വ്യാഴാഴ്‌ച, ജൂൺ 28, 2012

മന്ദഹസിക്കുന്ന സര്‍ദാര്‍ജി

ഇന്ന് അല്‍പ സമയം മുമ്പ് സര്‍ദാര്‍ജി വിളിച്ചു ... "ഞാന്‍ വിട്ടു സിംഗപൂരിലേക്ക് തിരിച്ചു പോവുന്നു ...." സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മകള്‍ പതിനഞ്ചു കൊല്ലം പിന്നോട്ട് പോയി... പ്രത്യേകിച്ചും രസകരമായ ആ സംഭവത്തിന്റെ ഓര്‍മയിലേക്ക്.. 

സര്‍ദാര്‍ജിയെ ആദ്യം കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് .. ഇയാള്‍ എങ്ങനെ ഈ കൂട്ടത്തില്‍ എത്തി എന്ന്.. ഐ ഐ ടി എന്ജിനീര്‍, റെക്നോലോജിയില്‍ നല്ല പരിജ്ഞാനം, നല്ല എം എന്‍ സി കളില്‍ ജോലിയെടുത്തുള്ള പരിചയം. പക്ഷെ അതിലേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ആ മന്ദഹാസം ആണ് .. ഒരു പാട് ശാന്തി തോന്നുന്ന കണ്ണുകള്‍. പക്ഷെ ചെയ്യുന്ന ബിസ്നേസ്സോ,,. റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. അതിലെ പങ്കു കച്ചവടക്കാര്‍ ആണെങ്കില്‍ അതിലും കേമം, സിറ്റി മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്സ് ഹോള്‍സൈല്‍ കച്ചവടം നടത്തുന്ന മാര്‍വാഡി, പലിശക്കാരന്‍ സിന്ധി,  പിന്നെ കറകളഞ്ഞ ഒരു രാഷ്ട്രീയ ഗുണ്ട, റെഡ്ഡി.

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ചെറിയ ഒരു പരസ്യ കമ്പനി അവര്‍ പുതുതായി തുടങ്ങിയ ബാംഗ്ലൂര്‍ ഓഫീസിലെക്കയച്ചതായിരുന്നു എന്നെ. പരസ്യതോടൊപ്പം റിയല്‍ എസ്റ്റേറ്റ്‌ മാര്കെട്ടിങ്ങും (പില്‍ക്കാലത്ത്‌ അവരുടെ പതനത്തിനു ഒരു  മുഖ്യ കാരണം) ഒരുമിച്ചു നടത്താന്‍ കൊറമംഗലയില്‍ (അന്ന് കെ എച് ബി കോളനി) മനോഹരമായ ഒരു വീട്ടില്‍ മുകള്‍ നിലയില്‍ ഓഫീസ്. അങ്ങിനെ ഇരിക്കെയാണ് ഈ നാല്‍വര്‍ സംഘം കാണാന്‍ വരുന്നത്. അവരുടെ പുതിയ പ്രൊജെക്ടുകള്‍ വില്‍ക്കാനും അതോടൊപ്പം പരസ്യ കാമ്പയിന്‍ ചെയ്യാനും.

ആദ്യമേ നാലും നാല് തരത്തിലുള്ള ആളുകളുടെ കൂട്ടായ്മ എന്ന രീതിയില്‍ ആ സംഘം എന്നില്‍ വലിയ കൌതുകം ജനിപ്പിച്ചിരുന്നു. ഫ്ലോറല്‍ പ്രിന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്ന മാര്‍വാഡി, പണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് വലിയ സൌഹൃദം കാണിക്കുന്ന ആളായിരുന്നു. ആകര്‍ഷകമായി പെരുമാറുന്നതിലും, മാന്യമായി അതിഥികളെ സല്ക്കരിക്കുന്നതിലും ഒക്കെ മിടുക്കന്‍. ഒരാളോടും അദ്ദേഹം മുഖം കറുപ്പിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സിന്ധിയും റെഡ്ഡിയും നേരെ മറിച്ചായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്ത സിന്ധി വളരെ ചുരുക്കമായേ സംസാരിക്കുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ചെക്കുകള്‍ സൈന്‍ ചെയ്യുവാന്‍ ഒഴിച്ച്, അധികമൊന്നും ഇടപാടുകളില്‍ അദ്ദേഹം വരാറില്ല. പക്ഷെ റെഡ്ഡിയാണ് താരം. അപ്പോഴത്തെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാവായ റെഡ്ഡി താമസിച്ചിരുന്നത് അന്ന് നഗരത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍. തമിഴ് സിനിമയിലെ വില്ലന്മാര്‍ കുറച്ചു കടുത്ത ചായത്തില്‍ ഉള്ളതായിരുന്നു എന്ന് കരുതിയിരുന്ന ഞാന്‍ അല്ല എന്ന് തിരിച്ചറിഞ്ഞത് ഇങ്ങേരെ വീട്ടില്‍ പോയി കണ്ട ദിവസമാണ്. ആറടിയില്‍ ഏറെ പൊക്കം, കരിവീട്ടിയുടെ നിറം, കണ്ടാല്‍ നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്ന ഒരു വില്ലനില്ലേ - വിമല്‍ രാജ എന്ന് പറയുന്ന, അങ്ങേരെ പോലിരിക്കും, പരു പരുത്ത സ്വരം പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ.ചോരകണ്ണുകളും. ആദ്യമായി കാണുന്ന അവസരത്തില്‍ വലിയ വരാന്തയുള്ള ഒരു പഴയ ഓടിട്ട വീടിന്റെ ഉമ്മറത്ത്‌ ഒരു ചാരു കസേരയില്‍ കാലുയര്‍ത്തി വെച്ച് ഇരിക്കുന്ന റെഡ്ഡി ഒരു വിജയകാന്ത് പടത്തില്‍ നിന്നും നേരിട്ടിറങ്ങി  വന്ന ആനന്ദ് രാജിനെ പോലെ തോന്നിച്ചിരുന്നു. അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍സേഷന്‍ നായയേ ചങ്ങലക്കിട്ടു പിടിച്ചു ഒരു അനുചരന്‍. വീട്ടിനു ചുറ്റും ഒരു പത്തു കുടിലുകള്‍..  അതിന്റെ മുറ്റത്ത്‌ കൈയും കെട്ടി എന്താജ്ഞയും അനുസരിക്കാന്‍ തയ്യാറായി എന്ന പോലെ ഒരു പത്തിരുപതു പേരും. ഞാന്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെയാണ് ഇത്രയും പറഞ്ഞത് എന്ന് കൂടി ആവര്‍ത്തിക്കട്ടെ.. അയാളുടെ കൈയ്യിലെ കട്ടിയിലുള്ള  സ്വര്‍ണചങ്ങല പോലും ഒരു തമിഴ് സിനിമ കൌണ്ടര്‍ അങ്ങിനെ ഇറങ്ങി വന്ന പോലെ തോന്നും. തൂവെള്ള പാന്റും ഷര്‍ട്ടും ആണ് എപ്പോഴും ധരിച്ചു കണ്ടിട്ടുള്ളത്. ഈ മൂന്ന് പേരുടെയും കൂടെ സര്‍ദാര്‍ജിയെ കാണുമ്പോള്‍ അലുവ ചമ്മന്തി കൂട്ടി കഴിച്ച ഒരു പ്രതീതി ആയിരുന്നു .

ഇവരെ മൂന്നു പേരെക്കാളും പ്രായമുള്ള സര്‍ദാര്‍ജി ആകട്ടെ അടി തൊട്ടു മുടി വരെ പ്രോഫെഷനല്‍. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എപ്പോഴോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആണ് സര്‍ദാര്‍ജി അത് പറഞ്ഞത്. പത്തു പതിനാലു വര്ഷം സിംഗപ്പൂരില്‍ കടന്നു ബുദ്ധിമുട്ടി സമ്പാദിച്ച പൈസ ആരോ പറഞ്ഞു ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഈ മൂവര്‍ സംഘത്തിനെ ഏല്‍പ്പിച്ചത്. അത് കുടുങ്ങിയപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ അവരുടെ പാര്ട്ടനെര്‍ ആവേണ്ടി വന്ന കഥ. ഈ പ്രൊജെക്ടുകള്‍ എല്ലാം സര്‍ദാര്‍ജിയുടെ പണം കൊണ്ടുള്ളതാണ് എന്നും ഇതെങ്ങിനെയെങ്കിലും വിറ്റു അവസാനിപ്പിച്ചു ഇറക്കിയ കാശ് ഊരി എടുക്കലാണ് തന്റെ ലക്‌ഷ്യം എന്നും പുള്ളി അപ്പോള്‍ പറഞ്ഞു.

അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം ഒരു മീറ്റിങ്ങിനു സര്‍ദാര്‍ജിയും മാര്‍വാടിയും ഞങ്ങളുടെ ഓഫീസില്‍ വന്നത്. അന്ന് വലിയ തിരക്കൊന്നും ഇല്ലാത്ത ആ ഹൌസിംഗ് കോളനിയില്‍ റോഡ്‌ വക്കില്‍ തന്നെ തന്റെ സീലോ കാര്‍ പാര്‍ക്ക് ചെയ്താണ് അവര്‍ ഇരുവരും മീറ്റിങ്ങിനു വന്നത്.  ആ പാര്‍ക്ക് ചെയ്ത കാറിന്റെ ഒരു വശം ആകട്ടെ തൊട്ടടുത്ത വീട്ടില്‍ താമസമാക്കിയ കൂര്‍ഗിയുടെ ഗെയ്റ്റിനു മുന്നിലേക്ക്‌ സ്വല്‍പ്പം കയറി കടക്കുന്നു. ആ കൂര്‍ഗിയോ,   നഗരത്തില്‍ തരക്കേടില്ലാത്ത ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ഒരു മുരടന്‍... ഞങ്ങളുടെ ലാന്ഡ് ലോര്‍ദിനോട് ഒരിക്കല്‍ വീട് കമ്മേര്‍ഷ്യല്‍ ആക്കിയതിന് എതിരെ പരാതി പറഞ്ഞു ബഹളം വെച്ചൊക്കെ പോയ പുള്ളിയാണ്. ആ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി ഇത് ഒരു പുലിവാലാവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ കൂര്‍ഗി അയാളുടെ കാര്‍ സ്മൂത്ത്‌ ആയി പുറത്തേക്കു എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ബഹളം കേട്ട് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ വന്നു നോക്കിയ ഇവരെ കണ്ടപ്പോള്‍  കൂര്‍ഗി കൂടുതല്‍ ക്ഷുഭിതനായി. വിഷയം മനസ്സിലാക്കിയപ്പോള്‍ അതിനു ഒരു പുല്ലു വില പോലും കൊടുക്കാതെ ഇരുവരും വീണ്ടും മീറ്റിംഗ് തുടരാന്‍ കയറിപ്പോയി. അതോടെ കൂര്‍ഗിയുടെ ക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍. അവര്‍ കയറിപ്പോയിട്ടും ബാല്‍ക്കണിയില്‍ നിന്ന എന്നെ നോക്കി വിരല്‍ ചൂണ്ടി കൂര്‍ഗി പറഞ്ഞു. "നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലില്‍ എങ്ങിനെ പോവും എന്ന് ഞാന്‍ കാണട്ടെ....." എന്നില്‍ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞു കൂര്‍ഗി തന്റെ കാര്‍ എടുത്തു എങ്ങോട്ടോ അതിവേഗം പാഞ്ഞു പോയി. ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിലേക്ക് വേറെ ഒരു കൊട്ടെഷനും ആയി, ഞാനും ഇറങ്ങി.

പിന്നെ ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഓഫീസില്‍ തിരിച്ചെത്തുന്നത്.. അപ്പോള്‍ കണ്ടത് ചവിട്ടു പടി  ഒരു കൊടുങ്കാറ്റു പോലെ അതിവേഗത്തില്‍ ഇറങ്ങിവരുന്ന കൂര്‍ഗിയും അയാളുടെ കൂടെ ഒരു നാലഞ്ചു തടിയന്മാരും. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. എന്നെ കണ്ടതും കൂര്‍ഗി ഒരു ചിരി.. ദൈവമേ.... കൊലച്ചിരി.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ തോളത്തു തട്ടി അയാള്‍ തന്റെ സംഘവും ആയി പൊടുന്നനെ കാറും എടുത്തു കടന്നു പോയി. തല്ക്കാലം എന്റെ കൈ കാലുകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും, അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയോടെ ആണ് ഞാന്‍ പടികള്‍ കയറിയത്..

പക്ഷെ എന്നെ വരവേറ്റത് ഒരു കോട്ട ചിരിയാണ്.. നിര്‍ത്താതെ ചിരിക്കുന്ന രിസേപ്ഷനിസ്റ്റും, ഓഫീസ് ബോയും, അക്കൌന്ടന്റും... മാനേജരുടെ കാബിനില്‍ ആകട്ടെ അതിലേറെ പൊട്ടിച്ചിരി... മാര്‍വാടിയും എന്റെ മാനേജരും തല തല്ലി ചിരിക്കുന്നു.. അത് കണ്ടു ഞാന്‍ അവിടെ ഇരിക്കുന്ന എന്റെ മറ്റൊരു കോള്ളീഗ് ദീപകിനോട് ചോദിച്ചു

"എന്ത് പറ്റി ദീപക്, അവര് തല്ലാന്‍ വന്നതല്ലേ.."
"അവര് തല്ലാന്‍ വന്നത് ഒക്കെ തന്നെയാ.. ഹ ഹ .. പക്ഷെ തല്ലാന്‍ വന്ന അവര് കണ്ടത് മാര്‍വാടിയെ ആണ്.. അങ്ങേരെ കണ്ട ആ ഗുണ്ടകള്‍ വിളിച്ചതോ - സാര്‍ എന്ന്... നമ്മുടെ ഒരു നല്ല സമയം.. കൂര്‍ഗിക്ക് റെഡ്ഡിയുടെ ഗുണ്ടകളെ നമ്മളെ തല്ലാന്‍ കൂടെ കൊണ്ട് വരാന്‍ തോന്നിയത് .. നമ്മളെ തല്ലാന്‍ വന്നവര്.. കൂര്‍ഗിയെ തിരിച്ചു വിരട്ടി വിറ്റു... ഹ ഹ ... അതോടെ കൂര്‍ഗി പ്ലേറ്റ് മാറ്റി.. അയാള്‍ ഫ്ലാറ്റിന്റെ വില ചോദിക്കാന്‍ വന്നതാ എന്നൊക്കെ പറഞ്ഞു ഒരു ബ്രോഷറും വാങ്ങി സ്ഥലം വിറ്റു ... ഹ ഹ "

പിന്നെ ആ ഓഫീസില്‍ നിന്ന ആറ് മാസത്തില്‍ പല വട്ടം കൂര്‍ഗിയെ കണ്ടിരുന്നുവെങ്കിലും അങ്ങേര്‍ ഞങ്ങളെ കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു പോവാറാണ്  പതിവ്.. പിന്നെ ഞാന്‍ ജോലി വിട്ട്‌ പല നഗരങ്ങളില്‍ പല ജോലികളിലായി ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷംഅടിമുടി മാറിയ നഗരത്തില്‍ തിരിച്ചെത്തി .. പുതിയ ജോലിയില്‍ കയറുമ്പോള്‍ ബെയ്സ്മെന്റ്റ് പാര്‍ക്കില്‍ സര്‍ദാര്‍ജി... അതെ മന്ദഹാസം..
"ഇവിടെ?"
"ഞാന്‍ അതൊക്കെ വിട്ടു.. കുറച്ചു കാശ് ഒക്കെ തിരിച്ചു കിട്ടി.. അതൊന്നും നമുക്ക് പറ്റില്ല... ഇപ്പോള്‍ നമ്മുടെ പഴയ പണി തന്നെ ... ഇവിടെ റിസേര്‍ച് ലാബ് ഹെഡ് ചെയ്യുന്നു.. വാ വീട്ടിലേക്കൊരു ദിവസം..."

ശനിയാഴ്‌ച, ജൂൺ 16, 2012

സ്പിരിറ്റ്‌ - കൊണ്യാക്കിന്റെ കുപ്പിയില്‍ ഒളിപ്പിച്ച വ്യാജ ചാരായം

കഴിഞ്ഞ കുറച്ചു കാലമായി അനിയന്ത്രിതമായി  വര്‍ദ്ധിച്ചു വരുന്ന ഈ "ആള്‍ക്കഹോളിസം" എന്നത്  മലയാളി സമൂഹം മാത്രം അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം ആണ് എന്നാണു ഞാന്‍ കരുതിയിരുന്നത് എന്നാലും... ഈയ്യിടെയായി രണ്ടു ചാനലുകളില്‍- അല്‍ ജസീറയില്‍ ആസ്ട്രേലിയായെക്കുറിച്ചും, ന്യൂസ്‌ എക്സില്‍ പഞാബിനെക്കുറിച്ചും,  കണ്ട വ്യത്യസ്തമായ രണ്ടു ഡോക്യുമേന്ട്രികളിലൂടെ അത് ലോകത്ത് പലയിടത്തും മനുഷ്യ സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഒരു വന്‍ വിപത്താണ് എന്ന് ബോധ്യമായത്. കേരളത്തില്‍ കുറെ നാളുകളായി, വൈകീട്ട് ആറുമണിക്ക് ശേഷം ബസ്സില്‍ കയറുമ്പോള്‍, അല്ലെങ്കില്‍ കവലകളില്‍ നില്‍ക്കുമ്പോള്‍,  രൂക്ഷമായ മദ്യഗന്ധം  മൂക്കിലടിക്കാതെ മലയാളിക്ക് ഒരു ദിവസവും കടന്നു പോവാനാവാറില്ല. പണ്ടൊക്കെ മാവേലി സ്റൊരിനു മുന്നില്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്ന പോലെ, സുദീര്‍ഖമായ ക്യൂ ബീവറേജസ് കോര്‍പറേഷന്‍ സ്റൊരുകള്‍ക്ക് മുന്നില്‍ അവതരിച്ചിട്ടു നാളുകള്‍ ഒരുപാടായി. ഇക്കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ അന്ന് രാവിലെ ഏകദേശം ഒരു ആറര, ഏഴു മണി ആയിട്ടുണ്ടാവും, കുടുംബത്തോടൊപ്പം പാറമേല്‍ക്കാവില്‍ പോവാന്‍ വേണ്ടി സെന്റ്‌ മാരിസ് കോളേജ് റോഡില്‍ കാര്‍ പാര്‍ക്ക് ചെയ്തു നടന്ന ഞാന്‍ കണ്ടത്, അവിടെ ഫുട് പാത്തില്‍, കാറുകളുടെ മറവില്‍, ഒരു കുപ്പിയും നാല് ഗ്ലാസ്സുമായി ഇരുന്നു സുപ്രഭാതം വണങ്ങുന്ന ഒരു നാലംഗ സംഘത്തെയാണ്... ഇതൊക്കെ പറഞ്ഞു വന്നത് പതിവ് സിനിമകള്‍ കാണുന്ന ഒരു എന്റര്‍റൈന്‍മെന്റ് മോഡില്‍ അല്ല ഇന്ന് കാണാന്‍ പോയത് എന്ന് ആമുഖമായി പറഞ്ഞു വെക്കാനാണ്.  ഈ പ്രമേയത്തിന്റെ കാലികപ്രസക്തിയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യത്തോടെ, ഗൌരവത്തോടെ ആണ് കാണാന്‍ പോയത്.

പത്തിരുപതു വര്ഷം മുമ്പ്, വന്നത് പോലും അറിയാതെ തീയറ്റര്‍ വിട്ടു പറന്ന ഒരു കൊച്ചു ചിത്രമുണ്ട് ... മോഹന്‍ സംവിധാനം ചെയ്ത "തീര്‍ത്ഥം". അക്കാലത്തെ ദൂരദര്‍ശന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ ഇപ്പോള്‍ ഗുജറാത്തി ടെലിവിഷനിലെ  ജനപ്രിയ താരമായ പല്ലവി ജോഷി എന്ന നടി അഭിനയിച്ച ഒരേ ഒരു മലയാളം സിനിമ ആയിരുന്നു അത്. നെടുമുടി നായകനായി അഭിനയിച്ച ആ കൊച്ചു ചിത്രം കേരളത്തില്‍ അന്നിത്രയും വലിയ വിപത്തിന്റെ രൂപം ആര്‍ന്നിട്ടില്ലാതിരുന്ന ആള്‍ക്കഹോളിസം എന്ന വിഷയം വളരെ ഗൌരവത്തോടെ കൈകാര്യം ചെയ്തിരുന്ന ഒരു ചിത്രമായിരുന്നു. കുറച്ചൊക്കെ മെലോഡ്രാമ ഉണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ആ കൊച്ചു ചിത്രം ഒരു വലിയ മെസ്സേജ് അന്നത്തെ സമൂഹത്തിനോട് പറയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ, മോഹന്റെ തന്നെ പല ഭേദപ്പെട്ട ചിത്രങ്ങളായ "ശ്രുതി", "ഒരു കഥ ഒരു നുണക്കഥ" എന്നിവയെപ്പോലെ പോലെ അധികമാരും കാണാതെ തീയേറ്റര്‍ വിട്ടു പോവാനായിരുന്നു അതിനു യോഗം. സ്പിരിറ്റ്‌ കാണാന്‍ പോവുമ്പോള്‍, ഈ വിഷയം ആണ് പ്രതിപാദിക്കുന്നത് എന്ന് മനസ്സിലാക്കിയപ്പോള്‍, മനസ്സില്‍ ഓര്മ വന്നത് തീര്‍ത്ഥം എന്ന സിനിമയും, ഇരുട്ടില്‍ ചവിട്ടു പടിയില്‍ മുറ്റത്തേക്ക് ശര്‍ദ്ദിച്ചു തളര്‍ന്നു വീഴുന്ന നെടുമുടി വേണുവും. പല്ലവി ജോഷിയുടെ നിറഞ്ഞ കണ്ണുകളും ആയിരുന്നു. അങ്ങിനെ ചെറിയ ഒരു റെഫെരെന്‍സ്‌ മനസ്സില്‍ കരുതി ആണ് മഴക്കാര്‍ മൂടി നില്‍ക്കുന്ന ഈ സായാഹ്നത്തില്‍ നിറഞ്ഞ സദസ്സിലോരാളായി, സുഖമുള്ള ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നത്.

അറപ്പ്, നിരാശ, പുച്ഛം, എന്നീ മൂന്ന് വികാരങ്ങളും ഒരുമിച്ചു ചേര്‍ന്നതാണ് "ജുഗുപ്സ" എങ്കില്‍. അതാണ്‌ ഈ സിനിമ എന്നിലെ അനുവാചകന് പകര്‍ന്നു നല്‍കിയത്. കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് ഒരു മിനിമം ആത്മാര്‍ഥത, പ്രതീക്ഷിച്ചു കാണാനിരുന്ന എന്റെ കണ്ണുകളില്‍ വ്യക്തമായത് ഈ സിനിമയിലൂടെ ശില്പികളുടെ നാട്യം ഒന്ന് മാത്രമാണ്. "ഹിപ്പോക്രസി" എന്ന പദത്തിന്റെ അര്‍ഥം അറിയില്ലെങ്കില്‍, ഈ സിനിമ കണ്ടു വരുന്നവര്‍ക്ക്, സാമാന്യ ബുദ്ധി ഉണ്ടെങ്കില്‍ ഡിക്ഷനറി നോക്കാതെ തന്നെ മനസ്സിലാവും അതെന്താണ് എന്ന്.

രഞ്ജിത്തിന്റെ സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്നു ഉന്മാദിയായ നായകനും അവന്റെ പരിവാരങ്ങളുമായി നടത്തുന്ന സുരാപാന മഹോത്സവം.. ഇളനീര്‍ വെട്ടി ചാരായം നിറക്കുന്ന "ദേവാസുരം" ഒരുക്കുകയും,  നെഞ്ചോളം വെള്ളത്തില്‍ കിടന്നു കാര്‍ട്യൂബിന് മുകളില്‍ നാടന്‍ "വെറ്റ് ബാര്‍" ഉണ്ടാക്കുകയും ചെയ്യുന്ന തഴക്കങ്ങള്‍ ഒക്കെ സാധാരണക്കാരായ മലയാളികളുടെ  മനസ്സിലേക്ക് പകര്‍ന്നോഴിച്ചു, അതില്‍ ഐസിന്‍ കട്ട ഇട്ട ആളാണ്‌ രഞ്ജിത്. അത്തരം രംഗങ്ങളെ ഒട്ടൊരു വീരപരിവേഷത്തോടെ പകര്‍ന്നാടിയിരുന്നത് ഏറെയും മലയാളികള്‍ക്ക് "വൈകീട്ടെന്താ പരിപാടി" എന്ന വേദവാക്യം ഓതിക്കൊടുത്ത അവരുടെ ലാലേട്ടനും. അവര്‍ ഇരുവരും ആള്‍ക്കഹോളിസത്തിനു എതിരെ ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ ഒരു "മാനസാന്തരത്തിന്റെ" ചുറ്റുവട്ടം തെളിയുന്ന പോലെ തോന്നിയിരുന്നു. പക്ഷെ അത്തരത്തിലുള്ള ഒരു മാനാസാന്തരം നല്‍കുന്ന ആത്മാര്‍ഥത ഒന്നും ഈ സിനിമയില്‍ കാണാന്‍ ആവുന്നില്ല. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കോര്‍ത്തിണക്കിയ അനവധി മദ്യപാനരംഗങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള മിഴിവും ആകര്‍ഷണീയതയും തനിമയും - "സാള്‍ട്ട് ആണ്ട് പേപ്പറിലെ"  ഭക്ഷണ രംഗങ്ങളെ അനുസ്മരിപ്പിച്ചു. ലിമിറ്റഡ് മദ്യപാനത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിന്റെയും, കൊണ്യാക്കും കട്ടന്‍ ചായയും കൂടി മിശ്രിതപ്പെടുത്തി അകതാക്കുന്നതിന്റെയും, ഒക്കെ സന്ദേശങ്ങള്‍ പ്രബുദ്ധ മലയാളിക്ക് നന്നായി രസിക്കുന്നുണ്ട് എന്ന് തീയറ്ററില്‍ നിന്നും ആദ്യ പകുതിയില്‍ ഉയരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കും.

ഒരു ചലച്ചിത്രകാരന് സമൂഹത്തിനു സന്ദേശം നടത്തുന്ന രീതിയില്‍ സദാചാരത്തിന്റെ വട്ടങ്ങളില്‍ നിന്നും കൊണ്ട്  സമൂഹത്തെ ഉദ്ധരിക്കുന്ന സോദ്ദേശ സിനിമകള്‍ മാത്രമേ സൃഷ്ടിക്കാവൂ എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല. പക്ഷെ അങ്ങിനെ ചെയ്യുകയാണ് എന്ന് ജനങ്ങളെ വിശ്വസിപ്പിച്ചു തികച്ചും വിരുദ്ധാശയങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുക്കുമ്പോഴാണ്, അത് ഫെയ്ക്ക് ആവുന്നത്, അതില്‍ ഹിപ്പോക്രസി കലരുന്നത്. ഇവിടെ പറഞ്ഞു വെക്കുന്ന കാര്യങ്ങള്‍ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നതും കുടിച്ചു നശിക്കുന്നതും മണിയെപ്പോലെയുള്ള താഴെത്തട്ടിലുള്ളവര്‍ മാത്രമാണ്. അവനെ വിമുക്തി ലഭിക്കുവാന്‍ പോലീസ് സ്റെഷനില്‍ കൊണ്ട് വന്നു കന്നത്തില്‍ രണ്ടു പൊട്ടിച്ചു പൊക്കിയെടുത്തു ഡി അഡിക്ഷന്‍ സെന്ററില്‍ തടവില്‍ ഇടുകയും ചെയ്യണം. മദ്ധ്യവര്‍ഗ മലയാളി  തികഞ്ഞ മദ്യവിരുദ്ധനും,  അതിന്റെ അനുസാരി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സദാചാരിയാണ്.  സാമൂഹ്യ മദ്യപനായ വരേണ്യവര്‍ഗ  പ്രതിനിധിയോ, സ്വയം വെളിപാട് വന്നു കുപ്പിയെ തട്ടി തെറിപ്പിച്ചു ഒറ്റ രാത്രി കൊണ്ട് സമൂഹത്തിലെ മദ്യപാന വിപത്തിനെ മുഴുവന്‍ തുടച്ചു മാറ്റാന്‍ കഴിവുള്ള  പുണ്യാളനാവുന്ന മഹാനുഭാവന്‍. അവനു ആകെ വേണ്ടത് മുമ്പില്‍ ചോര ശര്ദ്ധിച്ചു രക്തസാക്ഷി ആവാന്‍ ഒരു സമീര്‍ എന്നാ ആരാജകകവി മാത്രം. അവന്‍ മദ്യപാനശീലത്തില്‍ നിന്നും സ്വമേധയാ പുറത്തു വന്നതും, തന്റെ ദയാവായ്പ്പു കൊണ്ട് വിമോചനം അരുളിയ ദരിദ്രനാരായണനായ പ്ലംബര്‍ മണിയുടെ വിമുക്തിയും, ആഘോഷിക്കുന്നത് തന്നെ മദിരോല്സവത്തില്‍...

ഈ സിനിമയുടെ മൊത്തം ഫീലിനെ സംഗ്രഹിക്കുന്ന ഒരു വലിയ ഉദാഹരണമാണ് മധു അവതരിപ്പിക്കുന്ന കര്‍ത്താ എന്നാ കഥാപാത്രം... സ്വന്തം ഭാര്യയെ മക്കളുടെ അടുത്തേക്കയച്ചു പരസ്ത്രീ ബാന്ധവത്തിനിറങ്ങുന്ന ഇറങ്ങുന്ന ഈ കിഴവന്‍ മൂരാച്ചി, ഭാര്യയോടു മോശമായി പെരുമാറുന്ന മണിയോടും, മദ്യപാനിയായ രഘുവിനോടും ഒക്കെ "മാന്യത" നടിച്ചു സദാചാരം  പഠിപ്പിക്കുന്നുണ്ട്.  അത് തന്നെയാണ് രഞ്ജിത്തിന്റെ സ്പിരിറ്റ്. നല്ല പള പളക്കുന്ന വെള്ളിഅടപ്പ് കൊണ്ട്  മൂടി വെക്കുന്ന നാറുന്ന കമ്പോസ്റ്റ് കുഴി. ഈ സിനിമയില്‍ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ഒരു കഥാപാത്രം ഉണ്ട് - ലെനയുടെ സുപ്രിയ. ആ കഥാപാത്രത്തെ പോലും നായകന്‍റെ പ്രഭാവത്തിന് മുന്നില്‍ ആയുധം വെപ്പിച്ചു കീഴടക്കുകയാണ് സംവിധായകന്‍. ഇതിലെ ഹിപ്പോക്രസിയെക്കുറിച്ചു പറയാനാണെങ്കില്‍ ഇനിയും അനവധിയുണ്ട് ഉദാഹരണങ്ങള്‍. വിവാഹ മോചനത്തിന് ശേഷം തന്റെ ആദ്യഭാര്യയും അവളുടെ ഇപ്പോഴത്തെ ഭര്‍ത്താവുമായി പൂര്‍വകാലം തമസ്കരിച്ചു "ആരോഗ്യകരമായ സൌഹൃദം" പുലര്‍ത്തുന്ന നായകന്‍ എന്ന് പറഞ്ഞു വെക്കുമ്പോള്‍ തന്നെ,  അവരുടെ ഇപ്പോഴത്തെ ഭര്‍ത്താവ്, തന്റെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ഇല്ലാത്ത സന്ദര്‍ഭത്തില്‍ കയറി വന്നു, അയാള്‍ മുന്‍ഭാര്യയോടു നിലവിട്ടു പെരുമാറുന്നുണ്ട്. ഇനി, നാട് ഭരിക്കുന്ന മന്ത്രിയെ ടാക് ഷോവില്‍ നിശ്ശബ്ധനാക്കി തളക്കാന്‍, ഉന്നത ബൌദ്ധീക നിലവാരം അവകാശപ്പെടുന്ന അയാള്‍ക്ക്‌ പതിവ് പോലെ ആയുധം  നാലാംകിട പെണ്ണ് കേസ്.... ഇങ്ങനെ എന്തെല്ലാം നഗ്നമായ നാട്യങ്ങള്‍...


ആദ്യം പ്രതിപാദിച്ച പോലെ തീര്‍ത്ഥം എന്ന സിനിമ മനസ്സില്‍ വെച്ചാണ് കണ്ടു തുടങ്ങിയതെങ്കിലും, കണ്ടു കൊണ്ടിരുന്നപ്പോള്‍ മനസ്സില്‍ വന്നത് - "ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍" (മലയാളം) എന്ന മറ്റൊരു നാട്യസിനിമ. ലാലുപദേശി നാടിലെ വിദ്യാഭ്യാസ വ്യവസ്ഥ മാറ്റി മറിക്കാന്‍ കത്തി കയറിയ ആ ഫാസില്‍ ചിത്രം. 

ഈ സിനിമയില്‍ ഒപ്പിച്ചു വെക്കുന്ന അഭിനയതിനാണോ, മോഹന്‍ലാലിന്റെ ഗംഭീര അഭിനയം എന്നൊക്കെ സോഷ്യല്‍ മീഡിയ പാണന്മാര്‍ അടിച്ചു കൂട്ടുന്നത്‌. അതല്ല എനിക്ക് എന്തെങ്കിലും തകരാരുണ്ടോ? തന്റെ തലയില്‍ കെട്ടി വെക്കുന്ന വിഴുപ്പില്‍ കിടന്നു ശ്വാസം മുട്ടുകയാണ് അദ്ദേഹം. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന മോഹന്‍ലാല്‍ എന്ന നടന്‍ മരിച്ചിട്ട് കുറച്ചു വര്‍ഷങ്ങളായി എന്ന് മുമ്പ് ഒരിക്കല്‍ പോസ്റ്റിട്ടത് ഇവിടെയും ആവര്‍ത്തിക്കുന്നു..  ഇപ്പോള്‍ നടക്കുന്നത് അദ്ദേഹത്തിനെ സ്റ്റാഫ്‌ ചെയ്ത മമ്മിയുടെ പ്രദര്‍ശനം. നന്ദു എന്ന നടന്റെത് ഒഴിച്ച് (വലിയ കോടി കെട്ടി വാഴ്ത്തപ്പെടുന്ന ശങ്കര്‍ രാമകൃഷ്ണന്റെതടക്കം) എല്ലാ നടീ നടന്മാരും ശരാശരി അഭിനയം ആണ് കാഴ്ചവെച്ചിട്ടുള്ളത് എന്നാണു എന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ റുപ്പീ കണ്ടപ്പോള്‍, ഒരു കാര്യത്തില്‍ ആശ്വാസം തോന്നിയിരുന്നു, വല്യ തൊങ്ങലും കൊടിക്കൂറയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത്ത് അവസാനം കൊണ്ട് വന്നല്ലോ. ഇവിടെ അതും പോയിക്കിട്ടി. ആറാം തമ്പുരാനിലെയും, ചന്ദ്രോല്‍സവതിലെയും, നരസിംഹത്തിലെയും, റോക്ക് ആന്‍ഡ്‌ റോളിലെയും  ഒക്കെ "മോഹന്‍കാന്തുമാര്‍"  തന്നെയാണ്, ഈ രഘുനന്ദനന്‍  എന്ന് മനസ്സിലാക്കുവാന്‍ വലിയ കൊമ്പത്തെ നിരീക്ഷണപാടവതിന്റെയോന്നും ആവശ്യം ഇല്ല. അഞ്ചു വിദേശ ഭാഷകളില്‍ പ്രാവീണ്യം... ഒക്സ്ഫോര്‍ഡും, ഹാര്‍ വാര്‍ഡും, സ്ടാന്ഫോര്‍ഡും ചേരുന്നു നമിക്കുന്ന പാണ്ടിത്യം, അനാശ്യാസത്തിനു പോവുന്ന വല്യപ്പന്റെ പോക്കറ്റില്‍ "റബ്ബര്‍" തിരുകുന്ന ഹൃദയ വിശാലത... പിന്നെ ആറാം തമ്പുരാന്‍ ജനുസ്സില്‍ നിന്നും, ഒരു തുടര്‍ച്ച പോലെ ഉസ്താദ് അലവലാതി ഖാന്റെ അടുത്ത് നിന്നും പഠിച്ച ആ അസാമാന്യ സംഗീത പാടവം...


എഴുതി തുടങ്ങിയാല്‍ ഒരു പാട് എഴുതി വിടാനുണ്ട് ഈ "ഫെയ്ക്ക് സിനിമയെ" പറ്റി... പക്ഷെ കണ്ടു വീട്ടില്‍ വന്നപ്പോള്‍ സൂര്യ ടി വി യില്‍ മണിആശാന്‍ സി പി ഐയുടെ അക്രമങ്ങളെ പറ്റി വാചാലനാവുന്നു... ഇവിടെ വാസവദത്തമാരുടെ ചാരിത്ര്യപ്രസംഗങ്ങള്‍ ഇനിയും ഏറെ നടക്കും. പിന്നെ സിനിമ നന്നായിട്ടെന്താ.

വായില്‍ ഒരു വൃത്തികെട്ട ചുവ അവശേഷിപ്പിക്കുന്ന ഒരു സിനിമ.ഒരു തുള്ളി മദ്യപിച്ചിട്ടില്ലെങ്കിലും മനം പിരട്ടുന്നു . ഒന്ന് ശര്‍ദ്ദിച്ചു കളയട്ടെ... അതിന്റെ ചൊരുക്ക്...

വെള്ളിയാഴ്‌ച, ജൂൺ 15, 2012

അഞ്ചു രൂപാ നോട്ട്‌

അത് അഞ്ചു രൂപ തന്നെയാണ്.. വൃത്തിയായി മടക്കി പോക്കറ്റില്‍ തിരുകിയ ശേഷവും ഒന്ന് കൂടി പുറത്തെടുത്തു നോക്കി...അഞ്ചു രൂപ മതി...  മഞ്ഞയും പച്ചയും പെയിന്റ് അടിച്ച മരത്തില്‍ ഉണ്ടാക്കിയ ആ കെ എസ ആര്‍ ടി സി എക്സ്പ്രെസ്സ് ബസ്സിനു.. കഴിഞ്ഞ വിഷുക്കേട്ടം കരുതി വെച്ചതാണ് ഇരുപത്തിമൂന്ന് രൂപ ഉണ്ടായിരുന്നു.. അഞ്ചും പത്തും ആയിട്ട് അതെവിടെ പോയി എന്നറിയില്ല... ആറാം നമ്പരും, ഐസ് ഫ്രൂട്ടും, ഐനാസും ഒക്കെയായി അതൊരു വഴിക്ക് പോയി. അല്ലാ അന്നൊന്നും ഈ ബസ്സ്‌ വാങ്ങണം എന്ന പ്ലാനെ ഉണ്ടായിരുന്നില്ലല്ലോ?

 കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ക്ക് പോയപ്പോ ബസ്സില് മുമ്പിലെ സീറ്റില്‍ ഇരുന്ന ചെക്കന്റെ കൈയ്യിലല്ലേ ആദ്യം കണ്ടത്... പിന്നെ നടക്കലേക്ക് നടക്കുമ്പോ എല്ലാ കടേലും ഉണ്ടായിരുന്നു... ചോപ്പ് ബസ്സും പച്ച ബസ്സും... ചോപ്പ് ഒര്ടിനരിയാ... പച്ചയാണ് എക്സ്പ്രെസ്സ്... ഒരു സ്ഥലത്തും നിര്‍ത്തില്ല... മുത്തശന്റെ കൂടെ പോവുമ്പോ.. ഒരു രക്ഷയുമില്ല എന്നറിയാവുന്നതു കൊണ്ട് ചോദിച്ചു മെനക്കെടാന്‍ നിന്നില്ല... മൂപ്പരുടെ കൂടെ പോവുമ്പോ ആകെയുള്ള ബോണസ്, ഇന്ത്യ കോഫീ ഹൌസില്‍ നിന്നുള്ള കാപ്പി... അല്ല അവിടെ വക്കു പൊട്ടിയ നിറം മങ്ങിയ  വെള്ള കപ്പില്‍ ഒരു ചെറിയ ചവര്‍പ്പോടെ ഊറ്റി തരുന്ന ദ്രാവകം. കാര്യം ആ കാപ്പി വലിയ ഇഷ്ടം ഒന്നും തോന്നാതെയാണ് കുടിക്കുന്നത് എന്നാലും വീട്ടില്‍ തിരിച്ചെതിയിട്ടെ വേറെ ഭക്ഷണം കിട്ടൂ എന്നറിയാവുന്നതു കൊണ്ട് തുള്ളി ബാക്കിയാക്കാതെ ഊതി ആറ്റി കുടിക്കും...  ഒരു രക്ഷയും ഇല്ലാത്തതു ചുറ്റിലും നിന്നും മൂക്കിലടിക്കുന്ന നെയ്‌ റോസ്റിന്റെയും ഉഴുന്ന് വടയുടെയും സാമ്പാറിന്റെയും മണം... അന്നൊക്കെ എന്റെ കന്വേട്ടത്തില്‍ ഇരുന്നു തട്ടി വിട്ടിരുന്ന പലര്‍ക്കും,  വൈകുന്നേരം ആവുമ്പോഴേക്കും വയറളിക്കം പിടിച്ചിട്ടുണ്ടായിരിക്കണം.. പക്ഷെ ടേബിളിന്റെ മുന്നില്‍ നിന്നും ഇറങ്ങാന്‍ ഒരു മടിയോടെ നില്‍ക്കുന്ന എന്നെ എഴുന്നേല്‍പ്പിക്കാന്‍ കൈ പിടിച്ചു വലിക്കേണ്ടി വരാറുണ്ട് പാവം മുത്തശ്ശന്.. ഇന്നൊക്കെ ആണെങ്കില്‍ സദാ കാവിയുടുത്ത്‌ ഭസ്മക്കുറിയും നടുവില്‍ ഒരു കുങ്കുമ പോട്ടുമായി നടക്കുന്ന മുത്തശന്‍ എന്റെ കൈയും വലിച്ചു നടക്കുന്നത് കണ്ടാല്‍ ആരെങ്കിലും - സന്യാസി കുട്ടിയെ തട്ടി കൊണ്ട് പോവുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ... 

അന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു... അടുത്ത ആഴ്ച മേലെക്കാവില്‍ പൂരത്തിന് .. പച്ച ബസ്.. അതിനിടയില്‍ ഒരു ശനിയാഴ്ചയും ഉണ്ട്... അച്ഛന്‍ കണ്ണൂരില്‍ നിന്നും വരുന്ന വാരാന്ത്യം.. ഒരു അഞ്ചു രൂപ പൂരം കാണാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല എന്നുറപ്പും ഉണ്ടായിരുന്നു... എന്നാലും ചെറിയ തോതില്‍ ഒരു കലാപം ഉണ്ടാക്കി മാത്രമേ അച്ഛന്റെ കൈയ്യില്‍ നിന്ന് കാശ് വസൂലക്കനോത്തുള്ളൂ... കൂട്ടത്തില്‍ വേണ്ട തറി പറിച്ചു കൈയ്യില്‍ നിന്ന് തുടയില്‍ രണ്ടടിയും വാങ്ങിക്കേണ്ടി വന്നു... എന്നാലെന്താ.. പുലര്‍ച്ചയ്ക്ക് പോവുന്നതിനു മുമ്പ് അമ്മയുടെ കൈയ്യില്‍ കൊടുത്തു വെച്ചിരുന്നു പച്ച നിറത്തിലുള്ള അഞ്ചു രൂപ നോട്ടു ... പച്ച ബസ്സിനു പച്ച നോട്ട്‌..

രാവിലെ ഗെയ്റ്റിനു മുമ്പില്‍ ആന എഴുന്നള്ളിച്ചു പോവുമ്പോ പിന്നാലെ പോവുന്ന ബലൂണ്‍കാരന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.. "ബസ്സൊക്കെ കിട്ടാന്‍ പൂരപ്പറമ്പില്‍ പോണം കുട്ട്യേ.. ഇവിടെ പീപ്പീം ബലൂണും വേണങ്കി തരാം" ബലൂണ്‍ കാരന്‍ വെളുക്കെ ചിരിച്ചു... "എപ്പോഴാ പൂരം കാണാന്‍ പോവാ" . അമ്മയോട് ചോദിച്ചിട്ടും കേള്‍ക്കാത്ത ഭാവം.. മുത്തശ്ശന്‍ ആണെങ്കി സ്ഥലത്തില്ല താനും.. "ഡാ രേവ്യെ നീ എപ്പോളാ പൂരം കാണാന്‍ പോണേ..." അമ്മൂമ്മ ചോദിക്കുന്ന കേട്ടു.. "പോവുമ്പോ അനീന്കുട്ടനെ കൂടി കൊണ്ട് പോയി ആ അമ്പല പറമ്പിലൊക്കെ ഒന്ന് കാട്ടി വാ" "പറമ്പ് തിരിച്ചു കഴിഞ്ഞാല്‍ പോവാം.." രവിയുടെ മറുപടി കേട്ടപ്പോള്‍ ആശ്വാസമായി.. സാധാരണ അയാളുടെ കൂടെ പുറത്തു പോവാന്‍ ഒരു ഇഷ്ടവും ഇല്ലാത്തതാണ്.. ബീഡിയുടെ മണം എനിക്ക് മണം പിരട്ടും.. അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക ആണെങ്കില്‍ പടി കടന്നാല്‍ ആദ്യം തന്നെ ബീഡി കത്തിക്കും... പിന്നെ വീട്ടില്‍ തിരിച്ചെത്തുന്ന വരെ പുകച്ചു കൊണ്ടേ ഇരിക്കും...

പറമ്പ് തിരിക്കാന്‍ മേലൂരില്‍ നിന്നും അയ്യപ്പന്‍ നായര്‍ കൊണ്ട് വന്നാക്കിയതാണ് രവിയെ.. ആദ്യം രവിയുടെ കൂടെ ഭാസ്കരന്‍ ഉണ്ടായിരുന്നു.. രണ്ടാള്‍ കൂടിയാണ് പത്തായപ്പുരയുടെ ചായ്പില്‍ താമസിച്ചിരുന്നത്.. പിന്നൊരു ദിവസം രാത്രി ഭാസ്കരന് "കരിമാന്‍" കയറി.. അന്ന് രാത്രി മുഴുവന്‍ മുറ്റത്ത്‌ കൈ കുത്തി നടന്നു, തെങ്ങില്‍ പൊതി പിടിച്ചു കയറി, കുറെ ബഹളം വെച്ചു. ഞങ്ങള്‍ പിള്ളേരെ ഒക്കെ നാല് കെട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.. ആരൊക്കെയോ ചേര്‍ന്ന് അടക്കി നിര്‍ത്തി ഭാസ്കരനെ ഒരുവിധം ചായ്പ്പിലെ മുറിയില്‍ ഇട്ടു പൂട്ടി... രാവിലെ മണ്ണൂരില്‍, അയാളുടെ നാട്ടില്‍ നിന്ന് ആരൊക്കെയോ വന്നു കൂട്ടി കൊണ്ടുപോയി.. പിന്നെ ഭാസ്കരന്‍ സ്വാമിയായി, ആശ്രമം ഒക്കെ തുടങ്ങി എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു... പക്ഷെ അതിനു ശേഷം രവി മാത്രമേ സ്ഥിരം പണിക്കു നിന്നിരുന്നുള്ളൂ... കൂടെ പറമ്പ് തിരിക്കാന്‍ നാട്ടില്‍ നിന്ന് തന്നെ കുഞ്ഞേട്ടന്‍ കൂടി. അങ്ങിനെ കുറെ നാള്‍.  പിന്നെ എല്ലാ പറമ്പിലും ഇലക്‌ട്രിക് കണക്ഷന്‍ ആയി "കന്ന് തേക്ക്" അവസാനിക്കുകയും ചെയ്തു. ഒരാളെക്കൊണ്ട് ചെയ്യാവുന്ന പണിയായി പറമ്പ് തിരി മാറി...

രവി പറമ്പ് തിരി കഴിഞ്ഞു വന്നപോഴേക്കും പന്ത്രണ്ടു മണി ആയിരുന്നു.. പിന്നെ കുളിക്കാന്‍ പോയി, ഊണ് കഴിച്ചു പുറപ്പെട്ടു വന്നപ്പോളാവട്ടെ രണ്ടു മണി. അത് വരെ കുറെ നേരം ഗേറ്റില്‍ പോയി നിന്ന് പൂരം കാണാന്‍ പോവുന്നവരെയും വരുന്നവരെയും നോക്കി നിന്നു സമയം കളഞ്ഞു. അച്ഛനമ്മമാരുടെ കൈ പിടിച്ചു വരുന്ന എല്ലാ കുട്ടികളുടെയും കൈയ്യില്‍ ഉണ്ട് എന്തെങ്കിലും ഒരു കളിപ്പാട്ടം.. മത്തങ്ങാ ബലൂണ്‍, പീപ്പി, "റൊട്ടി കപ്പട മകാന്‍" എന്ന സിനിമയുടെ ഫിലിം ഉള്ള വ്യൂ മാസ്റെര്‍, തോക്ക് ... അങ്ങിനെ അങ്ങിനെ.. ഒരു കുട്ടിയുടെ കൈയ്യില്‍ കണ്ടു ചുവന്ന ബസ്സ്‌... അതോടെ സമാധാനമായി... ആവൂ ഇനി അവിടെ ഇല്ലാതിരിക്കില്ല. ചോപ്പ് ബസ്സുന്ടെങ്കില്‍ പച്ചയും കാണും.... അതിനിടയില്‍ എപ്പോഴോ ഒന്ന് ഊണ് കഴിച്ചു എന്നും വരുത്തി... "എന്നാ പോവാം" .മുടിയിലെ കിളിക്കൂട്‌ എണ്ണ തേച്ചു മിനുക്കി പൂത്തുലഞ്ഞ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ടു രവി വന്നു വിളിച്ചൂ..

വേഗം ചാടി എഴുന്നേറ്റു.. ഞാന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. "ഡാ ആ  ട്രൌസര്‍ മാറ്റ്.... പുറത്തേക്കു പോവല്ലേ..." "കുട്ട്യോട് പറെണതു  കേട്ടില്ലേ.." രവി ചോദിച്ചിട്ടും ഞാന്‍ വേഗം നടന്നു "പിന്നെ ഇപ്പൊ ട്രൌസര്‍ മാറ്റല്ലേ കാര്യം.. വേഗം വാ.." വെയില്‍ തിളക്കുന്നതും വക വെക്കാതെ ഞാന്‍ വേഗം നടന്നു.. ഇടയ്ക്കു നോക്കി രവി കൂടെ ഇല്ലേ എന്നുറപ്പ് വരുത്തി... രവിയുടെ കൂടെ പുറത്തിറങ്ങിയാല്‍ അടുത്ത പ്രശനം ആള് ഒരു ഇഴഞ്ഞ പന്ത്രണ്ടാ എന്നുള്ളതാണ്.. സിനിമ പോസ്റ്റര്‍ കണ്ടാലും.. ഏതെങ്കിലും പെണ്‍കുട്ട്യോളെ കണ്ടാലും സ്വിച്ചിട്ട പോലെ അവിടെ നിക്കും... പൂരം ആയതു കൊണ്ട് റോട്ടില്‍ മുഴുവന്‍ പെണ്‍കുട്ട്യോളും.. എന്റെ ക്ഷമയും രവിയുടെ വേഗവും... ചേരാതെ ചേരാതെ എങ്ങിനെയോ കൊയ്ത്തു കഴിഞ്ഞ പാടവും കടന്നു ഞങ്ങളെ പൂരപ്പറമ്പില്‍ എത്തിച്ചു.. അവിടെ എത്തിയപ്പോഴേക്കും വിയര്‍ത്തു കുപ്പായം കുതിര്‍ന്നിരുന്നു... "കുട്ടിക്ക് വെള്ളം കുടിക്കണോ?" "വേണ്ട" .. എന്റെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ പരതുകയായിരുന്നു.. എവിടെയാണ് കച്ചോടക്കാര്‍.. ഉച്ച തിരിഞ്ഞത് കൊണ്ട് തിരക്ക് കുറച്ചു ഒഴിഞ്ഞ പൂരപ്പറമ്പ് എഴുന്നള്ളിപ്പ് കഴിഞ്ഞ ഒന്ന് രണ്ടാനകളെ അവിടെ മരത്തില്‍ തളചിരിക്കുന്നു.. വലിയ തിരക്കില്ല.. വലിയ പ്ലാസ്റിക് ചാക്കുകളില്‍ പൊരിയും, ആറാം നമ്പരും, തുപ്പല് മിട്ടായിയും, ഈച്ച ആര്‍ക്കുന്ന ബഹുവര്‍ണ അലുവകളുമായി.. കച്ചവടക്കാര്‍.. പിന്നെ പതിവ് പോലെ മരഎടുപ്പില്‍ കുത്തി വെച്ച ബലൂണുകളും, കാറുകളും.."എവിടെയാ ബസ് വാങ്ങാന്‍ കിട്ട്വാ?" എന്റെ ചോദ്യം രവിയെ ബാധിചാതെ ഇല്ല. രവിയുടെ ശ്രദ്ധ മുഴുവന്‍ വളയും മാലയും വിക്കുന്ന കടകളിലെക്കാന്.. കുപ്പി വളകളും, കുങ്കുമവും, ചാന്തു കൂട്ടുകളും... പല നിറത്തിലുള്ള പാവാടകളും.. ദാവണികളും... സുന്ദരിമാരുടെ പൂരം... കുടമാറ്റം.. വീണ്ടും പോക്കറ്റില്‍ നിന്നു ആ അഞ്ചു രൂപ എടുത്തു. ഒന്ന് കൂടി നോക്കി.. അപ്പോഴാണ്‌ ആലിന്റെ മറവില്‍ പ്ലാസ്റിക് പായയില്‍ ചാച്ച്‌ഇറക്കിയ ആ കൊച്ചു കട കണ്ടത്... അവിടെ മരം കൊണ്ടുണ്ടാക്കിയ കളി സാമാനങ്ങള്‍.. ബസ്സുകള്‍ , ചാട്ട്, ഓട്ടോ റിക്ഷ... പിന്നെയും എന്തൊക്കെയോ...

കാശ് പോക്കറ്റില്‍ തന്നെ തിരിച്ചു തിരുകാന്‍ നോക്കി അങ്ങോട്ട്‌ നടക്കാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍ നിന്നും ഊര്‍ന്നു നോട്ട്‌ നിലത്തു വീണത്‌.. ചെറിയ കട്ടില്‍ ആ നോട്ട്‌ ഒന്ന് നീങ്ങി.. ഞാന്‍ അതിനു പിറകെ.. അപ്പോഴാണ്‌ കാറ്റത്ത്‌ നീങ്ങിയ ആ നോട്ടിനു മുകളില്‍ ഒരു കാല്‍ ഉയര്‍ന്നു താണത്.. ചെരിപ്പിടാത്ത ആ കറുത്ത് തടിച്ച ആ കാല്‍ ആ നോട്ടിനു മുകളില്‍ അമര്നിരുന്നു.. നോട്ടില്‍ മാത്രം നോക്കിയിരുന്ന ഞാന്‍ മുഖം ഉയര്‍ത്തി.. എണ്ണ കാണാത്ത പാറി പറക്കുന്ന ചുരുണ്ട മുടി.. ചോര കണ്ണുകള്‍.. കപ്പട മീശ.. അയാളുടെ മുഖത്തേക്ക് നോക്കിയാ എന്നോട് പുരികം ഉയര്‍ത്തി യാതൊരു മയവും കൂടാതെ അയാള്‍ മൂളി .. "ഊം..." ഞാന്‍, അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി യതല്ലാതെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല.. ഒരു നിമിഷം.. പിന്നെ ഞാന്‍ തിരിഞ്ഞു നടന്നു അല്ല.. രവിയുടെ അടുത്തേക്ക് ഓടി.. രവി അപ്പോഴും വളക്കടകള്‍ക്ക് മുന്നിലെ തിരക്കില്‍ കണ്ണുടക്കി നില്‍ക്കുന്നു... പരിഭ്രമത്തോടെ ഞാന്‍ രവിയുടെ കൈ വലിച്ചു .. "വാ പോവാം.." "എന്ത് പറ്റി.. ആനേക്കണ്ട് പേടിച്ചോ?" ഞാന്‍ കുറച്ചു ധൈര്യം സംഭരിച്ചു അങ്ങോട്ട്‌ ഒന്നുകൂടി നോക്കി .. അയാള്‍ അവിടെ നിന്നും അനങ്ങാതെ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.. പിന്നെ ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം എനിക്കുണ്ടായില്ല ..രവിയുടെ കൈ വലിച്ചു .."എനിക്ക് പോണം.." "തൂറാന്‍ മുട്ടുണ്ടാ.. മൂത്രോഴിക്കണാ... " രവി സാധ്യതകള്‍ പലതും ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ഒരു മറുപടിയും കൊടുത്തില്ല.. അണക്കുന്ന വേഗത്തില്‍ നടന്നു...

രവിയുടെ കൈ പിടിച്ചു വലിച്ചാണ് ഞാന്‍ തിരച്ചു നടന്നത്. എതിരെ വരുന്ന ഏതൊക്കെയോ കുട്ടികളുടെ കൈയ്യില്‍ പച്ച ബസ്സുണ്ടായിരുന്ന പോലെ.... എങ്ങിനെ വീട്ടില്‍ എത്തി എന്നും ഞാന്‍ അറിഞ്ഞില്ല.. ആ വിയര്‍പ്പോടെ തെക്കിനിയില്‍ അമ്മൂമ്മയുടെ കിടക്കയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.. "എന്താ രവീ കുട്ടിക്ക് പറ്റീത്.." "എന്താവോ ..നിക്കൊന്നും അറീല്ല.. അതിനു വയട്ടിനു അസുഖയിരിക്കുന്നാ തോന്നണേ.. അവിടുന്ന് പെട്ടന്ന് പോരായിര്‍ന്നു.." "അവിടെ കതിന പൊട്ടിച്ചോ?".. പിന്നേം അമ്മയും അമ്മമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. കമിഴ്ന്നു കിടന്നു കുറെ കരഞ്ഞു.. എപ്പോഴോ അമ്മയുടെ നേര്‍ത്ത വിരലുകളും അമ്മൂയും ചുളിഞ്ഞ വിരലുകളും എന്റെ മുടിയിഴകളില്‍ തഴുകിയിരുന്നു... എന്റെ കവിളിലെ കണ്ണീര്‍ തുടച്ചിരുന്നു... എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി... ... 

വ്യാഴാഴ്‌ച, ജൂൺ 14, 2012

ഇതാണ് കളിയറിയുന്നവന്റെ കളി ... പകിട പന്ത്രണ്ട്

ഒരു പാട് രാശിവെച്ചും കണക്കു കൂട്ടിയും ഒക്കെ ആണ് മേഡം ദീദിയെ ഇന്നലെ തൃക്കണ്‍ പാര്‍ക്കാന്‍ വിളിച്ചത്...  മാധ്യമങ്ങള്‍ വഴി ആറ്റിക്കുറുക്കി എടുത്ത രണ്ടു പേരുകള്‍ ദീദി സമക്ഷം വെക്കുമ്പോള്‍, അതില്‍ ഒരു ഔപചാരികത മാത്രമേ മേഡം പ്രതീക്ഷിച്ചിരിക്കൂ... പക്ഷെ പലതവണ ചൂട് വെള്ളത്തില്‍ വീണ പൂച്ചയായ ദീദി ഇത്തവണ കളി മണത്തു പിടിച്ചു.... ഈ കുരുക്കില്‍ നിന്നും പതുക്കെ ഒഴി കടകം മാറി ദീദി നേരെ പോയത് പുലിമടയിലേക്ക്... ഇത് പോലെ പലതും കണ്ടും കാട്ടിയും കൊടുത്തും തടുത്തും തഴക്കവും പഴക്കവും വന്ന യാദവന്‍ ഉണ്ടോ കുലുങ്ങുന്നു... കളി മണത്ത ആ കുശാഗ്രബുദ്ധി പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി മാധ്യമങ്ങളുടെ മുന്നിലേക്ക്‌ നീട്ടിയ ആ കുറിപ്പുണ്ടല്ലോ... അതാണ്‌ അടുത്ത മൂന്നു നാല് വര്‍ഷത്തേക്ക് ഇന്ത്യ കാണാന്‍ പോവുന്ന ഗ്രേറ്റ്‌ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ഡ്രാമയുടെ ആദ്യത്തെ സീനിന്റെ കര്‍ട്ടന്‍ പൊക്കിയത് എന്ന് എന്ന് ഇപ്പോള്‍ ഈ നിമിഷം നിസ്സംശയം പറയാം. മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു യാദവന്‍ വായിച്ച ആ മൂന്നു പേരുകള്‍ (മൂന്നല്ല, അതിലെ ആദ്യത്തെ പേര് എന്ന് പറയുന്നതാവും ശരി) മാഡത്തിന്റെ അണ്ണാക്കിലേക്ക് തള്ളി കയറ്റിയത് നല്ല ഒന്നാന്തരം കാരമുള്ള്... ഇറക്കാനും വയ്യ തുപ്പാനും വയ്യ... പക്ഷെ ഒന്നുറപ്പാണ് ഇറക്കിയാലും തുപ്പിയാലും അണ്ണാക്ക് കീറും...

ഇനി അതിലെ കളിയെന്താണ് എന്ന് ഒന്ന് ഗണിച്ചു നോക്കിയപ്പോളാണ് ഒന്ന് വ്യക്തമായത്... ഇത് യാദവന്‍ പതിവ് ശൈലിയില്‍ ഒന്ന് ഫ്ലാഷ് കളിച്ചു നോക്കിയതല്ല.. ഓടുന്ന പട്ടിക്കു ഒന്നല്ല ഒരു മുപ്പതു മുഴം മുന്നെക്കിട്ടാണ് അദ്ദേഹം ആഞ്ഞ് എറിഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി കസേര അല്ലെങ്കില്‍ ആ കസേരയുടെ നാല് കാലും... അതില്‍ കുറഞ്ഞന്നുമല്ല  ഈ കളിയില്‍ യാദവന്‍ ഉറപ്പിക്കാന്‍ നോട്ടമിടുന്നത് എന്ന് വ്യക്തം. കഴിഞ്ഞ ഇലക്ഷന്‍ കഴിഞ്ഞു മകന്‍ അഖിലെശ്വരനെ അരിയിട്ട് വാഴിച്ചപ്പോള്‍ പലരും മനസ്സില്‍ കരുതി പ്രജാപതി കളി മടുത്തു അടുത്തൂണ്‍ പറ്റാന്‍ പോവുകയാണ്. പക്ഷെ അവിടെ അതിലും വലിയ ഒരു സിംഹാസനം നോട്ടമിട്ടാണ് അങ്ങേരുടെ മനസ്സിലെ കരുക്കള്‍ നീക്കിയത് എന്ന് അന്നാരും കരുതിയിരിക്കില്ല. പക്ഷെ ഈ ഒരു അവസരത്തില്‍ വീണുകിട്ടിയ കളിത്തട്ടില്‍ തന്റെ രാഷ്ട്രീയ ബുദ്ധിയില്‍ അങ്ങേരു വലിച്ചെറിഞ്ഞ പകിട പന്ത്രണ്ടാണ്. അതില്‍ എത്തിപ്പിടിക്കാന്‍ കൈ പോക്കുന്ന ആദ്യത്തെ കൊമ്പാണ് - ഇടക്കാല തിരഞ്ഞെടുപ്പ്. സര്‍ദാര്‍ജിയെ റേസിന ഹില്ലിലോട്ടു നാട് കടത്താന്‍ ആവശ്യപ്പെടുമ്പോള്‍ - സര്‍ദാര്‍ പാകത്തിന് കട്ടിലോഴിഞ്ഞു അവിടേക്ക് ഇളംകൂറപ്പനേ പടിയെറ്റാന്‍ ഒരുങ്ങുന്ന മാടത്തിന് മുന്നില്‍ വെച്ചാ ചെക്കാണ് മുക്കര്‍ജി ചെക്ക്. ആ ചൂണ്ടയില്‍ കൊളുത്തിയാല്‍ ബാബയുടെ വെയ്റ്റിംഗ് ടൈമില്‍ കയറാന്‍ പോവുന്നത് ഒരു അഞ്ചു വര്ഷം കൂടി... ഇനിയൊരു അഞ്ചു വര്ഷം കാത്തിരിക്കാനുള്ള  ക്ഷമ അദ്ദേഹത്തിനുടാവുമോ എന്നത് കണ്ടറിയണം...

അവിടെയാണ് രണ്ടാമത്തെ നീക്കം.. ഇനി ആ ചൂണ്ടയില്‍ കൊളുത്തിയില്ല എന്ന് കരുതട്ടെ, രണ്ടും മൂന്നും പേര് പരിഗണിച്ചാലോ.. നമ്മുടെ മിസൈല്‍ ചാച്ച... അങ്ങേരെ വേലിയില്‍ നിന്നെടുത്തു കൊണ്ഗ്രെസ്സ് വീണ്ടും പറയാന്‍ പറ്റാത്ത ഇടതു വെക്കുമോ ... ഇനി അടുത്ത ചാറ്റര്‍ജീയ്ക്കാണെങ്കില്‍... അദ്ദേഹത്തിനെ ഒന്ന് ജയിപ്പിച്ചെടുക്കണമെങ്കില്‍ വോട്ടു കുത്തി പിന്തുണ നല്‍കേണ്ട, കാരാട്ടെ തീരുമേനിക്കാകട്ടെ, സന്നിഗ്ധ ഘട്ടത്തില്‍ അരിവാള്‍ കൈവിട്ട  ചാറ്റര്‍ജി ഒരു  "ചീറ്റര്‍ജീയും". ഇനി അഥവാ ആ തുണ്ട് കടലാസ്സു വാങ്ങി കീറിക്കളയാന്‍ നോക്കിയാലോ. അവിടെയാണ് യാദവന്‍ ആനയെക്കൊണ്ടു ചെക്ക് വെച്ചിരിക്കുന്നത്.. കുറച്ചു ദിവസത്തേക്ക് ഒരു പ്രൈം ടൈം ചാകര... പിന്തുണ പിന്‍ വലിപ്പ്, വില പേശല്‍.... ഇടക്കാല തിരഞ്ഞെടുപ്പ് ... അങ്ങിനെ കുറച്ചു സീനും.. അങ്ങിനെ നോക്കുമ്പോള്‍ എന്താണ് പരിണാമം... അടുത്ത ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എം പി മാരെ പാര്‍ലിമേന്റിലേക്ക് അയക്കുന്ന സംസ്ഥാനത്തില്‍ നിന്ന് ചുരുങ്ങിയത് ഒരു അറുപതു എം പി മാരെങ്കിലും പാട്ടും പാടി സൈക്കിളും ചവുട്ടി കയറും... കൂടെ കൂട്ടിയ ദീദിക്കാണെങ്കില്‍ അടുത്ത ആറു മാസത്തില്‍ അയക്കാവുന്നതില്‍ കൂടുതല്‍ എം പി മാരെ പാക്ക് ചെയ്യാന്‍ ഇലക്ഷന്‍ വൈകിയാല്‍ നടക്കുകയും ഇല്ല...

അപ്പോള്‍ ഒരു തൊണ്ണൂറു എംപിമാരുടെ പിന്തുണയുള്ള യാദവന്‍ ആരായി. കുലപതി.. പ്രജാപതി... അല്ല ..ദില്ലിവാല രാജാവ്... ബീഹാറിലെ ശരത് യാദവിനും, ഒടിശയില്‍ പടനായകനും, ആന്ധ്രയിലെ ജഗജില്ലിയോ നായിഡുവോ അല്ല രണ്ടു പേരും കൂടിയോ .... ആരായാലും മുലായത്തിന്റെ സൈക്കിളില്‍ ഡബിള്‍സ് കയറാന്‍ യാതൊരു മടിയും കാണില്ല .. സന്തോഷമേ ഉണ്ടാവൂ... പതുക്കെ അമ്മയും, ബാദലും എന്‍ ഡി എ സ്റാന്‍ഡു വിട്ടു എപ്പോ ചാടീന്നു ചോദിച്ചാല്‍ മതി..  പവറ് വിട്ടാല്‍ പവാറിന് എന്ത് പവറ്... അങ്ങേരും കൂടെ കൂടും . അപ്പൊ എന്തായീ.. ഇവിടെ എല്ലാവരും പുച്ചിച്ചു തള്ളിയ മൂന്നാം മുന്നണി പാട്ടും പാടി  ഇന്ത്യ ഭരിക്കും...  ഇതിന്റെ എല്ലാം പരിണാമം എന്താണ്... എന്തൊക്കെ കലാപരിപാടി ഒപ്പിച്ചു വെച്ചാലും കാരാട്ടിനും മോഡിക്കും ഗദകാരിക്കുമൊക്കെ ഗാലറിയില്‍ ഇരുന്നു കളി കാണാനേ യോഗം ഉണ്ടാവൂ .. കളി യാദവന്‍ കളിക്കും... പകിട പന്ത്രണ്ടും കളിക്കും...

തിങ്കളാഴ്‌ച, ജൂൺ 11, 2012

ആചാരങ്ങള്‍, സദാചാരങ്ങള്‍, വ്യഭിചാരങ്ങള്‍

പല വഴിക്ക് ചര്‍ച്ചകള്‍ പോയിട്ടുള്ള ഒരു വിഷയം തന്നെയാണ് എന്നാലും അതിന്റെ ചില വശങ്ങള്‍  കൂടി പരിശോധിക്കേണ്ടാതായി തോന്നുന്നത് കൊണ്ടാണ് ഈ കുറിപ്പ്. ഇവിടെ നടന്നിട്ടുള്ള ഈ ജനുസ്സില്‍ പെട്ട പല സംഭവങ്ങളെ പറ്റിയും കേട്ടുകേള്‍വിയും, മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും,  ചര്‍ച്ചകളില്‍ വായിച്ചിട്ടുള്ള അഭിപ്രായങ്ങളും ഒക്കെ കൂട്ടിവെച്ചു ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് കുറിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തെടുത്തു അതിനു പിറകിലുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍, അവസ്ഥകള്‍ എന്നിവ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ,  സാമാന്യവല്ക്കരിച്ചു  പലപ്പോഴും അതീവ ലാഘവത്തോടെ  ചര്‍ച്ച ചെയ്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അടുത്ത വിവാദങ്ങളിലേക്ക് കടന്നു പോവുന്ന പ്രവണത നമ്മള്‍ ഇവിടെയും തുടരുന്നു. 

ഇത്തരം സംഭവങ്ങളില്‍ ആത്മാര്‍ഥതയോടെ  ഇടപെടുന്ന ചില വ്യക്തികള്‍  ധരിച്ചു വെച്ചിരിക്കുന്ന ഒരു കാര്യമുണ്ട്...... തങ്ങള്‍ സമൂഹത്തില്‍ കാണുന്ന ദുഷിച്ച പ്രവണതകളോട്  പ്രതികരിക്കുക മാത്രമാണ് എന്ന്...അങ്ങിനെ പരിപൂര്‍ണമായും വിശ്വസിച്ചു കൊണ്ടാണ് ചിലരൊക്കെ ഇടപെടുന്നതും പ്രവര്‍ത്തിക്കുന്നതും. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരേണ്ട രണ്ടു ചോദ്യങ്ങള്‍ ഉണ്ട്. ഇങ്ങിനെ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശം ആര് നല്‍കി, അല്ല അഥവാ അവകാശം സ്വയം  കല്പ്പിച്ചെടുതിരിക്കുകയാണെങ്കില്‍, ഇത്തരത്തില്‍ കായികമായി ആക്രമിച്ചു കൊണ്ടാണോ പ്രതികരിക്കേണ്ടത്... ഈ രണ്ടു ചോദ്യങ്ങള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ സ്വയം ചോദിച്ചു ഒരു ഉത്തരം  കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് ഈ വളര്‍ന്നു വരുന്ന സാമൂഹ്യപ്രശ്നതിന്റെ പരിഹാരത്തിലെക്കുള്ള വഴി തുറക്കും എന്നെനിക്കു തോന്നുന്നു.

അങ്ങിനെ പറയുമ്പോഴും ഇത്തരത്തിലുള്ള "സദാചാര കുതുകികള്‍" വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് എന്നും, അവരെ മുന്‍നിര്‍ത്തി കളിക്കുന്ന "ഗജപോക്കിരികള്‍" ആണ് ഇത്തരത്തിലുള്ള മിക്ക സംഭവങ്ങള്‍ക്ക് പിറകിലും എന്ന യാഥാര്‍ത്ഥ്യം നാം പരിഗണിക്കേണ്ടതാണ് അങ്ങിനെയിരിക്കെ  ഇവിടെ സംഭവിക്കുന്നതെന്താണ്, ഞാനും നിങ്ങളും മാധ്യമങ്ങളും സമൂഹവും കൂടി, വലിയ തോതില്‍ ഒരു സാമാന്യവല്‍ക്കരണം നടത്തി, ആ സാമൂഹ്യദ്രോഹികള്‍ക്ക് "സദാചാര പോലീസ്" എന്നൊരു ബ്രാണ്ടിട്ടു സംഘടിക്കുവാനും ഒളിച്ചു കഴിയുവാനും ഒരു കൂടാരവും, ആവരണവും ഒരുക്കി കൊടുക്കുന്നു.. ഈ സദാചാരപോലീസ് എന്ന ബ്രാന്‍ഡ് തന്നെ അവര്‍ക്ക് മതം, രാഷ്ട്രീയം തുടങ്ങിയ സംഘ ബലത്തിന്റെ കുടക്കീഴിലേക്ക്‌ നുഴഞ്ഞു കയറാന്‍ അവസരം കൊടുക്കുന്നു. ആ അവരണങ്ങള്‍ അവര്‍ക്ക് ഒരു സംരക്ഷണം ആയി മാറുന്നു... ആരും ന്യായീകരിക്കാനില്ലാത്ത അത്തരം ക്രിമിനലുകളുടെ പിറകില്‍ രാഷ്ട്രീയ കക്ഷികളും മത നേതൃത്വവും അണിനിരക്കുന്നു.

ഇനി ഇതിന്റെ മറുവശം കൂടി നമുക്ക് പരിശോധിക്കാം. അങ്ങേതലക്കല്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ യാതൊരു  പ്രതികരണ ശേഷിയും കൂടാതെ നിസ്സന്ഗത പുലര്‍ത്തുന്ന മറ്റൊരു കൂട്ടത്തെയാണ്. തന്റെ കണ്‍  മുന്നില്‍ നടക്കുന്ന ഇതു അതിക്രമവും ചൂഷണവും അനീതിയും കണ്ടില്ല എന്ന് നടിച്ചു താനും തന്റെ കുടുംബവും എന്ന ചെരുവട്ടത്തില്‍ ലോകത്തെ ഒതുക്കി കഴിയുന്ന മറുപക്കത്തെ... അവിടെയാണ് നമ്മള്‍  ഒരു വഴി കണ്ടതെണ്ടത്... അതിക്രമങ്ങളുടെ പല്ലും നഖങ്ങളും പറിച്ചെടുക്കാന്‍  ശ്രമിക്കുമ്പോള്‍, നട്ടെല്ല് നഷ്ടപ്പെടാതെ നോക്കാനുള്ള വഴി. 

ഇത്തരത്തിലുള്ള അക്രമങ്ങളെ ചെറുക്കുന്ന നമ്മള്‍ അത് പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യേണം.. ഈയ്യിടെ പെണ്ണിര എന്ന പുസ്തകം വായിച്ചപ്പോള്‍ അതില്‍ ഒരു സഹോദരി ബ്രോഡ്‌വെയില്‍വെച്ച് തന്നെ ആക്രമിച്ച സാമൂഹ്യദ്രോഹിയെ കണ്ടിട്ടും പ്രതികരിക്കാത്ത പൊതുജനം പറഞ്ഞ ഒരു കാര്യവും അതോടു കൂടിയുള്ള ഒരു മറുപടിയും ഒന്ന് പരാമര്ശിക്കെണ്ടാതായിട്ടുണ്ട്.  അവിടെ കൂടി നിന്നിട്ടും ആ പ്രശ്നത്തില്‍ ഇടപെടാതിരുന്ന ജനങ്ങളോട് ആ സഹോദരി നിങ്ങള്‍ എന്ത് കൊണ്ട് ഇതില്‍ ഇടപെടില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഭാര്യയും  ഭര്‍ത്താവും ആയുള്ള പ്രശ്നമാണ് എന്ന് വിചാരിച്ചാണ് ഇടപെടാതിരുന്നത് എന്നാണു. അവിടെ അവര്‍ അതിനു തിരിച്ചു ചോദിച്ചു "സ്വന്തം ഭാര്യയെ ആയാലും തെരുവിലിട്ട് ഒരാള്‍ക്ക്‌ മര്‍ദ്ദിക്കാന്‍ അനുവദിക്കാമോ?".  അവിടെ ആണ് ചില വേര്‍തിരിവുകള്‍ നമ്മള്‍ മനസ്സിലാക്കി വെക്കേണ്ടത്. എവിടെയാണ് സ്വകാര്യത  അവസാനിക്കുന്നത്. എവിടെയാണ് സാമൂഹ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനിടയിലുള്ള അതിര്‍രേഖ മനസ്സിലാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള പാകതയും അറിവും നമ്മള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക്  പകര്‍ന്നു കൊടുക്കേണ്ടതാണ്.  

അത്പോലെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റും എന്ന് കരുതുന്നത്, സമൂഹത്തിലെ എല്ലാവരെയും നമുക്ക് മാറ്റാന്‍ പറ്റും എന്നുള്ള ധാരണ വെച്ചു പുലര്‍ത്തുന്നത് പോലെ നടപ്പിലാക്കാന്‍ പറ്റാവുന്ന ഒരു കാര്യമല്ല. പക്ഷെ നമ്മുടെ നാട്ടില്‍ മാറി വരുന്ന ചില സാഹചര്യങ്ങളേക്കുറിച്ചും അവബോധം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതും, പലപ്പോഴും ഒരളവു വരെ ഈ പ്രശ്നങ്ങള്‍ "ഒഴിവാക്കുന്നതിനു" വഴിയൊരുക്കും.  "കരുതല്‍" വെച്ചു പുലര്‍ത്തുക എന്ന് പറയുമ്പോള്‍ പലരും "മനുഷ്യാവകാശം" "വ്യക്തിസ്വാതന്ത്ര്യം" എന്ന് പറഞ്ഞു എന്റെ നേര്‍ക്ക്‌ വരും എന്നെനിക്കു അറിയാം, എന്നിരുന്നാലും അവനനവ്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ചില  അവസ്ഥകളെ പറ്റി ഒരു കരുതല്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നെ എനിക്കഭിപ്രായമുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലെക്കായി ഒരു സാഹചര്യത്തിന്റെ ഉദാഹരണം കൂടി പരാമര്‍ശിച്ചു നിര്‍ത്തട്ടെ. ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയാല്‍ പോലീസ് ആദ്യം തപ്പുന്നത് ആ പ്രദേശത്തെ ഓട്ടോക്കാരനെയും, ചുമടെടുത്തു കഴിയുന്നവനെയും ഒക്കേയാണ്... അങ്ങിനെ വരുമ്പോള്‍ അസമയങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ "വള്‍നറബിള്‍" ആയ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ആ പ്രദേശത്തുള്ള ഓട്ടോക്കാരന്റെയും, ചുമട്ടുകാരന്റെയും മനസ്സില്‍ നാളെ ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ സ്റെഷനില്‍ കയറി ഇറങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത ഉണ്ടാവും എന്ന് കരുതാതിരിക്കാമോ... നിര്‍ഭാഗ്യവശാല്‍ ഈ നാട്ടില്‍ നില നില്‍ക്കുന്ന സാഹചര്യം അതാണേ... അത് വിചാരിച്ചു അവരെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ആവില്ല...  അവിടെയാണ്  ഞാന്‍ പറഞ്ഞ, സാമാന്യവല്‍ക്കരണം നടത്താതെ സാഹചര്യങ്ങള്‍ കൂടി പരിശോദിച്ചു അഭിപ്രായം പറയുന്നതിന്റെ പ്രസക്തി... 

വാല്‍ക്കഷ്ണം 
ഓട്ടോക്കാരന്‍, ചുമട്ടുകാരന്‍ എന്ന് പറഞ്ഞത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൌണ്ട് റിയാലിറ്റി, വെച്ചു മാത്രമാണ്, അല്ലാതെ എന്റെ മനസ്സിലെ ദുഷ്ടലാക്ക്‌ വെച്ചിട്ടല്ല... എപ്പോഴും എന്ത് സംഭവിച്ചാലും ഏമാന്മാര്‍ ആദ്യം കയറി ഇറങ്ങുന്നത് ഈ പാവങ്ങളുടെ നെഞ്ചാതാണ്... ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളി എന്നൊരു ഇരയെക്കൂടി കൂടുതലായി കിട്ടിയിട്ടുണ്ട്... അല്ലാതെ ദ്രവ്യം ഉള്ളവന്മാരുടെയും, നേതാക്കന്മാരുടെയും കതകില്‍ മുട്ടാന്‍ ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ ഒരു ഏമാനും തയാറാവില്ല 

ശനിയാഴ്‌ച, ജൂൺ 02, 2012

എല്ലാറ്റിനും ഒരു സാക്ഷി വേണമല്ലോ

എപ്പോഴും ഒരു അലിബി ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒരു അപകടം പലമാര്‍ഗങ്ങളിലൂടെ ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും മുന്നില്‍ വന്നു പെടാം എന്ന ഈ സന്ദര്‍ഭത്തില്‍...  ഒരു കുറിപ്പെഴുതി വെക്കേണ്ടതിന്റെ അനിവാര്യത ബോധ്യം വന്നത് കൊണ്ട് തുടങ്ങുന്നു...

സംഭവങ്ങളുടെ തുടക്കം ഒരു മൂന്നു നാല് ദിവസങ്ങള്‍ക്കും മുമ്പാണ്.. മറ്റൊരു അവധിക്കാലവും അതിന്റെ ഊര്‍ധ്വന്‍ വലിക്കുന്നതിന് മുമ്പ്, വിലപ്പെട്ട ഓരോ നിമിഷവും, ആഘോഷിച്ചു തകര്‍ക്കാനുള്ള മേളങ്ങള്‍ നടക്കുമ്പോള്‍. പ്ലേ ഏരിയ എന്നൊക്കെ പേര് പറഞ്ഞു വിളിക്കാമെങ്കിലും, മഹാനഗരത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ ഏറുമാടങ്ങളില്‍ കളിസ്ഥലം എന്ന് പറയുന്നത് പത്തു നാലായിരം ചതുരശ്ര അടി വരുന്ന ഒരു ചെറിയ തുണ്ട് ഭൂമിയാണ്‌. ഉള്ള സ്ഥലം ഉപയോഗിച്ച്, അവിടെ എന്തൊക്കെ നടക്കുന്നു .. സ്വല്‍പ്പം മുതിര്‍ന്ന ആമ്പിള്ളരുടെ ക്രിക്കറ്റ്, ഫുട്ബോള്‍,  കൊച്ചു കുട്ടികളുടെ കണ്ണ് പൊത്തിക്കളി, ഊഞ്ഞാലാട്ടം, മുത്തശ്ശന്മാരുടെയും അമ്മൂമ്മമാരുടെയും സായാഹ്ന സവാരി, വീട്ടമ്മമാരുടെ പരദൂഷണക്കോടതി  .... അങ്ങനെ എന്തെല്ലാം. അവന്‍, മകന്‍ വിളിച്ചിട്ടാണ്, ഞാന്‍ താഴേക്കു ചെന്നത്.. അവര്‍ അവിടെ ഒരു ആറോവര്‍ മാച്ചിന്റെ കലാശ ഓവറുകളില്‍ ആയിരുന്നു എന്ന് തോന്നുന്നു.. അര്‍ജ്ജുനും, രോഹനും, ജോഷ്വായും, ഭാസ്കറും, വിനയും ഒക്കെയുണ്ട്... . കളിക്കുന്ന എല്ലാ പയ്യന്മാരുടെയും മുഖങ്ങളില്‍ കളിയുടെ ആവേശം നിഴലടിക്കുന്നു... പതിവ് പോലെ അവന്റെ ബാറ്റ് വീട്ടില്‍ കൊണ്ട് പോയി വെക്കാന്‍ ആണ് ആശാന്‍ എന്നെ താഴേക്കു വിളിച്ചത്... അവന്റെ ഓര്‍ഡര്‍ലി പണി ചെയ്യുന്ന അച്ഛന്റെ ഡ്യൂട്ടി അല്ലെ അത്... ബാറ്റുമായി നീങ്ങുന്നതിനിടക്കാന് മൊബൈലിന്റെ ബെല്ലടിച്ചത്. അപ്പോള്‍ അവിടെ തന്നെ നിന്ന് ഞാന്‍ ആ കാള്‍ എടുത്തു സംസാരിച്ചു തുടങ്ങി... ഫോണില്‍ സംസാരിക്കുമ്പോഴും, പുസ്തകം വായിക്കുമ്പോഴും ഞാന്‍ ചുറ്റും എന്ത് നടന്നാലും അറിയില്ല, എന്ന് എന്നെ അറിയുന്നവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ്.. വിഷയം തൊഴില്‍ സംബന്ധിആയതിനാല്‍ കാള്‍ ഒരു പതിനഞ്ചു മിനിട്ടോളം നീണ്ടു പോയി...

ഫോണ്‍ അവസാനിപ്പിച്ചു ചുറ്റും നോക്കിയപ്പോഴാണ്, മനസ്സിലായത്‌ പിള്ളേര്‍ ഒക്കെ കളി മാറ്റി സ്ഥലം കാലിയാക്കിയിരിക്കുന്നു... ബാറ്റും എടുത്തു ഞാന്‍ തിരിഞ്ഞപ്പോള്‍ ആണ് അവരെ കണ്ടത്, ഒരു പത്തറുപതു വയസ്സായ നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീ, അവര്‍ ഞാന്‍ സംസാരം മതിയാക്കാന്‍ കാത്തു നിന്ന പോലെ എന്നെ രൂക്ഷമായി നോക്കി നില്‍ക്കുന്നു... ഞാന്‍ അവരെ അവഗണിച്ചു മുന്നോട്ടു നീങ്ങാന്‍ നോക്കിയപ്പോള്‍ അവര്‍ എന്റെ വഴി തടഞ്ഞു മുന്നോട്ടു നിന്ന്, നല്ല നാടന്‍ ഹിന്ദിയില്‍ എന്നെ വയറു നിറച്ചു ചീത്ത പറഞ്ഞു തുടങ്ങി. "താനെന്തൊരു മനുഷ്യനാടോ... ഒരു സോറി പറഞ്ഞു കൂടെ... നാണമാവില്ലേ  തനിക്കു...ഈ പണി ചെയ്തു ഒന്നും അറിയാത്ത ഭാവത്തില്‍ പോവാന്‍.." ഓര്‍ക്കാപ്പുറത്തുള്ള ആ ആക്രമണത്തില്‍ ഞാന്‍ അക്ഷാരാര്‍ത്ഥത്തില്‍ അടി പതറി പോയി. എന്താണ് സംഭവം എന്ന് എനിക്ക് യാതൊരു ധാരണയുമില്ല.. ഞാന്‍ ആയമ്മയോടു എന്താണ് മര്യാദ വിട്ടു ചെയ്തത്.അറിയാവുന്ന ഹിന്ദി ഉപയോഗിച്ച് ഞാന്‍ ചോദിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്.. അത് കൊണ്ടൊന്നും ആയമ്മ നിര്‍ത്താനുള്ള വട്ടമില്ല... എന്നെ ഒന്ന് സംസാരിക്കാന്‍ പോലും ഇട നല്‍കാത്ത രീതിയില്‍ ശകാരവര്‍ഷം തുടരുന്നു.. ഇടയ്ക്കു ആയമ്മ ഒന്ന് തിരിഞ്ഞു നിന്ന് തന്റെ ചുമലിലെ സാരി മാറ്റി ഒരു ചുവന്ന തണിര്‍ത്ത പാട് ചൂടി കാട്ടുന്നുമുണ്ട്. എനിക്കാകെ തല കറങ്ങുന്നത് പോലെ തോന്നി...ഇന്നുവരെ കേള്‍ക്കാത്ത ഒരു ആരോപണമാണ് സ്ത്രീകളോട് മര്യാദ വിട്ടുള്ള ഒരു പെരുമാറ്റം...  എന്റെ ഈശ്വരാ... എന്റെ റപ്പ്യൂട്ടെഷന്‍.. എന്റെ മാനം... ഭാര്യ ഇനിയും ഓഫീസ് വിട്ടു വന്നിട്ടില്ല... ഇനി അവള്‍ വരുമ്പോള്‍ എന്തായിരിക്കും ആവോ ഉണ്ടാവാന്‍ പോവുന്നത്.. തൊണ്ട വരണ്ടു.    അവരുടെ ഉച്ചത്തിലുള്ള ബഹളം കേട്ടിട്ടാണ് എന്ന് തോന്നുന്നു ചുറ്റും കുറച്ചാളുകള്‍ കൂടിയിട്ടുണ്ട്..അന്ന് വരെ സൌഹൃദം മാത്രം തോന്നിയിരുന്ന അവരുടെ പരിചിത മുഖങ്ങളില്‍ എന്തൊക്കെയാണ് ഭാവങ്ങള്‍.... ഞാന്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി.. എന്തെങ്കിലും സംസാരിക്കണം എന്നുണ്ട്.. ഹിന്ദി കേട്ടാല്‍ നല്ലപോലെ മനസ്സിലാവും എങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ എനിക്ക് ചെറിയ പ്രശ്നമാണ് ... എന്റെ ഇംഗ്ലീഷില്‍ ഉള്ള സംസാരത്തിന് ആയമ്മയുടെ പ്രതികരണം കേട്ടപ്പോള്‍ മനസ്സിലായി, ആയമ്മക്ക്‌ ഇംഗ്ലീഷ് വലിയ പിടിയില്ല എന്നും...

അപ്പോള്‍ ആണ് അയാള്‍ ഒരു കൊടുങ്കാറ്റു പോലെ കടന്നു വന്നത്... ഈശ്വരാ, നവീന്റെ അച്ഛന്‍... കഴിഞ്ഞ അപ്പാര്‍ട്ട്മെന്‍റ്റ് ഇലക്ഷന്റെ ദിവസത്തെ സംഭവങ്ങള്‍ ഉള്ളില്‍ ഒരു മിന്നലോടെ തെളിഞ്ഞു.. അങ്ങേര്‍ക്കു ഇലക്ഷന് മത്സരിക്കാന്‍ ഉണ്ടായിരുന്ന ആഗ്രഹം, അവിടത്തെ മറ്റൊരു കടല്‍ കിഴവനായ രാം മൂര്‍ത്തി - ഉടമകള്‍ക്ക് മാത്രമേ മത്സരിക്കാനാവൂ എന്നാ ബൈ ലോ ചൂണ്ടികാട്ടി തടഞ്ഞതും, അതിനു ശേഷം ഒരു കംപ്രോമൈസ് സ്ഥാനാര്‍ഥി ആയി എന്നെ തിരഞ്ഞെടുത്തതും... ഒക്കെ അതിനയാള്‍ക്ക് എന്നോട് കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്ന് നവീന്‍ പകുതി തമാശയും പകുതി കാര്യവും ആയി തലേനാള്‍ പറഞ്ഞതെ ഉള്ളൂ.. അതിനു പ്രതികാരമായി അങ്ങേര്‍ പ്ലാന്‍ ചെയ്തു വല്ല ആരോപണവും കൊണ്ട് വരുന്നതാണോ ... എനിക്കതുവരെ ഒന്നും മനസ്സിലായില്ല... നവീന്റെ അച്ഛന്‍ ആ സ്ത്രീയോട് ചോദിച്ചു..  "എന്താ പ്രശ്നം?".. അവര്‍ പ്രശ്നം പറഞ്ഞു തുടങ്ങിയപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെയായത്‌... പ്ലേ ഏരിയയായി പുറം തിരിഞ്ഞു നിന്ന് പേരക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിക്കറ്റ് ബോള്‍ പുറത്താടിച്ചതാണ്.. അടിയുടെ ആഘാതത്തില്‍ ആയമ്മ വീണു പോയി... എഴുന്നേറ്റു വന്നപ്പോള്‍ കളിച്ചു കൊണ്ടിരുന്ന പിള്ളേര്‍ ആയമ്മയോടു പറഞ്ഞു ഞാന്‍ ആണ് പന്തടിച്ചത് എന്ന്... എന്റെ കയ്യില്‍ അപ്പോള്‍ ബാറ്റും ഉണ്ടായിരുന്നു... എന്റെ പേര് പറഞ്ഞാല്‍ അവര്‍ക്ക് ചീത്ത കിട്ടില്ലല്ലോ എന്നുള്ള ബുദ്ധി ഉപദേശിച്ചത് എന്റെ സ്വന്തം രക്തം... നല്ല ശക്തിയുള്ള അടി ആയിരുന്നതിനാല്‍ അവര്‍ ഞാനാണ് ആ കൃത്യം ചെയ്തത് എന്ന് ഉറപ്പിച്ചു.. പിന്നെ ഇടക്കൊക്കെ അവരുടെ കൂടെ നിന്ന് ഞാനും കളിക്കുന്നത് ആയമ്മ കണ്ടിട്ടും ഉണ്ട്... ഞാന്‍ നവീന്റെ അച്ഛനെ ദയനീയമായി നോക്കി ... ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.. ആ സമയത്ത് ബാറ്റ് എന്റെ കൈയ്യിലുണ്ടായിരുന്നു എന്നത് സത്യമാണ്... പക്ഷെ ഞാന്‍ നിരപരാധിയാണ് യുവര്‍ ഓണര്‍... അപ്പോഴാണ്‌ ദേവദൂതനെ പോലെ എനിക്ക് സാക്ഷി പറയാന്‍ മൌര്യ കടന്നു വന്നത്... എപ്പോഴും അടി കൂടും എന്ന് പറഞ്ഞു അവനെ കളിപ്പിക്കാതെ ഒഴിവാക്കി നിര്‍ത്തിയത് കൊണ്ട് അവനു മറ്റു പയ്യന്മാരോട് ദേഷ്യം ഉണ്ടായിരുന്നു.. അത് കൊണ്ട് അവന്‍ ചാടി വീണു സാക്ഷി പറഞ്ഞു.. "ആന്റി ആത് അവനാണ് ... വിനയ്.. അവനാണ് ആന്റിയെ പന്ത് വെച്ചു അടിച്ചത്...."  ആ നിമിഷം ആ കൊച്ചു മിടുക്കനോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും തോന്നി...  കുട്ടികളായാല്‍ ഇങ്ങനെ സത്യസന്ധന്മാരാവണം.. ഇനി അവനെ കാണുമ്പോള്‍ ഒരു ഡയറി മില്‍ക്ക് വാങ്ങി കൊടുക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു.. അവന്‍ അത് പറഞ്ഞപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരു ചമ്മല്‍.. ഞാന്‍ പറഞ്ഞ തെറിയൊക്കെ വെറുതെയായല്ലോ എന്നുള്ള ഭാവവും വെച്ചു ഒരു സോറി ഒന്നും പറയാന്‍ മെനക്കെടാതെ തോളത് ഒന്ന് കൂടി തടവി ആയമ്മ വെച്ചു വെച്ച് നടന്നു പോയി...  കൂടി നിന്നവരുടെ സഹതാപം ഏറ്റു വാങ്ങാന്‍ മിനക്കെടാതെ  ഞാനും പതുക്കെ വീട്ടിലേക്കു മടങ്ങി... അവിടെ സോഫയില്‍ ഒന്നും അറിയാത്ത പോലെ ചാരിയിരുന്നു ടോരെമോനും കണ്ടു ചിരിക്കുന്ന അവന്‍. എന്നെ കണ്ടതും ഒരു കളിയാക്കി ചിരി... വീണ്ടും ടി വി യിലേക്ക്... . ദുഷ്ടന്‍... എന്നാലും മകനെ.. നീ എന്നോടിങ്ങനെ ചെയ്തല്ലോ...

പക്ഷെ കാര്യം അത് കൊണ്ട് അവസാനിച്ചില്ല ... ഇത് വെറും ഫ്ലാഷ് ബാക്ക്... ഇന്നായിരുന്നു അസോസിയേഷന്‍ മീറ്റിംഗ്... നവീന്റെ അച്ഛന്‍ ഈ സംഭവം എടുത്തു പിടിച്ചാണ് എന്റെ ഉള്ളില്‍ തീ കോരിയിടുന്ന ആ ആവശ്യം ഉന്നയിച്ചത്.. ക്രിക്കറ്റ്, ഫുട്ബാള്‍ എന്ന് തുടങ്ങിയ അപകടകരമായ കളികള്‍ പ്ലേ ഏരിയയില്‍ നിരോധിക്കണം... അങ്ങേര്‍ക്കു പിന്തുണയുമായി നല്ല ഒരു സംഘവും... ഞാന്‍ ഒരു സപ്പോര്‍ട്ടിനായി ഇടവും വലവും നോക്കി... പക്ഷെ ആരും മറുത്തൊന്നും പറഞ്ഞില്ല.. ഒടുവില്‍ മനസ്സില്ല മനസ്സോടെയാണ് ആ തീരുമാനം പാസ്സാക്കിയത്.. മീറ്റിംഗ് കഴിഞ്ഞു തീരുമാനം നോട്ടീസ് അടിക്കാന്‍ കൊടുത്തു..  ഇനിയാണ് ഞാന്‍ കരുതിയിരിക്കേണ്ടത്.. അവന്മാര്‍ എങ്ങിനെ പ്രതികരിക്കും എന്ന് യാതൊരു ധാരണയും ഇല്ല... അത് കൊണ്ടാണ് ഞാന്‍ ഒരു അലീബിയായി ഈ കുറിപ്പിടാന്‍ തീരുമാനിച്ചത്. .നിങ്ങള്‍ എങ്കിലും സാക്ഷി പറയാന്‍ ഉണ്ടാവുമല്ലോ എന്നാ പ്രതീക്ഷയില്‍ ...കല്ലേറ് കൊണ്ടാണ് എനിക്ക് അപകടം വരിക എങ്കില്‍ അതിനുത്തരവാദി അവനായിരിക്കും ആ അര്‍ജ്ജുന്‍... അവന്റെ കൈയ്യിലാണ് ഞാന്‍ ഒരു നല്ല തെറ്റാലി കണ്ടിട്ടുള്ളത്... അതല്ല ബാറ്റു കൊണ്ടുള്ള അടിയാണെങ്കില്‍ അത് വിനയോ രോഹനോ...  ഇനി വീട്ടില്‍ വെച്ചാണ് എന്തെങ്കിലും സംഭവിക്കുക എങ്കില്‍ വേറൊന്നും നോക്കണ്ട... .. അവന്‍ തന്നെ...