിപ്പിച്ചിരിക്കുന്ന ഒരു ഫോര്‍മുലയെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്. ആദ്യത്തെ അര മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ സിനിമ പോവുന്ന വഴിയും പരിണാമവും ഒക്കെ സിനിമകള്‍ സ്ഥിരം ആയി കാണാറുള്ള എല്ലാവര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ഒരു കൊലപാതക പരമ്പരയിലൂടെ സമൂഹത്തോട് ഒരു സന്ദേശം കൊടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം... കേരള സമൂഹം ഇന്ന് ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന സ്ത്രീ പീഡനം എന്ന സാമൂഹ്യവിപത്ത് പശ്ചാത്തലവും.. പല സിനിമകളിലും കണ്ടിട്ടുള്ള പ്രമേയം തന്നെ. അപ്പോള്‍ എന്താണ് പ്രത്യേകത എന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടാവും. അവിടെയാണ് നമ്മള്‍ സംവിധായകന്‍ ജോണി ആന്റണിയുടെ സാന്നിധ്യം തിരിച്ചറിയുന്നത്‌. ഇത്തരം പുതുമ അവകാശപ്പെടാനില്ലാത്ത പ്രമേയത്തെയും, പശ്ചാത്തലത്തെയും, ഒട്ടും മുഷിപ്പില്ലാതെ കാണാന്‍ പറ്റുന്ന രീതിയില്‍ പരുവപ്പെടുത്തി എടുക്കുന്നതില്‍ സംവിധായകന്റെ മനോധര്‍മവും, കയ്യടക്കവും തെളിഞ്ഞു കാണാം. ഒരു ത്രില്ലര്‍ സിനിമയ്ക്കു വേണ്ട ഗതിവേഗം കുറയ്ക്കുന്ന ഒരു രംഗമോ, ഒരു സംഭാഷണമോ ഈ സിനിമയില്‍ ഇല്ല.. അമ്പതു വയസ്സായ കാസനോവക്ക് ചുറ്റും വണ്ടുകള്‍ പറക്കുന്ന കണക്കിന് കാമിനിമാര്‍ ഉള്ള സമയത്ത്, ഇവിടെ നായകന് ഒരു നായികയോ, ആരാധികയോ പേരിനു പോലും ഇല്ല. പടത്തിന്റെ ചടുലതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്ലുള്ള പാട്ടോ, തമാശകളോ, ഓവര്‍ ഇമോഷണല്‍ ആയ രംഗങ്ങളോ അദ്ദേഹം പാടെ ഉപേക്ഷിക്കാന്‍ ചങ്കൂറ്റം കാട്ടിയിരിക്കുന്നു.

ഒരു സിനിമ കാണുമ്പോള്‍,  അതില്‍ അഭിനയിച്ച നടീനടന്മാരുടെയോ, അണിയറ പ്രവര്‍ത്തകരുടെയോ, കഥാപാത്രങ്ങളുടെയോ പേരും നാളും നക്ഷത്രവും ജാതകവും നോക്കി ജാതിയും മതവും തിരിച്ചു സെന്‍സസ് നടത്തിയും, നായകന്‍റെ മുറിയില്‍ അയയില്‍ തൂക്കിയിട്ടിരിക്കുന്ന അന്ടെര്‍ വെയറിന്റെ നിറം നോക്കിയും, നായകന്‍ ഓടിക്കുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് നോക്കിയും, ഏതോ രംഗത്തില്‍ മിന്നി മറയുന്ന മൂത്രപുരയിലെ ബോര്‍ഡില്‍ പറ്റിയിരിക്കുന്ന ചെളി നോക്കിയും... മറ്റും അതിന്റെ രാഷ്ട്രീയവും, ബയോളജിയും, കെമിസ്ട്രിയും ഒക്കെ തിരിച്ചു വരച്ചു മെനക്കെടാറില്ല. സൂക്ഷിച്ചു നോക്കിയാല്‍, ശ്രീ രാമകൃഷ്ണന്‍ എന്ന പേരില്‍ നിന്ന് തന്നെ തുടങ്ങി, സിനിമ പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ രാഷ്ട്രീയം ഒക്കെ പതിര് തിരിച്ചു എടുക്കാന്‍ പറ്റുമായിരിക്കും. പക്ഷെ ഞാന്‍ അതിനൊന്നും മുതിരുന്നില്ല. അത് കൊണ്ട് എന്റെ പഴഞ്ജന്‍ ആസ്വാദന ശീലങ്ങള്‍ വെച്ച്  സ്ക്രീനില്‍ കാണുന്നതെന്തോ അത് മാത്രം അത് വായിച്ചു ഞാന്‍ നിര്‍ത്തും. എനിക്ക് മുഖ്യധാരാ സിനിമ വെറും വിനോദോപാധി മാത്രമാണ്.  ഗൗരവമുള്ള സിനിമകള്‍ കാണുമ്പോള്‍ അത്തരത്തില്‍ ഉള്ള ഫ്രെയിം ഓഫ് മൈന്‍ഡ് ഉം ആയി ഞാന്‍ നിരീക്ഷിക്കും. ഇനി ലോജിക്കിനെ കുറിച്ചൊക്കെ പറയുക ആണെങ്കില്‍ അവിടെയും ഇവിടെയും ചില ചെറിയ പഴുതുകള്‍ ഉണ്ടെങ്കിലും, അതൊന്നും കഥാഗതിയുടെ ഒഴുക്കിന് തടസ്സം വരുന്ന രീതിയില്‍ മുഴച്ചു നില്‍ക്കുന്നില്ല.

താരനിര്‍ണയത്തില്‍ ശില്‍പ്പികള്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. ഒന്നോ രണ്ടോ രംഗങ്ങളില്‍ മിന്നിമറയുന്ന വേഷങ്ങള്‍ വരെ ചെയ്യുവാന്‍ മുന്‍നിര നടീനടന്മാരാണ് ഉള്ളത്.  അതിന്റെ റിസള്‍ട്ട് സ്ക്രീനിലും കാണാനുണ്ട്. എല്ലാവരും താന്താങ്ങളുടെ ഭൂമികകള്‍ തരക്കേടില്ലാതെ നിര്‍വഹിച്ചു. പ്രിഥ്വിരാജിന് തന്റെ കൊക്കിലോതുങ്ങുന്ന കഥാപാത്രമാണ് കിട്ടിയിരിക്കുന്നത്.. അത് അദ്ദേഹം സാമാന്യം വൃത്തിയായി തന്നെ ചെയ്തു. തന്റെ ശരീരഭാഷയിലും സംഭാഷണത്തിലും പരമാവധി നിയന്ത്രണം അദ്ദേഹം നടത്തിയിട്ടുണ്ട്. (അത് പറയുമ്പോള്‍ തന്നെ,  അദ്ദേഹത്തെ സ്ക്രീനില്‍ കണ്ടപ്പോള്‍ കൂവി ആര്‍ത്തിരുന്ന എന്റെ മുന്വരിയില്‍ ഇരുന്നിരുന്ന ചെറുപ്പക്കാര്‍ അദ്ദേഹത്തിനു കയ്യടിക്കുന്ന കാഴ്ചയും ഞാന്‍ കണ്ടു). ശശി കുമാറിന്റെ റോള്‍ ഒരു പക്ഷെ മറ്റൊരു നടന്‍ (നിഷാനോ മറ്റോ) കുറെ കൂടി നന്നാക്കിയേനെ എന്ന് എനിക്ക് തോന്നി. പല സമയത്തും (അദ്ദേഹത്തെ ഡബ് ചെയ്ത ശബ്ദത്തിന്റെ ദൌര്‍ബല്യം ആവാം) ആ കഥാപാത്രത്തിന് വേണ്ട ഊര്‍ജ്ജം പകരാന്‍ അദ്ദേഹം പാട് പെടുന്നുണ്ടായിരുന്നു. ഒരു പക്ഷെ ശശികുമാര്‍ എന്ന ബ്രാണ്ടിന്റെ വിപണന മൂല്യമായിരിക്കാം, അദ്ദേഹത്തെ കാസ്റ്റ് ചെയ്യുന്നതില്‍ സംവിധായകനെ സ്വാധീനിചിരിക്കുക. ഇനി എടുത്തു പറയേണ്ട മറ്റൊരു വസ്തുത ബിജു മേനോന്‍ എന്ന നടന്റെ ഉയരുന്ന താരമൂല്യം ആണ്. കാര്യമായി ഒന്നും അദ്ദേഹം ഈ സിനിമയില്‍ ചെയ്തില്ലെങ്കിലും അദ്ധേഹത്തിന്റെ ഓരോ രംഗങ്ങളും ചെറുപ്പക്കാരായ കാണികള്‍ കയ്യടിയോടെ ആണ് സ്വീകരിച്ചിരിക്കുന്നത്.

ഇത് മഹത്തായ ചിത്രങ്ങളുടെ എണ്ണം എടുക്കുമ്പോള്‍ അടുത്തൊന്നും വന്നുപെടില്ലെങ്കിലും ഈ അടുത്ത കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുള്ള ദ്രിശ്യാആഭാസങ്ങളെ കണക്കിലെടുക്കുമ്പോള്‍  ഒട്ടും മുഷിപ്പ് കൂടാതെ കണ്ടിരിക്കാവുന്ന്ന ഒരു ചലച്ചിത്രാനുഭവം ആയിരിക്കും എന്നാണു എനിക്ക് പറയാനുള്ളത്. ഇത്രയും പറഞ്ഞു നിര്‍ത്തുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ അവശേഷിക്കുന്നു... ഈ സിനിമയ്ക്കു മാസ്റെരസ് എന്ന ടൈറ്റില്‍ എന്തിനാണ് കൊടുത്തിരിക്കുന്നത്‌? എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല.