ശനിയാഴ്‌ച, ഡിസംബർ 31, 2011

ശുഭ പ്രതീക്ഷയുടെ 2012

ദുരന്ത പ്രവചനങ്ങള്‍ നല്‍കുന്ന ആശങ്കകളെ തിരസ്കരിച്ചു കൊണ്ട്... നന്മയുടെ, സ്നേഹത്തിന്റെ, സമാധാനത്തിന്റെ ശുഭപ്രതീക്ഷയോടെ നമുക്ക് കാല്‍ വെക്കാം പുതിയൊരു വര്‍ഷത്തിലേക്ക്... പുതിയ ഒരു ഉടയത്തിലേക്ക്... ഒരു "പോസിറ്റീവ്" 2012 ലേക്ക് ... നിറഞ്ഞ മനസ്സിന്റെ ആശംസകളോടെ 

ഫേസ് ബുക്കും ട്വിട്ടെരും നമ്മുടെ കൈയ്യില്‍ നിന്നും പോവുകയാണ്

മുന്കുറിപ്പ്:  ഈ പോസ്റ്റിനു 2012 നെ പറ്റിയുള്ള ലോകാവസാന പ്രവചനങ്ങളും ആയി യാതൊരു ബന്ധവുമില്ല 

അതിരുകളില്ലാത്ത ലോകം.. ഇവിടെ ഓരോരുത്തര്‍ക്കും അവരുടെ ചക്രവാളം.. ഒരു തുണ്ട് ഭൂമി.. ഇവിടെ നമ്മള്‍ ഔപചാരികതകളുടെ കെട്ടുപാടുകള്‍ മറന്നു.. പലതും പലരെയും പലതിനെയും നമ്മള്‍ കാണാതെ കണ്ടു... തൊടാതെ സ്പര്‍ശിച്ചു... പലതും അറിഞ്ഞു.. പലതും അറിയിച്ചു.. ഇവിടെ വിപ്ലവങ്ങള്‍ പൊട്ടി മുളച്ചു.. വേരിട്ടു.. പടര്‍ന്നു പന്തലിച്ചു..  ഇവിടെ രാജ്യങ്ങളുടെ അതിരുകള്‍ മാഞ്ഞു പോയി, ഭാഷകളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കപ്പെട്ടു... നാം ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത സത്യങ്ങള്‍ പലതും അറിഞ്ഞു.. കാഴ്ചകള്‍ കണ്ടു... ശബ്ദങ്ങള്‍ കേട്ടു...

 ഈ നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച ഏറ്റവും സുപ്രധാനമായ വിപ്ലവം... അതായിരുന്നു സോഷ്യല്‍ മീഡിയ എന്ന് നാം എല്ലാവരും വിളിച്ച ഈ പുറമ്പോക്ക്... സക്കര്ബെര്‍ഗും, ഓര്‍ക്കുട്ടും, ഷാന്‍ പാര്‍ക്കറും, ടോം ആണ്ടെര്സനും, ലാറി പേജും അങ്ങിനെ പലരും. ചേര്‍ന്ന് തുറന്നിട്ട ആ വിശാലമായ ജാലകത്തിലൂടെ നമ്മള്‍ ലോകം കണ്ടു... നമുക്ക് തോന്നിയത് നാം കുറിച്ചു വെച്ചു... പകര്‍ത്തി വെച്ചു. വരച്ചു വെച്ചു. നാം അന്യോന്യം കൈ മാറിയ ആശയങ്ങള്‍, വാക്കുകള്‍, ചിത്രങ്ങള്‍ ... തമസ്ക്കരിക്കപ്പെട്ട പല സത്യങ്ങളും അനാവരണം ചെയ്തു

പക്ഷെ ഇപ്പോഴിതാ സ്വാഭാവിക പരിണാമം അതിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു... ഫേസ് ബുക്കും, ഗൂഗിളും ട്വിട്ടെരും എല്ലാം, ആദ്യന്തികമായി തങ്ങളും ഒരു കോര്‍പ്പറേറ്റ് ആണ് എന്ന് നമ്മളെ നല്ല വൃത്തിയായും വെടിപ്പായും ഓര്‍മിപ്പിച്ചു തരുന്നു. വരുന്ന ദിവസങ്ങളില്‍ വ്യക്തികളുടെ സ്വതന്ത്ര ആശയ വിനിമയ വേദി എന്ന നിലയില്‍ നിന്നും ഈ മാധ്യമങ്ങള്‍ ഏറെക്കുറെ പരിപൂര്‍ണമായും കാമ്മേര്ഷ്യലിസ് ആയി മാറുകയാണ്. അതിന്റെ മുന്നോടിയായ് ഈ വര്‍ഷം പരസ്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിട്ടെരും ഫേസ് ബുക്കും. അതിനു ചേരുന്ന രീതിയില്‍ ഘടനയില്‍ പരിഷ്കാരങ്ങള്‍ ഏറെക്കുറെ നടപ്പാക്കി കഴിഞ്ഞു ഇരുവരും... അവര്‍ക്ക് അതിനു വഴികാട്ടിയായത് ഗൂഗിളിന്റെ വിജയഗാഥ.


ഇപ്പോള്‍ തന്നെ എല്ലാ വമ്പന്‍ ബ്രാന്റുകള്‍ക്കും തങ്ങളുടെ മാര്കെട്ടിംഗ് ടീമില്‍ തന്നെ "സോഷ്യല്‍ മീഡിയ സ്ട്രട്ടെജിസ്ടുകള്‍" ഉണ്ട്.  വലിയ മുതല്‍ മുടക്കൊന്നും ഇല്ലാതെയാണ് സോഷ്യല്‍ മീഡിയ അവര്‍  പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച് വന്നിരുന്നത്.  ഇനിയിപ്പോള്‍ മാധ്യമങ്ങള്‍ അതിനൊരു വിലയിടുമ്പോള്‍, വരും കാലങ്ങളില്‍  നല്ലൊരു തുക തന്നെ പരസ്യങ്ങള്‍ക്കും അനുബന്ധ മാര്കീട്ടിംഗ് പരിപാടികള്‍ക്കും ആയി സോഷ്യല്‍ മീഡിയയില്‍ ഈ ബ്രാന്‍ഡുകള്‍ മുതല്‍ ഇറക്കേണ്ടി വരും .  അങ്ങിനെ വരുമ്പോള്‍ ഈ മാധ്യമം തങ്ങളുടെ കമ്മേര്‍ഷ്യല്‍ ആയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വഴക്കി എടുക്കേണ്ടത് അതില്‍ പണം മുടക്കുന്ന ബ്രാണ്ടുകളുടെ ആവശ്യം ആവും..  അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രാമുഖ്യം വരുന്ന ഈ വ്യവസ്ഥിതിയില്‍ ഈ മാധ്യമങ്ങള്‍ വ്യക്തികളില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്ന പോലുള്ള. സ്വതന്ത്രാഭിപ്രായങ്ങളുടെ കടക്കല്‍  കോടാലി വെക്കും എന്ന് ആര്‍ക്കും ഊഹിക്കാവുന്നതെ ഉള്ളൂ.

ഉദാഹരണത്തിന് ഇന്ന് കറിപ്പോടിയില്‍ കലര്‍ന്ന മായത്തെ പറ്റി നാം ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്യുമ്പോള്‍, അത് ഷെയര്‍ ചെയ്തു ലോകത്തെ അറിയിക്കുമ്പോള്‍... നാളെ അത് വരാതെ നോക്കേണ്ടത് ഫേസ് ബുക്കില്‍ പണമിറക്കുന്ന കറിപ്പൊടിക്കാരന്റെ ആവശ്യം ആവാതിരിക്കുമോ?  അതിനു വഴങ്ങാന്‍ കാശ് വാങ്ങി പെട്ടിയില്‍ ഇടുന്ന ഫേസ് ബുക്കും മടിക്കാതിരിക്കുമോ?

ഇതിനൊക്കെ പുറമേ സെന്‍സര്‍ഷിപ്‌ എന്ന വാളുമായി ഭരണകൂടം കുറെ നാളായി ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണല്ലോ... മേമ്പൊടി ആയി അത് കൂടി ആവുമ്പോള്‍ ഇനി നമുക്ക് രണ്ടു കൈയും ഉറക്കെ കൊട്ടി ബാലിക്കാക്കളെ വിളിക്കാം... ഉദകക്രിയ ഏതായാലും സമംഗളം നടക്കും 

പച്ചാളം ഭാസിയുടെ ബോളിവുഡ് ശിഷ്യന്‍


നവരസങ്ങളെ കൂടാതെ താന്‍ വികസിപ്പിച്ചെടുത്ത രണ്ടു പുതിയ രസങ്ങള്‍ കൂടി തന്റെ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഒരു  അസാമാന്യ പ്രതിഭയാണല്ലോ  ശ്രീമാന്‍ പച്ചാളം ഭാസി. ആ രണ്ടു രസങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണല്ലോ രാജപ്പന്‍ തെങ്ങിന്മൂട് സരോജ്കുമാര്‍ ആയതും തദ്വാര താരമായി വിലസിയതും. എന്നിരുന്നാലും ഈയ്യടുത്ത കാലത്തൊന്നും മലയാളത്തില്‍ അധികം ആരും (അനുരാഗ വിലോചനന്മാരായ ചുരുക്കം ചില ചുള്ളന്മാര്‍ ഒഴികെ) ആ രസങ്ങള്‍ എടുത്തു പ്രയോഗിച്ചു കൈയ്യടി നേടിയിട്ടില്ല.. പക്ഷെ അങ്ങ് മുംബായില്‍, നമ്മുടെ ബോളിവൂഡില്‍, അതല്ല സ്ഥിതി... അവിടെ അദ്ധേഹത്തിന്റെ ഒരു അരുമശിഷ്യന്‍ കൊടിയും കൊടിക്കൂറയുമായി അടക്കി വാഴുന്നുണ്ട്. .. അത് മറ്റാരുമല്ല .. ലോകത്താകമാനമുള്ള സിനിമ പ്രേക്ഷകരുടെ രോമാഞ്ചം ആയ "കിംഗ്‌ ഖാന്‍" എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന സാക്ഷാല്‍ ഷാരൂഖ് രാവന്‍ ഖാന്‍... എന്താ സംശയം ഉണ്ടോ? ... ഉണ്ടെങ്കില്‍ അദ്ദേഹത്തിനെ ഏറ്റവും പുതിയ പടമായ ഡോണ്‍ 2  ഒന്ന് കണ്ടു നോക്കൂ (അവനവന്റെ റിസ്ക്കില്‍) ...

ഇവിടെ ഏതായാലും ഞാന്‍ ആ "വിശ്വോത്തര സൃഷ്ടിയെ" പറ്റി ഒരു റിവ്യൂ എഴുതാന്‍ ഒന്നും മിനക്കെടുന്നില്ല.  പക്ഷെ ആ സിനിമയില്‍  ഷാരൂഖ് ഖാന്‍ എന്ന "നടന്‍ (?)" അഭിനയം എന്ന പേരില്‍ കാണിച്ചു വെക്കുന്ന ഗോഷ്ടി കണ്ടിട്ട് കണ്ടില്ല എന്ന് നടിച്ചു പോവാന്‍ തോന്നിയില്ല.. അത് കൊണ്ട്  കുറിച്ച് വെക്കുന്നതാണ് രണ്ടു വരികള്‍. "മെഗലോമാനിയ" കയറി തലക്കടിച്ച അദ്ദേഹത്തിനു ഓരോ അടി ഫിലിമിലും തന്റെ മുഖം പതിയണം എന്ന് നിര്‍ബന്ധം കാണും.  അക്കാരണം കൊണ്ട് തന്നെ ആ മുഖം നിറച്ചു നിര്‍ത്താന്‍ വേണ്ടി പടച്ചു വിട്ടതാണ് ആ സിനിമ. എന്നിരുന്നാലും പടം  തുടങ്ങി അവസാന ഫ്രെയിം വരെ അദ്ധേഹത്തിന്റെ മുഖത്ത് വന്നിട്ടുള്ളതു ആകെ രണ്ടേ രണ്ടു ഭാവങ്ങള്‍ മാത്രം. ഒന്ന് ഇടത്തേക്ക് ചുണ്ട് കോടി വക്രിച്ചു  പിടിച്ചുള്ള ഒരു ഗോഷ്ടി, അടുത്തത് വലതു വശത്തേക്ക് അതെ പോലെ ..  ഡയലോഗും സ്ടുണ്ടും ഡാന്‍സും പാട്ടും തമാശയും. എല്ലാം ഈ ഭാവങ്ങള്‍ വെച്ച് തന്നെ.. പിന്നെ ഇടക്ക് ക്ഷീണിക്കുമ്പോള്‍ സംവിധായകന്‍ വായില്‍ ഒരു സിഗരെട്ടു തിരുകി പുക വെച്ച് മുഖം മറച്ചു കൊടുക്കും.  ഈ ഒരു അഭ്യാസവുമായി രണ്ടു രണ്ടര മണിക്കൂര്‍ മാറി മാറി കാണിച്ചാണ് ഇഷ്ടന്‍ ഡോണ്‍ രണ്ടാമന്‍ ആയി സ്ക്രീനില്‍ എത്തിയിരിക്കുന്നത്.

ദോഷം പറയരുതല്ലോ.. ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെയാണ് കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി ബാദ്ഷാ ഖാന്‍ ബോളി വുഡ് അടക്കി വാണുകൊണ്ടിരുന്നത്. (ഇടക്കൊരബദ്ധം പറ്റിയ പോലെ ചെയ്ത സ്വദേശ് ഒഴിവാക്കിയാല്‍), കശ്മീര്‍ മുതല്‍ കേരളം വരെ,  ലണ്ടന്‍ മുതല്‍ മലേഷ്യ വരെ, മുതലമട മുതല്‍ മുറാദബാദ് വരെ. ഉള്ള കോടി കണക്കിന് ഹിന്ദി സിനിമ പ്രേക്ഷകരുടെ കണ്‍ കണ്ട കടവുളായി വാണരുളുന്നത്.  ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന നടനായി  വിലസുന്നത്. കൊല്ലം തോറും ഫിലിംഫെയേറിന്റെ പ്രതിമ പൊതിഞ്ഞു കെട്ടി മന്നതിലേക്ക് പോവുന്നത്. ഇനി ആര്‍ക്കെങ്കിലും മന്നതിലെ പ്രാര്‍ഥനാ മുറി കാണാന്‍ ചാന്‍സ് കിട്ടിയാല്‍ നോക്കിക്കോളൂ... അവിടെ പച്ചാളം ഭാസിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടം പൂവിട്ടു പൂജിച്ചു വെച്ചിട്ടുണ്ടാവും.  പച്ചാളം ഭാസി ഇതൊക്കെ കണ്ടു നിര്‍വൃതി അടയുന്നുണ്ടാവും...

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

ജനറല്‍ ലോയിഡ് ഓസ്റ്റിന്‍ പോകുമ്പോള്‍ നമുക്കും കൊടുക്കാം ഒരു സല്യൂട്ട്

ഒരാഴ്ച മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഈ ഡിസംബര്‍ ഇരുപതാം തിയതി, അവസാനത്തെ അമേരിക്കന്‍ സൈനിക വ്യൂഹവും (ഔദ്യോഗികമായി) ഇറാക്കില്‍ നിന്നും പടിയിറങ്ങി. ജനറല്‍ ലോയിഡ് ഓസ്റ്റിന്‍ കുവൈറ്റിന്റെ അതിര്‍ത്തി കടന്നു വന്ന മൂന്നാം ബ്രിഗേയ്ടിലെ അവസാന സൈനികനെയും കൈ കൊടുത്തു സ്വീകരിച്ചു. കാത്തിരുന്ന പ്രിയപ്പെട്ടവരുടെ കരവലയങ്ങളിലേക്ക് അവര്‍ ഓരോരുത്തരും... ദിവസങ്ങളുടെ, മാസങ്ങളുടെ, വര്‍ഷങ്ങളുടെ കാത്തിരിപ്പിന്നു ഒരു അര്‍ദ്ധവിരാമം.. ഉത്തര കൊറിയായിലോ, ഇറാനിലോ, വെനീസ്വെലായിലോ, അടുത്ത യുദ്ധ മുഖം എവിടെയാണ് തങ്ങള്‍ക്കായി  തുറക്കാന്‍ പോവുനത് എന്ന ആശങ്കയോടെ ആണെങ്കിലും തല്കാലത്തേക്ക് കൂടണയുന്ന അവരുടെ മുഖങ്ങളില്‍ പുഞ്ചിരി , സന്തോഷം.. ജീവന്‍ നഷ്ടപ്പെട്ടവരും, അംഗഭംഗം വന്നവരും ആയ അനവധി നിര്‍ഭാഗ്യവാന്മാരായ തങ്ങളുടെ സഹപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ പെട്ട് പോവാതിരുന്നതിന്റെ ആശ്വാസവും അവരുടെ പുഞ്ചിരികളില്‍ അടങ്ങിയിരുന്നിരിക്കാം.

അപ്പോഴും അങ്ങകലെ ബാഗ്ദാദിലെ തെരുവുകളില്‍ ചോരയും വെടി മരുന്നും കലര്‍ന്ന ഗന്ധം വിട്ടു പോയിരുന്നില്ല. സ്ഫോടനങ്ങള്‍ തുടരുന്നു.. സുന്നിയോ ഷിയായോ കുര്‍ദ്ധോ ആയി നിരവധി നിരപരാധികളായ ഇറാക്കികളുടെ ജീവനുകള്‍ ഓരോ ദിവസവും തെരുവുകളില്‍ പോലിഞ്ഞടങ്ങുന്നു. സമാധാനം എന്ന വാക്ക് ഏതോ ഒരു വിദൂര മരീചികയായി അവര്‍ നിമിഷങ്ങള്‍ ഒന്നൊന്നായി തള്ളി നീക്കുന്നു. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങി രണ്ടു ദിവസത്തിനുള്ളില്‍ (ഡിസംബര്‍ 28 ) ബാഗ്ദാദില്‍ പലയിടങ്ങളില്‍ സ്ഫോടനങ്ങളില്‍ ആയി എഴുപത്തഞ്ചു പേരാണ് കൊല്ലപ്പെട്ടത്. ഈ ഡിസംബര്‍ മാസത്തില്‍ തന്നെ മുന്നൂറ്റി ഇരുപതോളം സാധാരണ ഇറാക്കി പൌരന്മാര്‍ സ്ഫോടനങ്ങളിലും വെടിവെപ്പിലുമായി കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഔദ്യോഗിക കണക്കു പ്രകാരം ഈ യുദ്ധം തുടങ്ങിയ ശേഷം, ഇറാക്കില്‍ മാത്രം സിവിലിയന്‍ മരണങ്ങള്‍ ഒരു ലക്ഷത്തി പതിനായിരത്തോളം വരും.

ഇത്പോലെ ഒരു ഇരുപതാം തിയതി, അത് രണ്ടായിരത്തി മൂന്ന് മാര്‍ച്ചില്‍, തുടങ്ങി വെച്ച സൈനിക നടപടിയാണ്... സുദീര്‍ഘമായ ഒമ്പത് വര്‍ഷത്തെ അധിനിവേശത്തില്‍, ഒട്ടനവധി ജീവനാശത്തില്‍, ഒരു ജനതയുടെ, രാജ്യത്തിന്റെ തന്നെ സമ്പൂര്‍ണമായ തകര്‍ച്ചയില്‍ അടക്കി ഒതുക്കി വെക്കുന്നത്. ഈ യുദ്ധത്തിനു കാരണമായ പ്രശ്നങ്ങള്‍, അതിലേക്കു തള്ളിവിട്ട അവസ്ഥകള്‍ എന്നിവയെ പറ്റി പല തരത്തിലുള്ള വ്യാഖ്യാനങ്ങളും, നിഗമനങ്ങളും, തിയറികളും അനുമാനങ്ങളും ഉണ്ട്.. അവയിലേക്കു കടക്കാനും അഭിപ്രായം രേഖപ്പെടുതുവാനും ഉള്ള ആധികാരികമായ പരിജ്ഞാനം ഇല്ല എന്ന് സമ്മതിച്ചു ഞാന്‍ തല്‍കാലം അതിലേക്കു കടക്കുന്നില്ല.

പക്ഷെ അതില്‍ എല്ലാം ഉപരിയായി നമ്മുടെ മുമ്പില്‍ ഔദ്യോഗികമായി രേഖപ്പെടുത്തി വെച്ച ഒരു കാരണം ഉണ്ട്.. ഈ യുദ്ധത്തിനു മുമ്പായി, ഐക്യ രാഷ്ട്ര സഭാ സെക്യുരിറ്റി കൌണ്സിലിന്റെ മുമ്പില്‍ അമേരിക്കയും സഖ്യ കക്ഷികളും ആവര്‍ത്തിച്ചു പറഞ്ഞു "ബോധ്യപ്പെടുത്തിയ" ഒരു കാരണം. ഇത്രയും നാശനഷ്ടങ്ങള്‍ വരുത്തി വെക്കുവാന്‍ അവര്‍ ന്യായമായി ഉയര്‍ത്തി വെച്ചിരുന്ന ഒരു കാരണം. ഇറാക്കിന്റെ കൈയ്യില്‍ സര്‍വ നാശത്തിനു കാരണം ആയേക്കാവുന്ന വെപ്പന്‍സ് ഓഫ് മാസ് ടിസ്ട്രക്ഷന്‍ (WMD) യുടെ വന്‍ശേഖരം  ഉണ്ട് എന്നും, അത് ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണ് എന്ന് ആവര്‍ത്തിച്ചു സ്ഥാപിച്ച ആ കാരണം.

പക്ഷെ ഇന്ന് വരെ ആ രാജ്യം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും, അത്തരം മാരകായുധങ്ങള്‍ പോയിട്ട്
 ഒരു ഇരുമ്പിന്‍ തരി പോലും അവര്‍ക്ക് കിട്ടിയില്ല എന്ന സത്യത്തിനു മുമ്പില്‍ പല്ലിളിച്ചു കാട്ടി മൂട്ടിലെ പൊടിയും തട്ടി അവര്‍ നടന്നു പോവുകയാണ്. യാതൊരു ഉത്തരവാദിത്തവും കാട്ടാതെ. ഒരു മറുപടിയും നല്‍കാതെ.. എല്ലാവരെയും വെല്ലുവിളിച്ചു കൊണ്ട്.. അവരോടു ചോദിക്കാനും പറയാനും ആരും ഇല്ല എന്ന ദു:ഖകരമായ സത്യത്തിനു കീഴെ അടിവര ഇട്ടുകൊണ്ട്‌.  അപ്പോള്‍ നമ്മളെ പോലെയുള്ള വേലിക്ക് പുറത്തിരിക്കുന്ന വിഡ്ഢികള്‍ വെറുതെ നോക്ക്കുത്തികളെ പോലെ കാഴ്ച കണ്ടിരിക്കുന്നു. നാളെ ഇത് പോലെ അറബിക്കടലും കടന്നു വന്നു ഡല്‍ഹിയിലും മുംബൈയിലും ബോംബു വര്‍ഷിച്ചു പോയാലും ഹിമാലയവും താണ്ടി പാറ്റന്‍ടാങ്കുരുട്ടി വന്നാലും നമ്മള്‍ ഇത് പോലെ നോക്കി ഇരിക്കും.. ആസനത്തില്‍ വാലും ചുരുട്ടി കൊണ്ട്. അപ്പോള്‍ ജനറല്‍ ലോയിഡ് ഓസ്റ്റിന്‍ നമ്മളെ നോക്കി വീണ്ടും പല്ലിളിച്ചു ചിരിക്കും

ചൊവ്വാഴ്ച, ഡിസംബർ 27, 2011

കിക്ക് ബുട്ടൌസ്കി...ഇവനാണ് ഇപ്പോള്‍ എന്റെ താരം !!

ഗള്‍ഫുകാര്‍ ആരെങ്കിലും കൊണ്ട് വരുന്ന ടോം ആന്‍ഡ്‌ ജെറി അല്ലെങ്കില്‍ മനോരമയില്‍ വരുന്ന മാന്ദ്രേക്കും ഫാന്റവും ആയി കാര്‍ടൂണ്‍ പരിജ്ഞാനം ഒതുങ്ങിയ ബാല്യത്തിനു ശേഷം... ഇടയ്ക്കു കണ്ട ലയന്‍ കിങ്ങും, കുന്ഗ് ഫു പാണ്ടയും, മറ്റു പിക്സാര്‍ കിടുമാണ്ടി പടങ്ങളും കണ്ടു വളര്‍ന്ന പില്‍ക്കാലതിനും ശേഷം മറ്റൊരു കാര്‍ട്ടൂണ്‍ രൂപം ...കുറച്ചു നാളായി ഈ പന്ത്രണ്ടുകാരന്‍ "സബര്‍ബന്‍ ഡയര്‍ ഡെവിള്‍" കണ്മുപില്‍ കിടന്നു കളിച്ചു കൊണ്ടിരിക്കുന്നത്.. കൃശഗാത്രനായ ഹെല്‍മെറ്റും അണിഞ്ഞു കറങ്ങി നടക്കുന്ന ഈ ചുള്ളന്‍ ആണ് ഇപ്പോള്‍ എന്റെ ഹീറോ. വെളുപ്പും ചുവപ്പും കലര്‍ന്ന ഹെല്‍മെറ്റും തൂവെള്ള ജമ്പ് സ്യൂട്ടും ഇട്ടു അതി വേഗത്തില്‍ സ്വീകരണ മുറിയില്‍ തെന്നി നീങ്ങാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു കൊല്ലമായി. ആദ്യമൊക്കെ വെറും  നിവൃത്തികേട് കൊണ്ടായിരുന്നു അത് കണ്ടു കൊണ്ടിരുന്നത്, പിന്നെ പതുക്കെ പതുക്കെ അതൊരു ശീലമായി, ഇപ്പോള്‍ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്ന നിലക്കുമായി.

അല്ല ഇവനാരാ വീരന്‍... ഹാരോള്‍ഡ്‌, ഹണി ബുട്ടൌസ്കി ദമ്പതികളുടെ മകനായി ജനിച്ച കിക്ക്, തന്റെ രണ്ടു സഹോദരങ്ങള്‍ - ബ്രിയാനാ,  ബ്രാഡ് എന്നിവരോട് കൂടെയാണ് താമസം. ബ്രാഡ് ഒരു ഒന്നാന്തരം ബുള്ളിയാണ്... തന്റെ അനിയനെ അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് പരമാവധി ബോസ്സ് ചെയ്യുകയാണ് ആശാന്റെ വിനോദം.. പാവം കിക്ക്... കിക്കിന്റെ കഥകളിലെ പ്രാധാന വില്ലന്‍ ശുചിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വന്തം സഹോദരനെ കൂടാതെ റൊണാള്‍ഡോ എന്ന മറ്റൊരു ഡയര്‍ ഡെവിള്‍ ആണ്. കിക്കിനെ പലപ്പോഴും വെല്ലുവിളിക്കുന്ന റൊണാള്‍ഡോ ആണെങ്കില്‍ ഫിസിക്സില്‍ ബഹു മിടുക്കനാണ്..

കേന്ടാല്‍ പെര്കിന്‍സ് ആണ് കിക്കിന്റെ മറ്റൊരു വലിയ ശത്രു. അവള്‍ തരം കിട്ടുമ്പോള്‍ ഒക്കെ പാവം കിക്കിനെ ദ്രോഹിക്കാറും ഉണ്ട് . ഇവരെ കൂടാതെ ഓരോ എപ്പിസോടിലും വന്നു പോയിക്കൊണ്ടിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ ഉണ്ട് കിക്കിനു കൂട്ടായിട്ടു. കണ്ടു മടുത്ത ഒരു ഫോര്‍മാറ്റിലുള്ള കഥാകഥന രീതിയല്ല കിക്കിന്റെത് എന്നത് തന്നെയാണ് വലിയ പ്രത്യേകത. കുസൃതികള്‍ക്കും പശ്ചാത്തലത്തിലും പുതുമ നില നിര്‍ത്തിയാണ് സൃഷ്ടാക്കള്‍ കിക്കിനെ ഒരുക്കിയിരിക്കുന്നത്.  തമാശയും ആക്ഷനും സമം ചേര്‍ന്ന് നിര്‍മിച്ച ഒരു ഫോര്‍മുല ആണ് കിക്കിന്റെത്.. അത് തന്നെയാണ് അവന്റെ തുരുപ്പു ശീട്ടും.

തനിക്കു ചുറ്റുവട്ടത്തുമുള്ള ഒട്ടു വളരെ മുതിര്‍ന്നവരെ എല്ലാം അലോസരപ്പെടുത്തുന്ന രീതിയില്‍ ഉള്ളതാണ് കിക്കിന്റെ സ്ടന്റുകളും വിനോദങ്ങളും...  എന്നിരുന്നാലും പെര്‍മാന്‍ ഡോരേമോന്‍, നോബിത തുടങ്ങിയ ഞരമ്പിനു പിടിക്കുന്ന ജാപ്പാനീസ് കാര്‍ട്ടൂണുകള്‍ പോലെ  അസഹ്യമല്ല കിക്കിന്റെ ലീലാ വിലാസങ്ങള്‍... ആശാന്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയത് 2010 ഇല്‍ ആണ് .. മേയ് മാസത്തില്‍.. തുടക്കത്തില്‍ ഷിന്‍ ചാനോടും ചോട്ടാ ബീമിനോടും മറ്റും എതിരിട്ടു നില നില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്ന കിക്ക് ഇപ്പോള്‍ പതുക്കെ വേരോടി തുടങ്ങിയിര്‍ക്കുന്നു എന്നാണു വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണ സൂചിപ്പിക്കുന്നത് .

എട്ടു കൊല്ലം എടുത്തു കഠിനാധ്വാനം ചെയ്താണ് ഈ പരമ്പരയുടെ ശില്‍പ്പി കോര്സരോ, കിക്ക് ബുട്ടൌസ്കിയെ സൃഷ്ടിച്ചത്. ആദ്യം ഒക്കെ ഒരുപാട് തിരസ്ക്കരണങ്ങളും അദ്ദേഹത്തിനു നേരിടെണ്ടതായി വന്നു. ആര് കൊല്ലത്തോളം ചാനെലുകള്‍ കയറി ഇറങ്ങിയാണ്‌ അദ്ദേഹത്തിനു തന്റെ പ്രിയ കഥാപാത്രത്തെ കുട്ടികളുടെ ഇടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. തന്റെ സ്റൊനെഹാമിലെ ബാല്യകാലത്തില്‍ നിന്നും അടര്‍ത്തി എടുത്തതാണ് കിക്കും അവന്റെ മെല്ലോബ്രൂക്ക് തെരുവുകളിലൂടെ സ്കയ്റ്റ് ബോര്‍ഡില്‍ തെന്നിയുള്ള അഭ്യാസങ്ങളും എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത്. തന്റെ സബര്‍ബന്‍ ജീവിതത്തില്‍ നിന്നും ഉള്ള അനുഭവങ്ങള്‍ അടിസ്ഥാനപെടുതിയാണ്‌ മിക്ക എപ്പിസോടുകളും ഉണ്ടാക്കിയിട്ടുള്ളത് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, പി സി ജോര്‍ജ്ജ് ഈ മുന്നണിയുടെ ഐശ്വര്യം എന്നൊക്കെ പറയുന്ന പോലെ ഇവനാണ് നമ്മ പറഞ്ഞ ഹീറോ... ഇവനാണ് ഹീറോ 

http://disney.go.com/xd/kickbuttowski/

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ....

ഹസാരെ തന്റെ സമരത്തിന്റെ രണ്ടാനങ്കം മുംബൈ നഗരത്തില്‍ തുടങ്ങിയ ദിവസം... അങ്ങകലെ ഡല്‍ഹിയില്‍ പാര്‍ലിമെന്റ് മന്ദിരത്തില്‍  അവതരിപ്പിച്ച ബില്ലില്, ചൂടേറിയ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം ഏഴായിരം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഇളക്കി മറിച്ച ആദ്യ സമരത്തിന്റെ വളരെ ദുര്‍ബലമായ രണ്ടാനങ്കം. ഇത്തവണ മൂന്നു ദിവസം എന്ന് മുന്‍കൂട്ടി പറഞ്ഞത് കൊണ്ട് സമരം കൈവിട്ടു പോകും എന്ന ആശങ്ക ഭരണകൂടത്തിനില്ല. അത് കൊണ്ട് തന്നെ അവര്‍ എല്ലാ ഊര്‍ജ്ജവും സഭയ്ക്കകത്തെ ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കുക ആണ്.  പഴുതില്ലാത്ത ഒരു നിയമം പാസാക്കി എടുക്കാനുള്ള ആഗ്രഹമോ ആത്മാര്‍ഥതയോ ഒട്ടും തീണ്ടാതെ, അതെങ്ങിനെയെങ്കിലും ലോക്സഭയില്‍ പ്രതിപക്ഷത്തെ കൊണ്ട് തള്ളി കളയിച്ചു, അതിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ തന്നെ കെട്ടിവെക്കാനുള്ള ഒരു ശ്രമത്തിലാണ്. അതിനുള്ള എല്ലാ മരുന്നും ഒരുക്കി വെച്ചിട്ടാണ് അവര്‍ കരടു രൂപം ഒരുക്കിയിരിക്കുന്നത് തന്നെ.. അത് കൊണ്ട് ഹസാരെ ആദ്യം രംഗത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന യാതൊരു പ്രതീക്ഷയും സാധാരണക്കാര്‍ ഇന്ന് വെച്ച് പുലര്‍ത്തുന്നില്ല എന്നത് വാസ്തവം.

ഒരു പക്ഷെ ഹസാരെ ഇത്തരം ഒരു സമരത്തിനു ഈ വേളയില്‍ മുഴുകാതെ വീര്യവും അര്‍ത്ഥവും ഊര്‍ജ്ജവും എല്ലാം ഉത്തര പ്രദേശില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ഥതയോടെ  ശക്തമായി വിനിയോഗിച്ചിരുന്നെങ്കില്‍ കളി മാറിയേനെ. നമ്മുടെ ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍, തിരഞ്ഞെടുപ്പ് എന്ന ഏറ്റവും ശക്തമായ (ഒരു പക്ഷെ ഒരേ ഒരു) ആയുധം ഉപയോഗിക്കാതെ ജനാധിപത്യേതര മാര്‍ഗത്തില്‍ അദ്ദേഹത്തെ നയിച്ചതു  ഉപദേശകരുടെ വീക്ഷണരാഹിത്യം തന്നെ.

ഇതിലെല്ലാം ആവേശം ഒരു കൂട്ടര്‍ക്ക് മാത്രം, കുറച്ചു ദിവസത്തേക്ക് ആഘോഷിച്ചു തിമിര്‍ക്കാന്‍ ഒരു വിഷയം വീണുകിട്ടിയ ദ്രിശ്യമാധ്യമങ്ങള്‍.. ദുരന്തങ്ങളെയും ലോകകപ്പു വിജയം പോലെ തന്നെ ആഘോഷിച്ചു കൊണ്ടാടുന്ന അവര്‍ക്ക് ടീആര്‍പ്പികള്‍ പൊലിപ്പിക്കാന്‍ കിട്ടുന്ന കുറച്ചു ബൈറ്റുകള്‍...  അത് അവര്‍ വലിച്ചു പരത്തി,  അടിച്ചു നീട്ടി, കുറച്ചു നാള്‍ ആഘോഷിക്കും.. ഇത്ര മാത്രം.. കോരന്റെ കുമ്പിളില്‍ കഞ്ഞി വീണ്ടും... ലോക്പാലും ലോക ചായയും ഒക്കെ അവനു മറ്റൊരു നാടകകാഴ്ച... രണ്ടായിരത്തി പന്ത്രണ്ടിന്റെ പടിവാതില്‍ക്കല്‍ ഒരു നെടുവീര്‍പിട്ടു അവന്‍ ചുവടു വെക്കുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും നേരിയ പ്രതീക്ഷ നല്‍കിയ ആ ബില്ലിനെ ഭരണ പ്രതിപക്ഷങ്ങള്‍ വ്യത്യാസമൊന്നുമില്ലാതെ ചേര്‍ന്ന് നിന്ന് സഭയുടെ നടുത്തളത്തില്‍ നല്ല വൃത്തിയായി കുഴിവെട്ടി മൂടി മുകളില്‍ ഒരു വാഴയും നട്ടു പുതുവര്‍ഷാഘോഷത്തില്‍ മുഴുകും. പുതുവര്‍ഷാശംസകള്‍

ചൊവ്വാഴ്ച, ഡിസംബർ 20, 2011

മുല്ലപ്പെരിയാറില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുമ്പോള്‍

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ജനവികാരം മുതലെടുക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ തെളിവായി കാണുന്നു എന്ന തോന്നലില്‍ നിന്നാണ് ഈ കുറിപ്പ്ഈ പ്രശ്നം രൂക്ഷമായി തുടരവേ പല മാധ്യമങ്ങളിലും അതിനെക്കുറിച്ച് മൌനം അവലംബിക്കുന്ന  സെലെബ്രിട്ടികളെയും ബിസ്സിനെസ്സ്കാരെയും, തമിഴ്നാടിനു അനുകൂലമായി പ്രസ്താവനകള്‍ ഇറക്കുന്ന തമിഴ്നാട് മലയാളികളെയും വിമര്‍ശിച്ചും അവരോടു രോഷം കൊണ്ടും ഉള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിറയുകയാണ്.  ഈ പറയുന്നവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍, നഷ്ടപ്പെടാന്‍ ഒന്നും ഇല്ല എന്നതാണ് സത്യം. ചെന്നയിലും തിരുപ്പൂരും കൊവയിലും സേലത്തും ഒക്കെ തലമുറകളായി പണി എടുത്തു സമ്പാദിച്ചു കൂട്ടിയ ജീവനും, സ്വത്തും, മുതല്‍ മുടക്കും കയ്യാലപ്പുറത്തെ തേങ്ങ പോലെ കിടക്കുന്ന ഈ വിഷയത്തില് എടുത്തു ചാടി  നിലപാടെടുത്തു കോഴിക്കിട്ടു കൊടുക്കുവാന്‍ സാമാന്യ ബുദ്ധിയുള്ള ഒരുത്തനെങ്കിലും ശ്രമിക്കുമോ?

സ്വീകരണ മുറിയില്‍ ഇരുന്നു അഭിപ്രായം പറയുന്ന നമ്മള്‍ അവരെയും അവരുടെ പ്രശ്നവും മനസ്സിലാക്കണം.. വീണ്ടു വിചാരം ഇല്ലാതെ എടുത്തു ചാടുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ മുമ്പിലേക്ക് തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും ഉറ്റവരുടെയും ഉടയവുടെയും ജീവനും പണയപ്പെടുത്താന്‍ അവര്‍ മുതിരാതത്തിനു അവരെ പഴി പറഞ്ഞിട്ട് എന്താണ് കാര്യം. അവരുടെ വയറ്റുപിഴപ്പാണ് തമിഴ്നാടിനു പിന്തുണ പ്രഖ്യാപിക്കുന്ന ഫ്ലെക്സ് ബോര്‍ഡ്‌ ആയും പ്രസ്താവന ആയും മറ്റും രൂപാന്തരപെടുന്നത്.  ഇത്തരം വൈകാരികമാനങ്ങളുള്ള പ്രശ്ങ്ങളും, അതില്‍ പ്രതിഷേധിച്ചിറങ്ങുന്ന  ആള്‍ക്കൂട്ടം നല്‍കുന്ന മറവും ആണ് പലപ്പോഴും പല വിവരദോഷികള്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള മൃഗത്തെ കയറൂരി അഴിച്ചു വിടാന്‍ അവസരം നല്‍കുന്നത്. റോട്ടില്‍ ഒരു പണിയും ഇല്ലാതെ തേരാ പേര നടക്കുന്ന പലര്‍ക്കും അദ്ധ്വാനിച്ചു സമ്പാദിച്ചു നല്ല നിലക്ക് ജീവിച്ചു പോരുന്ന മറുനാട്ടുകാര്‍ എപ്പോഴും കണ്ണിലെ കരടാണ്, അവന്റെ ഉള്ളില്‍ അമര്‍ത്തി വെച്ചിരുന്ന അസൂയയും വെറുപ്പും പുറത്തെടുത്തു തീര്‍ക്കാനാണ് വല്ലപോളും ഇത്തരത്തിലുള്ള വിഷയങ്ങള്‍ വീണു കിട്ടുന്നത് അവന്‍ ഉപയോഗിക്കുന്നത്.  ആ അവസരങ്ങളില്‍ അവര്‍ക്ക് എറിയാന്‍ കല്ലും ഉരക്കാന്‍ തീപ്പെട്ടി കൊള്ളിയും എന്തിനു കൊടുക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് കന്നഡ നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടി കൊണ്ട് പോയ സമയത്ത്, ബാംഗളൂരില്‍ ഉള്ള കടുത്ത രജനീകാന്ത് ഫാന്‍സ്‌ ആയ തമിഴന്മാര്‍ ഒന്നടങ്കം  തങ്ങളുടെ കെട്ടിടങ്ങളുടെ ചില്ലില്‍ രാജ്കുമാറിന്റെ ചിത്രം ഒട്ടിച്ചതു ആരും മറക്കരുത്. അവര്‍ ഒന്നും രജനികാന്തിനെ വിട്ടു രാജ് കുമാറിന്റെ ഫാന്‍സ്‌ ആയതല്ല.. പേടിച്ചിട്ടായിരുന്നെന്നു നമുക്കെല്ലാം അറിയാം.  അത് തന്നെയാണ് ഇവിടെയും കാര്യം.

അത് പോലെ തന്നെ  എന്ത് കൊണ്ട് പലരും ജോലി തേടി ചെന്നയില്‍ പോവുന്നു എന്നതും വ്യവസായവും മുതല്‍ മുടക്കും തമിഴ്നാട്ടില്‍ നടത്തുന്നു എന്നതും  നമുക്ക് വ്യക്തമായി അറിയാവുന്നതാണ്.. അവര്‍ക്കാര്‍ക്കും തമിഴ് മണ്ണിനോടും, തമിഴ് കലാചാരത്തോടും, സാമ്പാര്‍ സാധതോടും, കൂവത്തിലെ നാറുന്ന വെള്ളത്തിനോടും, കത്തി കാളുന്ന കത്തിരി ചൂടിനോടും പ്രേമം കയറി മൂത്തിട്ടല്ല .. ഇവിടെ മുതല്‍ മുടക്കാനുള്ള സാഹചര്യവും പിന്തുണയും ഇല്ലാത്തതു ഒന്ന് കൊണ്ട് മാത്രമാണ്... അടിമാലിയില്‍ നിന്ന് കമ്പത്തെക്കും കളമശ്ശേരിയില്‍ നിന്നും സിപ്കൊട്ടിലെക്കും തങ്ങളുടെ കച്ചവടങ്ങള്‍ പറിച്ചു നടുന്നത്.  അവിടെ ഇന്നേവരെ ഒന്നും ക്രിയാത്മകമായി ചെയ്യാത്ത നമ്മള്‍ ഇപ്പോള്‍ അവരെ വിമര്‍ശിച്ചിട്ടു കാര്യമില്ല.

അതിവൈകാരികതയേക്കാള്‍,  പ്രായോഗികമായ പരിഹാരങ്ങള്‍ക്ക് ആണ് ശ്രമിക്കേണ്ടത്. അത് കൊണ്ട് അവര്‍ ഈ പ്രശ്നത്തില്‍ കേരളത്തെ പിന്തുണച്ചില്ല അല്ലെങ്കില്‍ തമിഴ്നാടിനു പിന്തുണ നല്‍കി നന്ദികേട്‌ കാട്ടുന്നു, എന്നൊക്കെ പറഞ്ഞു അവര്‍ക്ക് നേരെ വാളോങ്ങുന്നതിന്നു മുമ്പ്  അവര്‍ക്കൊക്കെ നമ്മളെ പിന്തുണക്കാന്‍ ആവശ്യമായ സുരക്ഷിതത്വവും സാഹചര്യവും നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുക..എന്നിട്ട് കൂറ് കാണിക്കാന്‍ ആവശ്യപ്പെടുക. അത്കൊണ്ട് തമിഴനെ നമ്പി ജീവിക്കുന്ന, തമിഴ്നാട്ടില്‍ മുതല്‍ മുടക്കിയിട്ടുള്ള നമ്മുടെ സെലെബ്രിട്ടികളെയും ബിസ്സിനെസ്സ്കാരെയും വെറുതെ വിട്ടേക്കുക. അവര്‍ക്കിഷ്ടമില്ലാത്തത് കൊണ്ടോ നമ്മളോട് എതിര്‍പ്പുള്ളത്‌ കൊണ്ടോ അല്ല ഈ വിഷയത്തില്‍ ഇടപെടാത്തതും പരസ്യമായി പ്രസ്താവനകള്‍ ഇറക്കാത്തതും എന്ന് മനസ്സിലാക്കുക.

PS: പ്രതികരിക്കാതിരുന്നത് നിലനില്‍പ്പിന്റെ ഭാഗമായിട്ടുള്ള കാര്യമാണെന്ന് വിശ്വസിച്ചാണ് ഈ കുറിപ്പെഴുതിയത്... പക്ഷെ നമ്മുടെ മെഗാ സ്റാര്‍ പക്ഷെ വെറും ഒരു "ചതിയന്‍ ചന്തു" മാത്രമല്ല ഒരു "ചാന്തുപൊട്ട് "കൂടിയാണ് എന്ന് തെളിയിച്ചു... അമ്മയ്ക്ക് രക്തപുഷ്പങ്ങളുടെ ബൊക്കയും കൊടുത്തു മലക്കെ ചിരിച്ചു മോന്റെ നിക്കാഹിനു ക്ഷണിച്ചു കൊണ്ട്..

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

പ്രതീക്ഷകളുടെ നവനിര്‍മ്മാണം

രാജ് താക്കറേ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രം മഹാരാഷ്ട്രയിലെ ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഭീതി ഉണര്‍ത്തുന്ന ഒരു കരാളരൂപമാണ്. അസഹിഷ്ണുത മാത്രം പ്രകടിപ്പിച്ചു കൈക്കരുത്തില്‍ ഭാഷ മത ന്യൂനപക്ഷങ്ങളുടെ മേല്‍ കുതിര കയറി  മറാത്താ രാഷ്ട്രീയം കളിക്കുന്ന അമ്മാവന് ചേര്‍ന്ന അനന്തിരവന്‍. പക്ഷെ, ഇന്നലെ അദ്ദേഹം അഭിനന്ദനാര്‍ഹമായ, ബഹുമാനം തോന്നിപ്പിച്ച, ഒരു അഭിപ്രായം പ്രകടിപ്പിച്ചു. ജീവിതത്തില്‍ ആദ്യമായാണ്‌, അദ്ദേഹത്തില്‍ നിന്നും ആ രീതിയിലുള്ള ഒരു അഭിപ്രായം പുറത്തു വന്നത് എന്ന് എനിക്ക് തോന്നുന്നു..

തന്നെ കാണാന്‍ ബെല്‍ഗാമില്‍ നിന്നും എത്തിയ ഒരു പറ്റം മഹാരാഷ്ട്ര ഏകീകരന്‍ സമിതി പ്രവര്‍ത്തകരോട് ആണ്, അദ്ദേഹത്തെ അറിയുന്ന അല്ലെങ്കില്‍ അദ്ദേഹത്തെ പിന്തുടരുന്ന എല്ലാവരെയും അമ്പരപ്പിച്ച ആ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. ബെല്ഗാമിനെ കര്‍ണാടകത്തില്‍ നിന്നും അടര്‍ത്തി മഹാരാഷ്ട്രയുടെ ഭാഗമാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടന ആണ് മഹാരാഷ്ട്ര ഏകീകരന്‍ സമിതി. അതിന്റെ ഭാഗമായി അവരുടെ സമരത്തിന്‌, മറാത്ത സിംഹത്തിന്റെ പിന്തുണ തേടി എത്തിയതായിരുന്നു അവര്‍. അവരോടു ആദ്യമായി അദ്ദേഹം ഒരു ചോദ്യം ചോദിച്ചു... മറാത്തി സംസാരിക്കുന്നവരായതു കൊണ്ട് മാത്രം കര്‍ണാടകയില്‍, ഏതെങ്കിലും തരത്തില്‍ ഉള്ള പീഡനം, അല്ലെങ്കില്‍ വിവേചനം നിങ്ങള്‍ ആരെങ്കിലും അനുഭവിക്കുന്നുണ്ടോ?

ഇല്ല എന്ന് മറുപടി പറഞ്ഞ അവരോടു അദ്ദേഹം തുടര്‍ന്ന് പിന്നീട് പറഞ്ഞ കാര്യങ്ങള്‍ കേട്ടിരുന്ന എല്ലാവരെയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. "ആ നിലക്ക് കര്‍ണാടകയില്‍ തന്നെ മാന്യമായി ജീവിച്ചു അവിടെയുള്ളവരുടെ ബഹുമാനം തുടര്ന്നുഭവിക്കുകയല്ലാതെ, അവിടെ കുതിതിരുപ്പുണ്ടാക്കി അതിവൈകാരിക പ്രകടനം കൊണ്ട്  തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം ദുസ്സഹം ആക്കരുത്. ബെല്‍ഗാം കര്‍ണാടകത്തില്‍ തുടരുന്നത് കൊണ്ട് മാത്രം ഒരു പ്രശ്നവുമില്ല... അതുകൊണ്ട് താല്‍ക്കാലിക നേട്ടം മാത്രം ലക്ഷ്യമാകിയിട്ടുള്ള രാഷ്ട്രീയ കളിക്ക് കരുക്കള്‍ ആവതിരിക്കുക". അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെയും ഓട്ടോക്കാരെയും ടാക്സി ഡ്രൈവര്‍മാരെയും കുറിച്ച് പ്രകോപനപരമായി പ്രസംഗിക്കുകയും അവരെ ആക്രമിക്കുകയും ചെയ്ത അതെ രാജ് താക്കറേ തന്നെയാണോ ഇങ്ങനെ പറഞ്ഞത് എന്ന് ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെയൊക്കെ പറയാനും ഈ നിലയില്‍ ചിന്തിക്കാനും കഴിയുന്ന പാകതയും ആര്‍ജ്ജവവും അദ്ദേഹം നേടിയിട്ടുണ്ടെങ്കില്‍ അത് മഹാരാഷ്ട്രക്ക് ആശക്ക്‌ വക നല്‍കുന്നുണ്ട്.  ഇതേ പക്വത ഇതേവരെ മറ്റൊരു വിഷയത്തിലും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല,  എന്നാലും ഇത്തരത്തിലുള്ള പ്രതികരണം ഇതര രാഷ്ട്രീയ നേതൃത്വങ്ങള്‍ മാതൃക ആക്കുന്നത് ആശാവഹമാണ്‌ എന്നാണു എന്റെ അഭിപ്രായം. 

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

സഹിക്കാനാവാത്ത ഒരു പാട്ട് - ഒരു പരസ്യവും

കുറച്ചു പഴയ പാട്ടാണ്..ഹിറ്റായിരുന്ന ഒരു സിനിമ പാട്ട്... മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ചിരുന്ന... ഇന്നും പലര്‍ക്കും പ്രിയപ്പെട്ട ആ പാട്ട്. പക്ഷെ  ഈ പാട്ട് എപ്പോള്‍ കേള്‍ക്കുമ്പോഴും എനിക്കങ്ങോട്ട് ചോര തിളച്ചു പൊന്തും .. കേരളത്തില്‍ ഒരു പാട് ഫെമിനിസ്റ്റുകള്‍ ഉണ്ട്, സ്ത്രീപക്ഷ ബുദ്ധിജീവികള്‍ ഉണ്ട്.. ഇവരൊക്കെ ഉണ്ടായിട്ടും, ഇത്രയും പിന്തിരപ്പന്‍ ആശയങ്ങള്‍ കൊണ്ടാടുന്ന ഒരു പാട്ട്, സമൂഹം പ്രിയപ്പെട്ടതായി ഏറ്റെടുത്തു കൊണ്ട് നടന്നിട്ട് അവര്‍ക്കൊന്നും തോന്നിയിട്ടില്ല എന്നതാണ് അത്ഭുതം. രമേശന്‍ നായര്‍ രചിച്ചു യശ:ശരീരനായ എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ആ ഹിറ്റ്‌ ഗാനം.പ്രിയദര്‍ശന്‍ സംവിധാനം ചെയ്തു മമ്മൂട്ടിയും സുഹാസിനിയും അഭിനയിച്ച രാക്കുയിലിന്‍ രാഗസദസ്സിലെ "പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിളമ്പുന്ന ...." എന്ന് തുടങ്ങുന്ന ഗാനം... ഈയ്യിടെ ജയസുര്യ അഭിനയിച്ച "ഇവര്‍ വിവാഹിതരായാല്‍"  എന്ന സിനിമയില്‍ പുന:സൃഷ്ടിക്കാന്‍ പോന്ന ജനപ്രീതി നേടിയെടുത്ത ആ ഗാനം. ഭാര്യയെ ഒരു അടിമയായി കാണുന്ന ഈ സമൂഹത്തിന്റെ പ്രതിലോമ ചിന്താഗതിയെ പാടി പുകഴ്ത്തുന്ന ഒരു ഒന്നാം തരം പിന്തിരിപ്പന്‍ പാട്ട് ആണ്. അത് പ്രതിനിധാനം ചെയ്യുന്ന തരംതാണ രാഷ്ട്രീയം തിരിച്ചറിയാതെ ആണ് നമ്മുടെ സമൂഹം അത് പാടി നടക്കുന്നത് . "ഭൂമിയേക്കാളും ക്ഷമയുള്ള സൌഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ.... കാര്യത്തില്‍ മന്ത്രിയും, കര്‍മത്തില്‍ ദാസിയും,  രൂപത്തില്‍ ലക്ഷ്മിയും (എന്തുകൊണ്ടോ അക്കൂട്ടത്തില്‍ ഒന്ന് വിട്ടു കളഞ്ഞു - ഭാഗ്യം) ഭാര്യ ...." എന്നിങ്ങനെ മാതൃകാ ഭാര്യമാര്‍  പാലിക്കേണ്ട ഒരു നിയമാവലി മുഴുവന്‍ എന്ത് മധുരോദാരമായാണ് ഗാനഗന്ധര്‍വന്‍ പാടി വെക്കുന്നത്. എന്റെ അറിവില്‍ ഇത്രയും പിന്തിരിപ്പന്‍ ആയ മറ്റൊരു പാട്ടും മലയാള ചലച്ചിത്ര ഗാന ശാഖയില്‍ ഇറങ്ങിയിട്ടില്ല എന്നാണ്.  ഇതൊക്കെ കേട്ട് കോള്‍മയിര്‍ കൊണ്ട് തങ്ങളെ പ്രകീര്‍ത്തിക്കുന്ന പാട്ടാണ് എന്ന് ചിന്തിക്കുന്ന സ്ത്രീകളെ  കുറിച്ചോര്‍ത്തു സഹതാപം തോന്നുന്നു.




ഇനി ഒരു പരസ്യം... അത് ഈയ്യിടെ ഇറങ്ങിയതാണ്... ജനങ്ങളുടെ മാതൃസ്നേഹം അണ തകര്‍ത്തോഴുക്കാന്‍ ഉദ്ദേശിച്ചു അടാനി ഗ്രൂപുകാര്‍ ഇറക്കിയത്... "മാ തെരി ആചാല്‍ മേ..." എന്ന് തുടങ്ങുന്ന പഴയ ഒരു ഹിറ്റ്‌ ഗാനം പശ്ചാത്തലമായി തങ്ങളുടെ ഫോര്‍ച്യൂണ്‍ എന്ന കുക്കിംഗ് ഓയില്‍ വില്‍ക്കാന്‍ ഇറക്കിയിരിക്കുന്ന പരസ്യം... അതങ്ങ് കാണുമ്പോള്‍ ഉണ്ടല്ലോ. അത്തരം അമ്മമാരെയും, അവര്‍ വളര്‍ത്തി (വഷളാക്കി) കൊണ്ടുവരുന്ന  പിള്ളാരെയും കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ വട്ടിളകും. വീട്ടില്‍ വരാന്‍ തയ്യാറാവാത്ത പുന്നാര മഹന് സമോസയും പൊതിഞ്ഞു  കെട്ടി അവന്‍ പണി എടുക്കുന്ന കപ്പലില്‍ വലിഞ്ഞു കയറി മകനെയും കൂട്ടുകാരെയും ഊട്ടുന്ന "സ്നേഹമയിയായ" അമ്മ. അത്തരം അമ്മമാരെയും അവര്‍ വഷളാക്കുന്ന മക്കളെയും.. അതാണ്‌ മാതൃസ്നേഹം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന സമൂഹത്തെയും കുറിച്ച് ആലോചിച്ചു പുച്ഛം തോന്നുന്നു. സര്‍വം സഹയും, ക്ഷമയുടെ ആള്‍രൂപവും, ആയി വര്‍ത്തിച്ചു ആദ്യം ഭര്‍ത്താവിനും പിന്നെ മകനും ദാസ്യവേല ചെയ്യാനുള്ളതാണ് അമ്മയുടെ കടമ എന്ന് പരോക്ഷമായി  സൂചിപ്പിക്കുകയും അതിന്റെ മഹത്വത്തെ പാടിപുകഴ്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള പരസ്യാഭാസങ്ങള്‍ "വെളുപ്പിക്കാനുള്ള" ക്രീമുകളുടെ പരസ്യങ്ങളെയും അശ്ലീല പരസ്യങ്ങളെയും പോലെ തന്നെ തിരസ്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.. ഇതും അശ്ലീലം തന്നെയാണ്.



വ്യാഴാഴ്‌ച, ഡിസംബർ 15, 2011

അരങ്ങോരുങ്ങുന്നതിനു മുന്‍പേ ആദ്യജയം

ആസ്ട്രേലിയയില്‍ കാലു കുത്തി ഇന്ത്യ ഇന്നലെ ആദ്യ വിജയം കുറിച്ചു... ഒരു പന്ത് പോലും എറിയുന്നതിന് മുമ്പ്.... പത്രക്കാരെ വിളിച്ചു കൂട്ടി മുഷ്ടി ചുരുട്ടി പോര്‍വിളികളും യുദ്ധ പ്രഖ്യാപനങ്ങളും  നടത്തുന്നതിന് മുമ്പ്.. ടീം ജേര്‍സി അണിഞ്ഞു പിച്ചില്‍ കാലു കുത്തുന്നതിനു മുമ്പ്.... കോട്ടണിഞ്ഞു, കാന്ബേരായിലെ വാര്‍ മെമോരിയലിലെ ആന്സാക് ഹാളില്‍, ഇന്ത്യന്‍ ടീമിലെ പഴമക്കാരില്‍ ഒരാള്‍ ... മൃദുഭാഷിയായ മുപ്പത്തിഒന്‍പതുകാരന്‍ .. രാഹുല്‍ ദ്രാവിഡ് ഒറ്റയ്ക്ക് ... നൂറു കണക്കിന് ആസ്ട്രേലിയന്‍ ക്രിക്കറ്റിലെ വമ്പന്മാരെ കാഴ്ച്ചക്കാരാകി ഇരുത്തി ആദ്യ വിജയം നേടി.. പക്ഷെ ഇത്തവണ  ചുറ്റും കൂടിയിരുന്ന  ആസ്ട്രെലിയക്കാരില്‍ ഒരാള്‍ പോലും കൂക്കി വിളിച്ചില്ല, ദേഷ്യം പ്രകടിപ്പിച്ചില്ല, മറിച്ചു ഒന്നൊഴിയാതെ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി അഭിനന്ദിച്ചു. ആഘോഷിച്ചു.

കളിക്കാര്‍ അരങ്ങിലെത്തുമ്പോള്‍ കളിക്കളത്തിലെ യുദ്ധതന്ത്രങ്ങളെയും, കളിക്ക് പുറത്തുള്ള ചരട് വലികളെയും പറ്റി, മാത്രം കേട്ട് പഴകിച്ച ജനസഹസ്രം ഒന്നടങ്കം അതിശയിച്ച നാല്പത്തഞ്ചു മിനിട്ടുകള്‍.  വ്യത്യസ്തമായ, ചിന്തോദ്ദീപകമായ ആശയങ്ങള്‍, വളരെ ഭംഗിയായി ഒരു മുത്തുമാല പോലെ കോര്‍ത്തെടുത്തു ശക്തിയും സൌന്ദര്യവുമുള്ള ഭാഷയില്‍, തഴക്കം വന്ന പ്രാസംഗികരെ പോലും അതിശയിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ചു കൊണ്ട്, തന്റെ ബൌദ്ധികമായ ഔന്നത്യം, വ്യക്തമാക്കി തന്നു  ഇന്ത്യയുടെ ആ മുന്‍കാല നായകന്‍.

ഡോണ്‍ ബ്രാഡ്മാന്‍ എന്ന മഹാനായ ബാറ്സ്മാന്റെ സ്മരണയില്‍ കഴിഞ ഒരു ദശാബ്ദമായി നടക്കുന്ന പ്രസംഗ പരമ്പരയില്‍ ആസ്ട്രെലിയക്ക്‌ പുറത്തു നിന്നും അഭിസംബോധനക്ക് ക്ഷണിക്കപ്പെട്ട ആദ്യ വ്യക്തി, സംഘാടകര്‍ തന്നെ തിരഞ്ഞെടുത്തത് വെറുതെ അല്ല എന്ന് അടിവരയിട്ടു തെളിയിച്ചു. കളിക്കളത്തില്‍ എന്ന പോലെ തികഞ്ഞ ആത്മസംയമനത്തോടെ, ചടുലമായ ഭാഷയില്‍, പക്വതയോടെ അദ്ദേഹം പറഞ്ഞു തീര്‍ത്തത് പ്രേക്ഷകര്‍ ബഹുമാനം കലര്‍ന്ന മിഴികലോടെയാണ് ശ്രവിചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് സിഡ്നി ടെസ്റ്റ്‌ കഴിഞ്ഞു നടത്തിയ ഒരു പത്രസമ്മേളനത്തില്‍ ദ്രാവിഡിന്റെ നാട്ടുകാരനായ ആ ടെസ്റ്റിലെ നായകന്‍ ഇത് പോലെ പക്വതയാര്‍ന്ന ഒരു പ്രസ്താവന നടത്തി. അതിലെ കുന്തമുന തങ്ങളുടെ മനാസാക്ഷിയെ കുത്തി നോവിച്ചത് പക്ഷെ  ആസ്ട്രെലിയക്കാര്‍ക്ക് അത്രയ്ക്കങ്ങ് രുചിചില്ലായിരിക്കാം.. പക്ഷെ  ഇന്നലെ ദ്രാവിഡ് പറഞ്ഞ ഓരോ വാക്കും അവര്‍ മനസ്സിലെറ്റിയിരിക്കും എന്നുറപ്പ്. ക്രിക്കറ്റ് എന്ന കളിക്ക് ഉപരിയായി അദ്ദേഹത്തിനുള്ള ചരിത്രാവബോധം, വന്ന വഴികള്‍ മറക്കാത്ത അദ്ധേഹത്തിന്റെ സാംസ്കാരിക നിലവാരം, ക്രിക്കറ്റ് എന്ന കളിയുടെ സാധ്യതകളെയും ഭാവിയും പറ്റിയുള്ള പക്വതയാര്‍ന്ന വീക്ഷണം... ഇവയെല്ലാം അദ്ധേഹത്തിന്റെ വാക്കുകളില്‍ സുവ്യക്തമായിരുന്നു. ബോക്സിംഗ് ദിനത്തില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ ഈ വാക്കുകളിലെ പാകതയും ദാര്‍ശനിക മാനങ്ങളും മറ്റും മാഞ്ഞു പോവുമായിരിക്കാം.. അവിടെ പോര്‍ വിളികളും ആക്രമണങ്ങളും കൈയ്യേറിയെക്കാം...  ഏതായാലും ബോക്സിംഗ് ദിനത്തിനായി കളിക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനും ഇവിടെ കാണാന്‍ കാത്തിരിക്കുന്ന കായിക പ്രേമികള്‍ക്കും ഈ വന്മതിലിന്റെ ആത്മവിശ്വാസതോടെയുള്ള പ്രകടനം ഊര്‍ജമായി തീരും എന്ന് നമുക്ക് വിശ്വസിക്കാം .
















http://sports.ndtv.com/cricket/features/item/182400-dravids-powerful-speech-in-oz-gets-standing-ovation?pfrom=home-topstories

ചൊവ്വാഴ്ച, ഡിസംബർ 13, 2011

എനിക്കിഷ്ടപ്പെട്ട അഞ്ചു സമീപകാല ഹിന്ദി ചിത്രങ്ങള്‍

കഴിഞ പത്തു വര്‍ഷങ്ങളില്‍ കണ്ടു വന്ന ഹിന്ദി ചിത്രങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുകയും, മനസ്സില്‍ ഇടം നേടുകയും ചെയ്യുന്ന അഞ്ചു ചിത്രങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. ഇവയെല്ലാം മദ്ധ്യവര്‍ത്തി ചലച്ചിത്രങ്ങളുടെ പട്ടികയില്‍ പെടുന്ന സിനിമകള്‍ ആണെങ്കിലും ഒന്ന് പോലും (ഖോസലാ ഒഴികെയുള്ള)  സാമ്പത്തിക വിജയം നേടിയവയോ വലിയ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുകയോ ചെയ്തവ അല്ല. പക്ഷെ ഇവ ഓരോന്നും വളരെ  വ്യത്യസ്തമായ  പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുകയും, ആശയപരമായി സത്യസന്ധത പുലര്തുന്നവയും ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.



1. Blue Umbrella  - പ്രിയദര്‍ശന്റെ ദര്‍ഷീല്‍ ദാഫ്രി അഭിനയിച്ച "ബം ബം ബോലേ" എന്ന സിനിമ കണ്ടതിനു ശേഷമാണ് ഈ ചിത്രത്തെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. പൊള്ളയായ നാട്യവും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ആത്മാര്‍ഥതയോടെയുള്ള ആവിഷ്കാരവും തമ്മിലുള്ള മാറ്റങ്ങള്‍ നമുക്ക് വ്യക്തമായി മനസ്സിലാവുന്നത് അപ്പോളാണ്. നൂറു ശതമാനം ആശയപരമായ സത്യസന്ധത പുലര്‍ത്തുന്ന ഒരു നനുനനുത്ത സ്പര്‍ശം പോലെ ഉള്ള ഒരു ചിത്രം അതാണ്‌ Blue Umbrella...ഹിമാചലിലെ മഞ്ഞുറഞ്ഞ് കിടക്കുന്ന ഒരു ഗ്രാമം പശ്ചാത്തലമായി റസ്കിന്‍ ബോണ്ടിന്റെ മനോഹരമായ ഒരു ചെറുകഥയുടെ അതി മനോഹരമായ ചലച്ചിത്ര രൂപം. ഒരു സംഗീത സംവിധായകന്‍ എന്ന നിലക്ക് ഞാന്‍ വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിശാല്‍ ഭരദ്വാജ് ലാളിത്യം ഒട്ടും ചോര്‍ന്നു പോകാതെ ചിത്രീകരിച്ചിരിക്കുന്നു... ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ അവശേഷിപ്പിക്കുന്ന ഒരു കൊച്ചു കവിത പോലെ. ഒരു ഇളം കാറ്റ് പോലെ ഒരു സിനിമാനുഭവം. പങ്കജ് കപൂര്‍ മുതല്‍ ആ കൊച്ചു മിടുക്കി ശ്രേയാ ശര്‍മ വരെ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച ഒരു കൊച്ചു ചിത്രം. നന്മ എന്ന ഭാവത്തിന്റെ ഏറ്റവും നിഷ്കളങ്കമായ ആവിഷ്കാരം. മധുരതരമായ സംഗീതം, നയനാഭാമായ ദ്രിശ്യ ചാരുത... പൊതുവേ കേട്ടിക്കാഴ്ചകളുടെ ആഘോഷങ്ങളായ ഹിന്ദി സിനിമകളുടെ ഇടയില്‍ വേറിട്ട്‌ നിന്നു. അതിനു ശേഷം വന്ന കമീനയിലോ, ഒംകാരയിലോ, സാത്ത് ഖൂന്‍ മാഫിലോ, ഈ കൊച്ചു ചിത്രത്തിന്റെ കാല്പാടുകള്‍ അദ്ദേഹം തുടര്നില്ല എന്നതും ശ്രദ്ധേയമായി.



2. Black Friday - അനുരാഗ് കാശ്യപ് എന്ന സംവിധായകനെ ആരാധിക്കാന്‍ തുടങ്ങിയത് ഈ സിനിമ കണ്ടതോടെയാണ്. ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായ മുംബൈ സ്ഫോടനം ഒരു പക്ഷവും പിടിക്കാതെ യഥാതഥമായി ആവിഷ്കരിക്കുക എന്ന അസാമാന്യ ദൌത്യം വളരെ കൈയ്യടക്കതോടെയും അതിന്റെ സിനെമാടിക് മൂല്യങ്ങള്‍ ഒട്ടും ചോര്‍ന്നു പോവാതെയും അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്. ഒരു പക്ഷെ പാളിപ്പോവാവുന്ന ഒരു കഥാതന്തു, വികാരത്തെ മാറ്റി വെച്ച് കൊണ്ട് സമീപിച്ചതിന്റെ പരിണിത ഫലമാണ് ഈ ചിത്രം. ദ്രിശ്യപരമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലാക്ക്‌ ഫ്രൈഡേ, ഒരു പറ്റം അഭിനേതാക്കളുടെ അതീവ സൂക്ഷ്മതയാര്‍ന്ന പ്രകടനം കൊണ്ട് സമ്പുഷ്ടം. ഒരു ചലച്ചിത്രകാരന്റെ സൂക്ഷ്മത, ആ കാലഘട്ടത്തിന്റെ കുറ്റമറ്റ പുന:സൃഷ്ടിയില്‍ വ്യക്തമാണ്. അത് കൂടാതെ എടുത്തു പറയേണ്ട ഒരു കാര്യം പോലീസിന്റെ അന്വേഷണം ഘട്ടം ഘട്ടമായി ഒട്ടും അതിഭാവുകത്വം കൂടാതെ അതിന്റെ എല്ലാ സ്വാഭാവികതയോടെയും ആണ് അനുരാഗ് പകര്‍ത്തിയിരിക്കുന്നത്. ഒരു ഡോകുമെന്ററി ആയി വഴി തിരിച്ചു പോവുമായിരുന്ന പ്രമേയം പിരിമുറുക്കം ഒട്ടും ചോരാതെ കോര്‍ത്തെടുത്തത് ഒരു ബുദ്ധിയുള്ള തിരക്കഥാകൃത്തിന്റെ കൈയ്യടക്കംനമുക്ക് വ്യക്തമാക്കി തരുന്നു. പില്‍ക്കാലത്തും ഗുലാല്‍, ദേവ് ഡി, നോ സ്മോകിംഗ് തുടങ്ങിയ ഒന്നിനൊന്നു വ്യത്യസ്തമായ പ്രമേയങ്ങളുടെ ആവിഷ്കാരങ്ങളിലൂടെ അദ്ദേഹം തന്റെ കഴിവിന് അടിവര ഇട്ടു കൊണ്ടിരിക്കുന്നു.



3. Hazaaron Kwaahishen Aisi: മൂന്നു കഥാപാത്രങ്ങളുടെ രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള യാത്ര, അവരുടെ ബന്ധങ്ങളുടെ സമവാക്യങ്ങളില്‍, കാഴ്ചപ്പാടുകളില്‍ വന്നു ചേരുന്ന വ്യതിയാനങ്ങള്‍...പ്രക്ഷുബ്ദമായ ഒരു കാമ്പസ് കാലഘട്ടം, യൌവനം, ആദര്‍ശവും പ്രായോഗിക ജീവിതവീക്ഷണവും തമ്മിലുള്ള സംഘര്‍ഷം, കാലം തീര്‍ക്കുന്ന മായ്ക്കുന്ന മുറിവുകള്‍, നല്‍കുന്ന തിരിച്ചറിവുകള്‍...അതിന്റെ തനിമയും സൌന്ദര്യവും ഒട്ടും ചോരാതെ നമുക്ക് സുധീര്‍ മിശ്ര പകര്‍ന്നു തരുന്നു. ഷൈനി അഹൂജ, കെയ് കെയ് മേനോന്‍, ചിത്രാംഗധ സിംഗ്... ആ ചിത്രം കാണുന്നതിനു മുന്‍പ് ഒട്ടും പരിചിതരല്ലാതിരുന്ന ഒരു കൂട്ടം അഭിനേതാക്കള്‍..അവരുടെ വളരെ സ്വാഭാവികമായ അഭിനയ ശൈലി പുറത്തെടുക്കാന്‍ ശ്രീ സുധീര്‍ മിശ്ര ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയവും കണ്ടെത്തിയിട്ടുണ്ട്. ഇസ് രാത് കി സുബഹ് നഹി, ധാരാവി എന്ന രണ്ടു ചിത്രങ്ങള്‍ മുന്‍പ് കണ്ട പ്രതീക്ഷ ഉണ്ടായിരുന്നു സംവിധായകനില്‍... അതിനോട് അദ്ദേഹം പരിപൂര്‍ണമായി നീതി പുലര്‍ത്തി. പക്ഷ അതിനു ശേഷം കണ്ട ഖോയ ഖോയ ചാന്ദ് വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു.



4. Manorama 6 Feet Under: കുറച്ചു കാലമായി  ഹിന്ദിയില്‍ നല്ല സിനിമ തിരിച്ചറിയാന്‍ ഞാന്‍ അവലംബിക്കുന്ന ഒരു മാര്‍ഗമുണ്ട്. അഭയ് ദീയോള്‍ എന്ന നടന്‍ ആ സിനിമയില്‍  അഭിനയിച്ചിട്ടുണ്ടോ എന്ന് നോക്കുക. അത്രയ്ക്കും എന്നെ അതിശയിപ്പിചിരിക്കുന്നു അദ്ദേഹം അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വൈവിധ്യം. ഏക്‌ ചാലിസ് കി ലോക്കല്‍ ട്രെയിന്‍, ഹണിമൂണ്‍ ട്രാവെല്‍സ്, ദേവ് ഡി, സോച്ച ന ഥാ, ഒയെ ലക്കി ലക്കി ഒയെ... അങ്ങിനെ ഒന്നിനൊന്നു വേറിട്ട സിനിമകള്‍. മനോരമ സിക്സ് ഫീറ്റ്‌ അണ്ടര്‍ എന്ന സിനിമയും അദ്ദേഹം അഭിനയിക്കുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ കാണാനിരുന്നത്.  രാജസ്ഥാനിലെ ഒരു ചെറു പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായി ഒരുക്കി തീര്‍ത്ത ചലച്ചിത്രമാണ് മനോരമ... പതിവ് ഹിന്ദി സിനിമകളില്‍ നിന്നും പ്രമേയത്തിലും ക്രാഫ്റ്റിലും ഒരു പാട് കാതങ്ങള്‍ അകലെ ആണ് ഈ ചിത്രം. ഒട്ടും പളപളപ്പും ധാരാളിത്തവും ഇല്ലാതെ മണ്ണിന്റെ നിറവും മണവും ഒട്ടും ചോര്‍ന്നു പോവാതെ സ്വാംശീകരിച്ച ചലച്ചിത്ര ആവിഷ്കാരം.  നവദീപ് സിംഗ് എന്ന സംവിധായകന്റെ കന്നി ചിത്രമാണ് എന്ന് തോന്നുന്നു. പക്ഷെ അദ്ദേഹം ചെറു പട്ടണത്തിന്റെ ആത്മാവ് ഒട്ടും ചോര്‍ന്നു പോവാതെ സിനിമയില്‍ അലിയിച്ചു ചേര്‍ത്തിരിക്കുന്നു. വിനയ് പാടക് എന്ന നടന്റെ പ്രകടനം ആണ് എടുത്തു പറയേണ്ട ഒന്ന്.. അത് പോലെ തന്നെ വളരെ കാലത്തിനു ശേഷം സരിക അവതരിപ്പിച്ച ഒരു കഥാപാത്രവും. പിന്നെ അടിവര ഇട്ടു പറയേണ്ടത് ചിത്രത്തിന്റെ ക്ലൈമാക്സ് കൈകാര്യം ചെയ്തതില്‍ കാണിച്ച ആസാമാന്യമായ വിവേകം... ഒരു മാസ്റെര്‍ സ്ട്രോക്ക് എന്ന് പറയാവുന്ന ഒരു പൊയന്റില്‍ ആണ് അദ്ദേഹം പറഞ്ഞു അവസാനിപ്പിക്കുന്നത്.. ഒരു അമാനുഷ കഥാപാത്രവും ഇല്ല എന്നതും മറ്റൊരു പ്രത്യേകത ആണ്.



5. Khosla ka Khosla: വീണ്ടും ഒരു മധ്യ വര്‍ഗ സിനിമ.. പക്ഷെ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ കാലിക പ്രസക്തി, തനിമ, ലാളിത്യം, ബൌദ്ധീകമായ ഔന്നത്യം... ഇവയൊക്കെ കൊണ്ട് എടുത്തു നില്‍ക്കുന്ന ഒരു സിനിമയാണ് ഖോസല ക ഖോസല. റിയല്‍ എസ്റ്റേറ്റ്‌ സ്രാവുകളുടെ പിടിയില്‍ പെട്ട് അന്യാധീനപെട്ടു പോയ തന്റെ തുണ്ട് ഭൂമി തിരികെ നേടാന്‍ ഒരു ഇടത്തട്ടുകാരന്‍ പ്രയോഗിക്കുന്ന ഒരു ചെറിയ തന്ത്രത്തിന്റെ നര്‍മത്തില്‍ കുതിര്‍ന്ന അവതരണം... ഇവിടെയും സംവിധായകന്‍ തന്റെ ഋജുവായ ആഖ്യാന രീതിയിലൂടെ പ്രേക്ഷകനെ ഒട്ടും മുഷിയാതെ എന്ന് മാത്രമല്ല വളരെ രസിപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അനുപം ഖേര്‍ മുതല്‍ ബോമന്‍ ഇറാനി വരെ കഴിവുറ്റ ഒരു പറ്റം അഭിനേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എടുത്തു പറയത്തക്ക മറ്റൊരു കാര്യം, നവീന്‍ നിശ്ചല്‍ എന്ന നടന്‍ വളരെ കാലങ്ങള്‍ക്ക് ശേഷം കൈകാര്യം ചെയ്ത ഒരു ശ്രദ്ധേയമായ വേഷവും. വളരെ തിരിച്ചടികള്‍ നേരിടുന്ന സന്ദര്‍ഭത്തിലും തന്റെ മൂല്യങ്ങള്‍ വിട്ടു കളിക്കാന്‍ തയ്യാറാകാത്ത കഥാപാത്രമായി അനുപം ഖേര്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക ആയിരുന്നു.

ഈ പട്ടികയില്‍ ഉള്‍പെടുത്താത്ത, ഒഴിവാക്കപെട്ട എന്നാലും എനിക്ക് ഇഷ്ടപ്പെട്ട ഒരു പിടി ചിത്രങ്ങള്‍ കൂടിയുണ്ട് - എ വെനെസ്ഡേ, ആമീര്‍ (ഒഴിവാക്കിയത് ഇവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയതോടുള്ള വിയോജിപ്പ്), ലൈഫ് ഇന്‍ മെട്രോ, ഭേജ ഫ്രൈ (മൌലീകതയുടെ അഭാവം).. ഹാസില്‍, വൈയ്സ ഭി ഹോത്ത ഹേ പാര്‍ട്ട്‌ ടൂ , സെഹര്‍ തുടങ്ങിയ ചില ചിത്രങ്ങള്‍ ...  കൂടാതെ ഈ കുറിപ്പില്‍ തിരഞ്ഞെടുത്ത ചിത്രങ്ങളെ പറ്റി പറയുമ്പോള്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റൊരുപിടി ചിത്രങ്ങളും .(സുധീര്‍ മിശ്ര, അഭയ് ഡിയോള്‍, അനുരാഗ് കശ്യപ് തുടങ്ങിയവരുടെ ...).അവയെല്ലാം ഓരോരോ കാരണങ്ങള്‍ കൊണ്ട് ഇഷ്ടപ്പെട്ടവ ആണ്.  പക്ഷെ കഴിഞ രണ്ടു കൊല്ലമായി അധികം ഹിന്ദി സിനിമകള്‍ കാണാതിരുന്നത് കൊണ്ട് വിട്ടു കളഞ്ഞ ചില ചിത്രങ്ങളും ഉണ്ടാവും...


കാലം മാറുമ്പോള്‍ "ഗുരു"തരമാവുന്ന പ്രതിസന്ധികള്‍


ഈ അടുത്ത കാലത്ത് ഒരു ദേശീയ വാര്‍ത്ത ചാനല്‍ - പൊതു ജനാഭിപ്രായത്തിലുള്ള ആദര്‍ശ പുരുഷനെ തിരഞ്ഞെടുത്തു കൊണ്ട് ഒരു മത്സരം നടത്തിയിരുന്നു. പട്ടാളക്കാരന്‍ മുതല്‍ ബോളിവുഡ് താരം വരെ അഞ്ചു വ്യത്യസ്ത ഒപ്ഷനായി കൊടുത്തു അതില്‍ നിന്നൊന്നു തിരഞ്ഞെടുക്കാനായിരുന്നു മത്സരം. ആ അഞ്ചു ഓപ്ഷനുകളിലും, അധ്യാപകന്‍ എന്നൊന്ന് ഉണ്ടായിരുന്നില്ല എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി, അതിലേറെ വേദനിപ്പിച്ചു...

ആ ചാനല്‍ അദ്ധ്യാപകനെ ഓപ്ഷന്‍ ആയി കൊടുക്കതതിനല്ല .. ഒരു സമൂഹത്തിന്റെ, ഒരു തലമുറയുടെ ഭാവി കരുപ്പെടുത്തി എടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കേണ്ട ഒരു വ്യക്തിത്വത്തിന് സമൂഹത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യത്തെക്കുറിച്ച് ഓര്‍ത്തായിരുന്നു ആ വേദന. ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു... എന്നൊക്കെ പാടി പരിചയിച്ച സാമൂഹത്തില്‍ ഗുരുവിനു പണ്ട്  ഉണ്ടായിരുന്ന പ്രാധാന്യം അല്ലെങ്കില്‍ സ്ഥാനം എന്ത് കൊണ്ടാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. വിദ്യയുടെ സ്രോതസ്സ് എന്ന് നാം രൂപപരമായി കരുതിയിരുന്ന ഗുരുമുഖം, ഇന്ന് ഇന്റര്‍നെറ്റ്‌ ആയി മാറിയത് കൊണ്ടാണോ? അല്ലെങ്ങില്‍  ഗുരുസ്ഥാനത്തിലിരിക്കുന്ന പലരുടെയും വ്യവഹാരദോഷം  കൊണ്ട് ആ സ്ഥാനത്തിനു ബഹുമാനം നില നിര്‍ത്താനുള്ള അര്‍ഹത നഷ്ടപ്പെട്ടത് കൊണ്ടാണോ? അതോ ദ്രവ്യ സമ്പാദനം, ബാഹു ബലം എന്നിവയാണ് വിദ്യാധനത്തെക്കാള്‍ മൂല്യത്തിന്റെ അളവ് കോല്‍ എന്നുള്ള വീക്ഷണവ്യതിയാനം സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വന്നത് കൊണ്ടാണോ?

എന്തോ. ഒരു കാര്യം ഉറപ്പാണ്, ഗുരുവിനെ ദൈവതുല്യനായി കണ്ടിരുന്ന കാലം എവിടെയോ പോയ്‌ മറഞ്ഞു.  ഏകലവ്യന്റെ പേരുവിരല്‍ മുറിച്ചു മേടിച്ച ദ്രോണാചാര്യരെയും അബ്രാഹ്മണന് വിദ്യ നിഷേധിച്ച പരശുരാമാനെയുമൊക്കെ പോലെയുള്ള ഗുരുക്കന്മാരെ പോലും വെച്ചാരാധിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മളുടെത്. അവരുടെ കര്‍മദോഷങ്ങളെയും കൈകുറ്റപ്പാടുകളെക്കാളും ഉപരിയായി അവരുടെ വിദ്യ പകര്‍ന്നു കൊടുക്കുക എന്ന എന്ന കര്‍മത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി വെച്ചിരുന്നത് കൊണ്ടായിരിക്കാം.

പക്ഷെ, ഇപ്പോള്‍ ഒരു അദ്ധ്യാപനം എന്ന് പറഞ്ഞാല്‍, മെഡിസിനും എന്ജിനീരിങ്ങിനും അഡ്മിഷന്‍ കിട്ടാത്തത് കൊണ്ട് ഏതെങ്കിലും ഒരു താല്‍ക്കാലിക ജോലി അല്ലെങ്കില്‍ കുടുംബിനികള്‍ക്ക് അവധിക്കാലത്തിന്റെ സൌകര്യത്തോടെ വെറുതെ ഇരിക്കാതെ സമയം പോക്കാന്‍ ഒരു നേരമ്പോക്ക് എന്നൊക്കെയുള്ള രീതിയില്‍ എത്തിയിരിക്കുന്നു. വിദ്യാഭ്യാസ രംഗം പൂര്‍ണമായും കച്ചവട വല്ക്കരിച്ചപ്പോള്‍ അതിന്റെ കുത്തൊഴുക്കില്‍ അദ്ധ്യാപനതിനും അതിന്റെ ചുവടു പിടിച്ചു സമൂലം മാറേണ്ടി വരുന്നു. കാശ് കൊടുത്തു വിദ്യ വാങ്ങിക്കുന്നവരുടെ മുന്നില്‍ അദ്ധ്യാപകന്‍ കൊടുക്കുന്ന കാശിനു തൊഴിലെടുക്കുന്ന ഒരു തൊഴിലാളി ആയില്ലെന്കിലെ അത്ഭുതം ഉള്ളൂ. അതുകൊണ്ടാണ് ഈ സമൂഹത്തില്‍ അര്‍ഹതയുള്ള ഗുര്ക്കന്മാര്‍ക്ക് പോലും ഭയഭക്തിബഹുമാനം പോയിട്ട് വിദ്ധ്യാര്‍ഥികളുടെ  ഒരു പരിഗണന പോലും കിട്ടാത്തത്.

ബുധനാഴ്‌ച, ഡിസംബർ 07, 2011

നമ്മുടെ സര്‍പ്പയജ്ഞങ്ങള്‍

പണ്ട്...എന്റെ ഒക്കെ കുട്ടിക്കാലത്ത് സര്‍പ്പ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു... ഒരു വിദ്വാന്‍ ഒരു കണ്ണാടി കൂടിനകത്ത്‌ കൊടിയ വിഷമുള്ള കരി മൂര്‍ഖന്‍, രാജ വെമ്പാല, അണലി, ചേനതണ്ടന്‍ എന്നീ ജനുസ്സില്‍ പെടുന്ന പാമ്പുകളുടെ കൂടെ കുറെ നാള്‍ കഴിയുക. അതൊക്കെ പത്രങ്ങളില്‍ മുന്‍ പേജ് വാര്‍ത്തയായിരുന്നു. ശ്രീ പാമ്പ് വേലായുധന്‍ എന്ന് പേരുള്ള ഒരാളായിരുന്നു അതില്‍ പ്രധാനി. റെക്കോര്‍ഡ്‌ ബുക്കില്‍ വരാനും, ഒരു പ്രദര്‍ശനം പോലെ വരുമാന മാര്‍ഗമായിട്ടുമൊക്കെ അവര്‍ നടത്തിയിരുന്നതാണ് ജീവന്‍ പണയം വെച്ചുള്ള ആ യജ്ഞങ്ങള്‍..

അല്ല ഇതൊക്കെ എന്താണ് പറഞ്ഞു വരുന്നതെന്ന് വെച്ചാല്‍, ഇന്നലെ ടി വി ചാനലുകളില്‍ ഇരുന്നു ബഹുമാനപ്പെട്ട മന്ത്രിമാരായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും, പി ജെ ജോസ്സെഫും, മുഖ്യമന്ത്രിയും  ഒക്കെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഓര്‍മ വന്നതാ സര്‍പ്പ യജ്ഞങ്ങള്‍... കേരളത്തിലെ ജനങ്ങള്‍ ഇവരെ ഒക്കെ നമ്പി കഴിയേണ്ടി വരുന്ന അവസ്ഥ എന്ന് പറയുന്നത്, വിഷപ്പാമ്പുകളുടെ കൂടെ കഴിഞ്ഞ വെലായുധനെക്കാള്‍ കഷ്ടമാണല്ലോ എന്നത്... മുല്ലപ്പെരിയാര്‍ തകര്‍നാലുള്ള ആഘാതത്തെ പറ്റി ഇനിയാണ് ഈ മഹാന്മാര്‍ പഠിക്കാന്‍ പോവുന്നത് എന്ന്... ഇന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയും ആളും കോപ്പും ഒക്കെ ഉപയോഗിച്ച് സൈന്യത്തിനെ ഇറക്കി അവര്‍ കണ്ടെത്താന്‍ പോവുന്ന പരമ സത്യം.. അപ്പോള്‍ ഇത് വരെ നാക്കിട്ടലച്ചിരുന്നതും പ്രസ്താവനകള്‍ ശര്ധിച്ചിരുന്നതുമെല്ലാം പുക... അത് കേട്ട് രക്തം തിളച്ചു മറിച്ചിരുന്ന നമ്മളെല്ലാം ആന മണ്ടന്മാര്‍.. ഗവര്‍ണറുടെ മുമ്പില്‍ ഒരു യാതൊരു ഉളുപ്പുമില്ലാതെ വായിച്ചു ഒപ്പ് വെച്ച  സത്യപ്രതിജ്ഞക്ക് അത് എഴുതിയ കടലാസ്സിന്റെ പോലും വില കല്‍പ്പിക്കാത്ത ഇവരെ ഒക്കെ നമ്പി നമ്മുടെ ജീവനും സ്വത്തും കരുതി വെക്കുന്ന നമ്മള്‍... ഹാ കഷ്ടം...

നമ്മള്‍ പാണ്ടികള്‍ എന്നൊക്കെ അന്യായമായി വിളിച്ചു കളിയാക്കിയിരുന്ന തമിഴന്മാരുടെ മുഖത്തേക്ക് നോക്കാന്‍ നാണം ആവുന്നു. അസൂയ തോന്നുന്നു. എന്തൊക്കെ പറഞ്ഞാലും അല്പമെങ്കിലും സഹജീവികളോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു ഭരണ വര്‍ഗം അവര്‍ക്കുണ്ടല്ലോ.. ഇത് പോലെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്ത ജനപ്രതിനിധികള്‍ അവര്‍ക്കില്ലല്ലോ. ഇന്നലെ വരെ പ്രേമചന്ദ്രന്‍ അടക്കമുള്ള കുറെ വ്യക്തികള്‍ പ്രയത്നിച്ചു കെട്ടി പൊക്കി കൊണ്ട് വന്നിരുന്ന ഈ വിഷയം ഒരു ദയയും ഇല്ലാതെ അല്ലേ പൊളിച്ചടുക്കിയത്‌... ഇവരെ നമ്പി സമരമുഖതെക്കിറങ്ങിയ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ഇപ്പോള്‍ ആരായി? ഒരു കാര്യം തുറന്നു പറയണമല്ലോ ഇവനൊന്നും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരും എന്ന് വിശ്വസിച്ചു ഇടുക്കിയിലും, കോട്ടയത്തും ഒന്നും ആരും ഇരിക്കണ്ട, കിട്ടാവുന്ന വേഗത്തില്‍ കൂടും കിടക്കയും പെറുക്കി പാലക്കട്ടെക്കോ, വയനാട്ടിലെക്കോ വിടാന്‍ നോക്കിക്കോ.. അല്ല അമരവിളക്കോ, വാളയാറിനോ  അപ്പുറം കിടക്കാന്‍ പറ്റുമെങ്കില്‍ അത്രയും നന്ന്.

ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് കന്നടക്കാരനും തമിഴനുമായിരുന്നു .. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ബെല്ലാരിയിലെ തിരഞ്ഞെടുപ്പായിരുന്നു വിഷയം.. അവര്‍ ഇരുവരും ബെല്ലാരിയിലെയും, മധുരയിലെയുമൊക്കെ നിരക്ഷരരായ ജനങ്ങള്‍ കാശും, സാരിയും ചാരായ കുപ്പിയും മറ്റും വാങ്ങി കാല്‍ കാശിനു കൊള്ളാത്ത ഗുണ്ടകള്‍ക്കും, കൊള്ളക്കാര്‍ക്കുമൊക്കെ വോട്ടു കുത്തുന്ന കാര്യം വലിയ വിഷമത്തോടെ പറഞ്ഞു. അപ്പോള്‍ ഒന്നും പറഞ്ഞില്ലെകിലും ഇന്ന് ഞാന്‍ അവരോടു പറയും, നിങ്ങളുടെ നാട്ടില്‍ കാശും സാരിയും ചാരായ കുപ്പിയും വാങ്ങി വോട്ടു കുത്തി അയക്കുന്ന ഗുണ്ടയും കള്ളന്മാരും, ഞങ്ങള്‍ നേരാം വണ്ണം തിരഞ്ഞെടുത്തയക്കുന്ന മാന്യന്മാരെക്കാള്‍ എത്ര ഭേദം എന്ന്

ചൊവ്വാഴ്ച, ഡിസംബർ 06, 2011

വിശ്വാസം അതാണോ എല്ലാം?

ബസ്സില്‍ നടന്നിരുന്ന വിശ്വാസത്തെ കുറിച്ചുള്ള "ചര്‍ച്ചകള്‍ക്ക്"(?) അനുബന്ധമായാണീ പോസ്റ്റ്‌.  പ്രത്യേകിച്ച് ഒരു ലക്‌ഷ്യം കൂടാതെ ചില ചിന്തകള്‍ താല്‍കാലികമായി  പാര്‍ക്ക് ചെയ്യാന്‍ ഇടുന്ന ഒരു പോസ്റ്റ്‌...

ഒരു ചെറിയ നയപ്രഖ്യാപനം പോലെ... വിശ്വാസം എന്നത് സ്വകാര്യത ആണ് എന്ന പ്രമാണത്തോട് പരിപൂര്‍ണമായ  ബഹുമാനത്തോടെ തന്നെ.  ഞാന്‍ ഒരു മതത്തെയോ സംഘടനയെയോ വിഭാഗത്തെയോ പ്രതിനിധാനം ചെയ്തിട്ടല്ല എന്നും,  ഒരു വിശദീകരണം, അല്ലെങ്കില്‍ ന്യായീകരണം കൊടുക്കേണ്ട ബാധ്യത തോന്നിയിട്ടല്ല ഇങ്ങനെയൊക്കെ ഇവിടെ കുറിക്കുന്നത് എന്നും ആദ്യമേ പറഞ്ഞു വെക്കട്ടെ.

ദൈവ സങ്കല്പം, ആരാധന രീതികളുടെ സാംഗത്യം ഇതായിരുന്നു "ചര്‍ച്ചകളിലെ" മുഖ്യ വഴിപ്പിരിവുകള്‍  ... ഇതില്‍ ആദ്യത്തെതെടുക്കാം... ദൈവ സങ്കല്പം. വ്യക്തിപരമായി പറയുകയാണെങ്കില്‍, എന്റെ വിശ്വാസം രൂപപെട്ടിരിക്കുന്നത് ദൈവം ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിലല്ല, ദൈവം ഉണ്ടായിരിക്കണം എന്ന പ്രതീക്ഷയില്‍ ആണ്. പിന്നെ അതിന്റെ രൂപം, അവിടെ പലരും കാണുന്നത് ആനത്തലയും നാല് കൈകളും ഉള്ള ഒരു വിചിത്ര ജീവിയാണെങ്കില്‍, എനിക്ക് കാണാന്‍ ആവുന്നത്, കര്‍മപാതയില്‍ ഉളവാവുന്ന വിഘ്നങ്ങളെ, നീക്കി തരുന്ന വിഘ്നേശ്വരന്‍ ആണ്, അതില്‍ എനിക്ക് തൃപ്തി ലഭിക്കുന്നു, ആശ്വാസം ലഭിക്കുന്നു...അത് കൊണ്ട് അവിടെ ഞാന്‍ ശാസ്ത്രത്തിന്റെ യുക്തിയുടെ പാത തേടി പോകുന്നില്ല, മറിച്ച് വിശ്വാസം നല്‍കുന്ന, ആ പ്രതീക്ഷ നല്‍കുന്ന ധൈര്യത്തോടെ മുമ്പോട്ട്‌ നീങ്ങാന്‍ ശ്രമിക്കുക ആണ്. ഇത് ജനനം മുതല്‍ എന്നില്‍ പകരപ്പെട്ട, സങ്കല്പങ്ങള്‍ ഊട്ടി ഉറപ്പിച്ച ഒരു ഇമേജ് ആണ് എന്ന് തന്നെ പറയാം. അവിടെ തുമ്പിക്കൈയ്യും കൊമ്പും അതിന്റെ യുക്തിപരമായ അടിസ്ഥാനവും... ഒന്നും ഒരു തടസ്സമായി കാണാന്‍ കഴിയുന്നില്ല. മറിച്ച് ആ രൂപം പ്രതിനിധാനം ചെയ്യുന്ന ഒരു സങ്കല്‍പ്പമാണ് മനസ്സില്‍ (ഭക്തി, വിശ്വാസം എന്നിവയുടെ ആവാസ സ്ഥാനം മനസ്സാണ് എന്നും ബുദ്ധിയല്ല എന്നാണു എന്റെ അഭിപ്രായം). അക്ഷരത്തെ, വിദ്യയെ നാരീ സകല്പമായി ആരാധിക്കുന്ന സരസ്വതി, ഓടക്കുഴല്‍ വിളിച്ചു കാലിമേച്ചു നടക്കുന്ന കണ്ണന്‍... ഇങ്ങനെ ഉള്ള മൂര്‍ത്തികള്‍... സങ്കല്പങ്ങള്‍... ഓരോന്നിനും ഉദാത്തമായ (അല്ലെങ്കില്‍ ഉദാത്തം എന്ന് ഞാന്‍ കരുതുന്ന)  ഭാവങ്ങള്‍ മനസ്സില്‍ സങ്കല്പിച്ചു വെച്ചിട്ടുണ്ട്... ഇവിടെ ത്യാഗ സങ്കല്‍പം കാണുന്നത് കുരിശില്‍ കിടക്കുന്ന മുള്‍ക്കിരീടം അണിഞ്ഞ യേശുദേവനിലാണ്...... അത് കൊണ്ട് തന്നെ ഒരു ഇളക്കി പ്രതിഷ്ടയുടെ ആവശ്യം തോന്നിയിട്ടില്ല.. ഇവിടെ ഒരു ഇടപാടുകാരന്റെ ആവശ്യം എനിക്കില്ല അത് കൊണ്ട് തന്നെ പൂജാരി, വൈദികന്‍ എന്നൊക്കെ ഉള്ള കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ വിലയും കല്‍പ്പിക്കുന്നില്ല (ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങള്‍ അവര്‍ക്കിടയില്‍ പലരും ഉണ്ടായിട്ടുണ്ട് അത് പോലെ വെറുപ്പും... അത് അവരുടെ ആ തൊഴിലിനോട് ബന്ധപ്പെടുതിയുമല്ല).. പക്ഷെ ചില ദേവാലയങ്ങള്‍ പലപ്പോഴും മനസ്സിന് അനുഭൂതി പ്രദാനം ചെയ്തിട്ടുണ്ട്... എല്ലാവര്ക്കും ഉണ്ടാവുന്ന അനുഭവം ആവണം എന്നില്ല... കാണണം എന്ന് ആഗ്രഹിച്ച കാഴ്ച കാട്ടിത്തരുന്ന അനുഭവിക്കണം എന്ന് ആഗ്രഹിച്ച അനുഭൂതി    പകരുന്ന മനസ്സിന്റെ വിക്രിയ ആയിരിക്കാം ... മൂകാംബിക ക്ഷേത്ര സന്നിധി, ശബരിമല സന്നിധാനം... ഇവയൊക്കെ മനസ്സിന് ശാന്തിയും ആശ്വാസവും, അതിലേറെ ഊര്‍ജവും പകര്‍ന്ന അന്തരീക്ഷം നല്‍കിയിട്ടുണ്ട്. മറിച്ച് മറ്റു ചില "ദേവാലയങ്ങള്‍ (?)"  - പഴനി, തിരുപതി തുടങ്ങിയ. മനസ്സില്‍ disgust എന്ന വികാരം മാത്രം ഉണര്‍ത്തിയ ബിസ്സ്നെസ്സ് സ്ഥാപനങ്ങള്‍ ആയി തോന്നിയിട്ടും ഉണ്ട്.. ഇത് അനുഭവങ്ങള്‍ ... അത് പോലെ തന്നെ ഒരു ദിവസം തുടങ്ങുമ്പോള്‍ ഒരു വിളക്ക് കത്തിച്ചു കുളിച്ചു ഈറനുടുത്തു കൈ കൂപ്പി നിന്ന് ഒരു നിമിഷം ധ്യാനിക്കുമ്പോള്‍ മനസ്സിന് സന്തോഷവും തൃപ്തിയും ഉണ്ടാവുന്നു ... അവനവന്‍ ആത്മ സുഖതിനാചരിക്കുന്ന കാര്യങ്ങള്‍.......


അത് പോലെ തന്നെ ദൈവ സാന്നിധ്യം എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍.. ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്‌.. പല പ്രതിസന്ധികള്‍... ആ ഘട്ടങ്ങളില്‍ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പിച്ച പല കാര്യങ്ങളും ചെറിയ ചില സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ കൊണ്ട് അനുകൂലമായി വന്നിട്ടുണ്ട്... അതിന്റെ ക്രെഡിറ്റ്‌ ഞാന്‍ ഈശ്വരന് കൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നു (മറ്റൊരു ഫാക്ടറും... അല്ലെങ്കില്‍ മറ്റാരും അവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ആത്മാര്‍ഥമായി കരുതുകയും ചെയ്യുന്നു) .. ഇനി ആള്‍ ദൈവങ്ങളെ പറ്റി ... ഒട്ടും വിശ്വാസമില്ല... തിരിഞ്ഞു നോക്കാറുമില്ല.. സേവനങ്ങള്‍ ചെയ്യുന്നത്,  സഹകരിക്കും, പിന്തുണക്കും ... ആരാധനയും പൂജയും, അതിനാവില്ല ...എന്താണെന്നറിയില്ല  അവിടെ യുക്തി കയറി കളിക്കും..

ശാസ്ത്രം "ഇനെര്‍ഷിയ" എന്ന് വിശദീകരിച്ച തത്വം തന്നെ.. ഒരു അവസ്ഥയില്‍ ഇരുന്നു കൊണ്ട് തന്നെ തനിക്കു അഭികാമ്യമായ അല്ലെങ്കില്‍ അഭികാമ്യം എന്ന് തോന്നുന്ന ഒരു ഔട്ട്‌കം ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തിനു ആ അവസ്ഥ തകര്‍ത്തു പുറത്തു പോവണം...   ഇത് കൊണ്ട്  ഞാന്‍ അടുത്ത തലമുറയിലേക്കു പകരുകയോ എനിക്ക് ചുറ്റുമുള്ളവരെ ഇവാന്ജലയിസ് ചെയ്യുകയോ , മറ്റുള്ളവര്‍ക്ക് ദ്രോഹം ഉണ്ടാക്കുകയോ, മനോവിഷമം ഉണ്ടാക്കുകയോ അവരുടെ വികാരത്തെ ഹനിക്കുകയോ ചെയ്യുന്ന  പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നെടത്തോളം കാലം തുടരാനുള്ള വ്യക്തിപരമായ അവകാശം ഉണ്ട്.... 

നിങ്ങള്‍ എന്നെ കാവി ഉടുപ്പിക്കും ....

ഹിന്ദു മത വിശ്വാസികള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ. അവരുടെ വിശ്വാസങ്ങളെ മാത്രം കളിയാക്കി കൊണ്ടും, രൂക്ഷമായ ഭാഷയില്‍  പുലഭ്യം പറഞ്ഞു കൊണ്ടും തലങ്ങും വിലങ്ങും "പുരോഗമനവാദികള്‍" (നിരീശ്വര വാദികള്‍) പോസ്റ്റുകള്‍ ഇടുന്നു, കവിതകള്‍ (പൂരപ്പാട്ടുകള്‍) രചിക്കുന്നു, സ്വയം പാടി അര്മാദിക്കുന്നു, ഷയെരി വിപ്ലവിക്കുന്നു... വളരെ നന്ന്.. ചോദ്യം ചെയ്യേണ്ട എന്തിനെയും ചോദ്യം ചെയ്യണം. പക്ഷെ ആ പുരോഗമന വാദം വെറും ഹിപ്പോക്രസി ആയി മാറുന്നത്. ഈ പൂരപ്പാട്ടുകള്‍ ഹിന്ദു മത വിശ്വാസം ഒരൊറ്റ വൃത്തത്തില്‍ ഒതുങ്ങുമ്പോഴാണ്.. അവരുടെ എല്ലാ കലിപ്പുകളും ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ വേണ്ടി മാത്രം ആവുമ്പോഴാണ്.

വിമര്‍ശനം, ആശയ സംവാദം എന്ന രീതിയില്‍ മറ്റു മതങ്ങളെ പ്രതിപാദിച്ചു ചില യുക്തിവാദികള്‍ എഴുതുന്നുണ്ട് എന്ന് അംഗീകരിക്കുന്നു.. അവിടെയൊന്നും മറ്റു മതങ്ങളുടെ ആരാധനാ മൂര്‍ത്തികളെ "ഷണ്ഡന്‍", "പെരുച്ചാഴി" എന്നീ പദങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ച്  ആക്രമിക്കുന്നതായി കണ്ടിട്ടില്ല (സഭ്യേതരമായ അനവധി പ്രയോഗങ്ങളും ഈ പു രോഗമനവാദികള്‍ ഉപയോഗിക്കുന്നുണ്ട്.. അതിവിടെ ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് കോട്ട് ചെയ്യുന്നില്ല) . അവയില്‍ അധികവും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആണ്, ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ പങ്കു വെക്കാനും ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ ഒറ്റ തിരിച്ചു നടത്തുന്ന വിദ്വേഷം മാത്രം വമിക്കുന്ന ആക്രമണങ്ങള്‍ അല്ല. ആശയ സംവാദങ്ങള്‍ക്ക് സാമാന്യ ബുദ്ധിയുള്ളവര്‍ എതിര് നില്‍ക്കും എന്ന് എനിക്ക് തോന്നുന്നില്ല.

ഈ അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും അത്ഭുധ സിദ്ധികളും മറ്റും ഹിന്ദുക്കള്‍ക്ക് മാത്രം ഉള്ളതാണോ?മറ്റുള്ള കേഡര്‍ മതങ്ങളെ ഈ വിഷയങ്ങളില്‍, ഇടക്കൊന്നു പേരിനു തലോടി പോവുന്നതല്ലാതെ, ഇതേ ഭാഷയില്‍, ഇതേ രീതിയില്‍ ഒന്ന് വിമര്‍ശിക്കാന്‍ ഈ മാന്യ സുഹൃത്തുക്കള്‍ക്ക് കഴിയുമോ? അവിടെ മുട്ടിടിക്കും.. മുണ്ടില്‍ പെടുക്കും, അത് സ്വന്തം പേരില്‍ എഴുതുന്നവനായാലും... അതോ തലയില്‍ മുണ്ടിട്ടും, മുഖം മൂടി അണിഞ്ഞും എഴുതുന്നവനായാലും. ഇവര്‍ക്കൊക്കെ  നാക്ക് വളക്കുകയും കീ ബോര്‍ഡ്‌ വഴങ്ങുകയും ചെയ്യുന്നത് രാമനെയും, ശിവനെയും ഗണപതിയെയും പുലഭ്യം പറയാന്‍ മാത്രമാണ്.  ഇത് പറയുമ്പോള്‍ പലരും ഒറ്റപ്പെട്ട ചില പോസ്റ്റുമായി വരും. ഒന്ന് പിച്ചിയും നുള്ളിയും വിട്ട കാര്യം പറഞ്ഞു. പക്ഷെ അവയൊക്കെ ഈ പുലഭ്യ സുനാമിയുടെ നൂറിലൊന്നു പോലും വരില്ല. വിമര്‍ശനവും ആശയ സംവാദവും ആവശ്യമുള്ളത് തന്നെയാണ്. ഇവിടെ ഒന്നും പെര്‍ഫെക്റ്റ് അല്ല ... എല്ലാം... ശാസ്ത്രവും, വിപ്ലവവും, മതവും, സമൂഹവും. എല്ലാറ്റിനും കാലാനുഗതമായി മാറ്റം വരുത്തേണ്ടത് ആണ്... നല്ല കാര്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തെറ്റുകള്‍ ഒഴിവാക്കപെടെണ്ടാതാണ്. അതിനു ചാലക ശക്തികളായി നില്‍ക്കുന്നതാണ് പുരോഗമന വാദിയുടെ ധര്‍മം.. പക്ഷെ ഈ പുരോഗമന വാദികള്‍ എന്ന് നടിക്കുന്ന ഭീരുക്കള്‍ വെറും ഹിപ്പോക്രയിറ്റുകള്‍ മാത്രമാണ്... അവന്റെ ഒക്കെ പുരോഗമനം ഹിന്ദു എന്ന് വിളിക്കപെടുന്ന സമൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിടാന്‍ മാത്രമാണ്.. അവിടെ കുറ്റിയടിച്ച്  നില്കും അവരുടെ ധാര്‍മിക ബോധം

എന്റെ അറിവില്‍  തദ്ദേശീയരായ ഒരു കൂട്ടം ന്യൂനപക്ഷങ്ങളെ കാലാകാലം ചൂഷണം ചെയ്യാന്‍ അവരുടെ മേല്‍ ചാര്‍ത്തി കൊടുക്കപെട്ട, അടിച്ചേല്പിച്ച ഒരു സങ്കല്പം ആണ് ഹിന്ദു മതം.. വളരെ ഏറെ വൈരുദ്ധ്യങ്ങള്‍, പൊരുത്തക്കേടുകള്‍, അസമത്വങ്ങള്‍, ഇവയെല്ലാം കൂട്ടികെട്ടി എച്ചുകെട്ടി പടച്ചുണ്ടാക്കിയ ആ ഒരു രൂപകല്‍പന - എക്കാലവും വിഘടിച്ചും, തമ്മില്‍ തല്ലിയും ശഖലിതമായി കിടക്കും എന്ന് നല്ല ഉറപ്പുണ്ട്. അത് തങ്ങള്‍ കൂടെ കോണ്ടുവന്ന കേഡര്‍ മതങ്ങള്‍ക്ക് വെരോടുവാന്‍ വളക്കൂറും, വില പെശുവാന്‍ കളിത്തട്ടും ഒരുക്കി വെക്കാന്‍ ഇവിടെ അധിനിവേശം നടത്തിയ വിദേശ ശക്തികള്‍ ഒരുക്കി കൊടുത്ത ഒരു കല്പിത ആവരണം ആയി ഫലത്തില്‍ മാറുന്നു. ഒരു പാട് വൈരുദ്ധ്യങ്ങള്‍  രൂപ കല്‍പ്പനയില്‍ തന്നെ ഉള്ളപ്പോള്‍. അത് ഒറ്റ തിരിച്ചു ആക്രമിക്കാന്‍ പഴുതുകള്‍ ധാരാളം കൊടുക്കുന്നു. പല പല ഗ്രന്ഥങ്ങള്‍ .. വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍, നിരവധി മൂര്‍ത്തികള്‍. വിചിത്രാചാരങ്ങള്‍, ചില അന്ധവിശ്വാസങ്ങള്‍, ജാതീയത, അങ്ങിനെ പലതും. എന്തിനു, നോണ്‍ leniar ആയ ഈ ഘടന തന്നെ ഒറ്റക്കെട്ടായി നില്‍ക്കാനും ശക്തിയായി മാറാനും ഉള്ള സാഹചര്യം പോലും ഇല്ലാതാക്കുന്നു.. അവിടെയാണ് കളം ഒരുങ്ങുന്നത്, സംഘടിതമായ leniar ഘടനയില്‍ കെട്ടിപൊക്കിയ അധിനിവേശത്തിന്റെ സന്തതികള്‍(എല്ലാവരും താമസ്ക്കരിചാലും അതില്‍ സത്യം ഇല്ലേ?)  ആയ കേഡര്‍ മതങ്ങള്‍ക്ക്.

ഇപ്പറഞ്ഞു വരുന്നത് - മറ്റു മതങ്ങളെ അല്ലെങ്ങില്‍ വിശ്വാസികള്‍  ആരാധിക്കുന്ന മൂര്‍ത്തികളെ പുലഭ്യം പറഞ്ഞാല്‍ എനിക്ക് സമാധാനമായി എന്നല്ല. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം.. ആരാധന സ്വാതന്ത്ര്യം,  അതിനുള്ള സ്വകാര്യ സ്പേസ് സമൂഹം കൊടുക്കേണ്ടതായി ഉണ്ട്.  അവിടെ കയറി ഇത്തരം മനോ വൈകൃതങ്ങള്‍,  രചനകള്‍ നടത്തുന്നത് കാണുമ്പോള്‍ തോന്നുന്നത് പറഞ്ഞു എന്ന് മാത്രം. ഒരു കാര്യം പറയാമല്ലോ ഇതൊക്കെ പറയുമ്പോള്‍ സന്തോഷം  തോന്നുന്നു - ഇവര്‍ക്കൊക്കെ ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഇവിടെ  ലഭിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്...


തിങ്കളാഴ്‌ച, ഡിസംബർ 05, 2011

നാട്ടുവഴികളിലെ പരദൂഷണച്ചരടുകള്‍


ഒരുപക്ഷെ കൊരംബില്ലത്ത് മമ്മത് ഹാജിയായിരിക്കും തന്റെ പേരിലുള്ള മെമ്മോറിയല്‍ ട്രോഫി വേറൊരാള്‍ക്ക് സമ്മാനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോകത്തെ ആദ്യ മനുഷ്യന്‍. മകന്‍ അഷ്‌റഫ്‌ ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ എവര്‍ റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യാം എന്ന് ഏറ്റത് തന്നെ ട്രോഫിക്ക് വാപ്പാന്റെ പേര് ഇടണം എന്ന ഒരൊറ്റ വാക്കിന്മേലാണ്. അങ്ങനെ കാന്നലിക്കാരന്‍ കുഞ്ഞി പോക്കരിന്റെ മകന്റെ പേര് ദേശം മുഴുവനും ഫേമസ് ആയി. ഇളയ മകന്‍ മുജീബും ഹാജീടെ അളിയന്‍ റസാക്കും പലവട്ടം പറഞ്ഞതാ "മലേഷ്യ ഡ്യൂട്ടി പെയ്ട്‌ ഷോപ്പിന്റെ" പേരിടാം ട്രോഫിക്ക് എന്ന്. പക്ഷെ അഷ്റഫിന് വാശിയായിരുന്നു  വാപ്പാന്റെ പേര് തന്നെ വേണം എന്ന്...അതിനു കാരണവും ഉണ്ട്.

ഹജ്ജിനു പോയി ഹാജിയായിട്ടു വന്നിട്ടും, ആവശ്യത്തിലേറെ സൗകര്യം വന്നിട്ടും വീട്ടുമ്പേര് ചോദിച്ചാല്‍ ഇപ്പോളും കന്നാലിക്കാരന്‍ കുഞ്ഞി പോക്കരിനാണ് പ്രസിദ്ധി . നാട്ടുകാരുടെ അസൂയ അല്ലാതെന്താ. ഉപ്പാപ്പയെ ഖബറടക്കി കൊല്ലം എത്ര കഴിഞ്ഞു. എന്നിട്ടും ആ പേര് പോയിട്ടില്ല. അങ്ങനെ നടാടെ വെട്ടുകാട്ടില്‍ കൊരംബില്ലത്ത് മമ്മത് ഹാജി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ഉണ്ടാവുകയും അത് ആദ്യമായും അവസാനമായും ജീവ ആര്‍ട്സ് ആന്‍ഡ്‌ സപോര്‍ട്സ് ക്ലബ്‌ വേലൂപ്പാടം അടിച്ചെടുക്കുകയും, ക്യാപ്ടന്‍ റഫീഖ് ആ ട്രോഫി വാപ്പയുടെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങുന്ന കാഴ്ച കണ്ടു അഷ്റഫ്  കോള്‍മയിര്‍ കൊള്ളുകയും ചെയ്തത്. അത് കഴിഞ്ഞു രണ്ടാം കൊല്ലം നാണൂട്ടി വൈദ്യരുടെ മകന്‍ സുരേന്ദ്രന്‍ ഗള്‍ഫിലേക്കും പോയി ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന് താഴും വീണു എന്നത് വേറെ കാര്യം. ഇതൊന്നുമല്ല നമ്മുടെ വിഷയം.. നമ്മുടെ വിഷയം മമ്മത് ഹാജിയും.. മമ്മത് ഹാജിയുടെ വിഷയവും

മമ്മത് ഹാജി ഗള്‍ഫിലേക്ക് പോകുന്നതിനു മുമ്പ് പട്ടാളക്കാരനയിരുന്നുവെന്നു അച്ഛന്‍ പറഞ്ഞു കേട്ടിടുണ്ട്. റസാക്കിന്റെ മുറിയില്‍ പണ്ട് മറിച്ച് നോക്കിയാ ഒരു ആല്‍ബത്തിലും കണ്ടിരുന്നു കരമീശയുമായി ലാന്‍സ് നായിക് മുഹമ്മദ്‌ ബക്കര്‍ യൂണിഫോര്‍മില്‍. എങ്കിലും തിരിച്ചു വന്ന ശേഷമുള്ള  ആ വെളുത്തു തുടുത്ത ആകാരവും ശുഭ്ര വസ്ത്രവും എല്ലാം മൂപ്പരെ പട്ടാള വേഷത്തിന്റെ പരുക്കന്‍ ഭാവങ്ങളില്‍ നിന്നും ഒട്ടു ദൂരെ എത്തിച്ചിരുന്നു. പിന്നീടെന്നോ  പത്രത്തിലോ ടീവിയിലോ വാര്‍ത്തയില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ട ആരോ പറഞ്ഞത് ഓര്‍മയുണ്ട് ഇയ്യാള്‍ നമ്മുടെ മമ്മതിനെ പോലെ ഉണ്ടല്ലോ എന്ന്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സ്റ്റാമ്പ്‌ ശേഖരത്തില്‍ വിലസിയിരുന്ന തൊപ്പിവെച്ച നേതാവിന്റെയും പൂവുള്ള കോഴിയുടെയും മലേഷ്യ സ്റ്റാമ്പുകള്‍ മമ്മത് ഹാജിയുടെ മലേഷ്യന്‍ കത്തുകളില്‍ നിന്നും ഇളക്കി റസാക്ക് കൊണ്ട് വന്നു തന്നിരുന്നതായിരുന്നു.

അതിനു അവനു വേണ്ട പോലെ കൈയ്യാലക്കപ്പുറത്ത് നിന്നിരുന്ന പ്രിയോര്‍  മാവിന്റെ അറയില്‍ പഴുക്കാന്‍ വെച്ചിരുന്ന മാമ്പഴങ്ങള്‍,  അമ്മയറിയാതെ  എടുത്തു അവനു സ്കൂളില്‍ കൊണ്ട് പോയി കൊടുത്തിട്ടുമുണ്ട്. അക്കാലത്തൊക്കെ മമ്മതു ഹാജി ലീവില്‍ വരുന്നത് റസാക്ക് ചോറ് പത്രം തുറക്കുമ്പോള്‍ മനസ്സിലാക്കുമായിരുന്നു. വറുത്ത കോഴിയും, താറാം മുട്ട കറിയും, അടുക്കു പത്രത്തില്‍ നിന്ന് മണം, കൊല്ലത്തിലൊരിക്കല്‍ തൃശൂര്‍ ഇന്ത്യന്‍ കോഫി ഹൌസിലെ ചിക്കന്‍ കട്ട്ലെട്ടില്‍ മാത്രം സസ്യേതരം ഒതുങ്ങുന്ന നമ്മളെയൊക്കെ വായില്‍ കപ്പല്‍ ഇറക്കേണ്ട ഗതിയില്‍ ആക്കുമായിരുന്നു. അമ്മ തന്നു വിടുന്ന കായയും പയറും മൊളോഷ്യം കാണുമ്പോള്‍ വെപ്പുകാരന്‍ അച്ചുന്നയരെ കൊല്ലാനുള്ള ദേഷ്യവും.

ഇരുവരും ഹൈ സ്കൂളിലേക്ക് എത്തിയപ്പോഴേക്കും ഹാജി മലേഷ്യന്‍ വാസവും കഴിഞ്ഞു പുതിയ പുരപ്പണി തുടങ്ങിയിരുന്നു. പിന്നെ പിള്ളേരും പെമ്പിള്ളെരുടെ കേട്ടിയവന്മാരും ഒന്നൊന്നായി ഗള്‍ഫിലേക്ക് പോവുകയും ഓരോരുത്തരായി മടങ്ങി വന്നു നാടൊട്ടുക്കും ചവറു പോലെ ഡ്യൂട്ടി പെയ്ട്‌ ഷോപ്പുകള്‍ തുടങ്ങുകയും ചെയ്തത്. കുന്നംകുളതും ചാവക്കാടും, അഞ്ഞൂരും, പുതുപൊന്നനിയിലുമൊക്കെയയി ഏഴു കടകള്‍. പിന്നെയാണ് റസാക്ക് മെഡിക്കല്‍ ഷോപ്പ് രണ്ടെണ്ണം തുടങ്ങിയത് .

അക്കാലത്തു തൃശൂര്‍ക്ക് കോളേജില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍കുമ്പോള്‍ കാലന്‍ ദുബായ് കുടയും പിടിച്ചു ഏതെങ്കിലും ഒരു കടയിലേക്ക് പോകാന്‍ നില്‍കുന്ന ഹാജിയാരെ എന്നും കാണാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പുള്ളി കടേ പോക്കും നിറുത്തി. മക്കളാരോ വാപ്പനോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു എന്നത് കാതരപ്ലയുടെ ചായക്കടയിലെ സംസാര വിഷയം. പിന്നെ കോളേജ് കഴിഞ്ഞപ്പോള്‍ ഗള്‍ഫ്‌ വിസ എന്നാ പൂതി കയറി റസാക്ക്  വഴി അവന്റെ ഒരു സുഹൃത്തിനെ വെച്ച്  ഒരു ശ്രമം നടത്തിയിരുന്ന കാലത്ത് ഇടയ്ക്കു അവരുട വീട്ടില്‍ പോകാറുണ്. അക്കാലത്തു  ഒരക്ഷരം ഉരിയാടാതെ ഒരു മെഴുകു പ്രതിമ പോലെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ഹാജി ഒരു കൌതുക കാഴ്ച തന്നെയായിരുന്നു. വന്നു കയറുന്നവരോട് ഒരു ചിരിയില്‍ മാത്രം അടക്കുന്ന ഇടപഴകല്‍.


ആ സമയത്ത് കേട്ടിരുന്നതാണ് ഹാജിയും, ബീവി  കൌസുംമയും ആയുള്ള വഴക്കിന്റെ കഥകള്‍. എന്നും ബഹളമാണ് എന്നൊക്കെ തുണി അലക്കാന്‍ വരുന്ന തങ്കമണി അമ്മയോട് പറയുന്നത് കേട്ടപോള്‍ എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല. ആരോടും  ഒന്നിനും പോവുന്നത് കണ്ടിട്ടില്ലാത്ത ഇത്ര സാത്വികാനായ ആ മനുഷ്യന്‍.... “ വാ തുറന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് മാപ്ല പറയ"….” അമ്മിയില്‍ അരച്ച് കൊണ്ടിരുന്ന തങ്കമണിയുടെ വാക്കിലും  എരിവും പുളിയും ചേരുന്നതായിട്ടെ അപ്പോള്‍ തോന്നിയുള്ളൂ. പിന്നെ ഹോളിവുഡ് വീഡിയോ ലൈബ്രറിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍, അവിടെ നിക്കുന്ന ചെക്കനാണ്  , മുതലാളിയുടെ കഥകള്‍ കൂടുതല്‍ വ്യക്തമാക്കി തന്നത്.

"മൂപ്പര്‍ക്കെ... എല്ലാ ദീസോം അന്തി മയങ്ങിയാ ഒരു പോക്കുണ്ടേ... അതാ തള്ളക്കും പിള്ളേര്‍ക്കും പിടിക്കനില്ല്യെ ..അതിന്റെ പേരിലാ ഈ തല്ലും വക്കാനവുമോക്കെ… ആ താഴെല്ലോന്റെ ഭാര്യ അവരടെ വീട്ടിലേക്കു താമസം മാറ്റി.. ഈ വാപ്പ ഇള്ളപ്പോ വീട്ടില്‍ നിക്കാന്‍ പറ്റില്ലാന്നു തീര്‍ത്തു പറഞ്ഞു 

“എവിടെക്കാ മൂപ്പെര്ടെ പോക്ക് എന്നറിയോ?  അത് നമ്മുടെ ഫാസ്റ്റ് പാസ്സന്ജര്‍ ഇല്ലേ … ആ പഴയ റോഡിലുള്ള പണിക്കത്തി .. ശവം … അവളെ എന്നും തൃശ്ശൂര് നൂണ്‍ ഷോവിനു കൊണ്ടോവുന്നതാ അങ്ങാടീലെ ചുള്ളന്മാരെ.. ഈ ഹാജിയാര്‍ക്ക് വേറൊന്നും കിട്ടിയില്ല.  അവടെ കസ്റ്റമേഴ്സ് അധികവും ആ ആര്യങ്ങാടീലെ ടീമോള”. ഇടയ്ക്കു കയറി വന്ന അഷ്രഫ് ഞങ്ങളുടെ പരദൂഷണ ചരട് മുറിച്ചു.

പിന്നെ കുറച്ചു ദിവസം അച്ഛനു ബുദ്ധി വന്നു മംഗലാപുരത്ത് എന്ജിനീരിങ്ങിനു കാശ് മുടക്കി ഒരു സീറ്റ്‌ ഒപ്പിച്ചു കയറ്റി വിട്ടത് , കെട്ടും കിടക്കയും പെറുക്കി , നാടിനോടും നാട്ടുവഴികളോട് ബൈ ബൈ പറഞ്ഞതും  അതിനു ശേഷം , ഇന്നുവരെ വര്‍ഷത്തിലൊരു , ഓണമോ വിഷുവോ അല്ലാതെ രണ്ടു ദിവസം അടുപ്പിച്ചു നാട്ടില്‍ കഴിയാനുള്ള അവസരം കിട്ടിയിരുന്നില്ല. അതിനിടക്കാണ്‌ കഴിഞ്ഞ മാസം രണ്ടും കല്പിച്ചു ഒരു പത്തു ദിവസം തുടര്‍ച്ചയായി ലീവ് എടുത്തതും നാട്ടിലേക്കു വന്നതും ..

ചിറ കാണണം എന്ന് പറഞ്ഞു മകനെയും കൂടി നടന്നപ്പോള്‍ നാട്ടുവഴികളിളുടെ ഒരു ചെറു യാത്രയായിരുന്നു മനസ്സില്‍ … നാട്ടിന്‍പുറം എന്നത് ഒരു സങ്കല്പായി മാറി എന്നത് വളരെ പെട്ടന്ന് മനസ്സിലായി . ചീറി പായുന്ന  ഇത്രയും വിദേശ കാറുകള്‍ ഒരുമിച്ചു വേറെ ഒരു ഇന്ത്യന്‍ സിറ്റിയിലും ഞാന്‍ കണ്ടിട്ടില്ല. പാടങ്ങളെല്ലാം മണ്ണിട്ട്‌ മൂടിയിരിക്കുന്നു (വെട്ടിനിരതലോക്കെ എന്തായോ ആവോ? ). ഹാജിയുടെ വീടിനടുത് എത്തിയപ്പോള്‍  കണ്ടത് വലിയ ആമ താഴിട്ടു പൂതിയ ഇരുമ്പു ഗേറ്റ് ആണ്. മുറ്റമോക്കെ കരിയില മൂടിയിരിക്കുന്നു. ആള്‍ താമസം ഇല്ലാതെ ആയിട്ടു ഒരു പാട് കാലമായ പോലെ. അപ്പോഴാണ് ചെക്കന് കിറ്റ്‌ കാറ്റ് തിന്നാന്‍ പൂതി കേറിയത്‌ . സുഗുണന്റെ കടയില്‍ അപ്പോള്‍ സുഗുണന്‍ മാത്രം . ”തമ്പ്രാന്‍ എന്നാ പോണേ?”.“ആ.. മൂന്ന് നാലു ദിവസം കൂടിയുണ്ട് ” “അവിടെ മാന്ദ്യം ഒക്കെ എങ്ങിനെ?” (ജോലി പോയാണോ വന്നത് എന്ന് വ്യംഗ്യം).“അങ്ങനെ വലിയ പ്രശ്നം ഒന്നുമില്ല സുഗുണാ … നാട്ടിലൊക്കെ ഇപ്പോള്‍ എന്താ വിശേഷം ”… “എവിടെ എന്താ വിശേഷം … ഇലെക്ഷന്‍ അല്ലെ … അതിന്റെ പുകില് ”.. “എന്താ സുഗുണാ , നമ്മടെ അഷ്റഫിന്റെ വീട്ടിലൊന്നും ആരും ഇല്ലേ?”

“ആ .. പൂട്ടി കിടക്കെയാ ”.. “അവരൊക്കെ ഓരോരോ സ്ഥലത്തല്ലേ .. ആ ഉമ്മ രണ്ടാമതോണ്ടേ കൂടെ തിരൂരങ്ങാടിയിലാ. മൂത്തോന്‍ കൊച്ചീലാ .. ഇത് വിക്കാന്‍ ഇട്ടിരിക്കാന്നു പറഞ്ഞു മീശ ഗോപാലന്‍ കുറച്ചു കാലം ആരെയൊക്കെയോ കൊണ്ട് കാണിക്കുന്ന കണ്ടിരുന്നു പിന്നെ അതും നിന്നു.. ഇപ്പ പക്ഷെ ആളും അനക്കവും ഒന്നും ഇല്ല. ഇപ്പൊ പിന്നെ എല്ലാം മാന്ദ്യം അല്ലെ ”…

“അപ്പൊ ഹാജിയോ? ” …

“ഓ.. അത് അറിഞ്ഞില്ല അല്ലെ .. അങ്ങേരെ ഭ്രാന്തു മൂത്ത് ആസ്പത്രീലാക്കി ഇപ്പൊ കൊല്ലം നാലാവുന്നു … ഇപ്പൊ ഒരു വിവരവും ഇല്ല. ആകെ ബഹളവും .. തല്ലും വഴക്കുംയിരുന്നു .. മൂപ്പര് തുണി ഉടുക്കാണ്ടെ ഒക്കെ ഇറങ്ങി ഓട്ടമായി..അതോടെ പിടിച്ചോണ്ട് ആസ്പതീലാക്കി.  അതാ എല്ലാവരും ഇവിടെ നിന്നും സ്ഥലം കാലിയാക്കിയത് …” “എന്നാ ഞാന്‍ ഇറങ്ങട്ടെ സുഗുണാ ”…

ചിറയുടെ മണം എന്റെം മോന്റെയും എല്ലാ മോഹവും അണച്ചു... കുളിക്കാന്‍ പോയിട്ട് വെള്ളം പോലും തൊടാതെ ഞങ്ങള്‍ തിരിച്ചു നടക്കുന്നത് പഴയ റോഡു വഴയാക്കിയത് വഴിയാക്കിയത് മനപ്പൂര്‍വം ആയിരുന്നു … പണിക്കത്തിയുടെ പുര നിന്നിടത് … യേശു വിളിക്കുന്നു … പെന്തകോസ്റ്റ് പ്രാര്‍ഥനാലയം … ദൈവവചനങ്ങള്‍. റോട്ടിലേക്ക് കയറിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി … ഹാജി പാടവരമ്പും കടന്നു വരുന്നുണ്ടോ എന്ന് …

ഞായറാഴ്‌ച, ഡിസംബർ 04, 2011

ഇവിടെ ആരാണ് നമ്മളെ ചതിക്കുന്നത്?

വികാരം തിളച്ചു മറിഞ്ഞു വിവേകത്തെ മൂടി വെക്കുമ്പോള്‍ നമ്മള്‍ ഒന്ന് ആലോചിക്കേണ്ട കാര്യം തന്നെയാണ്. പല രീതിയില്‍ വ്യാഖ്യാനിച്ചു എ ജി യെ ഒരു ഒന്നാം കിട ഒറ്റുകാരനായി ചാപ്പ കുത്തി കല്ലെറിഞ്ഞു കുരിശില്‍ ഏറ്റുമ്പോള്‍ നമ്മള്‍ അതിന്റെ  ചിന്തിക്കേണ്ട പല സുപ്രധാന വശങ്ങളും പൂര്‍ണമായും ത്രിണവല്ഗനിക്കുന്നു. കോടതി അദ്ദേഹത്തോട് ചോദിച്ച ചോദ്യം എന്താണ്? ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതല്ലെങ്കില്‍ എങ്ങിനെയാണ് ഉത്തരം നല്‍കേണ്ടത്?   ഇതൊക്കെ നമ്മള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? കോടതി അദ്ദേഹത്തോട് ചോദിച്ചത് അഥവാ ഈ ഡാം തകരാനുണ്ടായാല്‍ ഉള്ള സ്ഥിതി വിശേഷത്തില്‍ മറ്റു ഡാമുകള്‍ - ഇടുക്കി, കുളമാവ് എന്നിവ ഒഴുകി എത്തുന്ന അധിക ജലം താങ്ങി നിര്‍ത്താന്‍ മാത്രം ഉറപ്പുള്ളതാണോ എന്ന്... ഇവിടെ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.. അദ്ദേഹത്തിനു കോടതിക്ക് മുന്നില്‍ അസത്യങ്ങള്‍ പറയാന്‍ കഴിയില്ല... അത് പോലെ തന്നെ അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ നിലപാടുകള്‍ ആണ് എന്നതും.  ഇടുക്കിയിലെ വെള്ളം തുറന്നു വിട്ടു ഒരുക്കി വെച്ചാല്‍ അതിനു ഒഴുകി വരുന്ന അധിക ജലം താങ്ങാന്‍ ഉള്ള കഴിവുണ്ട് എന്നത് സത്യമല്ലേ. ഇനി അഥവാ ജലനിരപ്പ്‌ താഴ്ത്തിയിട്ടും ഇടുക്കിക്ക് താങ്ങാന്‍ കഴിയില്ല എന്ന് അദ്ദേഹം പറയുകയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഇടുക്കി ഡാമിന്റെ സുരക്ഷയെപറ്റിയായിരിക്കും. നമ്മുടെ കൈയ്യില്‍ എല്ലാവിധ നിയന്ത്രണവുമുള്ള ഇടുക്കിയുടെ സുരക്ഷയില്‍ നമുക്ക് എന്ത് കൊണ്ട് ആശങ്കയില്ല എന്നതും സ്വാഭാവികമായ ഒരു തുടര്‍ചോദ്യം ആയിരിക്കും. അത് കൊണ്ട് ഉത്തരങ്ങള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു തീര്‍ക്കാന്‍ അത്ര എളുപ്പമല്ല.

പക്ഷെ അവിടെ ഇടുക്കി ഡാം, മുല്ലപെരിയാറിന്റെ തകര്‍ച്ച താങ്ങാന്‍ ഒരുക്കി നിര്‍ത്തുക എന്നത് എത്രമാത്രം ഒരു പരിഹാരം ആയി കാണാന്‍ കഴിയും എന്ന് ഉന്നയിക്കാന്‍ നമുക്ക് കഴിയും... അവിടെയാണ് ശരിയായ രീതിയില്‍ വാദിച്ചു എടുക്കേണ്ടത്... അധികമായ വെള്ളം ഒഴുകി വരുന്നത് താങ്ങാനുള്ള ബാക്ക് അപ്പ്‌ ഡാം അല്ല ഇടുക്കി എന്നത് ഒരു വസ്തുത.. അത് കൊണ്ട് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടു അതിനെ ഒരുക്കി നിര്‍ത്തുമ്പോള്‍, ഇടുക്കി ഡാമിന്റെ ഉപയോഗം (വൈദ്യുതി ഉത്പാദനം ) നമ്മള്‍ കുരുതി കൊടുക്കുകയാണ്.. അത് ഒരു താല്‍ക്കാലിക നടപടി മാത്രമാണ്.. തകര്‍ച്ചയുടെ ആഘാതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന ഒരു താല്‍ക്കാലിക നടപടി.. അത് ഒരിക്കലും പ്രശ്ന പരിഹാരം ആയി വ്യാഖ്യാനിക്കാന്‍ പറ്റില്ല. അത് പോലെ തന്നെ മുല്ലപെരിയാരിനും മറ്റു ഡാമുകള്‍ക്കും ഇടയിലുള്ള ജനവാസസ്ഥാനങ്ങള്‍ ... അവയെ അവഗണിക്കുന്നത്... അത് പലരും പ്രകടിപ്പിച്ച ഒരു ആശങ്ക ആണ്.. ഈ രണ്ടു വാദങ്ങളും ഫലപ്രദമായി ഉന്നയിക്കാന്‍ സാധിച്ചാല്‍ ഇനിയും നമ്മള്‍ക്ക് ആശക്ക്‌ വകയുണ്ട്. ഇനി രണ്ടാമത്തെ കാര്യം, എ ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് അല്ല എന്ന വാദം... അത് ഗൌരവമായി പരിഗണിക്കേണ്ട ഒന്ന് തന്നെയാണ്.. അവിടെ സത്യം മനസ്സിലാക്കുവാനും യുക്തമായ നടപടി എടുക്കാനും സര്‍ക്കാരിനു അവകാശവും കര്‍ത്തവ്യവും ഉണ്ട്.

അതിനിടക്ക് ഈക്കാര്യമെല്ലാം എ ജിയുടെ തലയില്‍ കെട്ടി വെച്ച് തങ്ങളുടെ കടമകളില്‍ നിന്നും ഒളിച്ചോടാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായി ശങ്ക തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.. അത്തരത്തില്‍ ഒരു വ്യാപക പ്രചരണം മാധ്യമങ്ങളും ഏറ്റെടുക്കുന്നു. അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തു പരിശോധിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാതെ കൈ കഴുകി മാറാന്‍ ശ്രമിക്കുന്നതാണ് വലിയ ചതി.. അത് പോലെ തന്നെ സമരം എന്ന് പറഞ്ഞു ആഭാസകരമായ രീതിയില്‍ പ്രതിയോഗികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യുകയും മുതലെടുക്കുകയും ചെയ്യാവുന്ന രീതിയില്‍ അതി വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതും മറ്റൊരു കൊടും ചതിയാണ്.. അത് പ്രതിക്കൂട്ടിലേക്ക് നമ്മളെ തള്ളി നീക്കാനെ കാരണം ആവൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.... ഇവിടെ നമുക്ക് വേണ്ടത് നടപടിയാണ്.. അതിനെ മുന്‍നിര്‍ത്തി വിവേക പൂര്‍വ്വം രാഷ്ട്രീയ നേതൃത്വം ചുവടുകള്‍ വെച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് ... നിയമത്തിനു പോലും രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഈ പ്രശ്നത്തെ കൊണ്ടെത്തിക്കുകും. ദേശീയ മാധ്യമങ്ങള്‍ വഴി തമിഴ്നാട് ചരട് വലിക്കുന്നതും ആ രീതിയില്‍ ആണ് ... മലയാളികള്‍ അക്രമാസക്തരാവുന്നു എന്ന ധ്വനി വളരെ വ്യക്തമായിരുന്നു അത്തരം റിപ്പോര്‍ട്ടുകളില്‍.. അത് പൊതുജനാഭിപ്രായം നമുക്കെതിരാകുവാന്‍ കാരണം ആയേക്കാം ... അതാണ്‌ വന്‍ ചതി ... അക്ഷന്തവ്യമായ അപരാധം....


PS: ഈ രീതിയില്‍ വാദം നീങ്ങുന്നതില്‍ ഒരു അനുകൂല വശം ഉണ്ട്... അതായത് ഡാം തകര്‍ന്നാല്‍ ചെയ്യേണ്ട നടപടികള്‍ എന്ന ലൈനില്‍ വാദം നീങ്ങുന്നത്‌, ഡാം തകരും എന്ന സാധ്യത ഗൌരവതരവും സാധ്യമായതും ആണ് എന്നതിനെ അംഗീകരിക്കുന്ന മട്ടിലുള്ളതാണ്. അവിടെ നമുക്ക് ഒരു പിടി പിടിക്കാനുള്ള വഴി കാണാവുന്നതാണ്. ആ വാദം തമിഴ്നാട് എടുത്തു കളിച്ചാല്‍, അവര്‍ പരോക്ഷമായി ആ സാധ്യത അംഗീകരിക്കുന്നു എന്ന് നമ്മള്‍ വാദിക്കണം. അത്കൊണ്ട് ഡാം തകരില്ല എന്ന് അവര്‍ ഇത് വരെ ഉറപ്പിച്ചു പറഞ്ഞു പോരുന്നതിനെ അത് പൊളിക്കില്ലേ?

എന്തിനാണ് ഈ കൊലവെറിയോട് ഒരു കൊലവെറി?

ഈ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാ... കുലപതികള്‍ക്ക് ഒരു ചൊരുക്ക്... നിരാശാ കാമുകനെ താടിയും വളര്‍ത്തി കടാപ്പുറത്ത്‌ പാടി നടക്കാന്‍ മാത്രമേ അവര്‍ അനുവദിക്കൂ. അവനു വേറൊരു രീതിയിലും പ്രതികരിക്കാന്‍ അവകാശം കൊടുത്തു കൂടാ. അസഹിഷ്ണുത പല രീതിയിലാണ് പുറത്തു വിടുന്നത്. അവര്‍ അതിന്റെ കാവ്യ ഗുണവും സംഗീത രീതികളും അളന്നു കീറി അറുത്തു മുറിച്ചു മാര്‍ക്കിടുന്നു...  അതിന്റെ സൃഷ്ടാക്കളില്‍ ഒരാള്‍ പോലും ഇത് ഒരു മഹത്തരമായ സംഗീത സൃഷ്ടിയാണ് എന്ന്  എവിടെയും അവകാശപെട്ടിടുള്ളതായി കേട്ടിട്ടില്ല.. പിന്നെന്താണ് പ്രശ്നം? ഇത്  ഇന്നത്തെ കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍.... പ്രതിഫലനങ്ങള്‍ . അതിന്റെ പ്രതിനിധികളുടെ ആവിഷ്കരണം.. അത് ആ തലമുറയെ രസിപ്പിക്കുന്നു ... അവര്‍ ആഘോഷിക്കുന്നു.. ഇനി അടുത്ത തലമുറ... അവര്‍ക്കുമുണ്ടാവും അവരുടെ രീതികള്‍... ഇഷ്ടങ്ങള്‍  ആഘോഷങ്ങള്‍.. പ്രകടനങ്ങള്‍...  പ്രതികരണങ്ങള്‍..

ഇവിടെ പ്രശ്നം നമ്മള്‍ അടങ്ങുന്ന പഴുത്ത ഇലകളുടെ തലമുറ ആണ്.  നമ്മുടെ ഒക്കെ ലോകം കഴിഞ്ഞു, ഇത് അടുത്ത തലമുറയുടെയാ എന്ന് സമ്മതിച്ചു കൊടുക്കാന്‍ ഉള്ള മടി... നരച്ച മുടി, കാലഹരണപെട്ട പ്രമാണങ്ങള്‍, സങ്കല്പങ്ങള്‍, വിശ്വാസങ്ങള്‍ . അത് മുറുക്കി മാറോടടുക്കി പിടിച്ചിട്ടു ഇനി എന്ത് കാര്യം. നമുക്ക് വേണമെങ്കില്‍ അത് കാത്തു വെക്കാം... പക്ഷെ അങ്ങിനെയേ പുതു തലമുറയും ചിന്തിക്കാവൂ പ്രവര്‍ത്തിക്കാവൂ എന്ന് എന്തിനാണ് ഒരു നിഷ്കര്‍ഷ. ഇനി കളത്തില്‍ നിന്ന് കരക്ക്‌ കയറി അവരുടെ കളി മാറി നിന്ന് ആസ്വദിക്കുക... അല്ലെങ്കില്‍ കണ്ണും ചെവിയും പൊത്തി ഒരു മൂലക്കല്‍ സ്വസ്ഥമായി ചുരുണ്ട് കൂടുക. അവരുടെ അടുത്ത്  ജഡ്ജിയാവാന്‍ പോയി എന്തിനാ വെറുതെ നാണം കെടുന്നത്‌. "നോസ്ടാല്ജിയ" എന്നൊക്കെ പറഞ്ഞു വികാരം കൊണ്ടിട്ടു യാതൊരു കാര്യവുമില്ല. മനസ്സ് തുറന്നു വെച്ച് മാറ്റത്തെ മനസ്സിലാക്കുക.. ഉള്‍കൊള്ളാന്‍ ശ്രമിക്കുക. അവിടെ നല്ലത് ചീത്ത എന്നൊക്കെ വിധി പ്രസ്താവിക്കാനുള്ള അവകാശം ആരും ആര്‍ക്കും നല്‍കിയിട്ടില്ല. അതൊക്കെ അവരവരുടെ വിവേകത്തിനും ബുദ്ധിക്കും വിട്ടു കൊടുക്കുകയാണ് ഭേദം. നമുക്ക് ഇഷ്ടപ്പെടെണ്ടത് നമുക്ക് ഇഷ്ടപ്പെടാം... ഇല്ലെങ്കില്‍ വേണ്ട.


ഇനി മെല്ലെ തട്ടിന്‍ പുറത്തു നിന്നും  പഴയ സിഡികള്‍ പൊടി തട്ടി എടുത്തു ഹെഡ് ഫോണില്‍ കുറഞ്ഞ വോള്യത്തില്‍ വെച്ച്  നഷ്ട വസന്തത്തെ കുറിച്ച് വിലപിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട്  മാനസമൈനയെ,  പ്രാണസഖിയെ.. മാണിക്യ വീണ മീട്ടി, കടാപ്പുറത്ത്‌ ചങ്ക് പൊട്ടി പാടി വിളിച്ചു നടക്കാം ... അവിടെ കൊലവെറി കൊട്ടി തിമിര്‍ക്കട്ടെ ... അത് കഴിഞ്ഞാല്‍ പിറകെ വരുന്നവര്‍ വേറെ എന്തെങ്കിലും കൊണ്ട് വരും ആഘോഷിക്കാന്‍. അപ്പോള്‍ നമ്മള്‍ ഉണ്ടെങ്കില്‍ അതും നമുക്ക് കാണാം ... അവരോടൊപ്പം കൂടണം എങ്കില്‍ അതും ആവാം..

PS: കുറച്ചു കൂടി നന്നായി മാര്‍കെറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്തിനേക്കാള്‍ മുന്‍പ് ഇത്രയും വലിയ വിജയം മറ്റൊരു പാട്ടിനു കിട്ടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു... വിജയ്‌ ആന്റൊനിയുടെ "നാക്ക് മുക്ക്..."

വെള്ളിയാഴ്‌ച, ഡിസംബർ 02, 2011

ഈശ്വാരാ, തമിഴന്മാര് പറയുന്നതൊക്കെ ശരിയായിരിക്കണേ!!!

ഇതിനൊക്കെ ഇറങ്ങുമ്പോഴേ തോന്നിയിരുന്നു ... അല്ലാ വ്യക്തമായിരുന്നു... ഈ മുന്നില്‍ നിന്ന് നയിക്കുന്ന മഹാന്മാരൊക്കെ കാര്യം വരുമ്പോള്‍ മുട്ടിനിടിക്കുന്നവരാന്..മുണ്ടില്‍ പെടുക്കുന്നവരാന്.  പിറകില്‍ നിന്നും കുത്തുന്നവരാണ് എന്നെല്ലാം... എന്നിട്ടും നമ്മള്‍ യുദ്ധം ചെയ്തു ... മാമാങ്കത്തിലെ ചാവേറുകളെ പോലെ... ഇനിയും പറ്റാവുന്ന വിധത്തില്‍ അത് തുടരാം. ആര്‍ക്കെങ്കിലും എന്നെങ്കിലും നല്ല ബുദ്ധി ഉദിക്കുന്ന കാലം വരെ.....അതലെങ്കില്‍  ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെച്ച് തമിഴ്നാടിന്റെ വാദമുഖങ്ങള്‍ എല്ലാം 100% ശരിയായിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുക..നമ്മള്‍ ഇതുവരെ കരുതിയിരുന്നതും വാദിച്ചിരുന്നതും എല്ലാം നമ്മുടെ എ ജി സാര്‍ പറഞ്ഞ പോലെ, വെറും മാധ്യമ സൃഷ്ടി മാത്രമായിരിക്കണേ എന്ന് പ്രതീക്ഷിക്കുക... സുര്‍ക്കിയും ചുണ്ണാമ്പും ശങ്കര്‍ സിമെന്റ് പോലെ കട്ടക്ക് കട്ട ഡാമിനെ ഒരു  കേടുപാടും കൂടാതെ ചോളന്റെ കല്ലണ പോലെ കാലാകാലം തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം പോലെ നില നിര്‍ത്തി പോരട്ടെ എന്ന് പ്രാര്‍ഥിക്കാം. അതല്ലാതെ വേറെ വഴിയില്ല... നമുക്ക് നാട് ഭരിക്കാന്‍ ഉശിരുള്ള പെണ്ണുങ്ങള്‍ ഇല്ലാതെ പോയല്ലോ? ഈ ആണും പെണ്ണും കേട്ടവന്‍മാരല്ലാതെ...


ഏതായാലും ഒരു കാര്യം ഉറപ്പാണ് ... ഇവനൊക്കെ ഡല്‍ഹിയില്‍ പോയി വൈകുന്നേരം വരെ പാര്‍ലിമെന്റിന്റെ മുന്നില്‍ ഇരുന്നു നേരം പോക്കുന്നത് തിരിച്ചു കോട്ടയത്തും ഇടുക്കിയിലും മറ്റും വന്നിരിക്കാനുള്ള പ്രാണഭയം കൊണ്ടാണ് .... അല്ലാതെ ആ കാശും വോട്ടും മാത്രം നോക്കുന്ന ഗോസായിമാരും മദാമ്മയും കണ്ണ് തുറന്നു കടാക്ഷിച്ചു കാര്യങ്ങള്‍ ചെയ്തു തരും എന്ന് വിശ്വസിച്ചു കൊണ്ടല്ല.  ഇപ്പോഴും ഇറക്കുന്നുണ്ട് പ്രസ്താവനകള്‍, ഡല്‍ഹിയില്‍ നിന്നും... ദുബായില്‍ നിന്നും ഒക്കെ, മേയ്ക്ക് അപ്പും ഇട്ടു, ചുളിവു വീഴാത്ത തൂവെള്ള ഖദര്‍ ഉടുത്തു, അശ്ലീലം തുളുമ്പുന്ന മഞ്ഞ ചിരിയുമായി... ഒരു ഉളുപ്പുമില്ലാതെ. നാളെയും അവര്‍ ഇതുമാതിരി ആത്മാര്‍ഥത ഒട്ടും തോട്ടു തീണ്ടാത്ത പ്രസ്താവനകള്‍ ഇറക്കും....അവന്റെ ഒക്കെ കവിളത് ഹസ്തരേഖ പതിപ്പിക്കാന്‍ ഇവിടെയും സര്‍ദാര്‍ജിമാര്‍ ഉണ്ടാകുന്നത് വരെ... 

ഞായറാഴ്‌ച, നവംബർ 27, 2011

വാല്‍ മാര്‍ട്ടിനെ കണ്ടു വാലിനു തീ കൊടുക്കണോ?

ഏതു വിഷയമെടുത്താലും അതിനു രണ്ടു വശങ്ങള്‍ ഉണ്ടാവും എന്ന് നമുക്കെല്ലാം അറിയാം... പക്ഷെ അതിന്റെ ദോഷങ്ങള്‍ മാത്രം കണ്ടു കൊണ്ട് മാത്രം നമ്മള്‍ എപ്പോളും എന്ത് കൊണ്ട് പ്രതികരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ പറ്റാത്തത്.  വാള്‍മാര്‍ട്ടും ടെസ്കോയും വന്നാല്‍ ഇവിടുത്തെ പാവപ്പെട്ട ചെറുകിട കച്ചവടക്കാര്‍ കുത്ത് പാള എടുക്കും ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞു കൂകി വിളിക്കുകയാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും. അതിലെത്രത്തോളം സത്യമുണ്ട്? പുസ്തകത്തില്‍ വായിക്കുമ്പോള്‍ കിട്ടുന്ന പൊതു വിജ്ഞാനം പോലെ തന്നെ വിലപ്പെട്ട അറിവുകള്‍ നമുക്ക് കണ്ണ് തുറന്നു പിടിച്ചു കാണേണ്ട കാഴ്ചകള്‍ കണ്ടാല്‍ കിട്ടും എന്ന് ചിന്തിക്കുന്ന ഒരു സാധാരണക്കാരന്ശരിക്കും  ഇതൊരു വലിയ പ്രശ്നമായി തോന്നുന്നുണ്ടോ?  ഈ ടെസ്കോയും വാല്‍ മാര്‍ട്ടും വരുന്നതിനു മുമ്പായി റിലയന്‍സും ബിഗ്‌ ബസാറും ഒക്കെ വന്നപോഴും ഇതേ വാദമുഖങ്ങള്‍ നിരത്തി ബഹളം വെച്ചിരുന്നതല്ല നമ്മള്‍.. എന്നിട്ടെന്തു സംഭവിച്ചു?

കഴിഞ്ഞ ഒരു മൂന്നു കൊല്ലത്തിനിടക്ക് ഞാന്‍ താമസിക്കുന്ന നഗരത്തിലെ ഒരു ലേയൌട്ടില്‍ നാല് വന്‍കിട റീട്ടയില്‍ ഷോപ്പുകള്‍ തുറക്കപ്പെട്ടിരുന്നു. ബിര്‍ലയുടെ മോര്‍, ആര്‍ പീ ജിയുടെ  സ്പെന്സേര്സ്, റിലയന്‍സ്ഫ്രഷ്‌ , പിന്നെ ഹെരിറ്റേജ്  (കൂട്ടത്തില്‍ നീല്ഗിരീസിന്റെ കാര്യം വിട്ടു). ഈ ഷോപ്പുകള്‍ തുറന്ന സമയത്ത് ആ ലേ ഔട്ടില്‍ തന്നെ അവിടുത്തെ മൂന്ന് നാല് ലോക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് കടകള്‍ കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഉള്ള ചിലര്‍ നടത്തിയിരുന്നു... ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ ആ ലേ ഔട്ട്‌ വളരെ ഏറെ വലുതായി, പുതിയ അനവധി അപ്പാര്‍ട്മെന്റ്റ് കെട്ടിടങ്ങള്‍ വന്നു. റോഡുകള്‍ വികസിച്ചു. മറ്റു സൌകര്യങ്ങള്‍ വന്നു. 



ഇനി ഇന്നത്തെ സ്ഥിതി നോക്കാം, മുമ്പ് പറഞ്ഞ നാല് വന്‍കിട റീടെയില്‍ ഭീമന്മാരും അവരുടെ കടകള്‍ നല്ല ആമാതാഴിട്ടു പൂട്ടി മൂട്ടിലെ പൊടിയും തട്ടി പോയി. നീല്ഗിരിസ് പുതിയ ഒരെണ്ണം ഈയ്യടുത്ത് തുറന്നെങ്കിലും അന്നുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കെറ്റ് അടച്ചു പൂട്ടി.  അതെ സമയം സാധാരണ ചെറുകിട കട നടത്തിയിരുന്ന നമ്മുടെ ഇക്കമാരോ? ഒന്നിന് പിറകെ ഒന്നായി പതിനാലു ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകള്‍ ആണ് തുറന്നത്. നല്ല കച്ചവടവും നടത്തുന്നു. അത് കൊണ്ട് തന്നെ ടെസ്കോയും വാല്‍ മാര്‍ട്ടും മറ്റും വന്നാലും ഉപഭോക്താക്കളുടെ മനസ്സ് മനസ്സിലാക്കി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ചുക്കും വരാന്‍ പോകുന്നില്ല. ആ കടകള്‍ അധികവും നടത്തുന്നത് മാസ ശമ്പളത്തിന് ജോലി എടുക്കുന്ന ജീവനക്കാരല്ല, സ്വന്തം പണം മുടക്കി കച്ചവടം നടത്തുന്ന ബിസ്സിനെസ്കാരാണ്.  ഇത് താരതമ്യേന ബ്രാണ്ടുകളുടെ പുറകെ പോകുന്ന വന്‍ നഗരത്തിലെ സ്ഥിതി ആണെങ്കില്‍ കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ നില നില്‍ക്കുന്ന ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇതിലും വ്യത്യസ്ഥമാവും എന്ന് തോന്നുന്നുണ്ടോ? ഇവര്‍ക്കൊക്കെ പരിചിതമായ വന്‍കിട റീടെയില്‍ ഫോര്‍മാറ്റ് ചുരുക്കം ചില നഗരങ്ങളില്‍ മാത്രം ചിലവാവുന്ന ചരക്കാണ്... അവിടെ ഇപ്പോള്‍ നില നില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ കളിക്കുന്ന മേഖലകളില്‍ കളിക്കാന്‍ ഇവര്‍ക്ക് ശ്രമിച്ചാലും കഴിയില്ല. 


സിങ്ങും ആനന്ദ് ശര്‍മയും പറയുന്ന പോലെ ഒരു വലിയ വിപ്ലവം ഒന്നും നടക്കാന്‍ പോകുന്നില്ലെങ്കിലും, ഇത് കൊണ്ട് ചില്ലറ നേട്ടങ്ങള്‍ ഒക്കെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്ല ഉല്‍പ്പന്നങ്ങള്‍,  കൂടുതല്‍ ചോയ്സ്, കൃഷിക്കാര്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വില, കുറെ ചെറുപ്പക്കാര്‍ക്ക് റീടെയില്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍. ചെറുകിട കച്ചവടക്കാര്‍ക്ക് ജീവിച്ചു പോവാന്‍ ഉള്ള അവസരങ്ങള്‍ നിഷേധിക്കാനും പോവുന്നില്ല.  അത് തന്നെ വലിയ ആശങ്കകള്‍ക്കും വഴി നല്‍കുന്നില്ല.  പിന്നെ ആര് പേടിക്കണം? ഇടയ്ക്കു നിന്ന് കാശുണ്ടാകുന്ന ബനിയമാര്‍. അവര്‍ക്കാണ് നല്ല കൊട്ട് കിട്ടാന്‍ പോകുന്നത്. ഇപ്പോള്‍ ബഹളം വെക്കുന്ന എല്ലാവനും അവര്‍ക്ക് വേണ്ടിയാണ് ഓശാന പാടുന്നത്.

അതല്ലാതെ എന്താണ്?  കുത്തകവല്‍കരനതോടുള്ള എതിര്‍പ്പോ.. പിന്നെ പിന്നെ.. ഇങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു കാര്യം കൂടി പറയണം. ഇത് പോലെ തന്നെ തനി നാടന്‍  റീടെയില്‍ കുത്തകകള്‍ മുക്കിനും മൂലക്കും പടുക്കൂറ്റന്‍ സില്‍ക്ക് ഷോറൂമുകളും, വെടടിംഗ് സെന്ററുകളും, ജുവേല്ലറികളും, ഷൂ കടകളും,  പണ്ടം പണയകടകളും തുറന്നു കൂട്ടുമ്പോള്‍ എന്തേ ചെറുകിട കച്ചവടക്കാരുടെ പ്രശ്ങ്ങള്‍ പറഞ്ഞു ഇവര്‍ വാ തുറക്കുന്നില്ല. എന്താ അത് കുത്തക വല്‍ക്കരണം അല്ലേ?. അവര്‍ ചെറുകിട കച്ചവടക്കാരന്റെ വയറ്റത് അടിക്കുന്ന പോലെ ഒന്ന് വാല്‍ മാര്‍ട്ട് കാരന് അടിക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല

അത് കൊണ്ട് പുതിയ കാര്യങ്ങള്‍ വരുമ്പോള്‍, ദോഷ വശങ്ങള്‍ എല്ലാം ഒഴിവാക്കി, നിയന്ത്രണം വിട്ടു കളയാതെ സാധാരണക്കാരന് ഏതൊക്കെ രീതിയില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്ന് ആലോചിക്കുകഅല്ലാതെ അതിനെ തടയിട്ടു കുറച്ചു ദിവസം സഭ മുടക്കുകയും, ഹര്‍ത്താല്‍ നടത്തുകയും, പൊതു ജനങ്ങളെ ശല്യം ചെയ്യുകയും അല്ല. 

വ്യാഴാഴ്‌ച, നവംബർ 24, 2011

മാനവികതയുടെ കലാകാരന്‍


മീനചൂട് അതിന്റെ എല്ലാ രൂക്ഷതയിലും തിളച്ചു മറിയുമ്പോഴും വാഴചാലിലെ വെള്ളത്തിന്‌ നല്ല തണുപ്പ്. ആരവങ്ങളില്‍ നിന്നും തെല്ലു മാറിയിരുന്നു വെറുതെ ഒഴുകുന്ന വെള്ളത്തില്‍ ഒന്ന് സ്പര്‍ശിച്ചു എന്ന് വരുത്തി പാറയിലിരുന്നു. ഇവിടെ സ്വല്പം തണലുന്ടെങ്ങിലും ജനക്കൂട്ടം തിളച്ചു മറിയുന്ന വെയിലത്ത്‌ ക്യാമറക്കും താരങ്ങള്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നു. കാനോപ്പിക്ക് താഴെ കസേരയില്‍ ഇരുന്നു പരമാവധി വിനയത്തോടു  അലോസരപ്പെടുത്തുന്ന പ്രേക്ഷക വൃന്ദത്തെ പുഞ്ചിരിയോടെ നോക്കി ക്കാണുന്ന വിശ്വനാഥന്‍. ഇയ്യാള്‍ക്ക് ഭാവിയുണ്ട് . കാരവാനില്‍ കയറി ഇരിക്കാതെ ജനക്കൂട്ടത്തിനു നടുവില്‍ അപാര ക്ഷമയോടെ ഇരിക്കുന്ന താരം കുറച്ചൊന്നുമല്ല ഫാന്‍സിനെ ഉണ്ടാക്കിയെടുക്കുന്നത്‌. 


മൂന്നു മണിക്കൂറായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഒരു ഇന്റര്‍വ്യൂ വിഷു പതിപ്പിന്  അടുത്ത ലക്കത്തില്‍ തന്നെ തന്റെ പുതിയ സിനിമ വരുന്നതിനു മുമ്പായി കൊടുക്കണം എന്ന് അയാള്‍ തന്നെ വിളിച്ചു പറഞ്ഞാണ് കൊച്ചിയില്‍ നിന്നും അതി രാവിലെ തന്നെ ഇവിടെ എത്തിയത്.. ലോക്കഷനില്‍ ആണെങ്ങില്‍ പടം എടുക്കാന്‍ കൂടുതല്‍ സൌകര്യമാവും എന്നാണു അയാളുടെ ശിങ്കിടി രാജീവ്‌ പറഞ്ഞത്.

വേറെ എന്തൊക്കെയോ  പരിപാടികള്‍  ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ചാലക്കുടി വഴി വാഴച്ചാലില്‍ എതിയപ്പോലെക്കും സമയം ഒമ്പത് മണി.. ഇന്ന് ക്ലൈമാക്സ്‌ സീന്‍ ആണ് എടുക്കുന്നത് അത്രേ.. സംവിധായകന്‍ അതിന്റെ മൂഡ്‌ സൃഷ്ടിക്കാന്‍ ഇരിക്കുകയാണ് പോലും .. ഇനിയും ഹോട്ടലില്‍ നിന്ന് ലോക്കഷനില്‍ എത്തിയിട്ടില്ല. സൂപ്പര്‍ സ്റാര്‍ ഇനിയും ആയിട്ടില്ലാത്തത് കൊണ്ട് താരത്തിനു മൂഡ്‌ നേരത്തെ ആയി എന്ന് തോന്നുന്നു.

ഓടി നടക്കുന്നതിനിടയില്‍ തിരക്കൊതുക്കി രാജീവ്‌ അടുത്തേക്ക് വന്നു ..
"ചേട്ടാ.. ഒന്ന് ക്ഷമിക്കണം കേട്ടോ. പ്രതീക്ഷിക്കാതെ സ്ക്രിപ്റ്റില്‍ ചില ചേഞ്ച്‌ വരുത്തേണ്ടി വന്നു.. അത് കൊണ്ടാ സാര്‍ ഇനിയും വരാത്തത്... അല്ലാതെ മനപ്പൂര്‍വം വൈകിക്കുന്നതല്ല ... "

ചെറുക്കനും അതി വിനയം. കഴിഞ്ഞ ആഴ്ച ലോക്കഷന്‍ റിപ്പോര്‍ട്ട്‌ കവര്‍ ചെയ്യാന്‍ വന്നപ്പോള്‍ അവന്‍ ഒരു ഫോട്ടോയും കുറിപ്പും ഏല്പിച്ചിരുന്നു. പുതുമുഖങ്ങള്‍ എന്നാ പംക്തിയില്‍ കൊടുക്കാന്‍. അത്യാവശ്യം നന്നായി  മിമിക്രി കാണിക്കും, ടി വി യിലോക്കെ വന്നിട്ടുണ്ട് ... ഒന്ന് ചെറുതായി പുഷ് ചെയ്തു കൊടുത്താല്‍ രക്ഷപെട്ടു പോകുന്ന കേസ് ആണ് എന്ന് തോന്നുന്നു.. താരത്തിനും പയ്യനെ ഇഷ്ടമാണ്.. അന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. 

"ചേട്ടാ അടുത്ത ലക്കത്തില്‍ എങ്കിലും വരുത്താന്‍ ഒന്ന് നോക്കണേ?"
"ശ്രമിക്കാം രാജീവ്‌.. പുതിയ ആളുകള്‍ വരുന്നതാണ് ഞങ്ങള്‍ക്കും ഇഷ്ടം." രാജീവിന്റെ മുഖത്ത് പുഞ്ചിരി, കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

കഴിഞ്ഞ ആഴ്ച ഫോട്ടോയും കവറും കൊടുത്തപ്പോള്‍ എഡിറ്റര്‍ പുച്ഛത്തോടെ പറഞ്ഞതോര്‍ത്തു.. "ആര്‍ക്കൊക്കെ ഇപ്പോള്‍ സ്റാര്‍ ആവണം.. അഞ്ചടി പൊക്കം തികച്ചില്ല.. പോരാത്തതിനു മിമിക്രിയും.. മലയാളികളുടെ ഒരു ഗതികേടേ.."

"പാവമാ സാറേ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടു പോയ്കോട്ടേ.. അല്ലെങ്ങില്‍ എന്നും ഇവനൊക്കെ സഹ സംവിധായകന്റെ സഹായി ആയി അങ്ങ് പെട്ട് പോകും, ആ തിരുവല്ലക്കാരനെ പോലെ."

"ശരി ശരി .. നോക്കാം .. എന്തെങ്ങിലും തടഞ്ഞോ?" പത്രാധിപരുടെ വെടല ചിരി.

അവധി ദിവസമായിരുന്നത് കൊണ്ട് ആള്‍ക്കൂട്ടം പതിവിലും കൂടുതല്‍.. വാഴച്ചാല്‍ കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ ആണ് അധികവും.. അപ്പോഴാണ്‌ തിരക്കില്‍ നിന്നും അല്പം മാറി നിന്നിരുന്ന  ആ മധ്യ വയസ്ക്കനെ ശ്രദ്ധിച്ചത്.. പരിചിതമായ മുഖമാണല്ലോ.. എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നില്ല.. ക്ഷീണിത ഭാവം, നര കയറിയ താടി മീശ ... ആരാണപ്പാ.. ഓ സലിം വെട്ടത് .. പഴയ സംവിധായകന്‍, മരുമകന്റെ സെറ്റില്‍ വന്നതായിരിക്കും. കുറെ കാലമായി തീരെ ആക്ടിവ് അല്ലായിരുന്നല്ലോ ... അത് കൊണ്ടാണ് എളുപ്പം ഓര്തെടുക്കതിരുന്നത്..

എന്റെ കൂടെ രാജീവിനെ കണ്ടോണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അദ്ധേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു...

"മോനെ ഒന്ന് വിളിച്ചു ചോദിക്ക് .. കുറെ ദിവസമായി ഞാന്‍ നടക്കുന്നു .. എന്റെ നമ്പര്‍ കണ്ടാല്‍ അവന്‍ ഫോണ്‍ എടുക്കില്ല..."

 "ഇക്ക ഞാന്‍ എന്ത് ചെയ്യാനാ.. ഇക്കയോട് തന്നെ സാര്‍ പല വട്ടം പറഞ്ഞതല്ലേ ഒന്നും ചെയ്യാന്‍ പറ്റില്ലാന്നു .. പിന്നെ എന്തിനാ ഇക്ക സമയം കളയനെ.."

 "ന്നാലും എന്റെ മോനെ.. ഒന്നൂല്ലേലും ഞാന്‍ ഓന്റെ മാമ അല്ലേട ..  അവനെ സിനിമ എടുക്കാന്‍ പഠിപ്പിച്ചത് ഞാന്‍ അല്ലെ.. അതെങ്കിലും അവന്‍ ഓര്‍ക്കണ്ടാതല്ലേ.. "

"അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം .. സാര്‍ ഇപ്പൊ വലിയ സൂപ്പര്‍ സംവിധായകന്‍ ... ഇക്കയാണേ കടം കൊണ്ട് നിന്ന് തിരിയാന്‍ പറ്റാത്ത സ്ഥിതിയിലും .. ഇതൊക്കെ ഇക്കാടെ കൈയ്യിലിരുപോണ്ടാല്ലെന്നു സാര്‍ പറഞ്ഞാ എന്താ തെറ്റ് ..  സാറിനിപ്പോള്‍ നിന്ന് തിരിയാന്‍ പറ്റാത്ത പോലെ പണിയാ.. അതിനെടെക്കെ സൌജന്യം എന്നൊക്കെ പറഞ്ഞാ എന്ത് ചെയ്യും... ഇക്കാ തന്നെ പറയു .. ഇക്ക ഒരു കാര്യം ചെയ്യ്, ഇന്ന് പോ മറ്റന്നാ വാ.. അന്ന് പാക് അപ്പാ.. അപ്പോഴേക്കും ഞാന്‍ പറഞ്ഞു വെക്കാം..ഇപ്പൊ ഇക്കയെ കണ്ടാ സാറിന്റെ ഉള്ള മൂടും പൂവും .. പിന്നെ ഞാങ്ങക്കിട്ടാ ..."

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മുഖത്ത് ഇചാഭംഗം ..

"ആളെ മനസ്സിലായോ .. പഴയ പുലിയാ.. എന്ത് ചെയ്യാനാ രണ്ടു പടം പൊട്ടി. ഇപ്പൊ തല പോക്കാന്‍ പറ്റാത്ത കടവും. ഇപ്പൊ കുറച്ചു നാളായി പഴയ കാര്യവും പറഞ്ഞു സാറിന്റെ പിറകെയാ.. ഓസില്‍ ഒരു പടം ചെയ്തു കൊടക്കാന്‍. സാറിന്റെ പേര് പറഞ്ഞാലല്ലാതെ കാല്‍ കാശ് മാര്‍കെറ്റില്‍ നിന്ന് കിട്ടില്ല .. അതാ സ്ഥിതി. വീണു പോയില്ലേ. സാറിനെ ഉമ്മയെക്കൊണ്ടോക്കെ കൊറേ വിളിപ്പിച്ചു .. സാര്‍ ആരാ മോന്‍. ഇപ്പൊ ഫോണും എടുക്കതായി ..ഈ നെലക്ക് പോയാ.. അങ്ങേര്‍ക്കു താമസിയാതെ ഈ വെള്ളച്ചാട്ടത്തില്‍ ചാടുകയെ നിവര്‍ത്തി ഉള്ളൂ. ഒരു കണക്കിന് നോക്കിയാ പാപമാ ചേട്ടാ ഞാന്‍ ചെയ്യുന്നത്.. ഇന്ന് തന്നെ ഷൂട്ടിംഗ് കഴിഞ്ഞു പാക് അപ്പാ .. മറ്റന്നാള്‍ അങ്ങേരു വന്നാല്‍ പോടീ പോലും ഇവിടെ കാണില്ല .. പക്ഷെ എന്ത് ചെയ്യാന്‍.. ഇങ്ങേരെ ഇവിടെ കണ്ടാല്‍ സാര്‍ ഇങ്ങോട്ട് വരില്ല .. പിന്നെ ഒക്കെ ചുറ്റികളിയാവും .. " 

വേച്ചു വേച്ചു പോവുന്ന സലിമിനെ ആള്‍ക്കൂട്ടം വിഴുങ്ങി ..

"രാജീവേ ഞാന്‍ എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് വരാം.. അപ്പോഴേക്കും സാര്‍ എത്തുമായിരിക്കും.

"ചേട്ടനെന്തിനാ വെളിയില്‍ പോയി കഴിക്കുന്നെ. നമ്മുടെ ചോറായിക്കാണും... "

 രാജീവിന്റെ സ്നേഹം കൂടി വരികയാ..

 "ബാലേട്ടാ.. ഒരാള്‍ കൂടിയുണ്ട് .. സ്പെഷ്യല്‍"  മെസ്സ് ടേബിളിനു മുന്‍പിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ രാജീവ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 


പ്ലേറ്റില്‍ പകര്‍ന്നു വെച്ചിരിക്കുന്നു ചൂട് ചോറും കറികളും ..

" ഇതാണോ ആള്... ഇത് നാമ്മടെ ആളല്ലേ. ചെട്ടനിങ്ങോട്ടിരിക്ക്... ഇന്ന് പാക് അപ്പ്‌ ആയതു കൊണ്ട് ചിക്കനും മീനും ഉണ്ട് .."

 ബാലേട്ടന്റെ സൌഹൃദം. മീനചൂടില്‍ ചൂടുള്ള ഭക്ഷണം..ഇതാദ്യമായല്ല ബാലേട്ടന്റെ ലൊക്കേഷന്‍ മെസ്സില്‍ .. എട്ടു പത്തു കൊല്ലം മുമ്പ് രാജീവിനെ പോലെ ബാലേട്ടനും ഫോട്ടോയും ബയോഡാട്ടയുമായി വന്ന സംഭവം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ ഒരു തമാശ തോന്നി ... ഇനിയൊരു നാളില്‍ മറ്റൊരു മെസ്സ് ടേബിളിനു പിന്നില്‍  തലേക്കെട്ടുമായി രാജീവും.

രാജീവിന്റെ മൊബൈല്‍ ചിലച്ചു .. ഇരുന്നിടത്ത് നിന്നെനീട്ടു കൊണ്ടാണ് ഫോണ്‍ എടുത്തത്‌ തന്നെ

 'സാര്‍ ... പോയി സാര്‍ .. വന്നു സാര്‍... ചെയ്തു സാര്‍ ... ഇല്ല സാര്‍ ... സോറി സാര്‍... ഇപ്പൊ വിളിക്കാം സാര്‍..." ഫോണ്‍ മടക്കിയപ്പോഴാണ്  അടക്കി പിടിച്ച ശ്വാസം തന്നെ വിട്ടത്.

" സാര്‍ അവിടുന്ന് ഇറങ്ങി ... ഇപ്പോള്‍ തന്നെ ചേട്ടനോട് കൂടി ഇരിക്കാം ന്നാ പറഞ്ഞത് ..."

കൈ കഴുകി തുടച്ചു വെപ്രാളത്തില്‍ ഓടുന്നു രാജീവിന്റെ പിറകെ തന്നെ വെച്ചു പിടിച്ചു ... അപ്പോഴേക്കും കാര്‍ വന്നു നിന്ന് പുറത്തിറങ്ങിയ കൂളിംഗ് ഗ്ലാസും ഫാബ് ഇന്ത്യ കുര്‍ത്തയും .. പത്തു പതിനഞ്ചു കൊല്ലമായി യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്ന രൂപം.  നന്നായി കോതി വെച്ച  നീളന്‍ മുടിയില്‍ നരയുടെ ചെറിയ ലാഞ്ചന മാത്രം.. ആര് വര്ഷം കൊണ്ട് പതിനാലു ഹിറ്റുകള്‍..  സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ആവശ്യം പോലെ... നല്ല കാലം ..

"വിഷു പതിപ്പല്ലേ .." കണ്ട പാടെ ചോദ്യം "ഒരു മിനിട്ടേ... രാജീവ്‌ .. എല്ലാം ഓക്കേയല്ലേ? "

"സാര്‍ ഷോട്ട് റെഡിയാ  ... വിശ്വനാഥന്‍ സാര്‍ വെള്ളത്തിലേക്ക്‌ ചാടുന്ന സീനല്ലേ ആദ്യം."

"ഓ ഞാനത് പറയാന്‍ മറന്നു ...സീക്വേന്സില്‍ ഒരു ചെറിയ മാറ്റം ... വിശ്വനാഥന്‍ ചാടുന്ന സീന്‍ അടുത്തത്.. ഇപ്പൊ ആദ്യം നമുക്ക് ആ കുട്ടീടെ ഷോട്ട് എടുക്കണം. ബാബു എന്നെ വന്നു കണ്ടിരുന്നു.  അയാള്‍ക്ക് കുട്ടിയെ ഒരു തമിഴ് സിനിമ തീര്‍ക്കാന്‍ കൊണ്ട് പോവണം എന്ന് പറഞ്ഞ.. മറ്റേ ഷോട്ട് പിന്നെ എടുക്കാം വിശ്വനാഥന്‍ അവിടെ നിക്കട്ടെ .. അയാളോട് പറഞ്ഞാ മതി.. ആ രാജുവിനോടും  പറഞ്ഞേക്ക് ..അയാള്‍ ആംഗിള്‍ ശരി ആക്കട്ടെ  ...  പെട്ടന്നാവട്ടെ .. ഉം വേഗം.. quick quick ."

രാജീവിന്റെ കാലുകള്‍ക്ക് വീണ്ടും ചിറകുകള്‍ മുളച്ചു ..."ആ മാത്യു, നമുക്ക് അങ്ങോട്ടിരിക്കാം." തണലില്‍ ഒരുക്കിയ മറ്റൊരു കനോപ്പിക്ക് കീഴിലേക്ക് നടക്കുമ്പോള്‍ കുറച്ചപ്പുറത്ത്‌ വിശ്വനാഥന്റെ മുമ്പില്‍ തല ചൊരിഞ്ഞു നില്‍ക്കുന്ന രാജീവ്‌.. താരത്തിന്റെ സ്വതവേ ചുവന്ന മുഖം വീണ്ടും തുടുത്ത പോലെ ... തിടുക്കത്തില്‍ എഴുന്നേറ്റു  കാരവനെ ലകഷ്യമാക്കി പോകുന്നത് കണ്ടു ... പിന്നാലെ രാജീവും ... വീണ്ടും ഒരു നൂറു സാറേ സാറേ വിളിയുമായി..

"നമുക്ക് തുടങ്ങാം മാത്യു ... വിഷു പതിപ്പല്ലേ .. അപ്പോള്‍ എന്റെ ചെറുപ്പക്കാലത്തെ വിഷു സ്മരണകള്‍ വെച്ചു തുടങ്ങാം.. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന ഞാന്‍ എല്ലാ മതാഘോഷങ്ങളും ആഘോഷിക്കാറുണ്ട് .. തികച്ചും സെകുലര്‍ ആയി... ആ ആങ്കിളില്‍ ഒന്ന് രണ്ടു പാരാ എഴുതാം അല്ലെ.. ഒരു പാട് അംഗങ്ങളുള്ള ഒരു വീടാണ് എന്റേത്, തികച്ചും സാധാരണക്കാരായ... പ്രൊഫൈല്‍ നിങ്ങള്ക്ക് ഞാന്‍ തരേണ്ടല്ലോ അല്ലെ.. പിന്നെ ഒരു ബില്‍ഡ് അപ്പ്‌ ആയി, കഴിഞ്ഞ കാലം ഒന്നും മറക്കാത്ത .. വേരുകള്‍ മറക്കാത്ത, എന്നൊക്കെ ഒന്ന് സ്‌ട്രെസ് കൊടുക്കാന്‍ നോക്കിയേക്കു."

 " ഓ  നോക്കാം.. അതിനെന്താ,  അത് നന്നാവും.." തലയാട്ടിക്കൊണ്ട് തന്നെ പറഞ്ഞു.

" അത് കഴിഞ്ഞാല്‍ സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്ന ആങ്കിളില്‍ ഒന്ന് പോലിപ്പിചെക്ക്.. പക്ഷെ സൂപ്പര്‍ സ്ടാരുകല്‍ക്കെതിര് വരുന്ന ഒന്നും എഴുതി പിടിപ്പിചെക്കല്ല്.. നാളെയും ഡേറ്റ് ചോദിച്ചു ചെല്ലെണ്ടാതാണ്.. അവര് തമ്മിലുള്ള എന്റെ നല്ല ബന്ധത്തെ പറ്റി ഒന്ന് രണ്ടു വരി കുറിക്കാന്‍ മറക്കണ്ട."


"അത് കഴിഞ്ഞാല്‍ പിന്നെ ഈ സിനിമയുടെ തീം അതിനെ പറ്റി.. ഈ കഥയില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന നഷ്ടപ്പെട്ടു പോവുന്ന ബാല്യത്തെ പറ്റി.  ഒരു മാനവികതയുടെ പെര്സ്പെക്ടീവില്‍ ... ഈ കഥയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കില്‍ പെട്ട് ബാല്യം നഷ്ടപ്പെട്ട് പോകുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മ നൊമ്പരങ്ങള്‍ ആണ് ... പ്രതിപാദിക്കുന്നത്.. മാത്യു ഇതിലെ കുട്ടിയെ കണ്ടിട്ടുണ്ടോ .. amazing  ടാലെന്റ്റ്‌ .. നമ്മുടെ ബേബി ചാന്ദിനി ഉണ്ടായിരുന്നില്ലേ അതിന്റെ അനിയത്തിയാ... നാല് വയസ്സേ ആയിട്ടുള്ളൂ ... എന്നാലും എന്താ അഭിനയം ...  ആ പിന്നെ ടൈറ്റില്‍ .. അതും എനിക്ക് ഒരു സജ്ജെഷന്‍ ഉണ്ട് - മാനവികതയുടെ കലാകാരന്‍ - എങ്ങനെ കൊള്ളാമോ?."

ഇത്തവണ ഒരു തലയാട്ടില്‍ ഒതുക്കി. അതിനിടക്ക് വീണ്ടും രാജീവ്.

"ഒരു സെകണ്ടേ ...എന്താ രാജീവ്.. എല്ലാം ഓകെയല്ലേ"

 "വിശ്വനാഥന്‍ സാര്‍ ചൂടായാ പോയത്..  രാവിലെ പത്തു മണി മുതല്‍  ഇരിക്കുന്നതാ... "

"അവനോടു പോയി പണി നോക്കാന്‍ പറയു... അവന്‍ സൂപ്പര്‍ സ്റാര്‍ ആയിട്ട് അവന്റെ സൌകര്യത്തിനു എടുക്കാം .. കഴിഞ്ഞ രണ്ടു പടം പച്ച തൊട്ടിട്ടില്ല  എന്ന് ഇനി കാണുമ്പോ ഓര്‍മിപ്പിച്ചാല്‍ മതി .. പിന്നെ .."

രാജീവ് വീണ്ടും തല ചൊരിഞ്ഞു കൈയ്യിലെ ക്ലിപ്പ് ബോര്‍ഡില്‍ നോക്കി.

"ഇനിയെന്താ പ്രശ്നം.. അയാള്‍ ഷോട്ട് ആവുമ്പോഴേക്കും  വന്നോളും..."

"അടുത്ത സീന്‍.. സാര്‍.. ആ കുട്ടിയെ വെള്ളച്ചാട്ടത്തില്‍ ... അത് വെള്ളം കണ്ടതെ ഒരേ കരച്ചിലാ .. പിന്നെ എങ്ങിനെ നടുവിലേക്ക് ... "

 "രാജീവ്, തന്നോട് പറഞ്ഞ കാര്യം ചെയ്‌താല്‍  മതി .. ഭാരിച്ച കാര്യം ആലോചിക്കേണ്ട ... അതിന്റെ തന്തക്കു ഒരു കുഴപ്പവുമില്ല .. പിന്നെ തനിക്കെന്താ പ്രശ്നം .. അത് കുറച്ചു നന്നായി കരയണം .. എന്നാലെ ആ സീനിനു ഒരു സ്വാഭാവികത കിട്ടൂ ...ഒന്നും രണ്ടുമല്ല രൂപ അഞ്ചു ലക്ഷ്മാ ആ തന്ത കഴുവേറി എണ്ണി വാങ്ങിക്കുന്നത്. ആ വിശ്വനാഥന് പോലും അത്ര കൊടുക്കുന്നില്ല .. അരയിലെ കെട്ടുന്ന ആ കയറോന്നു  സൂക്ഷിച്ചാല്‍ മതി. വെള്ളച്ചാട്ടത്തിന്റെ നടുവില്‍ തന്നെ കുട്ടിയെ കെട്ടണം .. ഇപ്പൊ പ്രേക്ഷകന് ഒരു വിധം തൃക്കോക്കെ മനസ്സിലാവും ... നല്ല സ്വാഭാവികത വേണം. പിന്നെ കയറു ഫ്രേമില്‍ വരാതെ കമ്പോസ് ചെയ്യാന്‍ പറയണം.  അത് കൊണ്ട് നിക്കുന്നവര്‍ ഒക്കെ കുറച്ചകലെ നിക്കാന്‍ പറഞ്ഞാല്‍ മതി... പിന്നെന്താ ലാസ്റ്റ് ഷോട്ട് അല്ലെ കുട്ടിയെ വെച്ച്.. ഹ ഹ .. ഇനി ഒരു അപകടം വന്നാലെന്താ... കയറു പിടിച്ചു തനിക്കു നിക്കാന്‍ പേടി ഉണ്ടെങ്ങി ആ സ്ടണ്ട് മാസ്റെരോട്  പറഞ്ഞാല്‍ മതി അയാള്‍ കയറു പിടിക്കുന്ന കാര്യം നോക്കിക്കോളും... ആ ഇനി എന്താ തല ചൊരിഞ്ഞു നിക്കണേ .. വേഗം പോയി ഷോട്ട് റെഡി ആക്കെടോ ...ആ വേഗം "

 "ആ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് .. ആ ടൈറ്റില്‍ .. മാനവികതയുടെ കലാകാരന്‍... കറക്ടല്ലേ "