വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വാര്‍ത്ത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ഏപ്രിൽ 12, 2014

റണ്‍ ബോബി റണ്‍

എല്ലാവരും ബോബി ചെമ്മണ്ണൂ രിനെ കളിയാക്കിച്ചിരിച്ചിരുന്നു ... ഒരു ദിവസം അദ്ദേഹം രഹസ്യമായി നമ്മളെ നോക്കിയും .ചിരിക്കുന്നുണ്ടാവും.  കല്യാണ്‍ ജുവല്ലറി , മലബാർ ഗോൾഡ്‌,  മണപ്പുറം ഗോൾഡ്‌  തുടങ്ങിയ ബ്രാൻഡുകൾ കോടിക്കണക്കിനു രൂപയും മുടക്കി - അമിതാബ് ബച്ചൻ, ഐശ്വര്യാറായി, കരീനാ കപൂർ, വിക്രം തുടങ്ങിയ വൻകിടതാരങ്ങളെ കൊണ്ട് വരികയും അതിനു മുകളിൽ  കോടികൾ പരസ്യത്തിനുവേണ്ടി മുടക്കുകയും ചെയ്തിട്ടും ജനശ്രദ്ധ നേടാൻ പാട് പെടുമ്പോൾ, സ്വയം ഒരു ബ്രാണ്ടായി നിക്ഷേപം നടത്തി അതിലൂടെ  മുതൽ മുടക്കിനും എത്രയോ ഏറെ അനുപാതത്തിൽ എല്ലാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശക്തമായ സാന്നിദ്ധ്യമാവാൻ സാധിച്ച അദ്ദേഹത്തിന്റെ ചാതുര്യത്തിനു മുമ്പിൽ നമിക്കുകയാണ് വേണ്ടത്. പല വിധത്തിലുള്ള നൂതനമായ മാർഗങ്ങളിലൂടെ വ്യക്തികളും ബ്രാൻഡുകളും ഇന്നത്തെ മീഡിയ യുഗത്തിൽ ഏതു രീതിയിലും സ്പേസ് കിട്ടാൻ പെടാപ്പാട് പെടേണ്ടി വരുന്ന സമയത്താണ് ഇത് എന്ന് കൂടി ഓർക്കണം. ഏത് കൊച്ചു കുട്ടിയ്ക്കും ഇപ്പോൾ ബോബി ചെമ്മ ണ്ണൂർ ആരാണ് എന്ന് ചോദിച്ചാൽ നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും. അതിന്റെ കൂട്ടത്തിൽ തന്റെ ബിസിനസ് സംരംഭങ്ങൾക്കും അദ്ദേഹം പകരുന്ന വാല്യുവും മറക്കരുത്..

അദ്ദേഹം ബോബി ചെമ്മണ്ണൂർ എന്ന പെർസനാലിട്ടിയ്ക്ക് ചുറ്റും നടത്തുന്ന ബ്രാൻഡ് ബില്ടിംഗ് ഒന്ന് പരിശോദിക്കാം  ബിസിനസ് ഭാഷയിൽ പറയുമ്പോൾ "ബ്രാൻഡ്‌ എമിനെന്സ്" മുതൽക്കൂട്ടുകയാണ് ഈ പ്രവർത്തിയിലൂടെ അദ്ദേഹം  ലക്ഷ്യമാക്കുന്നത്. നമ്മുടെ നാട്ടിൽ ഏറെ നാളുകളായി ഉൽപന്നം  അല്ലെങ്കിൽ സർവീസ് എന്ന തലത്തിൽ മാത്രമല്ല വ്യക്തികളെ ആധാരമാക്കിയും വളരെ ഫലപ്രദമായി  ബ്രാൻഡ് ബില്ടിംഗ് നടക്കുന്നുണ്ട്. ദേശീയ തലത്തിൽ നോക്കിയാൽ രാഷ്ട്രീയത്തിൽ നരേന്ദ മോഡിയും അരവിന്ദ് കേജ്രിവാളും ഒക്കെ വളരെ കാര്യക്ഷമമായ രീതിയിൽ നിർമിതി നടത്തിയ ബ്രാൻഡുകൾ ആണ്. കേരളത്തിലാണെങ്കിൽ - മാതാ അമൃതാനന്ദമയി, കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി,  ജോസ് മാവേലി... തുടങ്ങി വിവിധ മേഖലകളിലായി  അനവധി വ്യക്തികളിൽ കേന്ദ്രീകൃതമായി വളരെ ഫലപ്രമായ രീതിയിൽ എമിനെന്സ് ബില്ടിംഗ് നടന്നിട്ടുണ്ട്.. രാഷ്ട്രീയത്തിലാകട്ടെ ഏറ്റവും ഒടുവിലത്തെ അതിന്റെ  ഉദാഹരണങ്ങളാണ് ഡോ:ബെന്നെറ്റ് അബ്രഹാമും ക്രിസ്റ്റി ഫെർണാണ്ടസ്സുമൊക്കെ ...

ഇനി ഓരോ ബ്രാൻഡ്‌ ബില്ടിംഗ് ശ്രമങ്ങൾക്കും മുമ്പായി ആരെയാണ് ഇത് കൊണ്ട് ടാർഗെറ്റ് ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകും എന്നത് കൂടി നമ്മൾ മറക്കരുത്. ഒരു ബ്രാണ്ടും എല്ലാവർക്കും വേണ്ടി നിർമിക്കപെടുന്നില്ല. അത് കൊണ്ട് തന്നെ ആരെയാണ് അഭിസംബോധന ചെയ്യുന്നത് എന്നുള്ള വ്യക്തമായ ധാരണയോടെ ആയിരുക്കും സമീപിക്കുന്നത്. അവരെ നേരായ വണ്ണം പ്രൊഫൈൽ അനുസരിച്ച് സ്ലൈസ് ചെയ്ത് ആ ഉപഭോക്തൃ സംഘത്തിനു അനുയോജ്യമായ വിധത്തിൽ ബ്രാണ്ടിനെ പരുവപ്പെടുത്തി എടുക്കുന്നു . പിന്നെ ഘട്ടം ഘട്ടമായി അവരുടെ ശ്രദ്ധ പിടിച്ചെടുക്കുക,  എന്നിട്ട് അവരുടെ മനസ്സിലേക്ക് അവരുടെ സങ്കൽപ്പങ്ങളും പ്രതീക്ഷകളും അനുസരിച്ച് വളരെ ശ്രദ്ധാപൂർവ്വം നിർമ്മിതി നടത്തിയ ബ്രാണ്ടിനെ പറ്റിയുള്ള ഒരു സങ്കപ്പം ദൃശ്യങ്ങളായും  മുദ്രണം ചെയ്യുക  ...

ഇനി ബിസിനസ് പെർസ്പെക്റ്റീവിൽ നിന്നും നോക്കാം .. അദ്ദേഹം ഇത് കൊണ്ട് കെട്ടിപ്പൊക്കി ക്കൊണ്ട് വരുന്ന ഈ ബ്രാൻഡ് എമിനൻസ് ഒക്കെ തന്റെ പ്രോടക്റ്റ്/ സർവീസ് മേഖലകളിൽ ജസ്റ്റിഫൈ ചെയ്യാൻ കഴിയില്ല എങ്കിൽ ഇത് കൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല എന്ന് സാരം.. ചുരുക്കി പറഞ്ഞാൽ ക്വാളിറ്റി, ഡിസൈൻ, വാല്യൂ തുടങ്ങിയ എല്ലാ ആറ്റ്രിബ്യൂറ്റ്സും ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ തന്നെ ആയിരിക്കണം .. എന്നാലെ ഈ ഒരു പ്രയത്നം അതിന്റെ ഫലം കാണൂ ..

ഇപ്പറഞ്ഞ കാര്യങ്ങൾ ഒക്കെ എന്റെ പുറത്തുനിന്നുള്ള നിരീക്ഷണങ്ങളെ ആധാരമാക്കിയുള്ള അനുമാനങ്ങൾ ആണ്.. വാസ്തവവുമായി അതിനു ബന്ധം ഉണ്ടാവണം എന്നില്ല...

ഇനി ഒരു കാര്യം പറയട്ടെ ...പലരും ശ്രമിക്കുന്ന പോലെ  ബോബി ചെമ്മണ്ണൂരിനെ സന്തോഷ്‌ പണ്ഡിറ്റുമായി ഉപമിക്കുന്നത് വലിയ അബദ്ധമാവും .. എന്തെന്നാൽ ഒറ്റ നോട്ടത്തിൽ ക്രേസി എന്ന് തോന്നുമെങ്കിലും അദ്ദേഹം ചെയ്യുന്ന ഓരോ കാര്യങ്ങളും ചേർത്തു വെച്ചു നോക്കിയാൽ അതിലൊരു തുടർച്ച കാണാൻ കഴിയും .. ശ്രീ ബോബി ചെമ്മണ്ണൂർ ചുമ്മാ വസന്ത് ആണ്ട് കമ്പനി വസന്തനെ പോലെ പോസ് ചെയ്യുകയോ, അറ്റ്ലസ് രാമചന്ദ്രനെ പോലെ ടാഗ് ലൈൻ വൊയ്സ് ഓവർ കൊടുക്കുകയോ അല്ലാ ചെയ്യുന്നത്.. അദ്ദേഹം ഒന്നൊന്നായി ഒരു ബ്രാൻഡ് കെട്ടിപ്പടുത്തു കൊണ്ട് വരികയാണ്..  ഇനി അദ്ദേഹം കൊടുക്കുന്ന സന്ദേശങ്ങൾ എന്തൊക്കെയാണ്. രക്ത ദാനം .. സ്പോര്ട്സ് വികസനം ... അങ്ങിനെ സമൂഹത്തിന്റെ മനസാക്ഷിയിൽ സജീവമായി നില നില്ക്കേണ്ട വിഷയങ്ങൾ തന്നെയല്ലേ ഓരോന്നും.. ആദ്യമൊക്കെ ഞാനും കളിയാക്കി ചിരിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു .. എന്നാൽ ഇപ്പോൾ ഇല്ല .. 

തിങ്കളാഴ്‌ച, ജൂൺ 11, 2012

ആചാരങ്ങള്‍, സദാചാരങ്ങള്‍, വ്യഭിചാരങ്ങള്‍

പല വഴിക്ക് ചര്‍ച്ചകള്‍ പോയിട്ടുള്ള ഒരു വിഷയം തന്നെയാണ് എന്നാലും അതിന്റെ ചില വശങ്ങള്‍  കൂടി പരിശോധിക്കേണ്ടാതായി തോന്നുന്നത് കൊണ്ടാണ് ഈ കുറിപ്പ്. ഇവിടെ നടന്നിട്ടുള്ള ഈ ജനുസ്സില്‍ പെട്ട പല സംഭവങ്ങളെ പറ്റിയും കേട്ടുകേള്‍വിയും, മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും,  ചര്‍ച്ചകളില്‍ വായിച്ചിട്ടുള്ള അഭിപ്രായങ്ങളും ഒക്കെ കൂട്ടിവെച്ചു ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് കുറിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തെടുത്തു അതിനു പിറകിലുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍, അവസ്ഥകള്‍ എന്നിവ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ,  സാമാന്യവല്ക്കരിച്ചു  പലപ്പോഴും അതീവ ലാഘവത്തോടെ  ചര്‍ച്ച ചെയ്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അടുത്ത വിവാദങ്ങളിലേക്ക് കടന്നു പോവുന്ന പ്രവണത നമ്മള്‍ ഇവിടെയും തുടരുന്നു. 

ഇത്തരം സംഭവങ്ങളില്‍ ആത്മാര്‍ഥതയോടെ  ഇടപെടുന്ന ചില വ്യക്തികള്‍  ധരിച്ചു വെച്ചിരിക്കുന്ന ഒരു കാര്യമുണ്ട്...... തങ്ങള്‍ സമൂഹത്തില്‍ കാണുന്ന ദുഷിച്ച പ്രവണതകളോട്  പ്രതികരിക്കുക മാത്രമാണ് എന്ന്...അങ്ങിനെ പരിപൂര്‍ണമായും വിശ്വസിച്ചു കൊണ്ടാണ് ചിലരൊക്കെ ഇടപെടുന്നതും പ്രവര്‍ത്തിക്കുന്നതും. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരേണ്ട രണ്ടു ചോദ്യങ്ങള്‍ ഉണ്ട്. ഇങ്ങിനെ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശം ആര് നല്‍കി, അല്ല അഥവാ അവകാശം സ്വയം  കല്പ്പിച്ചെടുതിരിക്കുകയാണെങ്കില്‍, ഇത്തരത്തില്‍ കായികമായി ആക്രമിച്ചു കൊണ്ടാണോ പ്രതികരിക്കേണ്ടത്... ഈ രണ്ടു ചോദ്യങ്ങള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ സ്വയം ചോദിച്ചു ഒരു ഉത്തരം  കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് ഈ വളര്‍ന്നു വരുന്ന സാമൂഹ്യപ്രശ്നതിന്റെ പരിഹാരത്തിലെക്കുള്ള വഴി തുറക്കും എന്നെനിക്കു തോന്നുന്നു.

അങ്ങിനെ പറയുമ്പോഴും ഇത്തരത്തിലുള്ള "സദാചാര കുതുകികള്‍" വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് എന്നും, അവരെ മുന്‍നിര്‍ത്തി കളിക്കുന്ന "ഗജപോക്കിരികള്‍" ആണ് ഇത്തരത്തിലുള്ള മിക്ക സംഭവങ്ങള്‍ക്ക് പിറകിലും എന്ന യാഥാര്‍ത്ഥ്യം നാം പരിഗണിക്കേണ്ടതാണ് അങ്ങിനെയിരിക്കെ  ഇവിടെ സംഭവിക്കുന്നതെന്താണ്, ഞാനും നിങ്ങളും മാധ്യമങ്ങളും സമൂഹവും കൂടി, വലിയ തോതില്‍ ഒരു സാമാന്യവല്‍ക്കരണം നടത്തി, ആ സാമൂഹ്യദ്രോഹികള്‍ക്ക് "സദാചാര പോലീസ്" എന്നൊരു ബ്രാണ്ടിട്ടു സംഘടിക്കുവാനും ഒളിച്ചു കഴിയുവാനും ഒരു കൂടാരവും, ആവരണവും ഒരുക്കി കൊടുക്കുന്നു.. ഈ സദാചാരപോലീസ് എന്ന ബ്രാന്‍ഡ് തന്നെ അവര്‍ക്ക് മതം, രാഷ്ട്രീയം തുടങ്ങിയ സംഘ ബലത്തിന്റെ കുടക്കീഴിലേക്ക്‌ നുഴഞ്ഞു കയറാന്‍ അവസരം കൊടുക്കുന്നു. ആ അവരണങ്ങള്‍ അവര്‍ക്ക് ഒരു സംരക്ഷണം ആയി മാറുന്നു... ആരും ന്യായീകരിക്കാനില്ലാത്ത അത്തരം ക്രിമിനലുകളുടെ പിറകില്‍ രാഷ്ട്രീയ കക്ഷികളും മത നേതൃത്വവും അണിനിരക്കുന്നു.

ഇനി ഇതിന്റെ മറുവശം കൂടി നമുക്ക് പരിശോധിക്കാം. അങ്ങേതലക്കല്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ യാതൊരു  പ്രതികരണ ശേഷിയും കൂടാതെ നിസ്സന്ഗത പുലര്‍ത്തുന്ന മറ്റൊരു കൂട്ടത്തെയാണ്. തന്റെ കണ്‍  മുന്നില്‍ നടക്കുന്ന ഇതു അതിക്രമവും ചൂഷണവും അനീതിയും കണ്ടില്ല എന്ന് നടിച്ചു താനും തന്റെ കുടുംബവും എന്ന ചെരുവട്ടത്തില്‍ ലോകത്തെ ഒതുക്കി കഴിയുന്ന മറുപക്കത്തെ... അവിടെയാണ് നമ്മള്‍  ഒരു വഴി കണ്ടതെണ്ടത്... അതിക്രമങ്ങളുടെ പല്ലും നഖങ്ങളും പറിച്ചെടുക്കാന്‍  ശ്രമിക്കുമ്പോള്‍, നട്ടെല്ല് നഷ്ടപ്പെടാതെ നോക്കാനുള്ള വഴി. 

ഇത്തരത്തിലുള്ള അക്രമങ്ങളെ ചെറുക്കുന്ന നമ്മള്‍ അത് പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യേണം.. ഈയ്യിടെ പെണ്ണിര എന്ന പുസ്തകം വായിച്ചപ്പോള്‍ അതില്‍ ഒരു സഹോദരി ബ്രോഡ്‌വെയില്‍വെച്ച് തന്നെ ആക്രമിച്ച സാമൂഹ്യദ്രോഹിയെ കണ്ടിട്ടും പ്രതികരിക്കാത്ത പൊതുജനം പറഞ്ഞ ഒരു കാര്യവും അതോടു കൂടിയുള്ള ഒരു മറുപടിയും ഒന്ന് പരാമര്ശിക്കെണ്ടാതായിട്ടുണ്ട്.  അവിടെ കൂടി നിന്നിട്ടും ആ പ്രശ്നത്തില്‍ ഇടപെടാതിരുന്ന ജനങ്ങളോട് ആ സഹോദരി നിങ്ങള്‍ എന്ത് കൊണ്ട് ഇതില്‍ ഇടപെടില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഭാര്യയും  ഭര്‍ത്താവും ആയുള്ള പ്രശ്നമാണ് എന്ന് വിചാരിച്ചാണ് ഇടപെടാതിരുന്നത് എന്നാണു. അവിടെ അവര്‍ അതിനു തിരിച്ചു ചോദിച്ചു "സ്വന്തം ഭാര്യയെ ആയാലും തെരുവിലിട്ട് ഒരാള്‍ക്ക്‌ മര്‍ദ്ദിക്കാന്‍ അനുവദിക്കാമോ?".  അവിടെ ആണ് ചില വേര്‍തിരിവുകള്‍ നമ്മള്‍ മനസ്സിലാക്കി വെക്കേണ്ടത്. എവിടെയാണ് സ്വകാര്യത  അവസാനിക്കുന്നത്. എവിടെയാണ് സാമൂഹ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനിടയിലുള്ള അതിര്‍രേഖ മനസ്സിലാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള പാകതയും അറിവും നമ്മള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക്  പകര്‍ന്നു കൊടുക്കേണ്ടതാണ്.  

അത്പോലെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റും എന്ന് കരുതുന്നത്, സമൂഹത്തിലെ എല്ലാവരെയും നമുക്ക് മാറ്റാന്‍ പറ്റും എന്നുള്ള ധാരണ വെച്ചു പുലര്‍ത്തുന്നത് പോലെ നടപ്പിലാക്കാന്‍ പറ്റാവുന്ന ഒരു കാര്യമല്ല. പക്ഷെ നമ്മുടെ നാട്ടില്‍ മാറി വരുന്ന ചില സാഹചര്യങ്ങളേക്കുറിച്ചും അവബോധം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതും, പലപ്പോഴും ഒരളവു വരെ ഈ പ്രശ്നങ്ങള്‍ "ഒഴിവാക്കുന്നതിനു" വഴിയൊരുക്കും.  "കരുതല്‍" വെച്ചു പുലര്‍ത്തുക എന്ന് പറയുമ്പോള്‍ പലരും "മനുഷ്യാവകാശം" "വ്യക്തിസ്വാതന്ത്ര്യം" എന്ന് പറഞ്ഞു എന്റെ നേര്‍ക്ക്‌ വരും എന്നെനിക്കു അറിയാം, എന്നിരുന്നാലും അവനനവ്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ചില  അവസ്ഥകളെ പറ്റി ഒരു കരുതല്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നെ എനിക്കഭിപ്രായമുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലെക്കായി ഒരു സാഹചര്യത്തിന്റെ ഉദാഹരണം കൂടി പരാമര്‍ശിച്ചു നിര്‍ത്തട്ടെ. ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയാല്‍ പോലീസ് ആദ്യം തപ്പുന്നത് ആ പ്രദേശത്തെ ഓട്ടോക്കാരനെയും, ചുമടെടുത്തു കഴിയുന്നവനെയും ഒക്കേയാണ്... അങ്ങിനെ വരുമ്പോള്‍ അസമയങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ "വള്‍നറബിള്‍" ആയ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ആ പ്രദേശത്തുള്ള ഓട്ടോക്കാരന്റെയും, ചുമട്ടുകാരന്റെയും മനസ്സില്‍ നാളെ ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ സ്റെഷനില്‍ കയറി ഇറങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത ഉണ്ടാവും എന്ന് കരുതാതിരിക്കാമോ... നിര്‍ഭാഗ്യവശാല്‍ ഈ നാട്ടില്‍ നില നില്‍ക്കുന്ന സാഹചര്യം അതാണേ... അത് വിചാരിച്ചു അവരെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ആവില്ല...  അവിടെയാണ്  ഞാന്‍ പറഞ്ഞ, സാമാന്യവല്‍ക്കരണം നടത്താതെ സാഹചര്യങ്ങള്‍ കൂടി പരിശോദിച്ചു അഭിപ്രായം പറയുന്നതിന്റെ പ്രസക്തി... 

വാല്‍ക്കഷ്ണം 
ഓട്ടോക്കാരന്‍, ചുമട്ടുകാരന്‍ എന്ന് പറഞ്ഞത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൌണ്ട് റിയാലിറ്റി, വെച്ചു മാത്രമാണ്, അല്ലാതെ എന്റെ മനസ്സിലെ ദുഷ്ടലാക്ക്‌ വെച്ചിട്ടല്ല... എപ്പോഴും എന്ത് സംഭവിച്ചാലും ഏമാന്മാര്‍ ആദ്യം കയറി ഇറങ്ങുന്നത് ഈ പാവങ്ങളുടെ നെഞ്ചാതാണ്... ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളി എന്നൊരു ഇരയെക്കൂടി കൂടുതലായി കിട്ടിയിട്ടുണ്ട്... അല്ലാതെ ദ്രവ്യം ഉള്ളവന്മാരുടെയും, നേതാക്കന്മാരുടെയും കതകില്‍ മുട്ടാന്‍ ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ ഒരു ഏമാനും തയാറാവില്ല 

ശനിയാഴ്‌ച, മേയ് 26, 2012

ഇനി ശവക്കല്ലറകള്‍ സംസാരിക്കട്ടെ ... ജീവിച്ചിരിക്കുന്ന ശവങ്ങളും

വര്‍ഷം തോറും കേരളത്തിലെ പല കവലകളിലും പല പേരുകള്‍ കൊത്തി വെച്ചിട്ടുള്ള കെട്ടി ഉയര്‍ത്തിയിരുന്ന സ്മൃതി മണ്ഡപങ്ങളില്‍ ചില ദിവസങ്ങളില്‍ പുഷ്പാര്‍ച്ചനകള്‍ നടക്കാറുണ്ട്... അതിനു മുമ്പില്‍ ഇടതും, വലതും, രണ്ടും കേട്ടതുമായി ഓരോ രാഷ്ട്രീയ കക്ഷികളുടെയും പ്രാദേശിക സംസ്ഥാന നേതാക്കള്‍ അവരില്‍ ചിലരുടെയെങ്കിലും പേരുകള്‍ ഉരുവിട്ട് ഈറന്‍ മിഴികളും, തുടിക്കുന്ന നെഞ്ചുമായി, അവര്‍ വിശ്വസിച്ച സ്നേഹിച്ച പ്രസ്ഥാനത്തെ വളര്‍ത്താനുള്ള നിരന്തര പോരാട്ടത്തില്‍ ജീവത്യാഗം നടത്തിയ അവരുടെ ഉജ്ജ്വല സ്മരണകളില്‍ "അവരുടെ പോരാട്ടം പാഴാവില്ല..." എന്ന പ്രതിജ്ഞ പുതുക്കാറുണ്ട്... രക്തസാക്ഷിയും ബാലിദാനിയും ഒക്കെയുമായി അവരുടെ പേരില്‍ ഫണ്ട് പിരിക്കാരുണ്ട്, അവരില്‍ പലരുടെയും പേരില്‍  ബസ് വൈറ്റിംഗ് ഷെഡ്‌ മുതല്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ വരെ കെട്ടിയുയര്‍ത്താറുണ്ട്. അവരുടെ പഴയകാല സഹയാത്രികര്‍ക്ക് പലര്‍ക്കും,  അവരുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ചുവരില്‍ തൂക്കിയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ നിറം മങ്ങി ചിതലെടുതുവെങ്കിലും, അവരെക്കുറിച്ചുള്ള  സ്മരണകള്‍ വര്‍ണശോഭമാണ് എന്നതും ഒരു വാസ്തവമാണ്. പലരെയും അവരുടെ ഉറ്റവരും, കുടുംബങ്ങളും മറന്നുവെങ്കിലും പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരെയും അവര്‍ പ്രസ്ഥാനതിനു വേണ്ടി ചെയ്ത ത്യാഗങ്ങളെയും മറക്കാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷെ ഇങ്ങനെയൊക്കെ പറയുമ്പോഴും ഈ വീരസ്മൃതികള്‍ പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ചില "ത്യാഗങ്ങളെ" കേരളത്തില്‍ ഇന്നേ വരെ ഒരു രാഷ്ട്രീയ കക്ഷിയും പൊതു വേദിയില്‍ സ്മരിച്ചിട്ടില്ല... ഇന്ന് വരെ...  ജീവന്‍ നല്‍കിയ ചരിത്രങ്ങള്‍ തങ്ക ലിപികളില്‍ പാര്‍ട്ടികള്‍ കോടി നിറ വ്യതാസമില്ലാതെ രേഖപ്പെടുത്തുമ്പോള്‍, പിന്നാമ്പുറത്ത് പൊതു സമൂഹത്തിന്റെ കണ്‍വെട്ടത്തിനും അപ്പുറം ചവറ്റു കോട്ടയില്‍ ഇട്ടു ഒളിപ്പിച്ചു വെച്ചു സ്വകാര്യ സംഭാഷണത്തില്‍ മാത്രം ഹുങ്കോടെ പറഞ്ഞിരുന്ന കുത്തിയും വെട്ടിയും വെടിവെച്ചും പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടി  ജീവന്‍ എടുത്തു കൊണ്ടിരുന്ന  ധീര യോദ്ധാക്കളുടെ നാമധേയങ്ങളും  ചരിത്രങ്ങളും.. പക്ഷെ എന്ത് കൊണ്ടോ പാര്‍ട്ടി സൂക്തങ്ങള്‍ ആരും അവര്‍ക്ക് വേണ്ടി രചിച്ചില്ല... അവരുടെ ഫോട്ടോകള്‍ ഒരു പാര്‍ട്ടി ഓഫീസുകളിലെ ചുവരുകളിലും തൂങ്ങിയില്ല, അവര്‍ക്ക് വേണ്ടി കവലകളില്‍ സ്മൃതി മണ്ഡപങ്ങള്‍ ആരും പണിതില്ല..

അവര്‍ക്കും കൊടുക്കണ്ടേ പുഷ്പാര്‍ച്ചന? അവരുടെ സ്മൃതികളുടെ ഇടയിലും ഉയരേണ്ടെ.. "ഇടിവാള്‍ സുര" സ്മാരക വായനശാലയും,  "പിച്ചാത്തി പരമു" സ്മാരക കല്യാണ മണ്ഡപവും ഒക്കെ...

പക്ഷെ കാലം അതിനു മാറ്റം വരുത്തുകയാണ് എന്ന് തോന്നുന്നു..  കടും തുടി എടുത്തു പാണന്മാര്‍ അവിടെയും ഇവിടെയും ഇടുക്കിലും മുടുക്കിലുമായി, അപദാന സര്‍വസ്വങ്ങളുമായി. തല പൊക്കി തുടങ്ങിയിരിക്കുന്നു. പുത്തൂരം വീട്ടിലെയും ആറ്റുംമണംമേലേയും പയറ്റി തെളിഞ്ഞ ചേകവന്മാര്‍ പടവാള് കൊണ്ട് ചുരിക തലപ്പ്‌ കൊണ്ടും തലകള്‍ കൊയ്തെടുത്തു രചിച്ച വീരഗാഥകളും മാമാങ്ക ചരിതങ്ങളുടെയും തുടര്കഥകള്‍... എണ്ണി എണ്ണിക്കൊണ്ട്  ഒന്നൊന്നായി തച്ചും, വെടിവെച്ചും, കുത്തിയും കൊയ്തെടുത്ത  തലകളുടെ വീരകഥകള്‍..  നമ്മുടെ മുന്നിലേക്ക്‌ എത്തി തുടങ്ങിയിരിക്കുന്നു... ഓരോരോ പാര്‍ട്ടി ഭക്തന്മാരുടെയും സിരകളില്‍ ചോര തിളക്കാന്‍.. കൊട്ടേഷന് ആളും അര്‍ത്ഥവും  അന്വേഷിക്കാന്‍ പാര്‍ട്ടികളെ അധികം മിനക്കെടുത്താതെ, ചോര തുടിക്കുന്ന ആയിരം ആയിരം പടയാളികള്‍ കത്തിയും തോക്കുമായി ഇനിയുള്ള ഒപ്പരെഷനുകള്‍ക്ക് വീര്യം പകരാന്‍ പടക്കളത്തിലേക്ക് ഇറങ്ങാന്‍ ഈ വീര ഗാഥകള്‍ പ്രചോദനമാകട്ടെ..

അതിനു വേണ്ടി കാലത്തിന്റെ കരിയില മൂടിയ വീരഗാഥകളുമായി,  ഇനി ശവക്കല്ലറകള്‍ പലതും സംസാരിച്ചു തുടങ്ങട്ടെ ... ജീവിച്ചിരിക്കുന്ന ചില "ശവങ്ങളിലൂടെ"യാണെങ്കിലും... ചോര വീണ മണ്ണില്‍ ഉയരുന്ന പൂമരങ്ങളെ പോലെ ചോര വേഴ്ത്തിയ കോമരങ്ങളും ഉയരട്ടെ ... ഉറഞ്ഞു തുള്ളട്ടെ


ഞായറാഴ്‌ച, ഫെബ്രുവരി 05, 2012

നമുക്ക് തൂങ്ങാന്‍ വിവാദക്കുരിശുകള്‍

ഇതാ യേശു വിപ്ലവകാരിയോ അല്ലയോ.... വിവാദങ്ങള്‍ക്കായി നാക്ക് നീട്ടിയിരിക്കുന്നാ പണിയില്ലാ മലയാളിക്ക് മുമ്പില്‍ സഖാവ് മറ്റൊരു എല്ലിന്തുണ്ട് കൂടി നീട്ടിയെറിഞ്ഞിരിക്കുന്നു.. അത് വന്നു നിലം മുട്ടും മുമ്പേ ചാടി എടുത്തു കടിപിടി കൂടാന്‍ പ്രബുദ്ധ കേരളത്തിന്റെ പങ്കപ്പാടുകള്‍... എന്തൊക്കെ കാണിച്ചു പൊതുജന കഴുതയെ മയക്കി ഇരുത്തും എന്ന് കരുതിയിരിക്കുന്ന മാധ്യമ കുറുക്കന്മാര്‍ അത് പഞ്ഞകാലത്തെ ചാകരയാക്കുന്നു. പൊന്നാങ്ങള പടമായാലും വേണ്ടില്ല നാത്തൂന്‍ കാറിക്കരയണതു കാണണം എന്ന മട്ടില്‍ തീയാളാന്‍ എണ്ണയൊഴിച്ച് വിടുന്ന "രാഷ്ട്രീയ മിത്രങ്ങള്‍" (കക്ഷി രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല എന്നതാണ് വാസ്തവം... അവരൊക്കെ ഒരു വലിയ കുടുംബമാണ്.. നീ എന്റെ പുറം ചൊറിയു ഞാന്‍ നിനക്ക് ചൊറിഞ്ഞു തരാം എന്ന് പറഞ്ഞു ഈ കറക്കു കമ്പനി കൊണ്ട് നടത്തുന്ന കള്ളക്കൂട്ടം). അനാവശ്യ വിവാദങ്ങളില്‍ പുര കത്തിക്കുംബോഴല്ലേ അവര്‍ക്ക് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു കഴുക്കോല്‍ ഊരാന്‍ പറ്റുകയുള്ളൂ.

നമ്മുടെ ഒക്കെ വിലപ്പെട്ട സമയം അപഹരിച്ചു കൊണ്ട് ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ട് വരുന്ന വിവാദങ്ങളില്‍, തൊണ്ണൂറ്റി ഒമ്പത് ശതമാനവും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതുണ്ടാവുന്നതുകൊണ്ട്  യാത്രൊരു പ്രയോജനവും ഇല്ലാത്ത അനാവശ്യ വിഷയങ്ങളില്‍ ആണ്. എന്നിരുന്നാലും അങ്ങിനെ പറഞ്ഞു അവയെ എല്ലാം തീര്‍ത്തും അവഗണിക്കാനും സാധിക്കില്ല. ഇതിനെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യം ഇത്തരം അനവസരത്തിലുള്ള പ്രയോജനരഹിതമായ വിവാദങ്ങള്‍ കൊണ്ട് ഇത് സൃഷ്ടിക്കുന്നവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്ത് എന്നാതാണ്.. ഒറ്റ നോട്ടത്തില്‍ അനാവശ്യം എന്ന് തോന്നുന്നുന്ടെകിലും ഇത്തരം പല വിവാദങ്ങളുടെയും പിറകില്‍ വ്യക്തമായ ഒരു അജണ്ട ഉണ്ട്..കാതലായ പ്രശ്നങ്ങളില്‍ നിന്നും സാമാന്യ ജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് ഏറ്റവും അധികം വിവാദങ്ങള്‍ ചമയ്ക്കപ്പെടുന്നത് എന്നതാണ് വാസ്തവം. പഴകി പതിഞ്ഞ ഒരു ചാണക്യതന്ത്രം.

ഇനി "വിപ്ലവകാരിയായ യേശു" എന്ന വിവാദം തന്നെ എടുക്കാം. ഈ ഒരൊറ്റ വിവാദം കൊണ്ട് സഖാവ് പല മരങ്ങള്‍ക്കൊരുമിച്ചാണ് കല്ലെറിഞ്ഞിട്ടുള്ളത്.  ആദ്യമരം പിറവത്തെ വോട്ടര്‍ തന്നെ..പിന്നെ അപ്പുറത്ത് പാര്‍ട്ടി കോണ്‍ഗ്രസ്‌, അതിന്റെ അപ്പുറത്ത് ആസ്പത്രി ഉടമകള്‍... അങ്ങിനെ പോകുന്നു കളികള്‍. ഒന്നാലോചിച്ചു നോക്കൂ, വികസനം, അഴിമതി, സാമൂഹ്യ നീതി, തുടങ്ങിയ വിഷയങ്ങളെ പറ്റി വേവലാതിപ്പെടേണ്ട പിറവം വോട്ടര്‍ ഇനി എന്ത് ചര്‍ച്ച ചെയ്യും? പ്രസ്ഥാനതിലുണ്ടാവുന്ന മൂല്യ ശോഷണത്തെ പറ്റിയും, വിഭാഗീയതയെ പറ്റിയും, നയ രൂപീകരണത്തെ പറ്റിയും ഒക്കെ ചര്‍ച്ച ചെയ്യേണ്ട പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ ഇപ്പോള്‍ മുഖ്യ വിഷയം എന്താവും? ഒരു പാട് ശ്രമഫലമായി മെല്ലെ മെല്ലെ ന്യൂസ്‌ റൂമിലും സൈബര്‍ ലോകത്തും ചര്‍ച്ചകളുയര്‍ത്തി പൊതുജനശ്രദ്ധ തങ്ങളുടെ സമരങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന നര്സുമാര്‍ ഇപ്പോള്‍ ആരായി?.... ഇനി ബൈബിളില്‍ മുങ്ങി തപ്പിയും, മൊഴിയും മറു മൊഴിയും വ്യാഖ്യാനിച്ചും വിവാദ ലഹരിയില്‍ മുഴുകി കേരള സമൂഹത്തിനു കുറച്ചു നാള്‍ ആറാടാം. ഇനി  എങ്ങിനെ ഒക്കെ ചര്‍ച്ച ചെയ്താലും കടിപിടി കൂടിയാലും,  യേശു ഒരു വിപ്ലവകാരിയാണോ അല്ലെയോ എന്ന വിഷയത്തില്‍ ഏതായാലും ഒരു  തീരുമാനം ആര്‍ക്കെങ്കിലും  എടുക്കാന്‍ പറ്റുമോ?  അവിടെയാണ് ട്രാപ് വെച്ചിരിക്കുന്നത്..

അത് പോലെ തന്നെയാണ് മറ്റു വിവാദ നിര്‍മാതാക്കളുടെയും, സംഭവം കൂടെ നിന്ന് കൊഴുപ്പിക്കുകയും, എതിര്‍ത്ത് നിന്ന് ആക്രമിച്ചു വഷളാക്കുകയും ചെയ്യുന്ന തല്‍പ്പരകക്ഷികളുടെയും ഉദ്ദേശ ലകഷ്യങ്ങള്‍. ഇതിനിടയില്‍  കാണുന്ന ഒരു അപകടകരമായ പ്രവണത എന്തെന്നാല്‍ മുമ്പൊക്കെ നിരുപദ്രവകാരികള്‍ ആയിരുന്ന പല വിവാദങ്ങള്‍ക്കും ഇപ്പോള്‍ രൂപപരിണാമം സംഭവിച്ചു മുന നീണ്ടുവരുന്നത്‌ നാട്ടില്‍, അല്ലാതെതന്നെ വേര് പിടിച്ചിട്ടുള്ള വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതിനാണ്. ആ നിലക്ക് ഈ വന്നു വീഴുന്ന എല്ലിന്‍ തുണ്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് പൊതുജനങ്ങള്‍ മാത്രമല്ല... ചോര മണത്തു നടക്കുന്ന ഒരു ചെന്നായ്ക്കൂട്ടവും ഉണ്ട് എന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. അവര്‍ പക്ഷെ ആ എല്ലിന്‍ തുണ്ടിനു വേണ്ടിയല്ല കൂട്ടത്തില്‍ കടിപിടി കൂട്ടുന്നത്‌... അവര്‍ക്ക് വേണ്ടത് പച്ച മാംസമാണ്. വിവാദങ്ങളുടെ മുമ്പില്‍ മയങ്ങി നില്‍ക്കുന്ന നമുക്ക് ഒരു പക്ഷെ പലപ്പോഴും ആ ചോരക്കൊതി  ദൃശ്യമായി എന്ന് വരില്ല. ഒടുവില്‍ അത് വരുത്തിവെക്കുന്ന വന്‍ ദുരന്തങ്ങള്‍ കണ്ടുകൊണ്ടായിരിക്കും നമ്മുടെ കണ്ണുകള്‍ തുറക്കുക.

ഇനി വേറെ ഒരു രീതിയില്‍ ചിന്തിച്ചു നോക്കൂ, ഇത്തരം വിവാദങ്ങള്‍ ഇല്ലെങ്കില്‍ നമ്മള്‍ എന്ത് ചര്‍ച്ച ചെയ്യും, എന്ന രീതിയില്‍. ഇത്തരം വിവാദങ്ങളുടെ അസാന്നിധ്യം, നമ്മുടെ ശ്രദ്ധ കാതലായ പ്രശ്നങ്ങളിലേക്ക് ആയിരിക്കും നീങ്ങുക്ക... അപ്പോള്‍ ആവട്ടെ, ഇത്തരം അനാവശ്യ വിവാദങ്ങളുടെ നെടു നായകത്വം വഹിക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്ന പല ചോദ്യങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരും എന്ന് തീര്‍ച്ച... അവിടെയാണ് അവരെ ഇത്തരത്തിലുള്ള വിവാദ സൃഷ്ടികള്‍ക്ക് പ്രേരിപ്പിക്കുന്നത്... എല്ലാവരെയും ബീവറേജസ് പ്രചരിപ്പിക്കുന്ന ലഹരിയിലും, ആള്‍ദൈവങ്ങള്‍ നല്‍കുന്ന ഭക്തിയുടെ ലഹരിയിലും മയക്കി കിടത്താന്‍ പറ്റില്ലല്ലോ... അവര്‍ക്ക് ലഹരി പകര്‍ന്നു നല്‍കാനാണ് ഇത്തരം വീര്യം കൂടിയ വിവാദ രസായനങ്ങള്‍ കാച്ചി കുറുക്കി എടുക്കുന്നത്. അത് മദ്യത്തിന്റെയും ഭക്തിയുടെയും ലഹരിയില്‍ മയങ്ങാത കഴുതകളെ മയക്കി കിടത്തിക്കോളും.. അപ്പോള്‍ അവര്‍ക്ക് പുര കത്തിക്കുകയോ.. വാഴ വെട്ടുകയോ... കഴുക്കോല്‍ ഊരുകയോ .. എന്ത് വേണമെങ്കിലും ആവാം...
 

ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

ധോണിയുടെ ചോര ആര്‍ക്കൊക്കെ വേണം?

ഒന്ന് കാലിടറാന്‍ കാത്തിരുന്ന മാതിരിയാണ് തമ്പുരാക്കന്മാര്‍ എല്ലാവരും പ്രതികരിക്കുന്നത്. ലങ്കന്‍ ആക്രമണത്തെ സിക്സര്‍ തൂക്കി ലോകകപ്പ്‌ നേടി തന്നതിന്റെ മണം നമ്മുടെ ചുറ്റില്‍ നിന്നും പോയിട്ടില്ല.. അതിനു മുമ്പ് തന്നെ അവര്‍ക്കൊക്ക ധോനിയുടെ ചോര വേണം.. മുംബൈ, ചെന്നൈ, ദില്ലി... പോലെയുള്ള ഒരു മഹാനഗരത്തിലെ ഉന്നത ശ്രേണിയില്‍ നിന്നും ബി സി സി ഐയിലെ ഗോഡ് ഫാദര്‍മാരുടെ ചെറുവിരല്‍ തൂങ്ങി കയറി വന്നതല്ല ഈ റാഞ്ചിക്കാരന്‍. സ്വന്തം കഴിവ് കൊണ്ട് പടി പടിയായി പിടിചെടുതതാണ് നായകസ്ഥാനം.. ഗാംഗുലിയോടുള്ള വൈരാഗ്യം മൂത്ത് ചവുട്ടി പുറത്താക്കിയപ്പോള്‍, കുറച്ചു കാലത്തേക്ക് ആ മുള്‍ക്കിരീടം വെക്കാന്‍ ഒരു തല എന്ന് മാത്രമേ ബി സി സി ഐ തമ്പുരാന്മാര്‍ ആ തൊപ്പി വെച്ച് കൊടുത്തപ്പോള്‍ കരുതിയിരുന്നുള്ളൂ.. പക്ഷെ ആദ്യം ട്വന്റി ട്വന്റി ലോകകപ്പ്‌ എടുത്തു ചുംബിച്ചു കൊണ്ട് അവരെ അമ്പരപ്പിച്ചു കളഞ്ഞു അദ്ദേഹം.. പിന്നെ പടി പടിയായി ഓരോ ക്രിക്കെറ്റ് പ്രേമികളുടെയും ബഹുമാനം പിടിച്ചു വാങ്ങുകയായിരുന്നു ക്യാപ്ടന്‍ കൂള്‍. കഴിഞ്ഞ വര്ഷം ലോക കപ്പു നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിലെ ദൈവങ്ങള്‍ മുതല്‍ നോക്ക് കൂലിക്കാര്‍ വരെ ആഹ്ലാദ നൃത്തം ചവുട്ടിയപ്പോഴും ആ ആരോഹണത്തെ സമചിത്തതയോടെ ഒരു പുഞ്ചിരിയില്‍ ആഘോഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അവിടെയാണ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ പക്വത ഉള്ള ഒരു നായകന്‍റെ സാന്നിധ്യം നമ്മള്‍ അറിഞ്ഞത്.

പക്ഷെ നമ്മുടെ എല്ലാം സ്മരണകള്‍, ഒടുവില്‍ കഴിഞ്ഞ കളി വരെ മാത്രമേ ഉള്ളൂ എന്ന സത്യം  നാം വീണ്ടും തെളിയിക്കുന്നു. പതിവ് പോലെ സ്വന്തം കഴിവില്‍ കയറിയ എല്ലാവനെയും ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ വലിച്ചു താഴെയിടാനുള്ള നമ്മുടെ വ്യഗ്രത നാം ഇവിടെയും കാണിച്ചു കൊണ്ടിരിക്കുന്നു.. അദ്ധേഹത്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടു.. അത് നന്നായി അറിയുന്ന തമ്പുരാന്മാരും അതിനു വഴി ഒരുക്കുന്ന രീതിയില്‍ തന്നെ ആണ് ചീട്ടിറക്കുന്നത്. പക്ഷെ അവിടെയും അദ്ദേഹം അന്തസ്സും വിവേകവും കാണിച്ചു. തന്റെ പ്രസ്താവനയിലൂടെ, തനിക്കു തൊപ്പി താഴെ വെക്കാന്‍ ഒരു മടിയുമില്ല എന്ന് തുറന്നടിച്ചു കൊണ്ട്. അവിടെയാണ് തിരിഞ്ഞു നിന്ന് കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന ഓരോ ദൈവങ്ങളില്‍ നിന്നും ഈ ജാര്‍ക്കണ്ടുകാരന്‍ വ്യത്യസ്തനാവുന്നത്.

ഇനി നമുക്ക് ഇന്നത്തെ സാഹചര്യം ഒന്ന് നോക്കാം.. തുടരെ  തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് വിദേശത്ത് കഴിഞ്ഞ രണ്ടു ടെസ്റ്റ്‌ പരമ്പരയും കടന്നു പോയത്.. ആദ്യം ഇംഗ്ലണ്ടില്‍ .. പിന്നിതാ ആസ്ട്രേലിയയില്‍.. ഈ പരാജയങ്ങളില്‍ ക്യപ്ടന്റെ പങ്കു എന്താണ്.... മുന്നൂറു റണ്‍സില്‍ കൂടുതല്‍ ആസ്ട്രേലിയയില്‍ ഒറ്റ ഇന്നിങ്ങ്സില്‍ പോലും നമുക്ക് നേടാന്‍ ആയില്ല.. സച്ചിന്‍, സെവാഗ്, ദ്രാവിഡ്‌, ലക്ഷ്മണ്‍ എന്ന വന്‍ പുലികള്‍ അടങ്ങിയ ബാറ്റിംഗ് നിരയ്ക്ക്.  ആകെ ഒരു സെഞ്ചുറി അവസാന ടെസ്റ്റില്‍ കൊഹ് ലി  അടിച്ചത്.. അങ്ങിനെ അമ്പേ പരാജയപ്പെട്ട ഒരു ബാറ്റിംഗ് നിര വെച്ചു ഇതു ക്യാപ്ടനാണ് മഹാല്‍ഭുതം കാണിക്കാന്‍ സാധിക്കുക. ഗംഭീറും, സേവാഗും ചേര്‍ന്ന് നേടിയ ഏറ്റവും വലിയ ഓപ്പെനിംഗ് കൂട്ടുകെട്ട് ഇരുപത്തി ഏഴാണ്... ഒരു ഇന്നിങ്ങ്സില്‍ പോലും ഒരു അടിത്തറ പണിയാന്‍ പരാജയപ്പെട്ട ഒരു ബാറ്റിംഗ് നിര വെച്ച്  സാക്ഷാല്‍ ഒടയതമ്പുരാന്‍ പോലും പച്ച തൊടില്ല..  പിന്നല്ലേ ധോണി.. പിന്നെ ബൌളര്‍മാര്‍... ഇഷാന്ത് ശര്‍മ എന്ന ഓപ്പെനിംഗ് ബൌളര്‍ ഒടുവിലായി രണ്ടു വിക്കറ്റില്‍ കൂടുതല്‍ എടുത്ത ഒരു കളി ഞാന്‍ മറന്നു. അത് പോലെ വിദേശത്ത് ആദ്യ സീരിസ് കളിക്കുന്ന ഉമേഷ്‌ യാദവില്‍ നിന്നും അധികം പ്രതീക്ഷിക്കുന്നതും ശരിയല്ല... ഇനി ഫീല്‍ടിന്ഗോ.. കാലില്‍ അമ്മി കെട്ടിയ പോലെയും കൈയ്യില്‍ വെണ്ണ തേച്ച പോലെയും ആണ് നാല്പതു തികയുന്ന സട കൊഴിഞ്ഞ സിംഹങ്ങള്‍ കളിക്കളത്തില്‍ നിന്നിരുന്നത്.. ലക്ഷ്മണ്‍ കൈവിട്ട ക്യാച്ച് കളെ പറ്റി ആരും അധികം സംസാരിച്ചു കണ്ടില്ല... പോണ്ടിങ്ങും ക്ലാര്‍ക്കും അടിച്ചു കയറിയ രണ്ടാം ടെസ്റ്റില്‍, രണ്ടു പേര്‍ക്കും ദാനം ചെയ്തത് ഈരണ്ടു ലൈഫ് ആണ്... അതും ആദ്യ മൂന്നു വിക്കെറ്റുകള്‍ പെട്ടന്ന് വീഴ്ത്തി മേല്‍ക്കൈ നേടിയ ശേഷം.. കഴിഞ്ഞ ട്വന്റി ട്വെന്റി മാച്ച് എട്ടു വിക്കറ്റിനു നാം ജയിച്ചപ്പോള്‍ ടീം ഫീല്‍ഡ് ചെയ്യുന്നത് കണ്ടോ? ചെറുപ്പം പിള്ളേര്‍ ചാടി വീണു തടയുന്ന റണ്ണുകള്‍, എടുക്കുന്ന ക്യാച്ച് കള്‍, നേടുന്ന റണ്നൌടുകള്‍.... അവിടെ ആ വ്യതാസം വിവരമുള്ളവര്‍ക്ക് മനസ്സിലാകും.. എല്ലാവര്ക്കും സുവര്‍ണ കാലഘട്ടം ഉണ്ട്.. മൂന്ന് സട കൊഴിഞ്ഞ സിംഹങ്ങളെ ഒരുമിച്ചു കളിപ്പിക്കുന്നതിലെ റിസ്ക്‌ ഏറ്റവും കൂടുതല്‍ കാണുന്നത് ഫീല്ടിങ്ങില്‍ ആണ്. പ്രായതോടൊപ്പം റിഫ്ലെക്സ് കുറഞ്ഞു വരുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് വന്‍ മതില്‍ ചോര്‍ന്നു ഏഴു തവണ കുറ്റി ഊരി തെറിച്ചത്‌.  ഇവിടെ ക്യാപ്ടന്‍ എന്ത് തെറ്റ് ചെയ്തു. ഇനി ഈ ക്യാപ്ടനെ കൂടാതെ അല്ലെ അവസാന ടെസ്റ്റ്‌ കളിച്ചത്.. അവിടെ എന്ത് സംഭവിച്ചു?.

ഇനിയാണു വിവേക ശൂന്യമായ ഈ നീക്കത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നത്. ധോനിയെ മാറ്റി നിര്‍ത്തി സെവാഗിനെ കൊണ്ട് വരാനാണ് എല്ലാവരും പറയുന്നത്.. അതിന്റെ കാരണം ആയി പറയപ്പെടുന്നത്‌ സെവാഗ് സ്വയം ധോനിയെക്കാള്‍ ക്യാപ്ടന്‍ ആവാന്‍ യോഗ്യന്‍ താനാണെന്ന് കരുതുകയും, ധോണിയുടെ കീഴില്‍ മര്യാദക്ക് കളിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ക്രിക്കെറ്റ് ആദ്യന്തികമായി ഒരു ടീം ഗെയിം ആണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം സ്ഥാനലബ്ദി  മൊത്തം ടീമിന്റെ ജയത്തെക്കാള്‍ വലുതായി കാണുന്ന ഒരാള്‍ ജയിക്കാനുള്ള വാഞ്ചയോട് കൂടി കളിക്കാതിരുന്നാല്‍.. ബുദ്ധിയുള്ളവര്‍ അയാളെ - അയാള്‍ എത്ര കൊല കൊമ്പനായാലും ടീമില്‍ നിന്നും തൂക്കി എറിയുക അല്ലെ ചെയ്യേണ്ടത്... അല്ലാതെ പട്ടും വളയും കൊടുത്തു പടിയേറ്റ് നടത്തുകയാണോ?. ഇനി മറ്റൊരു കാര്യം കൂടി .. ഒരു മികച്ച ടീം പ്ലയെര്‍, കളിയുടെ സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്... എന്ത് സാഹചര്യം ആയാലും തനിക്കു തോന്നിയ മട്ടില്‍ മാത്രമേ സെവാഗ് കളിക്കുന്നത് കണ്ടിട്ടുള്ളൂ... അത് മൊത്തം ടീമിന് മാതൃക ആകേണ്ട ഒരു ക്യാപ്ടന്‍ എന്ന രീതിയില്‍ എത്ര കണ്ടു അനുപേക്ഷനീയമായ ഒരു കാര്യമാണ് എന്നും ചിന്തിക്കേണ്ടതാണ്. ഇനി സെവാഗിന്റെ ക്യാപ്ടന്‍ ആയുള്ള പ്രകടനം. ഡല്‍ഹി ഡെയര്‍ ടെവിള്സിനു ഐ പി എല്ലിലുള്ള സ്ഥാനം നോക്കിയാല്‍ ബോധ്യമാവും..

അങ്ങിനെ പറയുമ്പോള്‍ ഈ നീക്കത്തിന് പിറകില്‍ ആകെ ഉള്ള കാരണം ഒന്ന് മാത്രമാണ്... ഈ തോല്‍വിയുടെ പാപഭാരം ധോനിയുടെ തലയില്‍ വെച്ചു കെട്ടി എല്ലാം ഒരു കുഴി കുഴിച്ചു മൂടുക..അത് വഴി തല്‍ക്കാലം ബി സി സി ഐ തമ്പുരാക്കന്മാരുടെ തടി കേടാവാതെ നോക്കുക  പിന്നെ പതുക്കെ നാട്ടില്‍ വന്നാല്‍ ടെര്‍നിംഗ് പിച്ചുകള്‍ ഉണ്ടാക്കി ചെറുകിട ടീമുകളെ തോല്‍പ്പിച്ചു സൌകര്യപൂര്‍വ്വം ആളാവാം.. അപ്പോള്‍ എല്ലാം  മറന്നു കയ്യടിക്കാനും തുള്ളി കളിക്കാനും നമ്മളുണ്ടല്ലോ.. ടീം ജയിച്ചു കേറുമ്പോള്‍ വെളുക്കെ ചിരിച്ചു നിന്ന് കളിച്ച പിള്ളാരെ തള്ളി മാറ്റി ശില്പ ഷേട്ടിയുടെയും, പ്രീതി സിന്റയുടെയും കൂടെ നിന്ന് ശ്രീനിവാസനും രാജീവ് ശുക്ലയും അശ്ലീല ചിരിയും  ചിരിച്ചു  പടമെടുക്കും. അത് കഴിഞ്ഞു അടുത്ത ഫോറിന്‍ ടൂറില്‍ കളസം കീറുമ്പോള്‍ (പണ്ട് സുകുമാരന്‍ സുഭദ്രാ കുമാരി തങ്കച്ചി അല്ലെങ്കില്‍ വേറൊരു തങ്കച്ചി എന്ന് പറഞ്ഞ പോലെ) ബി സി സി ഐക്കാര്‍ അപ്പോഴത്തെ സൗകര്യം പോലെ വേറൊരു ധോണിയെ കഴുത്തു വെട്ടി അടിയന്തിരം നടത്തും. .. അല്ലാതെ ഈ സെലെക്ടര്മാരും ബി സി സി ഐക്കാരും കുരിശുകള്‍ ഒന്നും ചുമക്കില്ല.. തോല്‍വിയുടെ പാപഭാരം ചുമക്കാന്‍ ധോനിയെപ്പോലുള്ള ബലിയാടുകളെ അവര്‍ ഒരുക്കി നിര്‍ത്തിക്കോളും.  പാവം ധോനിയോട് സഹതാപം.. വിവരമില്ലാതെ മുറവിളി കൂട്ടുന്ന സാധാരണ കാണികളോടും സഹതാപം... 


ഒരു പിന്‍കുറിപ്പ്: ഇനി ഈ ക്യാപ്ടന്സിയിലുള്ള മാറ്റം ഉദ്ദേശ ശുദ്ധിയോടെ ഭാവി മുന്നില്‍ കണ്ടു കൊണ്ടിട്ടനെങ്കില്‍ അവര്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് കൊഹ് ലിയില്‍ ആണ്.. ഒന്നോ രണ്ടോ സീരീസ്‌ ധോനിയുടെ കീഴില്‍ ഗ്രൂം ചെയ്തെടുത് സ്ഥാനം പതുക്കെ കൈമാറുക.. അതെ സമയം കൂടുതല്‍ പുതുരക്തങ്ങളെ ഉള്‍പെടുത്തി ടീമിന്റെ  അലകും പിടിയും മാറ്റി എടുക്കുകയും ചെയ്യാം... പക്ഷെ ഈ കള്ളന്മാരുടെ ഉദ്ദേശം അതൊന്നുമല്ല ഒരു താല്‍ക്കാലിക നാടകം മാത്രമാണ് എന്ന് നമുക്കൊക്കെ അറിയാത്തതാണോ? 


ശനിയാഴ്‌ച, ഡിസംബർ 31, 2011

ഫേസ് ബുക്കും ട്വിട്ടെരും നമ്മുടെ കൈയ്യില്‍ നിന്നും പോവുകയാണ്

മുന്കുറിപ്പ്:  ഈ പോസ്റ്റിനു 2012 നെ പറ്റിയുള്ള ലോകാവസാന പ്രവചനങ്ങളും ആയി യാതൊരു ബന്ധവുമില്ല 

അതിരുകളില്ലാത്ത ലോകം.. ഇവിടെ ഓരോരുത്തര്‍ക്കും അവരുടെ ചക്രവാളം.. ഒരു തുണ്ട് ഭൂമി.. ഇവിടെ നമ്മള്‍ ഔപചാരികതകളുടെ കെട്ടുപാടുകള്‍ മറന്നു.. പലതും പലരെയും പലതിനെയും നമ്മള്‍ കാണാതെ കണ്ടു... തൊടാതെ സ്പര്‍ശിച്ചു... പലതും അറിഞ്ഞു.. പലതും അറിയിച്ചു.. ഇവിടെ വിപ്ലവങ്ങള്‍ പൊട്ടി മുളച്ചു.. വേരിട്ടു.. പടര്‍ന്നു പന്തലിച്ചു..  ഇവിടെ രാജ്യങ്ങളുടെ അതിരുകള്‍ മാഞ്ഞു പോയി, ഭാഷകളുടെ വേലിക്കെട്ടുകള്‍ തകര്‍ക്കപ്പെട്ടു... നാം ഇന്നേവരെ അറിഞ്ഞിട്ടില്ലാത്ത സത്യങ്ങള്‍ പലതും അറിഞ്ഞു.. കാഴ്ചകള്‍ കണ്ടു... ശബ്ദങ്ങള്‍ കേട്ടു...

 ഈ നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച ഏറ്റവും സുപ്രധാനമായ വിപ്ലവം... അതായിരുന്നു സോഷ്യല്‍ മീഡിയ എന്ന് നാം എല്ലാവരും വിളിച്ച ഈ പുറമ്പോക്ക്... സക്കര്ബെര്‍ഗും, ഓര്‍ക്കുട്ടും, ഷാന്‍ പാര്‍ക്കറും, ടോം ആണ്ടെര്സനും, ലാറി പേജും അങ്ങിനെ പലരും. ചേര്‍ന്ന് തുറന്നിട്ട ആ വിശാലമായ ജാലകത്തിലൂടെ നമ്മള്‍ ലോകം കണ്ടു... നമുക്ക് തോന്നിയത് നാം കുറിച്ചു വെച്ചു... പകര്‍ത്തി വെച്ചു. വരച്ചു വെച്ചു. നാം അന്യോന്യം കൈ മാറിയ ആശയങ്ങള്‍, വാക്കുകള്‍, ചിത്രങ്ങള്‍ ... തമസ്ക്കരിക്കപ്പെട്ട പല സത്യങ്ങളും അനാവരണം ചെയ്തു

പക്ഷെ ഇപ്പോഴിതാ സ്വാഭാവിക പരിണാമം അതിന്റെ വാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു... ഫേസ് ബുക്കും, ഗൂഗിളും ട്വിട്ടെരും എല്ലാം, ആദ്യന്തികമായി തങ്ങളും ഒരു കോര്‍പ്പറേറ്റ് ആണ് എന്ന് നമ്മളെ നല്ല വൃത്തിയായും വെടിപ്പായും ഓര്‍മിപ്പിച്ചു തരുന്നു. വരുന്ന ദിവസങ്ങളില്‍ വ്യക്തികളുടെ സ്വതന്ത്ര ആശയ വിനിമയ വേദി എന്ന നിലയില്‍ നിന്നും ഈ മാധ്യമങ്ങള്‍ ഏറെക്കുറെ പരിപൂര്‍ണമായും കാമ്മേര്ഷ്യലിസ് ആയി മാറുകയാണ്. അതിന്റെ മുന്നോടിയായ് ഈ വര്‍ഷം പരസ്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ട്വിട്ടെരും ഫേസ് ബുക്കും. അതിനു ചേരുന്ന രീതിയില്‍ ഘടനയില്‍ പരിഷ്കാരങ്ങള്‍ ഏറെക്കുറെ നടപ്പാക്കി കഴിഞ്ഞു ഇരുവരും... അവര്‍ക്ക് അതിനു വഴികാട്ടിയായത് ഗൂഗിളിന്റെ വിജയഗാഥ.


ഇപ്പോള്‍ തന്നെ എല്ലാ വമ്പന്‍ ബ്രാന്റുകള്‍ക്കും തങ്ങളുടെ മാര്കെട്ടിംഗ് ടീമില്‍ തന്നെ "സോഷ്യല്‍ മീഡിയ സ്ട്രട്ടെജിസ്ടുകള്‍" ഉണ്ട്.  വലിയ മുതല്‍ മുടക്കൊന്നും ഇല്ലാതെയാണ് സോഷ്യല്‍ മീഡിയ അവര്‍  പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച് വന്നിരുന്നത്.  ഇനിയിപ്പോള്‍ മാധ്യമങ്ങള്‍ അതിനൊരു വിലയിടുമ്പോള്‍, വരും കാലങ്ങളില്‍  നല്ലൊരു തുക തന്നെ പരസ്യങ്ങള്‍ക്കും അനുബന്ധ മാര്കീട്ടിംഗ് പരിപാടികള്‍ക്കും ആയി സോഷ്യല്‍ മീഡിയയില്‍ ഈ ബ്രാന്‍ഡുകള്‍ മുതല്‍ ഇറക്കേണ്ടി വരും .  അങ്ങിനെ വരുമ്പോള്‍ ഈ മാധ്യമം തങ്ങളുടെ കമ്മേര്‍ഷ്യല്‍ ആയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വഴക്കി എടുക്കേണ്ടത് അതില്‍ പണം മുടക്കുന്ന ബ്രാണ്ടുകളുടെ ആവശ്യം ആവും..  അത് കൊണ്ട് തന്നെ അവര്‍ക്ക് പ്രാമുഖ്യം വരുന്ന ഈ വ്യവസ്ഥിതിയില്‍ ഈ മാധ്യമങ്ങള്‍ വ്യക്തികളില്‍ നിന്നും ഇപ്പോള്‍ ഉണ്ടാവുന്ന പോലുള്ള. സ്വതന്ത്രാഭിപ്രായങ്ങളുടെ കടക്കല്‍  കോടാലി വെക്കും എന്ന് ആര്‍ക്കും ഊഹിക്കാവുന്നതെ ഉള്ളൂ.

ഉദാഹരണത്തിന് ഇന്ന് കറിപ്പോടിയില്‍ കലര്‍ന്ന മായത്തെ പറ്റി നാം ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്യുമ്പോള്‍, അത് ഷെയര്‍ ചെയ്തു ലോകത്തെ അറിയിക്കുമ്പോള്‍... നാളെ അത് വരാതെ നോക്കേണ്ടത് ഫേസ് ബുക്കില്‍ പണമിറക്കുന്ന കറിപ്പൊടിക്കാരന്റെ ആവശ്യം ആവാതിരിക്കുമോ?  അതിനു വഴങ്ങാന്‍ കാശ് വാങ്ങി പെട്ടിയില്‍ ഇടുന്ന ഫേസ് ബുക്കും മടിക്കാതിരിക്കുമോ?

ഇതിനൊക്കെ പുറമേ സെന്‍സര്‍ഷിപ്‌ എന്ന വാളുമായി ഭരണകൂടം കുറെ നാളായി ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുകയാണല്ലോ... മേമ്പൊടി ആയി അത് കൂടി ആവുമ്പോള്‍ ഇനി നമുക്ക് രണ്ടു കൈയും ഉറക്കെ കൊട്ടി ബാലിക്കാക്കളെ വിളിക്കാം... ഉദകക്രിയ ഏതായാലും സമംഗളം നടക്കും 

ചൊവ്വാഴ്ച, ഡിസംബർ 27, 2011

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ....

ഹസാരെ തന്റെ സമരത്തിന്റെ രണ്ടാനങ്കം മുംബൈ നഗരത്തില്‍ തുടങ്ങിയ ദിവസം... അങ്ങകലെ ഡല്‍ഹിയില്‍ പാര്‍ലിമെന്റ് മന്ദിരത്തില്‍  അവതരിപ്പിച്ച ബില്ലില്, ചൂടേറിയ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം ഏഴായിരം ആളുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഇളക്കി മറിച്ച ആദ്യ സമരത്തിന്റെ വളരെ ദുര്‍ബലമായ രണ്ടാനങ്കം. ഇത്തവണ മൂന്നു ദിവസം എന്ന് മുന്‍കൂട്ടി പറഞ്ഞത് കൊണ്ട് സമരം കൈവിട്ടു പോകും എന്ന ആശങ്ക ഭരണകൂടത്തിനില്ല. അത് കൊണ്ട് തന്നെ അവര്‍ എല്ലാ ഊര്‍ജ്ജവും സഭയ്ക്കകത്തെ ചര്‍ച്ചകളില്‍ കേന്ദ്രീകരിക്കുക ആണ്.  പഴുതില്ലാത്ത ഒരു നിയമം പാസാക്കി എടുക്കാനുള്ള ആഗ്രഹമോ ആത്മാര്‍ഥതയോ ഒട്ടും തീണ്ടാതെ, അതെങ്ങിനെയെങ്കിലും ലോക്സഭയില്‍ പ്രതിപക്ഷത്തെ കൊണ്ട് തള്ളി കളയിച്ചു, അതിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ തന്നെ കെട്ടിവെക്കാനുള്ള ഒരു ശ്രമത്തിലാണ്. അതിനുള്ള എല്ലാ മരുന്നും ഒരുക്കി വെച്ചിട്ടാണ് അവര്‍ കരടു രൂപം ഒരുക്കിയിരിക്കുന്നത് തന്നെ.. അത് കൊണ്ട് ഹസാരെ ആദ്യം രംഗത്തിറങ്ങിയപ്പോള്‍ ഉണ്ടായിരുന്ന യാതൊരു പ്രതീക്ഷയും സാധാരണക്കാര്‍ ഇന്ന് വെച്ച് പുലര്‍ത്തുന്നില്ല എന്നത് വാസ്തവം.

ഒരു പക്ഷെ ഹസാരെ ഇത്തരം ഒരു സമരത്തിനു ഈ വേളയില്‍ മുഴുകാതെ വീര്യവും അര്‍ത്ഥവും ഊര്‍ജ്ജവും എല്ലാം ഉത്തര പ്രദേശില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ഥതയോടെ  ശക്തമായി വിനിയോഗിച്ചിരുന്നെങ്കില്‍ കളി മാറിയേനെ. നമ്മുടെ ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയില്‍, തിരഞ്ഞെടുപ്പ് എന്ന ഏറ്റവും ശക്തമായ (ഒരു പക്ഷെ ഒരേ ഒരു) ആയുധം ഉപയോഗിക്കാതെ ജനാധിപത്യേതര മാര്‍ഗത്തില്‍ അദ്ദേഹത്തെ നയിച്ചതു  ഉപദേശകരുടെ വീക്ഷണരാഹിത്യം തന്നെ.

ഇതിലെല്ലാം ആവേശം ഒരു കൂട്ടര്‍ക്ക് മാത്രം, കുറച്ചു ദിവസത്തേക്ക് ആഘോഷിച്ചു തിമിര്‍ക്കാന്‍ ഒരു വിഷയം വീണുകിട്ടിയ ദ്രിശ്യമാധ്യമങ്ങള്‍.. ദുരന്തങ്ങളെയും ലോകകപ്പു വിജയം പോലെ തന്നെ ആഘോഷിച്ചു കൊണ്ടാടുന്ന അവര്‍ക്ക് ടീആര്‍പ്പികള്‍ പൊലിപ്പിക്കാന്‍ കിട്ടുന്ന കുറച്ചു ബൈറ്റുകള്‍...  അത് അവര്‍ വലിച്ചു പരത്തി,  അടിച്ചു നീട്ടി, കുറച്ചു നാള്‍ ആഘോഷിക്കും.. ഇത്ര മാത്രം.. കോരന്റെ കുമ്പിളില്‍ കഞ്ഞി വീണ്ടും... ലോക്പാലും ലോക ചായയും ഒക്കെ അവനു മറ്റൊരു നാടകകാഴ്ച... രണ്ടായിരത്തി പന്ത്രണ്ടിന്റെ പടിവാതില്‍ക്കല്‍ ഒരു നെടുവീര്‍പിട്ടു അവന്‍ ചുവടു വെക്കുമ്പോള്‍ കുറച്ചു പേര്‍ക്കെങ്കിലും നേരിയ പ്രതീക്ഷ നല്‍കിയ ആ ബില്ലിനെ ഭരണ പ്രതിപക്ഷങ്ങള്‍ വ്യത്യാസമൊന്നുമില്ലാതെ ചേര്‍ന്ന് നിന്ന് സഭയുടെ നടുത്തളത്തില്‍ നല്ല വൃത്തിയായി കുഴിവെട്ടി മൂടി മുകളില്‍ ഒരു വാഴയും നട്ടു പുതുവര്‍ഷാഘോഷത്തില്‍ മുഴുകും. പുതുവര്‍ഷാശംസകള്‍

ബുധനാഴ്‌ച, ഡിസംബർ 07, 2011

നമ്മുടെ സര്‍പ്പയജ്ഞങ്ങള്‍

പണ്ട്...എന്റെ ഒക്കെ കുട്ടിക്കാലത്ത് സര്‍പ്പ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു... ഒരു വിദ്വാന്‍ ഒരു കണ്ണാടി കൂടിനകത്ത്‌ കൊടിയ വിഷമുള്ള കരി മൂര്‍ഖന്‍, രാജ വെമ്പാല, അണലി, ചേനതണ്ടന്‍ എന്നീ ജനുസ്സില്‍ പെടുന്ന പാമ്പുകളുടെ കൂടെ കുറെ നാള്‍ കഴിയുക. അതൊക്കെ പത്രങ്ങളില്‍ മുന്‍ പേജ് വാര്‍ത്തയായിരുന്നു. ശ്രീ പാമ്പ് വേലായുധന്‍ എന്ന് പേരുള്ള ഒരാളായിരുന്നു അതില്‍ പ്രധാനി. റെക്കോര്‍ഡ്‌ ബുക്കില്‍ വരാനും, ഒരു പ്രദര്‍ശനം പോലെ വരുമാന മാര്‍ഗമായിട്ടുമൊക്കെ അവര്‍ നടത്തിയിരുന്നതാണ് ജീവന്‍ പണയം വെച്ചുള്ള ആ യജ്ഞങ്ങള്‍..

അല്ല ഇതൊക്കെ എന്താണ് പറഞ്ഞു വരുന്നതെന്ന് വെച്ചാല്‍, ഇന്നലെ ടി വി ചാനലുകളില്‍ ഇരുന്നു ബഹുമാനപ്പെട്ട മന്ത്രിമാരായ തിരുവഞ്ചിയൂര്‍ രാധാകൃഷ്ണനും, പി ജെ ജോസ്സെഫും, മുഖ്യമന്ത്രിയും  ഒക്കെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ ഓര്‍മ വന്നതാ സര്‍പ്പ യജ്ഞങ്ങള്‍... കേരളത്തിലെ ജനങ്ങള്‍ ഇവരെ ഒക്കെ നമ്പി കഴിയേണ്ടി വരുന്ന അവസ്ഥ എന്ന് പറയുന്നത്, വിഷപ്പാമ്പുകളുടെ കൂടെ കഴിഞ്ഞ വെലായുധനെക്കാള്‍ കഷ്ടമാണല്ലോ എന്നത്... മുല്ലപ്പെരിയാര്‍ തകര്‍നാലുള്ള ആഘാതത്തെ പറ്റി ഇനിയാണ് ഈ മഹാന്മാര്‍ പഠിക്കാന്‍ പോവുന്നത് എന്ന്... ഇന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത സാങ്കേതിക വിദ്യയും ആളും കോപ്പും ഒക്കെ ഉപയോഗിച്ച് സൈന്യത്തിനെ ഇറക്കി അവര്‍ കണ്ടെത്താന്‍ പോവുന്ന പരമ സത്യം.. അപ്പോള്‍ ഇത് വരെ നാക്കിട്ടലച്ചിരുന്നതും പ്രസ്താവനകള്‍ ശര്ധിച്ചിരുന്നതുമെല്ലാം പുക... അത് കേട്ട് രക്തം തിളച്ചു മറിച്ചിരുന്ന നമ്മളെല്ലാം ആന മണ്ടന്മാര്‍.. ഗവര്‍ണറുടെ മുമ്പില്‍ ഒരു യാതൊരു ഉളുപ്പുമില്ലാതെ വായിച്ചു ഒപ്പ് വെച്ച  സത്യപ്രതിജ്ഞക്ക് അത് എഴുതിയ കടലാസ്സിന്റെ പോലും വില കല്‍പ്പിക്കാത്ത ഇവരെ ഒക്കെ നമ്പി നമ്മുടെ ജീവനും സ്വത്തും കരുതി വെക്കുന്ന നമ്മള്‍... ഹാ കഷ്ടം...

നമ്മള്‍ പാണ്ടികള്‍ എന്നൊക്കെ അന്യായമായി വിളിച്ചു കളിയാക്കിയിരുന്ന തമിഴന്മാരുടെ മുഖത്തേക്ക് നോക്കാന്‍ നാണം ആവുന്നു. അസൂയ തോന്നുന്നു. എന്തൊക്കെ പറഞ്ഞാലും അല്പമെങ്കിലും സഹജീവികളോട് ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു ഭരണ വര്‍ഗം അവര്‍ക്കുണ്ടല്ലോ.. ഇത് പോലെ കുടിച്ച വെള്ളത്തില്‍ പോലും വിശ്വസിക്കാന്‍ കൊള്ളാത്ത ജനപ്രതിനിധികള്‍ അവര്‍ക്കില്ലല്ലോ. ഇന്നലെ വരെ പ്രേമചന്ദ്രന്‍ അടക്കമുള്ള കുറെ വ്യക്തികള്‍ പ്രയത്നിച്ചു കെട്ടി പൊക്കി കൊണ്ട് വന്നിരുന്ന ഈ വിഷയം ഒരു ദയയും ഇല്ലാതെ അല്ലേ പൊളിച്ചടുക്കിയത്‌... ഇവരെ നമ്പി സമരമുഖതെക്കിറങ്ങിയ ലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ ഇപ്പോള്‍ ആരായി? ഒരു കാര്യം തുറന്നു പറയണമല്ലോ ഇവനൊന്നും നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം തരും എന്ന് വിശ്വസിച്ചു ഇടുക്കിയിലും, കോട്ടയത്തും ഒന്നും ആരും ഇരിക്കണ്ട, കിട്ടാവുന്ന വേഗത്തില്‍ കൂടും കിടക്കയും പെറുക്കി പാലക്കട്ടെക്കോ, വയനാട്ടിലെക്കോ വിടാന്‍ നോക്കിക്കോ.. അല്ല അമരവിളക്കോ, വാളയാറിനോ  അപ്പുറം കിടക്കാന്‍ പറ്റുമെങ്കില്‍ അത്രയും നന്ന്.

ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് കന്നടക്കാരനും തമിഴനുമായിരുന്നു .. ഞങ്ങള്‍ സംസാരിക്കുമ്പോള്‍ ബെല്ലാരിയിലെ തിരഞ്ഞെടുപ്പായിരുന്നു വിഷയം.. അവര്‍ ഇരുവരും ബെല്ലാരിയിലെയും, മധുരയിലെയുമൊക്കെ നിരക്ഷരരായ ജനങ്ങള്‍ കാശും, സാരിയും ചാരായ കുപ്പിയും മറ്റും വാങ്ങി കാല്‍ കാശിനു കൊള്ളാത്ത ഗുണ്ടകള്‍ക്കും, കൊള്ളക്കാര്‍ക്കുമൊക്കെ വോട്ടു കുത്തുന്ന കാര്യം വലിയ വിഷമത്തോടെ പറഞ്ഞു. അപ്പോള്‍ ഒന്നും പറഞ്ഞില്ലെകിലും ഇന്ന് ഞാന്‍ അവരോടു പറയും, നിങ്ങളുടെ നാട്ടില്‍ കാശും സാരിയും ചാരായ കുപ്പിയും വാങ്ങി വോട്ടു കുത്തി അയക്കുന്ന ഗുണ്ടയും കള്ളന്മാരും, ഞങ്ങള്‍ നേരാം വണ്ണം തിരഞ്ഞെടുത്തയക്കുന്ന മാന്യന്മാരെക്കാള്‍ എത്ര ഭേദം എന്ന്

ഞായറാഴ്‌ച, ഡിസംബർ 04, 2011

ഇവിടെ ആരാണ് നമ്മളെ ചതിക്കുന്നത്?

വികാരം തിളച്ചു മറിഞ്ഞു വിവേകത്തെ മൂടി വെക്കുമ്പോള്‍ നമ്മള്‍ ഒന്ന് ആലോചിക്കേണ്ട കാര്യം തന്നെയാണ്. പല രീതിയില്‍ വ്യാഖ്യാനിച്ചു എ ജി യെ ഒരു ഒന്നാം കിട ഒറ്റുകാരനായി ചാപ്പ കുത്തി കല്ലെറിഞ്ഞു കുരിശില്‍ ഏറ്റുമ്പോള്‍ നമ്മള്‍ അതിന്റെ  ചിന്തിക്കേണ്ട പല സുപ്രധാന വശങ്ങളും പൂര്‍ണമായും ത്രിണവല്ഗനിക്കുന്നു. കോടതി അദ്ദേഹത്തോട് ചോദിച്ച ചോദ്യം എന്താണ്? ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതല്ലെങ്കില്‍ എങ്ങിനെയാണ് ഉത്തരം നല്‍കേണ്ടത്?   ഇതൊക്കെ നമ്മള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? കോടതി അദ്ദേഹത്തോട് ചോദിച്ചത് അഥവാ ഈ ഡാം തകരാനുണ്ടായാല്‍ ഉള്ള സ്ഥിതി വിശേഷത്തില്‍ മറ്റു ഡാമുകള്‍ - ഇടുക്കി, കുളമാവ് എന്നിവ ഒഴുകി എത്തുന്ന അധിക ജലം താങ്ങി നിര്‍ത്താന്‍ മാത്രം ഉറപ്പുള്ളതാണോ എന്ന്... ഇവിടെ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.. അദ്ദേഹത്തിനു കോടതിക്ക് മുന്നില്‍ അസത്യങ്ങള്‍ പറയാന്‍ കഴിയില്ല... അത് പോലെ തന്നെ അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ നിലപാടുകള്‍ ആണ് എന്നതും.  ഇടുക്കിയിലെ വെള്ളം തുറന്നു വിട്ടു ഒരുക്കി വെച്ചാല്‍ അതിനു ഒഴുകി വരുന്ന അധിക ജലം താങ്ങാന്‍ ഉള്ള കഴിവുണ്ട് എന്നത് സത്യമല്ലേ. ഇനി അഥവാ ജലനിരപ്പ്‌ താഴ്ത്തിയിട്ടും ഇടുക്കിക്ക് താങ്ങാന്‍ കഴിയില്ല എന്ന് അദ്ദേഹം പറയുകയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഇടുക്കി ഡാമിന്റെ സുരക്ഷയെപറ്റിയായിരിക്കും. നമ്മുടെ കൈയ്യില്‍ എല്ലാവിധ നിയന്ത്രണവുമുള്ള ഇടുക്കിയുടെ സുരക്ഷയില്‍ നമുക്ക് എന്ത് കൊണ്ട് ആശങ്കയില്ല എന്നതും സ്വാഭാവികമായ ഒരു തുടര്‍ചോദ്യം ആയിരിക്കും. അത് കൊണ്ട് ഉത്തരങ്ങള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു തീര്‍ക്കാന്‍ അത്ര എളുപ്പമല്ല.

പക്ഷെ അവിടെ ഇടുക്കി ഡാം, മുല്ലപെരിയാറിന്റെ തകര്‍ച്ച താങ്ങാന്‍ ഒരുക്കി നിര്‍ത്തുക എന്നത് എത്രമാത്രം ഒരു പരിഹാരം ആയി കാണാന്‍ കഴിയും എന്ന് ഉന്നയിക്കാന്‍ നമുക്ക് കഴിയും... അവിടെയാണ് ശരിയായ രീതിയില്‍ വാദിച്ചു എടുക്കേണ്ടത്... അധികമായ വെള്ളം ഒഴുകി വരുന്നത് താങ്ങാനുള്ള ബാക്ക് അപ്പ്‌ ഡാം അല്ല ഇടുക്കി എന്നത് ഒരു വസ്തുത.. അത് കൊണ്ട് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടു അതിനെ ഒരുക്കി നിര്‍ത്തുമ്പോള്‍, ഇടുക്കി ഡാമിന്റെ ഉപയോഗം (വൈദ്യുതി ഉത്പാദനം ) നമ്മള്‍ കുരുതി കൊടുക്കുകയാണ്.. അത് ഒരു താല്‍ക്കാലിക നടപടി മാത്രമാണ്.. തകര്‍ച്ചയുടെ ആഘാതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന ഒരു താല്‍ക്കാലിക നടപടി.. അത് ഒരിക്കലും പ്രശ്ന പരിഹാരം ആയി വ്യാഖ്യാനിക്കാന്‍ പറ്റില്ല. അത് പോലെ തന്നെ മുല്ലപെരിയാരിനും മറ്റു ഡാമുകള്‍ക്കും ഇടയിലുള്ള ജനവാസസ്ഥാനങ്ങള്‍ ... അവയെ അവഗണിക്കുന്നത്... അത് പലരും പ്രകടിപ്പിച്ച ഒരു ആശങ്ക ആണ്.. ഈ രണ്ടു വാദങ്ങളും ഫലപ്രദമായി ഉന്നയിക്കാന്‍ സാധിച്ചാല്‍ ഇനിയും നമ്മള്‍ക്ക് ആശക്ക്‌ വകയുണ്ട്. ഇനി രണ്ടാമത്തെ കാര്യം, എ ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് അല്ല എന്ന വാദം... അത് ഗൌരവമായി പരിഗണിക്കേണ്ട ഒന്ന് തന്നെയാണ്.. അവിടെ സത്യം മനസ്സിലാക്കുവാനും യുക്തമായ നടപടി എടുക്കാനും സര്‍ക്കാരിനു അവകാശവും കര്‍ത്തവ്യവും ഉണ്ട്.

അതിനിടക്ക് ഈക്കാര്യമെല്ലാം എ ജിയുടെ തലയില്‍ കെട്ടി വെച്ച് തങ്ങളുടെ കടമകളില്‍ നിന്നും ഒളിച്ചോടാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായി ശങ്ക തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.. അത്തരത്തില്‍ ഒരു വ്യാപക പ്രചരണം മാധ്യമങ്ങളും ഏറ്റെടുക്കുന്നു. അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തു പരിശോധിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാതെ കൈ കഴുകി മാറാന്‍ ശ്രമിക്കുന്നതാണ് വലിയ ചതി.. അത് പോലെ തന്നെ സമരം എന്ന് പറഞ്ഞു ആഭാസകരമായ രീതിയില്‍ പ്രതിയോഗികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യുകയും മുതലെടുക്കുകയും ചെയ്യാവുന്ന രീതിയില്‍ അതി വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതും മറ്റൊരു കൊടും ചതിയാണ്.. അത് പ്രതിക്കൂട്ടിലേക്ക് നമ്മളെ തള്ളി നീക്കാനെ കാരണം ആവൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.... ഇവിടെ നമുക്ക് വേണ്ടത് നടപടിയാണ്.. അതിനെ മുന്‍നിര്‍ത്തി വിവേക പൂര്‍വ്വം രാഷ്ട്രീയ നേതൃത്വം ചുവടുകള്‍ വെച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് ... നിയമത്തിനു പോലും രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഈ പ്രശ്നത്തെ കൊണ്ടെത്തിക്കുകും. ദേശീയ മാധ്യമങ്ങള്‍ വഴി തമിഴ്നാട് ചരട് വലിക്കുന്നതും ആ രീതിയില്‍ ആണ് ... മലയാളികള്‍ അക്രമാസക്തരാവുന്നു എന്ന ധ്വനി വളരെ വ്യക്തമായിരുന്നു അത്തരം റിപ്പോര്‍ട്ടുകളില്‍.. അത് പൊതുജനാഭിപ്രായം നമുക്കെതിരാകുവാന്‍ കാരണം ആയേക്കാം ... അതാണ്‌ വന്‍ ചതി ... അക്ഷന്തവ്യമായ അപരാധം....


PS: ഈ രീതിയില്‍ വാദം നീങ്ങുന്നതില്‍ ഒരു അനുകൂല വശം ഉണ്ട്... അതായത് ഡാം തകര്‍ന്നാല്‍ ചെയ്യേണ്ട നടപടികള്‍ എന്ന ലൈനില്‍ വാദം നീങ്ങുന്നത്‌, ഡാം തകരും എന്ന സാധ്യത ഗൌരവതരവും സാധ്യമായതും ആണ് എന്നതിനെ അംഗീകരിക്കുന്ന മട്ടിലുള്ളതാണ്. അവിടെ നമുക്ക് ഒരു പിടി പിടിക്കാനുള്ള വഴി കാണാവുന്നതാണ്. ആ വാദം തമിഴ്നാട് എടുത്തു കളിച്ചാല്‍, അവര്‍ പരോക്ഷമായി ആ സാധ്യത അംഗീകരിക്കുന്നു എന്ന് നമ്മള്‍ വാദിക്കണം. അത്കൊണ്ട് ഡാം തകരില്ല എന്ന് അവര്‍ ഇത് വരെ ഉറപ്പിച്ചു പറഞ്ഞു പോരുന്നതിനെ അത് പൊളിക്കില്ലേ?

എന്തിനാണ് ഈ കൊലവെറിയോട് ഒരു കൊലവെറി?

ഈ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാ... കുലപതികള്‍ക്ക് ഒരു ചൊരുക്ക്... നിരാശാ കാമുകനെ താടിയും വളര്‍ത്തി കടാപ്പുറത്ത്‌ പാടി നടക്കാന്‍ മാത്രമേ അവര്‍ അനുവദിക്കൂ. അവനു വേറൊരു രീതിയിലും പ്രതികരിക്കാന്‍ അവകാശം കൊടുത്തു കൂടാ. അസഹിഷ്ണുത പല രീതിയിലാണ് പുറത്തു വിടുന്നത്. അവര്‍ അതിന്റെ കാവ്യ ഗുണവും സംഗീത രീതികളും അളന്നു കീറി അറുത്തു മുറിച്ചു മാര്‍ക്കിടുന്നു...  അതിന്റെ സൃഷ്ടാക്കളില്‍ ഒരാള്‍ പോലും ഇത് ഒരു മഹത്തരമായ സംഗീത സൃഷ്ടിയാണ് എന്ന്  എവിടെയും അവകാശപെട്ടിടുള്ളതായി കേട്ടിട്ടില്ല.. പിന്നെന്താണ് പ്രശ്നം? ഇത്  ഇന്നത്തെ കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍.... പ്രതിഫലനങ്ങള്‍ . അതിന്റെ പ്രതിനിധികളുടെ ആവിഷ്കരണം.. അത് ആ തലമുറയെ രസിപ്പിക്കുന്നു ... അവര്‍ ആഘോഷിക്കുന്നു.. ഇനി അടുത്ത തലമുറ... അവര്‍ക്കുമുണ്ടാവും അവരുടെ രീതികള്‍... ഇഷ്ടങ്ങള്‍  ആഘോഷങ്ങള്‍.. പ്രകടനങ്ങള്‍...  പ്രതികരണങ്ങള്‍..

ഇവിടെ പ്രശ്നം നമ്മള്‍ അടങ്ങുന്ന പഴുത്ത ഇലകളുടെ തലമുറ ആണ്.  നമ്മുടെ ഒക്കെ ലോകം കഴിഞ്ഞു, ഇത് അടുത്ത തലമുറയുടെയാ എന്ന് സമ്മതിച്ചു കൊടുക്കാന്‍ ഉള്ള മടി... നരച്ച മുടി, കാലഹരണപെട്ട പ്രമാണങ്ങള്‍, സങ്കല്പങ്ങള്‍, വിശ്വാസങ്ങള്‍ . അത് മുറുക്കി മാറോടടുക്കി പിടിച്ചിട്ടു ഇനി എന്ത് കാര്യം. നമുക്ക് വേണമെങ്കില്‍ അത് കാത്തു വെക്കാം... പക്ഷെ അങ്ങിനെയേ പുതു തലമുറയും ചിന്തിക്കാവൂ പ്രവര്‍ത്തിക്കാവൂ എന്ന് എന്തിനാണ് ഒരു നിഷ്കര്‍ഷ. ഇനി കളത്തില്‍ നിന്ന് കരക്ക്‌ കയറി അവരുടെ കളി മാറി നിന്ന് ആസ്വദിക്കുക... അല്ലെങ്കില്‍ കണ്ണും ചെവിയും പൊത്തി ഒരു മൂലക്കല്‍ സ്വസ്ഥമായി ചുരുണ്ട് കൂടുക. അവരുടെ അടുത്ത്  ജഡ്ജിയാവാന്‍ പോയി എന്തിനാ വെറുതെ നാണം കെടുന്നത്‌. "നോസ്ടാല്ജിയ" എന്നൊക്കെ പറഞ്ഞു വികാരം കൊണ്ടിട്ടു യാതൊരു കാര്യവുമില്ല. മനസ്സ് തുറന്നു വെച്ച് മാറ്റത്തെ മനസ്സിലാക്കുക.. ഉള്‍കൊള്ളാന്‍ ശ്രമിക്കുക. അവിടെ നല്ലത് ചീത്ത എന്നൊക്കെ വിധി പ്രസ്താവിക്കാനുള്ള അവകാശം ആരും ആര്‍ക്കും നല്‍കിയിട്ടില്ല. അതൊക്കെ അവരവരുടെ വിവേകത്തിനും ബുദ്ധിക്കും വിട്ടു കൊടുക്കുകയാണ് ഭേദം. നമുക്ക് ഇഷ്ടപ്പെടെണ്ടത് നമുക്ക് ഇഷ്ടപ്പെടാം... ഇല്ലെങ്കില്‍ വേണ്ട.


ഇനി മെല്ലെ തട്ടിന്‍ പുറത്തു നിന്നും  പഴയ സിഡികള്‍ പൊടി തട്ടി എടുത്തു ഹെഡ് ഫോണില്‍ കുറഞ്ഞ വോള്യത്തില്‍ വെച്ച്  നഷ്ട വസന്തത്തെ കുറിച്ച് വിലപിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട്  മാനസമൈനയെ,  പ്രാണസഖിയെ.. മാണിക്യ വീണ മീട്ടി, കടാപ്പുറത്ത്‌ ചങ്ക് പൊട്ടി പാടി വിളിച്ചു നടക്കാം ... അവിടെ കൊലവെറി കൊട്ടി തിമിര്‍ക്കട്ടെ ... അത് കഴിഞ്ഞാല്‍ പിറകെ വരുന്നവര്‍ വേറെ എന്തെങ്കിലും കൊണ്ട് വരും ആഘോഷിക്കാന്‍. അപ്പോള്‍ നമ്മള്‍ ഉണ്ടെങ്കില്‍ അതും നമുക്ക് കാണാം ... അവരോടൊപ്പം കൂടണം എങ്കില്‍ അതും ആവാം..

PS: കുറച്ചു കൂടി നന്നായി മാര്‍കെറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്തിനേക്കാള്‍ മുന്‍പ് ഇത്രയും വലിയ വിജയം മറ്റൊരു പാട്ടിനു കിട്ടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു... വിജയ്‌ ആന്റൊനിയുടെ "നാക്ക് മുക്ക്..."

ഞായറാഴ്‌ച, നവംബർ 27, 2011

വാല്‍ മാര്‍ട്ടിനെ കണ്ടു വാലിനു തീ കൊടുക്കണോ?

ഏതു വിഷയമെടുത്താലും അതിനു രണ്ടു വശങ്ങള്‍ ഉണ്ടാവും എന്ന് നമുക്കെല്ലാം അറിയാം... പക്ഷെ അതിന്റെ ദോഷങ്ങള്‍ മാത്രം കണ്ടു കൊണ്ട് മാത്രം നമ്മള്‍ എപ്പോളും എന്ത് കൊണ്ട് പ്രതികരിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ പറ്റാത്തത്.  വാള്‍മാര്‍ട്ടും ടെസ്കോയും വന്നാല്‍ ഇവിടുത്തെ പാവപ്പെട്ട ചെറുകിട കച്ചവടക്കാര്‍ കുത്ത് പാള എടുക്കും ആത്മഹത്യ ചെയ്യേണ്ടി വരും എന്നൊക്കെ പറഞ്ഞു കൂകി വിളിക്കുകയാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും. അതിലെത്രത്തോളം സത്യമുണ്ട്? പുസ്തകത്തില്‍ വായിക്കുമ്പോള്‍ കിട്ടുന്ന പൊതു വിജ്ഞാനം പോലെ തന്നെ വിലപ്പെട്ട അറിവുകള്‍ നമുക്ക് കണ്ണ് തുറന്നു പിടിച്ചു കാണേണ്ട കാഴ്ചകള്‍ കണ്ടാല്‍ കിട്ടും എന്ന് ചിന്തിക്കുന്ന ഒരു സാധാരണക്കാരന്ശരിക്കും  ഇതൊരു വലിയ പ്രശ്നമായി തോന്നുന്നുണ്ടോ?  ഈ ടെസ്കോയും വാല്‍ മാര്‍ട്ടും വരുന്നതിനു മുമ്പായി റിലയന്‍സും ബിഗ്‌ ബസാറും ഒക്കെ വന്നപോഴും ഇതേ വാദമുഖങ്ങള്‍ നിരത്തി ബഹളം വെച്ചിരുന്നതല്ല നമ്മള്‍.. എന്നിട്ടെന്തു സംഭവിച്ചു?

കഴിഞ്ഞ ഒരു മൂന്നു കൊല്ലത്തിനിടക്ക് ഞാന്‍ താമസിക്കുന്ന നഗരത്തിലെ ഒരു ലേയൌട്ടില്‍ നാല് വന്‍കിട റീട്ടയില്‍ ഷോപ്പുകള്‍ തുറക്കപ്പെട്ടിരുന്നു. ബിര്‍ലയുടെ മോര്‍, ആര്‍ പീ ജിയുടെ  സ്പെന്സേര്സ്, റിലയന്‍സ്ഫ്രഷ്‌ , പിന്നെ ഹെരിറ്റേജ്  (കൂട്ടത്തില്‍ നീല്ഗിരീസിന്റെ കാര്യം വിട്ടു). ഈ ഷോപ്പുകള്‍ തുറന്ന സമയത്ത് ആ ലേ ഔട്ടില്‍ തന്നെ അവിടുത്തെ മൂന്ന് നാല് ലോക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് കടകള്‍ കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഉള്ള ചിലര്‍ നടത്തിയിരുന്നു... ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ ആ ലേ ഔട്ട്‌ വളരെ ഏറെ വലുതായി, പുതിയ അനവധി അപ്പാര്‍ട്മെന്റ്റ് കെട്ടിടങ്ങള്‍ വന്നു. റോഡുകള്‍ വികസിച്ചു. മറ്റു സൌകര്യങ്ങള്‍ വന്നു. 



ഇനി ഇന്നത്തെ സ്ഥിതി നോക്കാം, മുമ്പ് പറഞ്ഞ നാല് വന്‍കിട റീടെയില്‍ ഭീമന്മാരും അവരുടെ കടകള്‍ നല്ല ആമാതാഴിട്ടു പൂട്ടി മൂട്ടിലെ പൊടിയും തട്ടി പോയി. നീല്ഗിരിസ് പുതിയ ഒരെണ്ണം ഈയ്യടുത്ത് തുറന്നെങ്കിലും അന്നുണ്ടായിരുന്ന സൂപ്പര്‍ മാര്‍ക്കെറ്റ് അടച്ചു പൂട്ടി.  അതെ സമയം സാധാരണ ചെറുകിട കട നടത്തിയിരുന്ന നമ്മുടെ ഇക്കമാരോ? ഒന്നിന് പിറകെ ഒന്നായി പതിനാലു ഡിപ്പാര്‍ട്ട്മെന്റ് സ്റോറുകള്‍ ആണ് തുറന്നത്. നല്ല കച്ചവടവും നടത്തുന്നു. അത് കൊണ്ട് തന്നെ ടെസ്കോയും വാല്‍ മാര്‍ട്ടും മറ്റും വന്നാലും ഉപഭോക്താക്കളുടെ മനസ്സ് മനസ്സിലാക്കി അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു ചുക്കും വരാന്‍ പോകുന്നില്ല. ആ കടകള്‍ അധികവും നടത്തുന്നത് മാസ ശമ്പളത്തിന് ജോലി എടുക്കുന്ന ജീവനക്കാരല്ല, സ്വന്തം പണം മുടക്കി കച്ചവടം നടത്തുന്ന ബിസ്സിനെസ്കാരാണ്.  ഇത് താരതമ്യേന ബ്രാണ്ടുകളുടെ പുറകെ പോകുന്ന വന്‍ നഗരത്തിലെ സ്ഥിതി ആണെങ്കില്‍ കൂടുതല്‍ വ്യക്തി ബന്ധങ്ങള്‍ നില നില്‍ക്കുന്ന ചെറുകിട പട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്ഥിതി ഇതിലും വ്യത്യസ്ഥമാവും എന്ന് തോന്നുന്നുണ്ടോ? ഇവര്‍ക്കൊക്കെ പരിചിതമായ വന്‍കിട റീടെയില്‍ ഫോര്‍മാറ്റ് ചുരുക്കം ചില നഗരങ്ങളില്‍ മാത്രം ചിലവാവുന്ന ചരക്കാണ്... അവിടെ ഇപ്പോള്‍ നില നില്‍ക്കുന്ന ചെറുകിട കച്ചവടക്കാര്‍ കളിക്കുന്ന മേഖലകളില്‍ കളിക്കാന്‍ ഇവര്‍ക്ക് ശ്രമിച്ചാലും കഴിയില്ല. 


സിങ്ങും ആനന്ദ് ശര്‍മയും പറയുന്ന പോലെ ഒരു വലിയ വിപ്ലവം ഒന്നും നടക്കാന്‍ പോകുന്നില്ലെങ്കിലും, ഇത് കൊണ്ട് ചില്ലറ നേട്ടങ്ങള്‍ ഒക്കെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ. സാധാരണ ഉപഭോക്താക്കള്‍ക്ക് നല്ല ഉല്‍പ്പന്നങ്ങള്‍,  കൂടുതല്‍ ചോയ്സ്, കൃഷിക്കാര്‍ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വില, കുറെ ചെറുപ്പക്കാര്‍ക്ക് റീടെയില്‍ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍. ചെറുകിട കച്ചവടക്കാര്‍ക്ക് ജീവിച്ചു പോവാന്‍ ഉള്ള അവസരങ്ങള്‍ നിഷേധിക്കാനും പോവുന്നില്ല.  അത് തന്നെ വലിയ ആശങ്കകള്‍ക്കും വഴി നല്‍കുന്നില്ല.  പിന്നെ ആര് പേടിക്കണം? ഇടയ്ക്കു നിന്ന് കാശുണ്ടാകുന്ന ബനിയമാര്‍. അവര്‍ക്കാണ് നല്ല കൊട്ട് കിട്ടാന്‍ പോകുന്നത്. ഇപ്പോള്‍ ബഹളം വെക്കുന്ന എല്ലാവനും അവര്‍ക്ക് വേണ്ടിയാണ് ഓശാന പാടുന്നത്.

അതല്ലാതെ എന്താണ്?  കുത്തകവല്‍കരനതോടുള്ള എതിര്‍പ്പോ.. പിന്നെ പിന്നെ.. ഇങ്ങനെ ഒക്കെ പറയുമ്പോള്‍ ഒരു കാര്യം കൂടി പറയണം. ഇത് പോലെ തന്നെ തനി നാടന്‍  റീടെയില്‍ കുത്തകകള്‍ മുക്കിനും മൂലക്കും പടുക്കൂറ്റന്‍ സില്‍ക്ക് ഷോറൂമുകളും, വെടടിംഗ് സെന്ററുകളും, ജുവേല്ലറികളും, ഷൂ കടകളും,  പണ്ടം പണയകടകളും തുറന്നു കൂട്ടുമ്പോള്‍ എന്തേ ചെറുകിട കച്ചവടക്കാരുടെ പ്രശ്ങ്ങള്‍ പറഞ്ഞു ഇവര്‍ വാ തുറക്കുന്നില്ല. എന്താ അത് കുത്തക വല്‍ക്കരണം അല്ലേ?. അവര്‍ ചെറുകിട കച്ചവടക്കാരന്റെ വയറ്റത് അടിക്കുന്ന പോലെ ഒന്ന് വാല്‍ മാര്‍ട്ട് കാരന് അടിക്കാന്‍ പറ്റും എന്ന് ഞാന്‍ കരുതുന്നില്ല

അത് കൊണ്ട് പുതിയ കാര്യങ്ങള്‍ വരുമ്പോള്‍, ദോഷ വശങ്ങള്‍ എല്ലാം ഒഴിവാക്കി, നിയന്ത്രണം വിട്ടു കളയാതെ സാധാരണക്കാരന് ഏതൊക്കെ രീതിയില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയും എന്ന് ആലോചിക്കുകഅല്ലാതെ അതിനെ തടയിട്ടു കുറച്ചു ദിവസം സഭ മുടക്കുകയും, ഹര്‍ത്താല്‍ നടത്തുകയും, പൊതു ജനങ്ങളെ ശല്യം ചെയ്യുകയും അല്ല. 

ചൊവ്വാഴ്ച, നവംബർ 22, 2011

മുല്ലപ്പെരിയാറില്‍ നമുക്ക് ചെയ്യാവുന്നത്

ഒന്ന് രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റില്‍ വളരെ നിരുത്തരവാദപരമായി "ഒരു സിനിമയുടെ പ്രചാരണആയുധം" എന്ന വിവക്ഷയില്‍ ഒരു കംമെന്റിടുകയും, അത് മാപ്പപേക്ഷിച്ചു പിന്‍ വലിക്കുകയും ചെയ്തിരുന്നു... ആ വീണ്ടു വിചാരം ഇല്ലാത്ത ബാലിശമായ പ്രവര്‍ത്തിയിലുള്ള കുറ്റബോധവും ലജ്ജയും കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങാളായി ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യാനും നമുക്ക് അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാക്കാനും കുറെ സമയം വിനിയോഗിച്ചു.. അതിന്റെ പരിണിതഫലമാണ് ഈ കുറിപ്പ്.

ഞാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി "അതിര്‍ത്തിക്കപ്പുറം" ആയിരുന്നു. ഇതേ കുറിച്ച് തമിഴന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍... ഈ വിഷയങ്ങളിലുള്ള അവരുടെ ഫോറങ്ങള്‍ കയറി ഇറങ്ങി (ഭാഷ പരിമിതി മൂലം ഇംഗ്ലീഷില്‍ ഉള്ളവ മാത്രമായിരുന്നു അവയധികവും). അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ അവരുടെ ഭാഗത്ത്‌ പ്രധാനമായും അതിവൈകാരികത ഉണര്താനാണ് ശ്രമം നടക്കുന്നത്.. മലയാളിയെ തെറി പറയാനാണ് മിക്കവര്‍ക്കും താല്പര്യം (നമ്മളും തിരിച്ചു പറയാന്‍ ഒട്ടും പിന്നിലല്ല എന്ന് കൂടി പറയട്ടെ). പല തരത്തില്‍ പറയുകയാനെങ്കിലും പ്രധാനമായും അവര്‍ മൂന്നു വാദമുഖങ്ങള്‍ ആണ് നിരത്തുന്നത്

1) ഡാമിന്റെ കാല പഴക്കം മൂലം തകരും എന്ന പ്രചരണം എന്ന് നമ്മള്‍ മലയാളികള്‍ വെറുതെ പറയുന്നതാണ്. ഇതിലും പഴക്കം ഉള്ള ഡാമുകള്‍ ലോകത്ത് പലതുമുണ്ട്.

2) പുതിയ ഡാം എന്നാല്‍ തമിഴന് വെള്ളം നിഷേധിക്കാനുള്ള ഒരു തന്ത്രമാണ്, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇല്ലെങ്കില്‍ അഞ്ചു ജില്ലകളില്‍ ഒരു പുല്ലു പോലും മുളക്കില്ല.

3) മൂന്നാമതെത് എന്നാല്‍ പ്രധാനമായുള്ളത് ഈ വിഷയത്തില്‍ ഡാം കെട്ടാന്‍ അനുവദിച്ചാല്‍ അത് തമിഴ് ദേശീയതയുടെ അല്ലെങ്കില്‍ സത്വ ബോധത്തിന്റെ ഒരു കീഴടങ്ങലാണ്... അത് വക വെച്ച് കൂടാ.

ബാക്കി എല്ലാ വാദങ്ങളും ഒരു ആശയവുമില്ലാത്ത  വെറും ഗോഗ്വാ വിളികളും അസഭ്യഭാഷണങ്ങളും മാത്രമാണ്. ഇനി ഇതില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?  ഈ സന്നിഗ്ധ ഘട്ടത്തില്‍ ഇതില്‍ അതി വൈകാരികത കലര്‍ത്തി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോവുന്നത് കനത്ത നഷ്ടം നമുക്കുണ്ടാകും (അങ്ങിനെയാണ് ഇതിന്റെ വൈകാരിക വശം ചൂഷണം ചെയ്യാനുള്ള തല്‍പ്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്) അത് കൊണ്ട് വിവേകപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച്, ആശയപരമായ പ്രതിരോധത്തിലൂടെയും തമിഴനെ ബോധവല്‍ക്കരിച്ചു നേടുന്ന അഭിപ്രായസമന്വയതിലൂടെയും മാത്രമേ നമുക്ക് ക്ഷിപ്രപരിഹാരത്തിന്റെ പാതയിലേക്ക് കടക്കാനാവൂ.

ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ വിവേകത്തിന്റെ ഭാഷയില്‍, വൈകാരികത കലര്‍ത്താതെ, അവര്‍ വായിക്കുന്ന ഫോറങ്ങളില്‍, പ്രതികരിക്കുന്ന വേദികളില്‍ ആശയങ്ങളില്‍ ഊന്നി കാര്യ മാത്ര പ്രസക്തമായി പ്രതികരിക്കുക. അവിടെ ബോധപൂര്‍വം അസഭ്യതിന്റെയും വെല്ലുവിളിയുടെയും വായ്ത്താരികള്‍ക്ക് പിടി കൊടുക്കാതെ, അവരുടെ ദുര്‍ബലമായ വാദമുഖങ്ങളെ പോളിച്ചടുക്കുക.  ആദ്യത്തെ വാദം - നമ്മുടെ കൈയ്യില്‍ ഉള്ള തെളിവുകള്‍ ഉപയോഗിച്ച് യഥാതഥമായി ഡാമിന്റെ ദുര്‍ബല സ്ഥിതിയെപറ്റി.  ചോര്‍ച്ചയുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ വീഡിയോകള്‍, എന്നിവ ക്രോടീകരിച്ചു പോസ്റ്റ്‌ ചെയ്യുക. ഇനി പഴക്കമുള്ള ഡാമുകളെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലും പഴക്കമുള്ള കെട്ടിടങ്ങള്‍, സ്ട്രക്ച്ചരുകള്‍ എന്നിവ തകരന്നതിന്റെ തെളിവുകള്‍ കൊടുക്കുക, എന്നിട്ട് നമുക്ക് അവരോടു തന്നെ ചോദിക്കാം "മുപ്പത്തഞ്ചു ലക്ഷം നിരപരാധികളുടെ ജീവന്‍ നിങ്ങള്ക്ക് ഒന്നോ രണ്ടോ പഴകിയ കെട്ടിടങ്ങള്‍ നില്‍ക്കുന്നതിന്റെ ചാന്‍സിന് വിട്ടു കൊടുക്കണോ" എന്ന്. 

രണ്ടാമത്തെ കാര്യം - വെള്ളം, തമിഴന്റെ ഏറ്റുവും വലിയ പ്രശ്നം "തണ്ണീര്‍"  തന്നെയാണ്. അവനെപ്പോലെ അതിന്റെ വില നമുക്കും മനസ്സിലാകും എന്ന് അവനെ ബോധ്യപെടുത്തുക. പുതിയ ഡാം എന്നത് അവന്റെ വെള്ളം മുട്ടിക്കാനുള്ളതല്ല എന്നും അത് വന്നാലും അവനു കിട്ടി കൊണ്ടിരിക്കുന്ന വെള്ളം ഡാം പുനര്നിര്മിചാലും തുടര്‍ന്നും ഉറപ്പിച്ചു കിട്ടാന്‍ കിട്ടാന്‍ നമ്മള്‍ അവന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് പോരുതുമെന്നുള്ള വാഗ്ദാനം അവനു കൊടുക്കുക. അവന്റെ വെള്ളം കുടി മുട്ടിക്കലല്ല നമ്മുടെ ലക്ഷ്യം എന്നും, ലക്ഷകണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കലാണ് എന്നും അവനെ ബോധ്യപെടുത്തുക.

ഇനി ഏറ്റവും കാതലായ പ്രശ്നം - ഒരു പുതിയ ഡാം നിര്‍മിക്കാന്‍ നമ്മളെ അനുവദിക്കുക എന്നത് ഒരിക്കലും ഒരു കീഴടങ്ങല്‍ അല്ല എന്നത് അവനെ ബോധ്യപെടുത്തുക... അത് തമിഴ് ദേശീയതയുടെ തിളക്കമാര്‍ന്ന വിജയമാണ്... അവരുടെ ഹൃദയ വിശാലതയുടെ, നല്ല മനസ്സിന്റെ പ്രതിഫലനമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് ശിധിലീകരണം അല്ല എന്ന് വ്യക്തമാക്കുക. നമ്മള്‍ അവന്റെ ദേശീയ ബോധത്തെ, സത്വത്തെ ബഹുമാനിക്കുന്നു എന്ന് പ്രഖ്യാപിക്കുക. ആ ബോധം അവനില്‍ ഉണര്തുകയാണ് വേണ്ടത്.. തമിഴന്‍ നമ്മുടെ സഹോദരന്‍ ആണ്. അല്ലാതെ ശത്രു അല്ല എന്ന് നമ്മള്‍ വിശ്വസിക്കുക, അവനില്‍ വിശ്വാസം ഉണര്‍ത്തുക. അല്ലാതെ നമ്മളും അപക്വമായ ഭാഷയില്‍ ഏറ്റുമുട്ടല്‍ നടത്തിയാല്‍, പ്രശനം കൂടുതല്‍ സന്കീര്‍ണമാവും. ഇവിടെ ഏറ്റുമുട്ടല്‍ അല്ല മാര്‍ഗം... സമന്വയം ആണ്.


ഇനി ഇത് എങ്ങിനെ അവനില്‍ എത്തിക്കാം?. ഇവിടെ നമ്മള്‍ ഒറ്റകെട്ടായി എല്ലാ തമിഴന്‍ പ്രതികരിക്കുന്ന എല്ലാ വേദികളിലും ഈ ആശയങ്ങള്‍ പക്വമായി, വിവേകപൂര്‍വ്വം, സ്നേഹത്തിന്റെ ഭാഷയില്‍ മുന്നോട്ടു വെക്കുക (അതെ തുടര്‍ന്ന് ഉണ്ടാകിയേക്കാവുന്ന അതിവൈകാരിക പ്രതികരണങ്ങള്‍ പൂര്‍ണമായും അവഗണിച്ചു കൊണ്ട്). തമിഴ് അറിയുന്ന സുഹൃത്തുക്കള്‍ അതിനു മുന്നോട്ടു വരിക... അത് കൂടാതെ ശബരി മലയില്‍ ഗുരുവായൂരില്‍ ഈ തീര്‍ഥാടന സീസണില്‍ എത്തുന്ന തമിഴരെ ബോധവല്‍ക്കരിക്കുക, തമിഴിലുള്ള ലഘു ലേഖകള്‍, അല്ലെങ്കില്‍ വീഡിയോ പ്രദര്‍ശനം, പോസ്റ്ററുകള്‍ എന്നിവ ഒട്ടും പ്രകപോനകരമാല്ലാതെ, സമചിത്തതയോടെ അവരിലെതിക്കുക. നമ്മളില്‍ ആവാവും വിധം വൈകാരികതയുടെ അഗ്നി ആളി കത്താതെ നോക്കുക. അതാണ്‌ നമ്മള്‍ ചെയ്യേണ്ടത്. സന്തോഷ് പണ്ടിട്ടും പ്രിതിവിരാജും കുറച്ചു നേരത്തേക്ക് റസ്റ്റ്‌ എടുക്കട്ടെ... നമുക്ക് മുന്നോട്ടു നീങ്ങാം.

ശനിയാഴ്‌ച, നവംബർ 12, 2011

മായപ്പോന്മാനിനു തീറ്റ നികുതി കൊടുക്കുന്നവന്റെ പൊടിമീന്‍

തമ്മില്‍ തമ്മില്‍ ഒരു കച്ചവടം തുടങ്ങുമ്പോള്‍ ഇരു കക്ഷികളും ചില വ്യവസ്ഥകള്‍ അംഗീകരിച്ചു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. പാതി വഴിയില്‍ അതിലൊരാള്‍ തനിക്കു അനുകൂലമായ വ്യവസ്ഥകള്‍ മാത്രമേ ബാധകമാവൂ എന്നും മറ്റുള്ളവ താന്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞു എടുത്തടിച്ചു നില്‍ക്കുന്നു. അങ്ങിനെ പറയുന്നവനെ ഏറ്റവും മാന്യവും സഭ്യവുമായ ഭാഷയില്‍ പോക്രി എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ? താങ്കള്‍ കാശുണ്ടാക്കുന്ന റൂട്ടുകളില്‍ എല്ലാം യഥേഷ്ടം സര്‍വീസ് നടത്താം എന്നും അതിനു അനുവാദം കൊടുക്കുമ്പോള്‍ വ്യവസ്ഥയില്‍ പറഞ്ഞ ലാഭകരമല്ലാത്ത റൂട്ടില്‍ തനിക്കു പറപ്പിക്കാന്‍ പറ്റില്ല എന്ന് പറയുന്നത് എവിടത്തെ ന്യായം എന്ന് ചോദിക്കരുത്. അങ്ങിനെയേ മല്ലന്മാര്‍ക്കും മാടംബിമാര്‍ക്കും പറ്റൂ.  ഇത് മഹാരാജാവ് സ്വയം പാട്ടയടിച്ചു കുത്തുപാള എടുത്തു നില്‍ക്കുമ്പോളാണ് എന്ന് ഓര്‍ക്കണം . നാളെ ഇതൊക്കെ കേട്ട് പ്രൈവറ്റ് ബസ്‌ ഉടമസ്ഥന്‍ ലത്തീഫ് പറയുകയാണ്‌. ഇനി കണ്‍സെഷന്‍ ടിക്കെറ്റ് കാരെ അയാളുടെ ബസ്സില്‍ കയറ്റില്ല.. അഥവാ കയറ്റണം എന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഘജനാവില്‍ നിന്ന് ഡീസല്‍ അടിച്ചു കൊടുക്കണം എന്ന്... സര്‍ക്കാര്‍ അത് കേട്ട് സമ്മതിച്ചാലും എസ് എഫ് ഐക്കാര്‍ സമ്മതിക്കുമോ? പക്ഷെ ഇവിടെ അതല്ല കാര്യം... ആര്‍ക്കും തമ്പ്രാന്‍ പറഞ്ഞത് കേക്കാന്‍ വലിയ വിഷമം ഉണ്ട് എന്ന് തോന്നുന്നില്ല.

ഇതൊക്കെ കേട്ട പാടേ "കര്‍ഷക ആത്മഹത്യ", "പട്ടിണി മരണം", "വിലക്കയറ്റം" എന്നൊക്കെ പറയുമ്പോള്‍ അത് "സാമ്പത്തിക ഉന്നതിയുടെ" ലക്ഷണങ്ങള്‍ ആണ് എന്ന് പറഞ്ഞു ചിരിച്ചു തള്ളുന്ന നീറോ സിങ്ങുമാര്‍ക്കും അവരുടെ സാമന്തന്മാര്‍ക്കും താങ്ങ് കൊടുക്കാതെയും തലോടി കൊടുക്കാതെയും വല്ലാത്ത വിമ്മിഷ്ടം.  കേന്ദ്ര സര്‍ക്കാരിന്റെ വഹ എല്ലാവിധ സഹകരണങ്ങളും കൊടുക്കുന്നത് കൂടാതെ സംസ്ഥാന സര്‍ക്കാരുകളോടും തമ്ബ്രാക്കളെ കൈയ്യയച്ചു സഹായിക്കാന്‍ ആദര്‍ശരാമന്‍ ചേര്‍ത്തലക്കാരന്‍ പുലിയുടെ ഭാഗത്ത്‌ നിന്ന് മേര്‍സി പെട്ടീഷനും.. അവിടെ ആദര്‍ശത്തിന്റെ അപ്പോസ്തലന്മാര്‍, വിപ്ലവ പോരാളികള്‍, ആര്‍ഷ ഭാരത സംരക്ഷകര്‍ എന്നൊന്നും ഒരു വ്യത്യാസവുമില്ല. എല്ലിന്തുണ്ടുകള്‍ എറിയുന്നവന്റെ മുന്നില്‍ നിന്ന് എല്ലാ ഭിക്ഷാംദേഹികളും മുണ്ട് മടിക്കുത്തഴിച്ചിട്ട്‌ വാലാട്ടിക്കോളും

ഇതൊക്കെ കാണുമ്പോള്‍ ഇവരൊക്കെ ജയിച്ചു വന്നു പാര്‍ലിമെന്ടിലും നിയമസഭകളിലും ഞെളിഞ്ഞിരിക്കുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ചൂത് കളിച്ചും, ബിക്കിനി പടങ്ങളെടുതും, പാര്‍ട്ടികള്‍ ആഘോഷിച്ചും അവര്‍ക്കൊക്കെ കത്തിച്ചു കളയാന്‍ പണമുണ്ട്. അതും കഴിഞ്ഞു തൊഴിലാളികളെ വെച്ച് വില പേശുവാന്‍ ഒരു മടിയുമില്ല. എന്ത് നഷ്ടം വന്നാലും നികുതി കൊടുക്കുന്നവന്റെ പണം എടുത്തു എറിഞ്ഞു കൊടുക്കുവാന്‍ എരാന്മൂളികള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉണ്ട്... അവിടെ ആദ്യന്തികമായും തങ്ങളുടെ എല്ലാ ആഭിമുഖ്യവും ഉത്തരവാദിത്തവും വോട്ടു ചെയ്തു പറഞ്ഞയക്കുന്ന സാധാരണക്കാരനായ പൊതുജനത്തിനോടല്ല, മറിച്ചു തങ്ങള്‍ക്കു പണവും സൌകര്യവും നല്‍കുന്ന കോര്‍പ്പറേറ്റ് തംബുരാന്മാരോടാണ് എന്ന് ഒരു നാണവും മറയും കൂടാതെ തുറന്നു സമ്മതിക്കുകയാണ്.

ഇനി വേറൊരു വശം നോക്കു, ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയപ്പോള്‍ ഉടനെ പെട്രോളിന്റെ വില കൂട്ടാന്‍ ഇവര്‍ക്കൊന്നും മറിച്ചൊന്നു ചിന്തിക്ക കൂടി വേണ്ട..അവിടെ സബ്സിഡി എടുത്തു കളയാനാണ് ഇവര്‍ക്കൊക്കെ വ്യഗ്രത.  പക്ഷെ ഇവിടെയാണെങ്കിലോ നിത്യനിദാന ചെലവ് കൂടിയപ്പോള്‍, വിമാന ടിക്കെട്ടിന്റെ വില കൂട്ടാന്‍ യാതൊരു താല്പര്യവുമില്ല. മറിച്ചു അവിടെ അവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണം. സവാളയുടെയും അരിയുടെയും വില കൂടിയാല്‍ ആരെ ബാധിക്കുമെന്നും വിമാനക്കൂലി കൂടിയാല്‍ ആരെ ബാധിക്കുമെന്നും അറിയാന്‍ ഏറെ ബുദ്ധിയൊന്നും ആവശ്യമില്ല. പക്ഷെ ഇതൊക്കെ മനസ്സിലാക്കാനും ഇതിനോട് പ്രതികരിക്കാനും ജീവിത പ്രാരാബ്ധ വണ്ടി തള്ളുന്ന കഴുതകള്‍ക്ക് എവിടെ നേരം എന്ന് ഇവനൊക്കെ നന്നായി അറിയാം. അപ്പോള്‍ ഇതും ഇതിനപ്പുറവും അവിടെ നടക്കും... നാളെ ഇവന്റെ ഒക്കെ ബികിനി കലണ്ടര്‍ അടിക്കാനും, പടമെടുക്കുവാനും, അവരുടെ ഒക്കെ സംബന്ധത്തിനു ചൂട്ടു കത്തിച്ചു കൊടുക്കുവാനും നമ്മുടെ നികുതി പണം എടുത്തു കൊടുക്കും... ആരുണ്ടിവിടെ ചോദിക്കാന്‍?

മടിശീലക്ക് ഖനമുള്ളവര്‍ക്കും മനസ്സാക്ഷിയുടെ ശല്യം ഇല്ലാത്തതും ആയ രാജാക്കന്മാരുടെ "ഗുഡ് ടൈംസ്‌". അവരുടെ മായപ്പോന്മാന്മാര്‍ക്ക്, പെരുവയാര്‍ നിറയെ മീനിട്ട് കൊടുക്കുവാന്‍ ആളുകള്‍ എത്രയാ വരി വരി ആയിട്ട്?


വെള്ളിയാഴ്‌ച, നവംബർ 11, 2011

മലയാള സിനിമയിലെ ക്ഷേത്ര പ്രവേശന വിളംബരം

ഇത്തവണ എല്ലാവരും എഴുതി കൂട്ടിയ ഒരു കാര്യത്തെ പറ്റി തന്നെ രണ്ടു വാക്ക് കുറിക്കട്ടെ.. അതെ കൃഷ്ണനും രാധയും ... സന്തോഷ്‌ പണ്ഡിറ്റ്‌... അധികമൊന്നും പറയാനില്ല എല്ലാവരും പറഞ്ഞത് തന്നെ എങ്കിലും .രണ്ടു വാക്ക്....

ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല. അത് കൊണ്ട് ഒരു കലാ സൃഷ്ടി എന്ന നിലക്ക് ആധികാരികമായി ഒരു അഭിപ്രായം പറയാന്‍ കഴിയില്ല എന്നാകിലും, കൊട്ടകക്ക് പുറത്തു നടക്കുന്ന കോലാഹലങ്ങള്‍ എല്ലാം നല്ല താല്പര്യതോട് കൂടി വീക്ഷിച്ചു പോരുന്ന ഒരു വ്യക്തി എന്ന നിലക്ക് ചിലത് പറയാനുണ്ട്.

ഇവിടെ ഞാന്‍ ആദ്യമായി കാണുന്നത് തുറന്നിട്ട ഒരു കോട്ട വാതിലാണ്.  സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ ഈ പ്രതിഭാസം തുറന്നിട്ട ഒരു വാതില്‍. ഒരു പറ്റം മാഫിയാകള്‍ ആമതാഴിട്ടു പൂട്ടി സ്വന്തമാക്കി അടക്കി വെച്ചിരിക്കുന്ന ഒരു  സ്വകാര്യ സാമ്രാജ്യത്തിന്റെ കോട്ട വാതില്‍. ആ സാമ്രാജ്യം ഇത് വരെ ഭരിച്ചിരുന്ന മാഫിയ തമ്പുരാന്മാര്‍. അവരുടെ ഭീഷണികള്‍. അവരുടെ തിട്ടൂരങ്ങള്‍. അവര്‍ വരേണ്യ വര്‍ഗം.പിന്നുള്ളവര്‍ ദാസന്മാര്‍. പിന്നാമ്പുറത്ത് ഒതുങ്ങി നില്‍ക്കുക്ക അല്ലെങ്ങില്‍ കളി കാണാന്‍ കാഴ്ച്ചക്കാരവുക. നമ്മള്‍ എന്ത് കാണണം എപ്പോള്‍ കാണണം എങ്ങിനെ കാണണം എന്തിനു കാണണം എല്ലാം അവരുടെ തീരുമാനങ്ങള്‍. അവര്‍ നിശ്ചയിക്കുന്നവരല്ലാതെ പുറത്തു നിന്നുള്ള ആര്‍ക്കും അവിടെ പ്രവേശനം ഇല്ല..അവര്‍ ഇറക്കുന്ന ഉഗ്രശാസനങ്ങള്‍.  നിര്‍മാതാക്കളുടെ ഒരു വേലി, അതിനു പിന്നില്‍ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു വേലി. പിന്നെ അമ്മയുടെ വേലി. അവന്മാരുടെ അമ്മായി അമ്മയുടെ ഒരു വേലി... ഇങ്ങനെ നൂറു കൂട്ടം വേലികളും കടമ്പകളും കോട്ടമതിലുകളും കെട്ടി പൂട്ടി  ഒരു പറ്റം ആളുകള്‍ വെച്ചിരുന്നതായിരുന്നു മലയാള സിനിമയെ.

അവരുടെ മുന്നില്‍... അവര്‍ തീര്‍ത്ത മതിലുകള്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്ന് പിഴക്കേണ്ടി വരുന്ന അല്ലെങ്കില്‍ അതിനു മുന്‍പില്‍ ആയുധം വെച്ച് കീഴന്ടങ്ങി കളം വിട്ടു ഓടി പോകേണ്ടി വന്ന ഒരു പാട് പേര്‍ക്ക് മുന്നിലാണ്. കൃഷ്ണവര്‍ണനായ ആ ചെറുപ്പക്കാരന്‍ ആ വാതില്‍ തുറന്നു പിടിച്ചിരിക്കുന്നത്. അയാള്‍  വെട്ടിയ വഴിയിലൂടെ മുന്നോട്ടു പോകാന്‍ ആരൊക്കെ വരും, ആ വഴിയെ മലയാള സിനിമയെ എങ്ങിനെ കൈ പിടിച്ചു കൊണ്ട് പോവും എന്നൊക്കെ കണ്ടറിയണം.

മുഖ്യധാര മാടമ്പിമാര്‍ വിറളി പിടിച്ചിരിക്കയാണ്‌ എന്ന് കണ്ടാല്‍ അറിയാം... അവര്‍ ഓരോരോ ആയുധങ്ങള്‍ ആയി എടുത്തു പ്രയോഗിക്കുന്നു...പതിവ് പോലെ തമ്പുരാന്മാര്‍ തിരശ്ശീലക്കു പിറകില്‍ ഇരുന്നു ചരട് വലിക്കുന്നു. രാജ ഭക്തി കയറിയ കുട്ടിക്കുരങ്ങമാര്‍ ചുടു ചോറ് മാന്തുന്നു. ആദ്യം നാലാം കിട ഗുണ്ടകളെയും  കൂലി പട്ടാളതിനെയും വെച്ച് രംഗത്തിറക്കി ഭീഷണി, പിന്നെ മനോരോഗി എന്ന് ചാപ്പ കുത്തല്‍, പ്രതിരോധങ്ങളും , ഉപരോധങ്ങളും..... ഇങ്ങനെ പോയാല്‍ അധികം താമസിയാതെ. ഒടുവില്‍ വശീകരണവും ഉണ്ടാവും. അതില്‍ ആ ചെറുപ്പക്കാരന്‍ വീഴാനും മതി .. എന്നാലും ആ വഴി നടക്കാന്‍ കുറച്ചാളുകള്‍ ഇറങ്ങും എന്ന് തന്നെയാണ് എന്റെ വിശ്വാസം.. ആ ഇറങ്ങുന്നവര്‍ ഒരു മാറ്റം കൊണ്ട് വരും എന്ന പ്രതീക്ഷയും.

അദ്ദേഹം അങ്ങിനെ ഒക്കെ ആലോചിച്ചു പ്ലാന്‍ ചെയ്തു മനപ്പൂര്‍വം തുടങ്ങി വെച്ചതാണ് എന്ന് തോന്നുന്നില്ലെങ്കിലും, സന്തോഷ്‌ പണ്ഡിറ്റ്‌ നയിക്കുന്നത് ഒരു വിപ്ലവമാണ്. ശരിക്കുമൊരു വിപ്ലവം. മലയാള സിനിമ എന്ന മഹാക്ഷേത്രത്തിന്റെ വാതില്‍ തുറന്നു സാധാരണക്കാരനെ പ്രവേശിപ്പിച്ച ഒരു വിപ്ലവം. . ആ സിനിമ എന്ത് ചവര്‍ വേണമെങ്കിലും ആയിക്കൊള്ളട്ടെ   .അമൃതെന്ന നാട്യത്തില്‍ നമ്മളെ അഴുക്കു തീറ്റിച്ചു കൊണ്ടിരുന്ന ഒരു പറ്റം കള്ളകൂട്ടങ്ങളുടെ മുഖമാടച്ചൊരു അടിയായി പോയി. നല്ല ഉശിരന്‍ അടി.

ഇനി ഇതൊക്കെ പോരാഞ്ഞു ഒരു കാര്യം കൂടിയുണ്ട്... ഇവരൊക്കെ ഇത് വരെ പ്രചരിപ്പിച്ചിരുന്ന പോലെ തറവാടും കുടുംബവും ഒന്നും പണയം വെച്ച് കോടികള്‍ എടുത്തു അമ്മാനമാടി കൊണ്ട് വേണ്ട ഒരു സിനിമ പിടിക്കാന്‍ ... അഞ്ചു ലക്ഷം കൊണ്ടും ഒരു സിനിമ പിടിച്ചു അത് റിലീസ് ചെയ്യാനും പറ്റും എന്നും അദ്ധേഹം തെളിയിച്ചു.

ഇനിയെങ്കിലും കാശ് മുടക്കി വെയ്യിലും മഴയും കൊണ്ട്, ക്യു നിന്ന് ടിക്കെറ്റെടുത്ത് നിങ്ങള്‍ പടച്ചു വിടുന്ന സാധനങ്ങള്‍ സഹിക്കേണ്ടി വരുന്ന പ്രേക്ഷകന്‍ എന്ന മൃഗത്തെ ഓര്‍ക്കുക... അവനാണ് വലുത് എന്ന് മനസ്സിലാക്കുക. അവന്റെ സഹനത്തിന്റെ പരിധിയാണ് നിങ്ങള്‍ കണ്ടത്... ഇനി കാണാനിരിക്കുന്നത് അവന്റെ തിരിച്ചടിയും.

ഹിപ്പോക്രയ്റ്റുകള്‍ വാഴുന്ന സ്വന്തം നാട്

ഗോവിന്ദ ചാമിക്ക്‌ തൂക്കുകയര്‍... ന്യായവിധി... പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും ആഘോഷിക്കേണ്ടത് തന്നെ. സാമൂഹ്യവ്യവസ്ഥയുടെ ഭദ്രതയ്ക്ക് ഒരു കുറ്റവാളി ശിക്ഷിക്കപ്പെടെണ്ടത് അനിവാര്യം തന്നെ. ഈ വിധി  കൊണ്ട് കുറ്റം ചെയ്യുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമൂഹ്യവിരുധ്ധര്‍ക്ക് ഒരു സന്ദേശം കൊടുക്കുവെങ്കില്‍ അത് ഏറ്റവും സ്വാഗതാര്‍ഹം... ഇങ്ങനെ ഒക്കെ പറയുമ്പോഴും നമ്മള്‍ മലയാളിയുടെ ഹിപ്പോക്രസി കാണുമ്പോള്‍ ലജ്ജ തോന്നുന്നുണ്ടെന്ന് പറയാതിരിക്കാനും വയ്യ... ഇത് പോലെ തന്നെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ഹീനവും നികൃഷ്ടവുമായ മറ്റു ചില കുറ്റകൃത്യങ്ങള്‍ ഈ നാട്ടില്‍ ഇതേ കാലത്ത് തന്നെ നടന്നു.

ഉദയകുമാര്‍ എന്ന ഒരു പാവം മനുഷ്യനെ, എകയും നിരാലംബയുമായ അമ്മക്ക് ഓണക്കോടി വാങ്ങാനിറങ്ങിയ ഒരു ഓണക്കാലത്ത്, കൈയിലുള്ള ചില്ലറത്തുട്ടുകള്‍ തട്ടിപറച്ചു ഇഞ്ചിഞ്ചായി ഉരുട്ടികൊന്നു ദാഹമാടക്കിയ മാന്യന്മാര്‍ സമൂഹത്തില്‍ ഇന്നും തലയുയര്‍ത്തി നെഞ്ച് വിരിച്ചു നടക്കുന്നുണ്ട്. പാലക്കാട്‌ ഹരീന്ദ്രന്‍ എന്ന ഒരു പാവം ഉദ്യോഗസ്ഥനെയും, അദ്ധേഹത്തിന്റെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും തങ്ങളുടെ അഴിമതികള്‍ ചാക്കിട്ടു മൂടാന്‍ മരണത്തിലേക്ക് തള്ളി വിട്ട വ്യവസായ പ്രമുഖന്മാരും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും വെളുക്കെ ചിരിച്ചുകൊണ്ട് നമ്മുടെ മുന്നില്‍ വിലസി നടക്കുന്നുണ്ട്. അധികം നാളുകളായില്ല രഘു എന്ന ഒരു ചെറുപ്പക്കാരനെ ബസ് യാത്രക്കിടയില്‍  പോക്കറ്റടി ആരോപിച്ചു പച്ച ജീവന് തല്ലി കൊന്നു നീതി നടപ്പാക്കിയത് നമ്മള്‍ രണ്ടു കൈയും കെട്ടി കണ്ടു കൊണ്ട് നിന്നിട്ട്. കവിയൂര്‍, കിളിരൂര്‍, അഭയ കേസ്... അങ്ങിനെ എത്ര എത്ര നിഷ്ടൂര കൃത്യങ്ങള്‍.  ഇതിന്റെ ഒക്കെ പിറകില്‍ ഉള്ള കുറ്റവാളികള്‍ ഇവിടെ നമ്മുടെ ഇടയില്‍ മാന്യന്മാരായി വിലസുന്നു.

സമൂഹത്തില്‍ നിലയും വിലയുമുള്ള ഉന്നത ശ്രേണി അലങ്കരിക്കുന്ന അത്തരം ഇരുകാലികളുടെ രോമത്തില്‍ എങ്കിലും തൊടാന്‍.... അവരെ കല്ലെറിഞ്ഞിടാന്‍ ആരും വരില്ല. തിളച്ച രക്തവുമായി ആ തമിഴനെ രോഷാകുലരായി കൈകാര്യം ചെയ്യാനും അവന്റെ വാഹനത്തിനു നേരെ കല്ലും ചീമുട്ടയും എറിയാനും, ആക്രോശിച്ചു കൊണ്ട് ആഹ്ലാദ പ്രകടനം നടത്താനും മുന്‍നിരയില്‍ ഉണ്ടായിരുന്ന സംഘടനകളും നേതാക്കന്മാരും അവിടെ കമാന്ന് ഒരക്ഷരം മിണ്ടില്ല... സൗമ്യയുടെ കേസില്‍ ജനരോഷതീ ആളിക്കത്തിച്ച മാധ്യമ പൂച്ചകള്‍ അവിടെ പഞ്ച പുച്ഛം അടക്കി നില്‍ക്കും.

അവിടെയാണ് ചീഞ്ഞു നാറിയ ഈ സമൂഹത്തിന്റെ മുഖം നമ്മളെ നോക്കി പല്ലിളിക്കുന്നത്.. നമ്മുടെ ആര്‍ജവവും സാമൂഹ്യബോധവും എല്ലാം സമ്പത്തിനും ഗോവിന്ദ ചാമിക്കും ശിക്ഷ വാങ്ങി കൊടുക്കാന്‍ മാത്രമുള്ളതാണ്. അത് ശക്തിയും ശേഷിയുമുള്ള വിഭവവും വൈഭവവും സ്വാധീനവും ഉള്ള കുറ്റവാളികള്‍ക്ക് നേരെ ഉയരാനുള്ളതല്ല. നമ്മുടെയൊക്കെ ധര്‍മ രോഷവും, സാമൂഹ്യ ബോധവും , ആദര്‍ശപരതയും ദ്രവ്യം ഇല്ലാത്തവന്റെ മേല്‍ കുതിര കേറാനും (അവന്‍ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും) അവനെ കല്ലും ചെരിപ്പും ചീമുട്ടയും എറിഞ്ഞു വീഴ്ത്തിയും കുരുക്കിട്ടു കൊന്നും തീര്‍ക്കാനുള്ളതാണ്. മടിശീലക്കനവും ബന്ധു ബലവും ഉള്ളവനെ കണ്ടാല്‍ നാമടങ്ങുന്ന മലയാളി സമൂഹം എന്ന മനോരോഗികളുടെ മുട്ടിടിക്കും. അവരുടെ മുന്നില്‍ നമ്മള്‍ മുണ്ടില്‍ പെടുക്കും. അത് കൊണ്ട് നമുക്ക് ചാര്‍ളി തോമസിനെ തൂക്കി കൊന്നും. സമ്പത്തിനെ ഉരുട്ടി കൊന്നും നമ്മുടെ ഷണ്ടത്വം ആഘോഷിക്കാം...ലഡ്ഡു കൊടുത്തും, പടക്കം പൊട്ടിച്ചും ആഘോഷിക്കാം. ചാക്കും തോക്കുമായി വലിയ സായിപ്പ് വരുമ്പോള്‍ ഇടത്തെ കാല്‍ തറയില്‍ അമര്‍ത്തി ചവുട്ടി മുട്ടന്‍ ഒരു സലൂട്ട് കൊടുത്തു ഒച്ച്ചാനിച്ചു നിക്കാം...

അത് കഴിഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോയി ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ നേരെ ഒരു അശ്ലീല കമ്മെന്റ് അടിക്കാം, ബസ്സില്‍ കയറി അവളെ രഹസ്യമായി തോണ്ടി തൃപ്തി അടയാം. അടുത്ത ബീവേരെജെസ്സിനു മുന്നില്‍ ഇറങ്ങി ക്യു നിന്ന് കിട്ടിയ കുപ്പി കാലിയാക്കി തെരുവിലും വീട്ടിലും സോഷ്യല്‍ നെറ്റ്വര്‍ക്കിലും ടീവിക്ക് മുന്നിലും വെച്ച് ആഘോഷിക്കാം...

ആഘോഷിക്കാന്‍ ഇനിയും നമുക്ക് കിട്ടും നാളെ വേറെ സൌമ്യമാരുടെ ചേതനയറ്റ കടിച്ചു കീറപെട്ട ജഡങ്ങള്‍... അവരെ പിച്ചി ചീന്തി കൊന്ന ചാമിമാരെയും....

തിങ്കളാഴ്‌ച, നവംബർ 07, 2011

നീറോ സിംഗ് വീണ വായിക്കുമ്പോള്‍ ..

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറന്നതാവും എന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ... ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക വിശാരദന്‍ എന്ന് വെയ്ക്കുന്ന ആ മഹാനുഭാവന്‍ തന്റെ വീടിന്റെ ജനാല തുറന്നിടുന്നില്ല എന്ന് തോന്നുന്നു. അതോ ചീറി പാഞ്ഞു തന്റെ കാറില്‍ പോവുമ്പോള്‍ തെരുവോരത്ത് കാണുന്ന "അഫ്ഫ്ലുവേന്റ്റ് ഇന്ത്യന്‍" കണ്ണില്‍ പെടുന്നില്ല എന്നതാണോ.. അദ്ദേഹം ഉച്ചകോടികളില്‍ നിന്ന് ഉച്ചകൊടികളിലേക്ക് പറന്നു നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ഇളയ രാജാവിനെ പോലെ കാഴ്ചകള്‍ കണ്ടു രാപ്പാര്‍ക്കാന്‍ ഒരു പക്ഷെ സമയം കിട്ടിക്കാണില്ല എന്നാലും എയര്‍പോര്ട്ടിലേക്ക് കുതിക്കുന്ന യാത്രകളില്‍ രാജപാതകള്‍ക്കരികില്‍ ഉയര്‍ന്നുവരുന്ന കെട്ടിടങ്ങള്‍ പണിയുവാന്‍ അഹോരാത്രം ചുമട് ചുമക്കുന്ന "അഫ്ഫ്ലുവേന്റ്റ് ഇന്ത്യന്‍" തീര്‍ച്ചയായും കണ്ണില്‍ പെടാതിരിക്കാന്‍ വഴിയില്ല. അവന്റെ എല്ലുന്തി കണ്ണ് തുറുപ്പിച്ചു മൂക്കില ഒളിപ്പിച്ചു ഓടി നടക്കുന്ന ഭാവിപ്രജകള്‍ കണ്ണില്‍ പെടാതിരിക്കാന്‍ വഴിയില്ല...അവിടെയാണ് ഒരു ഉളുപ്പുമില്ലാതെ നമ്മുടെയെല്ലാം സാമ്പത്തിക വളര്‍ച്ചയാണ് വിലക്കയറ്റത്തിന് നിദാനം എന്ന് പറഞ്ഞു വരുത്തുന്നത്.

അത് പോലെ ഇന്നലത്തെ നായതന്ത്രജ്നത... പാകിസ്താന്‍ ഈ നിമിഷം വരെ മുംബൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ അതില്‍ വ്യക്തമായ പങ്കുള്ള ആര്‍ക്കും എതിരെ പേരിനുള്ള ഒരു നടപടി അല്ലാതെ ഒന്നും എടുക്കുകയോ ചെയ്തിട്ടില്ല.. കടുത്ത ഒരു കുറ്റകൃത്യത്തിനു നടുവില്‍ കൈയ്യോടെ പിടികൂടിയ ഒരു കുറ്റവാളിയെ തൂക്കി കൊല്ലണം എന്ന് പറയാന്‍ ഒരു നയതന്ത്രജ്ഞതയുടെയും ഹൃദയ വിശാലതയുടെയും ആവശ്യവുമില്ല... അവിടെയും നമ്മുടെ ആത്മാഭിമാനം അടിയറ വെച്ച് ലോക പോലിസുകള്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്ന ഒരു മര്യാദ രാമനായി മാറി നമ്മുടെ ശിന്ഗം...

എതിര്‍പ്പിന്റെ പുറത്തു വന്നുകൊണ്ടിരുന്ന ശക്തികളെ ശിധിലീകരിച്ചു ഉന്മൂലനം ചെയ്യാന്‍ ഏതു തരം താണ നാലാം കിട രാഷ്ട്രീയക്കളി കളി കളിക്കാനും അങ്ങേര്‍ക്കു ഒരു മടിയുമില്ല. അവരുടെ എല്ലാം പല്ലും നഖവും പറിച്ചു തമ്മില്‍ തല്ലിച്ച് അവസാനിപ്പിക്കാന്‍ തന്റെ കൂലി പടയാളികളെ അയച്ചു അവിടെയും തന്റെ കഴിവിന്റെയും സംസ്കാരത്തിന്റെയും ആഴം നമുക്ക് മനസ്സിലാക്കി തന്നിരിക്കുന്നു...

ക്രിയാത്മകമായ ഇടപെടലുകള്‍ വേണ്ട കാതലായ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുക്കാതെ, ആത്മാര്‍ത്ഥതയില്ലാതെ വെറും ശബ്ദ കോലാഹലങ്ങള്‍ മാത്രം സൃഷ്ടിക്കുകയാണോ പ്രതിപക്ഷം ചെയ്യുന്നത് എന്ന് ശങ്കിക്കേണ്ടി ഇരിക്കുന്നു അവരുടെ ഇപ്പോളുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍. അത് കേന്ദ്രത്തിലായാലും നമ്മുടെ സംസ്ഥാനത്തായാലും ഒരു പോലെ ശരി വെക്കുന്നു അവരുടെ ഓരോ പ്രസ്താവനകളും, സമരങ്ങളും..

അല്ല മനസ്സാക്ഷി എന്ന സാധനം ആ പാര്‍ലിമെന്റ് കെട്ടിടത്തില്‍ കയറുന്ന എല്ലാവരുടെ കയ്യില്‍ നിന്നും ഊരി വാങ്ങിക്കുന്നുണ്ടോ എന്ന് തോന്നിപ്പോവുന്നു. മുമ്പില്‍ ആരെങ്കിലും കൊണ്ട് വെക്കുന്ന യാഥാര്‍ത്യബോധം തൊട്ടു തീണ്ടാത്ത കണക്കു മാത്രം വിശ്വസിച്ചു ഓരോന്ന് പറയുമ്പോള്‍...


ഒരു കാര്യം ഉറപ്പായി നമുക്കൊക്കെ മരവിപ്പ് ആയി കഴിഞ്ഞു... ഇതല്ലെങ്കില്‍ വേറെ ഒരു ചെകുത്താന്‍ എന്ന് മനസ്സിലാക്കിയ നമ്മളൊക്കെ അല്ലാതെ എന്ത് പ്രതികരിക്കാന്‍?

ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

മഴവില്ല് തെളിയുമ്പോള്‍ കുട പിടിക്കുന്നതാരാണ്?

എടാ പൊതുജനമേ കഴുതേ ... നിനക്കൊക്കെ എന്തിന്റെ കുറവാ ആ  ആ രാഘവന്റെയും കോയാ സാഹിബ്ബിന്റെയും ചെക്കന്മാരുടെ പരദൂഷണ കോടതിക്കും ഒളി ക്യാമറ കാലക്ഷേപതിനും നിന്ന് കൊടുക്കാന്‍. കൊറേ ബുദ്ധിമുട്ടിയാ നമ്മടെ ചാനെലിനു ടി ആര്‍ പിയും കോപ്പുമൊക്കെ കൂട്ടിക്കൊണ്ടു വരുന്നത്.  നിങ്ങക്കറിയോ ഈ ഐ എന്‍ എസ് പോലെ പണ്ടൊരു മാപ്പിള ആനപ്പുറത്ത് ഇരുന്നതിന്റെ തഴമ്പ് കാട്ടികൊടുത്താല്‍ വളഞ്ഞു കിട്ടുന്നതല്ല ഐ ബി എഫു എന്ന്. അവിടെ കുറെ പുത്തന്‍ കൂറ് ഗോസായിമാരും വന്‍ സായിപ്പ് സ്രാവുമാരും ആണിപ്പോ അടയിരിക്കുന്നത്‌.  കോട്ടയത്തേക്ക് ബുദ്ധി എത്തുന്നതിനു മുമ്പ് തന്നെ അവന്മാര്‍ അവിടെ കേറി അട്ടിപെറായിരുന്നു.

അത് കൊണ്ട് മുര്ടോക്കിനെയും നിധികളെയും  മറ്റു ബഹുരാഷ്ട്ര കൊപ്പന്മാരെയും ഒക്കെ മുട്ടിയും തടഞ്ഞും വലിച്ചും വലിപ്പിച്ചും ഒരു വിധം കാലുറപ്പിച്ചു പോരുംപോളാ ഇവന്റെ ഒക്കെ ഒരു നേരും നെറിയുമില്ലാത്ത ഒളി ക്യാമറ കളി. അവിടുന്നും ഇവിടുന്നും മാന്തി എടുത്ത വെവരം ഒള്ള ഒന്ന് രണ്ടു കൊച്ചുങ്ങള്  ഒന്ടായിരുന്നത് അതുങ്ങളെയും തട്ടി എടുത്തു കൊണ്ട് പോയി. അതും പോരാഞ്ഞാ പിന്നെ എന്നും ഇപ്പോഴും മുക്കിനും മുരടലിനും ഒരു എക്സ്ക്ലൂസിവുകളി...

എടാ കഴുതകളെ ... കൊച്ചീന്ന് നല്ല എച് ഡി തെളിച്ചത്തില്‍ നിമിഷം തോറും  നിന്റെ ഒക്കെ വീട്ടിന്റെ വിരുന്നു മുറിയില്‍ എത്തിച്ചു തരുന്നില്ലേ ... അത് കണ്ടെച്ചാല്‍ പോരെ. കേട്ടാല്‍ ഇനിക്കുന്ന ചാണ്ടി തമ്പ്രാന്റെ മൊഴി മുത്തുകള്‍.  കാണാന്‍ ചേലുള്ള ഗണേശന്‍ ആനയുടെ നെട്ടിപട്ടവും വെഞ്ചാമരവും. മനം മറന്നു ആസ്വദിക്കാന്‍ പച്ചാളം ജോര്‍ജ്ജ് ചേട്ടന്റെ നവരസ പ്രകടനം.  മേമ്പോടിയായി നേരെയും ചൊവ്വയും വളച്ചും പുളച്ചും ലൂക്കൊച്ചന്റെ സോപും സുഖിപ്പീരും കേട്ട് പതപ്പിച്ചിരുന്നു പുളകിതരാവുന്ന സെലിബ്രിട്ടി താരങ്ങള്‍. കോട്ടയത്തെ ഏമാന്മാരുടെ നിയന്ത്രണ രേഖക്കുള്ളില്‍ നിന്നുകൊണ്ടുള്ള നമ്മടെ പിള്ളാര്‌ കളിക്കുന്ന  അത്യുഗ്രന്‍ ഞാണിന്മേല്‍ കളി. ഹൈകമ്മാണ്ടിന്റെ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത തിരുവാ എതിര്‍വാ. പിന്നെ അനുനിമിഷം പുറത്തേക്കു വിടുന്ന അത്യുഗ്രന്‍ അഴിമതി സാഹിത്യ കൃതികള്‍. അരുണ്‍ കുമാറിന്റെ കോടികള്‍ മറിച്ചുള്ള വമ്പന്‍ അഴിമതി, പണ്ടത്തെ ചാരക്കെസിനെ വെല്ലുന്ന ദല്ലാള്‍ കുമാര്‍ എന്ന ഇന്റര്‍നാഷണല്‍ ഭീകരന്റെ ദേശദ്രോഹ ഗൂഢാലോചന. ഇതിനൊക്കെ ഇടക്കെ കണ്‍ കുളിര്‍ക്കാന്‍ മിസ്‌ കേരള മങ്കമാര്‍. സംഭവ ബഹുലമായ  മലങ്കര ഓര്‍ത്തഡോക്സ്  സൂപ്പെര്‍ ആക്ഷന്‍ ത്രില്ലെര്‍. പിന്നെ പോളിറ്റ് ബ്യൂറോയുടെ മൂക്കിന്‍ തുമ്പില്‍ നിന്ന് അടര്‍ത്തി എടുത്ത വി എസ് പിണറായി പോരിന്റെ എക്സ്ക്ലൂസിവ്  വാര്‍ത്തകള്‍.  അങ്ങിനെ എത്ര എത്ര  "ഇത്" ഉണ്ടാക്കുന്ന കിടിലന്‍ വാര്‍ത്തകള്‍ ...

ഇനി നിനക്കൊക്കെ ഒളി ക്യാമറയെ വേണ്ടൂ എന്നാല്‍ വെച്ച് തരുന്നില്ലേ റേഷന്‍ ഷാപ്പുകാരന്‍ ലോനക്കുട്ടിയുടെ ഒരു ചാക്ക് അരി പൂഴ്ത്തിവെച്ചു പാവങ്ങളെ വലക്കുന്ന വമ്പന്‍ അഴിമതി, പേരില്ലാത്ത മുഖം മൂടിവെച്ച കുപ്പിവെള്ളക്കാരന്റെ കുപ്പി വെള്ളത്തില്‍ തൊട്ട്‌ വെള്ളം കയറ്റുന്ന അതി ഭീകര മായക്കളി, പെട്ടിക്കട മരുന്ന് ഭീകരന്മാരുടെ മൂക്കിന്‍ ചോട്ടില്‍നിന്നു നമ്മുടെ ചുണക്കുട്ടന്മാര്‍ ഒളി ക്യാമറ വെച്ച് ഒപ്പി പിടിക്കുന്ന രസികന്‍ ബ്യ്ത്റെസ്.. സര്‍ക്കാര്‍ ആശുപത്രികളുടെ "ഇതുവരെ ആരും കണ്ടിട്ടില്ലാത്ത,  കേട്ടിട്ടില്ലാത്ത ശോചനീയാവസ്ഥയുടെ" ദയനീയ ചിത്രങ്ങള്‍, ചെക്ക് പോസ്റ്റിലെ "ഇന്നേവരെ ആരും അറിഞ്ഞിട്ടില്ലാത്ത കേട്ട് കേള്‍വി പോലും ഇല്ലാത്ത" വന്‍ കൈക്കൂലി, വണ്ടി ചെക്കിങ്ങില്‍  കാശ് വാങ്ങിക്കുന്ന എട്ട് കുട്ടന്‍പിള്ളയുടെ അപൂര്‍വ ദൃശ്യം, ഞമ്മടെ നയന്‍ വണ്‍ സിക്സ് മന്ത്രീനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ശ്രമിച്ച കുത്സിത രൌഫുമാരെ തുറന്നു കാട്ടിയ സാഹിത്യകാരന്‍ മാഷിന്റെ അത്യുഗ്രന്‍ വെളിപ്പെടുത്തല്‍, അങ്ങനെ എത്ര എത്ര ഒളി ക്യാമറ എക്സ്ക്ലുസീവാ ഒപ്പിച്ചു തന്നിട്ടുള്ളത്.

എന്നിട്ടും എന്തിന്റെ കുറവാ നിനക്കൊക്കെ, ആ നികെഷിന്റെം മുനീരിന്റെം കള്ള ക്യാമറ കാണാന്‍ പോവാന്‍ .. അവര്‍ക്കെന്ത കൊമ്പുണ്ടോ?.. ഇനി നിനക്കൊക്കെ ഇതൊന്നും പോരാഞ്ഞു ധാ വരുന്നു എച് ഡി പരുവത്തില്‍  കോട്ടയത്ത്‌ വിരിക്കുന്ന വര്‍ണാഭമായ മഴവില്ലുകള്‍...http://berlytharangal.com/?p=8122

വെള്ളിയാഴ്‌ച, ഒക്‌ടോബർ 21, 2011

ഇങ്ങനെയൊക്കെ കൊണ്ട് നടക്കാന്‍ ടിന്റു മോന്‍ തന്നെ ധാരാളം

ഡീസല്‍ വില വീണ്ടും കൂട്ടാന്‍ തിരുമാനിച്ചു... ഒരു ദിവസം കേരള ബന്ദിനും കുറച്ചു അക്രമങ്ങള്‍ക്കും കല്ലെറിനുമൊക്കെ വകുപ്പായി.  ഇത്രയും കൊടി കെട്ടിയ സാമ്പത്തിക വിദഗ്ദര്‍ (പ്രധാന മന്ത്രി അടക്കം)  ഈ രാജ്യത്ത് ഉണ്ടായിട്ടു ആകെ രണ്ടേ രണ്ടു മാര്‍ഗമേ ധനകമ്മി കുറക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് അറിയൂ, അല്ലെങ്കില്‍ അവര്‍ ഉപയോഗിക്കുന്നുള്ളൂ. ഒന്നുകില്‍ ഇന്ധന വില കൂട്ടുക അതല്ലെങ്ങില്‍ പലിശ നിരക്ക് കൂട്ടുക. എന്തായാലും അത് സാധാരണക്കാരന്റെ വയറ്റത്ത് അടിക്കാനുള്ളതാണ്. അവര്‍ അല്ലെ രാപകല്‍ പണി എടുത്തു ഉപ്പു മുതല്‍ കര്‍പ്പൂരം വരെ കാശ് മുടക്കി വാങ്ങി  ജീവിത വണ്ടി വലിച്ചു തീര്‍ക്കേണ്ടത്. സാം പിട്രോടയും രംഗരാജനും ഒന്നും മാര്‍കെറ്റില്‍ പോയി ഉപ്പും മുളകും അരിയും സവാളയും വാങ്ങുന്നില്ലല്ലോ. ഇനി അവരൊക്കെ പെട്രോള്‍ അടിച്ചാലോ? അത് ലിട്ടെരിനു ആയിരം രൂപ ആയാലും നമ്മുടെ നികുതി പണത്തില്‍ നിന്നും കൊടുക്കുന്നതല്ലേ... അപ്പോള്‍ ഇതൊന്നും അവര്‍ക്കൊന്നും ഒരു പ്രശ്നവുമില്ല.  


ഒരു കണക്കിന് നോക്കിയാല്‍  ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത്രയും അനുകൂലമായ സാമ്പത്തിക പരിതസ്ഥിതി ഇനി ഉണ്ടാവാനില്ല. വികസിത രാഷ്ട്രങ്ങള്‍ എല്ലാം തന്നെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് ഉഴലുന്നു. അത്തരം കമ്പോളങ്ങളില്‍ പണം ഇറക്കിയിരുന്ന നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ക്കായി വികസ്വര രാജ്യങ്ങളിലെ കമ്പോളങ്ങളില്‍ ഉറ്റു നോക്കി കൊണ്ടിരിക്കുന്നു. വളരുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാനേ വിവരമുള്ള നിക്ഷേപകര്‍ തുനിയുകയുല്ലോ. പക്ഷെ ആ സമ്പദ് വ്യവസ്ഥ നല്ല രീതിയില്‍ പരിപാലിച്ചു വരുന്നതാണ് എന്ന് അവര്‍ക്ക് വിശ്വാസം ഉണ്ടാവണം എന്ന് മാത്രം. പക്ഷെ എങ്ങിനെ നോക്കിയാലും ക്രമക്കേടുകള്‍ മാത്രം ഉള്ള നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപിക്കണമെങ്കില്‍ ഒന്നുകില്‍ അവര്‍ക്ക് തലയ്ക്കു ഓളം ഉണ്ടായിരിക്കണം അല്ലെങ്കില്‍ കലക്കവെള്ളത്തില്‍  മീന്‍ പിടിക്കുന്ന തിരി മുറിഞ്ഞ കള്ളന്മാരാവണം.. 


ഇതല്ലാം നന്നായി അറിഞ്ഞിട്ടും, ഒന്നും അറിയില്ലെന്ന് നടിക്കുന്ന, ഒന്നും ക്രിയാത്മകമായി ചെയ്യാത്ത ആ ഇന്റര്‍നാഷണല്‍ ഇക്കനോമിസ്ടുകളെ നമ്മള്‍ എന്ത് ചെയ്യണം. ഇവിടെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ എന്നാ ചൂതാട്ട കേന്ദ്രവും, അഴിമതിയും കേടുകാര്യസ്തയും അരാജകത്വവും കൊടി കുത്തി വാഴുന്ന സമ്പദ് വ്യവസ്ഥയും നേരെയാക്കാന്‍ ഇവര്‍ക്കാര്‍ക്കും സമയമോ സൌകര്യവും ഇല്ല. മുട്ടുമ്പോ മുട്ടുമ്പോ പലിശ നിരക്കോ ഇന്ധന വിലയോ കൂട്ടാന്‍ ഹാര്‍വാര്‍ഡിലും ഒക്സ്ഫോര്ടിലും എം ഐ ട്ടിയിലും പയറ്റി തെളിഞ്ഞ പുലികളുടെ സേവനം ഒന്നും വേണ്ട. ഓടോമാട്ടിക് ആയി ഇതുയര്താന്‍ ഉള്ള എന്തെങ്കിലും സംവിധാനം ഉണ്ടായാല്‍ മതി. ഇത്രയും കോടികള്‍ മുടക്കി ആര്‍ ബി ഐയിലും, സാമ്പത്തിക മന്ത്രാലയത്തിലും ഇത്തരം വീര ശൂര പരാക്രമികളെ ചുമക്കേണ്ട  എന്ത് ആവശ്യം ആണ് നമുക്കുള്ളത് എന്ന് മനസ്സിലാവുന്നില്ല. ഇങ്ങനെ ഒക്കെ കൊണ്ട് നടക്കാന്‍ ടിന്റു മോന്‍ മതി.

വ്യാഴാഴ്‌ച, ഒക്‌ടോബർ 20, 2011

കാര്‍മേഘമാലകള്‍ക്കിടയില്‍ തെളിയുന്ന രജത രേഖകള്‍

ഒരു കാര്യം പറയാതെ വയ്യ .. ഇവിടുത്തെ കുത്തക മാധ്യമങ്ങള്‍ മാത്രം കൊടി കുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ഏറെ ദൂരം മുന്‍പോട്ടു വന്നു ഇന്ന് ദ്രിശ്യ മാധ്യമങ്ങളുടെ ആവിര്‍ഭാവത്തില്‍ ഇന്ത്യ വിഷനും,  റിപ്പോര്റെരുമൊക്കെ ജനങ്ങളുടെ മുന്‍പില്‍ എത്തിക്കുന്ന സത്യങ്ങള്‍ കുറെയുണ്ട്.  അത് കൊണ്ട്, ഒരു പരിധി വരെ പുതിയ മാധ്യമങ്ങള്‍ ഉണ്ടായതിന്റെ ഗുണം കൊണ്ട് കുറെ മാടമ്പിമാരുടെ സ്വൈരജീവിതതിനെങ്കിലും അല്പം  ഭംഗം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് നമുക്ക് ആശ്വസിക്കാം.. മുമ്പൊക്കെ ചവറ്റുകൊട്ടയില്‍ എറിയുകയോ, വെള്ളിത്താലത്തില്‍ പട്ടു തൂവാല കൊണ്ട് മൂടി വെക്കുകയോ ചെയ്യുക മാത്രം ചെയ്തിരുന്ന പല അപ്രിയ സത്യങ്ങളും ഏറെ വൈമനസ്യത്തോടെ ആണെങ്കിലും ഉല്‍ പെജിലെകിലും കൊടുക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കയാണ് മലയാളത്തിന്റെ സുപ്രഭാതവും, സംസ്കാര പ്രചാരകരും ഒക്കെ.. മാധ്യമങ്ങളുടെ മത്സരമോ ജനകീയ വല്ക്കരനമോ എന്ത് വേണമെങ്കിലും ആയിക്കൊള്ളട്ടെ, ഇതൊക്കെ ഒരു ചെറിയ അളവെങ്കിലും സാമാന്യ ജനത്തിന്റെ കണ്വേട്ടത്തില്‍ വരുന്നന്നത് എത്രയോ  നന്ന്... അത് പോലെ തന്നെ വളചോടിക്കപ്പെട്ട വാര്‍ത്തകളും. നമ്മുടെ കണ്‍ മുന്‍പില്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നതിലെ നെല്ലും പതിരും സാമാന്യ ബുദ്ധിയുള്ളവന് മനസ്സിലാകാന്‍ വ്യാഖ്യാതാക്കളുടെ ആവശ്യമില്ല.. അത് കൊണ്ട് തന്നെ മാധ്യമങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യമായ വാര്‍ത്ത അവതരണം എന്നതില്‍ നിന്നും കൂടുതല്‍ വ്യതിചലിക്കാന്‍ സാധിക്കാതെ വരുന്നു.. അക്ഷരങ്ങളുടെ മറ പറ്റി വാര്‍ത്ത മുന്നില്‍ എത്തുമ്പോള്‍ സത്യം കാണാപ്പുറത്തും  വ്യാഖ്യാനങ്ങളും അഭിപ്രായങ്ങളും പാകപെടുത്തിയ മാധ്യമ വീക്ഷണം വായനക്കാരന് മുന്നിലും എന്ന അവസ്ഥ  ആയിരുന്നു... ഇപ്പോള്‍ ദ്രിശ്യ മാധ്യമ വിപ്ലവം അത്തരത്തിലുള്ള വളചോടിക്കളിനുള്ള അവസരങ്ങള്‍ ഒരു പരിധി വരെ ലഖൂകരിക്കുന്നു.. അത് കൊണ്ട് തന്നെ കുത്തക മാധ്യമങ്ങളുടെ ദ്രിശ്യ അവതാരങ്ങള്‍ക്കു തമസ്ക്കരണം മാത്രമാണ് ആകെ ഉള്ള ഒരു ഓപ്ഷന്‍.. പക്ഷെ അത്തരത്തിലുള്ള താമസ്കരണങ്ങള്‍ വെച്ച് എത്രകാലം പ്രേക്ഷകര്‍ക്ക്‌ മുന്‍തൂക്കമുള്ള ഈ കമ്പോള വ്യവസ്ഥിതിയില്‍ പിടിച്ചു നില്ക്കാന്‍ പറ്റും എന്നത് ചിന്തിക്കേണ്ട വിഷയമാണ്... പക്ഷെ സത്യത്തെ തുറന്നു കാട്ടുക എന്നതില്‍ ഉപരിയായി നവ മാധ്യമങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല.. അത് കൊണ്ട് അവിടെ നിന്നാണ് നമ്മുടെ ഇടപെടലുകള്‍ ആവശ്യമായി വരുന്നത്.