അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അനുഭവം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 14, 2014

സച്ചിൻ കൊച്ചിയിലെത്തുമ്പോൾ

ഇന്ത്യൻ ഫുട്ബാൾ സൂപ്പർ ലീഗിന്റെ പ്രഖ്യാപനവും, സച്ചിൻ കൊച്ചി ടീം വാങ്ങിയത്തിന്റെ ആവേശവും അന്തരീക്ഷത്തിൽ ഉയർത്തുന്ന ആർപ്പുവിളികൾക്കിടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ കുറിക്കട്ടെ.

അടുത്ത ഒരു പത്തു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ ഫുട്ബാൾ വൻ കുതിപ്പ് നടത്താനുള്ള എല്ലാ വിധ സാധ്യതകളും ആണ് നമ്മുടെ മുന്നിൽ  തെളിഞ്ഞു വരുന്നത് ... പരമ്പരാഗത കോട്ടകളായ കൊൽക്കൊത്തയ്ക്കും ഗോവയും കേരളവും മാത്രമല്ല ആ കുതിപ്പിന്റെ ആക്കം കൂട്ടുന്നത് ... വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയും സിക്കിമും, പിന്നെ ബാംഗളൂരും പൂനയും... യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും വളർച്ചയുടെ പാരമ്യത്തിലെത്തിയും അമേരിക്കയിൽ ചുവടുറപ്പിച്ചു കഴിഞ്ഞതും  കൊണ്ട് ഫിഫ കുറച്ചു കാലമായി ഏഷ്യയിൽ ആണ് അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്... അതിന്റെ ഭാഗമായെത്തിയ ഖത്തർ ലോക കപ്പുമായി മിഡിൽ ഈസ്റ്റിൽ ചുവടുറപ്പിച്ച് കഴിഞ്ഞ ലോക ഫുട്ബാൾ, അടുത്ത കുതിപ്പിന് ഉറ്റു നോക്കുന്നത് ഇന്ത്യയും ചൈനയും ആണ് എന്നത് പരസ്യമായ രഹസ്യമാണ്.

ഫീഫ കടിഞ്ഞാണ്‍ വിട്ടു കളിക്കാത്ത ഒരു സംഘടനയാണ്.. അവർക്ക് കാലുകുത്തുന്ന രാജ്യങ്ങളിലൊക്കെ ഫുട്ബാൾ ഭരണത്തിന്റെ നിയന്ത്രണത്തിൽ പങ്കുണ്ടാവാൻ ചെറുതല്ലാത്ത താൽപര്യം ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ചൈനീസ് പണം ക്ലബ്ബുകളിലെക്ക് ഒഴുകുന്നുണ്ടെങ്കിലും ഒരു മാർക്കെറ്റ്‌ എന്ന നിലയ്ക്ക് ചൈനയെ കാണാൻ ഫീഫയ്ക്ക് അത്ര സുഗമമാവില്ല... ചൈനീസ് ഫുട്ബാൾ സംഘടനയിൽ അത്ര എളുപ്പം നുഴഞ്ഞു കയറാൻ ഫീഫയ്ക്ക് സാധിക്കില്ല എന്നത് തന്നെയാണ് കാര്യം . എന്നാൽ ഇവിടെ അങ്ങിനെയല്ല. കാൽപ്പണം വീണാൽ തുറക്കാത്ത വാതിലുകൾ ഇല്ലാത്തത് കൊണ്ട് ഇന്ത്യൻ ഫുട്ബാളിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കാൻ ഫീഫയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ പോവുന്നില്ല . അത് കൊണ്ട് തന്നെ ഫീഫയെ സംബന്ധിചെടത്തോളം ഇന്ത്യ അവർക്ക് നിറയെ പുല്ലുള്ള മേച്ചിൽപ്പുറവുമാണ്‌.. ഇന്ത്യയിലാകട്ടെ ഫുട്ബാൾ എന്ന് പറഞ്ഞാൽ വട്ട പ്പൂജ്യം ആയ സ്ഥിതിയ്ക്ക്. ആരാധകർ എന്ന നിലയിൽ നമുക്ക് ഇപ്പോൾ  എന്ത് കിട്ടിയാലും ഗുണമാവും എന്നതാണ് വാസ്തവം..

കഴിഞ്ഞ കുറെ കളികളായി ഇന്ത്യൻ ഫുട്ബാൾ ലീഗിൽ കളി കാണാൻ ബാംഗ്ലൂർ സ്റെടിയത്തിൽ പോയിട്ടുള്ളവർക്കറിയാം അവിടത്തെ അന്തരീക്ഷം. സ്റെടിയം ബി എഫ് സി യുടെ ഓരോ മാച്ചിനും നിറഞ്ഞു കവിയുകയായിരുന്നു. അതിലും ശ്രദ്ധേയമാണ് കാണികളുടെ ആവേശം. സുനിൽ ചെത്രി മുതൽ ഷോണ്‍ റൂണി വരെയുള്ള താരങ്ങൾ ഒരു പാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ ഒരു വർഷം കൊണ്ട്. ഇത് പോലെ തന്നെയാണ് പൂനയിലെ സ്ഥിതിയും. ഇതിനും പുറമേ ജോണ്‍ എബ്രഹാമിനെ പോലുള്ള സീരിയസ് ഫുട്ബാൾ ഫോളോവർ സിക്കിം തിരഞ്ഞെടുത്തത് തന്നെ വ്യക്തമാക്കുന്നത് വടക്ക് കിഴക്കിന്റെ ഫുട്ബാളിനുള്ള പ്രസക്തിയാണ്.

ഇങ്ങനെ ഇന്ത്യ മുഴുവൻ ഫുട്ബാൾ ആവേശം മെല്ലെ മെല്ലെ പുതു തലമുറയുടെ സിരകളിലേക്ക് നമ്മൾ അറിയാതെ തന്നെ പടരുന്നുണ്ട്. ഇത് നമ്മൾ മനസ്സിലാക്കുവാൻ വൈകിയാലും, മാഞ്ചെസ്റ്റർ യുനൈട്ടഡും, അത്ത്ലെട്ടിക്കോ മാഡ്രിഡും ഒക്കെ വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. മികച്ച കോച്ചുകളെയും കളിക്കാരെയും അടിസ്ഥാന സൌകര്യങ്ങളെയും ഒക്കെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്താൻ അവർ ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി.  അധികം വൈകാതെ തന്നെ നമ്മൾ കളി നിലവാരത്തിലും കാര്യമായ പുരോഗതി ഉണ്ടാക്കും എന്ന് തന്നെ പ്രതീക്ഷിക്കാം



2017 ൽ നടക്കാനിരിക്കുന്ന അണ്ടർ 17 ലോക കപ്പിനായി നമ്മുടെ രാജ്യത്തെ ഫുട്ബാൾ അടിസ്ഥാന സൌകര്യങ്ങളിൽ വലിയ രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങൾ ആണ് തുടക്കമിട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ബാംഗ്ലൂർ ഫുട്ബാൾ സ്റെടിയം കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടു കഴിഞ്ഞു... ഇതിന്റെ കൂട്ടത്തിലാണ് ചെറിയ പട്ടണങ്ങളിലും മറ്റും കേന്ദ്രീകരിച്ചു നടക്കുന്ന ക്ലിനിക്കുകളും അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും. മഞ്ചേരിയിലെ പയ്യനാട് പൊന്തി വന്ന സ്റെടിയവും അവിടെ ഇയ്യിടെ ഫെഡറേഷൻ കപ്പ് നടന്നപ്പോൾ നുരയിട്ട ആവേശവും  എല്ലാവരുടെയും ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ടാവും... അക്കൂട്ടത്തിൽ കാര്യവട്ടത്ത് യൂനിവേർസിറ്റി കാമ്പസ്സിൽ പൊന്തിവരുന്ന അന്താരാഷ്‌ട്ര സ്റെടിയവും ഈ വിപ്ലവത്തിന് ആക്കം കൂട്ടും... ഇതിന്റെ ഒക്കെ പ്രതിഫലനമാണ് പുത്തൻ തലമുറയ്ക്ക് ഫുട്ബാളിൽ ഉണ്ടായിവരുന്ന താൽപ്പര്യം .. ഈ വര്ഷത്തെ സ്കൂൾ വെക്കേഷൻ കാംപുകളിൽ ക്രിക്കറ്റ് സ്വിമ്മിംഗ് കോച്ചുകളെപ്പോലെ ഫുട്ബോൾ കോച്ചുകൾക്കും ഡിമാണ്ട് വർദ്ധിച്ചു വരുന്നു എന്നാണു അറിയാൻ കഴിഞ്ഞത് ... എല്ലാം കൂടി ഒരു നല്ല ഭാവിയിലേക്കുള്ള കിക്ക് ഓഫ്‌ മണക്കുന്നുണ്ട്...

ഇതൊക്കെ പറയുമ്പോൾ ഇത് വരെ നമ്മൾ കളിയാക്കി മാത്രം പറയാറുള്ള ഇന്ത്യ ലോക കപ്പ് കളിക്കുന്ന കാലം, എന്നുള്ള പ്രതീക്ഷയ്ക്ക് കൂടി ചിറക് മുളയ്ക്കും എന്ന് കൂടി പറയാം. 

തിങ്കളാഴ്‌ച, ഫെബ്രുവരി 25, 2013

എന്നെ കരയിച്ച അബ്രഹാം ലിങ്കണ്‍

ഡാനിയേല്‍  ദെ ലൂയീസ്... അബ്രഹാം ലിങ്കനായി അരങ്ങു തകര്‍ത്ത് ഓസ്ക്കാര്‍ വാങ്ങി ഇറങ്ങുന്നത് ടി വിയില്‍ മകനോടൊപ്പം ഇരുന്നു കാണുന്നു. പക്ഷെ അപ്പോഴും എന്റെ മനസ്സില്‍ വന്നത് അബ്രഹാം ലിങ്കണ്‍ എന്ന വേദനിക്കുന്ന ഒരു ഓര്‍മയാണ് ...

ഹൈസ്കൂളില്‍ പഠിക്കുമ്പോഴാണ് സംഭവം. അരക്കൊല്ല പരീക്ഷയുടെ ഉത്തരകടലാസുകള്‍ വിതരണം ചെയ്യുന്ന ദിവസം... ഇംഗ്ലീഷ് പരീക്ഷയുടെ പേപ്പര്‍ അന്ന് ക്ലാസ്സില്‍ പതിവ് പോലെ വിതരണം ചെയ്തില്ല... അതിനു പകരം സ്കൂള്‍ പ്യൂണ്‍ ചേട്ടന്‍ വന്നു പറഞ്ഞു, ഇംഗ്ലീഷ് അധ്യാപകനായ ഫാദര്‍ ഹിലാരിയോസ് സ്റ്റാഫ് റൂമില്‍ ഇരിക്കുന്നുണ്ട്‌ .. ഓരോരുത്തരായി റോള്‍ നമ്പര്‍ പ്രകാരം അവിടെ പോയി പേപ്പര്‍ കളക്റ്റ് ചെയ്യുക എന്ന് ... എന്റെ നമ്പര്‍ 11... റോള്‍ നമ്പര്‍ 1, അനൂപ്‌..., ആന്റോ .... അങ്ങിനെ ഓരോരുത്തരായി പേപ്പര്‍ വാങ്ങാന്‍ പോവുന്നു. പക്ഷെ പേപ്പര്‍ വാങ്ങാന്‍ പോയ ആരും പേപ്പര്‍ വാങ്ങി ക്ലാസിലേക്ക് തിരിച്ചു വരുന്നില്ല . അപ്പോള്‍ എന്റെ  അടുത്തിരുന്ന ടെയ്സന്‍ പറഞ്ഞു അവരെ ഒക്കെ പേപ്പര്‍  കൊടുത്ത ശേഷം അച്ചന്‍ ഗ്രൌണ്ടിലേക്ക് കളിക്കാന്‍ പറഞ്ഞു വിട്ടിട്ടുണ്ടാവും എന്ന് 

ഹിലാരിയോസച്ചന്റെ എക്സെന്റ്രിസിട്ടി അറിയാവുന്ന ഞങ്ങളും പ്രതീക്ഷിച്ചു അത് തന്നെ ആവും കേസ് ചില ദിവസം അച്ചന്‍ അങ്ങിനെയാ ... ക്ലാസ്സ്‌ എടുക്കാന്‍ വന്നിട്ട് പുസ്തകം മടക്കി വെച്ചു വിമാന യാത്രയെ പറ്റി പറയും.. പിന്നെ ചില ദിവസം ആകട്ടെ ഇറ്റലിയിലെ ഭക്ഷണ രീതികളെ പറ്റിയാവും. ചിലപ്പോള്‍ പറയും . ഇന്നൊന്നും എടുക്കുന്നില്ല പോയി കളിച്ചോളൂ എന്ന് ... അതൊക്കെ അറിയാവുന്നത് കൊണ്ട് എന്റെ പേര് വിളിച്ചപ്പോള്‍, പെട്ടന്ന് കഴിഞ്ഞു പോരണേ എന്നാ പ്രാര്‍ഥനയുടെ ആണ് സ്റ്റാഫ് റൂമിലേക്ക്‌ നടന്നത് .. ഇംഗ്ലീഷും സോഷ്യല്‍ സ്ടദീസും എനിക്ക് നല്ല മാര്‍ക്ക് കിട്ടുന്ന വിഷയങ്ങള്‍ ആയിരുന്നത് കൊണ്ട് വലിയ ടെന്‍ഷനും ഉണ്ടായിരുന്നില്ല .. നേരെ സ്റ്റാഫ് റൂമില്‍ ചെന്നപ്പോള്‍ അച്ചന്‍ അവിടെ ഇരിപ്പുണ്ട് .. വേറെ ആരും ഇല്ല ... കുറച്ചു പേപ്പറുകളും ഇരുപ്പുണ്ട്‌... 

"ഇങ്ങോട്ട് വാ "
ആമുഖം ഒന്നും കൂടാതെ അച്ചന്‍  ചോദിച്ചു
"ലിങ്കണ്‍  - എന്താ സ്പെല്ലിങ്ങ്?"
ഞാന്‍ ഒട്ടും ശങ്ക കൂടാതെ തട്ടി വിട്ടു ...
 "L-I-N-C-O-N "

പറഞ്ഞു തീര്‍ന്നില്ല ഒരു മിന്നല്‍ പോലെ എന്റെ ഇടാതെ തോളിനു താഴെ ഒരു ചൂരല്‍ വന്നു ആഞ്ഞു പതിച്ചു ... ഞാന്‍ നിന്ന നിലക്ക് നിന്ന് ചാടി ...ജീവന്‍ പോയ വേദന ... അറിയാതെ തന്നെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നു .. അത് വരെ അങ്ങേരുടെ കയ്യില്‍ നിന്നും ഒരൊറ്റ അടി കൂടി എനിക്ക് കിട്ടിയിരുന്നില്ല ... എവിടെ നിന്നാണ് ചൂരല്‍ വന്നത് എന്ന് ഞാന്‍ കണ്ടത് പോലുമില്ല... നിറഞ്ഞ കണ്ണുകളോടെ നിന്ന എന്റെ മുന്നിലേക്ക്‌ തുറന്നു പിടിച്ച പുസ്തകം അദ്ദേഹം നീട്ടി

"ഇനി വായിക്കു ..."  
അടക്കാനാവാത്ത, തേങ്ങലോടെ ഞാന്‍ വായിച്ചു
"L-I-N-C-O-L-N"....

അത് തീര്‍ന്നതോടെ ഞാന്‍ പൊട്ടി കരഞ്ഞു ... ഇത്രയും വേദനയോടെ ഒരു അടി എനിക്ക് കിട്ടിയിട്ടേ ഉണ്ടായിരുന്നില്ല .. ഉള്ളം കയ്യില്‍ ആയിരുന്നു അക്കാലത്തൊക്കെ ടീച്ചര്‍മാര്‍ ചൂരല്‍ പ്രയോഗം നടത്തിയിരുന്നത് . ചെറിയ ക്ലാസ്സുകളില്‍ ചന്തിക്കും . ഇതാദ്യമാണ് കൈയ്യില്‍ മസിലിനു മുകളിലായി ഒരടി കിട്ടിയത് കരച്ചില്‍ ഒരു തേങ്ങലായി മാറുമ്പോള്‍ ഞാന്‍ മാര്‍ക്ക് പോലും നോക്കാതെ ഉത്തര കടലാസും വാങ്ങി നടന്നു. പുറത്തിറങ്ങിയപ്പോള്‍ ഷര്‌ട്ടിന്റെ അരക്കൈ തെറുത്തു കയറ്റിയപ്പോള്‍ കണ്ടു ചുവന്നു തടിച്ചു ഒരു വരമ്പ് പോലെ

വിതുമ്പുന്നതിനിടക്ക് തിരിച്ചു നടക്കുമ്പോള്‍  അച്ചന്‍ പറയുന്നത് കേട്ട്... "നവ് യു കാന്‍ ഗോ ആന്‍ഡ്‌ പ്ലേ .." ഗ്രൌണ്ടിലേക്ക് നടക്കുന്ന വഴിക്ക് കണ്ടു, ബിജു തോമസും, ബൈജുവും , ജാക്കും, ഹാഷീമും ഒക്കെ പല ഇടങ്ങളിലായി തോള്‍ തടവിക്കൊണ്ട്, തേങ്ങലിന്റെ പല അവസ്ഥകളില്‍ ഇരിക്കുന്നത് ..

അതിനു ശേഷം ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും ലിങ്കണ്‍ എന്നാ വാക്കിന്റെ സ്പെല്ലിങ്ങ് ഞാന്‍ തെറ്റിച്ചിട്ടില്ല .... 

ബൈ ദി വേ .. ഡാനിയേല്‍  ദെ ലൂയീസിനു അഭിനന്ദനനങ്ങള്‍ ... ഏതായാലും ഇത് വരെ കാണാന്‍ ഒത്തില്ല .. ടി വിയില്‍ വരുമ്പോള്‍ കാണാം 

വ്യാഴാഴ്‌ച, ജൂൺ 28, 2012

മന്ദഹസിക്കുന്ന സര്‍ദാര്‍ജി

ഇന്ന് അല്‍പ സമയം മുമ്പ് സര്‍ദാര്‍ജി വിളിച്ചു ... "ഞാന്‍ വിട്ടു സിംഗപൂരിലേക്ക് തിരിച്ചു പോവുന്നു ...." സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മകള്‍ പതിനഞ്ചു കൊല്ലം പിന്നോട്ട് പോയി... പ്രത്യേകിച്ചും രസകരമായ ആ സംഭവത്തിന്റെ ഓര്‍മയിലേക്ക്.. 

സര്‍ദാര്‍ജിയെ ആദ്യം കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് .. ഇയാള്‍ എങ്ങനെ ഈ കൂട്ടത്തില്‍ എത്തി എന്ന്.. ഐ ഐ ടി എന്ജിനീര്‍, റെക്നോലോജിയില്‍ നല്ല പരിജ്ഞാനം, നല്ല എം എന്‍ സി കളില്‍ ജോലിയെടുത്തുള്ള പരിചയം. പക്ഷെ അതിലേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ആ മന്ദഹാസം ആണ് .. ഒരു പാട് ശാന്തി തോന്നുന്ന കണ്ണുകള്‍. പക്ഷെ ചെയ്യുന്ന ബിസ്നേസ്സോ,,. റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. അതിലെ പങ്കു കച്ചവടക്കാര്‍ ആണെങ്കില്‍ അതിലും കേമം, സിറ്റി മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്സ് ഹോള്‍സൈല്‍ കച്ചവടം നടത്തുന്ന മാര്‍വാഡി, പലിശക്കാരന്‍ സിന്ധി,  പിന്നെ കറകളഞ്ഞ ഒരു രാഷ്ട്രീയ ഗുണ്ട, റെഡ്ഡി.

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ചെറിയ ഒരു പരസ്യ കമ്പനി അവര്‍ പുതുതായി തുടങ്ങിയ ബാംഗ്ലൂര്‍ ഓഫീസിലെക്കയച്ചതായിരുന്നു എന്നെ. പരസ്യതോടൊപ്പം റിയല്‍ എസ്റ്റേറ്റ്‌ മാര്കെട്ടിങ്ങും (പില്‍ക്കാലത്ത്‌ അവരുടെ പതനത്തിനു ഒരു  മുഖ്യ കാരണം) ഒരുമിച്ചു നടത്താന്‍ കൊറമംഗലയില്‍ (അന്ന് കെ എച് ബി കോളനി) മനോഹരമായ ഒരു വീട്ടില്‍ മുകള്‍ നിലയില്‍ ഓഫീസ്. അങ്ങിനെ ഇരിക്കെയാണ് ഈ നാല്‍വര്‍ സംഘം കാണാന്‍ വരുന്നത്. അവരുടെ പുതിയ പ്രൊജെക്ടുകള്‍ വില്‍ക്കാനും അതോടൊപ്പം പരസ്യ കാമ്പയിന്‍ ചെയ്യാനും.

ആദ്യമേ നാലും നാല് തരത്തിലുള്ള ആളുകളുടെ കൂട്ടായ്മ എന്ന രീതിയില്‍ ആ സംഘം എന്നില്‍ വലിയ കൌതുകം ജനിപ്പിച്ചിരുന്നു. ഫ്ലോറല്‍ പ്രിന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്ന മാര്‍വാഡി, പണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് വലിയ സൌഹൃദം കാണിക്കുന്ന ആളായിരുന്നു. ആകര്‍ഷകമായി പെരുമാറുന്നതിലും, മാന്യമായി അതിഥികളെ സല്ക്കരിക്കുന്നതിലും ഒക്കെ മിടുക്കന്‍. ഒരാളോടും അദ്ദേഹം മുഖം കറുപ്പിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സിന്ധിയും റെഡ്ഡിയും നേരെ മറിച്ചായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്ത സിന്ധി വളരെ ചുരുക്കമായേ സംസാരിക്കുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ചെക്കുകള്‍ സൈന്‍ ചെയ്യുവാന്‍ ഒഴിച്ച്, അധികമൊന്നും ഇടപാടുകളില്‍ അദ്ദേഹം വരാറില്ല. പക്ഷെ റെഡ്ഡിയാണ് താരം. അപ്പോഴത്തെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാവായ റെഡ്ഡി താമസിച്ചിരുന്നത് അന്ന് നഗരത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍. തമിഴ് സിനിമയിലെ വില്ലന്മാര്‍ കുറച്ചു കടുത്ത ചായത്തില്‍ ഉള്ളതായിരുന്നു എന്ന് കരുതിയിരുന്ന ഞാന്‍ അല്ല എന്ന് തിരിച്ചറിഞ്ഞത് ഇങ്ങേരെ വീട്ടില്‍ പോയി കണ്ട ദിവസമാണ്. ആറടിയില്‍ ഏറെ പൊക്കം, കരിവീട്ടിയുടെ നിറം, കണ്ടാല്‍ നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്ന ഒരു വില്ലനില്ലേ - വിമല്‍ രാജ എന്ന് പറയുന്ന, അങ്ങേരെ പോലിരിക്കും, പരു പരുത്ത സ്വരം പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ.ചോരകണ്ണുകളും. ആദ്യമായി കാണുന്ന അവസരത്തില്‍ വലിയ വരാന്തയുള്ള ഒരു പഴയ ഓടിട്ട വീടിന്റെ ഉമ്മറത്ത്‌ ഒരു ചാരു കസേരയില്‍ കാലുയര്‍ത്തി വെച്ച് ഇരിക്കുന്ന റെഡ്ഡി ഒരു വിജയകാന്ത് പടത്തില്‍ നിന്നും നേരിട്ടിറങ്ങി  വന്ന ആനന്ദ് രാജിനെ പോലെ തോന്നിച്ചിരുന്നു. അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍സേഷന്‍ നായയേ ചങ്ങലക്കിട്ടു പിടിച്ചു ഒരു അനുചരന്‍. വീട്ടിനു ചുറ്റും ഒരു പത്തു കുടിലുകള്‍..  അതിന്റെ മുറ്റത്ത്‌ കൈയും കെട്ടി എന്താജ്ഞയും അനുസരിക്കാന്‍ തയ്യാറായി എന്ന പോലെ ഒരു പത്തിരുപതു പേരും. ഞാന്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെയാണ് ഇത്രയും പറഞ്ഞത് എന്ന് കൂടി ആവര്‍ത്തിക്കട്ടെ.. അയാളുടെ കൈയ്യിലെ കട്ടിയിലുള്ള  സ്വര്‍ണചങ്ങല പോലും ഒരു തമിഴ് സിനിമ കൌണ്ടര്‍ അങ്ങിനെ ഇറങ്ങി വന്ന പോലെ തോന്നും. തൂവെള്ള പാന്റും ഷര്‍ട്ടും ആണ് എപ്പോഴും ധരിച്ചു കണ്ടിട്ടുള്ളത്. ഈ മൂന്ന് പേരുടെയും കൂടെ സര്‍ദാര്‍ജിയെ കാണുമ്പോള്‍ അലുവ ചമ്മന്തി കൂട്ടി കഴിച്ച ഒരു പ്രതീതി ആയിരുന്നു .

ഇവരെ മൂന്നു പേരെക്കാളും പ്രായമുള്ള സര്‍ദാര്‍ജി ആകട്ടെ അടി തൊട്ടു മുടി വരെ പ്രോഫെഷനല്‍. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എപ്പോഴോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആണ് സര്‍ദാര്‍ജി അത് പറഞ്ഞത്. പത്തു പതിനാലു വര്ഷം സിംഗപ്പൂരില്‍ കടന്നു ബുദ്ധിമുട്ടി സമ്പാദിച്ച പൈസ ആരോ പറഞ്ഞു ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഈ മൂവര്‍ സംഘത്തിനെ ഏല്‍പ്പിച്ചത്. അത് കുടുങ്ങിയപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ അവരുടെ പാര്ട്ടനെര്‍ ആവേണ്ടി വന്ന കഥ. ഈ പ്രൊജെക്ടുകള്‍ എല്ലാം സര്‍ദാര്‍ജിയുടെ പണം കൊണ്ടുള്ളതാണ് എന്നും ഇതെങ്ങിനെയെങ്കിലും വിറ്റു അവസാനിപ്പിച്ചു ഇറക്കിയ കാശ് ഊരി എടുക്കലാണ് തന്റെ ലക്‌ഷ്യം എന്നും പുള്ളി അപ്പോള്‍ പറഞ്ഞു.

അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം ഒരു മീറ്റിങ്ങിനു സര്‍ദാര്‍ജിയും മാര്‍വാടിയും ഞങ്ങളുടെ ഓഫീസില്‍ വന്നത്. അന്ന് വലിയ തിരക്കൊന്നും ഇല്ലാത്ത ആ ഹൌസിംഗ് കോളനിയില്‍ റോഡ്‌ വക്കില്‍ തന്നെ തന്റെ സീലോ കാര്‍ പാര്‍ക്ക് ചെയ്താണ് അവര്‍ ഇരുവരും മീറ്റിങ്ങിനു വന്നത്.  ആ പാര്‍ക്ക് ചെയ്ത കാറിന്റെ ഒരു വശം ആകട്ടെ തൊട്ടടുത്ത വീട്ടില്‍ താമസമാക്കിയ കൂര്‍ഗിയുടെ ഗെയ്റ്റിനു മുന്നിലേക്ക്‌ സ്വല്‍പ്പം കയറി കടക്കുന്നു. ആ കൂര്‍ഗിയോ,   നഗരത്തില്‍ തരക്കേടില്ലാത്ത ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ഒരു മുരടന്‍... ഞങ്ങളുടെ ലാന്ഡ് ലോര്‍ദിനോട് ഒരിക്കല്‍ വീട് കമ്മേര്‍ഷ്യല്‍ ആക്കിയതിന് എതിരെ പരാതി പറഞ്ഞു ബഹളം വെച്ചൊക്കെ പോയ പുള്ളിയാണ്. ആ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി ഇത് ഒരു പുലിവാലാവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ കൂര്‍ഗി അയാളുടെ കാര്‍ സ്മൂത്ത്‌ ആയി പുറത്തേക്കു എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ബഹളം കേട്ട് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ വന്നു നോക്കിയ ഇവരെ കണ്ടപ്പോള്‍  കൂര്‍ഗി കൂടുതല്‍ ക്ഷുഭിതനായി. വിഷയം മനസ്സിലാക്കിയപ്പോള്‍ അതിനു ഒരു പുല്ലു വില പോലും കൊടുക്കാതെ ഇരുവരും വീണ്ടും മീറ്റിംഗ് തുടരാന്‍ കയറിപ്പോയി. അതോടെ കൂര്‍ഗിയുടെ ക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍. അവര്‍ കയറിപ്പോയിട്ടും ബാല്‍ക്കണിയില്‍ നിന്ന എന്നെ നോക്കി വിരല്‍ ചൂണ്ടി കൂര്‍ഗി പറഞ്ഞു. "നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലില്‍ എങ്ങിനെ പോവും എന്ന് ഞാന്‍ കാണട്ടെ....." എന്നില്‍ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞു കൂര്‍ഗി തന്റെ കാര്‍ എടുത്തു എങ്ങോട്ടോ അതിവേഗം പാഞ്ഞു പോയി. ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിലേക്ക് വേറെ ഒരു കൊട്ടെഷനും ആയി, ഞാനും ഇറങ്ങി.

പിന്നെ ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഓഫീസില്‍ തിരിച്ചെത്തുന്നത്.. അപ്പോള്‍ കണ്ടത് ചവിട്ടു പടി  ഒരു കൊടുങ്കാറ്റു പോലെ അതിവേഗത്തില്‍ ഇറങ്ങിവരുന്ന കൂര്‍ഗിയും അയാളുടെ കൂടെ ഒരു നാലഞ്ചു തടിയന്മാരും. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. എന്നെ കണ്ടതും കൂര്‍ഗി ഒരു ചിരി.. ദൈവമേ.... കൊലച്ചിരി.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ തോളത്തു തട്ടി അയാള്‍ തന്റെ സംഘവും ആയി പൊടുന്നനെ കാറും എടുത്തു കടന്നു പോയി. തല്ക്കാലം എന്റെ കൈ കാലുകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും, അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയോടെ ആണ് ഞാന്‍ പടികള്‍ കയറിയത്..

പക്ഷെ എന്നെ വരവേറ്റത് ഒരു കോട്ട ചിരിയാണ്.. നിര്‍ത്താതെ ചിരിക്കുന്ന രിസേപ്ഷനിസ്റ്റും, ഓഫീസ് ബോയും, അക്കൌന്ടന്റും... മാനേജരുടെ കാബിനില്‍ ആകട്ടെ അതിലേറെ പൊട്ടിച്ചിരി... മാര്‍വാടിയും എന്റെ മാനേജരും തല തല്ലി ചിരിക്കുന്നു.. അത് കണ്ടു ഞാന്‍ അവിടെ ഇരിക്കുന്ന എന്റെ മറ്റൊരു കോള്ളീഗ് ദീപകിനോട് ചോദിച്ചു

"എന്ത് പറ്റി ദീപക്, അവര് തല്ലാന്‍ വന്നതല്ലേ.."
"അവര് തല്ലാന്‍ വന്നത് ഒക്കെ തന്നെയാ.. ഹ ഹ .. പക്ഷെ തല്ലാന്‍ വന്ന അവര് കണ്ടത് മാര്‍വാടിയെ ആണ്.. അങ്ങേരെ കണ്ട ആ ഗുണ്ടകള്‍ വിളിച്ചതോ - സാര്‍ എന്ന്... നമ്മുടെ ഒരു നല്ല സമയം.. കൂര്‍ഗിക്ക് റെഡ്ഡിയുടെ ഗുണ്ടകളെ നമ്മളെ തല്ലാന്‍ കൂടെ കൊണ്ട് വരാന്‍ തോന്നിയത് .. നമ്മളെ തല്ലാന്‍ വന്നവര്.. കൂര്‍ഗിയെ തിരിച്ചു വിരട്ടി വിറ്റു... ഹ ഹ ... അതോടെ കൂര്‍ഗി പ്ലേറ്റ് മാറ്റി.. അയാള്‍ ഫ്ലാറ്റിന്റെ വില ചോദിക്കാന്‍ വന്നതാ എന്നൊക്കെ പറഞ്ഞു ഒരു ബ്രോഷറും വാങ്ങി സ്ഥലം വിറ്റു ... ഹ ഹ "

പിന്നെ ആ ഓഫീസില്‍ നിന്ന ആറ് മാസത്തില്‍ പല വട്ടം കൂര്‍ഗിയെ കണ്ടിരുന്നുവെങ്കിലും അങ്ങേര്‍ ഞങ്ങളെ കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു പോവാറാണ്  പതിവ്.. പിന്നെ ഞാന്‍ ജോലി വിട്ട്‌ പല നഗരങ്ങളില്‍ പല ജോലികളിലായി ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷംഅടിമുടി മാറിയ നഗരത്തില്‍ തിരിച്ചെത്തി .. പുതിയ ജോലിയില്‍ കയറുമ്പോള്‍ ബെയ്സ്മെന്റ്റ് പാര്‍ക്കില്‍ സര്‍ദാര്‍ജി... അതെ മന്ദഹാസം..
"ഇവിടെ?"
"ഞാന്‍ അതൊക്കെ വിട്ടു.. കുറച്ചു കാശ് ഒക്കെ തിരിച്ചു കിട്ടി.. അതൊന്നും നമുക്ക് പറ്റില്ല... ഇപ്പോള്‍ നമ്മുടെ പഴയ പണി തന്നെ ... ഇവിടെ റിസേര്‍ച് ലാബ് ഹെഡ് ചെയ്യുന്നു.. വാ വീട്ടിലേക്കൊരു ദിവസം..."

വെള്ളിയാഴ്‌ച, ജൂൺ 15, 2012

അഞ്ചു രൂപാ നോട്ട്‌

അത് അഞ്ചു രൂപ തന്നെയാണ്.. വൃത്തിയായി മടക്കി പോക്കറ്റില്‍ തിരുകിയ ശേഷവും ഒന്ന് കൂടി പുറത്തെടുത്തു നോക്കി...അഞ്ചു രൂപ മതി...  മഞ്ഞയും പച്ചയും പെയിന്റ് അടിച്ച മരത്തില്‍ ഉണ്ടാക്കിയ ആ കെ എസ ആര്‍ ടി സി എക്സ്പ്രെസ്സ് ബസ്സിനു.. കഴിഞ്ഞ വിഷുക്കേട്ടം കരുതി വെച്ചതാണ് ഇരുപത്തിമൂന്ന് രൂപ ഉണ്ടായിരുന്നു.. അഞ്ചും പത്തും ആയിട്ട് അതെവിടെ പോയി എന്നറിയില്ല... ആറാം നമ്പരും, ഐസ് ഫ്രൂട്ടും, ഐനാസും ഒക്കെയായി അതൊരു വഴിക്ക് പോയി. അല്ലാ അന്നൊന്നും ഈ ബസ്സ്‌ വാങ്ങണം എന്ന പ്ലാനെ ഉണ്ടായിരുന്നില്ലല്ലോ?

 കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ക്ക് പോയപ്പോ ബസ്സില് മുമ്പിലെ സീറ്റില്‍ ഇരുന്ന ചെക്കന്റെ കൈയ്യിലല്ലേ ആദ്യം കണ്ടത്... പിന്നെ നടക്കലേക്ക് നടക്കുമ്പോ എല്ലാ കടേലും ഉണ്ടായിരുന്നു... ചോപ്പ് ബസ്സും പച്ച ബസ്സും... ചോപ്പ് ഒര്ടിനരിയാ... പച്ചയാണ് എക്സ്പ്രെസ്സ്... ഒരു സ്ഥലത്തും നിര്‍ത്തില്ല... മുത്തശന്റെ കൂടെ പോവുമ്പോ.. ഒരു രക്ഷയുമില്ല എന്നറിയാവുന്നതു കൊണ്ട് ചോദിച്ചു മെനക്കെടാന്‍ നിന്നില്ല... മൂപ്പരുടെ കൂടെ പോവുമ്പോ ആകെയുള്ള ബോണസ്, ഇന്ത്യ കോഫീ ഹൌസില്‍ നിന്നുള്ള കാപ്പി... അല്ല അവിടെ വക്കു പൊട്ടിയ നിറം മങ്ങിയ  വെള്ള കപ്പില്‍ ഒരു ചെറിയ ചവര്‍പ്പോടെ ഊറ്റി തരുന്ന ദ്രാവകം. കാര്യം ആ കാപ്പി വലിയ ഇഷ്ടം ഒന്നും തോന്നാതെയാണ് കുടിക്കുന്നത് എന്നാലും വീട്ടില്‍ തിരിച്ചെതിയിട്ടെ വേറെ ഭക്ഷണം കിട്ടൂ എന്നറിയാവുന്നതു കൊണ്ട് തുള്ളി ബാക്കിയാക്കാതെ ഊതി ആറ്റി കുടിക്കും...  ഒരു രക്ഷയും ഇല്ലാത്തതു ചുറ്റിലും നിന്നും മൂക്കിലടിക്കുന്ന നെയ്‌ റോസ്റിന്റെയും ഉഴുന്ന് വടയുടെയും സാമ്പാറിന്റെയും മണം... അന്നൊക്കെ എന്റെ കന്വേട്ടത്തില്‍ ഇരുന്നു തട്ടി വിട്ടിരുന്ന പലര്‍ക്കും,  വൈകുന്നേരം ആവുമ്പോഴേക്കും വയറളിക്കം പിടിച്ചിട്ടുണ്ടായിരിക്കണം.. പക്ഷെ ടേബിളിന്റെ മുന്നില്‍ നിന്നും ഇറങ്ങാന്‍ ഒരു മടിയോടെ നില്‍ക്കുന്ന എന്നെ എഴുന്നേല്‍പ്പിക്കാന്‍ കൈ പിടിച്ചു വലിക്കേണ്ടി വരാറുണ്ട് പാവം മുത്തശ്ശന്.. ഇന്നൊക്കെ ആണെങ്കില്‍ സദാ കാവിയുടുത്ത്‌ ഭസ്മക്കുറിയും നടുവില്‍ ഒരു കുങ്കുമ പോട്ടുമായി നടക്കുന്ന മുത്തശന്‍ എന്റെ കൈയും വലിച്ചു നടക്കുന്നത് കണ്ടാല്‍ ആരെങ്കിലും - സന്യാസി കുട്ടിയെ തട്ടി കൊണ്ട് പോവുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ... 

അന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു... അടുത്ത ആഴ്ച മേലെക്കാവില്‍ പൂരത്തിന് .. പച്ച ബസ്.. അതിനിടയില്‍ ഒരു ശനിയാഴ്ചയും ഉണ്ട്... അച്ഛന്‍ കണ്ണൂരില്‍ നിന്നും വരുന്ന വാരാന്ത്യം.. ഒരു അഞ്ചു രൂപ പൂരം കാണാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല എന്നുറപ്പും ഉണ്ടായിരുന്നു... എന്നാലും ചെറിയ തോതില്‍ ഒരു കലാപം ഉണ്ടാക്കി മാത്രമേ അച്ഛന്റെ കൈയ്യില്‍ നിന്ന് കാശ് വസൂലക്കനോത്തുള്ളൂ... കൂട്ടത്തില്‍ വേണ്ട തറി പറിച്ചു കൈയ്യില്‍ നിന്ന് തുടയില്‍ രണ്ടടിയും വാങ്ങിക്കേണ്ടി വന്നു... എന്നാലെന്താ.. പുലര്‍ച്ചയ്ക്ക് പോവുന്നതിനു മുമ്പ് അമ്മയുടെ കൈയ്യില്‍ കൊടുത്തു വെച്ചിരുന്നു പച്ച നിറത്തിലുള്ള അഞ്ചു രൂപ നോട്ടു ... പച്ച ബസ്സിനു പച്ച നോട്ട്‌..

രാവിലെ ഗെയ്റ്റിനു മുമ്പില്‍ ആന എഴുന്നള്ളിച്ചു പോവുമ്പോ പിന്നാലെ പോവുന്ന ബലൂണ്‍കാരന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.. "ബസ്സൊക്കെ കിട്ടാന്‍ പൂരപ്പറമ്പില്‍ പോണം കുട്ട്യേ.. ഇവിടെ പീപ്പീം ബലൂണും വേണങ്കി തരാം" ബലൂണ്‍ കാരന്‍ വെളുക്കെ ചിരിച്ചു... "എപ്പോഴാ പൂരം കാണാന്‍ പോവാ" . അമ്മയോട് ചോദിച്ചിട്ടും കേള്‍ക്കാത്ത ഭാവം.. മുത്തശ്ശന്‍ ആണെങ്കി സ്ഥലത്തില്ല താനും.. "ഡാ രേവ്യെ നീ എപ്പോളാ പൂരം കാണാന്‍ പോണേ..." അമ്മൂമ്മ ചോദിക്കുന്ന കേട്ടു.. "പോവുമ്പോ അനീന്കുട്ടനെ കൂടി കൊണ്ട് പോയി ആ അമ്പല പറമ്പിലൊക്കെ ഒന്ന് കാട്ടി വാ" "പറമ്പ് തിരിച്ചു കഴിഞ്ഞാല്‍ പോവാം.." രവിയുടെ മറുപടി കേട്ടപ്പോള്‍ ആശ്വാസമായി.. സാധാരണ അയാളുടെ കൂടെ പുറത്തു പോവാന്‍ ഒരു ഇഷ്ടവും ഇല്ലാത്തതാണ്.. ബീഡിയുടെ മണം എനിക്ക് മണം പിരട്ടും.. അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക ആണെങ്കില്‍ പടി കടന്നാല്‍ ആദ്യം തന്നെ ബീഡി കത്തിക്കും... പിന്നെ വീട്ടില്‍ തിരിച്ചെത്തുന്ന വരെ പുകച്ചു കൊണ്ടേ ഇരിക്കും...

പറമ്പ് തിരിക്കാന്‍ മേലൂരില്‍ നിന്നും അയ്യപ്പന്‍ നായര്‍ കൊണ്ട് വന്നാക്കിയതാണ് രവിയെ.. ആദ്യം രവിയുടെ കൂടെ ഭാസ്കരന്‍ ഉണ്ടായിരുന്നു.. രണ്ടാള്‍ കൂടിയാണ് പത്തായപ്പുരയുടെ ചായ്പില്‍ താമസിച്ചിരുന്നത്.. പിന്നൊരു ദിവസം രാത്രി ഭാസ്കരന് "കരിമാന്‍" കയറി.. അന്ന് രാത്രി മുഴുവന്‍ മുറ്റത്ത്‌ കൈ കുത്തി നടന്നു, തെങ്ങില്‍ പൊതി പിടിച്ചു കയറി, കുറെ ബഹളം വെച്ചു. ഞങ്ങള്‍ പിള്ളേരെ ഒക്കെ നാല് കെട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.. ആരൊക്കെയോ ചേര്‍ന്ന് അടക്കി നിര്‍ത്തി ഭാസ്കരനെ ഒരുവിധം ചായ്പ്പിലെ മുറിയില്‍ ഇട്ടു പൂട്ടി... രാവിലെ മണ്ണൂരില്‍, അയാളുടെ നാട്ടില്‍ നിന്ന് ആരൊക്കെയോ വന്നു കൂട്ടി കൊണ്ടുപോയി.. പിന്നെ ഭാസ്കരന്‍ സ്വാമിയായി, ആശ്രമം ഒക്കെ തുടങ്ങി എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു... പക്ഷെ അതിനു ശേഷം രവി മാത്രമേ സ്ഥിരം പണിക്കു നിന്നിരുന്നുള്ളൂ... കൂടെ പറമ്പ് തിരിക്കാന്‍ നാട്ടില്‍ നിന്ന് തന്നെ കുഞ്ഞേട്ടന്‍ കൂടി. അങ്ങിനെ കുറെ നാള്‍.  പിന്നെ എല്ലാ പറമ്പിലും ഇലക്‌ട്രിക് കണക്ഷന്‍ ആയി "കന്ന് തേക്ക്" അവസാനിക്കുകയും ചെയ്തു. ഒരാളെക്കൊണ്ട് ചെയ്യാവുന്ന പണിയായി പറമ്പ് തിരി മാറി...

രവി പറമ്പ് തിരി കഴിഞ്ഞു വന്നപോഴേക്കും പന്ത്രണ്ടു മണി ആയിരുന്നു.. പിന്നെ കുളിക്കാന്‍ പോയി, ഊണ് കഴിച്ചു പുറപ്പെട്ടു വന്നപ്പോളാവട്ടെ രണ്ടു മണി. അത് വരെ കുറെ നേരം ഗേറ്റില്‍ പോയി നിന്ന് പൂരം കാണാന്‍ പോവുന്നവരെയും വരുന്നവരെയും നോക്കി നിന്നു സമയം കളഞ്ഞു. അച്ഛനമ്മമാരുടെ കൈ പിടിച്ചു വരുന്ന എല്ലാ കുട്ടികളുടെയും കൈയ്യില്‍ ഉണ്ട് എന്തെങ്കിലും ഒരു കളിപ്പാട്ടം.. മത്തങ്ങാ ബലൂണ്‍, പീപ്പി, "റൊട്ടി കപ്പട മകാന്‍" എന്ന സിനിമയുടെ ഫിലിം ഉള്ള വ്യൂ മാസ്റെര്‍, തോക്ക് ... അങ്ങിനെ അങ്ങിനെ.. ഒരു കുട്ടിയുടെ കൈയ്യില്‍ കണ്ടു ചുവന്ന ബസ്സ്‌... അതോടെ സമാധാനമായി... ആവൂ ഇനി അവിടെ ഇല്ലാതിരിക്കില്ല. ചോപ്പ് ബസ്സുന്ടെങ്കില്‍ പച്ചയും കാണും.... അതിനിടയില്‍ എപ്പോഴോ ഒന്ന് ഊണ് കഴിച്ചു എന്നും വരുത്തി... "എന്നാ പോവാം" .മുടിയിലെ കിളിക്കൂട്‌ എണ്ണ തേച്ചു മിനുക്കി പൂത്തുലഞ്ഞ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ടു രവി വന്നു വിളിച്ചൂ..

വേഗം ചാടി എഴുന്നേറ്റു.. ഞാന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. "ഡാ ആ  ട്രൌസര്‍ മാറ്റ്.... പുറത്തേക്കു പോവല്ലേ..." "കുട്ട്യോട് പറെണതു  കേട്ടില്ലേ.." രവി ചോദിച്ചിട്ടും ഞാന്‍ വേഗം നടന്നു "പിന്നെ ഇപ്പൊ ട്രൌസര്‍ മാറ്റല്ലേ കാര്യം.. വേഗം വാ.." വെയില്‍ തിളക്കുന്നതും വക വെക്കാതെ ഞാന്‍ വേഗം നടന്നു.. ഇടയ്ക്കു നോക്കി രവി കൂടെ ഇല്ലേ എന്നുറപ്പ് വരുത്തി... രവിയുടെ കൂടെ പുറത്തിറങ്ങിയാല്‍ അടുത്ത പ്രശനം ആള് ഒരു ഇഴഞ്ഞ പന്ത്രണ്ടാ എന്നുള്ളതാണ്.. സിനിമ പോസ്റ്റര്‍ കണ്ടാലും.. ഏതെങ്കിലും പെണ്‍കുട്ട്യോളെ കണ്ടാലും സ്വിച്ചിട്ട പോലെ അവിടെ നിക്കും... പൂരം ആയതു കൊണ്ട് റോട്ടില്‍ മുഴുവന്‍ പെണ്‍കുട്ട്യോളും.. എന്റെ ക്ഷമയും രവിയുടെ വേഗവും... ചേരാതെ ചേരാതെ എങ്ങിനെയോ കൊയ്ത്തു കഴിഞ്ഞ പാടവും കടന്നു ഞങ്ങളെ പൂരപ്പറമ്പില്‍ എത്തിച്ചു.. അവിടെ എത്തിയപ്പോഴേക്കും വിയര്‍ത്തു കുപ്പായം കുതിര്‍ന്നിരുന്നു... "കുട്ടിക്ക് വെള്ളം കുടിക്കണോ?" "വേണ്ട" .. എന്റെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ പരതുകയായിരുന്നു.. എവിടെയാണ് കച്ചോടക്കാര്‍.. ഉച്ച തിരിഞ്ഞത് കൊണ്ട് തിരക്ക് കുറച്ചു ഒഴിഞ്ഞ പൂരപ്പറമ്പ് എഴുന്നള്ളിപ്പ് കഴിഞ്ഞ ഒന്ന് രണ്ടാനകളെ അവിടെ മരത്തില്‍ തളചിരിക്കുന്നു.. വലിയ തിരക്കില്ല.. വലിയ പ്ലാസ്റിക് ചാക്കുകളില്‍ പൊരിയും, ആറാം നമ്പരും, തുപ്പല് മിട്ടായിയും, ഈച്ച ആര്‍ക്കുന്ന ബഹുവര്‍ണ അലുവകളുമായി.. കച്ചവടക്കാര്‍.. പിന്നെ പതിവ് പോലെ മരഎടുപ്പില്‍ കുത്തി വെച്ച ബലൂണുകളും, കാറുകളും.."എവിടെയാ ബസ് വാങ്ങാന്‍ കിട്ട്വാ?" എന്റെ ചോദ്യം രവിയെ ബാധിചാതെ ഇല്ല. രവിയുടെ ശ്രദ്ധ മുഴുവന്‍ വളയും മാലയും വിക്കുന്ന കടകളിലെക്കാന്.. കുപ്പി വളകളും, കുങ്കുമവും, ചാന്തു കൂട്ടുകളും... പല നിറത്തിലുള്ള പാവാടകളും.. ദാവണികളും... സുന്ദരിമാരുടെ പൂരം... കുടമാറ്റം.. വീണ്ടും പോക്കറ്റില്‍ നിന്നു ആ അഞ്ചു രൂപ എടുത്തു. ഒന്ന് കൂടി നോക്കി.. അപ്പോഴാണ്‌ ആലിന്റെ മറവില്‍ പ്ലാസ്റിക് പായയില്‍ ചാച്ച്‌ഇറക്കിയ ആ കൊച്ചു കട കണ്ടത്... അവിടെ മരം കൊണ്ടുണ്ടാക്കിയ കളി സാമാനങ്ങള്‍.. ബസ്സുകള്‍ , ചാട്ട്, ഓട്ടോ റിക്ഷ... പിന്നെയും എന്തൊക്കെയോ...

കാശ് പോക്കറ്റില്‍ തന്നെ തിരിച്ചു തിരുകാന്‍ നോക്കി അങ്ങോട്ട്‌ നടക്കാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍ നിന്നും ഊര്‍ന്നു നോട്ട്‌ നിലത്തു വീണത്‌.. ചെറിയ കട്ടില്‍ ആ നോട്ട്‌ ഒന്ന് നീങ്ങി.. ഞാന്‍ അതിനു പിറകെ.. അപ്പോഴാണ്‌ കാറ്റത്ത്‌ നീങ്ങിയ ആ നോട്ടിനു മുകളില്‍ ഒരു കാല്‍ ഉയര്‍ന്നു താണത്.. ചെരിപ്പിടാത്ത ആ കറുത്ത് തടിച്ച ആ കാല്‍ ആ നോട്ടിനു മുകളില്‍ അമര്നിരുന്നു.. നോട്ടില്‍ മാത്രം നോക്കിയിരുന്ന ഞാന്‍ മുഖം ഉയര്‍ത്തി.. എണ്ണ കാണാത്ത പാറി പറക്കുന്ന ചുരുണ്ട മുടി.. ചോര കണ്ണുകള്‍.. കപ്പട മീശ.. അയാളുടെ മുഖത്തേക്ക് നോക്കിയാ എന്നോട് പുരികം ഉയര്‍ത്തി യാതൊരു മയവും കൂടാതെ അയാള്‍ മൂളി .. "ഊം..." ഞാന്‍, അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി യതല്ലാതെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല.. ഒരു നിമിഷം.. പിന്നെ ഞാന്‍ തിരിഞ്ഞു നടന്നു അല്ല.. രവിയുടെ അടുത്തേക്ക് ഓടി.. രവി അപ്പോഴും വളക്കടകള്‍ക്ക് മുന്നിലെ തിരക്കില്‍ കണ്ണുടക്കി നില്‍ക്കുന്നു... പരിഭ്രമത്തോടെ ഞാന്‍ രവിയുടെ കൈ വലിച്ചു .. "വാ പോവാം.." "എന്ത് പറ്റി.. ആനേക്കണ്ട് പേടിച്ചോ?" ഞാന്‍ കുറച്ചു ധൈര്യം സംഭരിച്ചു അങ്ങോട്ട്‌ ഒന്നുകൂടി നോക്കി .. അയാള്‍ അവിടെ നിന്നും അനങ്ങാതെ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.. പിന്നെ ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം എനിക്കുണ്ടായില്ല ..രവിയുടെ കൈ വലിച്ചു .."എനിക്ക് പോണം.." "തൂറാന്‍ മുട്ടുണ്ടാ.. മൂത്രോഴിക്കണാ... " രവി സാധ്യതകള്‍ പലതും ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ഒരു മറുപടിയും കൊടുത്തില്ല.. അണക്കുന്ന വേഗത്തില്‍ നടന്നു...

രവിയുടെ കൈ പിടിച്ചു വലിച്ചാണ് ഞാന്‍ തിരച്ചു നടന്നത്. എതിരെ വരുന്ന ഏതൊക്കെയോ കുട്ടികളുടെ കൈയ്യില്‍ പച്ച ബസ്സുണ്ടായിരുന്ന പോലെ.... എങ്ങിനെ വീട്ടില്‍ എത്തി എന്നും ഞാന്‍ അറിഞ്ഞില്ല.. ആ വിയര്‍പ്പോടെ തെക്കിനിയില്‍ അമ്മൂമ്മയുടെ കിടക്കയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.. "എന്താ രവീ കുട്ടിക്ക് പറ്റീത്.." "എന്താവോ ..നിക്കൊന്നും അറീല്ല.. അതിനു വയട്ടിനു അസുഖയിരിക്കുന്നാ തോന്നണേ.. അവിടുന്ന് പെട്ടന്ന് പോരായിര്‍ന്നു.." "അവിടെ കതിന പൊട്ടിച്ചോ?".. പിന്നേം അമ്മയും അമ്മമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. കമിഴ്ന്നു കിടന്നു കുറെ കരഞ്ഞു.. എപ്പോഴോ അമ്മയുടെ നേര്‍ത്ത വിരലുകളും അമ്മൂയും ചുളിഞ്ഞ വിരലുകളും എന്റെ മുടിയിഴകളില്‍ തഴുകിയിരുന്നു... എന്റെ കവിളിലെ കണ്ണീര്‍ തുടച്ചിരുന്നു... എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി... ... 

തിങ്കളാഴ്‌ച, ജൂൺ 11, 2012

ആചാരങ്ങള്‍, സദാചാരങ്ങള്‍, വ്യഭിചാരങ്ങള്‍

പല വഴിക്ക് ചര്‍ച്ചകള്‍ പോയിട്ടുള്ള ഒരു വിഷയം തന്നെയാണ് എന്നാലും അതിന്റെ ചില വശങ്ങള്‍  കൂടി പരിശോധിക്കേണ്ടാതായി തോന്നുന്നത് കൊണ്ടാണ് ഈ കുറിപ്പ്. ഇവിടെ നടന്നിട്ടുള്ള ഈ ജനുസ്സില്‍ പെട്ട പല സംഭവങ്ങളെ പറ്റിയും കേട്ടുകേള്‍വിയും, മാധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകളും,  ചര്‍ച്ചകളില്‍ വായിച്ചിട്ടുള്ള അഭിപ്രായങ്ങളും ഒക്കെ കൂട്ടിവെച്ചു ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് കുറിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ കോര്‍ത്തെടുത്തു അതിനു പിറകിലുള്ള വ്യത്യസ്ത സാഹചര്യങ്ങള്‍, അവസ്ഥകള്‍ എന്നിവ മനസ്സിലാക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ,  സാമാന്യവല്ക്കരിച്ചു  പലപ്പോഴും അതീവ ലാഘവത്തോടെ  ചര്‍ച്ച ചെയ്തു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി അടുത്ത വിവാദങ്ങളിലേക്ക് കടന്നു പോവുന്ന പ്രവണത നമ്മള്‍ ഇവിടെയും തുടരുന്നു. 

ഇത്തരം സംഭവങ്ങളില്‍ ആത്മാര്‍ഥതയോടെ  ഇടപെടുന്ന ചില വ്യക്തികള്‍  ധരിച്ചു വെച്ചിരിക്കുന്ന ഒരു കാര്യമുണ്ട്...... തങ്ങള്‍ സമൂഹത്തില്‍ കാണുന്ന ദുഷിച്ച പ്രവണതകളോട്  പ്രതികരിക്കുക മാത്രമാണ് എന്ന്...അങ്ങിനെ പരിപൂര്‍ണമായും വിശ്വസിച്ചു കൊണ്ടാണ് ചിലരൊക്കെ ഇടപെടുന്നതും പ്രവര്‍ത്തിക്കുന്നതും. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നു വരേണ്ട രണ്ടു ചോദ്യങ്ങള്‍ ഉണ്ട്. ഇങ്ങിനെ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശം ആര് നല്‍കി, അല്ല അഥവാ അവകാശം സ്വയം  കല്പ്പിച്ചെടുതിരിക്കുകയാണെങ്കില്‍, ഇത്തരത്തില്‍ കായികമായി ആക്രമിച്ചു കൊണ്ടാണോ പ്രതികരിക്കേണ്ടത്... ഈ രണ്ടു ചോദ്യങ്ങള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നവര്‍ സ്വയം ചോദിച്ചു ഒരു ഉത്തരം  കണ്ടെത്താന്‍ ശ്രമിച്ചാല്‍ അത് ഈ വളര്‍ന്നു വരുന്ന സാമൂഹ്യപ്രശ്നതിന്റെ പരിഹാരത്തിലെക്കുള്ള വഴി തുറക്കും എന്നെനിക്കു തോന്നുന്നു.

അങ്ങിനെ പറയുമ്പോഴും ഇത്തരത്തിലുള്ള "സദാചാര കുതുകികള്‍" വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് എന്നും, അവരെ മുന്‍നിര്‍ത്തി കളിക്കുന്ന "ഗജപോക്കിരികള്‍" ആണ് ഇത്തരത്തിലുള്ള മിക്ക സംഭവങ്ങള്‍ക്ക് പിറകിലും എന്ന യാഥാര്‍ത്ഥ്യം നാം പരിഗണിക്കേണ്ടതാണ് അങ്ങിനെയിരിക്കെ  ഇവിടെ സംഭവിക്കുന്നതെന്താണ്, ഞാനും നിങ്ങളും മാധ്യമങ്ങളും സമൂഹവും കൂടി, വലിയ തോതില്‍ ഒരു സാമാന്യവല്‍ക്കരണം നടത്തി, ആ സാമൂഹ്യദ്രോഹികള്‍ക്ക് "സദാചാര പോലീസ്" എന്നൊരു ബ്രാണ്ടിട്ടു സംഘടിക്കുവാനും ഒളിച്ചു കഴിയുവാനും ഒരു കൂടാരവും, ആവരണവും ഒരുക്കി കൊടുക്കുന്നു.. ഈ സദാചാരപോലീസ് എന്ന ബ്രാന്‍ഡ് തന്നെ അവര്‍ക്ക് മതം, രാഷ്ട്രീയം തുടങ്ങിയ സംഘ ബലത്തിന്റെ കുടക്കീഴിലേക്ക്‌ നുഴഞ്ഞു കയറാന്‍ അവസരം കൊടുക്കുന്നു. ആ അവരണങ്ങള്‍ അവര്‍ക്ക് ഒരു സംരക്ഷണം ആയി മാറുന്നു... ആരും ന്യായീകരിക്കാനില്ലാത്ത അത്തരം ക്രിമിനലുകളുടെ പിറകില്‍ രാഷ്ട്രീയ കക്ഷികളും മത നേതൃത്വവും അണിനിരക്കുന്നു.

ഇനി ഇതിന്റെ മറുവശം കൂടി നമുക്ക് പരിശോധിക്കാം. അങ്ങേതലക്കല്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ യാതൊരു  പ്രതികരണ ശേഷിയും കൂടാതെ നിസ്സന്ഗത പുലര്‍ത്തുന്ന മറ്റൊരു കൂട്ടത്തെയാണ്. തന്റെ കണ്‍  മുന്നില്‍ നടക്കുന്ന ഇതു അതിക്രമവും ചൂഷണവും അനീതിയും കണ്ടില്ല എന്ന് നടിച്ചു താനും തന്റെ കുടുംബവും എന്ന ചെരുവട്ടത്തില്‍ ലോകത്തെ ഒതുക്കി കഴിയുന്ന മറുപക്കത്തെ... അവിടെയാണ് നമ്മള്‍  ഒരു വഴി കണ്ടതെണ്ടത്... അതിക്രമങ്ങളുടെ പല്ലും നഖങ്ങളും പറിച്ചെടുക്കാന്‍  ശ്രമിക്കുമ്പോള്‍, നട്ടെല്ല് നഷ്ടപ്പെടാതെ നോക്കാനുള്ള വഴി. 

ഇത്തരത്തിലുള്ള അക്രമങ്ങളെ ചെറുക്കുന്ന നമ്മള്‍ അത് പ്രതികരണ ശേഷി ഇല്ലാത്ത ഒരു സമൂഹമായി നമ്മള്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്തുക കൂടി ചെയ്യേണം.. ഈയ്യിടെ പെണ്ണിര എന്ന പുസ്തകം വായിച്ചപ്പോള്‍ അതില്‍ ഒരു സഹോദരി ബ്രോഡ്‌വെയില്‍വെച്ച് തന്നെ ആക്രമിച്ച സാമൂഹ്യദ്രോഹിയെ കണ്ടിട്ടും പ്രതികരിക്കാത്ത പൊതുജനം പറഞ്ഞ ഒരു കാര്യവും അതോടു കൂടിയുള്ള ഒരു മറുപടിയും ഒന്ന് പരാമര്ശിക്കെണ്ടാതായിട്ടുണ്ട്.  അവിടെ കൂടി നിന്നിട്ടും ആ പ്രശ്നത്തില്‍ ഇടപെടാതിരുന്ന ജനങ്ങളോട് ആ സഹോദരി നിങ്ങള്‍ എന്ത് കൊണ്ട് ഇതില്‍ ഇടപെടില്ല എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇത് ഭാര്യയും  ഭര്‍ത്താവും ആയുള്ള പ്രശ്നമാണ് എന്ന് വിചാരിച്ചാണ് ഇടപെടാതിരുന്നത് എന്നാണു. അവിടെ അവര്‍ അതിനു തിരിച്ചു ചോദിച്ചു "സ്വന്തം ഭാര്യയെ ആയാലും തെരുവിലിട്ട് ഒരാള്‍ക്ക്‌ മര്‍ദ്ദിക്കാന്‍ അനുവദിക്കാമോ?".  അവിടെ ആണ് ചില വേര്‍തിരിവുകള്‍ നമ്മള്‍ മനസ്സിലാക്കി വെക്കേണ്ടത്. എവിടെയാണ് സ്വകാര്യത  അവസാനിക്കുന്നത്. എവിടെയാണ് സാമൂഹ്യ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനിടയിലുള്ള അതിര്‍രേഖ മനസ്സിലാക്കി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനുള്ള പാകതയും അറിവും നമ്മള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക്  പകര്‍ന്നു കൊടുക്കേണ്ടതാണ്.  

അത്പോലെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റും എന്ന് കരുതുന്നത്, സമൂഹത്തിലെ എല്ലാവരെയും നമുക്ക് മാറ്റാന്‍ പറ്റും എന്നുള്ള ധാരണ വെച്ചു പുലര്‍ത്തുന്നത് പോലെ നടപ്പിലാക്കാന്‍ പറ്റാവുന്ന ഒരു കാര്യമല്ല. പക്ഷെ നമ്മുടെ നാട്ടില്‍ മാറി വരുന്ന ചില സാഹചര്യങ്ങളേക്കുറിച്ചും അവബോധം പുലര്‍ത്തി പ്രവര്‍ത്തിക്കുന്നതും, പലപ്പോഴും ഒരളവു വരെ ഈ പ്രശ്നങ്ങള്‍ "ഒഴിവാക്കുന്നതിനു" വഴിയൊരുക്കും.  "കരുതല്‍" വെച്ചു പുലര്‍ത്തുക എന്ന് പറയുമ്പോള്‍ പലരും "മനുഷ്യാവകാശം" "വ്യക്തിസ്വാതന്ത്ര്യം" എന്ന് പറഞ്ഞു എന്റെ നേര്‍ക്ക്‌ വരും എന്നെനിക്കു അറിയാം, എന്നിരുന്നാലും അവനനവ്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന ചില  അവസ്ഥകളെ പറ്റി ഒരു കരുതല്‍ ഉണ്ടാവുന്നത് നല്ലതാണ് എന്നെ എനിക്കഭിപ്രായമുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലെക്കായി ഒരു സാഹചര്യത്തിന്റെ ഉദാഹരണം കൂടി പരാമര്‍ശിച്ചു നിര്‍ത്തട്ടെ. ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഒരു മൃതദേഹം കണ്ടെത്തിയാല്‍ പോലീസ് ആദ്യം തപ്പുന്നത് ആ പ്രദേശത്തെ ഓട്ടോക്കാരനെയും, ചുമടെടുത്തു കഴിയുന്നവനെയും ഒക്കേയാണ്... അങ്ങിനെ വരുമ്പോള്‍ അസമയങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ "വള്‍നറബിള്‍" ആയ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ ആ പ്രദേശത്തുള്ള ഓട്ടോക്കാരന്റെയും, ചുമട്ടുകാരന്റെയും മനസ്സില്‍ നാളെ ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ സ്റെഷനില്‍ കയറി ഇറങ്ങേണ്ടി വരുമല്ലോ എന്ന ചിന്ത ഉണ്ടാവും എന്ന് കരുതാതിരിക്കാമോ... നിര്‍ഭാഗ്യവശാല്‍ ഈ നാട്ടില്‍ നില നില്‍ക്കുന്ന സാഹചര്യം അതാണേ... അത് വിചാരിച്ചു അവരെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ ഒരു സാഹചര്യത്തിലും ആവില്ല...  അവിടെയാണ്  ഞാന്‍ പറഞ്ഞ, സാമാന്യവല്‍ക്കരണം നടത്താതെ സാഹചര്യങ്ങള്‍ കൂടി പരിശോദിച്ചു അഭിപ്രായം പറയുന്നതിന്റെ പ്രസക്തി... 

വാല്‍ക്കഷ്ണം 
ഓട്ടോക്കാരന്‍, ചുമട്ടുകാരന്‍ എന്ന് പറഞ്ഞത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൌണ്ട് റിയാലിറ്റി, വെച്ചു മാത്രമാണ്, അല്ലാതെ എന്റെ മനസ്സിലെ ദുഷ്ടലാക്ക്‌ വെച്ചിട്ടല്ല... എപ്പോഴും എന്ത് സംഭവിച്ചാലും ഏമാന്മാര്‍ ആദ്യം കയറി ഇറങ്ങുന്നത് ഈ പാവങ്ങളുടെ നെഞ്ചാതാണ്... ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളി എന്നൊരു ഇരയെക്കൂടി കൂടുതലായി കിട്ടിയിട്ടുണ്ട്... അല്ലാതെ ദ്രവ്യം ഉള്ളവന്മാരുടെയും, നേതാക്കന്മാരുടെയും കതകില്‍ മുട്ടാന്‍ ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ ഒരു ഏമാനും തയാറാവില്ല 

ശനിയാഴ്‌ച, ജൂൺ 02, 2012

എല്ലാറ്റിനും ഒരു സാക്ഷി വേണമല്ലോ

എപ്പോഴും ഒരു അലിബി ഉണ്ടായിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒരു അപകടം പലമാര്‍ഗങ്ങളിലൂടെ ആണെങ്കിലും എപ്പോള്‍ വേണമെങ്കിലും മുന്നില്‍ വന്നു പെടാം എന്ന ഈ സന്ദര്‍ഭത്തില്‍...  ഒരു കുറിപ്പെഴുതി വെക്കേണ്ടതിന്റെ അനിവാര്യത ബോധ്യം വന്നത് കൊണ്ട് തുടങ്ങുന്നു...

സംഭവങ്ങളുടെ തുടക്കം ഒരു മൂന്നു നാല് ദിവസങ്ങള്‍ക്കും മുമ്പാണ്.. മറ്റൊരു അവധിക്കാലവും അതിന്റെ ഊര്‍ധ്വന്‍ വലിക്കുന്നതിന് മുമ്പ്, വിലപ്പെട്ട ഓരോ നിമിഷവും, ആഘോഷിച്ചു തകര്‍ക്കാനുള്ള മേളങ്ങള്‍ നടക്കുമ്പോള്‍. പ്ലേ ഏരിയ എന്നൊക്കെ പേര് പറഞ്ഞു വിളിക്കാമെങ്കിലും, മഹാനഗരത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ ഏറുമാടങ്ങളില്‍ കളിസ്ഥലം എന്ന് പറയുന്നത് പത്തു നാലായിരം ചതുരശ്ര അടി വരുന്ന ഒരു ചെറിയ തുണ്ട് ഭൂമിയാണ്‌. ഉള്ള സ്ഥലം ഉപയോഗിച്ച്, അവിടെ എന്തൊക്കെ നടക്കുന്നു .. സ്വല്‍പ്പം മുതിര്‍ന്ന ആമ്പിള്ളരുടെ ക്രിക്കറ്റ്, ഫുട്ബോള്‍,  കൊച്ചു കുട്ടികളുടെ കണ്ണ് പൊത്തിക്കളി, ഊഞ്ഞാലാട്ടം, മുത്തശ്ശന്മാരുടെയും അമ്മൂമ്മമാരുടെയും സായാഹ്ന സവാരി, വീട്ടമ്മമാരുടെ പരദൂഷണക്കോടതി  .... അങ്ങനെ എന്തെല്ലാം. അവന്‍, മകന്‍ വിളിച്ചിട്ടാണ്, ഞാന്‍ താഴേക്കു ചെന്നത്.. അവര്‍ അവിടെ ഒരു ആറോവര്‍ മാച്ചിന്റെ കലാശ ഓവറുകളില്‍ ആയിരുന്നു എന്ന് തോന്നുന്നു.. അര്‍ജ്ജുനും, രോഹനും, ജോഷ്വായും, ഭാസ്കറും, വിനയും ഒക്കെയുണ്ട്... . കളിക്കുന്ന എല്ലാ പയ്യന്മാരുടെയും മുഖങ്ങളില്‍ കളിയുടെ ആവേശം നിഴലടിക്കുന്നു... പതിവ് പോലെ അവന്റെ ബാറ്റ് വീട്ടില്‍ കൊണ്ട് പോയി വെക്കാന്‍ ആണ് ആശാന്‍ എന്നെ താഴേക്കു വിളിച്ചത്... അവന്റെ ഓര്‍ഡര്‍ലി പണി ചെയ്യുന്ന അച്ഛന്റെ ഡ്യൂട്ടി അല്ലെ അത്... ബാറ്റുമായി നീങ്ങുന്നതിനിടക്കാന് മൊബൈലിന്റെ ബെല്ലടിച്ചത്. അപ്പോള്‍ അവിടെ തന്നെ നിന്ന് ഞാന്‍ ആ കാള്‍ എടുത്തു സംസാരിച്ചു തുടങ്ങി... ഫോണില്‍ സംസാരിക്കുമ്പോഴും, പുസ്തകം വായിക്കുമ്പോഴും ഞാന്‍ ചുറ്റും എന്ത് നടന്നാലും അറിയില്ല, എന്ന് എന്നെ അറിയുന്നവര്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ്.. വിഷയം തൊഴില്‍ സംബന്ധിആയതിനാല്‍ കാള്‍ ഒരു പതിനഞ്ചു മിനിട്ടോളം നീണ്ടു പോയി...

ഫോണ്‍ അവസാനിപ്പിച്ചു ചുറ്റും നോക്കിയപ്പോഴാണ്, മനസ്സിലായത്‌ പിള്ളേര്‍ ഒക്കെ കളി മാറ്റി സ്ഥലം കാലിയാക്കിയിരിക്കുന്നു... ബാറ്റും എടുത്തു ഞാന്‍ തിരിഞ്ഞപ്പോള്‍ ആണ് അവരെ കണ്ടത്, ഒരു പത്തറുപതു വയസ്സായ നോര്‍ത്ത് ഇന്ത്യന്‍ സ്ത്രീ, അവര്‍ ഞാന്‍ സംസാരം മതിയാക്കാന്‍ കാത്തു നിന്ന പോലെ എന്നെ രൂക്ഷമായി നോക്കി നില്‍ക്കുന്നു... ഞാന്‍ അവരെ അവഗണിച്ചു മുന്നോട്ടു നീങ്ങാന്‍ നോക്കിയപ്പോള്‍ അവര്‍ എന്റെ വഴി തടഞ്ഞു മുന്നോട്ടു നിന്ന്, നല്ല നാടന്‍ ഹിന്ദിയില്‍ എന്നെ വയറു നിറച്ചു ചീത്ത പറഞ്ഞു തുടങ്ങി. "താനെന്തൊരു മനുഷ്യനാടോ... ഒരു സോറി പറഞ്ഞു കൂടെ... നാണമാവില്ലേ  തനിക്കു...ഈ പണി ചെയ്തു ഒന്നും അറിയാത്ത ഭാവത്തില്‍ പോവാന്‍.." ഓര്‍ക്കാപ്പുറത്തുള്ള ആ ആക്രമണത്തില്‍ ഞാന്‍ അക്ഷാരാര്‍ത്ഥത്തില്‍ അടി പതറി പോയി. എന്താണ് സംഭവം എന്ന് എനിക്ക് യാതൊരു ധാരണയുമില്ല.. ഞാന്‍ ആയമ്മയോടു എന്താണ് മര്യാദ വിട്ടു ചെയ്തത്.അറിയാവുന്ന ഹിന്ദി ഉപയോഗിച്ച് ഞാന്‍ ചോദിക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്.. അത് കൊണ്ടൊന്നും ആയമ്മ നിര്‍ത്താനുള്ള വട്ടമില്ല... എന്നെ ഒന്ന് സംസാരിക്കാന്‍ പോലും ഇട നല്‍കാത്ത രീതിയില്‍ ശകാരവര്‍ഷം തുടരുന്നു.. ഇടയ്ക്കു ആയമ്മ ഒന്ന് തിരിഞ്ഞു നിന്ന് തന്റെ ചുമലിലെ സാരി മാറ്റി ഒരു ചുവന്ന തണിര്‍ത്ത പാട് ചൂടി കാട്ടുന്നുമുണ്ട്. എനിക്കാകെ തല കറങ്ങുന്നത് പോലെ തോന്നി...ഇന്നുവരെ കേള്‍ക്കാത്ത ഒരു ആരോപണമാണ് സ്ത്രീകളോട് മര്യാദ വിട്ടുള്ള ഒരു പെരുമാറ്റം...  എന്റെ ഈശ്വരാ... എന്റെ റപ്പ്യൂട്ടെഷന്‍.. എന്റെ മാനം... ഭാര്യ ഇനിയും ഓഫീസ് വിട്ടു വന്നിട്ടില്ല... ഇനി അവള്‍ വരുമ്പോള്‍ എന്തായിരിക്കും ആവോ ഉണ്ടാവാന്‍ പോവുന്നത്.. തൊണ്ട വരണ്ടു.    അവരുടെ ഉച്ചത്തിലുള്ള ബഹളം കേട്ടിട്ടാണ് എന്ന് തോന്നുന്നു ചുറ്റും കുറച്ചാളുകള്‍ കൂടിയിട്ടുണ്ട്..അന്ന് വരെ സൌഹൃദം മാത്രം തോന്നിയിരുന്ന അവരുടെ പരിചിത മുഖങ്ങളില്‍ എന്തൊക്കെയാണ് ഭാവങ്ങള്‍.... ഞാന്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി.. എന്തെങ്കിലും സംസാരിക്കണം എന്നുണ്ട്.. ഹിന്ദി കേട്ടാല്‍ നല്ലപോലെ മനസ്സിലാവും എങ്കിലും ഒഴുക്കോടെ സംസാരിക്കാന്‍ എനിക്ക് ചെറിയ പ്രശ്നമാണ് ... എന്റെ ഇംഗ്ലീഷില്‍ ഉള്ള സംസാരത്തിന് ആയമ്മയുടെ പ്രതികരണം കേട്ടപ്പോള്‍ മനസ്സിലായി, ആയമ്മക്ക്‌ ഇംഗ്ലീഷ് വലിയ പിടിയില്ല എന്നും...

അപ്പോള്‍ ആണ് അയാള്‍ ഒരു കൊടുങ്കാറ്റു പോലെ കടന്നു വന്നത്... ഈശ്വരാ, നവീന്റെ അച്ഛന്‍... കഴിഞ്ഞ അപ്പാര്‍ട്ട്മെന്‍റ്റ് ഇലക്ഷന്റെ ദിവസത്തെ സംഭവങ്ങള്‍ ഉള്ളില്‍ ഒരു മിന്നലോടെ തെളിഞ്ഞു.. അങ്ങേര്‍ക്കു ഇലക്ഷന് മത്സരിക്കാന്‍ ഉണ്ടായിരുന്ന ആഗ്രഹം, അവിടത്തെ മറ്റൊരു കടല്‍ കിഴവനായ രാം മൂര്‍ത്തി - ഉടമകള്‍ക്ക് മാത്രമേ മത്സരിക്കാനാവൂ എന്നാ ബൈ ലോ ചൂണ്ടികാട്ടി തടഞ്ഞതും, അതിനു ശേഷം ഒരു കംപ്രോമൈസ് സ്ഥാനാര്‍ഥി ആയി എന്നെ തിരഞ്ഞെടുത്തതും... ഒക്കെ അതിനയാള്‍ക്ക് എന്നോട് കൊല്ലാനുള്ള ദേഷ്യം ഉണ്ട് എന്ന് നവീന്‍ പകുതി തമാശയും പകുതി കാര്യവും ആയി തലേനാള്‍ പറഞ്ഞതെ ഉള്ളൂ.. അതിനു പ്രതികാരമായി അങ്ങേര്‍ പ്ലാന്‍ ചെയ്തു വല്ല ആരോപണവും കൊണ്ട് വരുന്നതാണോ ... എനിക്കതുവരെ ഒന്നും മനസ്സിലായില്ല... നവീന്റെ അച്ഛന്‍ ആ സ്ത്രീയോട് ചോദിച്ചു..  "എന്താ പ്രശ്നം?".. അവര്‍ പ്രശ്നം പറഞ്ഞു തുടങ്ങിയപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെയായത്‌... പ്ലേ ഏരിയയായി പുറം തിരിഞ്ഞു നിന്ന് പേരക്കുട്ടിയെ കളിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ക്രിക്കറ്റ് ബോള്‍ പുറത്താടിച്ചതാണ്.. അടിയുടെ ആഘാതത്തില്‍ ആയമ്മ വീണു പോയി... എഴുന്നേറ്റു വന്നപ്പോള്‍ കളിച്ചു കൊണ്ടിരുന്ന പിള്ളേര്‍ ആയമ്മയോടു പറഞ്ഞു ഞാന്‍ ആണ് പന്തടിച്ചത് എന്ന്... എന്റെ കയ്യില്‍ അപ്പോള്‍ ബാറ്റും ഉണ്ടായിരുന്നു... എന്റെ പേര് പറഞ്ഞാല്‍ അവര്‍ക്ക് ചീത്ത കിട്ടില്ലല്ലോ എന്നുള്ള ബുദ്ധി ഉപദേശിച്ചത് എന്റെ സ്വന്തം രക്തം... നല്ല ശക്തിയുള്ള അടി ആയിരുന്നതിനാല്‍ അവര്‍ ഞാനാണ് ആ കൃത്യം ചെയ്തത് എന്ന് ഉറപ്പിച്ചു.. പിന്നെ ഇടക്കൊക്കെ അവരുടെ കൂടെ നിന്ന് ഞാനും കളിക്കുന്നത് ആയമ്മ കണ്ടിട്ടും ഉണ്ട്... ഞാന്‍ നവീന്റെ അച്ഛനെ ദയനീയമായി നോക്കി ... ഈ രക്തത്തില്‍ എനിക്ക് പങ്കില്ല.. ആ സമയത്ത് ബാറ്റ് എന്റെ കൈയ്യിലുണ്ടായിരുന്നു എന്നത് സത്യമാണ്... പക്ഷെ ഞാന്‍ നിരപരാധിയാണ് യുവര്‍ ഓണര്‍... അപ്പോഴാണ്‌ ദേവദൂതനെ പോലെ എനിക്ക് സാക്ഷി പറയാന്‍ മൌര്യ കടന്നു വന്നത്... എപ്പോഴും അടി കൂടും എന്ന് പറഞ്ഞു അവനെ കളിപ്പിക്കാതെ ഒഴിവാക്കി നിര്‍ത്തിയത് കൊണ്ട് അവനു മറ്റു പയ്യന്മാരോട് ദേഷ്യം ഉണ്ടായിരുന്നു.. അത് കൊണ്ട് അവന്‍ ചാടി വീണു സാക്ഷി പറഞ്ഞു.. "ആന്റി ആത് അവനാണ് ... വിനയ്.. അവനാണ് ആന്റിയെ പന്ത് വെച്ചു അടിച്ചത്...."  ആ നിമിഷം ആ കൊച്ചു മിടുക്കനോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും തോന്നി...  കുട്ടികളായാല്‍ ഇങ്ങനെ സത്യസന്ധന്മാരാവണം.. ഇനി അവനെ കാണുമ്പോള്‍ ഒരു ഡയറി മില്‍ക്ക് വാങ്ങി കൊടുക്കണം എന്ന് മനസ്സില്‍ ഉറപ്പിച്ചു.. അവന്‍ അത് പറഞ്ഞപ്പോള്‍ ആ സ്ത്രീയുടെ മുഖത്ത് ഒരു ചമ്മല്‍.. ഞാന്‍ പറഞ്ഞ തെറിയൊക്കെ വെറുതെയായല്ലോ എന്നുള്ള ഭാവവും വെച്ചു ഒരു സോറി ഒന്നും പറയാന്‍ മെനക്കെടാതെ തോളത് ഒന്ന് കൂടി തടവി ആയമ്മ വെച്ചു വെച്ച് നടന്നു പോയി...  കൂടി നിന്നവരുടെ സഹതാപം ഏറ്റു വാങ്ങാന്‍ മിനക്കെടാതെ  ഞാനും പതുക്കെ വീട്ടിലേക്കു മടങ്ങി... അവിടെ സോഫയില്‍ ഒന്നും അറിയാത്ത പോലെ ചാരിയിരുന്നു ടോരെമോനും കണ്ടു ചിരിക്കുന്ന അവന്‍. എന്നെ കണ്ടതും ഒരു കളിയാക്കി ചിരി... വീണ്ടും ടി വി യിലേക്ക്... . ദുഷ്ടന്‍... എന്നാലും മകനെ.. നീ എന്നോടിങ്ങനെ ചെയ്തല്ലോ...

പക്ഷെ കാര്യം അത് കൊണ്ട് അവസാനിച്ചില്ല ... ഇത് വെറും ഫ്ലാഷ് ബാക്ക്... ഇന്നായിരുന്നു അസോസിയേഷന്‍ മീറ്റിംഗ്... നവീന്റെ അച്ഛന്‍ ഈ സംഭവം എടുത്തു പിടിച്ചാണ് എന്റെ ഉള്ളില്‍ തീ കോരിയിടുന്ന ആ ആവശ്യം ഉന്നയിച്ചത്.. ക്രിക്കറ്റ്, ഫുട്ബാള്‍ എന്ന് തുടങ്ങിയ അപകടകരമായ കളികള്‍ പ്ലേ ഏരിയയില്‍ നിരോധിക്കണം... അങ്ങേര്‍ക്കു പിന്തുണയുമായി നല്ല ഒരു സംഘവും... ഞാന്‍ ഒരു സപ്പോര്‍ട്ടിനായി ഇടവും വലവും നോക്കി... പക്ഷെ ആരും മറുത്തൊന്നും പറഞ്ഞില്ല.. ഒടുവില്‍ മനസ്സില്ല മനസ്സോടെയാണ് ആ തീരുമാനം പാസ്സാക്കിയത്.. മീറ്റിംഗ് കഴിഞ്ഞു തീരുമാനം നോട്ടീസ് അടിക്കാന്‍ കൊടുത്തു..  ഇനിയാണ് ഞാന്‍ കരുതിയിരിക്കേണ്ടത്.. അവന്മാര്‍ എങ്ങിനെ പ്രതികരിക്കും എന്ന് യാതൊരു ധാരണയും ഇല്ല... അത് കൊണ്ടാണ് ഞാന്‍ ഒരു അലീബിയായി ഈ കുറിപ്പിടാന്‍ തീരുമാനിച്ചത്. .നിങ്ങള്‍ എങ്കിലും സാക്ഷി പറയാന്‍ ഉണ്ടാവുമല്ലോ എന്നാ പ്രതീക്ഷയില്‍ ...കല്ലേറ് കൊണ്ടാണ് എനിക്ക് അപകടം വരിക എങ്കില്‍ അതിനുത്തരവാദി അവനായിരിക്കും ആ അര്‍ജ്ജുന്‍... അവന്റെ കൈയ്യിലാണ് ഞാന്‍ ഒരു നല്ല തെറ്റാലി കണ്ടിട്ടുള്ളത്... അതല്ല ബാറ്റു കൊണ്ടുള്ള അടിയാണെങ്കില്‍ അത് വിനയോ രോഹനോ...  ഇനി വീട്ടില്‍ വെച്ചാണ് എന്തെങ്കിലും സംഭവിക്കുക എങ്കില്‍ വേറൊന്നും നോക്കണ്ട... .. അവന്‍ തന്നെ... 

ബുധനാഴ്‌ച, മാർച്ച് 21, 2012

മാലിന്യ പ്രശ്നങ്ങളും ചില ആകുലതകളും

നഗരവാസി തന്റെ മാലിന്യങ്ങള്‍ ധാര്‍ഷ്ട്യത്തോടെ കൊണ്ട് പാവം ഗ്രാമീണന്റെ നെഞ്ചത്തേക്ക് തള്ളുന്നു എന്ന റൊമാന്റിക് ആക്ടിവിസ്റ്റ് മുദ്രാവക്യങ്ങള്‍ക്കും അപ്പുറം ചിന്തിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ എല്ലാ കോണുകളില്‍ കൂടിയും  ചര്‍ച്ചകള്‍ പുരോഗമിക്കെണ്ടാതാണ് എന്ന തോന്നലോടെ ആണ് ഈ കുറിപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നഗരത്തില്‍ ഈ മാലിന്യം സൃഷ്ടിക്കുന്നവന്‍ എല്ലാം, തന്റെ സുഖഭോഗങ്ങളുടെ അവശേഷിപ്പുകള്‍ ധാര്‍ഷ്ട്യം കൊണ്ട് മാത്രം തള്ളിവിടുന്നതാണ് എന്നുള്ള തെറ്റിധാരണ . "നന്മ വിളയുന്ന ഗ്രാമത്തില്‍" രാപ്പാര്‍ക്കാന്‍ കൊതിച്ചു സ്വപ്നവും കണ്ടുറങ്ങുന്ന ലക്ഷക്കണക്കിന്‌ ആളുകള്‍ ഓരോ നഗരങ്ങളിലും പാര്‍ക്കുന്നുണ്ട്. നഗരവാസി എന്നാല്‍ ശീതീകരിച്ച മുറികളില്‍ ഇരുന്നു സുഖിച്ചും ഭോഗിച്ചും,  രേസ്ടാരെന്ടുകളിലും, പബ്ബുകളിലും ജീവിതം ആഘോഷമാക്കിയും യാതൊരു സാമൂഹ്യബോധവും കൂടാതെ നിര്‍ബാധം പരിലസിക്കുന്ന ഒരു കള്ളക്കൂട്ടമാണ് എന്ന വാര്‍പ്പ് മാതൃക മാത്രം നമ്മള്‍ കണ്ടാല്‍ പോരാ.  പ്രവാസത്തിന്റെ തിരസ്കരണങ്ങളും പേറി ഒരറ്റം മുട്ടിക്കാന്‍ പെടാപാട് പെടുന്നവരാണ് അവരില്‍ മിക്കവരും... നമ്മുടെ നാടും നാട്ടിന്‍പുറവും പുരോഗമിക്കുന്നത് അവന്റെ കൂടി വിയര്‍പ്പു കൊണ്ടാണ്.. സൂചി കുത്താന്‍ പോലും സ്ഥലം ഇല്ലാത്ത ഫ്ലാറ്റുകള്‍ എന്ന ഏറുമാടങ്ങളില്‍, ഇടുങ്ങിയ കിളിക്കൂടുകളില്‍ അവന്‍ ജീവിക്കുന്നത് പലപ്പോഴും മാസാരംഭം നാട്ടിലേക്ക് അയക്കുന്ന പണം ഒപ്പിക്കാന്‍ വേണ്ടി തന്നെയാണ്... അവിടുന്ന് തള്ളിവിടുന്ന മാലിന്യം എല്ലാം അവന്റെ നിവൃത്തികെടിന്റെ ഉല്‍പ്പന്നങ്ങള്‍ ആണ്. അവനും കൊടുക്കുന്നുണ്ട് ടാക്സും ടോളുമൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും... എന്നിരുന്നാലും അവ ഒന്നും തള്ളി വിടാനുള്ള അവകാശം അവര്‍ക്കില്ല എന്നത് അന്ഗീകരിക്കേണ്ട സത്യം തന്നെ...

ഇനിയുള്ള വേറൊരു കാര്യം,  കാലാകാലങ്ങളായി പലപ്പോഴും നഗരമാലിന്യം തള്ളാന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന  സ്ഥലങ്ങള്‍ ഒറ്റപ്പെട്ട, മനുഷ്യാവാസകേന്ദ്രങ്ങളില്‍ നിന്നും അകന്ന തരിശുഭൂമികള്‍ ആയിരുന്നു... പക്ഷെ ഇപ്പോള്‍ സ്ഥലപരിമിതികള്‍ മൂലം അത്തരം വെളിംപ്രദേശങ്ങള്‍ക്കരികിലേക്ക് ജനവാസം പടരുന്നതായാണ് കാണുന്നത്.  ഇതാണ് എല്ലാ പ്രദേശങ്ങളുടെയും കാര്യം എന്നുള്ള സാമാന്യ പ്രസ്താവന നടത്തുകയല്ല... പക്ഷെ ഇതും ഒരു കാര്യമാണ് എന്ന് കൂടി പറഞ്ഞു വെക്കുകയാണ്.. അത്തരം ഘട്ടങ്ങളില്‍ ഇത്തരം പ്രശ്നങ്ങളില്‍ ആരോപിക്കപെടുന്ന പോലെ ഭൂമാഫിയയുടെ ഇടപെടലുകള്‍ പൂര്‍ണമായും തള്ളികളയാന്‍ കഴിയില്ല. അത് കൊണ്ട് ഇത് ഒരു "പാവപെട്ട ഗ്രാമവാസിയുടെ അവകാശങ്ങളുടെ മേല്‍ നഗരവാസിയുടെ കടന്നു കയറ്റം" എന്നുള്ള ഒറ്റവരിയില്‍ നിന്നുപരിയായി മനുഷ്യസമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രശ്നം എന്നുള്ള രീതിയിലുള്ള സമീപനത്തിലേക്ക് നീക്കേണ്ടതാണ്.

വികാരം കൊണ്ട് നിങ്ങളുടെ മാലിന്യം നിങ്ങള്‍ തന്നെ തിന്നു തീര്‍ക്കു എന്നൊക്കെ പറഞ്ഞു തീര്‍ക്കാം. അത് കൊണ്ട് കുറെ പേരെ ഇളക്കി വിടുകയും ചെയ്യാം. പക്ഷെ അപ്പോഴൊക്കെ നാം പരിഹാരങ്ങളോട് കൂടുതല്‍ അകന്നു പോവുക ആണ് എന്ന് കൂടി ഓര്‍ക്കേണ്ടതാണ്. ഗ്രാമങ്ങളിലെപ്പോലെ പട്ടണങ്ങളിലും ചൂഷങ്ങളുടെ ഇരകളും ചൂഷകരും ഉണ്ട്. ദുസ്സഹമായ ജീവിതസമരങ്ങളും ദുഷ്കരമായ പ്രതിസന്ധികളും അതെ അളവില്‍ തന്നെയുണ്ട്‌.  ഇവിടത്തെ ഭരണകൂടത്തിനു, രാഷ്ട്രീയ നേതൃത്വത്തിന് ഇതിനു പ്രായോഗികമായ പരിഹാരങ്ങള്‍ കാണാനുള്ള ഉത്തരവാദിത്തങ്ങള്‍ ഉണ്ട് . അവിടെ ഗ്രാമവാസി, നഗരവാസി എന്ന ചേരിതിരിവുകള്‍ കൂടാതെ ക്രിയാത്മകമായി ഇടപെടുവാന്‍ ഒരു പൌരന്‍ എന്ന രീതിയില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ട്... 

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

കലികാലത്തിന്റെ ഓരോരോ മൃഗയാവിനോദങ്ങള്‍...

ഉത്സവ സീസണ്‍ തുടങ്ങിയതോടെ ഇടയുന്ന ആനകളുടെയും അവയുടെ ചവുട്ടും കുത്തും ഏറ്റു പൊലിയുന്ന മനുഷ്യ ജീവനുകളുടെയും വാര്‍ത്തകളും വന്നെത്തി. വെടിക്കെട്ടപകടത്തിലും ആന ഇടയലിലും ജീവനും സ്വത്തിനും വരുന്ന നാശങ്ങളെ പറ്റി ആര്‍ക്കും ഒരു ആശങ്കയും ഇല്ലാത്ത പോലെയാണ് സമൂഹം ഇതിനോട് പ്രതികരിക്കാതിരിക്കുന്നു. മതങ്ങളുമായി ബന്ധപ്പെടുത്തി എടുത്തിട്ടുള്ള കാര്യമായതിനാല്‍ രാഷ്ട്രീയക്കാരനും പ്രതികരിക്കാന്‍ മടി.  ഇവിടെ പ്രതികരിക്കാതിരിക്കുന്നു എന്ന അപരാധതെക്കാള്‍ ഉപരിയായി അതിനെയെല്ലാം മഹത്വവല്‍ക്കരിക്കുന്നു എന്ന തെറ്റ് കൂടി സമൂഹത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നു. ഓരോ കൊല്ലം കൂടുംതോറും ഉത്സവാഘോഷങ്ങളുടെ എണ്ണം കൂടുന്നതോടൊപ്പം അവയില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണവും, കത്തിച്ചു പൊടിക്കുന്ന കരിമരുന്നു കൂടുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

ഇന്ന് പലര്‍ക്കും സമൂഹത്തിലെ മാന്യതയുടെ അളവുകോലായി മാറിയിരിക്കുകയാണ് ഉത്സവക്കമിറ്റികളുടെ നെടുനായകത്വം. പണിയോഴിവാക്കി നാട്ടിലെത്തിയ പ്രവാസിക്കും, റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാട്ടില്‍ വിസിബിലിറ്റി കിട്ടുവാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല എന്ന മട്ടിലാണ് സംഗതികളുടെ കിടപ്പ്... രശീത്‌ കുറ്റിയുമായി ഇറങ്ങി പിരിച്ചു കിട്ടുന്ന പണം ഒഴുക്കി കളയാനും ഇതിലും എളുപ്പമായുള്ള ഒരു വഴി വേറെ ഇല്ല . പക്ഷെ അത് കൊണ്ട്, കുത്തി നോവിച്ചു പിരികെറ്റി മദം ഇളക്കുന്ന ആന എന്ത് പിഴച്ചു?  കരിമരുന്ന് നിറക്കുമ്പോള്‍ പൊട്ടി ചിതറി തെറിച്ചു മൃതദേഹം പോലും ബാക്കി കിട്ടാത്തവരുടെ ഉറ്റവര്‍ എന്ത് പിഴച്ചു? സാമൂഹിക സ്ഥാനലബ്ധി എന്ന പോലെ ഏക്കം എന്നും മറ്റും പറഞ്ഞു കോടികള്‍ ഒഴുക്കി കളയുന്ന ഒരു കച്ചവടം കൂടിയാണ് ആനക്കമ്പം. മത്സരങ്ങള്‍ക്കും കേട്ടിക്കാഴ്ചകള്‍ക്കും ആയി ആനകള്‍ നെറ്റിപ്പട്ടവും കെട്ടി ഒരുങ്ങിയിറങ്ങുമ്പോള്‍ അണിയറയില്‍ കിലുങ്ങുന്നത് ചില വമ്പന്‍ മാടമ്പിമാരുടെ മടിശീലകളിലെ സ്വര്‍ണ നാണയങ്ങള്‍ ആണ്... അവ മദപ്പാടിന്റെ വിഭ്രാന്തിയില്‍ വലിച്ചു കീറുന്നതു എപ്പോഴും താനെന്നും ഉണ്ണുന്നത് കൊലചോറാണ് എന്ന അറിവും,  ആ മിണ്ടാപ്രാണിയെ പീഡിപ്പിച്ചു ചിത്രവധം ചെയ്യുനതിലുള്ള കുറ്റബോധവും, ലഹരിയില്‍ മുങ്ങിക്കുളിച്ചു മറക്കാന്‍ നടക്കുന്ന പാപ്പാന്മാരെ ആണ്... പിന്നെ പാതയില്‍ വന്നു പെട്ട് പോകുന്ന സാധാരന്ക്കാരനെയും.

ഞാന്‍ ഒരു ആനഭ്രാന്തനാണ് എന്ന് അഭിമാനപുരസ്സരം മേനി പറഞ്ഞു നടക്കുന്ന ആളുകള്‍ക്കിടയില്‍ ആണ് നമ്മള്‍ ജീവിക്കുനത്. ഭ്രാന്തുന്ടെങ്കില്‍ അത് ചികിത്സിക്കണം എന്നതാണ് നാട് നടപ്പ്. പക്ഷെ ഈ ചികിത്സിക്കേണ്ട മാനസിക രോഗത്തെ   മഹത്വവല്ക്കരിക്കുകയും, ഗ്ലാമാരൈയ്സ് ചെയ്യുകയും ആണ് പരിഷ്കൃതര്‍ എന്ന് അവകാശപ്പെടുന്ന ഇന്നത്തെ കേരള സമൂഹം. ഇതൊക്കെ പോലെ തന്നെ കാണുന്ന മറ്റൊരു കാര്യം, ഇടഞ്ഞ  ആനയെ കൂടുതല്‍ ഭ്രാന്തു പിടിപ്പിക്കാന്‍ ആയി ആള്‍ക്കൂട്ടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള ശ്രമങ്ങളാണ്. ആളെക്കൊല്ലുന്നതിന്റെ എക്സ്കൂസീവ് ചിത്രങ്ങള്‍ക്കായി മൊബൈല്‍ കാമറ വെച്ച് ചിത്രീകരണം നടത്തുന്ന ഫോട്ടോഗ്രാഫര്‍മാരും, ആര്‍പ്പുവിളിച്ചു അതിനെ പ്രകോപിക്കുന്ന കാഴ്ചക്കാരും ആണ് പ്രശ്ങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. ഇയ്യിടെ ഒരു ആന ഇടഞ്ഞപ്പോള്‍ പരുക്കേറ്റ ഒരു വിദ്വാന്‍, കൂടുതല്‍ ഭീകരദ്രിശ്യങ്ങള്‍ എടുക്കാന്‍ ആനയുടെ അടുത്തേക്ക് ചെന്ന ഒരു വിഡ്ഢിയും, ജീവന്‍ നഷ്ടപ്പെട്ട ഒരാള്‍, ബൈക്കില്‍ ആന ഓടുന്ന കാഴ്ച കാണാന്‍ വേണ്ടി മാത്രം വന്നു ആനയുടെ മുന്നില്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റാതെ പെട്ട മറ്റൊരു വ്യക്തിയും ആണ്.മറ്റുള്ളവന്റെ വേദനകളില്‍ ആഘോഷം കണ്ടെത്തുന്ന മാനസിക രോഗികള്‍ നമ്മുടെ സമൂഹത്തില്‍ അനുദിനം പെരുകി കൊണ്ടിരിക്കുന്നു

അത് പോലെ തന്നെ ആണ് കരിമരുന്നു പ്രയോഗം എന്ന ആഭാസവും.. പണ്ടൊക്കെ കാടിന് നടുവില്‍ ഉള്ള ദേവാലയങ്ങളില്‍ നിന്നും കാടു മൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ ആണ് കരിമരുന്നു പ്രയോഗം നടത്തിയിരുന്നത്.. ഇപ്പോള്‍ ജന മധ്യത്തില്‍ ആള്തിരക്കിനു ഇടയില്‍ ആണ് മിക്ക വെടിക്കെട്ടുകളും നടക്കുന്നത്... ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതെ നിമിഷ നേരം കൊണ്ട് പൊടിയുന്ന കോടികള്‍.. ഇതൊക്കെ ഉണ്ടാക്കുഅത് പലപ്പോഴും അശ്രദ്ധമായി യാതൊരു വിധത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്ത കേന്ദ്രങ്ങളില്‍ ആണ് എന്നത് ഓരോ അപകടങ്ങളും നമ്മോടു അടിവരയിട്ടു പറഞ്ഞു പോവുന്നു. ജീവന്‍ ചിതറി തെറിച്ചു പോയ നൂറു കണക്കിന് ആളുകളെ പോലെ കൈകാലുകള്‍ നഷ്ടപ്പെട്ടു നിത്യ ദുരിതത്തില്‍ ആയ ആയിരങ്ങളും നമ്മുടെ നാട്ടിലുണ്ട്.. അത് മാത്രമോ.. ഇതിന്റെ മറവില്‍ സ്ഫോടക വസ്തുകളുടെ നിര്‍മാണം നടത്തി വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നമ്മള്‍ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്...

ഇതൊന്നും നോക്കാനും ഇതിനെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനും.. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുന്നത് ഭാവിയില്‍ ഒഴിവാകാനുള്ള നടപടികള്‍ തുടങ്ങാനും, ആര്‍ക്കും സമയവും, സാവകാശവും, നട്ടെല്ലും ഇല്ല.. എന്തും ഏതും പൊതുജനത്തിന്റെ തലയ്ക്കു വെക്കാനുള്ള ഒരു കുറുക്കുവഴിയാണ് മതങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും കച്ച ഉടുപ്പിച്ചു പരിരക്ഷ ഉറപ്പിക്കുന്നത്.  ഈ കരിമരുന്നു പ്രയോഗവും ആനച്ചന്തവും കണ്ടു സായുജ്യം അരുളുന്നവരാണോ ദൈവങ്ങള്‍ ? 

ചൊവ്വാഴ്ച, ഡിസംബർ 13, 2011

കാലം മാറുമ്പോള്‍ "ഗുരു"തരമാവുന്ന പ്രതിസന്ധികള്‍


ഈ അടുത്ത കാലത്ത് ഒരു ദേശീയ വാര്‍ത്ത ചാനല്‍ - പൊതു ജനാഭിപ്രായത്തിലുള്ള ആദര്‍ശ പുരുഷനെ തിരഞ്ഞെടുത്തു കൊണ്ട് ഒരു മത്സരം നടത്തിയിരുന്നു. പട്ടാളക്കാരന്‍ മുതല്‍ ബോളിവുഡ് താരം വരെ അഞ്ചു വ്യത്യസ്ത ഒപ്ഷനായി കൊടുത്തു അതില്‍ നിന്നൊന്നു തിരഞ്ഞെടുക്കാനായിരുന്നു മത്സരം. ആ അഞ്ചു ഓപ്ഷനുകളിലും, അധ്യാപകന്‍ എന്നൊന്ന് ഉണ്ടായിരുന്നില്ല എന്നത് എന്നെ ഏറെ ആശ്ചര്യപ്പെടുത്തി, അതിലേറെ വേദനിപ്പിച്ചു...

ആ ചാനല്‍ അദ്ധ്യാപകനെ ഓപ്ഷന്‍ ആയി കൊടുക്കതതിനല്ല .. ഒരു സമൂഹത്തിന്റെ, ഒരു തലമുറയുടെ ഭാവി കരുപ്പെടുത്തി എടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കേണ്ട ഒരു വ്യക്തിത്വത്തിന് സമൂഹത്തില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മൂല്യത്തെക്കുറിച്ച് ഓര്‍ത്തായിരുന്നു ആ വേദന. ഗുരുര്‍ ബ്രഹ്മ ഗുരുര്‍ വിഷ്ണു... എന്നൊക്കെ പാടി പരിചയിച്ച സാമൂഹത്തില്‍ ഗുരുവിനു പണ്ട്  ഉണ്ടായിരുന്ന പ്രാധാന്യം അല്ലെങ്കില്‍ സ്ഥാനം എന്ത് കൊണ്ടാണ് നഷ്ടപ്പെട്ടു പോയത് എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.. വിദ്യയുടെ സ്രോതസ്സ് എന്ന് നാം രൂപപരമായി കരുതിയിരുന്ന ഗുരുമുഖം, ഇന്ന് ഇന്റര്‍നെറ്റ്‌ ആയി മാറിയത് കൊണ്ടാണോ? അല്ലെങ്ങില്‍  ഗുരുസ്ഥാനത്തിലിരിക്കുന്ന പലരുടെയും വ്യവഹാരദോഷം  കൊണ്ട് ആ സ്ഥാനത്തിനു ബഹുമാനം നില നിര്‍ത്താനുള്ള അര്‍ഹത നഷ്ടപ്പെട്ടത് കൊണ്ടാണോ? അതോ ദ്രവ്യ സമ്പാദനം, ബാഹു ബലം എന്നിവയാണ് വിദ്യാധനത്തെക്കാള്‍ മൂല്യത്തിന്റെ അളവ് കോല്‍ എന്നുള്ള വീക്ഷണവ്യതിയാനം സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വന്നത് കൊണ്ടാണോ?

എന്തോ. ഒരു കാര്യം ഉറപ്പാണ്, ഗുരുവിനെ ദൈവതുല്യനായി കണ്ടിരുന്ന കാലം എവിടെയോ പോയ്‌ മറഞ്ഞു.  ഏകലവ്യന്റെ പേരുവിരല്‍ മുറിച്ചു മേടിച്ച ദ്രോണാചാര്യരെയും അബ്രാഹ്മണന് വിദ്യ നിഷേധിച്ച പരശുരാമാനെയുമൊക്കെ പോലെയുള്ള ഗുരുക്കന്മാരെ പോലും വെച്ചാരാധിക്കുന്ന ഒരു സമൂഹമായിരുന്നു നമ്മളുടെത്. അവരുടെ കര്‍മദോഷങ്ങളെയും കൈകുറ്റപ്പാടുകളെക്കാളും ഉപരിയായി അവരുടെ വിദ്യ പകര്‍ന്നു കൊടുക്കുക എന്ന എന്ന കര്‍മത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി വെച്ചിരുന്നത് കൊണ്ടായിരിക്കാം.

പക്ഷെ, ഇപ്പോള്‍ ഒരു അദ്ധ്യാപനം എന്ന് പറഞ്ഞാല്‍, മെഡിസിനും എന്ജിനീരിങ്ങിനും അഡ്മിഷന്‍ കിട്ടാത്തത് കൊണ്ട് ഏതെങ്കിലും ഒരു താല്‍ക്കാലിക ജോലി അല്ലെങ്കില്‍ കുടുംബിനികള്‍ക്ക് അവധിക്കാലത്തിന്റെ സൌകര്യത്തോടെ വെറുതെ ഇരിക്കാതെ സമയം പോക്കാന്‍ ഒരു നേരമ്പോക്ക് എന്നൊക്കെയുള്ള രീതിയില്‍ എത്തിയിരിക്കുന്നു. വിദ്യാഭ്യാസ രംഗം പൂര്‍ണമായും കച്ചവട വല്ക്കരിച്ചപ്പോള്‍ അതിന്റെ കുത്തൊഴുക്കില്‍ അദ്ധ്യാപനതിനും അതിന്റെ ചുവടു പിടിച്ചു സമൂലം മാറേണ്ടി വരുന്നു. കാശ് കൊടുത്തു വിദ്യ വാങ്ങിക്കുന്നവരുടെ മുന്നില്‍ അദ്ധ്യാപകന്‍ കൊടുക്കുന്ന കാശിനു തൊഴിലെടുക്കുന്ന ഒരു തൊഴിലാളി ആയില്ലെന്കിലെ അത്ഭുതം ഉള്ളൂ. അതുകൊണ്ടാണ് ഈ സമൂഹത്തില്‍ അര്‍ഹതയുള്ള ഗുര്ക്കന്മാര്‍ക്ക് പോലും ഭയഭക്തിബഹുമാനം പോയിട്ട് വിദ്ധ്യാര്‍ഥികളുടെ  ഒരു പരിഗണന പോലും കിട്ടാത്തത്.

ചൊവ്വാഴ്ച, ഡിസംബർ 06, 2011

വിശ്വാസം അതാണോ എല്ലാം?

ബസ്സില്‍ നടന്നിരുന്ന വിശ്വാസത്തെ കുറിച്ചുള്ള "ചര്‍ച്ചകള്‍ക്ക്"(?) അനുബന്ധമായാണീ പോസ്റ്റ്‌.  പ്രത്യേകിച്ച് ഒരു ലക്‌ഷ്യം കൂടാതെ ചില ചിന്തകള്‍ താല്‍കാലികമായി  പാര്‍ക്ക് ചെയ്യാന്‍ ഇടുന്ന ഒരു പോസ്റ്റ്‌...

ഒരു ചെറിയ നയപ്രഖ്യാപനം പോലെ... വിശ്വാസം എന്നത് സ്വകാര്യത ആണ് എന്ന പ്രമാണത്തോട് പരിപൂര്‍ണമായ  ബഹുമാനത്തോടെ തന്നെ.  ഞാന്‍ ഒരു മതത്തെയോ സംഘടനയെയോ വിഭാഗത്തെയോ പ്രതിനിധാനം ചെയ്തിട്ടല്ല എന്നും,  ഒരു വിശദീകരണം, അല്ലെങ്കില്‍ ന്യായീകരണം കൊടുക്കേണ്ട ബാധ്യത തോന്നിയിട്ടല്ല ഇങ്ങനെയൊക്കെ ഇവിടെ കുറിക്കുന്നത് എന്നും ആദ്യമേ പറഞ്ഞു വെക്കട്ടെ.

ദൈവ സങ്കല്പം, ആരാധന രീതികളുടെ സാംഗത്യം ഇതായിരുന്നു "ചര്‍ച്ചകളിലെ" മുഖ്യ വഴിപ്പിരിവുകള്‍  ... ഇതില്‍ ആദ്യത്തെതെടുക്കാം... ദൈവ സങ്കല്പം. വ്യക്തിപരമായി പറയുകയാണെങ്കില്‍, എന്റെ വിശ്വാസം രൂപപെട്ടിരിക്കുന്നത് ദൈവം ഉണ്ട് എന്ന ഉറച്ച വിശ്വാസത്തിലല്ല, ദൈവം ഉണ്ടായിരിക്കണം എന്ന പ്രതീക്ഷയില്‍ ആണ്. പിന്നെ അതിന്റെ രൂപം, അവിടെ പലരും കാണുന്നത് ആനത്തലയും നാല് കൈകളും ഉള്ള ഒരു വിചിത്ര ജീവിയാണെങ്കില്‍, എനിക്ക് കാണാന്‍ ആവുന്നത്, കര്‍മപാതയില്‍ ഉളവാവുന്ന വിഘ്നങ്ങളെ, നീക്കി തരുന്ന വിഘ്നേശ്വരന്‍ ആണ്, അതില്‍ എനിക്ക് തൃപ്തി ലഭിക്കുന്നു, ആശ്വാസം ലഭിക്കുന്നു...അത് കൊണ്ട് അവിടെ ഞാന്‍ ശാസ്ത്രത്തിന്റെ യുക്തിയുടെ പാത തേടി പോകുന്നില്ല, മറിച്ച് വിശ്വാസം നല്‍കുന്ന, ആ പ്രതീക്ഷ നല്‍കുന്ന ധൈര്യത്തോടെ മുമ്പോട്ട്‌ നീങ്ങാന്‍ ശ്രമിക്കുക ആണ്. ഇത് ജനനം മുതല്‍ എന്നില്‍ പകരപ്പെട്ട, സങ്കല്പങ്ങള്‍ ഊട്ടി ഉറപ്പിച്ച ഒരു ഇമേജ് ആണ് എന്ന് തന്നെ പറയാം. അവിടെ തുമ്പിക്കൈയ്യും കൊമ്പും അതിന്റെ യുക്തിപരമായ അടിസ്ഥാനവും... ഒന്നും ഒരു തടസ്സമായി കാണാന്‍ കഴിയുന്നില്ല. മറിച്ച് ആ രൂപം പ്രതിനിധാനം ചെയ്യുന്ന ഒരു സങ്കല്‍പ്പമാണ് മനസ്സില്‍ (ഭക്തി, വിശ്വാസം എന്നിവയുടെ ആവാസ സ്ഥാനം മനസ്സാണ് എന്നും ബുദ്ധിയല്ല എന്നാണു എന്റെ അഭിപ്രായം). അക്ഷരത്തെ, വിദ്യയെ നാരീ സകല്പമായി ആരാധിക്കുന്ന സരസ്വതി, ഓടക്കുഴല്‍ വിളിച്ചു കാലിമേച്ചു നടക്കുന്ന കണ്ണന്‍... ഇങ്ങനെ ഉള്ള മൂര്‍ത്തികള്‍... സങ്കല്പങ്ങള്‍... ഓരോന്നിനും ഉദാത്തമായ (അല്ലെങ്കില്‍ ഉദാത്തം എന്ന് ഞാന്‍ കരുതുന്ന)  ഭാവങ്ങള്‍ മനസ്സില്‍ സങ്കല്പിച്ചു വെച്ചിട്ടുണ്ട്... ഇവിടെ ത്യാഗ സങ്കല്‍പം കാണുന്നത് കുരിശില്‍ കിടക്കുന്ന മുള്‍ക്കിരീടം അണിഞ്ഞ യേശുദേവനിലാണ്...... അത് കൊണ്ട് തന്നെ ഒരു ഇളക്കി പ്രതിഷ്ടയുടെ ആവശ്യം തോന്നിയിട്ടില്ല.. ഇവിടെ ഒരു ഇടപാടുകാരന്റെ ആവശ്യം എനിക്കില്ല അത് കൊണ്ട് തന്നെ പൂജാരി, വൈദികന്‍ എന്നൊക്കെ ഉള്ള കാര്യങ്ങള്‍ക്ക് ഞാന്‍ വലിയ വിലയും കല്‍പ്പിക്കുന്നില്ല (ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങള്‍ അവര്‍ക്കിടയില്‍ പലരും ഉണ്ടായിട്ടുണ്ട് അത് പോലെ വെറുപ്പും... അത് അവരുടെ ആ തൊഴിലിനോട് ബന്ധപ്പെടുതിയുമല്ല).. പക്ഷെ ചില ദേവാലയങ്ങള്‍ പലപ്പോഴും മനസ്സിന് അനുഭൂതി പ്രദാനം ചെയ്തിട്ടുണ്ട്... എല്ലാവര്ക്കും ഉണ്ടാവുന്ന അനുഭവം ആവണം എന്നില്ല... കാണണം എന്ന് ആഗ്രഹിച്ച കാഴ്ച കാട്ടിത്തരുന്ന അനുഭവിക്കണം എന്ന് ആഗ്രഹിച്ച അനുഭൂതി    പകരുന്ന മനസ്സിന്റെ വിക്രിയ ആയിരിക്കാം ... മൂകാംബിക ക്ഷേത്ര സന്നിധി, ശബരിമല സന്നിധാനം... ഇവയൊക്കെ മനസ്സിന് ശാന്തിയും ആശ്വാസവും, അതിലേറെ ഊര്‍ജവും പകര്‍ന്ന അന്തരീക്ഷം നല്‍കിയിട്ടുണ്ട്. മറിച്ച് മറ്റു ചില "ദേവാലയങ്ങള്‍ (?)"  - പഴനി, തിരുപതി തുടങ്ങിയ. മനസ്സില്‍ disgust എന്ന വികാരം മാത്രം ഉണര്‍ത്തിയ ബിസ്സ്നെസ്സ് സ്ഥാപനങ്ങള്‍ ആയി തോന്നിയിട്ടും ഉണ്ട്.. ഇത് അനുഭവങ്ങള്‍ ... അത് പോലെ തന്നെ ഒരു ദിവസം തുടങ്ങുമ്പോള്‍ ഒരു വിളക്ക് കത്തിച്ചു കുളിച്ചു ഈറനുടുത്തു കൈ കൂപ്പി നിന്ന് ഒരു നിമിഷം ധ്യാനിക്കുമ്പോള്‍ മനസ്സിന് സന്തോഷവും തൃപ്തിയും ഉണ്ടാവുന്നു ... അവനവന്‍ ആത്മ സുഖതിനാചരിക്കുന്ന കാര്യങ്ങള്‍.......


അത് പോലെ തന്നെ ദൈവ സാന്നിധ്യം എന്ന് ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍.. ജീവിതത്തില്‍ ഉണ്ടായിട്ടുമുണ്ട്‌.. പല പ്രതിസന്ധികള്‍... ആ ഘട്ടങ്ങളില്‍ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഉറപ്പിച്ച പല കാര്യങ്ങളും ചെറിയ ചില സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ കൊണ്ട് അനുകൂലമായി വന്നിട്ടുണ്ട്... അതിന്റെ ക്രെഡിറ്റ്‌ ഞാന്‍ ഈശ്വരന് കൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നു (മറ്റൊരു ഫാക്ടറും... അല്ലെങ്കില്‍ മറ്റാരും അവിടെ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് ആത്മാര്‍ഥമായി കരുതുകയും ചെയ്യുന്നു) .. ഇനി ആള്‍ ദൈവങ്ങളെ പറ്റി ... ഒട്ടും വിശ്വാസമില്ല... തിരിഞ്ഞു നോക്കാറുമില്ല.. സേവനങ്ങള്‍ ചെയ്യുന്നത്,  സഹകരിക്കും, പിന്തുണക്കും ... ആരാധനയും പൂജയും, അതിനാവില്ല ...എന്താണെന്നറിയില്ല  അവിടെ യുക്തി കയറി കളിക്കും..

ശാസ്ത്രം "ഇനെര്‍ഷിയ" എന്ന് വിശദീകരിച്ച തത്വം തന്നെ.. ഒരു അവസ്ഥയില്‍ ഇരുന്നു കൊണ്ട് തന്നെ തനിക്കു അഭികാമ്യമായ അല്ലെങ്കില്‍ അഭികാമ്യം എന്ന് തോന്നുന്ന ഒരു ഔട്ട്‌കം ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്തിനു ആ അവസ്ഥ തകര്‍ത്തു പുറത്തു പോവണം...   ഇത് കൊണ്ട്  ഞാന്‍ അടുത്ത തലമുറയിലേക്കു പകരുകയോ എനിക്ക് ചുറ്റുമുള്ളവരെ ഇവാന്ജലയിസ് ചെയ്യുകയോ , മറ്റുള്ളവര്‍ക്ക് ദ്രോഹം ഉണ്ടാക്കുകയോ, മനോവിഷമം ഉണ്ടാക്കുകയോ അവരുടെ വികാരത്തെ ഹനിക്കുകയോ ചെയ്യുന്ന  പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാതെ ഇരിക്കുന്നെടത്തോളം കാലം തുടരാനുള്ള വ്യക്തിപരമായ അവകാശം ഉണ്ട്.... 

നിങ്ങള്‍ എന്നെ കാവി ഉടുപ്പിക്കും ....

ഹിന്ദു മത വിശ്വാസികള്‍ ആരാധിക്കുന്ന മൂര്‍ത്തികളെ. അവരുടെ വിശ്വാസങ്ങളെ മാത്രം കളിയാക്കി കൊണ്ടും, രൂക്ഷമായ ഭാഷയില്‍  പുലഭ്യം പറഞ്ഞു കൊണ്ടും തലങ്ങും വിലങ്ങും "പുരോഗമനവാദികള്‍" (നിരീശ്വര വാദികള്‍) പോസ്റ്റുകള്‍ ഇടുന്നു, കവിതകള്‍ (പൂരപ്പാട്ടുകള്‍) രചിക്കുന്നു, സ്വയം പാടി അര്മാദിക്കുന്നു, ഷയെരി വിപ്ലവിക്കുന്നു... വളരെ നന്ന്.. ചോദ്യം ചെയ്യേണ്ട എന്തിനെയും ചോദ്യം ചെയ്യണം. പക്ഷെ ആ പുരോഗമന വാദം വെറും ഹിപ്പോക്രസി ആയി മാറുന്നത്. ഈ പൂരപ്പാട്ടുകള്‍ ഹിന്ദു മത വിശ്വാസം ഒരൊറ്റ വൃത്തത്തില്‍ ഒതുങ്ങുമ്പോഴാണ്.. അവരുടെ എല്ലാ കലിപ്പുകളും ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ വേണ്ടി മാത്രം ആവുമ്പോഴാണ്.

വിമര്‍ശനം, ആശയ സംവാദം എന്ന രീതിയില്‍ മറ്റു മതങ്ങളെ പ്രതിപാദിച്ചു ചില യുക്തിവാദികള്‍ എഴുതുന്നുണ്ട് എന്ന് അംഗീകരിക്കുന്നു.. അവിടെയൊന്നും മറ്റു മതങ്ങളുടെ ആരാധനാ മൂര്‍ത്തികളെ "ഷണ്ഡന്‍", "പെരുച്ചാഴി" എന്നീ പദങ്ങള്‍ നിര്‍ലോഭം ഉപയോഗിച്ച്  ആക്രമിക്കുന്നതായി കണ്ടിട്ടില്ല (സഭ്യേതരമായ അനവധി പ്രയോഗങ്ങളും ഈ പു രോഗമനവാദികള്‍ ഉപയോഗിക്കുന്നുണ്ട്.. അതിവിടെ ചേര്‍ക്കാന്‍ പറ്റാത്തത് കൊണ്ട് കോട്ട് ചെയ്യുന്നില്ല) . അവയില്‍ അധികവും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആണ്, ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ പങ്കു വെക്കാനും ഉദ്ദേശിച്ചു കൊണ്ട് അല്ലാതെ ഒറ്റ തിരിച്ചു നടത്തുന്ന വിദ്വേഷം മാത്രം വമിക്കുന്ന ആക്രമണങ്ങള്‍ അല്ല. ആശയ സംവാദങ്ങള്‍ക്ക് സാമാന്യ ബുദ്ധിയുള്ളവര്‍ എതിര് നില്‍ക്കും എന്ന് എനിക്ക് തോന്നുന്നില്ല.

ഈ അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും അത്ഭുധ സിദ്ധികളും മറ്റും ഹിന്ദുക്കള്‍ക്ക് മാത്രം ഉള്ളതാണോ?മറ്റുള്ള കേഡര്‍ മതങ്ങളെ ഈ വിഷയങ്ങളില്‍, ഇടക്കൊന്നു പേരിനു തലോടി പോവുന്നതല്ലാതെ, ഇതേ ഭാഷയില്‍, ഇതേ രീതിയില്‍ ഒന്ന് വിമര്‍ശിക്കാന്‍ ഈ മാന്യ സുഹൃത്തുക്കള്‍ക്ക് കഴിയുമോ? അവിടെ മുട്ടിടിക്കും.. മുണ്ടില്‍ പെടുക്കും, അത് സ്വന്തം പേരില്‍ എഴുതുന്നവനായാലും... അതോ തലയില്‍ മുണ്ടിട്ടും, മുഖം മൂടി അണിഞ്ഞും എഴുതുന്നവനായാലും. ഇവര്‍ക്കൊക്കെ  നാക്ക് വളക്കുകയും കീ ബോര്‍ഡ്‌ വഴങ്ങുകയും ചെയ്യുന്നത് രാമനെയും, ശിവനെയും ഗണപതിയെയും പുലഭ്യം പറയാന്‍ മാത്രമാണ്.  ഇത് പറയുമ്പോള്‍ പലരും ഒറ്റപ്പെട്ട ചില പോസ്റ്റുമായി വരും. ഒന്ന് പിച്ചിയും നുള്ളിയും വിട്ട കാര്യം പറഞ്ഞു. പക്ഷെ അവയൊക്കെ ഈ പുലഭ്യ സുനാമിയുടെ നൂറിലൊന്നു പോലും വരില്ല. വിമര്‍ശനവും ആശയ സംവാദവും ആവശ്യമുള്ളത് തന്നെയാണ്. ഇവിടെ ഒന്നും പെര്‍ഫെക്റ്റ് അല്ല ... എല്ലാം... ശാസ്ത്രവും, വിപ്ലവവും, മതവും, സമൂഹവും. എല്ലാറ്റിനും കാലാനുഗതമായി മാറ്റം വരുത്തേണ്ടത് ആണ്... നല്ല കാര്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തെറ്റുകള്‍ ഒഴിവാക്കപെടെണ്ടാതാണ്. അതിനു ചാലക ശക്തികളായി നില്‍ക്കുന്നതാണ് പുരോഗമന വാദിയുടെ ധര്‍മം.. പക്ഷെ ഈ പുരോഗമന വാദികള്‍ എന്ന് നടിക്കുന്ന ഭീരുക്കള്‍ വെറും ഹിപ്പോക്രയിറ്റുകള്‍ മാത്രമാണ്... അവന്റെ ഒക്കെ പുരോഗമനം ഹിന്ദു എന്ന് വിളിക്കപെടുന്ന സമൂഹത്തിനു നേരെ ആക്രമണം അഴിച്ചു വിടാന്‍ മാത്രമാണ്.. അവിടെ കുറ്റിയടിച്ച്  നില്കും അവരുടെ ധാര്‍മിക ബോധം

എന്റെ അറിവില്‍  തദ്ദേശീയരായ ഒരു കൂട്ടം ന്യൂനപക്ഷങ്ങളെ കാലാകാലം ചൂഷണം ചെയ്യാന്‍ അവരുടെ മേല്‍ ചാര്‍ത്തി കൊടുക്കപെട്ട, അടിച്ചേല്പിച്ച ഒരു സങ്കല്പം ആണ് ഹിന്ദു മതം.. വളരെ ഏറെ വൈരുദ്ധ്യങ്ങള്‍, പൊരുത്തക്കേടുകള്‍, അസമത്വങ്ങള്‍, ഇവയെല്ലാം കൂട്ടികെട്ടി എച്ചുകെട്ടി പടച്ചുണ്ടാക്കിയ ആ ഒരു രൂപകല്‍പന - എക്കാലവും വിഘടിച്ചും, തമ്മില്‍ തല്ലിയും ശഖലിതമായി കിടക്കും എന്ന് നല്ല ഉറപ്പുണ്ട്. അത് തങ്ങള്‍ കൂടെ കോണ്ടുവന്ന കേഡര്‍ മതങ്ങള്‍ക്ക് വെരോടുവാന്‍ വളക്കൂറും, വില പെശുവാന്‍ കളിത്തട്ടും ഒരുക്കി വെക്കാന്‍ ഇവിടെ അധിനിവേശം നടത്തിയ വിദേശ ശക്തികള്‍ ഒരുക്കി കൊടുത്ത ഒരു കല്പിത ആവരണം ആയി ഫലത്തില്‍ മാറുന്നു. ഒരു പാട് വൈരുദ്ധ്യങ്ങള്‍  രൂപ കല്‍പ്പനയില്‍ തന്നെ ഉള്ളപ്പോള്‍. അത് ഒറ്റ തിരിച്ചു ആക്രമിക്കാന്‍ പഴുതുകള്‍ ധാരാളം കൊടുക്കുന്നു. പല പല ഗ്രന്ഥങ്ങള്‍ .. വ്യത്യസ്ത ആരാധനാ ക്രമങ്ങള്‍, നിരവധി മൂര്‍ത്തികള്‍. വിചിത്രാചാരങ്ങള്‍, ചില അന്ധവിശ്വാസങ്ങള്‍, ജാതീയത, അങ്ങിനെ പലതും. എന്തിനു, നോണ്‍ leniar ആയ ഈ ഘടന തന്നെ ഒറ്റക്കെട്ടായി നില്‍ക്കാനും ശക്തിയായി മാറാനും ഉള്ള സാഹചര്യം പോലും ഇല്ലാതാക്കുന്നു.. അവിടെയാണ് കളം ഒരുങ്ങുന്നത്, സംഘടിതമായ leniar ഘടനയില്‍ കെട്ടിപൊക്കിയ അധിനിവേശത്തിന്റെ സന്തതികള്‍(എല്ലാവരും താമസ്ക്കരിചാലും അതില്‍ സത്യം ഇല്ലേ?)  ആയ കേഡര്‍ മതങ്ങള്‍ക്ക്.

ഇപ്പറഞ്ഞു വരുന്നത് - മറ്റു മതങ്ങളെ അല്ലെങ്ങില്‍ വിശ്വാസികള്‍  ആരാധിക്കുന്ന മൂര്‍ത്തികളെ പുലഭ്യം പറഞ്ഞാല്‍ എനിക്ക് സമാധാനമായി എന്നല്ല. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം.. ആരാധന സ്വാതന്ത്ര്യം,  അതിനുള്ള സ്വകാര്യ സ്പേസ് സമൂഹം കൊടുക്കേണ്ടതായി ഉണ്ട്.  അവിടെ കയറി ഇത്തരം മനോ വൈകൃതങ്ങള്‍,  രചനകള്‍ നടത്തുന്നത് കാണുമ്പോള്‍ തോന്നുന്നത് പറഞ്ഞു എന്ന് മാത്രം. ഒരു കാര്യം പറയാമല്ലോ ഇതൊക്കെ പറയുമ്പോള്‍ സന്തോഷം  തോന്നുന്നു - ഇവര്‍ക്കൊക്കെ ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം ഇവിടെ  ലഭിക്കുന്നുണ്ടല്ലോ എന്നോര്‍ത്ത്...


തിങ്കളാഴ്‌ച, ഡിസംബർ 05, 2011

നാട്ടുവഴികളിലെ പരദൂഷണച്ചരടുകള്‍


ഒരുപക്ഷെ കൊരംബില്ലത്ത് മമ്മത് ഹാജിയായിരിക്കും തന്റെ പേരിലുള്ള മെമ്മോറിയല്‍ ട്രോഫി വേറൊരാള്‍ക്ക് സമ്മാനിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലോകത്തെ ആദ്യ മനുഷ്യന്‍. മകന്‍ അഷ്‌റഫ്‌ ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്‌ എവര്‍ റോളിംഗ് ട്രോഫി സ്പോണ്‍സര്‍ ചെയ്യാം എന്ന് ഏറ്റത് തന്നെ ട്രോഫിക്ക് വാപ്പാന്റെ പേര് ഇടണം എന്ന ഒരൊറ്റ വാക്കിന്മേലാണ്. അങ്ങനെ കാന്നലിക്കാരന്‍ കുഞ്ഞി പോക്കരിന്റെ മകന്റെ പേര് ദേശം മുഴുവനും ഫേമസ് ആയി. ഇളയ മകന്‍ മുജീബും ഹാജീടെ അളിയന്‍ റസാക്കും പലവട്ടം പറഞ്ഞതാ "മലേഷ്യ ഡ്യൂട്ടി പെയ്ട്‌ ഷോപ്പിന്റെ" പേരിടാം ട്രോഫിക്ക് എന്ന്. പക്ഷെ അഷ്റഫിന് വാശിയായിരുന്നു  വാപ്പാന്റെ പേര് തന്നെ വേണം എന്ന്...അതിനു കാരണവും ഉണ്ട്.

ഹജ്ജിനു പോയി ഹാജിയായിട്ടു വന്നിട്ടും, ആവശ്യത്തിലേറെ സൗകര്യം വന്നിട്ടും വീട്ടുമ്പേര് ചോദിച്ചാല്‍ ഇപ്പോളും കന്നാലിക്കാരന്‍ കുഞ്ഞി പോക്കരിനാണ് പ്രസിദ്ധി . നാട്ടുകാരുടെ അസൂയ അല്ലാതെന്താ. ഉപ്പാപ്പയെ ഖബറടക്കി കൊല്ലം എത്ര കഴിഞ്ഞു. എന്നിട്ടും ആ പേര് പോയിട്ടില്ല. അങ്ങനെ നടാടെ വെട്ടുകാട്ടില്‍ കൊരംബില്ലത്ത് മമ്മത് ഹാജി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി ഉണ്ടാവുകയും അത് ആദ്യമായും അവസാനമായും ജീവ ആര്‍ട്സ് ആന്‍ഡ്‌ സപോര്‍ട്സ് ക്ലബ്‌ വേലൂപ്പാടം അടിച്ചെടുക്കുകയും, ക്യാപ്ടന്‍ റഫീഖ് ആ ട്രോഫി വാപ്പയുടെ കൈയ്യില്‍ നിന്ന് ഏറ്റുവാങ്ങുന്ന കാഴ്ച കണ്ടു അഷ്റഫ്  കോള്‍മയിര്‍ കൊള്ളുകയും ചെയ്തത്. അത് കഴിഞ്ഞു രണ്ടാം കൊല്ലം നാണൂട്ടി വൈദ്യരുടെ മകന്‍ സുരേന്ദ്രന്‍ ഗള്‍ഫിലേക്കും പോയി ദ്രിശ്യ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബിന് താഴും വീണു എന്നത് വേറെ കാര്യം. ഇതൊന്നുമല്ല നമ്മുടെ വിഷയം.. നമ്മുടെ വിഷയം മമ്മത് ഹാജിയും.. മമ്മത് ഹാജിയുടെ വിഷയവും

മമ്മത് ഹാജി ഗള്‍ഫിലേക്ക് പോകുന്നതിനു മുമ്പ് പട്ടാളക്കാരനയിരുന്നുവെന്നു അച്ഛന്‍ പറഞ്ഞു കേട്ടിടുണ്ട്. റസാക്കിന്റെ മുറിയില്‍ പണ്ട് മറിച്ച് നോക്കിയാ ഒരു ആല്‍ബത്തിലും കണ്ടിരുന്നു കരമീശയുമായി ലാന്‍സ് നായിക് മുഹമ്മദ്‌ ബക്കര്‍ യൂണിഫോര്‍മില്‍. എങ്കിലും തിരിച്ചു വന്ന ശേഷമുള്ള  ആ വെളുത്തു തുടുത്ത ആകാരവും ശുഭ്ര വസ്ത്രവും എല്ലാം മൂപ്പരെ പട്ടാള വേഷത്തിന്റെ പരുക്കന്‍ ഭാവങ്ങളില്‍ നിന്നും ഒട്ടു ദൂരെ എത്തിച്ചിരുന്നു. പിന്നീടെന്നോ  പത്രത്തിലോ ടീവിയിലോ വാര്‍ത്തയില്‍ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ കണ്ട ആരോ പറഞ്ഞത് ഓര്‍മയുണ്ട് ഇയ്യാള്‍ നമ്മുടെ മമ്മതിനെ പോലെ ഉണ്ടല്ലോ എന്ന്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ സ്റ്റാമ്പ്‌ ശേഖരത്തില്‍ വിലസിയിരുന്ന തൊപ്പിവെച്ച നേതാവിന്റെയും പൂവുള്ള കോഴിയുടെയും മലേഷ്യ സ്റ്റാമ്പുകള്‍ മമ്മത് ഹാജിയുടെ മലേഷ്യന്‍ കത്തുകളില്‍ നിന്നും ഇളക്കി റസാക്ക് കൊണ്ട് വന്നു തന്നിരുന്നതായിരുന്നു.

അതിനു അവനു വേണ്ട പോലെ കൈയ്യാലക്കപ്പുറത്ത് നിന്നിരുന്ന പ്രിയോര്‍  മാവിന്റെ അറയില്‍ പഴുക്കാന്‍ വെച്ചിരുന്ന മാമ്പഴങ്ങള്‍,  അമ്മയറിയാതെ  എടുത്തു അവനു സ്കൂളില്‍ കൊണ്ട് പോയി കൊടുത്തിട്ടുമുണ്ട്. അക്കാലത്തൊക്കെ മമ്മതു ഹാജി ലീവില്‍ വരുന്നത് റസാക്ക് ചോറ് പത്രം തുറക്കുമ്പോള്‍ മനസ്സിലാക്കുമായിരുന്നു. വറുത്ത കോഴിയും, താറാം മുട്ട കറിയും, അടുക്കു പത്രത്തില്‍ നിന്ന് മണം, കൊല്ലത്തിലൊരിക്കല്‍ തൃശൂര്‍ ഇന്ത്യന്‍ കോഫി ഹൌസിലെ ചിക്കന്‍ കട്ട്ലെട്ടില്‍ മാത്രം സസ്യേതരം ഒതുങ്ങുന്ന നമ്മളെയൊക്കെ വായില്‍ കപ്പല്‍ ഇറക്കേണ്ട ഗതിയില്‍ ആക്കുമായിരുന്നു. അമ്മ തന്നു വിടുന്ന കായയും പയറും മൊളോഷ്യം കാണുമ്പോള്‍ വെപ്പുകാരന്‍ അച്ചുന്നയരെ കൊല്ലാനുള്ള ദേഷ്യവും.

ഇരുവരും ഹൈ സ്കൂളിലേക്ക് എത്തിയപ്പോഴേക്കും ഹാജി മലേഷ്യന്‍ വാസവും കഴിഞ്ഞു പുതിയ പുരപ്പണി തുടങ്ങിയിരുന്നു. പിന്നെ പിള്ളേരും പെമ്പിള്ളെരുടെ കേട്ടിയവന്മാരും ഒന്നൊന്നായി ഗള്‍ഫിലേക്ക് പോവുകയും ഓരോരുത്തരായി മടങ്ങി വന്നു നാടൊട്ടുക്കും ചവറു പോലെ ഡ്യൂട്ടി പെയ്ട്‌ ഷോപ്പുകള്‍ തുടങ്ങുകയും ചെയ്തത്. കുന്നംകുളതും ചാവക്കാടും, അഞ്ഞൂരും, പുതുപൊന്നനിയിലുമൊക്കെയയി ഏഴു കടകള്‍. പിന്നെയാണ് റസാക്ക് മെഡിക്കല്‍ ഷോപ്പ് രണ്ടെണ്ണം തുടങ്ങിയത് .

അക്കാലത്തു തൃശൂര്‍ക്ക് കോളേജില്‍ പോകാന്‍ ബസ്സ്‌ കാത്തു നില്‍കുമ്പോള്‍ കാലന്‍ ദുബായ് കുടയും പിടിച്ചു ഏതെങ്കിലും ഒരു കടയിലേക്ക് പോകാന്‍ നില്‍കുന്ന ഹാജിയാരെ എന്നും കാണാറുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം പുള്ളി കടേ പോക്കും നിറുത്തി. മക്കളാരോ വാപ്പനോട് അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു എന്നത് കാതരപ്ലയുടെ ചായക്കടയിലെ സംസാര വിഷയം. പിന്നെ കോളേജ് കഴിഞ്ഞപ്പോള്‍ ഗള്‍ഫ്‌ വിസ എന്നാ പൂതി കയറി റസാക്ക്  വഴി അവന്റെ ഒരു സുഹൃത്തിനെ വെച്ച്  ഒരു ശ്രമം നടത്തിയിരുന്ന കാലത്ത് ഇടയ്ക്കു അവരുട വീട്ടില്‍ പോകാറുണ്. അക്കാലത്തു  ഒരക്ഷരം ഉരിയാടാതെ ഒരു മെഴുകു പ്രതിമ പോലെ ഉമ്മറത്തെ ചാരുകസേരയില്‍ ഇരിക്കുന്ന ഹാജി ഒരു കൌതുക കാഴ്ച തന്നെയായിരുന്നു. വന്നു കയറുന്നവരോട് ഒരു ചിരിയില്‍ മാത്രം അടക്കുന്ന ഇടപഴകല്‍.


ആ സമയത്ത് കേട്ടിരുന്നതാണ് ഹാജിയും, ബീവി  കൌസുംമയും ആയുള്ള വഴക്കിന്റെ കഥകള്‍. എന്നും ബഹളമാണ് എന്നൊക്കെ തുണി അലക്കാന്‍ വരുന്ന തങ്കമണി അമ്മയോട് പറയുന്നത് കേട്ടപോള്‍ എനിക്ക് വിശ്വസിക്കാന്‍ തോന്നിയില്ല. ആരോടും  ഒന്നിനും പോവുന്നത് കണ്ടിട്ടില്ലാത്ത ഇത്ര സാത്വികാനായ ആ മനുഷ്യന്‍.... “ വാ തുറന്നാല്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് മാപ്ല പറയ"….” അമ്മിയില്‍ അരച്ച് കൊണ്ടിരുന്ന തങ്കമണിയുടെ വാക്കിലും  എരിവും പുളിയും ചേരുന്നതായിട്ടെ അപ്പോള്‍ തോന്നിയുള്ളൂ. പിന്നെ ഹോളിവുഡ് വീഡിയോ ലൈബ്രറിയില്‍ സൊറ പറഞ്ഞിരിക്കുമ്പോള്‍, അവിടെ നിക്കുന്ന ചെക്കനാണ്  , മുതലാളിയുടെ കഥകള്‍ കൂടുതല്‍ വ്യക്തമാക്കി തന്നത്.

"മൂപ്പര്‍ക്കെ... എല്ലാ ദീസോം അന്തി മയങ്ങിയാ ഒരു പോക്കുണ്ടേ... അതാ തള്ളക്കും പിള്ളേര്‍ക്കും പിടിക്കനില്ല്യെ ..അതിന്റെ പേരിലാ ഈ തല്ലും വക്കാനവുമോക്കെ… ആ താഴെല്ലോന്റെ ഭാര്യ അവരടെ വീട്ടിലേക്കു താമസം മാറ്റി.. ഈ വാപ്പ ഇള്ളപ്പോ വീട്ടില്‍ നിക്കാന്‍ പറ്റില്ലാന്നു തീര്‍ത്തു പറഞ്ഞു 

“എവിടെക്കാ മൂപ്പെര്ടെ പോക്ക് എന്നറിയോ?  അത് നമ്മുടെ ഫാസ്റ്റ് പാസ്സന്ജര്‍ ഇല്ലേ … ആ പഴയ റോഡിലുള്ള പണിക്കത്തി .. ശവം … അവളെ എന്നും തൃശ്ശൂര് നൂണ്‍ ഷോവിനു കൊണ്ടോവുന്നതാ അങ്ങാടീലെ ചുള്ളന്മാരെ.. ഈ ഹാജിയാര്‍ക്ക് വേറൊന്നും കിട്ടിയില്ല.  അവടെ കസ്റ്റമേഴ്സ് അധികവും ആ ആര്യങ്ങാടീലെ ടീമോള”. ഇടയ്ക്കു കയറി വന്ന അഷ്രഫ് ഞങ്ങളുടെ പരദൂഷണ ചരട് മുറിച്ചു.

പിന്നെ കുറച്ചു ദിവസം അച്ഛനു ബുദ്ധി വന്നു മംഗലാപുരത്ത് എന്ജിനീരിങ്ങിനു കാശ് മുടക്കി ഒരു സീറ്റ്‌ ഒപ്പിച്ചു കയറ്റി വിട്ടത് , കെട്ടും കിടക്കയും പെറുക്കി , നാടിനോടും നാട്ടുവഴികളോട് ബൈ ബൈ പറഞ്ഞതും  അതിനു ശേഷം , ഇന്നുവരെ വര്‍ഷത്തിലൊരു , ഓണമോ വിഷുവോ അല്ലാതെ രണ്ടു ദിവസം അടുപ്പിച്ചു നാട്ടില്‍ കഴിയാനുള്ള അവസരം കിട്ടിയിരുന്നില്ല. അതിനിടക്കാണ്‌ കഴിഞ്ഞ മാസം രണ്ടും കല്പിച്ചു ഒരു പത്തു ദിവസം തുടര്‍ച്ചയായി ലീവ് എടുത്തതും നാട്ടിലേക്കു വന്നതും ..

ചിറ കാണണം എന്ന് പറഞ്ഞു മകനെയും കൂടി നടന്നപ്പോള്‍ നാട്ടുവഴികളിളുടെ ഒരു ചെറു യാത്രയായിരുന്നു മനസ്സില്‍ … നാട്ടിന്‍പുറം എന്നത് ഒരു സങ്കല്പായി മാറി എന്നത് വളരെ പെട്ടന്ന് മനസ്സിലായി . ചീറി പായുന്ന  ഇത്രയും വിദേശ കാറുകള്‍ ഒരുമിച്ചു വേറെ ഒരു ഇന്ത്യന്‍ സിറ്റിയിലും ഞാന്‍ കണ്ടിട്ടില്ല. പാടങ്ങളെല്ലാം മണ്ണിട്ട്‌ മൂടിയിരിക്കുന്നു (വെട്ടിനിരതലോക്കെ എന്തായോ ആവോ? ). ഹാജിയുടെ വീടിനടുത് എത്തിയപ്പോള്‍  കണ്ടത് വലിയ ആമ താഴിട്ടു പൂതിയ ഇരുമ്പു ഗേറ്റ് ആണ്. മുറ്റമോക്കെ കരിയില മൂടിയിരിക്കുന്നു. ആള്‍ താമസം ഇല്ലാതെ ആയിട്ടു ഒരു പാട് കാലമായ പോലെ. അപ്പോഴാണ് ചെക്കന് കിറ്റ്‌ കാറ്റ് തിന്നാന്‍ പൂതി കേറിയത്‌ . സുഗുണന്റെ കടയില്‍ അപ്പോള്‍ സുഗുണന്‍ മാത്രം . ”തമ്പ്രാന്‍ എന്നാ പോണേ?”.“ആ.. മൂന്ന് നാലു ദിവസം കൂടിയുണ്ട് ” “അവിടെ മാന്ദ്യം ഒക്കെ എങ്ങിനെ?” (ജോലി പോയാണോ വന്നത് എന്ന് വ്യംഗ്യം).“അങ്ങനെ വലിയ പ്രശ്നം ഒന്നുമില്ല സുഗുണാ … നാട്ടിലൊക്കെ ഇപ്പോള്‍ എന്താ വിശേഷം ”… “എവിടെ എന്താ വിശേഷം … ഇലെക്ഷന്‍ അല്ലെ … അതിന്റെ പുകില് ”.. “എന്താ സുഗുണാ , നമ്മടെ അഷ്റഫിന്റെ വീട്ടിലൊന്നും ആരും ഇല്ലേ?”

“ആ .. പൂട്ടി കിടക്കെയാ ”.. “അവരൊക്കെ ഓരോരോ സ്ഥലത്തല്ലേ .. ആ ഉമ്മ രണ്ടാമതോണ്ടേ കൂടെ തിരൂരങ്ങാടിയിലാ. മൂത്തോന്‍ കൊച്ചീലാ .. ഇത് വിക്കാന്‍ ഇട്ടിരിക്കാന്നു പറഞ്ഞു മീശ ഗോപാലന്‍ കുറച്ചു കാലം ആരെയൊക്കെയോ കൊണ്ട് കാണിക്കുന്ന കണ്ടിരുന്നു പിന്നെ അതും നിന്നു.. ഇപ്പ പക്ഷെ ആളും അനക്കവും ഒന്നും ഇല്ല. ഇപ്പൊ പിന്നെ എല്ലാം മാന്ദ്യം അല്ലെ ”…

“അപ്പൊ ഹാജിയോ? ” …

“ഓ.. അത് അറിഞ്ഞില്ല അല്ലെ .. അങ്ങേരെ ഭ്രാന്തു മൂത്ത് ആസ്പത്രീലാക്കി ഇപ്പൊ കൊല്ലം നാലാവുന്നു … ഇപ്പൊ ഒരു വിവരവും ഇല്ല. ആകെ ബഹളവും .. തല്ലും വഴക്കുംയിരുന്നു .. മൂപ്പര് തുണി ഉടുക്കാണ്ടെ ഒക്കെ ഇറങ്ങി ഓട്ടമായി..അതോടെ പിടിച്ചോണ്ട് ആസ്പതീലാക്കി.  അതാ എല്ലാവരും ഇവിടെ നിന്നും സ്ഥലം കാലിയാക്കിയത് …” “എന്നാ ഞാന്‍ ഇറങ്ങട്ടെ സുഗുണാ ”…

ചിറയുടെ മണം എന്റെം മോന്റെയും എല്ലാ മോഹവും അണച്ചു... കുളിക്കാന്‍ പോയിട്ട് വെള്ളം പോലും തൊടാതെ ഞങ്ങള്‍ തിരിച്ചു നടക്കുന്നത് പഴയ റോഡു വഴയാക്കിയത് വഴിയാക്കിയത് മനപ്പൂര്‍വം ആയിരുന്നു … പണിക്കത്തിയുടെ പുര നിന്നിടത് … യേശു വിളിക്കുന്നു … പെന്തകോസ്റ്റ് പ്രാര്‍ഥനാലയം … ദൈവവചനങ്ങള്‍. റോട്ടിലേക്ക് കയറിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി … ഹാജി പാടവരമ്പും കടന്നു വരുന്നുണ്ടോ എന്ന് …

വ്യാഴാഴ്‌ച, നവംബർ 24, 2011

മാനവികതയുടെ കലാകാരന്‍


മീനചൂട് അതിന്റെ എല്ലാ രൂക്ഷതയിലും തിളച്ചു മറിയുമ്പോഴും വാഴചാലിലെ വെള്ളത്തിന്‌ നല്ല തണുപ്പ്. ആരവങ്ങളില്‍ നിന്നും തെല്ലു മാറിയിരുന്നു വെറുതെ ഒഴുകുന്ന വെള്ളത്തില്‍ ഒന്ന് സ്പര്‍ശിച്ചു എന്ന് വരുത്തി പാറയിലിരുന്നു. ഇവിടെ സ്വല്പം തണലുന്ടെങ്ങിലും ജനക്കൂട്ടം തിളച്ചു മറിയുന്ന വെയിലത്ത്‌ ക്യാമറക്കും താരങ്ങള്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നു. കാനോപ്പിക്ക് താഴെ കസേരയില്‍ ഇരുന്നു പരമാവധി വിനയത്തോടു  അലോസരപ്പെടുത്തുന്ന പ്രേക്ഷക വൃന്ദത്തെ പുഞ്ചിരിയോടെ നോക്കി ക്കാണുന്ന വിശ്വനാഥന്‍. ഇയ്യാള്‍ക്ക് ഭാവിയുണ്ട് . കാരവാനില്‍ കയറി ഇരിക്കാതെ ജനക്കൂട്ടത്തിനു നടുവില്‍ അപാര ക്ഷമയോടെ ഇരിക്കുന്ന താരം കുറച്ചൊന്നുമല്ല ഫാന്‍സിനെ ഉണ്ടാക്കിയെടുക്കുന്നത്‌. 


മൂന്നു മണിക്കൂറായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഒരു ഇന്റര്‍വ്യൂ വിഷു പതിപ്പിന്  അടുത്ത ലക്കത്തില്‍ തന്നെ തന്റെ പുതിയ സിനിമ വരുന്നതിനു മുമ്പായി കൊടുക്കണം എന്ന് അയാള്‍ തന്നെ വിളിച്ചു പറഞ്ഞാണ് കൊച്ചിയില്‍ നിന്നും അതി രാവിലെ തന്നെ ഇവിടെ എത്തിയത്.. ലോക്കഷനില്‍ ആണെങ്ങില്‍ പടം എടുക്കാന്‍ കൂടുതല്‍ സൌകര്യമാവും എന്നാണു അയാളുടെ ശിങ്കിടി രാജീവ്‌ പറഞ്ഞത്.

വേറെ എന്തൊക്കെയോ  പരിപാടികള്‍  ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ചാലക്കുടി വഴി വാഴച്ചാലില്‍ എതിയപ്പോലെക്കും സമയം ഒമ്പത് മണി.. ഇന്ന് ക്ലൈമാക്സ്‌ സീന്‍ ആണ് എടുക്കുന്നത് അത്രേ.. സംവിധായകന്‍ അതിന്റെ മൂഡ്‌ സൃഷ്ടിക്കാന്‍ ഇരിക്കുകയാണ് പോലും .. ഇനിയും ഹോട്ടലില്‍ നിന്ന് ലോക്കഷനില്‍ എത്തിയിട്ടില്ല. സൂപ്പര്‍ സ്റാര്‍ ഇനിയും ആയിട്ടില്ലാത്തത് കൊണ്ട് താരത്തിനു മൂഡ്‌ നേരത്തെ ആയി എന്ന് തോന്നുന്നു.

ഓടി നടക്കുന്നതിനിടയില്‍ തിരക്കൊതുക്കി രാജീവ്‌ അടുത്തേക്ക് വന്നു ..
"ചേട്ടാ.. ഒന്ന് ക്ഷമിക്കണം കേട്ടോ. പ്രതീക്ഷിക്കാതെ സ്ക്രിപ്റ്റില്‍ ചില ചേഞ്ച്‌ വരുത്തേണ്ടി വന്നു.. അത് കൊണ്ടാ സാര്‍ ഇനിയും വരാത്തത്... അല്ലാതെ മനപ്പൂര്‍വം വൈകിക്കുന്നതല്ല ... "

ചെറുക്കനും അതി വിനയം. കഴിഞ്ഞ ആഴ്ച ലോക്കഷന്‍ റിപ്പോര്‍ട്ട്‌ കവര്‍ ചെയ്യാന്‍ വന്നപ്പോള്‍ അവന്‍ ഒരു ഫോട്ടോയും കുറിപ്പും ഏല്പിച്ചിരുന്നു. പുതുമുഖങ്ങള്‍ എന്നാ പംക്തിയില്‍ കൊടുക്കാന്‍. അത്യാവശ്യം നന്നായി  മിമിക്രി കാണിക്കും, ടി വി യിലോക്കെ വന്നിട്ടുണ്ട് ... ഒന്ന് ചെറുതായി പുഷ് ചെയ്തു കൊടുത്താല്‍ രക്ഷപെട്ടു പോകുന്ന കേസ് ആണ് എന്ന് തോന്നുന്നു.. താരത്തിനും പയ്യനെ ഇഷ്ടമാണ്.. അന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. 

"ചേട്ടാ അടുത്ത ലക്കത്തില്‍ എങ്കിലും വരുത്താന്‍ ഒന്ന് നോക്കണേ?"
"ശ്രമിക്കാം രാജീവ്‌.. പുതിയ ആളുകള്‍ വരുന്നതാണ് ഞങ്ങള്‍ക്കും ഇഷ്ടം." രാജീവിന്റെ മുഖത്ത് പുഞ്ചിരി, കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

കഴിഞ്ഞ ആഴ്ച ഫോട്ടോയും കവറും കൊടുത്തപ്പോള്‍ എഡിറ്റര്‍ പുച്ഛത്തോടെ പറഞ്ഞതോര്‍ത്തു.. "ആര്‍ക്കൊക്കെ ഇപ്പോള്‍ സ്റാര്‍ ആവണം.. അഞ്ചടി പൊക്കം തികച്ചില്ല.. പോരാത്തതിനു മിമിക്രിയും.. മലയാളികളുടെ ഒരു ഗതികേടേ.."

"പാവമാ സാറേ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടു പോയ്കോട്ടേ.. അല്ലെങ്ങില്‍ എന്നും ഇവനൊക്കെ സഹ സംവിധായകന്റെ സഹായി ആയി അങ്ങ് പെട്ട് പോകും, ആ തിരുവല്ലക്കാരനെ പോലെ."

"ശരി ശരി .. നോക്കാം .. എന്തെങ്ങിലും തടഞ്ഞോ?" പത്രാധിപരുടെ വെടല ചിരി.

അവധി ദിവസമായിരുന്നത് കൊണ്ട് ആള്‍ക്കൂട്ടം പതിവിലും കൂടുതല്‍.. വാഴച്ചാല്‍ കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ ആണ് അധികവും.. അപ്പോഴാണ്‌ തിരക്കില്‍ നിന്നും അല്പം മാറി നിന്നിരുന്ന  ആ മധ്യ വയസ്ക്കനെ ശ്രദ്ധിച്ചത്.. പരിചിതമായ മുഖമാണല്ലോ.. എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നില്ല.. ക്ഷീണിത ഭാവം, നര കയറിയ താടി മീശ ... ആരാണപ്പാ.. ഓ സലിം വെട്ടത് .. പഴയ സംവിധായകന്‍, മരുമകന്റെ സെറ്റില്‍ വന്നതായിരിക്കും. കുറെ കാലമായി തീരെ ആക്ടിവ് അല്ലായിരുന്നല്ലോ ... അത് കൊണ്ടാണ് എളുപ്പം ഓര്തെടുക്കതിരുന്നത്..

എന്റെ കൂടെ രാജീവിനെ കണ്ടോണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അദ്ധേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു...

"മോനെ ഒന്ന് വിളിച്ചു ചോദിക്ക് .. കുറെ ദിവസമായി ഞാന്‍ നടക്കുന്നു .. എന്റെ നമ്പര്‍ കണ്ടാല്‍ അവന്‍ ഫോണ്‍ എടുക്കില്ല..."

 "ഇക്ക ഞാന്‍ എന്ത് ചെയ്യാനാ.. ഇക്കയോട് തന്നെ സാര്‍ പല വട്ടം പറഞ്ഞതല്ലേ ഒന്നും ചെയ്യാന്‍ പറ്റില്ലാന്നു .. പിന്നെ എന്തിനാ ഇക്ക സമയം കളയനെ.."

 "ന്നാലും എന്റെ മോനെ.. ഒന്നൂല്ലേലും ഞാന്‍ ഓന്റെ മാമ അല്ലേട ..  അവനെ സിനിമ എടുക്കാന്‍ പഠിപ്പിച്ചത് ഞാന്‍ അല്ലെ.. അതെങ്കിലും അവന്‍ ഓര്‍ക്കണ്ടാതല്ലേ.. "

"അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം .. സാര്‍ ഇപ്പൊ വലിയ സൂപ്പര്‍ സംവിധായകന്‍ ... ഇക്കയാണേ കടം കൊണ്ട് നിന്ന് തിരിയാന്‍ പറ്റാത്ത സ്ഥിതിയിലും .. ഇതൊക്കെ ഇക്കാടെ കൈയ്യിലിരുപോണ്ടാല്ലെന്നു സാര്‍ പറഞ്ഞാ എന്താ തെറ്റ് ..  സാറിനിപ്പോള്‍ നിന്ന് തിരിയാന്‍ പറ്റാത്ത പോലെ പണിയാ.. അതിനെടെക്കെ സൌജന്യം എന്നൊക്കെ പറഞ്ഞാ എന്ത് ചെയ്യും... ഇക്കാ തന്നെ പറയു .. ഇക്ക ഒരു കാര്യം ചെയ്യ്, ഇന്ന് പോ മറ്റന്നാ വാ.. അന്ന് പാക് അപ്പാ.. അപ്പോഴേക്കും ഞാന്‍ പറഞ്ഞു വെക്കാം..ഇപ്പൊ ഇക്കയെ കണ്ടാ സാറിന്റെ ഉള്ള മൂടും പൂവും .. പിന്നെ ഞാങ്ങക്കിട്ടാ ..."

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മുഖത്ത് ഇചാഭംഗം ..

"ആളെ മനസ്സിലായോ .. പഴയ പുലിയാ.. എന്ത് ചെയ്യാനാ രണ്ടു പടം പൊട്ടി. ഇപ്പൊ തല പോക്കാന്‍ പറ്റാത്ത കടവും. ഇപ്പൊ കുറച്ചു നാളായി പഴയ കാര്യവും പറഞ്ഞു സാറിന്റെ പിറകെയാ.. ഓസില്‍ ഒരു പടം ചെയ്തു കൊടക്കാന്‍. സാറിന്റെ പേര് പറഞ്ഞാലല്ലാതെ കാല്‍ കാശ് മാര്‍കെറ്റില്‍ നിന്ന് കിട്ടില്ല .. അതാ സ്ഥിതി. വീണു പോയില്ലേ. സാറിനെ ഉമ്മയെക്കൊണ്ടോക്കെ കൊറേ വിളിപ്പിച്ചു .. സാര്‍ ആരാ മോന്‍. ഇപ്പൊ ഫോണും എടുക്കതായി ..ഈ നെലക്ക് പോയാ.. അങ്ങേര്‍ക്കു താമസിയാതെ ഈ വെള്ളച്ചാട്ടത്തില്‍ ചാടുകയെ നിവര്‍ത്തി ഉള്ളൂ. ഒരു കണക്കിന് നോക്കിയാ പാപമാ ചേട്ടാ ഞാന്‍ ചെയ്യുന്നത്.. ഇന്ന് തന്നെ ഷൂട്ടിംഗ് കഴിഞ്ഞു പാക് അപ്പാ .. മറ്റന്നാള്‍ അങ്ങേരു വന്നാല്‍ പോടീ പോലും ഇവിടെ കാണില്ല .. പക്ഷെ എന്ത് ചെയ്യാന്‍.. ഇങ്ങേരെ ഇവിടെ കണ്ടാല്‍ സാര്‍ ഇങ്ങോട്ട് വരില്ല .. പിന്നെ ഒക്കെ ചുറ്റികളിയാവും .. " 

വേച്ചു വേച്ചു പോവുന്ന സലിമിനെ ആള്‍ക്കൂട്ടം വിഴുങ്ങി ..

"രാജീവേ ഞാന്‍ എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് വരാം.. അപ്പോഴേക്കും സാര്‍ എത്തുമായിരിക്കും.

"ചേട്ടനെന്തിനാ വെളിയില്‍ പോയി കഴിക്കുന്നെ. നമ്മുടെ ചോറായിക്കാണും... "

 രാജീവിന്റെ സ്നേഹം കൂടി വരികയാ..

 "ബാലേട്ടാ.. ഒരാള്‍ കൂടിയുണ്ട് .. സ്പെഷ്യല്‍"  മെസ്സ് ടേബിളിനു മുന്‍പിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ രാജീവ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 


പ്ലേറ്റില്‍ പകര്‍ന്നു വെച്ചിരിക്കുന്നു ചൂട് ചോറും കറികളും ..

" ഇതാണോ ആള്... ഇത് നാമ്മടെ ആളല്ലേ. ചെട്ടനിങ്ങോട്ടിരിക്ക്... ഇന്ന് പാക് അപ്പ്‌ ആയതു കൊണ്ട് ചിക്കനും മീനും ഉണ്ട് .."

 ബാലേട്ടന്റെ സൌഹൃദം. മീനചൂടില്‍ ചൂടുള്ള ഭക്ഷണം..ഇതാദ്യമായല്ല ബാലേട്ടന്റെ ലൊക്കേഷന്‍ മെസ്സില്‍ .. എട്ടു പത്തു കൊല്ലം മുമ്പ് രാജീവിനെ പോലെ ബാലേട്ടനും ഫോട്ടോയും ബയോഡാട്ടയുമായി വന്ന സംഭവം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ ഒരു തമാശ തോന്നി ... ഇനിയൊരു നാളില്‍ മറ്റൊരു മെസ്സ് ടേബിളിനു പിന്നില്‍  തലേക്കെട്ടുമായി രാജീവും.

രാജീവിന്റെ മൊബൈല്‍ ചിലച്ചു .. ഇരുന്നിടത്ത് നിന്നെനീട്ടു കൊണ്ടാണ് ഫോണ്‍ എടുത്തത്‌ തന്നെ

 'സാര്‍ ... പോയി സാര്‍ .. വന്നു സാര്‍... ചെയ്തു സാര്‍ ... ഇല്ല സാര്‍ ... സോറി സാര്‍... ഇപ്പൊ വിളിക്കാം സാര്‍..." ഫോണ്‍ മടക്കിയപ്പോഴാണ്  അടക്കി പിടിച്ച ശ്വാസം തന്നെ വിട്ടത്.

" സാര്‍ അവിടുന്ന് ഇറങ്ങി ... ഇപ്പോള്‍ തന്നെ ചേട്ടനോട് കൂടി ഇരിക്കാം ന്നാ പറഞ്ഞത് ..."

കൈ കഴുകി തുടച്ചു വെപ്രാളത്തില്‍ ഓടുന്നു രാജീവിന്റെ പിറകെ തന്നെ വെച്ചു പിടിച്ചു ... അപ്പോഴേക്കും കാര്‍ വന്നു നിന്ന് പുറത്തിറങ്ങിയ കൂളിംഗ് ഗ്ലാസും ഫാബ് ഇന്ത്യ കുര്‍ത്തയും .. പത്തു പതിനഞ്ചു കൊല്ലമായി യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്ന രൂപം.  നന്നായി കോതി വെച്ച  നീളന്‍ മുടിയില്‍ നരയുടെ ചെറിയ ലാഞ്ചന മാത്രം.. ആര് വര്ഷം കൊണ്ട് പതിനാലു ഹിറ്റുകള്‍..  സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ആവശ്യം പോലെ... നല്ല കാലം ..

"വിഷു പതിപ്പല്ലേ .." കണ്ട പാടെ ചോദ്യം "ഒരു മിനിട്ടേ... രാജീവ്‌ .. എല്ലാം ഓക്കേയല്ലേ? "

"സാര്‍ ഷോട്ട് റെഡിയാ  ... വിശ്വനാഥന്‍ സാര്‍ വെള്ളത്തിലേക്ക്‌ ചാടുന്ന സീനല്ലേ ആദ്യം."

"ഓ ഞാനത് പറയാന്‍ മറന്നു ...സീക്വേന്സില്‍ ഒരു ചെറിയ മാറ്റം ... വിശ്വനാഥന്‍ ചാടുന്ന സീന്‍ അടുത്തത്.. ഇപ്പൊ ആദ്യം നമുക്ക് ആ കുട്ടീടെ ഷോട്ട് എടുക്കണം. ബാബു എന്നെ വന്നു കണ്ടിരുന്നു.  അയാള്‍ക്ക് കുട്ടിയെ ഒരു തമിഴ് സിനിമ തീര്‍ക്കാന്‍ കൊണ്ട് പോവണം എന്ന് പറഞ്ഞ.. മറ്റേ ഷോട്ട് പിന്നെ എടുക്കാം വിശ്വനാഥന്‍ അവിടെ നിക്കട്ടെ .. അയാളോട് പറഞ്ഞാ മതി.. ആ രാജുവിനോടും  പറഞ്ഞേക്ക് ..അയാള്‍ ആംഗിള്‍ ശരി ആക്കട്ടെ  ...  പെട്ടന്നാവട്ടെ .. ഉം വേഗം.. quick quick ."

രാജീവിന്റെ കാലുകള്‍ക്ക് വീണ്ടും ചിറകുകള്‍ മുളച്ചു ..."ആ മാത്യു, നമുക്ക് അങ്ങോട്ടിരിക്കാം." തണലില്‍ ഒരുക്കിയ മറ്റൊരു കനോപ്പിക്ക് കീഴിലേക്ക് നടക്കുമ്പോള്‍ കുറച്ചപ്പുറത്ത്‌ വിശ്വനാഥന്റെ മുമ്പില്‍ തല ചൊരിഞ്ഞു നില്‍ക്കുന്ന രാജീവ്‌.. താരത്തിന്റെ സ്വതവേ ചുവന്ന മുഖം വീണ്ടും തുടുത്ത പോലെ ... തിടുക്കത്തില്‍ എഴുന്നേറ്റു  കാരവനെ ലകഷ്യമാക്കി പോകുന്നത് കണ്ടു ... പിന്നാലെ രാജീവും ... വീണ്ടും ഒരു നൂറു സാറേ സാറേ വിളിയുമായി..

"നമുക്ക് തുടങ്ങാം മാത്യു ... വിഷു പതിപ്പല്ലേ .. അപ്പോള്‍ എന്റെ ചെറുപ്പക്കാലത്തെ വിഷു സ്മരണകള്‍ വെച്ചു തുടങ്ങാം.. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന ഞാന്‍ എല്ലാ മതാഘോഷങ്ങളും ആഘോഷിക്കാറുണ്ട് .. തികച്ചും സെകുലര്‍ ആയി... ആ ആങ്കിളില്‍ ഒന്ന് രണ്ടു പാരാ എഴുതാം അല്ലെ.. ഒരു പാട് അംഗങ്ങളുള്ള ഒരു വീടാണ് എന്റേത്, തികച്ചും സാധാരണക്കാരായ... പ്രൊഫൈല്‍ നിങ്ങള്ക്ക് ഞാന്‍ തരേണ്ടല്ലോ അല്ലെ.. പിന്നെ ഒരു ബില്‍ഡ് അപ്പ്‌ ആയി, കഴിഞ്ഞ കാലം ഒന്നും മറക്കാത്ത .. വേരുകള്‍ മറക്കാത്ത, എന്നൊക്കെ ഒന്ന് സ്‌ട്രെസ് കൊടുക്കാന്‍ നോക്കിയേക്കു."

 " ഓ  നോക്കാം.. അതിനെന്താ,  അത് നന്നാവും.." തലയാട്ടിക്കൊണ്ട് തന്നെ പറഞ്ഞു.

" അത് കഴിഞ്ഞാല്‍ സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്ന ആങ്കിളില്‍ ഒന്ന് പോലിപ്പിചെക്ക്.. പക്ഷെ സൂപ്പര്‍ സ്ടാരുകല്‍ക്കെതിര് വരുന്ന ഒന്നും എഴുതി പിടിപ്പിചെക്കല്ല്.. നാളെയും ഡേറ്റ് ചോദിച്ചു ചെല്ലെണ്ടാതാണ്.. അവര് തമ്മിലുള്ള എന്റെ നല്ല ബന്ധത്തെ പറ്റി ഒന്ന് രണ്ടു വരി കുറിക്കാന്‍ മറക്കണ്ട."


"അത് കഴിഞ്ഞാല്‍ പിന്നെ ഈ സിനിമയുടെ തീം അതിനെ പറ്റി.. ഈ കഥയില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന നഷ്ടപ്പെട്ടു പോവുന്ന ബാല്യത്തെ പറ്റി.  ഒരു മാനവികതയുടെ പെര്സ്പെക്ടീവില്‍ ... ഈ കഥയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കില്‍ പെട്ട് ബാല്യം നഷ്ടപ്പെട്ട് പോകുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മ നൊമ്പരങ്ങള്‍ ആണ് ... പ്രതിപാദിക്കുന്നത്.. മാത്യു ഇതിലെ കുട്ടിയെ കണ്ടിട്ടുണ്ടോ .. amazing  ടാലെന്റ്റ്‌ .. നമ്മുടെ ബേബി ചാന്ദിനി ഉണ്ടായിരുന്നില്ലേ അതിന്റെ അനിയത്തിയാ... നാല് വയസ്സേ ആയിട്ടുള്ളൂ ... എന്നാലും എന്താ അഭിനയം ...  ആ പിന്നെ ടൈറ്റില്‍ .. അതും എനിക്ക് ഒരു സജ്ജെഷന്‍ ഉണ്ട് - മാനവികതയുടെ കലാകാരന്‍ - എങ്ങനെ കൊള്ളാമോ?."

ഇത്തവണ ഒരു തലയാട്ടില്‍ ഒതുക്കി. അതിനിടക്ക് വീണ്ടും രാജീവ്.

"ഒരു സെകണ്ടേ ...എന്താ രാജീവ്.. എല്ലാം ഓകെയല്ലേ"

 "വിശ്വനാഥന്‍ സാര്‍ ചൂടായാ പോയത്..  രാവിലെ പത്തു മണി മുതല്‍  ഇരിക്കുന്നതാ... "

"അവനോടു പോയി പണി നോക്കാന്‍ പറയു... അവന്‍ സൂപ്പര്‍ സ്റാര്‍ ആയിട്ട് അവന്റെ സൌകര്യത്തിനു എടുക്കാം .. കഴിഞ്ഞ രണ്ടു പടം പച്ച തൊട്ടിട്ടില്ല  എന്ന് ഇനി കാണുമ്പോ ഓര്‍മിപ്പിച്ചാല്‍ മതി .. പിന്നെ .."

രാജീവ് വീണ്ടും തല ചൊരിഞ്ഞു കൈയ്യിലെ ക്ലിപ്പ് ബോര്‍ഡില്‍ നോക്കി.

"ഇനിയെന്താ പ്രശ്നം.. അയാള്‍ ഷോട്ട് ആവുമ്പോഴേക്കും  വന്നോളും..."

"അടുത്ത സീന്‍.. സാര്‍.. ആ കുട്ടിയെ വെള്ളച്ചാട്ടത്തില്‍ ... അത് വെള്ളം കണ്ടതെ ഒരേ കരച്ചിലാ .. പിന്നെ എങ്ങിനെ നടുവിലേക്ക് ... "

 "രാജീവ്, തന്നോട് പറഞ്ഞ കാര്യം ചെയ്‌താല്‍  മതി .. ഭാരിച്ച കാര്യം ആലോചിക്കേണ്ട ... അതിന്റെ തന്തക്കു ഒരു കുഴപ്പവുമില്ല .. പിന്നെ തനിക്കെന്താ പ്രശ്നം .. അത് കുറച്ചു നന്നായി കരയണം .. എന്നാലെ ആ സീനിനു ഒരു സ്വാഭാവികത കിട്ടൂ ...ഒന്നും രണ്ടുമല്ല രൂപ അഞ്ചു ലക്ഷ്മാ ആ തന്ത കഴുവേറി എണ്ണി വാങ്ങിക്കുന്നത്. ആ വിശ്വനാഥന് പോലും അത്ര കൊടുക്കുന്നില്ല .. അരയിലെ കെട്ടുന്ന ആ കയറോന്നു  സൂക്ഷിച്ചാല്‍ മതി. വെള്ളച്ചാട്ടത്തിന്റെ നടുവില്‍ തന്നെ കുട്ടിയെ കെട്ടണം .. ഇപ്പൊ പ്രേക്ഷകന് ഒരു വിധം തൃക്കോക്കെ മനസ്സിലാവും ... നല്ല സ്വാഭാവികത വേണം. പിന്നെ കയറു ഫ്രേമില്‍ വരാതെ കമ്പോസ് ചെയ്യാന്‍ പറയണം.  അത് കൊണ്ട് നിക്കുന്നവര്‍ ഒക്കെ കുറച്ചകലെ നിക്കാന്‍ പറഞ്ഞാല്‍ മതി... പിന്നെന്താ ലാസ്റ്റ് ഷോട്ട് അല്ലെ കുട്ടിയെ വെച്ച്.. ഹ ഹ .. ഇനി ഒരു അപകടം വന്നാലെന്താ... കയറു പിടിച്ചു തനിക്കു നിക്കാന്‍ പേടി ഉണ്ടെങ്ങി ആ സ്ടണ്ട് മാസ്റെരോട്  പറഞ്ഞാല്‍ മതി അയാള്‍ കയറു പിടിക്കുന്ന കാര്യം നോക്കിക്കോളും... ആ ഇനി എന്താ തല ചൊരിഞ്ഞു നിക്കണേ .. വേഗം പോയി ഷോട്ട് റെഡി ആക്കെടോ ...ആ വേഗം "

 "ആ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് .. ആ ടൈറ്റില്‍ .. മാനവികതയുടെ കലാകാരന്‍... കറക്ടല്ലേ "

ശനിയാഴ്‌ച, ഒക്‌ടോബർ 15, 2011

ശ്രേയാംസ് കുമാര്‍ ലാമ


ബസ് കട്ടപ്പുറത്ത് കേറ്റുകയാണെന്ന് അമ്മച്ചി വാറോല ഇറക്കിയ വിവരം ഒന്ന് വൈകിയാണ് അറിഞ്ഞത് .. രണ്ടു ദിവസം നെറ്റില്‍ കയറാന്‍ എന്തോ പറ്റിയില്ല.. കുറെക്കാലമായി ഒരു ഉഷാറും ഇല്ലാതെ തൂങ്ങി കിടന്നിരുന്ന ജാതി ട്രാക്കുകള്‍ ഒന്ന് മൂരി നിവര്‍ന്നു ഉണര്‍ന്നു ഉഷാറായി വരികയായിരുന്നു... ഇടക്കൊക്കെ ഒന്ന് രണ്ടു ബസ്സുകളില്‍ രണ്ടു നുള്ള് ഭസ്മവും സിന്ദൂരവും തൂവിയാണ് പോയതെന്ന് അപ്പോള്‍ ഓര്‍മ വന്നത്. അതൊക്കെ വളര്‍ന്നു പടര്‍ന്നു പന്തലിച്ചത് പോയിരുന്നു. ഒരു മൂച്ചില്‍ ഇരുന്നു വായിക്കാന്‍ തുടങ്ങി. വായിച്ചു തീര്‍ന്നപ്പോഴേക്കും ക്ഷീണം കൊണ്ട് തെല്ലു മയങ്ങി പോയി..

പകലറുതിയില്‍ ഏതോ ഒരു യാമത്തില്‍, ആരോ ഉറക്കെ ഒരു കവിത ചെല്ലുന്നത് കേട്ടാണ് ഉണര്നെന്നീട്ടത് ... "ഞങ്ങളുടെ പോന്നു മക്കളെ ചുട്ടു കൊന്നില്ലേ... "

ഒരു നിമിഷം... ആദ്യം ഒരു ഞെട്ടലോടെ അത് കണ്ടത് കൈത്തണ്ടയിലാണ്.. രക്ഷാ ബന്ധന്‍ ചരട് കെട്ടിയിരുന്ന ആ കൈത്തണ്ടയില്‍ ഇടതൂര്‍ന്നു തിങ്ങി വളര്‍ന്നു നില്‍ക്കുന്ന കാട്ടു രോമങ്ങള്‍... കൈവിരലുകളില്‍ നിന്നും പുറത്തേക്കു തള്ളി നില്‍ക്കുന്ന കൂര്‍ത്ത നഖങ്ങള്‍ ... അവയില്‍ ഉണങ്ങിയ ചോരപ്പാടുകള്‍ .പിടഞ്ഞു ചാടി എഴുന്നേറ്റ ഉടനെ കണ്ണാടിക്കു മുന്നിലേക്ക്‌ ഓടാനാണ് തോന്നിയത് .. കണ്ണാടിക്കു മുന്‍പില്‍ ചെന്നപാടെ അന്ധാളിച്ച കണ്ണുകള്‍ ഒന്ന് തടവി വിശ്വാസം പോരാതെ വീണ്ടും തുറിച്ചു നോക്കി. ശിരസ്സില്‍ രണ്ടു വശത്തുമായി പുറത്തേക്കു തള്ളി നില്‍ക്കുന്ന രണ്ടു കൂര്‍ത്ത കൊമ്പുകളാണ് ആദ്യം കണ്ടത്.  ഞാന്‍ "സാത്വികം" എന്ന് സ്വയം വിശ്വസിപ്പിച്ചിരുന്ന കണ്ണുകളില്‍ ... തിര തല്ലി ആര്‍ക്കുന്ന  ആസുരഭാവം.

"കുല ദൈവങ്ങളെ (കുറെ കൊലകള്‍ ചെയ്യാന്‍ കൂട്ട് നിന്നതുകൊണ്ടോ പ്രേരിപ്പിച്ചത് കൊണ്ടോ ആണോ ഈ കുല ദൈവങ്ങള്‍ ഉണ്ടായത്?) ഈശ്വരന്മാരെ." വായ തുറന്നപോള്‍ പുറത്തേക്കു തള്ളുന്ന നീണ്ടു കൂര്‍ത്ത ദംഷ്ട്രകള്‍നിന്നും ഇറ്റു വീഴുന്ന ചോരത്തുള്ളികള്‍. ആശ്ചര്യം കൊണ്ട് തുറന്നു പിടിചുപോയ വായില്‍ നിന്നും പുറത്തേക്കു തള്ളി വമിക്കുന്ന വിഷജ്വാലകള്‍. എങ്ങിനെയോ ആ നില്‍പ്പില്‍ നിന്ന് കണ്ണാടിക്കു മുന്‍പില്‍ നിന്നും തിരിഞ്ഞു. ആ ക്ഷണം തന്നെ കാലിലെന്തോ തടഞ്ഞു. ഒന്ന് കുനിഞ്ഞു കൈ എത്തിചെടുതതോ നല്ല ഒന്നാന്തരം ഒരു ത്രിശൂലം. അതിലുമുണ്ട് നല്ല ചൊവ ചോവാന്നുള്ള ചോരപ്പാടുകള്‍ അയോധ്യയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ ബന്ധുക്കള്‍ ആരെങ്ങിലും കൊണ്ടിട്ടു പോയതാവും .....

ഒരു വിധം മുറിയില്‍ നിന്ന് പുറത്തിറങ്ങി. നാലുകെട്ടിന്റെ തെക്കിനിയിലാണ് എത്തിയത്  "ശാന്താകാരം ഭുജഗശയനം ..." പൂജ മുറിക്കു മുന്നില്‍ ചമ്രം പടിചിരുന്നു നാമം ജപിക്കുന്ന അമ്മ. അമ്മയ്ക്കും മുളചിട്ടുണ്ട് നല്ല കൂര്‍ത്ത കൊമ്പുകളും, ദംഷ്ട്രകളും. ജന്നലിലൂടെ പൂമുഖതിരുന്നു ചെല്ലത്തില്‍ നിന്നും തന്റെ ചോരക്കത്തി പുറത്തെടുക്കുന്ന മുത്തശ്ശി. അച്ഛനെ കണ്ടില്ല .. ഇനി വല്ല ദളിത ന്യൂനപക്ഷ സംഹാരാര്‍ത്ഥം പള്ളിവേട്ടക്കിറങ്ങിയതായിരിക്കും.

ദൈവമേ.. പൂജാമുറിയിലേക്ക്ഒന്ന് പാളി  നോക്കിയതെ ഉള്ളൂ ... ദളിത ദാരികന്റെ രക്തമൂറുന്ന ശിരസ്സുമായി രുധിര കാളി. ചുടല താണ്ടവവുമായി ശിവന്‍. അങ്ങ് അനന്തശയനനായി സ്വര്‍ണ നാണയങ്ങള്‍ എണ്ണി കളിക്കുന്ന വിഷ്ണു.. പിന്നെ മൂലക്കല്‍ ഒരിടത്ത് ഒരു വലിയ പാറക്കല്ല്.. മുത്തപ്പന്റെ മുത്തപ്പന്റെ മുത്തപ്പന്റെ മുത്തപ്പന്റെ ..... മുത്തപ്പനായ സവര്‍ണ നിയന്ടര്താല്‍ അപ്പൂപ്പന്‍ ഏതോ ദളിത നീയാണ്ടാര്താലിന്റെ തലതല്ലി പൊട്ടിച്ച പാറക്കല്ല്. വീണ്ടും കര്‍ണപുടത്തില്‍ മാറ്റൊലിയാവുന്ന ദീനരോദനങ്ങള്‍ക്ക്‌ ഇളവോന്നുമില്ല.. ... "ഞങ്ങളുടെ പോന്നു മക്കളെ ചുട്ടു കൊന്നില്ലേ..."

അടുത്ത മുറിയിലേക്ക് വെച്ച് വെച്ച് നടക്കുമ്പോള്‍ കണ്ടു മൂലക്കല്‍ കുത്തി വെച്ചിരിക്കുന്ന ജ്വലിക്കുന്ന ഒരു തീപന്തം. ബി സി 1346 ഇല്‍ ഏതോ വകയിലെ അപ്പൂപ്പന്‍  ഏതോ ദളിതന്റെ കുടില്‍ ചുട്ടു കരിച്ചതാണോ അതോ രണ്ടു കൊല്ലം മുമ്പ് തറവാട്ടിലെ ഏതോ താവഴിയില്‍ നിന്ന് ഒറീസ്സായിലേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുടിയേറിയ ഏതോ ഒരു കാരണവരുടെ പിന്മുറക്കാരായ ഫാസിസ്റ്റ് കസിന്മാര്‍ കണ്ടമാളിലെ പള്ളി കത്തിച്ചു വെച്ചിട്ട് പോയതാണെന്ന് തോന്നുന്നു.. തൊട്ടപ്പുറത്ത് ചാരി വെച്ചിരിക്കുന്നു, ബുദ്ധവിഹാരങ്ങള്‍ തല്ലി തകര്‍ത്തു മുത്തപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ... വല്യമ്മാവന്‍ അമ്പലങ്ങള്‍ പണിയാന്‍ ഉപയോഗിച്ച കട്ട പാരകള്‍ മൂന്നു നാലെണ്ണം. ചാരുകസേരപ്പടിയില്‍ വെച്ചിരിക്കുന്നു പണ്ട് കള്ള കണക്കെഴുതി ചുങ്കം ചുമത്തി പാവങ്ങളെ ചൂഷണം ചെയ്യാന്‍ മുതു മുതു മുതു മുതു മുത്തച്ഛന്‍ അധികാരി ഉപയോഗിച്ച നാരായം... അങ്ങേര്‍ അത് വെച്ച് കുറെ പേരെ കുത്തി കൊന്നിട്ടുമുണ്ട് എന്നും ചരിത്രകാരന്മാരായ ചിത്രകാരന്മാര്‍ വരച്ചു വെച്ചിരിക്കുന്ന ഐതിഹ്യം ..

കാരണവന്‍മാര്‍ തലമുറകളായി മച്ചില്‍ മാലയിട്ടു വെച്ചിരിക്കുന്ന ഹിറ്റ്ലര്‍ അങ്കിളിന്റെ ഫോട്ടോയില്‍ നിന്നും ഭസ്മം വീഴുന്നു.. അതിന്റെ അപ്പുറത്ത് വെച്ച നെയ്തന്യാഹുവിന്റെ ഫോട്ടോയില്‍ നിന്നും പോഴിയുന്നതോ കുങ്കുമവും. മച്ചില്‍ ചിലക്കുന്ന പല്ലിക്ക്‌ പോലും വ്യാളീ മുഖം..

അങ്ങനെ അങ്ങനെ ഈ കാഴ്ചകളില്‍ ഞാന്‍ വിവശനായി ... വിഹ്വലനായി, എന്നിട്ടും തീരാപ്പക ജ്വലിക്കുന്ന വിഷം വമിക്കുന്ന ആസുരഭാവത്തോടെ അതിന്റെ, എല്ലാ കുടിലതകലോടും കൂടി,  ശംഭോ മഹാദേവ എന്ന് പറഞ്ഞു നരസിംഹാവതാരമായി നില്‍ക്കുമ്പോള്‍ ... മുന്നില്‍ അതാ, എന്റെ ജാതി തിമിരം മൂത്ത കണ്ണുകള്‍ മഞ്ഞളിപ്പിച്ചു കൊണ്ട്, അതാ ഇടനാഴിയുടെ അറ്റത്..വെണ്മയുടെ പ്രതീകമായി.. ശാന്തിയുടെ പ്രതിരൂപങ്ങളായി.. സഹിഷ്ണുതയുടെ ദൂതുമായി നിരയായി കരുണ കരകവിയും മുഖങ്ങളുമായി ... സൈബര്‍ പുരോഗമന മതേതര മാലാഖമാരുടെ കൂട്ടം. തൂവെള്ള വസ്ത്രവുമായി ദളിത പ്രേമം തുളുമ്പുന്ന മിഴികളുമായി ... സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഭാഷയില്‍ അവരോന്നോന്നായി സഹിഷ്ണുതയോടെ  ഇങ്ങനെ മൊഴിഞ്ഞു.

"നീ സവര്‍ണ മൂരാച്ചി.. നീ ദളിത മര്‍ദ്ധകന്‍, നീ ഫാസിസ്റ്റ്, നീ ചൂഷക മൂഷികന്‍‌, നീ സാമ്രാജ്യത്വത്തിന്റെ പൂജാരി, നീ മതേതരത്വത്തിന്റെ ഭീഷണി, നീ രാജ്യദ്രോഹി, നീ ഫ്യൂടെല്‍ മാടമ്പി .. നീ ഷാജി കൈലാസ്, നീ ജയരാജ്, നീ തിരക്കഥക്ക് മുമ്പുള്ള രഞ്ജിത്ത്.. നിന്റെ ശിക്ഷ വിധിച്ച ശേഷം നിന്നെ ഞങ്ങള്‍ വിചാരണ ചെയ്യുന്നു.നിന്നെ ഞങ്ങള്‍ ചുട്ടു കരിക്കുന്നു .. നിന്നെ ഞങ്ങള്‍ ഡിലീറ്റ് ചെയ്യുന്നു..നിന്നെ ഞങ്ങള്‍ ബ്ലോക്ക്‌ ചെയ്യുന്നു.."

"ഇവനെ ചുട്ടു കരിക്കുന്നതിന് മുമ്പ് ഒട്ടേറെ പഠിപ്പിച്ചു വിടാനുണ്ട് .. സഹിഷ്ണുതയെപ്പറ്റി, മതെതരത്വതെപ്പറ്റി, സാമ്രാജ്യത്വവിരുദ്ധതയെ പറ്റി , മാനവികതയെ പറ്റി, പുരോഗമന ആശയങ്ങളെ പറ്റി, ദേശസ്നേഹത്തെ പറ്റി.....അവ്വോകറിന്റെ സിനിമ നിരൂപണത്തെ പറ്റി..."

"ഇവനെ നമുക്ക് മതേതരത്വം പഠിപ്പിക്കാന്‍ അങ്ങ് സൗദി അറേബ്യയിലെ സെക്ക്യുലര്‍ ഇന്സ്ടിടുട്ടില്‍ ചേര്‍ക്കാം. ഇവനെ സഹിഷ്ണുത പഠിപ്പിക്കാന്‍ സമത്വ സുന്ദര ചൈനയിലെ ടിയനെമെന്‍ ചതുരത്തിലുള്ള ടെന്ഗ് അപ്പൂപ്പന്റെ അടുത്ത് വിടാം , ഇവന്റെ ഫുടെലിസ്റ്റ് മാടംബിതരവും രാജഭക്തിയും മാറ്റാന്‍ ഇവനെ നമുക്ക് ഭുട്ടനിലുള്ള റോയല്‍ വാങ്ങ്ചുച്ക് യൂനിവേര്സിട്ടിയിലോ .. ലണ്ടനിലെ വിന്‍സര്‍ കാസ്സിളിലോ അയക്കാം. അവന്റെ സാമ്രാജ്യത്വ വിധേയത്വം നീക്കാന്‍ അവനെ സ്റ്റീവ് ജോബ്സ് മെമ്മോറിയല്‍ സെന്റരിലെക്കും... ദേശസ്നേഹം പഠിപ്പിക്കാന്‍ പാക്കിസ്ഥാനിലേക്കും അയക്കാം ..."

"നിങ്ങളുടെ ദയ .. കാരുണ്യം"  (അവിടെ ഞാന്‍ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു .. കൂടുതല്‍ പറഞ്ഞാല്‍ സവര്‍ണ മൂരാച്ചി സിനെമാക്കാരനായ ജയരാജിനെ അവര്‍ ഓര്‍ക്കുമോ എന്ന ഭയം കൊണ്ട്)

അവരുടെ ആ ദിവ്യജ്യോതിസ്സില്‍,ഹൃദയത്തില്‍ നിന്നും ഉലാവുന്ന നിത്യ നിര്‍മല പൌര്‍ണമിയില്‍,  മതി മറന്നു കുറച്ചു നേരം നിന്ന്.. പിന്നെ ഞാന്‍ വാ തുറന്നു പരമാവധി വിഷ ജ്വാലകള്‍ അടക്കി കൊണ്ട് .. എന്റെ എല്ലാ രാക്ഷസീയ ഭാവങ്ങളെയും പരമാവധി ഒതുക്കി നിര്‍ത്തിക്കൊണ്ട് ഇപ്രകാരം ഉവാച: .

 " സുമനസ്സുകളെ ... മഹദ് വ്യക്തിത്വങ്ങളെ... ഞാന്‍ നേരയായിക്കോളം ...എന്നിലെ ഹൈന്ദവ ഭീകര സവര്‍ണ ഫാസിസ്റ്റ് വെറുക്കപ്പെട്ട നികൃഷ്ട ജീവിയെ ഞാന്‍ ഹലാലായി കവുത്ത് കണ്ടിച്ച്ചോളം... നാളെ മുതല്‍ ഞാന്‍ വാ മൂടികീടി ഒരു ജൈനനായി മാറി "ശ്രേയാംസ് കുമാര്‍" എന്ന് നാമധേയവുമായി ശിഷ്ട ജീവിതം കഴിച്ചോളാം. അല്ലെങ്ങില്‍ "ബുദ്ധം ശരണം ഗച്ചാമി" ... (ബാക്കി ഞാന്‍ പറയില്ല എന്തെന്നാല്‍ അതില്‍ ഒരു സംഘം വരുന്നുന്നുണ്ട് ...) എന്ന് സദാ ജപിച്ചു, മൊട്ടയടിച്ചു, "ലാമകുമാര്‍" എന്ന് പേര് മാറി മഹായാനതിന്റെ പാതയില്‍ ഗമിച്ചു സമാധി അണയും വരെ കഴിഞ്ഞോളാം. അടിയന്റെ കുലം നൂറ്റാണ്ടുകളായി ചെയ്തു പോരുന്ന സമസ്ത (ഇത് മറ്റേ സമസ്തയെ ഉധേശിച്ചല്ല ) ചൂഷണങ്ങള്‍ എല്ലാം ഏറ്റെടുത്തു മാപ്പ് പറഞ്ഞോളാം ... തുര്‍ക്മെനിസ്ഥാനിലെയും, കണ്ബോടിയായിലെയും തിമ്ബക്തു അടക്കമുള്ള ഈ പ്രപഞ്ഞ സര്‍വസ്വതെയും, മൌസും ക്ളിക്കുമെതുന്ന ഈ സകലമാന ലോകത്തെയും സര്‍വ ഹൈന്ദവ കുടിലതകള്‍ക്കും, ഉത്തരവാദിത്വം ഏറ്റെടുത്തു നിങ്ങളുടെ കാല്‍ക്കല്‍ ശിഷ്ടകാലം അടിമ കിടന്നോളാം. സൈബര്‍ ദൈവങ്ങളെ .. ദിവ്യ ജ്യോതിസ്സുകളെ (ശബരിമലയിലെ കെ എസ സി ബിക്കാരുടെ ജ്യോതിയെ ഒരു രീതിയിലും ഉദ്ദേശിച്ചിട്ടില്ല). മാനവികതയുടെ ആള്രൂപങ്ങളെ മാപ്പ് .. ഇനി ഹിന്ദു എന്ന വാക്ക് ഉറക്കത്തില്‍ പോലും ഉച്ചരിക്കില്ല. ഒരു കലെന്ടെര്‍ ദൈവങ്ങളെയും. സവര്‍ണ മൂരാച്ചി ദൈവങ്ങളെയും പൂജിക്കില്ല. മാപ്പ്.

PS  : ഈ പോസ്റ്റ്‌  ല്യ്കുന്നവനെ എല്ലാം സൈബര്‍ മാനവിക പുരോഗമന മൊത്തകച്ചവട മാലാഖമാര്‍ മസ്തകത്തില്‍ സംസ്കൃതത്തില്‍ "സന്ഘി മൂരാച്ചി" എന്ന് ചാപ്പ കുത്തി അതിനു ചുവട്ടില്‍ രക്ത തിലകം പൂശി കാവി മുണ്ട് പൊക്കി കാക്കി സൌസര്‍ ഊരി  ആസനത്തില്‍ ശൂലം കയറ്റി വിടുന്നതാണ് .. റീ ഷെയര്‍ ചെയ്യാന്‍ അഥവാ ആരെങ്കിലും തുനിഞ്ഞാല്‍ ... ആഹ അവന്റെ കാര്യം കട്ട പോഹ ...