ഞായറാഴ്‌ച, നവംബർ 27, 2011

വാല്‍ മാര്‍ട്ടിനെ കണ്ടു വാലിനു തീ കൊടുക്കണോ?

ഏതു വിഷയമെടുത്താലും അതിനു രണ്ടു വശങ്ങള്‍ ഉണ്ടാവും എന്ന് നമുക്കെല്ലാം അറിയാം... പക്ഷെ അതിന്റെ ദോഷങ്ങള്‍ മാത്രം കണ്ടു കൊണ്ട് മാത്രം നമ്മള്‍ എപ്പോളും എന്ത് കൊണ്ട് പ്രതികരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ പറ്റാത്തത്.  വാള്‍മാര്‍ട്ടും ടെസ്കോയും വന്നാല്‍ ഇവിടുത്തെ പാവപ്പെട്ട ചെറുകിട കച്ചവടക്കാര്‍ കുത്ത് പാള എടുക്കും ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞു കൂകി വിളിക്കുകയാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും. അതിലെത്രത്തോളം സത്യമുണ്ട്? പുസ്തകത്തില്‍ വായിക്കുമ്പോള്‍ കിട്ടുന്ന പൊതു വിജ്ഞാനം പോലെ തന്നെ വിലപ്പെട്ട അറിവുകള്‍ നമുക്ക് കണ്ണ് തുറന്നു പിടിച്ചു കാണേണ്ട കാഴ്ചകള്‍ കണ്ടാല്‍ കിട്ടും എന്ന് ചിന്തിക്കുന്ന ഒരു സാധാരണക്കാരന്ശരിക്കും  ഇതൊരു വലിയ പ്രശ്നമായി തോന്നുന്നുണ്ടോ?  ഈ ടെസ്കോയും വാല്‍ മാര്‍ട്ടും വരുന്നതിനു മുമ്പായി റിലയന്‍സും ബിഗ്‌ ബസാറും ഒക്കെ വന്നപോഴും ഇതേ വാദമുഖങ്ങള്‍ നിരത്തി ബഹളം വെച്ചിരുന്നതല്ല നമ്മള്‍.. എന്നിട്ടെന്തു സംഭവിച്ചു?

കഴിഞ്ഞ ഒരു മൂന്നു കൊല്ലത്തിനിടക്ക് ഞാന്‍ താമസിക്കുന്ന നഗരത്തിലെ ഒരു ലേയൌട്ടില്‍ നാല് വന്‍കിട റീട്ടയില്‍ ഷോപ്പുകള്‍ തുറക്കപ്പെട്ടിരുന്നു. ബിര്‍ലയുടെ മോര്‍, ആര്‍ പീ ജിയുടെ  സ്പെന്സേര്സ്, റിലയന്‍സ്ഫ്രഷ്‌ , പിന്നെ ഹെരിറ്റേജ്  (കൂട്ടത്തില്‍ നീല്ഗിരീസിന്റെ കാര്യം വിട്ടു). ഈ ഷോപ്പുകള്‍ തുറന്ന സമയത്ത് ആ ലേ ഔട്ടില്‍ തന്നെ അവിടുത്തെ മൂന്ന് നാല് ലോക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് കടകള്‍ കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഉള്ള ചിലര്‍ നടത്തിയിരുന്നു... ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ ആ ലേ ഔട്ട്‌ വളരെ ഏറെ വലുതായി, പുതിയ അനവധി അപ്പാര്‍ട്മെന്റ്റ് കെട്ടിടങ്ങള്‍ വന്നു. റോഡുകള്‍ വികസിച്ചു. മറ്റു സൌകര്യങ്ങള്‍ വന്നു. 



ഇനി ഇന്നത്തെ സ്ഥിതി നോക്കാം, മുമ്പ് പറഞ്ഞ നാല് വന്‍കിട റീടെയില്‍ ഭീമന്മാരും അവരുടെ കടകള്‍ നല്ല ആമാതാഴിട്ടു പൂട്ടി മൂട്ടിലെ പൊടിയും തട്ടി പോയി. നീല്ഗിരിസ് പുതിയ ഒരെണ്ണം ഈയ്യടുത്ത് തുറന്നെങ്കിലും അന്നുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കെറ്റ് അടച്ചു പൂട്ടി.  അതെ സമയം സാധാരണ ചെറുകിട കട നടത്തിയിരുന്ന നമ്മുടെ ഇക്കമാരോ? ഒന്നിന് പിറകെ ഒന്നായി പതിനാലു ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകള്‍ ആണ് തുറന്നത്. നല്ല കച്ചവടവും നടത്തുന്നു. അത് കൊണ്ട് തന്നെ ടെസ്കോയും വാല്‍ മാര്‍ട്ടും മറ്റും വന്നാലും ഉപഭോക്താക്കളുടെ മനസ്സ് മനസ്സിലാക്കി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ചുക്കും വരാന്‍ പോകുന്നില്ല. ആ കടകള്‍ അധികവും നടത്തുന്നത് മാസ ശമ്പളത്തിന് ജോലി എടുക്കുന്ന ജീവനക്കാരല്ല, സ്വന്തം പണം മുടക്കി കച്ചവടം നടത്തുന്ന ബിസ്സിനെസ്കാരാണ്.  ഇത് താരതമ്യേന ബ്രാണ്ടുകളുടെ പുറകെ പോകുന്ന വന്‍ നഗരത്തിലെ സ്ഥിതി ആണെങ്കില്‍ കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ നില നില്‍ക്കുന്ന ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇതിലും വ്യത്യസ്ഥമാവും എന്ന് തോന്നുന്നുണ്ടോ? ഇവര്‍ക്കൊക്കെ പരിചിതമായ വന്‍കിട റീടെയില്‍ ഫോര്‍മാറ്റ് ചുരുക്കം ചില നഗരങ്ങളില്‍ മാത്രം ചിലവാവുന്ന ചരക്കാണ്... അവിടെ ഇപ്പോള്‍ നില നില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ കളിക്കുന്ന മേഖലകളില്‍ കളിക്കാന്‍ ഇവര്‍ക്ക് ശ്രമിച്ചാലും കഴിയില്ല. 


സിങ്ങും ആനന്ദ് ശര്‍മയും പറയുന്ന പോലെ ഒരു വലിയ വിപ്ലവം ഒന്നും നടക്കാന്‍ പോകുന്നില്ലെങ്കിലും, ഇത് കൊണ്ട് ചില്ലറ നേട്ടങ്ങള്‍ ഒക്കെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്ല ഉല്‍പ്പന്നങ്ങള്‍,  കൂടുതല്‍ ചോയ്സ്, കൃഷിക്കാര്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വില, കുറെ ചെറുപ്പക്കാര്‍ക്ക് റീടെയില്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍. ചെറുകിട കച്ചവടക്കാര്‍ക്ക് ജീവിച്ചു പോവാന്‍ ഉള്ള അവസരങ്ങള്‍ നിഷേധിക്കാനും പോവുന്നില്ല.  അത് തന്നെ വലിയ ആശങ്കകള്‍ക്കും വഴി നല്‍കുന്നില്ല.  പിന്നെ ആര് പേടിക്കണം? ഇടയ്ക്കു നിന്ന് കാശുണ്ടാകുന്ന ബനിയമാര്‍. അവര്‍ക്കാണ് നല്ല കൊട്ട് കിട്ടാന്‍ പോകുന്നത്. ഇപ്പോള്‍ ബഹളം വെക്കുന്ന എല്ലാവനും അവര്‍ക്ക് വേണ്ടിയാണ് ഓശാന പാടുന്നത്.

അതല്ലാതെ എന്താണ്?  കുത്തകവല്‍കരനതോടുള്ള എതിര്‍പ്പോ.. പിന്നെ പിന്നെ.. ഇങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു കാര്യം കൂടി പറയണം. ഇത് പോലെ തന്നെ തനി നാടന്‍  റീടെയില്‍ കുത്തകകള്‍ മുക്കിനും മൂലക്കും പടുക്കൂറ്റന്‍ സില്‍ക്ക് ഷോറൂമുകളും, വെടടിംഗ് സെന്ററുകളും, ജുവേല്ലറികളും, ഷൂ കടകളും,  പണ്ടം പണയകടകളും തുറന്നു കൂട്ടുമ്പോള്‍ എന്തേ ചെറുകിട കച്ചവടക്കാരുടെ പ്രശ്ങ്ങള്‍ പറഞ്ഞു ഇവര്‍ വാ തുറക്കുന്നില്ല. എന്താ അത് കുത്തക വല്‍ക്കരണം അല്ലേ?. അവര്‍ ചെറുകിട കച്ചവടക്കാരന്റെ വയറ്റത് അടിക്കുന്ന പോലെ ഒന്ന് വാല്‍ മാര്‍ട്ട് കാരന് അടിക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല

അത് കൊണ്ട് പുതിയ കാര്യങ്ങള്‍ വരുമ്പോള്‍, ദോഷ വശങ്ങള്‍ എല്ലാം ഒഴിവാക്കി, നിയന്ത്രണം വിട്ടു കളയാതെ സാധാരണക്കാരന് ഏതൊക്കെ രീതിയില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്ന് ആലോചിക്കുകഅല്ലാതെ അതിനെ തടയിട്ടു കുറച്ചു ദിവസം സഭ മുടക്കുകയും, ഹര്‍ത്താല്‍ നടത്തുകയും, പൊതു ജനങ്ങളെ ശല്യം ചെയ്യുകയും അല്ല. 

വ്യാഴാഴ്‌ച, നവംബർ 24, 2011

മാനവികതയുടെ കലാകാരന്‍


മീനചൂട് അതിന്റെ എല്ലാ രൂക്ഷതയിലും തിളച്ചു മറിയുമ്പോഴും വാഴചാലിലെ വെള്ളത്തിന്‌ നല്ല തണുപ്പ്. ആരവങ്ങളില്‍ നിന്നും തെല്ലു മാറിയിരുന്നു വെറുതെ ഒഴുകുന്ന വെള്ളത്തില്‍ ഒന്ന് സ്പര്‍ശിച്ചു എന്ന് വരുത്തി പാറയിലിരുന്നു. ഇവിടെ സ്വല്പം തണലുന്ടെങ്ങിലും ജനക്കൂട്ടം തിളച്ചു മറിയുന്ന വെയിലത്ത്‌ ക്യാമറക്കും താരങ്ങള്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നു. കാനോപ്പിക്ക് താഴെ കസേരയില്‍ ഇരുന്നു പരമാവധി വിനയത്തോടു  അലോസരപ്പെടുത്തുന്ന പ്രേക്ഷക വൃന്ദത്തെ പുഞ്ചിരിയോടെ നോക്കി ക്കാണുന്ന വിശ്വനാഥന്‍. ഇയ്യാള്‍ക്ക് ഭാവിയുണ്ട് . കാരവാനില്‍ കയറി ഇരിക്കാതെ ജനക്കൂട്ടത്തിനു നടുവില്‍ അപാര ക്ഷമയോടെ ഇരിക്കുന്ന താരം കുറച്ചൊന്നുമല്ല ഫാന്‍സിനെ ഉണ്ടാക്കിയെടുക്കുന്നത്‌. 


മൂന്നു മണിക്കൂറായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഒരു ഇന്റര്‍വ്യൂ വിഷു പതിപ്പിന്  അടുത്ത ലക്കത്തില്‍ തന്നെ തന്റെ പുതിയ സിനിമ വരുന്നതിനു മുമ്പായി കൊടുക്കണം എന്ന് അയാള്‍ തന്നെ വിളിച്ചു പറഞ്ഞാണ് കൊച്ചിയില്‍ നിന്നും അതി രാവിലെ തന്നെ ഇവിടെ എത്തിയത്.. ലോക്കഷനില്‍ ആണെങ്ങില്‍ പടം എടുക്കാന്‍ കൂടുതല്‍ സൌകര്യമാവും എന്നാണു അയാളുടെ ശിങ്കിടി രാജീവ്‌ പറഞ്ഞത്.

വേറെ എന്തൊക്കെയോ  പരിപാടികള്‍  ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ചാലക്കുടി വഴി വാഴച്ചാലില്‍ എതിയപ്പോലെക്കും സമയം ഒമ്പത് മണി.. ഇന്ന് ക്ലൈമാക്സ്‌ സീന്‍ ആണ് എടുക്കുന്നത് അത്രേ.. സംവിധായകന്‍ അതിന്റെ മൂഡ്‌ സൃഷ്ടിക്കാന്‍ ഇരിക്കുകയാണ് പോലും .. ഇനിയും ഹോട്ടലില്‍ നിന്ന് ലോക്കഷനില്‍ എത്തിയിട്ടില്ല. സൂപ്പര്‍ സ്റാര്‍ ഇനിയും ആയിട്ടില്ലാത്തത് കൊണ്ട് താരത്തിനു മൂഡ്‌ നേരത്തെ ആയി എന്ന് തോന്നുന്നു.

ഓടി നടക്കുന്നതിനിടയില്‍ തിരക്കൊതുക്കി രാജീവ്‌ അടുത്തേക്ക് വന്നു ..
"ചേട്ടാ.. ഒന്ന് ക്ഷമിക്കണം കേട്ടോ. പ്രതീക്ഷിക്കാതെ സ്ക്രിപ്റ്റില്‍ ചില ചേഞ്ച്‌ വരുത്തേണ്ടി വന്നു.. അത് കൊണ്ടാ സാര്‍ ഇനിയും വരാത്തത്... അല്ലാതെ മനപ്പൂര്‍വം വൈകിക്കുന്നതല്ല ... "

ചെറുക്കനും അതി വിനയം. കഴിഞ്ഞ ആഴ്ച ലോക്കഷന്‍ റിപ്പോര്‍ട്ട്‌ കവര്‍ ചെയ്യാന്‍ വന്നപ്പോള്‍ അവന്‍ ഒരു ഫോട്ടോയും കുറിപ്പും ഏല്പിച്ചിരുന്നു. പുതുമുഖങ്ങള്‍ എന്നാ പംക്തിയില്‍ കൊടുക്കാന്‍. അത്യാവശ്യം നന്നായി  മിമിക്രി കാണിക്കും, ടി വി യിലോക്കെ വന്നിട്ടുണ്ട് ... ഒന്ന് ചെറുതായി പുഷ് ചെയ്തു കൊടുത്താല്‍ രക്ഷപെട്ടു പോകുന്ന കേസ് ആണ് എന്ന് തോന്നുന്നു.. താരത്തിനും പയ്യനെ ഇഷ്ടമാണ്.. അന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. 

"ചേട്ടാ അടുത്ത ലക്കത്തില്‍ എങ്കിലും വരുത്താന്‍ ഒന്ന് നോക്കണേ?"
"ശ്രമിക്കാം രാജീവ്‌.. പുതിയ ആളുകള്‍ വരുന്നതാണ് ഞങ്ങള്‍ക്കും ഇഷ്ടം." രാജീവിന്റെ മുഖത്ത് പുഞ്ചിരി, കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

കഴിഞ്ഞ ആഴ്ച ഫോട്ടോയും കവറും കൊടുത്തപ്പോള്‍ എഡിറ്റര്‍ പുച്ഛത്തോടെ പറഞ്ഞതോര്‍ത്തു.. "ആര്‍ക്കൊക്കെ ഇപ്പോള്‍ സ്റാര്‍ ആവണം.. അഞ്ചടി പൊക്കം തികച്ചില്ല.. പോരാത്തതിനു മിമിക്രിയും.. മലയാളികളുടെ ഒരു ഗതികേടേ.."

"പാവമാ സാറേ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടു പോയ്കോട്ടേ.. അല്ലെങ്ങില്‍ എന്നും ഇവനൊക്കെ സഹ സംവിധായകന്റെ സഹായി ആയി അങ്ങ് പെട്ട് പോകും, ആ തിരുവല്ലക്കാരനെ പോലെ."

"ശരി ശരി .. നോക്കാം .. എന്തെങ്ങിലും തടഞ്ഞോ?" പത്രാധിപരുടെ വെടല ചിരി.

അവധി ദിവസമായിരുന്നത് കൊണ്ട് ആള്‍ക്കൂട്ടം പതിവിലും കൂടുതല്‍.. വാഴച്ചാല്‍ കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ ആണ് അധികവും.. അപ്പോഴാണ്‌ തിരക്കില്‍ നിന്നും അല്പം മാറി നിന്നിരുന്ന  ആ മധ്യ വയസ്ക്കനെ ശ്രദ്ധിച്ചത്.. പരിചിതമായ മുഖമാണല്ലോ.. എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നില്ല.. ക്ഷീണിത ഭാവം, നര കയറിയ താടി മീശ ... ആരാണപ്പാ.. ഓ സലിം വെട്ടത് .. പഴയ സംവിധായകന്‍, മരുമകന്റെ സെറ്റില്‍ വന്നതായിരിക്കും. കുറെ കാലമായി തീരെ ആക്ടിവ് അല്ലായിരുന്നല്ലോ ... അത് കൊണ്ടാണ് എളുപ്പം ഓര്തെടുക്കതിരുന്നത്..

എന്റെ കൂടെ രാജീവിനെ കണ്ടോണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അദ്ധേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു...

"മോനെ ഒന്ന് വിളിച്ചു ചോദിക്ക് .. കുറെ ദിവസമായി ഞാന്‍ നടക്കുന്നു .. എന്റെ നമ്പര്‍ കണ്ടാല്‍ അവന്‍ ഫോണ്‍ എടുക്കില്ല..."

 "ഇക്ക ഞാന്‍ എന്ത് ചെയ്യാനാ.. ഇക്കയോട് തന്നെ സാര്‍ പല വട്ടം പറഞ്ഞതല്ലേ ഒന്നും ചെയ്യാന്‍ പറ്റില്ലാന്നു .. പിന്നെ എന്തിനാ ഇക്ക സമയം കളയനെ.."

 "ന്നാലും എന്റെ മോനെ.. ഒന്നൂല്ലേലും ഞാന്‍ ഓന്റെ മാമ അല്ലേട ..  അവനെ സിനിമ എടുക്കാന്‍ പഠിപ്പിച്ചത് ഞാന്‍ അല്ലെ.. അതെങ്കിലും അവന്‍ ഓര്‍ക്കണ്ടാതല്ലേ.. "

"അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം .. സാര്‍ ഇപ്പൊ വലിയ സൂപ്പര്‍ സംവിധായകന്‍ ... ഇക്കയാണേ കടം കൊണ്ട് നിന്ന് തിരിയാന്‍ പറ്റാത്ത സ്ഥിതിയിലും .. ഇതൊക്കെ ഇക്കാടെ കൈയ്യിലിരുപോണ്ടാല്ലെന്നു സാര്‍ പറഞ്ഞാ എന്താ തെറ്റ് ..  സാറിനിപ്പോള്‍ നിന്ന് തിരിയാന്‍ പറ്റാത്ത പോലെ പണിയാ.. അതിനെടെക്കെ സൌജന്യം എന്നൊക്കെ പറഞ്ഞാ എന്ത് ചെയ്യും... ഇക്കാ തന്നെ പറയു .. ഇക്ക ഒരു കാര്യം ചെയ്യ്, ഇന്ന് പോ മറ്റന്നാ വാ.. അന്ന് പാക് അപ്പാ.. അപ്പോഴേക്കും ഞാന്‍ പറഞ്ഞു വെക്കാം..ഇപ്പൊ ഇക്കയെ കണ്ടാ സാറിന്റെ ഉള്ള മൂടും പൂവും .. പിന്നെ ഞാങ്ങക്കിട്ടാ ..."

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മുഖത്ത് ഇചാഭംഗം ..

"ആളെ മനസ്സിലായോ .. പഴയ പുലിയാ.. എന്ത് ചെയ്യാനാ രണ്ടു പടം പൊട്ടി. ഇപ്പൊ തല പോക്കാന്‍ പറ്റാത്ത കടവും. ഇപ്പൊ കുറച്ചു നാളായി പഴയ കാര്യവും പറഞ്ഞു സാറിന്റെ പിറകെയാ.. ഓസില്‍ ഒരു പടം ചെയ്തു കൊടക്കാന്‍. സാറിന്റെ പേര് പറഞ്ഞാലല്ലാതെ കാല്‍ കാശ് മാര്‍കെറ്റില്‍ നിന്ന് കിട്ടില്ല .. അതാ സ്ഥിതി. വീണു പോയില്ലേ. സാറിനെ ഉമ്മയെക്കൊണ്ടോക്കെ കൊറേ വിളിപ്പിച്ചു .. സാര്‍ ആരാ മോന്‍. ഇപ്പൊ ഫോണും എടുക്കതായി ..ഈ നെലക്ക് പോയാ.. അങ്ങേര്‍ക്കു താമസിയാതെ ഈ വെള്ളച്ചാട്ടത്തില്‍ ചാടുകയെ നിവര്‍ത്തി ഉള്ളൂ. ഒരു കണക്കിന് നോക്കിയാ പാപമാ ചേട്ടാ ഞാന്‍ ചെയ്യുന്നത്.. ഇന്ന് തന്നെ ഷൂട്ടിംഗ് കഴിഞ്ഞു പാക് അപ്പാ .. മറ്റന്നാള്‍ അങ്ങേരു വന്നാല്‍ പോടീ പോലും ഇവിടെ കാണില്ല .. പക്ഷെ എന്ത് ചെയ്യാന്‍.. ഇങ്ങേരെ ഇവിടെ കണ്ടാല്‍ സാര്‍ ഇങ്ങോട്ട് വരില്ല .. പിന്നെ ഒക്കെ ചുറ്റികളിയാവും .. " 

വേച്ചു വേച്ചു പോവുന്ന സലിമിനെ ആള്‍ക്കൂട്ടം വിഴുങ്ങി ..

"രാജീവേ ഞാന്‍ എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് വരാം.. അപ്പോഴേക്കും സാര്‍ എത്തുമായിരിക്കും.

"ചേട്ടനെന്തിനാ വെളിയില്‍ പോയി കഴിക്കുന്നെ. നമ്മുടെ ചോറായിക്കാണും... "

 രാജീവിന്റെ സ്നേഹം കൂടി വരികയാ..

 "ബാലേട്ടാ.. ഒരാള്‍ കൂടിയുണ്ട് .. സ്പെഷ്യല്‍"  മെസ്സ് ടേബിളിനു മുന്‍പിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ രാജീവ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 


പ്ലേറ്റില്‍ പകര്‍ന്നു വെച്ചിരിക്കുന്നു ചൂട് ചോറും കറികളും ..

" ഇതാണോ ആള്... ഇത് നാമ്മടെ ആളല്ലേ. ചെട്ടനിങ്ങോട്ടിരിക്ക്... ഇന്ന് പാക് അപ്പ്‌ ആയതു കൊണ്ട് ചിക്കനും മീനും ഉണ്ട് .."

 ബാലേട്ടന്റെ സൌഹൃദം. മീനചൂടില്‍ ചൂടുള്ള ഭക്ഷണം..ഇതാദ്യമായല്ല ബാലേട്ടന്റെ ലൊക്കേഷന്‍ മെസ്സില്‍ .. എട്ടു പത്തു കൊല്ലം മുമ്പ് രാജീവിനെ പോലെ ബാലേട്ടനും ഫോട്ടോയും ബയോഡാട്ടയുമായി വന്ന സംഭവം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ ഒരു തമാശ തോന്നി ... ഇനിയൊരു നാളില്‍ മറ്റൊരു മെസ്സ് ടേബിളിനു പിന്നില്‍  തലേക്കെട്ടുമായി രാജീവും.

രാജീവിന്റെ മൊബൈല്‍ ചിലച്ചു .. ഇരുന്നിടത്ത് നിന്നെനീട്ടു കൊണ്ടാണ് ഫോണ്‍ എടുത്തത്‌ തന്നെ

 'സാര്‍ ... പോയി സാര്‍ .. വന്നു സാര്‍... ചെയ്തു സാര്‍ ... ഇല്ല സാര്‍ ... സോറി സാര്‍... ഇപ്പൊ വിളിക്കാം സാര്‍..." ഫോണ്‍ മടക്കിയപ്പോഴാണ്  അടക്കി പിടിച്ച ശ്വാസം തന്നെ വിട്ടത്.

" സാര്‍ അവിടുന്ന് ഇറങ്ങി ... ഇപ്പോള്‍ തന്നെ ചേട്ടനോട് കൂടി ഇരിക്കാം ന്നാ പറഞ്ഞത് ..."

കൈ കഴുകി തുടച്ചു വെപ്രാളത്തില്‍ ഓടുന്നു രാജീവിന്റെ പിറകെ തന്നെ വെച്ചു പിടിച്ചു ... അപ്പോഴേക്കും കാര്‍ വന്നു നിന്ന് പുറത്തിറങ്ങിയ കൂളിംഗ് ഗ്ലാസും ഫാബ് ഇന്ത്യ കുര്‍ത്തയും .. പത്തു പതിനഞ്ചു കൊല്ലമായി യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്ന രൂപം.  നന്നായി കോതി വെച്ച  നീളന്‍ മുടിയില്‍ നരയുടെ ചെറിയ ലാഞ്ചന മാത്രം.. ആര് വര്ഷം കൊണ്ട് പതിനാലു ഹിറ്റുകള്‍..  സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ആവശ്യം പോലെ... നല്ല കാലം ..

"വിഷു പതിപ്പല്ലേ .." കണ്ട പാടെ ചോദ്യം "ഒരു മിനിട്ടേ... രാജീവ്‌ .. എല്ലാം ഓക്കേയല്ലേ? "

"സാര്‍ ഷോട്ട് റെഡിയാ  ... വിശ്വനാഥന്‍ സാര്‍ വെള്ളത്തിലേക്ക്‌ ചാടുന്ന സീനല്ലേ ആദ്യം."

"ഓ ഞാനത് പറയാന്‍ മറന്നു ...സീക്വേന്സില്‍ ഒരു ചെറിയ മാറ്റം ... വിശ്വനാഥന്‍ ചാടുന്ന സീന്‍ അടുത്തത്.. ഇപ്പൊ ആദ്യം നമുക്ക് ആ കുട്ടീടെ ഷോട്ട് എടുക്കണം. ബാബു എന്നെ വന്നു കണ്ടിരുന്നു.  അയാള്‍ക്ക് കുട്ടിയെ ഒരു തമിഴ് സിനിമ തീര്‍ക്കാന്‍ കൊണ്ട് പോവണം എന്ന് പറഞ്ഞ.. മറ്റേ ഷോട്ട് പിന്നെ എടുക്കാം വിശ്വനാഥന്‍ അവിടെ നിക്കട്ടെ .. അയാളോട് പറഞ്ഞാ മതി.. ആ രാജുവിനോടും  പറഞ്ഞേക്ക് ..അയാള്‍ ആംഗിള്‍ ശരി ആക്കട്ടെ  ...  പെട്ടന്നാവട്ടെ .. ഉം വേഗം.. quick quick ."

രാജീവിന്റെ കാലുകള്‍ക്ക് വീണ്ടും ചിറകുകള്‍ മുളച്ചു ..."ആ മാത്യു, നമുക്ക് അങ്ങോട്ടിരിക്കാം." തണലില്‍ ഒരുക്കിയ മറ്റൊരു കനോപ്പിക്ക് കീഴിലേക്ക് നടക്കുമ്പോള്‍ കുറച്ചപ്പുറത്ത്‌ വിശ്വനാഥന്റെ മുമ്പില്‍ തല ചൊരിഞ്ഞു നില്‍ക്കുന്ന രാജീവ്‌.. താരത്തിന്റെ സ്വതവേ ചുവന്ന മുഖം വീണ്ടും തുടുത്ത പോലെ ... തിടുക്കത്തില്‍ എഴുന്നേറ്റു  കാരവനെ ലകഷ്യമാക്കി പോകുന്നത് കണ്ടു ... പിന്നാലെ രാജീവും ... വീണ്ടും ഒരു നൂറു സാറേ സാറേ വിളിയുമായി..

"നമുക്ക് തുടങ്ങാം മാത്യു ... വിഷു പതിപ്പല്ലേ .. അപ്പോള്‍ എന്റെ ചെറുപ്പക്കാലത്തെ വിഷു സ്മരണകള്‍ വെച്ചു തുടങ്ങാം.. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന ഞാന്‍ എല്ലാ മതാഘോഷങ്ങളും ആഘോഷിക്കാറുണ്ട് .. തികച്ചും സെകുലര്‍ ആയി... ആ ആങ്കിളില്‍ ഒന്ന് രണ്ടു പാരാ എഴുതാം അല്ലെ.. ഒരു പാട് അംഗങ്ങളുള്ള ഒരു വീടാണ് എന്റേത്, തികച്ചും സാധാരണക്കാരായ... പ്രൊഫൈല്‍ നിങ്ങള്ക്ക് ഞാന്‍ തരേണ്ടല്ലോ അല്ലെ.. പിന്നെ ഒരു ബില്‍ഡ് അപ്പ്‌ ആയി, കഴിഞ്ഞ കാലം ഒന്നും മറക്കാത്ത .. വേരുകള്‍ മറക്കാത്ത, എന്നൊക്കെ ഒന്ന് സ്‌ട്രെസ് കൊടുക്കാന്‍ നോക്കിയേക്കു."

 " ഓ  നോക്കാം.. അതിനെന്താ,  അത് നന്നാവും.." തലയാട്ടിക്കൊണ്ട് തന്നെ പറഞ്ഞു.

" അത് കഴിഞ്ഞാല്‍ സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്ന ആങ്കിളില്‍ ഒന്ന് പോലിപ്പിചെക്ക്.. പക്ഷെ സൂപ്പര്‍ സ്ടാരുകല്‍ക്കെതിര് വരുന്ന ഒന്നും എഴുതി പിടിപ്പിചെക്കല്ല്.. നാളെയും ഡേറ്റ് ചോദിച്ചു ചെല്ലെണ്ടാതാണ്.. അവര് തമ്മിലുള്ള എന്റെ നല്ല ബന്ധത്തെ പറ്റി ഒന്ന് രണ്ടു വരി കുറിക്കാന്‍ മറക്കണ്ട."


"അത് കഴിഞ്ഞാല്‍ പിന്നെ ഈ സിനിമയുടെ തീം അതിനെ പറ്റി.. ഈ കഥയില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന നഷ്ടപ്പെട്ടു പോവുന്ന ബാല്യത്തെ പറ്റി.  ഒരു മാനവികതയുടെ പെര്സ്പെക്ടീവില്‍ ... ഈ കഥയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കില്‍ പെട്ട് ബാല്യം നഷ്ടപ്പെട്ട് പോകുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മ നൊമ്പരങ്ങള്‍ ആണ് ... പ്രതിപാദിക്കുന്നത്.. മാത്യു ഇതിലെ കുട്ടിയെ കണ്ടിട്ടുണ്ടോ .. amazing  ടാലെന്റ്റ്‌ .. നമ്മുടെ ബേബി ചാന്ദിനി ഉണ്ടായിരുന്നില്ലേ അതിന്റെ അനിയത്തിയാ... നാല് വയസ്സേ ആയിട്ടുള്ളൂ ... എന്നാലും എന്താ അഭിനയം ...  ആ പിന്നെ ടൈറ്റില്‍ .. അതും എനിക്ക് ഒരു സജ്ജെഷന്‍ ഉണ്ട് - മാനവികതയുടെ കലാകാരന്‍ - എങ്ങനെ കൊള്ളാമോ?."

ഇത്തവണ ഒരു തലയാട്ടില്‍ ഒതുക്കി. അതിനിടക്ക് വീണ്ടും രാജീവ്.

"ഒരു സെകണ്ടേ ...എന്താ രാജീവ്.. എല്ലാം ഓകെയല്ലേ"

 "വിശ്വനാഥന്‍ സാര്‍ ചൂടായാ പോയത്..  രാവിലെ പത്തു മണി മുതല്‍  ഇരിക്കുന്നതാ... "

"അവനോടു പോയി പണി നോക്കാന്‍ പറയു... അവന്‍ സൂപ്പര്‍ സ്റാര്‍ ആയിട്ട് അവന്റെ സൌകര്യത്തിനു എടുക്കാം .. കഴിഞ്ഞ രണ്ടു പടം പച്ച തൊട്ടിട്ടില്ല  എന്ന് ഇനി കാണുമ്പോ ഓര്‍മിപ്പിച്ചാല്‍ മതി .. പിന്നെ .."

രാജീവ് വീണ്ടും തല ചൊരിഞ്ഞു കൈയ്യിലെ ക്ലിപ്പ് ബോര്‍ഡില്‍ നോക്കി.

"ഇനിയെന്താ പ്രശ്നം.. അയാള്‍ ഷോട്ട് ആവുമ്പോഴേക്കും  വന്നോളും..."

"അടുത്ത സീന്‍.. സാര്‍.. ആ കുട്ടിയെ വെള്ളച്ചാട്ടത്തില്‍ ... അത് വെള്ളം കണ്ടതെ ഒരേ കരച്ചിലാ .. പിന്നെ എങ്ങിനെ നടുവിലേക്ക് ... "

 "രാജീവ്, തന്നോട് പറഞ്ഞ കാര്യം ചെയ്‌താല്‍  മതി .. ഭാരിച്ച കാര്യം ആലോചിക്കേണ്ട ... അതിന്റെ തന്തക്കു ഒരു കുഴപ്പവുമില്ല .. പിന്നെ തനിക്കെന്താ പ്രശ്നം .. അത് കുറച്ചു നന്നായി കരയണം .. എന്നാലെ ആ സീനിനു ഒരു സ്വാഭാവികത കിട്ടൂ ...ഒന്നും രണ്ടുമല്ല രൂപ അഞ്ചു ലക്ഷ്മാ ആ തന്ത കഴുവേറി എണ്ണി വാങ്ങിക്കുന്നത്. ആ വിശ്വനാഥന് പോലും അത്ര കൊടുക്കുന്നില്ല .. അരയിലെ കെട്ടുന്ന ആ കയറോന്നു  സൂക്ഷിച്ചാല്‍ മതി. വെള്ളച്ചാട്ടത്തിന്റെ നടുവില്‍ തന്നെ കുട്ടിയെ കെട്ടണം .. ഇപ്പൊ പ്രേക്ഷകന് ഒരു വിധം തൃക്കോക്കെ മനസ്സിലാവും ... നല്ല സ്വാഭാവികത വേണം. പിന്നെ കയറു ഫ്രേമില്‍ വരാതെ കമ്പോസ് ചെയ്യാന്‍ പറയണം.  അത് കൊണ്ട് നിക്കുന്നവര്‍ ഒക്കെ കുറച്ചകലെ നിക്കാന്‍ പറഞ്ഞാല്‍ മതി... പിന്നെന്താ ലാസ്റ്റ് ഷോട്ട് അല്ലെ കുട്ടിയെ വെച്ച്.. ഹ ഹ .. ഇനി ഒരു അപകടം വന്നാലെന്താ... കയറു പിടിച്ചു തനിക്കു നിക്കാന്‍ പേടി ഉണ്ടെങ്ങി ആ സ്ടണ്ട് മാസ്റെരോട്  പറഞ്ഞാല്‍ മതി അയാള്‍ കയറു പിടിക്കുന്ന കാര്യം നോക്കിക്കോളും... ആ ഇനി എന്താ തല ചൊരിഞ്ഞു നിക്കണേ .. വേഗം പോയി ഷോട്ട് റെഡി ആക്കെടോ ...ആ വേഗം "

 "ആ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് .. ആ ടൈറ്റില്‍ .. മാനവികതയുടെ കലാകാരന്‍... കറക്ടല്ലേ "

ചൊവ്വാഴ്ച, നവംബർ 22, 2011

മുല്ലപ്പെരിയാറില്‍ നമുക്ക് ചെയ്യാവുന്നത്

ഒന്ന് രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റില്‍ വളരെ നിരുത്തരവാദപരമായി "ഒരു സിനിമയുടെ പ്രചാരണആയുധം" എന്ന വിവക്ഷയില്‍ ഒരു കംമെന്റിടുകയും, അത് മാപ്പപേക്ഷിച്ചു പിന്‍ വലിക്കുകയും ചെയ്തിരുന്നു... ആ വീണ്ടു വിചാരം ഇല്ലാത്ത ബാലിശമായ പ്രവര്‍ത്തിയിലുള്ള കുറ്റബോധവും ലജ്ജയും കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങാളായി ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യാനും നമുക്ക് അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാക്കാനും കുറെ സമയം വിനിയോഗിച്ചു.. അതിന്റെ പരിണിതഫലമാണ് ഈ കുറിപ്പ്.

ഞാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി "അതിര്‍ത്തിക്കപ്പുറം" ആയിരുന്നു. ഇതേ കുറിച്ച് തമിഴന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍... ഈ വിഷയങ്ങളിലുള്ള അവരുടെ ഫോറങ്ങള്‍ കയറി ഇറങ്ങി (ഭാഷ പരിമിതി മൂലം ഇംഗ്ലീഷില്‍ ഉള്ളവ മാത്രമായിരുന്നു അവയധികവും). അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ അവരുടെ ഭാഗത്ത്‌ പ്രധാനമായും അതിവൈകാരികത ഉണര്താനാണ് ശ്രമം നടക്കുന്നത്.. മലയാളിയെ തെറി പറയാനാണ് മിക്കവര്‍ക്കും താല്പര്യം (നമ്മളും തിരിച്ചു പറയാന്‍ ഒട്ടും പിന്നിലല്ല എന്ന് കൂടി പറയട്ടെ). പല തരത്തില്‍ പറയുകയാനെങ്കിലും പ്രധാനമായും അവര്‍ മൂന്നു വാദമുഖങ്ങള്‍ ആണ് നിരത്തുന്നത്

1) ഡാമിന്റെ കാല പഴക്കം മൂലം തകരും എന്ന പ്രചരണം എന്ന് നമ്മള്‍ മലയാളികള്‍ വെറുതെ പറയുന്നതാണ്. ഇതിലും പഴക്കം ഉള്ള ഡാമുകള്‍ ലോകത്ത് പലതുമുണ്ട്.

2) പുതിയ ഡാം എന്നാല്‍ തമിഴന് വെള്ളം നിഷേധിക്കാനുള്ള ഒരു തന്ത്രമാണ്, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇല്ലെങ്കില്‍ അഞ്ചു ജില്ലകളില്‍ ഒരു പുല്ലു പോലും മുളക്കില്ല.

3) മൂന്നാമതെത് എന്നാല്‍ പ്രധാനമായുള്ളത് ഈ വിഷയത്തില്‍ ഡാം കെട്ടാന്‍ അനുവദിച്ചാല്‍ അത് തമിഴ് ദേശീയതയുടെ അല്ലെങ്കില്‍ സത്വ ബോധത്തിന്റെ ഒരു കീഴടങ്ങലാണ്... അത് വക വെച്ച് കൂടാ.

ബാക്കി എല്ലാ വാദങ്ങളും ഒരു ആശയവുമില്ലാത്ത  വെറും ഗോഗ്വാ വിളികളും അസഭ്യഭാഷണങ്ങളും മാത്രമാണ്. ഇനി ഇതില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?  ഈ സന്നിഗ്ധ ഘട്ടത്തില്‍ ഇതില്‍ അതി വൈകാരികത കലര്‍ത്തി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോവുന്നത് കനത്ത നഷ്ടം നമുക്കുണ്ടാകും (അങ്ങിനെയാണ് ഇതിന്റെ വൈകാരിക വശം ചൂഷണം ചെയ്യാനുള്ള തല്‍പ്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്) അത് കൊണ്ട് വിവേകപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച്, ആശയപരമായ പ്രതിരോധത്തിലൂടെയും തമിഴനെ ബോധവല്‍ക്കരിച്ചു നേടുന്ന അഭിപ്രായസമന്വയതിലൂടെയും മാത്രമേ നമുക്ക് ക്ഷിപ്രപരിഹാരത്തിന്റെ പാതയിലേക്ക് കടക്കാനാവൂ.

ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ വിവേകത്തിന്റെ ഭാഷയില്‍, വൈകാരികത കലര്‍ത്താതെ, അവര്‍ വായിക്കുന്ന ഫോറങ്ങളില്‍, പ്രതികരിക്കുന്ന വേദികളില്‍ ആശയങ്ങളില്‍ ഊന്നി കാര്യ മാത്ര പ്രസക്തമായി പ്രതികരിക്കുക. അവിടെ ബോധപൂര്‍വം അസഭ്യതിന്റെയും വെല്ലുവിളിയുടെയും വായ്ത്താരികള്‍ക്ക് പിടി കൊടുക്കാതെ, അവരുടെ ദുര്‍ബലമായ വാദമുഖങ്ങളെ പോളിച്ചടുക്കുക.  ആദ്യത്തെ വാദം - നമ്മുടെ കൈയ്യില്‍ ഉള്ള തെളിവുകള്‍ ഉപയോഗിച്ച് യഥാതഥമായി ഡാമിന്റെ ദുര്‍ബല സ്ഥിതിയെപറ്റി.  ചോര്‍ച്ചയുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ വീഡിയോകള്‍, എന്നിവ ക്രോടീകരിച്ചു പോസ്റ്റ്‌ ചെയ്യുക. ഇനി പഴക്കമുള്ള ഡാമുകളെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലും പഴക്കമുള്ള കെട്ടിടങ്ങള്‍, സ്ട്രക്ച്ചരുകള്‍ എന്നിവ തകരന്നതിന്റെ തെളിവുകള്‍ കൊടുക്കുക, എന്നിട്ട് നമുക്ക് അവരോടു തന്നെ ചോദിക്കാം "മുപ്പത്തഞ്ചു ലക്ഷം നിരപരാധികളുടെ ജീവന്‍ നിങ്ങള്ക്ക് ഒന്നോ രണ്ടോ പഴകിയ കെട്ടിടങ്ങള്‍ നില്‍ക്കുന്നതിന്റെ ചാന്‍സിന് വിട്ടു കൊടുക്കണോ" എന്ന്. 

രണ്ടാമത്തെ കാര്യം - വെള്ളം, തമിഴന്റെ ഏറ്റുവും വലിയ പ്രശ്നം "തണ്ണീര്‍"  തന്നെയാണ്. അവനെപ്പോലെ അതിന്റെ വില നമുക്കും മനസ്സിലാകും എന്ന് അവനെ ബോധ്യപെടുത്തുക. പുതിയ ഡാം എന്നത് അവന്റെ വെള്ളം മുട്ടിക്കാനുള്ളതല്ല എന്നും അത് വന്നാലും അവനു കിട്ടി കൊണ്ടിരിക്കുന്ന വെള്ളം ഡാം പുനര്നിര്മിചാലും തുടര്‍ന്നും ഉറപ്പിച്ചു കിട്ടാന്‍ കിട്ടാന്‍ നമ്മള്‍ അവന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് പോരുതുമെന്നുള്ള വാഗ്ദാനം അവനു കൊടുക്കുക. അവന്റെ വെള്ളം കുടി മുട്ടിക്കലല്ല നമ്മുടെ ലക്ഷ്യം എന്നും, ലക്ഷകണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കലാണ് എന്നും അവനെ ബോധ്യപെടുത്തുക.

ഇനി ഏറ്റവും കാതലായ പ്രശ്നം - ഒരു പുതിയ ഡാം നിര്‍മിക്കാന്‍ നമ്മളെ അനുവദിക്കുക എന്നത് ഒരിക്കലും ഒരു കീഴടങ്ങല്‍ അല്ല എന്നത് അവനെ ബോധ്യപെടുത്തുക... അത് തമിഴ് ദേശീയതയുടെ തിളക്കമാര്‍ന്ന വിജയമാണ്... അവരുടെ ഹൃദയ വിശാലതയുടെ, നല്ല മനസ്സിന്റെ പ്രതിഫലനമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് ശിധിലീകരണം അല്ല എന്ന് വ്യക്തമാക്കുക. നമ്മള്‍ അവന്റെ ദേശീയ ബോധത്തെ, സത്വത്തെ ബഹുമാനിക്കുന്നു എന്ന് പ്രഖ്യാപിക്കുക. ആ ബോധം അവനില്‍ ഉണര്തുകയാണ് വേണ്ടത്.. തമിഴന്‍ നമ്മുടെ സഹോദരന്‍ ആണ്. അല്ലാതെ ശത്രു അല്ല എന്ന് നമ്മള്‍ വിശ്വസിക്കുക, അവനില്‍ വിശ്വാസം ഉണര്‍ത്തുക. അല്ലാതെ നമ്മളും അപക്വമായ ഭാഷയില്‍ ഏറ്റുമുട്ടല്‍ നടത്തിയാല്‍, പ്രശനം കൂടുതല്‍ സന്കീര്‍ണമാവും. ഇവിടെ ഏറ്റുമുട്ടല്‍ അല്ല മാര്‍ഗം... സമന്വയം ആണ്.


ഇനി ഇത് എങ്ങിനെ അവനില്‍ എത്തിക്കാം?. ഇവിടെ നമ്മള്‍ ഒറ്റകെട്ടായി എല്ലാ തമിഴന്‍ പ്രതികരിക്കുന്ന എല്ലാ വേദികളിലും ഈ ആശയങ്ങള്‍ പക്വമായി, വിവേകപൂര്‍വ്വം, സ്നേഹത്തിന്റെ ഭാഷയില്‍ മുന്നോട്ടു വെക്കുക (അതെ തുടര്‍ന്ന് ഉണ്ടാകിയേക്കാവുന്ന അതിവൈകാരിക പ്രതികരണങ്ങള്‍ പൂര്‍ണമായും അവഗണിച്ചു കൊണ്ട്). തമിഴ് അറിയുന്ന സുഹൃത്തുക്കള്‍ അതിനു മുന്നോട്ടു വരിക... അത് കൂടാതെ ശബരി മലയില്‍ ഗുരുവായൂരില്‍ ഈ തീര്‍ഥാടന സീസണില്‍ എത്തുന്ന തമിഴരെ ബോധവല്‍ക്കരിക്കുക, തമിഴിലുള്ള ലഘു ലേഖകള്‍, അല്ലെങ്കില്‍ വീഡിയോ പ്രദര്‍ശനം, പോസ്റ്ററുകള്‍ എന്നിവ ഒട്ടും പ്രകപോനകരമാല്ലാതെ, സമചിത്തതയോടെ അവരിലെതിക്കുക. നമ്മളില്‍ ആവാവും വിധം വൈകാരികതയുടെ അഗ്നി ആളി കത്താതെ നോക്കുക. അതാണ്‌ നമ്മള്‍ ചെയ്യേണ്ടത്. സന്തോഷ് പണ്ടിട്ടും പ്രിതിവിരാജും കുറച്ചു നേരത്തേക്ക് റസ്റ്റ്‌ എടുക്കട്ടെ... നമുക്ക് മുന്നോട്ടു നീങ്ങാം.

ഞായറാഴ്‌ച, നവംബർ 20, 2011

മനസ്സില്‍ ഇടം നേടിയ പത്തു ചിത്രങ്ങള്‍..


എന്റെ മനസ്സില്‍ ഇന്നും തങ്ങി നില്‍ക്കുന്ന പത്തു സിനിമകളുടെ ഒരു പട്ടിക... പ്രിയപ്പെട്ട നൂറു ചിത്രങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ട് നടക്കുന്ന ആ ത്രെഡ് തന്നെ ഈ കുറിപ്പിന്റെ പ്രചോദനം... പത്തു  മുപ്പതു വര്‍ഷമായി കാണുന്ന സിനിമകള്‍ക്കിടയില്‍ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന പത്തു മലയാളം സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍.. സ്ഥിരം സിനിമ കണ്ടു പോന്ന ഒരു കാലഘട്ടത്തില്‍ നിന്നും കൂടുതല്‍ ചിത്രങ്ങള്‍ വന്നത് സ്വാഭാവികം. ഓരോ ചിത്രവും അത് കണ്ട കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍,  അത് കണ്ട പ്രായത്തിന്റെ പരിഗണനയില്‍ ആണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.. ഇന്ന് ഇരുന്നു കാണുകയാണെങ്കില്‍ അതെ ചലച്ചിത്രാനുഭവം ഉണ്ടായി കൊള്ളണം എന്നില്ല.. ഓരോന്നും ഇഷ്ടപ്പെടാനും ഓര്‍മയില്‍ സൂക്ഷിക്കാനും ചില പ്രത്യേക കാരണങ്ങള്‍ ഉണ്ട്... ഒരു പ്രധാനപെട്ട വസ്തുത ഈ സിനിമകളില്‍ പലതും ഞാന്‍ ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നതാണ്.പതിവായി എന്നും ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഈ പട്ടികയില്‍  ചുരുക്കമാണ്. അത് കൊണ്ട് തന്നെ ആദ്യമായി കണ്ടപ്പോള്‍ മനസ്സില്‍ കയറിക്കൂടാനും, അത് ഇത്രയും കാലമായി തന്നെ മനസ്സില്‍ നില നില്‍ക്കാനും തക്കതായ എന്തോ ഈ സിനിമകളില്‍ ഉണ്ട് എന്നുള്ള ഒരു തോന്നലും.അവ വ്യക്തമായ ഒരു ഓര്‍ഡറില്‍ അല്ല എന്ന് കൂടി പറഞ്ഞു വെച്ച് നേരിട്ട് പട്ടികയിലേക്ക് ...

1. തനിയാവര്‍ത്തനം - ഒരു സിനിമ അതിന്റെ ഹാങ്ങ്‌ ഓവറില്‍ കുറച്ചു ദിവസങ്ങള്‍. അപൂര്‍വമായ ഒരു അനുഭവം ആണ് അത്. കണ്ടു കഴിഞ്ഞു തീയറ്റെരില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ പല ചലച്ചിത്രങ്ങളെയും  മറക്കാനും വെറുക്കാനും തുടങ്ങുന്ന ഈ കാലഘട്ടത്തില്‍. ഒരു പക്ഷെ  ഇനി ഒരിക്കല്‍ കൂടി ഈ സിനിമ ഇരുന്നു കാണാന്‍പറഞ്ഞാല്‍ ഞാന്‍ ധൈര്യം കാണിക്കില്ല..കാരണം എന്നെ ഒരു പാട് വേദനിപ്പിച്ച ഒരു സിനിമ ആണ് തനിയാവര്‍ത്തനം. അത്രക്കും മനസ്സിനെ സ്പര്‍ശിച്ചു മരുതെമ്പള്ളി ബാലന്‍ മാസ്റ്റര്‍. ആ കഥാപാത്രത്തിന്റെ ദുരന്തം തനിക്കും സംഭവിക്കാവുന്നതാണ് എന്ന് തോന്നലാവാം, ആ സിനിമയില്‍ കണ്ട അന്തരീക്ഷം വളരെ പരിചിതമായിട്ടുള്ളതായതാവാം (identify ചെയ്യുന്ന). എന്തോ... മനസ്സിനെ സ്പര്‍ശിച്ചു എന്ന് എടുത്തു പറയാവുന്ന ഒരു ചലച്ചിത്രാനുഭവം ആയിരുന്നു തനിയാവര്‍ത്തനം... ഒരേ ഒരിക്കല്‍ മാത്രം അതും പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍, കണ്ട സിനിമയാണ്. പല രംഗങ്ങളും ഇപ്പോഴും അതേപടി മനസ്സില്‍ പതിഞ്ഞിരിപ്പുണ്ട്...

2. പാദമുദ്ര - മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു കഥാപാത്രങ്ങള്‍  ഈ ഒരൊറ്റ സിനിമയില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. മാതു പണ്ടാരം എന്ന അച്ചനും സോപ്പ് കുട്ടപ്പന്‍ എന്ന മകനും. അദ്ദേഹത്തിനു അഭിനയകലയുടെ സകല ഭാവങ്ങളും പ്രതിഫലിപ്പിക്കാന്‍ വേണ്ട വക ആ കഥാപാത്രങ്ങളില്‍ ഒരുക്കി വെച്ചിരുന്നു എന്നത് എം സുകുമാരന്റെ കഴിവ്. ക്രിസ്തുവിന്റെ കുരിശാരോഹണത്തെ അനുസ്മരിപ്പിക്കുന്ന കുട്ടപ്പന്റെ എല്ലാ വേദനകളുടെ വേലിക്കെട്ടുകളും പേറി കൊണ്ടുള്ള മലകയറ്റം ഉള്ളിന്റെ ഉള്ളില്‍ കൊളുത്തി വലിച്ചിരുന്നു. അവാര്‍ഡുകള്‍ ഒന്നും ആ സിനിമയ്ക്കോ ആ സിനിമ വഴി മോഹന്‍ലാലിനോ കിട്ടിയില്ല എന്നാണു ഞാന്‍ ഓര്‍ക്കുന്നത്... പക്ഷെ ഭാരതത്തിലെ രാമനാഥന്റെയും, കിരീടത്തിലെ സേതു മാധവന്റെയും മുകളില്‍ ഞാന്‍ ഈ കഥാപാത്രങ്ങളെ പ്രതിഷ്ടിക്കുന്നു.

3. യവനിക - ഈ സിനിമ അക്കാലത്തു ഒരു വ്യത്യസ്തമായ അനുഭവം ആയിരുന്നു എന്നാ ക്ലീഷേ തന്നെ പ്രയോഗിക്കേണ്ടി വരും. കണ്ടു മടുത്ത കുറ്റാന്വേഷണ കഥകളില്‍ നിന്നൊക്കെ വ്യത്യസ്തമായി,  പിരിമുറുക്കം ഒട്ടും ചോരാതെ തന്നെ ആഖ്യാനത്തിലും അന്തരീക്ഷത്തിലും  സ്വാഭാവികത കലര്‍ത്താന്‍ കെ ജി ജോര്‍ജ്ജ് എന്ന ചലച്ചിത്രകാരന് കഴിഞ്ഞു എന്നത് ഒരു ചെറിയ കാര്യമല്ല... തബലിസ്റ്റ് അയ്യപ്പന്‍ മുതല്‍ ഈരാളി വരെ... ഒന്നിനൊന്നു മികച്ച, കഥാപാത്രങ്ങള്‍... മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയില്‍ കോര്‍ത്തെടുത്തു എന്നതും മറ്റൊരു സംഗതി. വീണ്ടും വീണ്ടും കാണുമ്പോളും ആസ്വദിക്കാന്‍ കഴിയുന്ന ഒരേ ഒരു കുറ്റാന്വേഷണ ചിത്രം എന്ന് യവനികയെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല... അത്  പോലെ തന്നെ ഒട്ടും പരിചിതമല്ലാതിരു നാടകലോകം എന്ന പശ്ചാത്തലത്തെന്ന അതിന്റെ എല്ലാ തനിമയോടും കൂടി  അവതരിപ്പിച്ചു എന്നതും.  മസ്സില്‍ പിടിക്കാതെ, ഘന ഗംഭീരന്‍ ഡയലോഗുകള്‍ ഇല്ലാതെ ഒരു കുറ്റാന്വേഷകനെ അവതരിപ്പിച്ചു എന്നത് അക്കാലത്തെ ഒരു മറക്കാനാവാത്ത അനുഭവം...

4. പഞ്ചവടിപ്പാലം - യവനിക പോലെ തന്നെ മറ്റൊരു landmark ചലച്ചിത്രമാണ് പഞ്ചവടിപ്പാലം... അത് വരെ ആരും നടക്കാത്ത ഒരു വഴിയില്‍, നടക്കാന്‍ ധൈര്യം കാണിച്ച ഒരു സംവിധായകന്‍ ആയിരുന്നു കെ ജി ജോര്‍ജ്ജ് എന്ന് തെളിയിച്ച ഒരു സിനിമയായിരുന്നു പഞ്ചവടിപ്പാലം. പദ്മരാജന്‍ പദ്മരാജന്‍ എന്ന് നാഴികക്ക് നാല്‍പതു വട്ടം മന്ത്രം ചെല്ലുന്ന ഇന്നത്തെ മഹാന്മാര്‍ പഞ്ചവടിപ്പാലം, യവനിക, ഇരകള്‍, ആദമിന്റെ വാരിയെല്ല് എന്ന നാല് ചിത്രങ്ങള്‍ കണ്ടു നോക്കണം എന്ന് എനിക്ക് പറയാനുണ്ട്. പിന്നീട് വന്ന ചിത്രങ്ങള്‍ ഒന്നും ഈ നിലവാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞു വെച്ചാലും അദ്ധേഹത്തിന്റെ മദ്ധ്യവര്‍ത്തി സിനിമകള്‍ക്കുള്ള സംഭാവനകള്‍ അവഗണിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു വെക്കട്ടെ. പഞ്ചവടിപ്പാലം എന്ന ഒരു ഒന്നാംതരം സറ്റയര്‍ . അതിനു ശേഷം ഇന്നേ വരെ ആര്‍ക്കും ഈ ജോണരില്‍ ഒരു സിനിമ നിര്‍മിക്കാന്‍ ഉള്ള ഒരു ശ്രമം പോലും നടത്താന്‍ കഴിഞ്ഞിട്ടില്ല. ദുശാസന കുറുപ്പ്, പൂതനാമ്മ, ജീമൂതവാഹനന്‍, ബരാബാസ്... പേരുകളില്‍ പോലും നര്‍മം നിറച്ചു നിര്‍മിച്ച ഈ ചിത്രം ഇന്ന് കാണുമ്പോഴും അന്നത്തെ പോലെ പ്രസക്തമായ സാമൂഹിക വിമര്‍ശനം മുന്നോട്ടു വെക്കുന്നു എന്നത്  ഈ ചലച്ചിത്രത്തിന്റെ മലയാള സിനിമ ലോകത്തുള്ള സ്ഥാനം വ്യക്തമാക്കുന്നു.

5. സൂസന്ന - ടി വി ചന്ദ്രന്റെ സൂസന്ന എന്ന ചിത്രം പലരും മറന്നു പോയിരിക്കുന്നു... പക്ഷെ മലയാളി സമൂഹത്തിന്റെ നാണമില്ലാതെ കൊണ്ട് നടക്കുന്ന ഹിപ്പോക്രസിക്ക് നേരെ മുഖം അടച്ചുള്ള ഒരു അടി എന്ന നിലക്ക് എന്നെ വളരെ ആകര്‍ഷിച്ച ഒരു ചിത്രമാണ് സൂസന്ന. ആരും ഒരു പക്ഷെ ശ്രമിക്കാന്‍ മടിക്കുന്ന ഒരു വിഷയം കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിച്ചു. അത് വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചു എന്ന രണ്ടു കാര്യങ്ങള്‍ സൂസന്നയെ എന്റെ പ്രിയപ്പെട്ട ഒരു സിനിമ ആക്കുന്നു. നമ്മുടെ മനസ്സാക്ഷിയെ കുത്തി നോവിക്കുന്ന സൂസന്നയെ പോലെ വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രം പില്‍ക്കാലത്ത് ഒരിക്കലും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷെ സസൂക്ഷ്മം കൈകാര്യം ചെയ്തില്ലായിരുന്നെങ്കില്‍ പാളി പോകുമായിരുന്ന ഒരു വിഷയമായിരുന്നു സൂസന്നയിലൂടെ ശ്രീ ചന്ദ്രന്‍ നമ്മോടു പറഞ്ഞത്. പക്ഷെ നമ്മുടെ എല്ലാം ഉള്ളിലുള്ള ഹിപ്പോക്രയിറ്റ് എത്രയും വേഗം അത്തരം കഥാപാത്രങ്ങളെ കാര്പെട്ടിന്‍ അടിയില്‍ ഒളിപ്പിച്ചു വെച്ച് വെളുക്കെ ചിരിച്ചു  മറവി ഭാവിച്ചു ഓടി പോകാനാണ് ശ്രമിച്ചത്.. എന്ത് പറഞ്ഞാലും എന്നെ സംബന്ധിച്ചേടത്തോളം ഒരു അതിശക്തമായ ഒരു കഥാപാത്രമായിരുന്നു സൂസന്ന..

6. വചനം - ഈ സിനിമ എന്ത് കൊണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ഒറ്റവാക്കില്‍ പറയാം ... ഇത് പുറത്തു കൊണ്ട് വന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഇന്നും പ്രസക്തമായിട്ടുള്ള ഒരു പ്രതിസന്ധി, അത് ഇത്രത്തോളം ഗൌരവത്തോടെ  ഇത്രയും സാമൂഹിക പ്രതിബദ്ധതയോടെ ആരും പറഞ്ഞിട്ടുള്ളതായി ഞാന്‍ പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. തന്റെ കണ്‍ മുന്‍പില്‍ നടന്ന ഒരു കുറ്റകൃത്യം കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ പറ്റാത്ത ഒരു ശരാശരി പൌരന്റെ നിസ്സഹായാവസ്ഥ, അതാണ്‌ വചനം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ കയറി കൂടിയത്. പിന്നെ പറയുക ആണെങ്കില്‍ കാസ്ടിങ്ങില്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ കാണിച്ച ചില പുതുമകള്‍ അക്കാലത്തെ വളരെ അപൂര്‍വമായിരുന്ന ഒന്നായിരുന്നു. അത് വരെ സാത്വിക വേഷങ്ങളില്‍ മാത്രം നാം കണ്ടിട്ടുള്ള ചാരുഹാസന്റെ കണ്ണില്‍ എരിയുന്ന ക്രൌര്യ ഭാവം കണ്ടെത്തിയ സംവിധായകന്റെ സൂക്ഷ്മത, സുരേഷ് ഗോപിയെ, ജയറാമിനെ, ശ്രീവിദ്യയെ ... ഇവരെ ഒക്കെ അവരുടെ കംഫോര്ട്ട് സോണിനു പുറത്തിറക്കി എന്നിട്ടും തന്മയത്വം ഒട്ടും ചോരാതെ കാസ്റ്റ് ചെയ്തു... അത് വളരെ interesting ആയി തോന്നി.

7. താഴ്വാരം - തുടക്കം ഒരു പക്ഷെ ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമകളെ അനുസ്മരിപ്പിച്ചു എങ്കിലും ഭൂപ്രകൃതി (landscape) ആഖ്യാനവുമായി ഇത്രയേറെ സന്നിവേശിച്ച ഒരു സിനിമയും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്ന് പറയാം. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ, അട്ടപ്പാടിയുടെ ചൂരും നിറവും സന്നിവേശിപ്പിച്ചു ഭരതന്‍ ഒരു വേള്‍ഡ് ക്ലാസ്സ്‌ ചലച്ചിത്രം ആണ് താഴ്വാരത്തിലൂടെ ഒരുക്കിയിരിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. എം ടി യുടെ സ്ക്രിപ്റ്റില്‍ ആവശ്യത്തില്‍ കവിഞ്ഞു ഒരു വാക്ക് പോലും ഇല്ല. തന്റെ ജീവന് വേണ്ടി പോരാടുന്ന നായകന്‍, കൊടും ക്രൂരതകള്‍ എത്രയോ ലാഘവത്തോടെ നിരവ്ഹിക്കുന്ന വില്ലന്‍... അതും ഒരു പുതുമയായിരുന്നു. നായകനും വില്ലനും എല്ലാം പതിവ് സങ്കല്‍പ്പങ്ങളെ തച്ചു തകര്‍ത്തു പുറത്തു വന്ന ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു താഴ്വാരം. ഭരതന്റെ ക്രാഫ്റ്മാന്‍ഷിപ്പ്, അതിന്റെ കൊടുമുടി ആയിരുന്നു താഴ്വാരം. മോഹന്‍ലാല്‍, സലിം ഘൌസ്, ശങ്കരാടി, സുമലത...  എക്കാലത്തെയും മികച്ച ഒരു ത്രില്ലെര്‍



8. വാസ്തുഹാര - ഒരു കാലഘട്ടത്തിന്റെ കഥ പറയാന്‍ വലിയ ആനയും അമ്പാരിയും ഒന്നും ആവശ്യമില്ല എന്ന് അരവിന്ദന്‍ എന്ന കലാകാരന്‍ തെളിയിച്ച സിനിമയാണ് വാസ്തുഹാര. ബന്ധങ്ങള്‍ അതിന്റെ തീവ്രത, ജീവിത പ്രതിസന്ധികളില്‍ തെളിയുമ്പോള്‍, ഉള്ളില്‍ കൊളുത്തി വലിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒട്ടും അതി ഭാവുകത്വം കൂടാതെ അവതരിപ്പിച്ചിരിക്കുന്നു അദ്ദേഹം. അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു പശ്ചാത്തലം, മോഹന്‍ലാലിന്റെയും, നീന ഗുപ്തയുടെയും, നീന ഗുപ്തയുടെ അമ്മയായി അഭിനയിച്ച പെരോര്‍മയില്ലാത്ത ആ ബംഗാളി നടിയുടെയും മിതത്വം പുലര്‍ത്തുന്ന അഭിനയം, identify ചെയ്യാവുന്ന ഒരു കഥാസന്ദര്‍ഭം, ഒരു കാലഘട്ടത്തിന്റെ കടും ചായം കലരാത്ത യഥാതഥമായ ആവിഷ്കാരം, അരവിന്ദന്റെ മറ്റു ചിത്രങ്ങളില്‍ (ഒരു പക്ഷെ ചിദംബരവും, ഒരിടത്തും ഒഴികെ) അനുഭവിച്ചിട്ടുള്ള ലാഗിന്റെ അഭാവം,  എന്നിവ വാസ്തുഹാര എന്ന ചലച്ചിത്രത്തെ എനിക്കിഷ്ട്ടപെട്ട ചിത്രങ്ങളുടെ പട്ടികയില്‍ എത്തിക്കുന്നു.

9. സദയം - ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്തിട്ടുള്ളതില്‍ വെച്ച് വളരെ റിസ്കി ആയ ഒരു റോള്‍ ആണ് സദയതിലെത്...ക്രൂരമായ കൊലകള്‍ നടത്തി തൂക്കി കൊല്ലാന്‍ വിധിക്കപ്പെട്ട ഒരു പ്രതിയോട് പ്രേക്ഷക മനസ്സില്‍ സഹാനുഭൂതി ജനിപ്പിക്കുക എന്നത് (അയാള്‍ രണ്ടു കൊച്ചു കുട്ടികളുടെ അടക്കമുള്ള ആ അരും കൊലകള്‍ ചെയ്തിട്ടുള്ളതാണ്‌ എന്ന സത്യം നില നില്‍ക്കെ) വളരെ ശ്രമകരമായ ഒരു ദൌത്യം ആണ് എന്നിരിക്കെ, ഒരു തിരക്കഥാകൃത്തും സംവിധായകനും അവരുടെ മനസ്സറിഞ്ഞു അഭിനയിച്ച ഒരു മഹാനടനും വളരെ അനായാസം അത് നിര്‍വഹിച്ചു എന്ന് പറയാതെ വയ്യ. ജീവിക്കാന്‍ അവസാന നിമിഷം മോഹിക്കുന്ന സത്യനാഥന്‍ കണ്‍കോണില്‍ പടര്‍ത്തിയ നനവ്‌... അത് പോലെ തന്നെ തിലകനും മുരളിയും അഭിനയിച്ചു പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളും... സദയം എന്നും വേദനിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവം ആണ് എനിക്ക്. കാക്കിക്കുള്ളില്‍ ആര്ദ്രതയുള്ള ഒരു മനസ്സ് സൂക്ഷിക്കുന്ന കഥാപാത്രങ്ങള്‍, തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളുടെ ഒറ്റ നോട്ടത്തില്‍ സ്വാഭാവികം എന്ന് ന്യായീകരിക്കാവുന്ന പ്രവര്‍ത്തികളിലെ അക്ഷന്ധവ്യമായ അപരാധങ്ങള്‍ .. പതിവ് ക്ലീഷേകള്‍ എല്ലാം പരമാവധി ഒഴിവാക്കി കൊണ്ട് സംവിധായകന്‍ സാക്ഷാത്കരിച്ച ഒരു മികച്ച ചിത്രം എന്തോ വിചാരിച്ച ജനശ്രദ്ധ നേടിയില്ല..

10. പ്രാഞ്ചിയെട്ടന്‍ ആന്‍ഡ്‌ ദി സൈന്റ്റ്‌ - കൂട്ടത്തില്‍  അവസാനമായി പുറത്തിറങ്ങി അധികം കാലമായിട്ടില്ലാത്ത ഈ ചിത്രവും. ഒരു പക്ഷെ ഉള്ളിന്റെ ഉള്ളിലെ ത്രിശൂര്‍ക്കാരന്‍ തല പോക്കിയതാവും... വേദനിപ്പിക്കുന്ന പൊള്ളുന്ന സിനിമകളെ മാത്രം ഓര്‍മിക്കുമ്പോള്‍, മുകളില്‍ ഒരു നുള്ള് മധുരം പോലെ പോസിറ്റീവ് ആയ ഈ ചലച്ചിത്രം കിടക്കട്ടെ എന്ന് കരുതിയതും ആവാം. ഒരു പാട് ചവറു സിനിമകള്‍ കാണുന്നതിന്റെ ഇടയ്ക്കു ഒരു ഫീല്‍ ഗുഡ് ഫാക്ടര്‍ ആയി തോന്നി പ്രാഞ്ചിയേട്ടനും പുണ്യാളനും. ഫോര്‍മാറ്റിലെ പുതുമ, ജീവിതത്തില്‍ പരിചിതം എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങള്‍... വളരെ സമര്‍ത്ഥമായി രഞ്ജിത്ത് ക്രാഫ്റ്റ് ചെയ്തു എടുത്തിട്ടുണ്ട്. എന്റെ പട്ടികയിലെ മറ്റുള്ള സിനിമകളില്‍ നിന്നെല്ലാം വ്യതസ്തമാക്കുന്നത് പ്രാഞ്ചിയെട്ടന്‍ ഈ കാലഘട്ടത്തിന്റെ സ്മാര്‍ട്ട് ആയ ഒരു സൃഷ്ടിയാണ് എന്നതാണ്. ഹൃദയത്തെ പോലെ തലച്ചോറും ഉപയോഗിച്ച് ചമച്ച ഒരു സിനിമ. flexibility ഇല്ലാത്ത നടന്‍ എന്ന പഴി കേള്‍ക്കേണ്ടി വന്ന മമ്മൂട്ടിക്ക്  വലിയ തെറ്റ് കുറ്റങ്ങള്‍ കൂടാതെ ത്രിശൂര്‍ക്കാരന്റെ ഭാഷയില്‍ കയറികൂടാനായിട്ടുണ്ട് എന്നതും സമ്മതിക്കാതെ വയ്യ.

കളഞ്ഞില്ലേ ബ്രിട്ടാസ് കഞ്ഞിക്കലം

ഇനി എപ്പോഴെങ്കിലും ശ്രീ ജോണ്‍ ബ്രിട്ടാസ് ഏതെങ്കിലും സുപ്രധാന വ്യക്തികളെ അഭിമുഖം ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍, അതിനു മുമ്പായി അദ്ദേഹത്തിനെയും ആരെങ്കിലും ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം. ആ അഭിമുഖത്തില്‍ അദ്ദേഹത്തിനു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയുമായുള്ള "സൌഹൃദം", ആ വ്യക്തിയിലുള്ള "സ്വാധീനം", എന്നൊക്കെ വ്യക്തമാക്കാന്‍ കഴിയുന്ന മട്ടില്‍ കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു വെക്കുക. ആ ചോദ്യങ്ങളിലൂടെ താന്‍ എത്ര വലിയ മഹാന്‍ ആണ് എന്ന്, തനിക്കു താന്‍ അഭിമുഖം ചെയ്യാന്‍ പോകുന്ന വ്യക്തിയുമായി എടാ പോടാ എന്ന് വിളിക്കാവുന്ന ലെവലിലുള്ള,  വളരെ "ആഴത്തിലുള്ള" ബന്ധം ഉണ്ട് എന്നൊക്കെ വ്യക്തമായി വിളംബാന്‍ ഒരു അവസരം കൊടുക്കുക. അത് കഴിഞ്ഞു അദ്ദേഹത്തിനു നല്ല പോലെ സംതൃപ്തി അടഞ്ഞു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അഭിമുഖം ചെയ്യാനയക്കുക..തന്റെ വീരസ്യവും താന്‍ അഭിമുഖം ചെയ്യാന്‍ പോവുന്ന വ്യക്തിയുമായുള്ള അടുപ്പവും മറ്റും പറഞ്ഞു കഴിഞ്ഞു എന്ന ബോധ്യതോട് കൂടി അഭിമുഖം തുടങ്ങുകയാണെങ്കില്‍ അത് ഇത്രയ്ക്കും കുളമാക്കില്ലായിരുന്നു. ശ്രീമാന്‍ യേശുദാസിനെ ഇത്രയും തുറന്ന മനസ്സോടെ  കിട്ടിയിട്ട് ആ അവസരം നന്നായി വിനിയോഗിക്കാതെ. അദ്ധേഹം നേരാം വണ്ണം പറഞ്ഞു വരുന്ന കാര്യങ്ങളെ വരെ വഴി തിരിച്ചു വിട്ടും, തടസ്സപ്പെടുത്തിയും ഏഷ്യാനെറ്റിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു മഹാസംഭവം ആകേണ്ട, അല്ലെങ്കില്‍ ആകുമായിരുന്ന  ഒരു അഭിമുഖത്തെ നശിപിച്ചു കളഞ്ഞത് കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

ഇതുവരെ കാണാത്ത ഒരു ലാഘവത്തോടെ ആണ് ശ്രീ യേശുദാസ് ഈ അഭിമുഖത്തിനു വന്നിരുന്നത് എന്ന് കാണുന്നവര്‍ക്ക് മനസ്സിലാവും. പലതും മനസ്സ് തുറന്നു പങ്കു വെക്കാന്‍ തയ്യാറെടുത്തു തന്നെയാണ് വന്നത് എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു മിക്ക ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു തുടങ്ങിയിരുന്നത്. പക്ഷെ എന്തെങ്കിലും ഒക്കെ ഒഴുക്കോടെ പറഞ്ഞു തുടങ്ങുന്ന മാത്രയില്‍ തന്നെ ശ്രീ ബ്രിട്ടാസ് ഇടപെട്ടുകൊണ്ട്‌ ആ ഒഴുക്കിന് തടയിടുക മാത്രമല്ല, പല രസകാരമായ വിഷയങ്ങളെയും വഴി തിരിച്ചു വിടുകയും കൂടി ചെയ്തു... 

ഒരഭിമുഖം ചെയ്യാനിരിക്കുന്ന ആള്‍ അറിയേണ്ട അല്ലെങ്കില്‍ പാലിച്ചിരിക്കേണ്ട രണ്ടു അടിസ്ഥാന കാര്യങ്ങള്‍   ഉണ്ട്. ആദ്യമായി ഈ അഭിമുഖം തന്റെ ആത്മനിര്‍വൃതിക്കായി ചെയ്യുന്നതല്ല എന്നും, അതിലൂടെ പ്രേക്ഷകര്‍ എന്ന് പറയുന്ന ഒരു സമൂഹത്തിനു വേണ്ടി താന്‍ അഭിമുഖം ചെയ്യുന്ന വ്യക്തിയുമായി സംവേദനം നടത്താന്‍ ഉള്ള വെറും ഒരു ഇടനിലക്കാരന്‍ മാത്രം ആണ് എന്ന ഉത്തമ ബോധ്യത്തോടെ ആയിരിക്കണം അഭിമുഖങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കേണ്ടത്. അത് പോലെ തന്നെ രണ്ടാമതായി ചോദ്യം അഭിമുഖത്തില്‍ ചോദ്യം ചെയ്യുന്ന തനിക്കല്ല പ്രാമുഖ്യം എന്നും അഭിമുഖം ചെയ്യപ്പെടുന്ന വ്യക്തിക്കാണ് അതെന്നും മനസ്സിനെയും ബുദ്ധിയും ഓര്‍മപ്പെടുത്തി തയ്യാര്‍ എടുത്തിരിക്കണം.. ഈ രണ്ടു കാര്യങ്ങളും മലയാളത്തിന്റെ ഡേവിഡ്‌ ലെറ്റര്‍മാനോ, ഓപ്പെറ വിന്‍ഫ്രിയോ അല്ലെകില്‍ കുറഞ്ഞ പടി ഒരു കറന്‍ താപ്പരോ ആണ് എന്ന് ധരിച്ചു വശായിരിക്കുന്ന എല്ലവര്‍ക്കും സ്വയം മനസ്സിലാക്കാവുന്നതാണ്.

കുറച്ചു വകതിരുവോടെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ മറ്റൊരു തലത്തില്‍ എത്തിക്കാവുന്ന ഒരു അഭിമുഖം ആയിരുന്നു അത്. ഒരാള്‍ ഒഴുക്കില്‍ ഒരു വിഷയം പറഞ്ഞു വരുമ്പോള്‍ അതിനെ മുഴുമിപ്പിക്കാന്‍ അനുവദിക്കാത്തത് കഷ്ടം തന്നെ. ശ്രീ യേശുദാസ് ഇന്നേവരെ ഇത്രയും റിലാക്സ്ഡ്  ആയി, പതിവ് മസില് പിടുത്തം ഇല്ലാതെ.. "ജഗദീശ്വരന്‍" മന്ത്രണം കൂടാതെ, ഒരു അഭിമുഖത്തിനും ഇരിക്കുന്നത് കണ്ടിട്ടില്ല. അദ്ദേഹം ഇതേ വരെ ഒഴിവാക്കുമായിരുന്ന പല വിഷയങ്ങള്‍ക്കും തന്റെ "കംഫോര്ട്ട് സോണ്‍" വിട്ടു മറുപടി പറയാനും മുതിര്‍ന്നിരുന്നു. അഭിമുഖകാരന്‍ തന്റെ ഈഗോ പുറത്തെടുക്കാതെ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതിയായിരുന്നു... വളരെ ഇമോഷണല്‍ ആയി മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ എന്ന് തോന്നിയിരുന്ന പല മുഹൂര്‍ത്തങ്ങളും ഉണ്ടായിരുന്നു.. അദ്ധേഹത്തിന്റെ ഉള്ളിലെ ഒരു പച്ച മനുഷ്യനെ അനാവൃതമാക്കി കൊണ്ടിരുന്ന പല ഘട്ടങ്ങളും ഉണ്ടായിരുന്നു.. അവിടെ ഒക്കെ ശ്രീ ബ്രിട്ടാസ് തന്റെ വകതിരിവുകേട്‌ കാണിച്ചു എന്ന് പറയാതെ വയ്യ. നമ്മള്‍ തമ്മിലില്‍ ചെയ്തു പോരുന്ന രീതിയില്‍  ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത ഈ ഇടംകൊലിട്ടു കളി, അതെ ഹാങ്ങ്‌ ഓവറില്‍ തന്നെ അദ്ദേഹം ഈ അഭിമുഖത്തിലും പ്രയോഗിച്ചു എന്ന് വേണം കരുതാന്‍. സാധാരണ പ്രേക്ഷകര്‍ ബ്രിട്ടാസിന് ഇഷ്ടപ്പെട്ട യേശുദാസിന്റെ കാര്യങ്ങള്‍ എന്ത് എന്നറിയാന് ഔല്‍സുക്യം എന്ന് അദ്ദേഹം എങ്ങിനെയോ ധരിച്ചു വശായിരിക്കുന്നു... അത് കൊണ്ടായിരിക്കും തനിക്കിഷ്ട്ടപെട്ട പാട്ടുകളെ പറ്റി യേശുദാസ്  തന്നെ പറഞ്ഞു തുടങ്ങുമ്പോഴേക്കും "സ്വപ്‌നങ്ങള്‍ സ്വപ്‌നങ്ങള്‍..." എന്ന് പറഞ്ഞു നുള്ളി കളഞ്ഞത്. അത് പോലെ തന്നെ ജോന്സനെപറ്റി പറഞ്ഞു തുടങ്ങുന്ന അവസരത്തില്‍... അങ്ങിനെ അങ്ങിനെ പല ഇടങ്ങളില്‍ ...


ഇത് വരെ സാമാന്യ ജനങ്ങള്‍ കണ്ടിട്ടില്ലാത്ത യേശുദാസ് എന്ന വ്യക്തിയുടെ,  ഗാന ഗന്ധര്‍വന്‍ എന്ന പുറന്തോട് പൊളിച്ചു പച്ച മനുഷ്യന്‍ ഔപചാരികതകള്‍ ഇല്ലാതെ പുറത്തു വരുന്ന സന്ദര്‍ഭങ്ങള്‍... ഒരു വിവേകവും കൂടാതെ തടസ്സപെടുത്തി കണ്ടപ്പോള്‍ ശരിക്കും വിഷമം തോന്നി... എന്തായിരുന്നാലും ഇത് വല്ലാത്ത ചെയ്ത്തായി പോയി ...

ചൊവ്വാഴ്ച, നവംബർ 15, 2011

മലയാളക്കരയില്‍ അതിവേഗം പരക്കുന്ന മാരകരോഗം

ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറ്റവും വ്യാപകമായി കാണുന്ന രോഗം എന്താണ് എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ സാധിക്കും. അസഹിഷ്ണുത... സദാചാര പോലിസ്, രാഷ്ട്രീയ പ്രബുദ്ധത, സമുദായ പ്രേമം, നിയമ പാലന വ്യഗ്രത... ഏതൊക്കെ രീതിയിലാണ് അസഹിഷ്ണുത മലയാളി പ്രകടിപ്പിക്കുന്നത് എന്ന് ഊഹിക്കാനേ കഴിയുന്നില്ല. "സദാചാരം" പറഞ്ഞു ഒരുത്തനെ കൂട്ടമായി കെട്ടിയിട്ടു തല്ലി കൊല്ലുന്നു, പോക്കെറ്റ്‌ അടിച്ചു  എന്നാരോപിച്ച് വേറൊരാളെ അടിച്ചു കൊല്ലുന്നു, അപ്പീലിന് പോലും അവസരം കൊടുക്കാതെ ഒരാളെ ഒരു വാക്കിനു ജയിലിലേക്ക് അയക്കുന്നു, കേട്ട പാതി കേള്‍ക്കാത്ത പാതി തെരുവിലിറങ്ങി അക്രമങ്ങള്‍ അഴിച്ചു വിടുന്നു. എങ്ങിനെയൊക്കെയാണ് മലയാളിയുടെ അസഹിഷ്ണുത വെളിയില്‍ വരുന്നത്... അപ്രിയമായി ഒരു വാക്ക് പോലും കേള്‍ക്കാനും ഒന്നും തന്നെ കാണാനും വയ്യ എന്നാ നിലക്കെത്തിയിരിക്കുന്നു കാര്യങ്ങള്‍.

പലയിടത്തും പുറത്തു വിടാനാവാതെ അമര്‍ത്തി വെക്കുന്ന രോഷം, അടക്കി വെക്കുന്ന വികാരങ്ങള്‍, പ്രത്യേകിച്ച് മനസ്സിനും ശരീരത്തിനും ഒന്നും ചെയ്യാന്‍ ഇല്ലാതിരിക്കുന്ന അവസ്ഥ (അത് തൊഴിലില്ലായ്മ ആവാം അല്ലെങ്കില്‍ മടി), പ്രത്യേകിച്ച് ഒരു അദ്ധ്വാനവും കൂടാതെ എല്ലാം നേടിയെടുക്കുവാനുള്ള  ത്വര, മറ്റുള്ളവര്‍ എന്തൊക്കെയോ അര്‍ഹതയില്ലാത്തത്‌ (അതോ തങ്ങള്‍ ആഗ്രഹിക്കുന്നത്) നേടിയെടുക്കുന്നു എന്ന് തോന്നല്‍ .......  ഇവയെല്ലാം സഹിക്കാനാവാത്ത മലയാളി അതിക്രമത്തിന്റെ പാത തേടുന്നതാണ് നാം വ്യാപകമായി കാണുന്നത്. വിരുദ്ധ ആശയങ്ങളെ കായികമായി നേരിടുവാനാണ് താല്പര്യം.. അതിനു വിദ്യാഭ്യാസം, സാംസ്കാരിക നിലവാരം എന്നൊക്കെ ഉണ്ട് എന്ന് വെക്കുന്ന ആളുകള്‍ തന്നെ നേതൃത്വം കൊടുക്കുന്നു.  ഒന്നുകില്‍ ആള്‍ക്കൂട്ടത്തിന്റെ സംഘടിത ബലം, അല്ലെങ്ങില്‍ മറ്റാരും അരികിലില്ലെന്ന ധൈര്യം... വിഷം വമിക്കാനും ഉള്ളിലെ ചെകുത്താനെ പുറത്തെടുക്കാനും മലയാളിക്ക് ഊര്ജ്ജമായി ലഹരി സിരകളിലും. തണല്‍ ഒരുക്കുവാന്‍ മതവും, ജാതിയും, വര്‍ണവും, രാഷ്ട്രീയവും, സമുദായവും ഒരുക്കുന്ന ബഹുവര്‍ണ കുടകള്‍...

തനിക്കു അഹിതമായ കാര്യങ്ങള്‍ എന്ത് കേട്ടാലും ന്യായമായി മറുപടി പറയാന്‍ മനസ്സാക്ഷിക്കു കഴിയില്ല എന്ന് ഉറക്കുമ്പോള്‍ തുടങ്ങുകയായി, പറയുന്നവന്റെ സ്വരം മുങ്ങിപ്പോവുന്ന രീതിയില്‍ ബഹളം, പിന്നെ വ്യക്തിഹത്യ അതിലും നില്‍ക്കില്ലെങ്കില്‍ കായികമായി നേരിടുക. എതിര്‍പ്പിന്റെ സ്വരങ്ങളെ ബ്രാന്‍ഡ് ചെയ്തു നിര്‍ത്തുകയാണ് മറ്റൊരു രീതി.  അതിനു തന്നെ പല പല കട്ട്‌ ഔട്ടുകള്‍ അവന്‍ നിര്‍മിച്ചു വെച്ച് കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദി, സവര്‍ണ ഫാസിസ്റ്റ്, അരാഷ്ട്രീയ വാദി, അരാജകത്വവാദി, ഫെമിനിസ്റ്റ്.... ഇങ്ങനെ പല പല ബ്രാന്‍ഡുകള്‍. സ്വതന്ത്രമായി ഒരു അഭിപ്രായം പറയാനുള്ള അവകാശം അത് വഴി നിഷേധിക്കുകയും ആയി. ആശയങ്ങളെ ആശയങ്ങള്‍ വെച്ച് ചെറുക്കുന്ന സംവാദത്തിന്റെ കാലം ഇനി അടുത്തെങ്ങും തിരിച്ചു വരുന്ന പ്രതീതി ഈ സമൂഹം നല്‍കുന്നില്ല. ബഹുജന സമരം എന്ന ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആയുധത്തിന്റെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് കണ്ടു നോക്കൂ. പരമാവധി സാധാരണക്കാരന് ബുധിമുട്ടുണ്ടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക എന്ന അക്രമത്തിന്റെയും ഹിംസയുടെയും രീതികള്‍  മാത്രം അവലംബിക്കുക വഴി അവര്‍ സമരം ചെയ്യുന്ന ന്യായമായ അവകാശങ്ങള്‍ക്ക് മുകളില്‍ പോലും കരിനിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്. ദിശാബോധം നഷ്ടപ്പെട്ട സമൂഹ മനസ്സാക്ഷിയാണ് ഇത്തരം അസംബന്ധങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ്.  ആശയം എന്നതിനേക്കാള്‍ വലുത് ആശയ പ്രകടനം എന്ന നിലയില്‍ എത്തിയിര്‍ക്കുന്നതിന്റെ ഒരേ ഒരു കാരണം വളരുന്ന അസഹിഷ്ണുത മാത്രമാണ്..

ശനിയാഴ്‌ച, നവംബർ 12, 2011

മായപ്പോന്മാനിനു തീറ്റ നികുതി കൊടുക്കുന്നവന്റെ പൊടിമീന്‍

തമ്മില്‍ തമ്മില്‍ ഒരു കച്ചവടം തുടങ്ങുമ്പോള്‍ ഇരു കക്ഷികളും ചില വ്യവസ്ഥകള്‍ അംഗീകരിച്ചു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. പാതി വഴിയില്‍ അതിലൊരാള്‍ തനിക്കു അനുകൂലമായ വ്യവസ്ഥകള്‍ മാത്രമേ ബാധകമാവൂ എന്നും മറ്റുള്ളവ താന്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു എടുത്തടിച്ചു നില്‍ക്കുന്നു. അങ്ങിനെ പറയുന്നവനെ ഏറ്റവും മാന്യവും സഭ്യവുമായ ഭാഷയില്‍ പോക്രി എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ? താങ്കള്‍ കാശുണ്ടാക്കുന്ന റൂട്ടുകളില്‍ എല്ലാം യഥേഷ്ടം സര്‍വീസ് നടത്താം എന്നും അതിനു അനുവാദം കൊടുക്കുമ്പോള്‍ വ്യവസ്ഥയില്‍ പറഞ്ഞ ലാഭകരമല്ലാത്ത റൂട്ടില്‍ തനിക്കു പറപ്പിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എവിടത്തെ ന്യായം എന്ന് ചോദിക്കരുത്. അങ്ങിനെയേ മല്ലന്മാര്‍ക്കും മാടംബിമാര്‍ക്കും പറ്റൂ.  ഇത് മഹാരാജാവ് സ്വയം പാട്ടയടിച്ചു കുത്തുപാള എടുത്തു നില്‍ക്കുമ്പോളാണ് എന്ന് ഓര്‍ക്കണം . നാളെ ഇതൊക്കെ കേട്ട് പ്രൈവറ്റ് ബസ്‌ ഉടമസ്ഥന്‍ ലത്തീഫ് പറയുകയാണ്‌. ഇനി കണ്‍സെഷന്‍ ടിക്കെറ്റ് കാരെ അയാളുടെ ബസ്സില്‍ കയറ്റില്ല.. അഥവാ കയറ്റണം എന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഘജനാവില്‍ നിന്ന് ഡീസല്‍ അടിച്ചു കൊടുക്കണം എന്ന്... സര്‍ക്കാര്‍ അത് കേട്ട് സമ്മതിച്ചാലും എസ് എഫ് ഐക്കാര്‍ സമ്മതിക്കുമോ? പക്ഷെ ഇവിടെ അതല്ല കാര്യം... ആര്‍ക്കും തമ്പ്രാന്‍ പറഞ്ഞത് കേക്കാന്‍ വലിയ വിഷമം ഉണ്ട് എന്ന് തോന്നുന്നില്ല.

ഇതൊക്കെ കേട്ട പാടേ "കര്‍ഷക ആത്മഹത്യ", "പട്ടിണി മരണം", "വിലക്കയറ്റം" എന്നൊക്കെ പറയുമ്പോള്‍ അത് "സാമ്പത്തിക ഉന്നതിയുടെ" ലക്ഷണങ്ങള്‍ ആണ് എന്ന് പറഞ്ഞു ചിരിച്ചു തള്ളുന്ന നീറോ സിങ്ങുമാര്‍ക്കും അവരുടെ സാമന്തന്മാര്‍ക്കും താങ്ങ് കൊടുക്കാതെയും തലോടി കൊടുക്കാതെയും വല്ലാത്ത വിമ്മിഷ്ടം.  കേന്ദ്ര സര്‍ക്കാരിന്റെ വഹ എല്ലാവിധ സഹകരണങ്ങളും കൊടുക്കുന്നത് കൂടാതെ സംസ്ഥാന സര്‍ക്കാരുകളോടും തമ്ബ്രാക്കളെ കൈയ്യയച്ചു സഹായിക്കാന്‍ ആദര്‍ശരാമന്‍ ചേര്‍ത്തലക്കാരന്‍ പുലിയുടെ ഭാഗത്ത്‌ നിന്ന് മേര്‍സി പെട്ടീഷനും.. അവിടെ ആദര്‍ശത്തിന്റെ അപ്പോസ്തലന്മാര്‍, വിപ്ലവ പോരാളികള്‍, ആര്‍ഷ ഭാരത സംരക്ഷകര്‍ എന്നൊന്നും ഒരു വ്യത്യാസവുമില്ല. എല്ലിന്തുണ്ടുകള്‍ എറിയുന്നവന്റെ മുന്നില്‍ നിന്ന് എല്ലാ ഭിക്ഷാംദേഹികളും മുണ്ട് മടിക്കുത്തഴിച്ചിട്ട്‌ വാലാട്ടിക്കോളും

ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ ജയിച്ചു വന്നു പാര്‍ലിമെന്ടിലും നിയമസഭകളിലും ഞെളിഞ്ഞിരിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ചൂത് കളിച്ചും, ബിക്കിനി പടങ്ങളെടുതും, പാര്‍ട്ടികള്‍ ആഘോഷിച്ചും അവര്‍ക്കൊക്കെ കത്തിച്ചു കളയാന്‍ പണമുണ്ട്. അതും കഴിഞ്ഞു തൊഴിലാളികളെ വെച്ച് വില പേശുവാന്‍ ഒരു മടിയുമില്ല. എന്ത് നഷ്ടം വന്നാലും നികുതി കൊടുക്കുന്നവന്റെ പണം എടുത്തു എറിഞ്ഞു കൊടുക്കുവാന്‍ എരാന്മൂളികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട്... അവിടെ ആദ്യന്തികമായും തങ്ങളുടെ എല്ലാ ആഭിമുഖ്യവും ഉത്തരവാദിത്തവും വോട്ടു ചെയ്തു പറഞ്ഞയക്കുന്ന സാധാരണക്കാരനായ പൊതുജനത്തിനോടല്ല, മറിച്ചു തങ്ങള്‍ക്കു പണവും സൌകര്യവും നല്‍കുന്ന കോര്‍പ്പറേറ്റ് തംബുരാന്മാരോടാണ് എന്ന് ഒരു നാണവും മറയും കൂടാതെ തുറന്നു സമ്മതിക്കുകയാണ്.

ഇനി വേറൊരു വശം നോക്കു, ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ ഉടനെ പെട്രോളിന്റെ വില കൂട്ടാന്‍ ഇവര്‍ക്കൊന്നും മറിച്ചൊന്നു ചിന്തിക്ക കൂടി വേണ്ട..അവിടെ സബ്സിഡി എടുത്തു കളയാനാണ് ഇവര്‍ക്കൊക്കെ വ്യഗ്രത.  പക്ഷെ ഇവിടെയാണെങ്കിലോ നിത്യനിദാന ചെലവ് കൂടിയപ്പോള്‍, വിമാന ടിക്കെട്ടിന്റെ വില കൂട്ടാന്‍ യാതൊരു താല്പര്യവുമില്ല. മറിച്ചു അവിടെ അവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണം. സവാളയുടെയും അരിയുടെയും വില കൂടിയാല്‍ ആരെ ബാധിക്കുമെന്നും വിമാനക്കൂലി കൂടിയാല്‍ ആരെ ബാധിക്കുമെന്നും അറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. പക്ഷെ ഇതൊക്കെ മനസ്സിലാക്കാനും ഇതിനോട് പ്രതികരിക്കാനും ജീവിത പ്രാരാബ്ധ വണ്ടി തള്ളുന്ന കഴുതകള്‍ക്ക് എവിടെ നേരം എന്ന് ഇവനൊക്കെ നന്നായി അറിയാം. അപ്പോള്‍ ഇതും ഇതിനപ്പുറവും അവിടെ നടക്കും... നാളെ ഇവന്റെ ഒക്കെ ബികിനി കലണ്ടര്‍ അടിക്കാനും, പടമെടുക്കുവാനും, അവരുടെ ഒക്കെ സംബന്ധത്തിനു ചൂട്ടു കത്തിച്ചു കൊടുക്കുവാനും നമ്മുടെ നികുതി പണം എടുത്തു കൊടുക്കും... ആരുണ്ടിവിടെ ചോദിക്കാന്‍?

മടിശീലക്ക് ഖനമുള്ളവര്‍ക്കും മനസ്സാക്ഷിയുടെ ശല്യം ഇല്ലാത്തതും ആയ രാജാക്കന്മാരുടെ "ഗുഡ് ടൈംസ്‌". അവരുടെ മായപ്പോന്മാന്മാര്‍ക്ക്, പെരുവയാര്‍ നിറയെ മീനിട്ട് കൊടുക്കുവാന്‍ ആളുകള്‍ എത്രയാ വരി വരി ആയിട്ട്?


വെള്ളിയാഴ്‌ച, നവംബർ 11, 2011

മലയാള സിനിമയിലെ ക്ഷേത്ര പ്രവേശന വിളംബരം

ഇത്തവണ എല്ലാവരും എഴുതി കൂട്ടിയ ഒരു കാര്യത്തെ പറ്റി തന്നെ രണ്ടു വാക്ക് കുറിക്കട്ടെ.. അതെ കൃഷ്ണനും രാധയും ... സന്തോഷ്‌ പണ്ഡിറ്റ്‌... അധികമൊന്നും പറയാനില്ല എല്ലാവരും പറഞ്ഞത് തന്നെ എങ്കിലും .രണ്ടു വാക്ക്....

ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട് ഒരു കലാ സൃഷ്ടി എന്ന നിലക്ക് ആധികാരികമായി ഒരു അഭിപ്രായം പറയാന്‍ കഴിയില്ല എന്നാകിലും, കൊട്ടകക്ക് പുറത്തു നടക്കുന്ന കോലാഹലങ്ങള്‍ എല്ലാം നല്ല താല്പര്യതോട് കൂടി വീക്ഷിച്ചു പോരുന്ന ഒരു വ്യക്തി എന്ന നിലക്ക് ചിലത് പറയാനുണ്ട്.

ഇവിടെ ഞാന്‍ ആദ്യമായി കാണുന്നത് തുറന്നിട്ട ഒരു കോട്ട വാതിലാണ്.  സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ ഈ പ്രതിഭാസം തുറന്നിട്ട ഒരു വാതില്‍. ഒരു പറ്റം മാഫിയാകള്‍ ആമതാഴിട്ടു പൂട്ടി സ്വന്തമാക്കി അടക്കി വെച്ചിരിക്കുന്ന ഒരു  സ്വകാര്യ സാമ്രാജ്യത്തിന്റെ കോട്ട വാതില്‍. ആ സാമ്രാജ്യം ഇത് വരെ ഭരിച്ചിരുന്ന മാഫിയ തമ്പുരാന്മാര്‍. അവരുടെ ഭീഷണികള്‍. അവരുടെ തിട്ടൂരങ്ങള്‍. അവര്‍ വരേണ്യ വര്‍ഗം.പിന്നുള്ളവര്‍ ദാസന്മാര്‍. പിന്നാമ്പുറത്ത് ഒതുങ്ങി നില്‍ക്കുക്ക അല്ലെങ്ങില്‍ കളി കാണാന്‍ കാഴ്ച്ചക്കാരവുക. നമ്മള്‍ എന്ത് കാണണം എപ്പോള്‍ കാണണം എങ്ങിനെ കാണണം എന്തിനു കാണണം എല്ലാം അവരുടെ തീരുമാനങ്ങള്‍. അവര്‍ നിശ്ചയിക്കുന്നവരല്ലാതെ പുറത്തു നിന്നുള്ള ആര്‍ക്കും അവിടെ പ്രവേശനം ഇല്ല..അവര്‍ ഇറക്കുന്ന ഉഗ്രശാസനങ്ങള്‍.  നിര്‍മാതാക്കളുടെ ഒരു വേലി, അതിനു പിന്നില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വേലി. പിന്നെ അമ്മയുടെ വേലി. അവന്മാരുടെ അമ്മായി അമ്മയുടെ ഒരു വേലി... ഇങ്ങനെ നൂറു കൂട്ടം വേലികളും കടമ്പകളും കോട്ടമതിലുകളും കെട്ടി പൂട്ടി  ഒരു പറ്റം ആളുകള്‍ വെച്ചിരുന്നതായിരുന്നു മലയാള സിനിമയെ.

അവരുടെ മുന്നില്‍... അവര്‍ തീര്‍ത്ത മതിലുകള്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്ന് പിഴക്കേണ്ടി വരുന്ന അല്ലെങ്കില്‍ അതിനു മുന്‍പില്‍ ആയുധം വെച്ച് കീഴന്ടങ്ങി കളം വിട്ടു ഓടി പോകേണ്ടി വന്ന ഒരു പാട് പേര്‍ക്ക് മുന്നിലാണ്. കൃഷ്ണവര്‍ണനായ ആ ചെറുപ്പക്കാരന്‍ ആ വാതില്‍ തുറന്നു പിടിച്ചിരിക്കുന്നത്. അയാള്‍  വെട്ടിയ വഴിയിലൂടെ മുന്നോട്ടു പോകാന്‍ ആരൊക്കെ വരും, ആ വഴിയെ മലയാള സിനിമയെ എങ്ങിനെ കൈ പിടിച്ചു കൊണ്ട് പോവും എന്നൊക്കെ കണ്ടറിയണം.

മുഖ്യധാര മാടമ്പിമാര്‍ വിറളി പിടിച്ചിരിക്കയാണ്‌ എന്ന് കണ്ടാല്‍ അറിയാം... അവര്‍ ഓരോരോ ആയുധങ്ങള്‍ ആയി എടുത്തു പ്രയോഗിക്കുന്നു...പതിവ് പോലെ തമ്പുരാന്മാര്‍ തിരശ്ശീലക്കു പിറകില്‍ ഇരുന്നു ചരട് വലിക്കുന്നു. രാജ ഭക്തി കയറിയ കുട്ടിക്കുരങ്ങമാര്‍ ചുടു ചോറ് മാന്തുന്നു. ആദ്യം നാലാം കിട ഗുണ്ടകളെയും  കൂലി പട്ടാളതിനെയും വെച്ച് രംഗത്തിറക്കി ഭീഷണി, പിന്നെ മനോരോഗി എന്ന് ചാപ്പ കുത്തല്‍, പ്രതിരോധങ്ങളും , ഉപരോധങ്ങളും..... ഇങ്ങനെ പോയാല്‍ അധികം താമസിയാതെ. ഒടുവില്‍ വശീകരണവും ഉണ്ടാവും. അതില്‍ ആ ചെറുപ്പക്കാരന്‍ വീഴാനും മതി .. എന്നാലും ആ വഴി നടക്കാന്‍ കുറച്ചാളുകള്‍ ഇറങ്ങും എന്ന് തന്നെയാണ് എന്റെ വിശ്വാസം.. ആ ഇറങ്ങുന്നവര്‍ ഒരു മാറ്റം കൊണ്ട് വരും എന്ന പ്രതീക്ഷയും.

അദ്ദേഹം അങ്ങിനെ ഒക്കെ ആലോചിച്ചു പ്ലാന്‍ ചെയ്തു മനപ്പൂര്‍വം തുടങ്ങി വെച്ചതാണ് എന്ന് തോന്നുന്നില്ലെങ്കിലും, സന്തോഷ്‌ പണ്ഡിറ്റ്‌ നയിക്കുന്നത് ഒരു വിപ്ലവമാണ്. ശരിക്കുമൊരു വിപ്ലവം. മലയാള സിനിമ എന്ന മഹാക്ഷേത്രത്തിന്റെ വാതില്‍ തുറന്നു സാധാരണക്കാരനെ പ്രവേശിപ്പിച്ച ഒരു വിപ്ലവം. . ആ സിനിമ എന്ത് ചവര്‍ വേണമെങ്കിലും ആയിക്കൊള്ളട്ടെ   .അമൃതെന്ന നാട്യത്തില്‍ നമ്മളെ അഴുക്കു തീറ്റിച്ചു കൊണ്ടിരുന്ന ഒരു പറ്റം കള്ളകൂട്ടങ്ങളുടെ മുഖമാടച്ചൊരു അടിയായി പോയി. നല്ല ഉശിരന്‍ അടി.

ഇനി ഇതൊക്കെ പോരാഞ്ഞു ഒരു കാര്യം കൂടിയുണ്ട്... ഇവരൊക്കെ ഇത് വരെ പ്രചരിപ്പിച്ചിരുന്ന പോലെ തറവാടും കുടുംബവും ഒന്നും പണയം വെച്ച് കോടികള്‍ എടുത്തു അമ്മാനമാടി കൊണ്ട് വേണ്ട ഒരു സിനിമ പിടിക്കാന്‍ ... അഞ്ചു ലക്ഷം കൊണ്ടും ഒരു സിനിമ പിടിച്ചു അത് റിലീസ് ചെയ്യാനും പറ്റും എന്നും അദ്ധേഹം തെളിയിച്ചു.

ഇനിയെങ്കിലും കാശ് മുടക്കി വെയ്യിലും മഴയും കൊണ്ട്, ക്യു നിന്ന് ടിക്കെറ്റെടുത്ത് നിങ്ങള്‍ പടച്ചു വിടുന്ന സാധനങ്ങള്‍ സഹിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എന്ന മൃഗത്തെ ഓര്‍ക്കുക... അവനാണ് വലുത് എന്ന് മനസ്സിലാക്കുക. അവന്റെ സഹനത്തിന്റെ പരിധിയാണ് നിങ്ങള്‍ കണ്ടത്... ഇനി കാണാനിരിക്കുന്നത് അവന്റെ തിരിച്ചടിയും.

ഹിപ്പോക്രയ്റ്റുകള്‍ വാഴുന്ന സ്വന്തം നാട്

ഗോവിന്ദ ചാമിക്ക്‌ തൂക്കുകയര്‍... ന്യായവിധി... പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും ആഘോഷിക്കേണ്ടത് തന്നെ. സാമൂഹ്യവ്യവസ്ഥയുടെ ഭദ്രതയ്ക്ക് ഒരു കുറ്റവാളി ശിക്ഷിക്കപ്പെടെണ്ടത് അനിവാര്യം തന്നെ. ഈ വിധി  കൊണ്ട് കുറ്റം ചെയ്യുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമൂഹ്യവിരുധ്ധര്‍ക്ക് ഒരു സന്ദേശം കൊടുക്കുവെങ്കില്‍ അത് ഏറ്റവും സ്വാഗതാര്‍ഹം... ഇങ്ങനെ ഒക്കെ പറയുമ്പോഴും നമ്മള്‍ മലയാളിയുടെ ഹിപ്പോക്രസി കാണുമ്പോള്‍ ലജ്ജ തോന്നുന്നുണ്ടെന്ന് പറയാതിരിക്കാനും വയ്യ... ഇത് പോലെ തന്നെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ഹീനവും നികൃഷ്ടവുമായ മറ്റു ചില കുറ്റകൃത്യങ്ങള്‍ ഈ നാട്ടില്‍ ഇതേ കാലത്ത് തന്നെ നടന്നു.

ഉദയകുമാര്‍ എന്ന ഒരു പാവം മനുഷ്യനെ, എകയും നിരാലംബയുമായ അമ്മക്ക് ഓണക്കോടി വാങ്ങാനിറങ്ങിയ ഒരു ഓണക്കാലത്ത്, കൈയിലുള്ള ചില്ലറത്തുട്ടുകള്‍ തട്ടിപറച്ചു ഇഞ്ചിഞ്ചായി ഉരുട്ടികൊന്നു ദാഹമാടക്കിയ മാന്യന്മാര്‍ സമൂഹത്തില്‍ ഇന്നും തലയുയര്‍ത്തി നെഞ്ച് വിരിച്ചു നടക്കുന്നുണ്ട്. പാലക്കാട്‌ ഹരീന്ദ്രന്‍ എന്ന ഒരു പാവം ഉദ്യോഗസ്ഥനെയും, അദ്ധേഹത്തിന്റെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും തങ്ങളുടെ അഴിമതികള്‍ ചാക്കിട്ടു മൂടാന്‍ മരണത്തിലേക്ക് തള്ളി വിട്ട വ്യവസായ പ്രമുഖന്മാരും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും വെളുക്കെ ചിരിച്ചുകൊണ്ട് നമ്മുടെ മുന്നില്‍ വിലസി നടക്കുന്നുണ്ട്. അധികം നാളുകളായില്ല രഘു എന്ന ഒരു ചെറുപ്പക്കാരനെ ബസ് യാത്രക്കിടയില്‍  പോക്കറ്റടി ആരോപിച്ചു പച്ച ജീവന് തല്ലി കൊന്നു നീതി നടപ്പാക്കിയത് നമ്മള്‍ രണ്ടു കൈയും കെട്ടി കണ്ടു കൊണ്ട് നിന്നിട്ട്. കവിയൂര്‍, കിളിരൂര്‍, അഭയ കേസ്... അങ്ങിനെ എത്ര എത്ര നിഷ്ടൂര കൃത്യങ്ങള്‍.  ഇതിന്റെ ഒക്കെ പിറകില്‍ ഉള്ള കുറ്റവാളികള്‍ ഇവിടെ നമ്മുടെ ഇടയില്‍ മാന്യന്മാരായി വിലസുന്നു.

സമൂഹത്തില്‍ നിലയും വിലയുമുള്ള ഉന്നത ശ്രേണി അലങ്കരിക്കുന്ന അത്തരം ഇരുകാലികളുടെ രോമത്തില്‍ എങ്കിലും തൊടാന്‍.... അവരെ കല്ലെറിഞ്ഞിടാന്‍ ആരും വരില്ല. തിളച്ച രക്തവുമായി ആ തമിഴനെ രോഷാകുലരായി കൈകാര്യം ചെയ്യാനും അവന്റെ വാഹനത്തിനു നേരെ കല്ലും ചീമുട്ടയും എറിയാനും, ആക്രോശിച്ചു കൊണ്ട് ആഹ്ലാദ പ്രകടനം നടത്താനും മുന്‍നിരയില്‍ ഉണ്ടായിരുന്ന സംഘടനകളും നേതാക്കന്മാരും അവിടെ കമാന്ന് ഒരക്ഷരം മിണ്ടില്ല... സൗമ്യയുടെ കേസില്‍ ജനരോഷതീ ആളിക്കത്തിച്ച മാധ്യമ പൂച്ചകള്‍ അവിടെ പഞ്ച പുച്ഛം അടക്കി നില്‍ക്കും.

അവിടെയാണ് ചീഞ്ഞു നാറിയ ഈ സമൂഹത്തിന്റെ മുഖം നമ്മളെ നോക്കി പല്ലിളിക്കുന്നത്.. നമ്മുടെ ആര്‍ജവവും സാമൂഹ്യബോധവും എല്ലാം സമ്പത്തിനും ഗോവിന്ദ ചാമിക്കും ശിക്ഷ വാങ്ങി കൊടുക്കാന്‍ മാത്രമുള്ളതാണ്. അത് ശക്തിയും ശേഷിയുമുള്ള വിഭവവും വൈഭവവും സ്വാധീനവും ഉള്ള കുറ്റവാളികള്‍ക്ക് നേരെ ഉയരാനുള്ളതല്ല. നമ്മുടെയൊക്കെ ധര്‍മ രോഷവും, സാമൂഹ്യ ബോധവും , ആദര്‍ശപരതയും ദ്രവ്യം ഇല്ലാത്തവന്റെ മേല്‍ കുതിര കേറാനും (അവന്‍ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും) അവനെ കല്ലും ചെരിപ്പും ചീമുട്ടയും എറിഞ്ഞു വീഴ്ത്തിയും കുരുക്കിട്ടു കൊന്നും തീര്‍ക്കാനുള്ളതാണ്. മടിശീലക്കനവും ബന്ധു ബലവും ഉള്ളവനെ കണ്ടാല്‍ നാമടങ്ങുന്ന മലയാളി സമൂഹം എന്ന മനോരോഗികളുടെ മുട്ടിടിക്കും. അവരുടെ മുന്നില്‍ നമ്മള്‍ മുണ്ടില്‍ പെടുക്കും. അത് കൊണ്ട് നമുക്ക് ചാര്‍ളി തോമസിനെ തൂക്കി കൊന്നും. സമ്പത്തിനെ ഉരുട്ടി കൊന്നും നമ്മുടെ ഷണ്ടത്വം ആഘോഷിക്കാം...ലഡ്ഡു കൊടുത്തും, പടക്കം പൊട്ടിച്ചും ആഘോഷിക്കാം. ചാക്കും തോക്കുമായി വലിയ സായിപ്പ് വരുമ്പോള്‍ ഇടത്തെ കാല്‍ തറയില്‍ അമര്‍ത്തി ചവുട്ടി മുട്ടന്‍ ഒരു സലൂട്ട് കൊടുത്തു ഒച്ച്ചാനിച്ചു നിക്കാം...

അത് കഴിഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോയി ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ നേരെ ഒരു അശ്ലീല കമ്മെന്റ് അടിക്കാം, ബസ്സില്‍ കയറി അവളെ രഹസ്യമായി തോണ്ടി തൃപ്തി അടയാം. അടുത്ത ബീവേരെജെസ്സിനു മുന്നില്‍ ഇറങ്ങി ക്യു നിന്ന് കിട്ടിയ കുപ്പി കാലിയാക്കി തെരുവിലും വീട്ടിലും സോഷ്യല്‍ നെറ്റ്വര്‍ക്കിലും ടീവിക്ക് മുന്നിലും വെച്ച് ആഘോഷിക്കാം...

ആഘോഷിക്കാന്‍ ഇനിയും നമുക്ക് കിട്ടും നാളെ വേറെ സൌമ്യമാരുടെ ചേതനയറ്റ കടിച്ചു കീറപെട്ട ജഡങ്ങള്‍... അവരെ പിച്ചി ചീന്തി കൊന്ന ചാമിമാരെയും....

തിങ്കളാഴ്‌ച, നവംബർ 07, 2011

നീറോ സിംഗ് വീണ വായിക്കുമ്പോള്‍ ..

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നതാവും എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ... ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിശാരദന്‍ എന്ന് വെയ്ക്കുന്ന ആ മഹാനുഭാവന്‍ തന്റെ വീടിന്റെ ജനാല തുറന്നിടുന്നില്ല എന്ന് തോന്നുന്നു. അതോ ചീറി പാഞ്ഞു തന്റെ കാറില്‍ പോവുമ്പോള്‍ തെരുവോരത്ത് കാണുന്ന "അഫ്ഫ്ലുവേന്റ്റ് ഇന്ത്യന്‍" കണ്ണില്‍ പെടുന്നില്ല എന്നതാണോ.. അദ്ദേഹം ഉച്ചകോടികളില്‍ നിന്ന് ഉച്ചകൊടികളിലേക്ക് പറന്നു നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ഇളയ രാജാവിനെ പോലെ കാഴ്ചകള്‍ കണ്ടു രാപ്പാര്‍ക്കാന്‍ ഒരു പക്ഷെ സമയം കിട്ടിക്കാണില്ല എന്നാലും എയര്‍പോര്ട്ടിലേക്ക് കുതിക്കുന്ന യാത്രകളില്‍ രാജപാതകള്‍ക്കരികില്‍ ഉയര്‍ന്നുവരുന്ന കെട്ടിടങ്ങള്‍ പണിയുവാന്‍ അഹോരാത്രം ചുമട് ചുമക്കുന്ന "അഫ്ഫ്ലുവേന്റ്റ് ഇന്ത്യന്‍" തീര്‍ച്ചയായും കണ്ണില്‍ പെടാതിരിക്കാന്‍ വഴിയില്ല. അവന്റെ എല്ലുന്തി കണ്ണ് തുറുപ്പിച്ചു മൂക്കില ഒളിപ്പിച്ചു ഓടി നടക്കുന്ന ഭാവിപ്രജകള്‍ കണ്ണില്‍ പെടാതിരിക്കാന്‍ വഴിയില്ല...അവിടെയാണ് ഒരു ഉളുപ്പുമില്ലാതെ നമ്മുടെയെല്ലാം സാമ്പത്തിക വളര്‍ച്ചയാണ് വിലക്കയറ്റത്തിന് നിദാനം എന്ന് പറഞ്ഞു വരുത്തുന്നത്.

അത് പോലെ ഇന്നലത്തെ നായതന്ത്രജ്നത... പാകിസ്താന്‍ ഈ നിമിഷം വരെ മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ അതില്‍ വ്യക്തമായ പങ്കുള്ള ആര്‍ക്കും എതിരെ പേരിനുള്ള ഒരു നടപടി അല്ലാതെ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല.. കടുത്ത ഒരു കുറ്റകൃത്യത്തിനു നടുവില്‍ കൈയ്യോടെ പിടികൂടിയ ഒരു കുറ്റവാളിയെ തൂക്കി കൊല്ലണം എന്ന് പറയാന്‍ ഒരു നയതന്ത്രജ്ഞതയുടെയും ഹൃദയ വിശാലതയുടെയും ആവശ്യവുമില്ല... അവിടെയും നമ്മുടെ ആത്മാഭിമാനം അടിയറ വെച്ച് ലോക പോലിസുകള്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന ഒരു മര്യാദ രാമനായി മാറി നമ്മുടെ ശിന്ഗം...

എതിര്‍പ്പിന്റെ പുറത്തു വന്നുകൊണ്ടിരുന്ന ശക്തികളെ ശിധിലീകരിച്ചു ഉന്മൂലനം ചെയ്യാന്‍ ഏതു തരം താണ നാലാം കിട രാഷ്ട്രീയക്കളി കളി കളിക്കാനും അങ്ങേര്‍ക്കു ഒരു മടിയുമില്ല. അവരുടെ എല്ലാം പല്ലും നഖവും പറിച്ചു തമ്മില്‍ തല്ലിച്ച് അവസാനിപ്പിക്കാന്‍ തന്റെ കൂലി പടയാളികളെ അയച്ചു അവിടെയും തന്റെ കഴിവിന്റെയും സംസ്കാരത്തിന്റെയും ആഴം നമുക്ക് മനസ്സിലാക്കി തന്നിരിക്കുന്നു...

ക്രിയാത്മകമായ ഇടപെടലുകള്‍ വേണ്ട കാതലായ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കാതെ, ആത്മാര്‍ത്ഥതയില്ലാതെ വെറും ശബ്ദ കോലാഹലങ്ങള്‍ മാത്രം സൃഷ്ടിക്കുകയാണോ പ്രതിപക്ഷം ചെയ്യുന്നത് എന്ന് ശങ്കിക്കേണ്ടി ഇരിക്കുന്നു അവരുടെ ഇപ്പോളുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍. അത് കേന്ദ്രത്തിലായാലും നമ്മുടെ സംസ്ഥാനത്തായാലും ഒരു പോലെ ശരി വെക്കുന്നു അവരുടെ ഓരോ പ്രസ്താവനകളും, സമരങ്ങളും..

അല്ല മനസ്സാക്ഷി എന്ന സാധനം ആ പാര്‍ലിമെന്റ് കെട്ടിടത്തില്‍ കയറുന്ന എല്ലാവരുടെ കയ്യില്‍ നിന്നും ഊരി വാങ്ങിക്കുന്നുണ്ടോ എന്ന് തോന്നിപ്പോവുന്നു. മുമ്പില്‍ ആരെങ്കിലും കൊണ്ട് വെക്കുന്ന യാഥാര്‍ത്യബോധം തൊട്ടു തീണ്ടാത്ത കണക്കു മാത്രം വിശ്വസിച്ചു ഓരോന്ന് പറയുമ്പോള്‍...


ഒരു കാര്യം ഉറപ്പായി നമുക്കൊക്കെ മരവിപ്പ് ആയി കഴിഞ്ഞു... ഇതല്ലെങ്കില്‍ വേറെ ഒരു ചെകുത്താന്‍ എന്ന് മനസ്സിലാക്കിയ നമ്മളൊക്കെ അല്ലാതെ എന്ത് പ്രതികരിക്കാന്‍?

ചൊവ്വാഴ്ച, നവംബർ 01, 2011

ഉടയംപെരൂരും കുന്നംകുളവും തമ്മിലുള്ള ദൂരം (ഡീഗോ ഗാര്‍ഷ്യ വഴി)

ബെന്യാമിന്റെ പുതിയ പുസ്തകമായ മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതാണ് ഈ കുറിപ്പിടുവാന്‍.. ഇത് കൊണ്ട് ഒരു നിരൂപണം അല്ലെങ്കില്‍ ഒരു വിമര്‍ശനം എന്ന യാതൊരു ഉദ്ദേശവും അല്ല തെറ്റിദ്ധാരണയും എനിക്കില്ല. മറിച്ചു ഉള്ളില്‍ തോന്നിയ ചില കാര്യങ്ങള്‍ വെറുതെ കുറിച്ചിടുക മാത്രമാണ് ചെയ്യുന്നത് ... 

ആടുജീവിതത്തിനു ലഭിച്ച അസാമാന്യമായ വായനക്കാരുടെ ശ്രദ്ധക്ക് ശേഷം ബെന്യാമിന്‍ എഴുതുന്ന പുസ്തകം എന്ന നിലയ്ക്ക് മഞ്ഞവെയില്‍ മരണങ്ങള്‍ എന്നില്‍ വളരെ ഏറെ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. മലയാള നോവല്‍ സാഹിത്യം ഇത് വരെ കടന്നു ചെല്ലാത്ത മേഖലകള്‍ (terrains എന്ന അര്‍ത്ഥത്തില്‍) തേടി പോകുന്ന കാഴ്ച വളരെ ആഹ്ലാദം പകര്‍ന്നു തരുന്നതാണ് എന്നാണു വായിച്ച ഒരാള്‍ എന്നോട് പറഞ്ഞത്.  അത് പോലെ തന്നെ നോവല്‍ ഘടനയില്‍ അദ്ദേഹം സ്വീകരിച്ച പുതുമകളും ശ്രദ്ധേയമാണ് എന്നായിരുന്നായിരുന്നു എനിക്ക് കിട്ടിയ മറ്റൊരു അഭിപ്രായം. ഒരു കാര്യം ആദ്യമേ തന്നെ പറയാം. കൈയ്യിലെടുത്ത ഉടനെ ഒരൊറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഒരു പുസ്തകമാണ് ഇത്. ലളിതമായ ഭാഷ നല്ല ഒഴുക്കോടെ വരികളാവുന്നു. 

ആടുജീവിതം മലയാളത്തിനു ഒരു പുതുമയായിരുന്നു. ഒരു പക്ഷെ ഒരു പാട് മുഷിപ്പുളവാക്കിയെക്കാവുന്ന ഒരു പ്ലോട്ട് വെച്ചെഴുതിയ ഒരു പുസ്തകത്തിന്‌ എഴുത്തുകാരന്റെ ഭാഷാ ഗുണവും കൈയടക്കവും കൊണ്ട് വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരു പോലെ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഒരു ചെറിയ കാര്യം ആയി കാണാനാവില്ല. ആ ഒറ്റ കാര്യത്താല്‍ ഈ പുസ്തകം ഒട്ടേറെ പ്രതീക്ഷയോടെയും ഒരു ചെറു കൌതുകത്തോടെയും ആണ് വായിക്കാനെടുത്തത്. ചെറിയ കൌതുകം എന്ന് പറഞ്ഞത് വളരെ പുതുമയുള്ള ഒരു കവര്‍ ഡിസൈന്‍ നല്‍കിയതാണ്. കണ്ടു മടുത്ത കവര്‍ ഡിസൈന്‍ മാതൃകകളില്‍ നിന്നും തെല്ലു മാറിനിന്നു,  മാറുന്ന കാലഘട്ടത്തിനോട്  കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഡിസൈന്‍ ആയി തോന്നി. അത് കൂടാതെ വലുപ്പത്തില്‍ ഏതാണ്ട് ആടുജീവിതത്തിന്റെ ഇരട്ടി പേജുകള്‍ വരും ഈ മഞ്ഞവെയിലിനു. മുന്നൂറ്റമ്പത് പേജുകള്‍... 

പക്ഷെ വായിച്ചു തുടങ്ങിയ ആദ്യത്തെ കുറച്ചു താളുകള്‍ കൊണ്ട് തന്നെ രചനയിലെ സ്വാധീനങ്ങള്‍ വളരെ വ്യക്തമായി പുറത്തു വന്നു എന്ന് പറയാതെ വയ്യ. അതും, സമകാലീന മലയാള നോവലുകളില്‍ നിന്ന് തന്നെയുള്ള സ്വാധീനം. "നോവേലിനുള്ളിലെ നോവല്‍"  എന്നാ അധികം ഉപയോഗിച്ച് കാണാത്ത ഒരു രചന രീതിയെ പിന്തുടര്‍ന്ന് ചെയ്തതാണെങ്കിലും, പോയ വര്‍ഷം കേരളം  കൊണ്ടാടിയ ടി ഡി രാമകൃഷ്ണന്റെ "ഫ്രാന്‍സിസ് ഇട്ടിക്കോര" എന്ന നോവേലുമായുള്ള സാദ്രിശ്യം പലയിടങ്ങളില്‍ വളരെ വ്യക്തമാണ്. ഇവിടുത്തെ "മറിയം സേവ" എന്ന ആരാധന ശൈലിയും  (അങ്ങിനെ പറയാമോ എന്ന് എനിക്ക് അറിയില്ല) ഇട്ടിക്കൊരയുടെ "കൊരപ്പപ്പന് കൊടുക്കലും" തമ്മിലുള്ള സാമ്യം എത്ര മൂടിവെച്ചാലും വായിചിട്ടുള്ളവന്റെ മനസ്സില്‍ വ്യക്തമായി തെളിഞ്ഞു വരും. നല്ല പോലെ റിസര്‍ച്ച് ചെയ്താണ് അദ്ദേഹം രചന നടത്തിയത് എന്ന് പരിഗണിച്ചാല്‍ തന്നെ പല സമയത്തും ഈ സ്വാധീനം വായനക്കാരനെ ആലോസരപ്പെടുത്താവുന്നതാണ് .

അത്ര തന്നെ പറയേണ്ടതാണ് രണ്ടു ദശാബ്ദങ്ങള്‍ മുന്‍പിറങ്ങിയ പരിണാമം എന്ന എം പി നാരായണ പിള്ളയുടെ നോവേലുമായുള്ള സാമ്യം. എഴുത്തുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന അന്വേഷണം എന്ന രചന രീതി തന്നെ (അവരുടെ സമ്മേളനങ്ങളും ചര്‍ച്ചകളും അടക്കം) പരിണാമത്തില്‍ നിന്നും അടര്‍ത്തി എടുത്തത്‌  ആണ് എന്നും വായനക്കാരന് തോന്നിയാല്‍ തെറ്റ് പറയാനാവില്ല. 

പുസ്തകങ്ങള്‍ ഒരു വരി മാറാതെ പകര്‍ത്തി അടിക്കുന്ന ഈ കാലഘട്ടത്തില്‍,  പ്രചോദനം അല്ലെങ്കില്‍ സ്വാധീനം എന്നത് ഒരു വന്‍ അപരാധം ആണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ അത് വെട്രിമാരന്‍ എന്ന തമിഴ് സംവിധായകന്‍ തന്റെ ആടുകളം എന്ന സിനിമയുടെ ടൈറ്റില്‍ ചെയ്ത പോലെ വ്യക്തമായി അക്നോലെട്ജ് ചെയ്തും ചെയ്യാം. 

 ഡീഗോ ഗാര്‍ഷ്യ എന്ന മലയാളി വായനക്കാരന്റെ ശ്രദ്ധയില്‍ ഇന്നേവരെ പതിയാത്ത ഒരു ഭൂപ്രദേശം, അതിന്റെ എല്ലാ ചൂടും ചൂരും ചോര്‍ന് പോകാതെ വായനക്കാരന് പകരാന്‍ ബെന്യാമിന്റെ ഭാഷയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്.  അത് പോലെ തന്നെ ഫാക്ടും ഫിക്ഷനും തമ്മില്‍ സമര്‍ത്ഥമായി ഇഴ പിരിക്കുന്നതിനും. ഒരു ത്രില്ലെര്‍ അതിന്റെ പിരിമുറുക്കം ഒട്ടും ചോര്‍ന്നു പോവാതെ അവസാന നിമിഷം വരെ നില നിര്‍ത്തി പോന്നുവെങ്കിലും അവസാനിച്ചപ്പോള്‍ ഒട്ടൊരു അപൂര്‍ണത അവശേഷിപ്പിച്ചത് ഒരു പക്ഷെ പലര്‍ക്കും കടുത്ത ഇചാഭംഗം വരുത്തിയേക്കാം. എവിടെ എങ്കിലും ഒന്ന് കരക്കടുപ്പിച്ചു അവസാനിപ്പിക്കാന്‍ ഒരു വല്ലാത്ത തിരക്ക് കൂട്ടുന്നതായി തോന്നി . ഒരു ത്രില്ലറിന്നു ഒഴിച്ച് കൂടാനാവാത്ത ഘടകമായ എല്ലാം തുന്നിചേര്‍ക്കല്‍ എന്ന പ്രക്രിയ പാതി വഴിക്കുപെക്ഷിച്ച ഒരു പ്രതീതി.

മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു കാര്യം, എഴുത്തുകാരന്‍ രചനക്കിടയില്‍ അല്പം ആശയ കുഴപ്പം അനുഭവിചിരുന്നില്ലേ എന്നാണു.  ഡീഗോ ഗാര്‍ഷ്യയില്‍ നിന്ന്  അന്ത്രപ്പേര്‍ ലെജന്‍ഡ് എന്ന വട്ടത്തില്‍ കളിക്കണോ, അതോ ഉദയംപേരൂരില്‍ "മറിയം സേവ" എന്ന മിത്തില്‍ ഫോക്കസ് ചെയ്യണോ.  അതിനിടക്ക് വീണുകിട്ടിയ സെന്തില്‍ - തീവ്രവാദ ആങ്കിള്‍ ഒരു സബ് പ്ലോട്ട് ആയി വന്നതും ... അവിടെയാണ് എഴുത്തുകാരന്‍ ഒന്ന് കുഴങ്ങി പോയത്... ആ ആശയകുഴപ്പം മൂലം കൊരപ്പാപ്പന്‍ എന്ന വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിക്കാന്‍ അന്ത്രപ്പെരിനു കഴിഞ്ഞില്ല. അത് പോലെ തന്നെ മറിയം സേവയും പാതി വെന്തു കിടന്നു.

ഇതൊക്കെ പറയുമ്പോഴും ഒരു കാര്യം തുടക്കത്തില്‍ പറഞ്ഞ പോലെ സന്തോഷം തരുന്നതാണ് ... മലയാള നോവല്‍ സാഹിത്യം കെട്ടിയിട്ടിരുന്ന കുറ്റിയില്‍ നിന്നും അഴിഞ്ഞു പോന്നു... പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി... പുതിയ കാലത്തിനു.. പുതിയ വായനക്കാര്‍ക്ക്...