വരികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വരികള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, ജൂൺ 28, 2012

മന്ദഹസിക്കുന്ന സര്‍ദാര്‍ജി

ഇന്ന് അല്‍പ സമയം മുമ്പ് സര്‍ദാര്‍ജി വിളിച്ചു ... "ഞാന്‍ വിട്ടു സിംഗപൂരിലേക്ക് തിരിച്ചു പോവുന്നു ...." സംസാരിച്ചവസാനിച്ചപ്പോള്‍ ഓര്‍മ്മകള്‍ പതിനഞ്ചു കൊല്ലം പിന്നോട്ട് പോയി... പ്രത്യേകിച്ചും രസകരമായ ആ സംഭവത്തിന്റെ ഓര്‍മയിലേക്ക്.. 

സര്‍ദാര്‍ജിയെ ആദ്യം കാണുമ്പോള്‍ ഞാന്‍ ആലോചിച്ചിട്ടുണ്ട് .. ഇയാള്‍ എങ്ങനെ ഈ കൂട്ടത്തില്‍ എത്തി എന്ന്.. ഐ ഐ ടി എന്ജിനീര്‍, റെക്നോലോജിയില്‍ നല്ല പരിജ്ഞാനം, നല്ല എം എന്‍ സി കളില്‍ ജോലിയെടുത്തുള്ള പരിചയം. പക്ഷെ അതിലേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് ആ മന്ദഹാസം ആണ് .. ഒരു പാട് ശാന്തി തോന്നുന്ന കണ്ണുകള്‍. പക്ഷെ ചെയ്യുന്ന ബിസ്നേസ്സോ,,. റിയല്‍ എസ്റ്റേറ്റ്‌ കച്ചവടം. അതിലെ പങ്കു കച്ചവടക്കാര്‍ ആണെങ്കില്‍ അതിലും കേമം, സിറ്റി മാര്‍ക്കറ്റില്‍ ഇലക്ട്രോണിക്സ് ഹോള്‍സൈല്‍ കച്ചവടം നടത്തുന്ന മാര്‍വാഡി, പലിശക്കാരന്‍ സിന്ധി,  പിന്നെ കറകളഞ്ഞ ഒരു രാഷ്ട്രീയ ഗുണ്ട, റെഡ്ഡി.

ആദ്യമായി ജോലിയില്‍ പ്രവേശിച്ച ചെറിയ ഒരു പരസ്യ കമ്പനി അവര്‍ പുതുതായി തുടങ്ങിയ ബാംഗ്ലൂര്‍ ഓഫീസിലെക്കയച്ചതായിരുന്നു എന്നെ. പരസ്യതോടൊപ്പം റിയല്‍ എസ്റ്റേറ്റ്‌ മാര്കെട്ടിങ്ങും (പില്‍ക്കാലത്ത്‌ അവരുടെ പതനത്തിനു ഒരു  മുഖ്യ കാരണം) ഒരുമിച്ചു നടത്താന്‍ കൊറമംഗലയില്‍ (അന്ന് കെ എച് ബി കോളനി) മനോഹരമായ ഒരു വീട്ടില്‍ മുകള്‍ നിലയില്‍ ഓഫീസ്. അങ്ങിനെ ഇരിക്കെയാണ് ഈ നാല്‍വര്‍ സംഘം കാണാന്‍ വരുന്നത്. അവരുടെ പുതിയ പ്രൊജെക്ടുകള്‍ വില്‍ക്കാനും അതോടൊപ്പം പരസ്യ കാമ്പയിന്‍ ചെയ്യാനും.

ആദ്യമേ നാലും നാല് തരത്തിലുള്ള ആളുകളുടെ കൂട്ടായ്മ എന്ന രീതിയില്‍ ആ സംഘം എന്നില്‍ വലിയ കൌതുകം ജനിപ്പിച്ചിരുന്നു. ഫ്ലോറല്‍ പ്രിന്റ്‌ ഷര്‍ട്ടുകള്‍ ധരിക്കുന്ന മാര്‍വാഡി, പണത്തിന്റെ കാര്യത്തില്‍ ഒഴിച്ച് വലിയ സൌഹൃദം കാണിക്കുന്ന ആളായിരുന്നു. ആകര്‍ഷകമായി പെരുമാറുന്നതിലും, മാന്യമായി അതിഥികളെ സല്ക്കരിക്കുന്നതിലും ഒക്കെ മിടുക്കന്‍. ഒരാളോടും അദ്ദേഹം മുഖം കറുപ്പിച്ചു സംസാരിക്കുന്നത് കണ്ടിട്ടില്ല. പക്ഷെ സിന്ധിയും റെഡ്ഡിയും നേരെ മറിച്ചായിരുന്നു. ആരോടും അധികം അടുപ്പം കാണിക്കാത്ത സിന്ധി വളരെ ചുരുക്കമായേ സംസാരിക്കുന്നതും ചിരിക്കുന്നതും ഞാന്‍ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ചെക്കുകള്‍ സൈന്‍ ചെയ്യുവാന്‍ ഒഴിച്ച്, അധികമൊന്നും ഇടപാടുകളില്‍ അദ്ദേഹം വരാറില്ല. പക്ഷെ റെഡ്ഡിയാണ് താരം. അപ്പോഴത്തെ ഭരണകക്ഷിയുടെ യുവജന വിഭാഗം നേതാവായ റെഡ്ഡി താമസിച്ചിരുന്നത് അന്ന് നഗരത്തിനു പുറത്തുള്ള ഒരു ഗ്രാമത്തില്‍. തമിഴ് സിനിമയിലെ വില്ലന്മാര്‍ കുറച്ചു കടുത്ത ചായത്തില്‍ ഉള്ളതായിരുന്നു എന്ന് കരുതിയിരുന്ന ഞാന്‍ അല്ല എന്ന് തിരിച്ചറിഞ്ഞത് ഇങ്ങേരെ വീട്ടില്‍ പോയി കണ്ട ദിവസമാണ്. ആറടിയില്‍ ഏറെ പൊക്കം, കരിവീട്ടിയുടെ നിറം, കണ്ടാല്‍ നമ്മള്‍ സിനിമയില്‍ ഒക്കെ കാണുന്ന ഒരു വില്ലനില്ലേ - വിമല്‍ രാജ എന്ന് പറയുന്ന, അങ്ങേരെ പോലിരിക്കും, പരു പരുത്ത സ്വരം പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന പോലെ.ചോരകണ്ണുകളും. ആദ്യമായി കാണുന്ന അവസരത്തില്‍ വലിയ വരാന്തയുള്ള ഒരു പഴയ ഓടിട്ട വീടിന്റെ ഉമ്മറത്ത്‌ ഒരു ചാരു കസേരയില്‍ കാലുയര്‍ത്തി വെച്ച് ഇരിക്കുന്ന റെഡ്ഡി ഒരു വിജയകാന്ത് പടത്തില്‍ നിന്നും നേരിട്ടിറങ്ങി  വന്ന ആനന്ദ് രാജിനെ പോലെ തോന്നിച്ചിരുന്നു. അടുത്ത് ഒരു പടുകൂറ്റന്‍ ആല്‍സേഷന്‍ നായയേ ചങ്ങലക്കിട്ടു പിടിച്ചു ഒരു അനുചരന്‍. വീട്ടിനു ചുറ്റും ഒരു പത്തു കുടിലുകള്‍..  അതിന്റെ മുറ്റത്ത്‌ കൈയും കെട്ടി എന്താജ്ഞയും അനുസരിക്കാന്‍ തയ്യാറായി എന്ന പോലെ ഒരു പത്തിരുപതു പേരും. ഞാന്‍ ഒട്ടും അതിഭാവുകത്വം കലര്‍ത്താതെയാണ് ഇത്രയും പറഞ്ഞത് എന്ന് കൂടി ആവര്‍ത്തിക്കട്ടെ.. അയാളുടെ കൈയ്യിലെ കട്ടിയിലുള്ള  സ്വര്‍ണചങ്ങല പോലും ഒരു തമിഴ് സിനിമ കൌണ്ടര്‍ അങ്ങിനെ ഇറങ്ങി വന്ന പോലെ തോന്നും. തൂവെള്ള പാന്റും ഷര്‍ട്ടും ആണ് എപ്പോഴും ധരിച്ചു കണ്ടിട്ടുള്ളത്. ഈ മൂന്ന് പേരുടെയും കൂടെ സര്‍ദാര്‍ജിയെ കാണുമ്പോള്‍ അലുവ ചമ്മന്തി കൂട്ടി കഴിച്ച ഒരു പ്രതീതി ആയിരുന്നു .

ഇവരെ മൂന്നു പേരെക്കാളും പ്രായമുള്ള സര്‍ദാര്‍ജി ആകട്ടെ അടി തൊട്ടു മുടി വരെ പ്രോഫെഷനല്‍. ഈ വൈരുദ്ധ്യത്തെക്കുറിച്ച് എപ്പോഴോ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ആണ് സര്‍ദാര്‍ജി അത് പറഞ്ഞത്. പത്തു പതിനാലു വര്ഷം സിംഗപ്പൂരില്‍ കടന്നു ബുദ്ധിമുട്ടി സമ്പാദിച്ച പൈസ ആരോ പറഞ്ഞു ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ഈ മൂവര്‍ സംഘത്തിനെ ഏല്‍പ്പിച്ചത്. അത് കുടുങ്ങിയപ്പോള്‍ വേറെ നിര്‍വാഹമില്ലാതെ അവരുടെ പാര്ട്ടനെര്‍ ആവേണ്ടി വന്ന കഥ. ഈ പ്രൊജെക്ടുകള്‍ എല്ലാം സര്‍ദാര്‍ജിയുടെ പണം കൊണ്ടുള്ളതാണ് എന്നും ഇതെങ്ങിനെയെങ്കിലും വിറ്റു അവസാനിപ്പിച്ചു ഇറക്കിയ കാശ് ഊരി എടുക്കലാണ് തന്റെ ലക്‌ഷ്യം എന്നും പുള്ളി അപ്പോള്‍ പറഞ്ഞു.

അങ്ങിനെ ഇരിക്കെയാണ് ഒരു ദിവസം ഒരു മീറ്റിങ്ങിനു സര്‍ദാര്‍ജിയും മാര്‍വാടിയും ഞങ്ങളുടെ ഓഫീസില്‍ വന്നത്. അന്ന് വലിയ തിരക്കൊന്നും ഇല്ലാത്ത ആ ഹൌസിംഗ് കോളനിയില്‍ റോഡ്‌ വക്കില്‍ തന്നെ തന്റെ സീലോ കാര്‍ പാര്‍ക്ക് ചെയ്താണ് അവര്‍ ഇരുവരും മീറ്റിങ്ങിനു വന്നത്.  ആ പാര്‍ക്ക് ചെയ്ത കാറിന്റെ ഒരു വശം ആകട്ടെ തൊട്ടടുത്ത വീട്ടില്‍ താമസമാക്കിയ കൂര്‍ഗിയുടെ ഗെയ്റ്റിനു മുന്നിലേക്ക്‌ സ്വല്‍പ്പം കയറി കടക്കുന്നു. ആ കൂര്‍ഗിയോ,   നഗരത്തില്‍ തരക്കേടില്ലാത്ത ഒരു സെക്യൂരിറ്റി ഏജന്‍സി നടത്തുന്ന ഒരു മുരടന്‍... ഞങ്ങളുടെ ലാന്ഡ് ലോര്‍ദിനോട് ഒരിക്കല്‍ വീട് കമ്മേര്‍ഷ്യല്‍ ആക്കിയതിന് എതിരെ പരാതി പറഞ്ഞു ബഹളം വെച്ചൊക്കെ പോയ പുള്ളിയാണ്. ആ കാര്‍ പാര്‍ക്ക് ചെയ്തത് കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതി ഇത് ഒരു പുലിവാലാവാനുള്ള എല്ലാ ലക്ഷണവും ഉണ്ട് എന്ന്. പ്രതീക്ഷിച്ച പോലെ തന്നെ കൂര്‍ഗി അയാളുടെ കാര്‍ സ്മൂത്ത്‌ ആയി പുറത്തേക്കു എടുക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം തുടങ്ങി. ബഹളം കേട്ട് പുറത്തിറങ്ങി ബാല്‍ക്കണിയില്‍ വന്നു നോക്കിയ ഇവരെ കണ്ടപ്പോള്‍  കൂര്‍ഗി കൂടുതല്‍ ക്ഷുഭിതനായി. വിഷയം മനസ്സിലാക്കിയപ്പോള്‍ അതിനു ഒരു പുല്ലു വില പോലും കൊടുക്കാതെ ഇരുവരും വീണ്ടും മീറ്റിംഗ് തുടരാന്‍ കയറിപ്പോയി. അതോടെ കൂര്‍ഗിയുടെ ക്ഷോഭം അതിന്റെ ഉച്ചസ്ഥായിയില്‍. അവര്‍ കയറിപ്പോയിട്ടും ബാല്‍ക്കണിയില്‍ നിന്ന എന്നെ നോക്കി വിരല്‍ ചൂണ്ടി കൂര്‍ഗി പറഞ്ഞു. "നീയൊക്കെ ഇവിടെ നിന്ന് രണ്ടു കാലില്‍ എങ്ങിനെ പോവും എന്ന് ഞാന്‍ കാണട്ടെ....." എന്നില്‍ നിന്നും യാതൊരു പ്രതികരണവും കാണാഞ്ഞു കൂര്‍ഗി തന്റെ കാര്‍ എടുത്തു എങ്ങോട്ടോ അതിവേഗം പാഞ്ഞു പോയി. ഒരു പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അടുത്തുള്ള ഒരു പ്രിന്റിംഗ് പ്രസ്സിലേക്ക് വേറെ ഒരു കൊട്ടെഷനും ആയി, ഞാനും ഇറങ്ങി.

പിന്നെ ഒരു അര മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ഓഫീസില്‍ തിരിച്ചെത്തുന്നത്.. അപ്പോള്‍ കണ്ടത് ചവിട്ടു പടി  ഒരു കൊടുങ്കാറ്റു പോലെ അതിവേഗത്തില്‍ ഇറങ്ങിവരുന്ന കൂര്‍ഗിയും അയാളുടെ കൂടെ ഒരു നാലഞ്ചു തടിയന്മാരും. എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ കടന്നു പോയി. എന്നെ കണ്ടതും കൂര്‍ഗി ഒരു ചിരി.. ദൈവമേ.... കൊലച്ചിരി.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്റെ തോളത്തു തട്ടി അയാള്‍ തന്റെ സംഘവും ആയി പൊടുന്നനെ കാറും എടുത്തു കടന്നു പോയി. തല്ക്കാലം എന്റെ കൈ കാലുകള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസം ഉണ്ടെങ്കിലും, അപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കയോടെ ആണ് ഞാന്‍ പടികള്‍ കയറിയത്..

പക്ഷെ എന്നെ വരവേറ്റത് ഒരു കോട്ട ചിരിയാണ്.. നിര്‍ത്താതെ ചിരിക്കുന്ന രിസേപ്ഷനിസ്റ്റും, ഓഫീസ് ബോയും, അക്കൌന്ടന്റും... മാനേജരുടെ കാബിനില്‍ ആകട്ടെ അതിലേറെ പൊട്ടിച്ചിരി... മാര്‍വാടിയും എന്റെ മാനേജരും തല തല്ലി ചിരിക്കുന്നു.. അത് കണ്ടു ഞാന്‍ അവിടെ ഇരിക്കുന്ന എന്റെ മറ്റൊരു കോള്ളീഗ് ദീപകിനോട് ചോദിച്ചു

"എന്ത് പറ്റി ദീപക്, അവര് തല്ലാന്‍ വന്നതല്ലേ.."
"അവര് തല്ലാന്‍ വന്നത് ഒക്കെ തന്നെയാ.. ഹ ഹ .. പക്ഷെ തല്ലാന്‍ വന്ന അവര് കണ്ടത് മാര്‍വാടിയെ ആണ്.. അങ്ങേരെ കണ്ട ആ ഗുണ്ടകള്‍ വിളിച്ചതോ - സാര്‍ എന്ന്... നമ്മുടെ ഒരു നല്ല സമയം.. കൂര്‍ഗിക്ക് റെഡ്ഡിയുടെ ഗുണ്ടകളെ നമ്മളെ തല്ലാന്‍ കൂടെ കൊണ്ട് വരാന്‍ തോന്നിയത് .. നമ്മളെ തല്ലാന്‍ വന്നവര്.. കൂര്‍ഗിയെ തിരിച്ചു വിരട്ടി വിറ്റു... ഹ ഹ ... അതോടെ കൂര്‍ഗി പ്ലേറ്റ് മാറ്റി.. അയാള്‍ ഫ്ലാറ്റിന്റെ വില ചോദിക്കാന്‍ വന്നതാ എന്നൊക്കെ പറഞ്ഞു ഒരു ബ്രോഷറും വാങ്ങി സ്ഥലം വിറ്റു ... ഹ ഹ "

പിന്നെ ആ ഓഫീസില്‍ നിന്ന ആറ് മാസത്തില്‍ പല വട്ടം കൂര്‍ഗിയെ കണ്ടിരുന്നുവെങ്കിലും അങ്ങേര്‍ ഞങ്ങളെ കാണുമ്പോള്‍ തന്നെ മുഖം തിരിച്ചു പോവാറാണ്  പതിവ്.. പിന്നെ ഞാന്‍ ജോലി വിട്ട്‌ പല നഗരങ്ങളില്‍ പല ജോലികളിലായി ഒരു പത്തു കൊല്ലങ്ങള്‍ക്ക് ശേഷംഅടിമുടി മാറിയ നഗരത്തില്‍ തിരിച്ചെത്തി .. പുതിയ ജോലിയില്‍ കയറുമ്പോള്‍ ബെയ്സ്മെന്റ്റ് പാര്‍ക്കില്‍ സര്‍ദാര്‍ജി... അതെ മന്ദഹാസം..
"ഇവിടെ?"
"ഞാന്‍ അതൊക്കെ വിട്ടു.. കുറച്ചു കാശ് ഒക്കെ തിരിച്ചു കിട്ടി.. അതൊന്നും നമുക്ക് പറ്റില്ല... ഇപ്പോള്‍ നമ്മുടെ പഴയ പണി തന്നെ ... ഇവിടെ റിസേര്‍ച് ലാബ് ഹെഡ് ചെയ്യുന്നു.. വാ വീട്ടിലേക്കൊരു ദിവസം..."

വെള്ളിയാഴ്‌ച, ജൂൺ 15, 2012

അഞ്ചു രൂപാ നോട്ട്‌

അത് അഞ്ചു രൂപ തന്നെയാണ്.. വൃത്തിയായി മടക്കി പോക്കറ്റില്‍ തിരുകിയ ശേഷവും ഒന്ന് കൂടി പുറത്തെടുത്തു നോക്കി...അഞ്ചു രൂപ മതി...  മഞ്ഞയും പച്ചയും പെയിന്റ് അടിച്ച മരത്തില്‍ ഉണ്ടാക്കിയ ആ കെ എസ ആര്‍ ടി സി എക്സ്പ്രെസ്സ് ബസ്സിനു.. കഴിഞ്ഞ വിഷുക്കേട്ടം കരുതി വെച്ചതാണ് ഇരുപത്തിമൂന്ന് രൂപ ഉണ്ടായിരുന്നു.. അഞ്ചും പത്തും ആയിട്ട് അതെവിടെ പോയി എന്നറിയില്ല... ആറാം നമ്പരും, ഐസ് ഫ്രൂട്ടും, ഐനാസും ഒക്കെയായി അതൊരു വഴിക്ക് പോയി. അല്ലാ അന്നൊന്നും ഈ ബസ്സ്‌ വാങ്ങണം എന്ന പ്ലാനെ ഉണ്ടായിരുന്നില്ലല്ലോ?

 കഴിഞ്ഞ ആഴ്ച ഗുരുവായൂര്‍ക്ക് പോയപ്പോ ബസ്സില് മുമ്പിലെ സീറ്റില്‍ ഇരുന്ന ചെക്കന്റെ കൈയ്യിലല്ലേ ആദ്യം കണ്ടത്... പിന്നെ നടക്കലേക്ക് നടക്കുമ്പോ എല്ലാ കടേലും ഉണ്ടായിരുന്നു... ചോപ്പ് ബസ്സും പച്ച ബസ്സും... ചോപ്പ് ഒര്ടിനരിയാ... പച്ചയാണ് എക്സ്പ്രെസ്സ്... ഒരു സ്ഥലത്തും നിര്‍ത്തില്ല... മുത്തശന്റെ കൂടെ പോവുമ്പോ.. ഒരു രക്ഷയുമില്ല എന്നറിയാവുന്നതു കൊണ്ട് ചോദിച്ചു മെനക്കെടാന്‍ നിന്നില്ല... മൂപ്പരുടെ കൂടെ പോവുമ്പോ ആകെയുള്ള ബോണസ്, ഇന്ത്യ കോഫീ ഹൌസില്‍ നിന്നുള്ള കാപ്പി... അല്ല അവിടെ വക്കു പൊട്ടിയ നിറം മങ്ങിയ  വെള്ള കപ്പില്‍ ഒരു ചെറിയ ചവര്‍പ്പോടെ ഊറ്റി തരുന്ന ദ്രാവകം. കാര്യം ആ കാപ്പി വലിയ ഇഷ്ടം ഒന്നും തോന്നാതെയാണ് കുടിക്കുന്നത് എന്നാലും വീട്ടില്‍ തിരിച്ചെതിയിട്ടെ വേറെ ഭക്ഷണം കിട്ടൂ എന്നറിയാവുന്നതു കൊണ്ട് തുള്ളി ബാക്കിയാക്കാതെ ഊതി ആറ്റി കുടിക്കും...  ഒരു രക്ഷയും ഇല്ലാത്തതു ചുറ്റിലും നിന്നും മൂക്കിലടിക്കുന്ന നെയ്‌ റോസ്റിന്റെയും ഉഴുന്ന് വടയുടെയും സാമ്പാറിന്റെയും മണം... അന്നൊക്കെ എന്റെ കന്വേട്ടത്തില്‍ ഇരുന്നു തട്ടി വിട്ടിരുന്ന പലര്‍ക്കും,  വൈകുന്നേരം ആവുമ്പോഴേക്കും വയറളിക്കം പിടിച്ചിട്ടുണ്ടായിരിക്കണം.. പക്ഷെ ടേബിളിന്റെ മുന്നില്‍ നിന്നും ഇറങ്ങാന്‍ ഒരു മടിയോടെ നില്‍ക്കുന്ന എന്നെ എഴുന്നേല്‍പ്പിക്കാന്‍ കൈ പിടിച്ചു വലിക്കേണ്ടി വരാറുണ്ട് പാവം മുത്തശ്ശന്.. ഇന്നൊക്കെ ആണെങ്കില്‍ സദാ കാവിയുടുത്ത്‌ ഭസ്മക്കുറിയും നടുവില്‍ ഒരു കുങ്കുമ പോട്ടുമായി നടക്കുന്ന മുത്തശന്‍ എന്റെ കൈയും വലിച്ചു നടക്കുന്നത് കണ്ടാല്‍ ആരെങ്കിലും - സന്യാസി കുട്ടിയെ തട്ടി കൊണ്ട് പോവുന്നു എന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കിയേനെ... 

അന്ന് തിരിച്ചു വീട്ടില്‍ എത്തിയപ്പോഴേ മനസ്സില്‍ ഉറപ്പിച്ചു... അടുത്ത ആഴ്ച മേലെക്കാവില്‍ പൂരത്തിന് .. പച്ച ബസ്.. അതിനിടയില്‍ ഒരു ശനിയാഴ്ചയും ഉണ്ട്... അച്ഛന്‍ കണ്ണൂരില്‍ നിന്നും വരുന്ന വാരാന്ത്യം.. ഒരു അഞ്ചു രൂപ പൂരം കാണാന്‍ ചോദിച്ചാല്‍ തരാതിരിക്കില്ല എന്നുറപ്പും ഉണ്ടായിരുന്നു... എന്നാലും ചെറിയ തോതില്‍ ഒരു കലാപം ഉണ്ടാക്കി മാത്രമേ അച്ഛന്റെ കൈയ്യില്‍ നിന്ന് കാശ് വസൂലക്കനോത്തുള്ളൂ... കൂട്ടത്തില്‍ വേണ്ട തറി പറിച്ചു കൈയ്യില്‍ നിന്ന് തുടയില്‍ രണ്ടടിയും വാങ്ങിക്കേണ്ടി വന്നു... എന്നാലെന്താ.. പുലര്‍ച്ചയ്ക്ക് പോവുന്നതിനു മുമ്പ് അമ്മയുടെ കൈയ്യില്‍ കൊടുത്തു വെച്ചിരുന്നു പച്ച നിറത്തിലുള്ള അഞ്ചു രൂപ നോട്ടു ... പച്ച ബസ്സിനു പച്ച നോട്ട്‌..

രാവിലെ ഗെയ്റ്റിനു മുമ്പില്‍ ആന എഴുന്നള്ളിച്ചു പോവുമ്പോ പിന്നാലെ പോവുന്ന ബലൂണ്‍കാരന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.. "ബസ്സൊക്കെ കിട്ടാന്‍ പൂരപ്പറമ്പില്‍ പോണം കുട്ട്യേ.. ഇവിടെ പീപ്പീം ബലൂണും വേണങ്കി തരാം" ബലൂണ്‍ കാരന്‍ വെളുക്കെ ചിരിച്ചു... "എപ്പോഴാ പൂരം കാണാന്‍ പോവാ" . അമ്മയോട് ചോദിച്ചിട്ടും കേള്‍ക്കാത്ത ഭാവം.. മുത്തശ്ശന്‍ ആണെങ്കി സ്ഥലത്തില്ല താനും.. "ഡാ രേവ്യെ നീ എപ്പോളാ പൂരം കാണാന്‍ പോണേ..." അമ്മൂമ്മ ചോദിക്കുന്ന കേട്ടു.. "പോവുമ്പോ അനീന്കുട്ടനെ കൂടി കൊണ്ട് പോയി ആ അമ്പല പറമ്പിലൊക്കെ ഒന്ന് കാട്ടി വാ" "പറമ്പ് തിരിച്ചു കഴിഞ്ഞാല്‍ പോവാം.." രവിയുടെ മറുപടി കേട്ടപ്പോള്‍ ആശ്വാസമായി.. സാധാരണ അയാളുടെ കൂടെ പുറത്തു പോവാന്‍ ഒരു ഇഷ്ടവും ഇല്ലാത്തതാണ്.. ബീഡിയുടെ മണം എനിക്ക് മണം പിരട്ടും.. അവന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുക ആണെങ്കില്‍ പടി കടന്നാല്‍ ആദ്യം തന്നെ ബീഡി കത്തിക്കും... പിന്നെ വീട്ടില്‍ തിരിച്ചെത്തുന്ന വരെ പുകച്ചു കൊണ്ടേ ഇരിക്കും...

പറമ്പ് തിരിക്കാന്‍ മേലൂരില്‍ നിന്നും അയ്യപ്പന്‍ നായര്‍ കൊണ്ട് വന്നാക്കിയതാണ് രവിയെ.. ആദ്യം രവിയുടെ കൂടെ ഭാസ്കരന്‍ ഉണ്ടായിരുന്നു.. രണ്ടാള്‍ കൂടിയാണ് പത്തായപ്പുരയുടെ ചായ്പില്‍ താമസിച്ചിരുന്നത്.. പിന്നൊരു ദിവസം രാത്രി ഭാസ്കരന് "കരിമാന്‍" കയറി.. അന്ന് രാത്രി മുഴുവന്‍ മുറ്റത്ത്‌ കൈ കുത്തി നടന്നു, തെങ്ങില്‍ പൊതി പിടിച്ചു കയറി, കുറെ ബഹളം വെച്ചു. ഞങ്ങള്‍ പിള്ളേരെ ഒക്കെ നാല് കെട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.. ആരൊക്കെയോ ചേര്‍ന്ന് അടക്കി നിര്‍ത്തി ഭാസ്കരനെ ഒരുവിധം ചായ്പ്പിലെ മുറിയില്‍ ഇട്ടു പൂട്ടി... രാവിലെ മണ്ണൂരില്‍, അയാളുടെ നാട്ടില്‍ നിന്ന് ആരൊക്കെയോ വന്നു കൂട്ടി കൊണ്ടുപോയി.. പിന്നെ ഭാസ്കരന്‍ സ്വാമിയായി, ആശ്രമം ഒക്കെ തുടങ്ങി എന്നൊക്കെ ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു... പക്ഷെ അതിനു ശേഷം രവി മാത്രമേ സ്ഥിരം പണിക്കു നിന്നിരുന്നുള്ളൂ... കൂടെ പറമ്പ് തിരിക്കാന്‍ നാട്ടില്‍ നിന്ന് തന്നെ കുഞ്ഞേട്ടന്‍ കൂടി. അങ്ങിനെ കുറെ നാള്‍.  പിന്നെ എല്ലാ പറമ്പിലും ഇലക്‌ട്രിക് കണക്ഷന്‍ ആയി "കന്ന് തേക്ക്" അവസാനിക്കുകയും ചെയ്തു. ഒരാളെക്കൊണ്ട് ചെയ്യാവുന്ന പണിയായി പറമ്പ് തിരി മാറി...

രവി പറമ്പ് തിരി കഴിഞ്ഞു വന്നപോഴേക്കും പന്ത്രണ്ടു മണി ആയിരുന്നു.. പിന്നെ കുളിക്കാന്‍ പോയി, ഊണ് കഴിച്ചു പുറപ്പെട്ടു വന്നപ്പോളാവട്ടെ രണ്ടു മണി. അത് വരെ കുറെ നേരം ഗേറ്റില്‍ പോയി നിന്ന് പൂരം കാണാന്‍ പോവുന്നവരെയും വരുന്നവരെയും നോക്കി നിന്നു സമയം കളഞ്ഞു. അച്ഛനമ്മമാരുടെ കൈ പിടിച്ചു വരുന്ന എല്ലാ കുട്ടികളുടെയും കൈയ്യില്‍ ഉണ്ട് എന്തെങ്കിലും ഒരു കളിപ്പാട്ടം.. മത്തങ്ങാ ബലൂണ്‍, പീപ്പി, "റൊട്ടി കപ്പട മകാന്‍" എന്ന സിനിമയുടെ ഫിലിം ഉള്ള വ്യൂ മാസ്റെര്‍, തോക്ക് ... അങ്ങിനെ അങ്ങിനെ.. ഒരു കുട്ടിയുടെ കൈയ്യില്‍ കണ്ടു ചുവന്ന ബസ്സ്‌... അതോടെ സമാധാനമായി... ആവൂ ഇനി അവിടെ ഇല്ലാതിരിക്കില്ല. ചോപ്പ് ബസ്സുന്ടെങ്കില്‍ പച്ചയും കാണും.... അതിനിടയില്‍ എപ്പോഴോ ഒന്ന് ഊണ് കഴിച്ചു എന്നും വരുത്തി... "എന്നാ പോവാം" .മുടിയിലെ കിളിക്കൂട്‌ എണ്ണ തേച്ചു മിനുക്കി പൂത്തുലഞ്ഞ ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും ഇട്ടു രവി വന്നു വിളിച്ചൂ..

വേഗം ചാടി എഴുന്നേറ്റു.. ഞാന്‍ ഗേറ്റില്‍ എത്തിയപ്പോള്‍ അമ്മ പറയുന്നത് കേട്ടു.. "ഡാ ആ  ട്രൌസര്‍ മാറ്റ്.... പുറത്തേക്കു പോവല്ലേ..." "കുട്ട്യോട് പറെണതു  കേട്ടില്ലേ.." രവി ചോദിച്ചിട്ടും ഞാന്‍ വേഗം നടന്നു "പിന്നെ ഇപ്പൊ ട്രൌസര്‍ മാറ്റല്ലേ കാര്യം.. വേഗം വാ.." വെയില്‍ തിളക്കുന്നതും വക വെക്കാതെ ഞാന്‍ വേഗം നടന്നു.. ഇടയ്ക്കു നോക്കി രവി കൂടെ ഇല്ലേ എന്നുറപ്പ് വരുത്തി... രവിയുടെ കൂടെ പുറത്തിറങ്ങിയാല്‍ അടുത്ത പ്രശനം ആള് ഒരു ഇഴഞ്ഞ പന്ത്രണ്ടാ എന്നുള്ളതാണ്.. സിനിമ പോസ്റ്റര്‍ കണ്ടാലും.. ഏതെങ്കിലും പെണ്‍കുട്ട്യോളെ കണ്ടാലും സ്വിച്ചിട്ട പോലെ അവിടെ നിക്കും... പൂരം ആയതു കൊണ്ട് റോട്ടില്‍ മുഴുവന്‍ പെണ്‍കുട്ട്യോളും.. എന്റെ ക്ഷമയും രവിയുടെ വേഗവും... ചേരാതെ ചേരാതെ എങ്ങിനെയോ കൊയ്ത്തു കഴിഞ്ഞ പാടവും കടന്നു ഞങ്ങളെ പൂരപ്പറമ്പില്‍ എത്തിച്ചു.. അവിടെ എത്തിയപ്പോഴേക്കും വിയര്‍ത്തു കുപ്പായം കുതിര്‍ന്നിരുന്നു... "കുട്ടിക്ക് വെള്ളം കുടിക്കണോ?" "വേണ്ട" .. എന്റെ കണ്ണുകള്‍ പറമ്പ് മുഴുവന്‍ പരതുകയായിരുന്നു.. എവിടെയാണ് കച്ചോടക്കാര്‍.. ഉച്ച തിരിഞ്ഞത് കൊണ്ട് തിരക്ക് കുറച്ചു ഒഴിഞ്ഞ പൂരപ്പറമ്പ് എഴുന്നള്ളിപ്പ് കഴിഞ്ഞ ഒന്ന് രണ്ടാനകളെ അവിടെ മരത്തില്‍ തളചിരിക്കുന്നു.. വലിയ തിരക്കില്ല.. വലിയ പ്ലാസ്റിക് ചാക്കുകളില്‍ പൊരിയും, ആറാം നമ്പരും, തുപ്പല് മിട്ടായിയും, ഈച്ച ആര്‍ക്കുന്ന ബഹുവര്‍ണ അലുവകളുമായി.. കച്ചവടക്കാര്‍.. പിന്നെ പതിവ് പോലെ മരഎടുപ്പില്‍ കുത്തി വെച്ച ബലൂണുകളും, കാറുകളും.."എവിടെയാ ബസ് വാങ്ങാന്‍ കിട്ട്വാ?" എന്റെ ചോദ്യം രവിയെ ബാധിചാതെ ഇല്ല. രവിയുടെ ശ്രദ്ധ മുഴുവന്‍ വളയും മാലയും വിക്കുന്ന കടകളിലെക്കാന്.. കുപ്പി വളകളും, കുങ്കുമവും, ചാന്തു കൂട്ടുകളും... പല നിറത്തിലുള്ള പാവാടകളും.. ദാവണികളും... സുന്ദരിമാരുടെ പൂരം... കുടമാറ്റം.. വീണ്ടും പോക്കറ്റില്‍ നിന്നു ആ അഞ്ചു രൂപ എടുത്തു. ഒന്ന് കൂടി നോക്കി.. അപ്പോഴാണ്‌ ആലിന്റെ മറവില്‍ പ്ലാസ്റിക് പായയില്‍ ചാച്ച്‌ഇറക്കിയ ആ കൊച്ചു കട കണ്ടത്... അവിടെ മരം കൊണ്ടുണ്ടാക്കിയ കളി സാമാനങ്ങള്‍.. ബസ്സുകള്‍ , ചാട്ട്, ഓട്ടോ റിക്ഷ... പിന്നെയും എന്തൊക്കെയോ...

കാശ് പോക്കറ്റില്‍ തന്നെ തിരിച്ചു തിരുകാന്‍ നോക്കി അങ്ങോട്ട്‌ നടക്കാന്‍ തുടങ്ങുമ്പോഴാണ് പോക്കറ്റില്‍ നിന്നും ഊര്‍ന്നു നോട്ട്‌ നിലത്തു വീണത്‌.. ചെറിയ കട്ടില്‍ ആ നോട്ട്‌ ഒന്ന് നീങ്ങി.. ഞാന്‍ അതിനു പിറകെ.. അപ്പോഴാണ്‌ കാറ്റത്ത്‌ നീങ്ങിയ ആ നോട്ടിനു മുകളില്‍ ഒരു കാല്‍ ഉയര്‍ന്നു താണത്.. ചെരിപ്പിടാത്ത ആ കറുത്ത് തടിച്ച ആ കാല്‍ ആ നോട്ടിനു മുകളില്‍ അമര്നിരുന്നു.. നോട്ടില്‍ മാത്രം നോക്കിയിരുന്ന ഞാന്‍ മുഖം ഉയര്‍ത്തി.. എണ്ണ കാണാത്ത പാറി പറക്കുന്ന ചുരുണ്ട മുടി.. ചോര കണ്ണുകള്‍.. കപ്പട മീശ.. അയാളുടെ മുഖത്തേക്ക് നോക്കിയാ എന്നോട് പുരികം ഉയര്‍ത്തി യാതൊരു മയവും കൂടാതെ അയാള്‍ മൂളി .. "ഊം..." ഞാന്‍, അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി യതല്ലാതെ ഒരു വാക്ക് പോലും ഉച്ചരിച്ചില്ല.. ഒരു നിമിഷം.. പിന്നെ ഞാന്‍ തിരിഞ്ഞു നടന്നു അല്ല.. രവിയുടെ അടുത്തേക്ക് ഓടി.. രവി അപ്പോഴും വളക്കടകള്‍ക്ക് മുന്നിലെ തിരക്കില്‍ കണ്ണുടക്കി നില്‍ക്കുന്നു... പരിഭ്രമത്തോടെ ഞാന്‍ രവിയുടെ കൈ വലിച്ചു .. "വാ പോവാം.." "എന്ത് പറ്റി.. ആനേക്കണ്ട് പേടിച്ചോ?" ഞാന്‍ കുറച്ചു ധൈര്യം സംഭരിച്ചു അങ്ങോട്ട്‌ ഒന്നുകൂടി നോക്കി .. അയാള്‍ അവിടെ നിന്നും അനങ്ങാതെ എന്നെ തന്നെ തുറിച്ചു നോക്കി നില്‍ക്കുന്നു.. പിന്നെ ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം എനിക്കുണ്ടായില്ല ..രവിയുടെ കൈ വലിച്ചു .."എനിക്ക് പോണം.." "തൂറാന്‍ മുട്ടുണ്ടാ.. മൂത്രോഴിക്കണാ... " രവി സാധ്യതകള്‍ പലതും ചോദിച്ചു കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ഒരു മറുപടിയും കൊടുത്തില്ല.. അണക്കുന്ന വേഗത്തില്‍ നടന്നു...

രവിയുടെ കൈ പിടിച്ചു വലിച്ചാണ് ഞാന്‍ തിരച്ചു നടന്നത്. എതിരെ വരുന്ന ഏതൊക്കെയോ കുട്ടികളുടെ കൈയ്യില്‍ പച്ച ബസ്സുണ്ടായിരുന്ന പോലെ.... എങ്ങിനെ വീട്ടില്‍ എത്തി എന്നും ഞാന്‍ അറിഞ്ഞില്ല.. ആ വിയര്‍പ്പോടെ തെക്കിനിയില്‍ അമ്മൂമ്മയുടെ കിടക്കയിലേക്ക് കമിഴ്ന്നു വീഴുകയായിരുന്നു.. "എന്താ രവീ കുട്ടിക്ക് പറ്റീത്.." "എന്താവോ ..നിക്കൊന്നും അറീല്ല.. അതിനു വയട്ടിനു അസുഖയിരിക്കുന്നാ തോന്നണേ.. അവിടുന്ന് പെട്ടന്ന് പോരായിര്‍ന്നു.." "അവിടെ കതിന പൊട്ടിച്ചോ?".. പിന്നേം അമ്മയും അമ്മമ്മയും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. കമിഴ്ന്നു കിടന്നു കുറെ കരഞ്ഞു.. എപ്പോഴോ അമ്മയുടെ നേര്‍ത്ത വിരലുകളും അമ്മൂയും ചുളിഞ്ഞ വിരലുകളും എന്റെ മുടിയിഴകളില്‍ തഴുകിയിരുന്നു... എന്റെ കവിളിലെ കണ്ണീര്‍ തുടച്ചിരുന്നു... എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി... ... 

ചൊവ്വാഴ്ച, ഡിസംബർ 27, 2011

കിക്ക് ബുട്ടൌസ്കി...ഇവനാണ് ഇപ്പോള്‍ എന്റെ താരം !!

ഗള്‍ഫുകാര്‍ ആരെങ്കിലും കൊണ്ട് വരുന്ന ടോം ആന്‍ഡ്‌ ജെറി അല്ലെങ്കില്‍ മനോരമയില്‍ വരുന്ന മാന്ദ്രേക്കും ഫാന്റവും ആയി കാര്‍ടൂണ്‍ പരിജ്ഞാനം ഒതുങ്ങിയ ബാല്യത്തിനു ശേഷം... ഇടയ്ക്കു കണ്ട ലയന്‍ കിങ്ങും, കുന്ഗ് ഫു പാണ്ടയും, മറ്റു പിക്സാര്‍ കിടുമാണ്ടി പടങ്ങളും കണ്ടു വളര്‍ന്ന പില്‍ക്കാലതിനും ശേഷം മറ്റൊരു കാര്‍ട്ടൂണ്‍ രൂപം ...കുറച്ചു നാളായി ഈ പന്ത്രണ്ടുകാരന്‍ "സബര്‍ബന്‍ ഡയര്‍ ഡെവിള്‍" കണ്മുപില്‍ കിടന്നു കളിച്ചു കൊണ്ടിരിക്കുന്നത്.. കൃശഗാത്രനായ ഹെല്‍മെറ്റും അണിഞ്ഞു കറങ്ങി നടക്കുന്ന ഈ ചുള്ളന്‍ ആണ് ഇപ്പോള്‍ എന്റെ ഹീറോ. വെളുപ്പും ചുവപ്പും കലര്‍ന്ന ഹെല്‍മെറ്റും തൂവെള്ള ജമ്പ് സ്യൂട്ടും ഇട്ടു അതി വേഗത്തില്‍ സ്വീകരണ മുറിയില്‍ തെന്നി നീങ്ങാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു കൊല്ലമായി. ആദ്യമൊക്കെ വെറും  നിവൃത്തികേട് കൊണ്ടായിരുന്നു അത് കണ്ടു കൊണ്ടിരുന്നത്, പിന്നെ പതുക്കെ പതുക്കെ അതൊരു ശീലമായി, ഇപ്പോള്‍ കണ്ടില്ലെങ്കില്‍ ഉറക്കം വരില്ല എന്ന നിലക്കുമായി.

അല്ല ഇവനാരാ വീരന്‍... ഹാരോള്‍ഡ്‌, ഹണി ബുട്ടൌസ്കി ദമ്പതികളുടെ മകനായി ജനിച്ച കിക്ക്, തന്റെ രണ്ടു സഹോദരങ്ങള്‍ - ബ്രിയാനാ,  ബ്രാഡ് എന്നിവരോട് കൂടെയാണ് താമസം. ബ്രാഡ് ഒരു ഒന്നാന്തരം ബുള്ളിയാണ്... തന്റെ അനിയനെ അച്ഛനും അമ്മയും ഇല്ലാത്ത സമയത്ത് പരമാവധി ബോസ്സ് ചെയ്യുകയാണ് ആശാന്റെ വിനോദം.. പാവം കിക്ക്... കിക്കിന്റെ കഥകളിലെ പ്രാധാന വില്ലന്‍ ശുചിത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വന്തം സഹോദരനെ കൂടാതെ റൊണാള്‍ഡോ എന്ന മറ്റൊരു ഡയര്‍ ഡെവിള്‍ ആണ്. കിക്കിനെ പലപ്പോഴും വെല്ലുവിളിക്കുന്ന റൊണാള്‍ഡോ ആണെങ്കില്‍ ഫിസിക്സില്‍ ബഹു മിടുക്കനാണ്..

കേന്ടാല്‍ പെര്കിന്‍സ് ആണ് കിക്കിന്റെ മറ്റൊരു വലിയ ശത്രു. അവള്‍ തരം കിട്ടുമ്പോള്‍ ഒക്കെ പാവം കിക്കിനെ ദ്രോഹിക്കാറും ഉണ്ട് . ഇവരെ കൂടാതെ ഓരോ എപ്പിസോടിലും വന്നു പോയിക്കൊണ്ടിരിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ ഉണ്ട് കിക്കിനു കൂട്ടായിട്ടു. കണ്ടു മടുത്ത ഒരു ഫോര്‍മാറ്റിലുള്ള കഥാകഥന രീതിയല്ല കിക്കിന്റെത് എന്നത് തന്നെയാണ് വലിയ പ്രത്യേകത. കുസൃതികള്‍ക്കും പശ്ചാത്തലത്തിലും പുതുമ നില നിര്‍ത്തിയാണ് സൃഷ്ടാക്കള്‍ കിക്കിനെ ഒരുക്കിയിരിക്കുന്നത്.  തമാശയും ആക്ഷനും സമം ചേര്‍ന്ന് നിര്‍മിച്ച ഒരു ഫോര്‍മുല ആണ് കിക്കിന്റെത്.. അത് തന്നെയാണ് അവന്റെ തുരുപ്പു ശീട്ടും.

തനിക്കു ചുറ്റുവട്ടത്തുമുള്ള ഒട്ടു വളരെ മുതിര്‍ന്നവരെ എല്ലാം അലോസരപ്പെടുത്തുന്ന രീതിയില്‍ ഉള്ളതാണ് കിക്കിന്റെ സ്ടന്റുകളും വിനോദങ്ങളും...  എന്നിരുന്നാലും പെര്‍മാന്‍ ഡോരേമോന്‍, നോബിത തുടങ്ങിയ ഞരമ്പിനു പിടിക്കുന്ന ജാപ്പാനീസ് കാര്‍ട്ടൂണുകള്‍ പോലെ  അസഹ്യമല്ല കിക്കിന്റെ ലീലാ വിലാസങ്ങള്‍... ആശാന്‍ ആദ്യമായി ഇന്ത്യയില്‍ എത്തിയത് 2010 ഇല്‍ ആണ് .. മേയ് മാസത്തില്‍.. തുടക്കത്തില്‍ ഷിന്‍ ചാനോടും ചോട്ടാ ബീമിനോടും മറ്റും എതിരിട്ടു നില നില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്ന കിക്ക് ഇപ്പോള്‍ പതുക്കെ വേരോടി തുടങ്ങിയിര്‍ക്കുന്നു എന്നാണു വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണ സൂചിപ്പിക്കുന്നത് .

എട്ടു കൊല്ലം എടുത്തു കഠിനാധ്വാനം ചെയ്താണ് ഈ പരമ്പരയുടെ ശില്‍പ്പി കോര്സരോ, കിക്ക് ബുട്ടൌസ്കിയെ സൃഷ്ടിച്ചത്. ആദ്യം ഒക്കെ ഒരുപാട് തിരസ്ക്കരണങ്ങളും അദ്ദേഹത്തിനു നേരിടെണ്ടതായി വന്നു. ആര് കൊല്ലത്തോളം ചാനെലുകള്‍ കയറി ഇറങ്ങിയാണ്‌ അദ്ദേഹത്തിനു തന്റെ പ്രിയ കഥാപാത്രത്തെ കുട്ടികളുടെ ഇടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. തന്റെ സ്റൊനെഹാമിലെ ബാല്യകാലത്തില്‍ നിന്നും അടര്‍ത്തി എടുത്തതാണ് കിക്കും അവന്റെ മെല്ലോബ്രൂക്ക് തെരുവുകളിലൂടെ സ്കയ്റ്റ് ബോര്‍ഡില്‍ തെന്നിയുള്ള അഭ്യാസങ്ങളും എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത്. തന്റെ സബര്‍ബന്‍ ജീവിതത്തില്‍ നിന്നും ഉള്ള അനുഭവങ്ങള്‍ അടിസ്ഥാനപെടുതിയാണ്‌ മിക്ക എപ്പിസോടുകളും ഉണ്ടാക്കിയിട്ടുള്ളത് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, പി സി ജോര്‍ജ്ജ് ഈ മുന്നണിയുടെ ഐശ്വര്യം എന്നൊക്കെ പറയുന്ന പോലെ ഇവനാണ് നമ്മ പറഞ്ഞ ഹീറോ... ഇവനാണ് ഹീറോ 

http://disney.go.com/xd/kickbuttowski/

വ്യാഴാഴ്‌ച, നവംബർ 24, 2011

മാനവികതയുടെ കലാകാരന്‍


മീനചൂട് അതിന്റെ എല്ലാ രൂക്ഷതയിലും തിളച്ചു മറിയുമ്പോഴും വാഴചാലിലെ വെള്ളത്തിന്‌ നല്ല തണുപ്പ്. ആരവങ്ങളില്‍ നിന്നും തെല്ലു മാറിയിരുന്നു വെറുതെ ഒഴുകുന്ന വെള്ളത്തില്‍ ഒന്ന് സ്പര്‍ശിച്ചു എന്ന് വരുത്തി പാറയിലിരുന്നു. ഇവിടെ സ്വല്പം തണലുന്ടെങ്ങിലും ജനക്കൂട്ടം തിളച്ചു മറിയുന്ന വെയിലത്ത്‌ ക്യാമറക്കും താരങ്ങള്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നു. കാനോപ്പിക്ക് താഴെ കസേരയില്‍ ഇരുന്നു പരമാവധി വിനയത്തോടു  അലോസരപ്പെടുത്തുന്ന പ്രേക്ഷക വൃന്ദത്തെ പുഞ്ചിരിയോടെ നോക്കി ക്കാണുന്ന വിശ്വനാഥന്‍. ഇയ്യാള്‍ക്ക് ഭാവിയുണ്ട് . കാരവാനില്‍ കയറി ഇരിക്കാതെ ജനക്കൂട്ടത്തിനു നടുവില്‍ അപാര ക്ഷമയോടെ ഇരിക്കുന്ന താരം കുറച്ചൊന്നുമല്ല ഫാന്‍സിനെ ഉണ്ടാക്കിയെടുക്കുന്നത്‌. 


മൂന്നു മണിക്കൂറായി ഈ ഇരുപ്പു തുടങ്ങിയിട്ട്. ഒരു ഇന്റര്‍വ്യൂ വിഷു പതിപ്പിന്  അടുത്ത ലക്കത്തില്‍ തന്നെ തന്റെ പുതിയ സിനിമ വരുന്നതിനു മുമ്പായി കൊടുക്കണം എന്ന് അയാള്‍ തന്നെ വിളിച്ചു പറഞ്ഞാണ് കൊച്ചിയില്‍ നിന്നും അതി രാവിലെ തന്നെ ഇവിടെ എത്തിയത്.. ലോക്കഷനില്‍ ആണെങ്ങില്‍ പടം എടുക്കാന്‍ കൂടുതല്‍ സൌകര്യമാവും എന്നാണു അയാളുടെ ശിങ്കിടി രാജീവ്‌ പറഞ്ഞത്.

വേറെ എന്തൊക്കെയോ  പരിപാടികള്‍  ഉണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് ചാലക്കുടി വഴി വാഴച്ചാലില്‍ എതിയപ്പോലെക്കും സമയം ഒമ്പത് മണി.. ഇന്ന് ക്ലൈമാക്സ്‌ സീന്‍ ആണ് എടുക്കുന്നത് അത്രേ.. സംവിധായകന്‍ അതിന്റെ മൂഡ്‌ സൃഷ്ടിക്കാന്‍ ഇരിക്കുകയാണ് പോലും .. ഇനിയും ഹോട്ടലില്‍ നിന്ന് ലോക്കഷനില്‍ എത്തിയിട്ടില്ല. സൂപ്പര്‍ സ്റാര്‍ ഇനിയും ആയിട്ടില്ലാത്തത് കൊണ്ട് താരത്തിനു മൂഡ്‌ നേരത്തെ ആയി എന്ന് തോന്നുന്നു.

ഓടി നടക്കുന്നതിനിടയില്‍ തിരക്കൊതുക്കി രാജീവ്‌ അടുത്തേക്ക് വന്നു ..
"ചേട്ടാ.. ഒന്ന് ക്ഷമിക്കണം കേട്ടോ. പ്രതീക്ഷിക്കാതെ സ്ക്രിപ്റ്റില്‍ ചില ചേഞ്ച്‌ വരുത്തേണ്ടി വന്നു.. അത് കൊണ്ടാ സാര്‍ ഇനിയും വരാത്തത്... അല്ലാതെ മനപ്പൂര്‍വം വൈകിക്കുന്നതല്ല ... "

ചെറുക്കനും അതി വിനയം. കഴിഞ്ഞ ആഴ്ച ലോക്കഷന്‍ റിപ്പോര്‍ട്ട്‌ കവര്‍ ചെയ്യാന്‍ വന്നപ്പോള്‍ അവന്‍ ഒരു ഫോട്ടോയും കുറിപ്പും ഏല്പിച്ചിരുന്നു. പുതുമുഖങ്ങള്‍ എന്നാ പംക്തിയില്‍ കൊടുക്കാന്‍. അത്യാവശ്യം നന്നായി  മിമിക്രി കാണിക്കും, ടി വി യിലോക്കെ വന്നിട്ടുണ്ട് ... ഒന്ന് ചെറുതായി പുഷ് ചെയ്തു കൊടുത്താല്‍ രക്ഷപെട്ടു പോകുന്ന കേസ് ആണ് എന്ന് തോന്നുന്നു.. താരത്തിനും പയ്യനെ ഇഷ്ടമാണ്.. അന്ന് പ്രത്യേകം പറയുകയും ചെയ്തിരുന്നു. 

"ചേട്ടാ അടുത്ത ലക്കത്തില്‍ എങ്കിലും വരുത്താന്‍ ഒന്ന് നോക്കണേ?"
"ശ്രമിക്കാം രാജീവ്‌.. പുതിയ ആളുകള്‍ വരുന്നതാണ് ഞങ്ങള്‍ക്കും ഇഷ്ടം." രാജീവിന്റെ മുഖത്ത് പുഞ്ചിരി, കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

കഴിഞ്ഞ ആഴ്ച ഫോട്ടോയും കവറും കൊടുത്തപ്പോള്‍ എഡിറ്റര്‍ പുച്ഛത്തോടെ പറഞ്ഞതോര്‍ത്തു.. "ആര്‍ക്കൊക്കെ ഇപ്പോള്‍ സ്റാര്‍ ആവണം.. അഞ്ചടി പൊക്കം തികച്ചില്ല.. പോരാത്തതിനു മിമിക്രിയും.. മലയാളികളുടെ ഒരു ഗതികേടേ.."

"പാവമാ സാറേ എങ്ങിനെയെങ്കിലും രക്ഷപ്പെട്ടു പോയ്കോട്ടേ.. അല്ലെങ്ങില്‍ എന്നും ഇവനൊക്കെ സഹ സംവിധായകന്റെ സഹായി ആയി അങ്ങ് പെട്ട് പോകും, ആ തിരുവല്ലക്കാരനെ പോലെ."

"ശരി ശരി .. നോക്കാം .. എന്തെങ്ങിലും തടഞ്ഞോ?" പത്രാധിപരുടെ വെടല ചിരി.

അവധി ദിവസമായിരുന്നത് കൊണ്ട് ആള്‍ക്കൂട്ടം പതിവിലും കൂടുതല്‍.. വാഴച്ചാല്‍ കാണാന്‍ വന്ന വിനോദ സഞ്ചാരികള്‍ ആണ് അധികവും.. അപ്പോഴാണ്‌ തിരക്കില്‍ നിന്നും അല്പം മാറി നിന്നിരുന്ന  ആ മധ്യ വയസ്ക്കനെ ശ്രദ്ധിച്ചത്.. പരിചിതമായ മുഖമാണല്ലോ.. എളുപ്പം ഓര്‍ക്കാന്‍ പറ്റുന്നില്ല.. ക്ഷീണിത ഭാവം, നര കയറിയ താടി മീശ ... ആരാണപ്പാ.. ഓ സലിം വെട്ടത് .. പഴയ സംവിധായകന്‍, മരുമകന്റെ സെറ്റില്‍ വന്നതായിരിക്കും. കുറെ കാലമായി തീരെ ആക്ടിവ് അല്ലായിരുന്നല്ലോ ... അത് കൊണ്ടാണ് എളുപ്പം ഓര്തെടുക്കതിരുന്നത്..

എന്റെ കൂടെ രാജീവിനെ കണ്ടോണ്ടത് കൊണ്ടാണെന്ന് തോന്നുന്നു അദ്ധേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു...

"മോനെ ഒന്ന് വിളിച്ചു ചോദിക്ക് .. കുറെ ദിവസമായി ഞാന്‍ നടക്കുന്നു .. എന്റെ നമ്പര്‍ കണ്ടാല്‍ അവന്‍ ഫോണ്‍ എടുക്കില്ല..."

 "ഇക്ക ഞാന്‍ എന്ത് ചെയ്യാനാ.. ഇക്കയോട് തന്നെ സാര്‍ പല വട്ടം പറഞ്ഞതല്ലേ ഒന്നും ചെയ്യാന്‍ പറ്റില്ലാന്നു .. പിന്നെ എന്തിനാ ഇക്ക സമയം കളയനെ.."

 "ന്നാലും എന്റെ മോനെ.. ഒന്നൂല്ലേലും ഞാന്‍ ഓന്റെ മാമ അല്ലേട ..  അവനെ സിനിമ എടുക്കാന്‍ പഠിപ്പിച്ചത് ഞാന്‍ അല്ലെ.. അതെങ്കിലും അവന്‍ ഓര്‍ക്കണ്ടാതല്ലേ.. "

"അതൊക്കെ ഇപ്പൊ പറഞ്ഞിട്ടെന്താ കാര്യം .. സാര്‍ ഇപ്പൊ വലിയ സൂപ്പര്‍ സംവിധായകന്‍ ... ഇക്കയാണേ കടം കൊണ്ട് നിന്ന് തിരിയാന്‍ പറ്റാത്ത സ്ഥിതിയിലും .. ഇതൊക്കെ ഇക്കാടെ കൈയ്യിലിരുപോണ്ടാല്ലെന്നു സാര്‍ പറഞ്ഞാ എന്താ തെറ്റ് ..  സാറിനിപ്പോള്‍ നിന്ന് തിരിയാന്‍ പറ്റാത്ത പോലെ പണിയാ.. അതിനെടെക്കെ സൌജന്യം എന്നൊക്കെ പറഞ്ഞാ എന്ത് ചെയ്യും... ഇക്കാ തന്നെ പറയു .. ഇക്ക ഒരു കാര്യം ചെയ്യ്, ഇന്ന് പോ മറ്റന്നാ വാ.. അന്ന് പാക് അപ്പാ.. അപ്പോഴേക്കും ഞാന്‍ പറഞ്ഞു വെക്കാം..ഇപ്പൊ ഇക്കയെ കണ്ടാ സാറിന്റെ ഉള്ള മൂടും പൂവും .. പിന്നെ ഞാങ്ങക്കിട്ടാ ..."

തിരിഞ്ഞു നടക്കുമ്പോള്‍ അയാളുടെ മുഖത്ത് ഇചാഭംഗം ..

"ആളെ മനസ്സിലായോ .. പഴയ പുലിയാ.. എന്ത് ചെയ്യാനാ രണ്ടു പടം പൊട്ടി. ഇപ്പൊ തല പോക്കാന്‍ പറ്റാത്ത കടവും. ഇപ്പൊ കുറച്ചു നാളായി പഴയ കാര്യവും പറഞ്ഞു സാറിന്റെ പിറകെയാ.. ഓസില്‍ ഒരു പടം ചെയ്തു കൊടക്കാന്‍. സാറിന്റെ പേര് പറഞ്ഞാലല്ലാതെ കാല്‍ കാശ് മാര്‍കെറ്റില്‍ നിന്ന് കിട്ടില്ല .. അതാ സ്ഥിതി. വീണു പോയില്ലേ. സാറിനെ ഉമ്മയെക്കൊണ്ടോക്കെ കൊറേ വിളിപ്പിച്ചു .. സാര്‍ ആരാ മോന്‍. ഇപ്പൊ ഫോണും എടുക്കതായി ..ഈ നെലക്ക് പോയാ.. അങ്ങേര്‍ക്കു താമസിയാതെ ഈ വെള്ളച്ചാട്ടത്തില്‍ ചാടുകയെ നിവര്‍ത്തി ഉള്ളൂ. ഒരു കണക്കിന് നോക്കിയാ പാപമാ ചേട്ടാ ഞാന്‍ ചെയ്യുന്നത്.. ഇന്ന് തന്നെ ഷൂട്ടിംഗ് കഴിഞ്ഞു പാക് അപ്പാ .. മറ്റന്നാള്‍ അങ്ങേരു വന്നാല്‍ പോടീ പോലും ഇവിടെ കാണില്ല .. പക്ഷെ എന്ത് ചെയ്യാന്‍.. ഇങ്ങേരെ ഇവിടെ കണ്ടാല്‍ സാര്‍ ഇങ്ങോട്ട് വരില്ല .. പിന്നെ ഒക്കെ ചുറ്റികളിയാവും .. " 

വേച്ചു വേച്ചു പോവുന്ന സലിമിനെ ആള്‍ക്കൂട്ടം വിഴുങ്ങി ..

"രാജീവേ ഞാന്‍ എന്തെങ്കിലും ഒന്ന് കഴിച്ചിട്ട് വരാം.. അപ്പോഴേക്കും സാര്‍ എത്തുമായിരിക്കും.

"ചേട്ടനെന്തിനാ വെളിയില്‍ പോയി കഴിക്കുന്നെ. നമ്മുടെ ചോറായിക്കാണും... "

 രാജീവിന്റെ സ്നേഹം കൂടി വരികയാ..

 "ബാലേട്ടാ.. ഒരാള്‍ കൂടിയുണ്ട് .. സ്പെഷ്യല്‍"  മെസ്സ് ടേബിളിനു മുന്‍പിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ രാജീവ്‌ ഉറക്കെ വിളിച്ചു പറഞ്ഞു. 


പ്ലേറ്റില്‍ പകര്‍ന്നു വെച്ചിരിക്കുന്നു ചൂട് ചോറും കറികളും ..

" ഇതാണോ ആള്... ഇത് നാമ്മടെ ആളല്ലേ. ചെട്ടനിങ്ങോട്ടിരിക്ക്... ഇന്ന് പാക് അപ്പ്‌ ആയതു കൊണ്ട് ചിക്കനും മീനും ഉണ്ട് .."

 ബാലേട്ടന്റെ സൌഹൃദം. മീനചൂടില്‍ ചൂടുള്ള ഭക്ഷണം..ഇതാദ്യമായല്ല ബാലേട്ടന്റെ ലൊക്കേഷന്‍ മെസ്സില്‍ .. എട്ടു പത്തു കൊല്ലം മുമ്പ് രാജീവിനെ പോലെ ബാലേട്ടനും ഫോട്ടോയും ബയോഡാട്ടയുമായി വന്ന സംഭവം ഓര്‍ത്തപ്പോള്‍ ഒരു ചെറിയ ഒരു തമാശ തോന്നി ... ഇനിയൊരു നാളില്‍ മറ്റൊരു മെസ്സ് ടേബിളിനു പിന്നില്‍  തലേക്കെട്ടുമായി രാജീവും.

രാജീവിന്റെ മൊബൈല്‍ ചിലച്ചു .. ഇരുന്നിടത്ത് നിന്നെനീട്ടു കൊണ്ടാണ് ഫോണ്‍ എടുത്തത്‌ തന്നെ

 'സാര്‍ ... പോയി സാര്‍ .. വന്നു സാര്‍... ചെയ്തു സാര്‍ ... ഇല്ല സാര്‍ ... സോറി സാര്‍... ഇപ്പൊ വിളിക്കാം സാര്‍..." ഫോണ്‍ മടക്കിയപ്പോഴാണ്  അടക്കി പിടിച്ച ശ്വാസം തന്നെ വിട്ടത്.

" സാര്‍ അവിടുന്ന് ഇറങ്ങി ... ഇപ്പോള്‍ തന്നെ ചേട്ടനോട് കൂടി ഇരിക്കാം ന്നാ പറഞ്ഞത് ..."

കൈ കഴുകി തുടച്ചു വെപ്രാളത്തില്‍ ഓടുന്നു രാജീവിന്റെ പിറകെ തന്നെ വെച്ചു പിടിച്ചു ... അപ്പോഴേക്കും കാര്‍ വന്നു നിന്ന് പുറത്തിറങ്ങിയ കൂളിംഗ് ഗ്ലാസും ഫാബ് ഇന്ത്യ കുര്‍ത്തയും .. പത്തു പതിനഞ്ചു കൊല്ലമായി യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്ന രൂപം.  നന്നായി കോതി വെച്ച  നീളന്‍ മുടിയില്‍ നരയുടെ ചെറിയ ലാഞ്ചന മാത്രം.. ആര് വര്ഷം കൊണ്ട് പതിനാലു ഹിറ്റുകള്‍..  സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ആവശ്യം പോലെ... നല്ല കാലം ..

"വിഷു പതിപ്പല്ലേ .." കണ്ട പാടെ ചോദ്യം "ഒരു മിനിട്ടേ... രാജീവ്‌ .. എല്ലാം ഓക്കേയല്ലേ? "

"സാര്‍ ഷോട്ട് റെഡിയാ  ... വിശ്വനാഥന്‍ സാര്‍ വെള്ളത്തിലേക്ക്‌ ചാടുന്ന സീനല്ലേ ആദ്യം."

"ഓ ഞാനത് പറയാന്‍ മറന്നു ...സീക്വേന്സില്‍ ഒരു ചെറിയ മാറ്റം ... വിശ്വനാഥന്‍ ചാടുന്ന സീന്‍ അടുത്തത്.. ഇപ്പൊ ആദ്യം നമുക്ക് ആ കുട്ടീടെ ഷോട്ട് എടുക്കണം. ബാബു എന്നെ വന്നു കണ്ടിരുന്നു.  അയാള്‍ക്ക് കുട്ടിയെ ഒരു തമിഴ് സിനിമ തീര്‍ക്കാന്‍ കൊണ്ട് പോവണം എന്ന് പറഞ്ഞ.. മറ്റേ ഷോട്ട് പിന്നെ എടുക്കാം വിശ്വനാഥന്‍ അവിടെ നിക്കട്ടെ .. അയാളോട് പറഞ്ഞാ മതി.. ആ രാജുവിനോടും  പറഞ്ഞേക്ക് ..അയാള്‍ ആംഗിള്‍ ശരി ആക്കട്ടെ  ...  പെട്ടന്നാവട്ടെ .. ഉം വേഗം.. quick quick ."

രാജീവിന്റെ കാലുകള്‍ക്ക് വീണ്ടും ചിറകുകള്‍ മുളച്ചു ..."ആ മാത്യു, നമുക്ക് അങ്ങോട്ടിരിക്കാം." തണലില്‍ ഒരുക്കിയ മറ്റൊരു കനോപ്പിക്ക് കീഴിലേക്ക് നടക്കുമ്പോള്‍ കുറച്ചപ്പുറത്ത്‌ വിശ്വനാഥന്റെ മുമ്പില്‍ തല ചൊരിഞ്ഞു നില്‍ക്കുന്ന രാജീവ്‌.. താരത്തിന്റെ സ്വതവേ ചുവന്ന മുഖം വീണ്ടും തുടുത്ത പോലെ ... തിടുക്കത്തില്‍ എഴുന്നേറ്റു  കാരവനെ ലകഷ്യമാക്കി പോകുന്നത് കണ്ടു ... പിന്നാലെ രാജീവും ... വീണ്ടും ഒരു നൂറു സാറേ സാറേ വിളിയുമായി..

"നമുക്ക് തുടങ്ങാം മാത്യു ... വിഷു പതിപ്പല്ലേ .. അപ്പോള്‍ എന്റെ ചെറുപ്പക്കാലത്തെ വിഷു സ്മരണകള്‍ വെച്ചു തുടങ്ങാം.. ഒരു യാഥാസ്ഥിതിക ചുറ്റുപാടില്‍ നിന്നും വന്ന ഞാന്‍ എല്ലാ മതാഘോഷങ്ങളും ആഘോഷിക്കാറുണ്ട് .. തികച്ചും സെകുലര്‍ ആയി... ആ ആങ്കിളില്‍ ഒന്ന് രണ്ടു പാരാ എഴുതാം അല്ലെ.. ഒരു പാട് അംഗങ്ങളുള്ള ഒരു വീടാണ് എന്റേത്, തികച്ചും സാധാരണക്കാരായ... പ്രൊഫൈല്‍ നിങ്ങള്ക്ക് ഞാന്‍ തരേണ്ടല്ലോ അല്ലെ.. പിന്നെ ഒരു ബില്‍ഡ് അപ്പ്‌ ആയി, കഴിഞ്ഞ കാലം ഒന്നും മറക്കാത്ത .. വേരുകള്‍ മറക്കാത്ത, എന്നൊക്കെ ഒന്ന് സ്‌ട്രെസ് കൊടുക്കാന്‍ നോക്കിയേക്കു."

 " ഓ  നോക്കാം.. അതിനെന്താ,  അത് നന്നാവും.." തലയാട്ടിക്കൊണ്ട് തന്നെ പറഞ്ഞു.

" അത് കഴിഞ്ഞാല്‍ സിനിമ ഒരു സംവിധായകന്റെ കലയാണ്‌ എന്ന ആങ്കിളില്‍ ഒന്ന് പോലിപ്പിചെക്ക്.. പക്ഷെ സൂപ്പര്‍ സ്ടാരുകല്‍ക്കെതിര് വരുന്ന ഒന്നും എഴുതി പിടിപ്പിചെക്കല്ല്.. നാളെയും ഡേറ്റ് ചോദിച്ചു ചെല്ലെണ്ടാതാണ്.. അവര് തമ്മിലുള്ള എന്റെ നല്ല ബന്ധത്തെ പറ്റി ഒന്ന് രണ്ടു വരി കുറിക്കാന്‍ മറക്കണ്ട."


"അത് കഴിഞ്ഞാല്‍ പിന്നെ ഈ സിനിമയുടെ തീം അതിനെ പറ്റി.. ഈ കഥയില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന നഷ്ടപ്പെട്ടു പോവുന്ന ബാല്യത്തെ പറ്റി.  ഒരു മാനവികതയുടെ പെര്സ്പെക്ടീവില്‍ ... ഈ കഥയില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കില്‍ പെട്ട് ബാല്യം നഷ്ടപ്പെട്ട് പോകുന്ന ഒരു കൊച്ചു കുട്ടിയുടെ ആത്മ നൊമ്പരങ്ങള്‍ ആണ് ... പ്രതിപാദിക്കുന്നത്.. മാത്യു ഇതിലെ കുട്ടിയെ കണ്ടിട്ടുണ്ടോ .. amazing  ടാലെന്റ്റ്‌ .. നമ്മുടെ ബേബി ചാന്ദിനി ഉണ്ടായിരുന്നില്ലേ അതിന്റെ അനിയത്തിയാ... നാല് വയസ്സേ ആയിട്ടുള്ളൂ ... എന്നാലും എന്താ അഭിനയം ...  ആ പിന്നെ ടൈറ്റില്‍ .. അതും എനിക്ക് ഒരു സജ്ജെഷന്‍ ഉണ്ട് - മാനവികതയുടെ കലാകാരന്‍ - എങ്ങനെ കൊള്ളാമോ?."

ഇത്തവണ ഒരു തലയാട്ടില്‍ ഒതുക്കി. അതിനിടക്ക് വീണ്ടും രാജീവ്.

"ഒരു സെകണ്ടേ ...എന്താ രാജീവ്.. എല്ലാം ഓകെയല്ലേ"

 "വിശ്വനാഥന്‍ സാര്‍ ചൂടായാ പോയത്..  രാവിലെ പത്തു മണി മുതല്‍  ഇരിക്കുന്നതാ... "

"അവനോടു പോയി പണി നോക്കാന്‍ പറയു... അവന്‍ സൂപ്പര്‍ സ്റാര്‍ ആയിട്ട് അവന്റെ സൌകര്യത്തിനു എടുക്കാം .. കഴിഞ്ഞ രണ്ടു പടം പച്ച തൊട്ടിട്ടില്ല  എന്ന് ഇനി കാണുമ്പോ ഓര്‍മിപ്പിച്ചാല്‍ മതി .. പിന്നെ .."

രാജീവ് വീണ്ടും തല ചൊരിഞ്ഞു കൈയ്യിലെ ക്ലിപ്പ് ബോര്‍ഡില്‍ നോക്കി.

"ഇനിയെന്താ പ്രശ്നം.. അയാള്‍ ഷോട്ട് ആവുമ്പോഴേക്കും  വന്നോളും..."

"അടുത്ത സീന്‍.. സാര്‍.. ആ കുട്ടിയെ വെള്ളച്ചാട്ടത്തില്‍ ... അത് വെള്ളം കണ്ടതെ ഒരേ കരച്ചിലാ .. പിന്നെ എങ്ങിനെ നടുവിലേക്ക് ... "

 "രാജീവ്, തന്നോട് പറഞ്ഞ കാര്യം ചെയ്‌താല്‍  മതി .. ഭാരിച്ച കാര്യം ആലോചിക്കേണ്ട ... അതിന്റെ തന്തക്കു ഒരു കുഴപ്പവുമില്ല .. പിന്നെ തനിക്കെന്താ പ്രശ്നം .. അത് കുറച്ചു നന്നായി കരയണം .. എന്നാലെ ആ സീനിനു ഒരു സ്വാഭാവികത കിട്ടൂ ...ഒന്നും രണ്ടുമല്ല രൂപ അഞ്ചു ലക്ഷ്മാ ആ തന്ത കഴുവേറി എണ്ണി വാങ്ങിക്കുന്നത്. ആ വിശ്വനാഥന് പോലും അത്ര കൊടുക്കുന്നില്ല .. അരയിലെ കെട്ടുന്ന ആ കയറോന്നു  സൂക്ഷിച്ചാല്‍ മതി. വെള്ളച്ചാട്ടത്തിന്റെ നടുവില്‍ തന്നെ കുട്ടിയെ കെട്ടണം .. ഇപ്പൊ പ്രേക്ഷകന് ഒരു വിധം തൃക്കോക്കെ മനസ്സിലാവും ... നല്ല സ്വാഭാവികത വേണം. പിന്നെ കയറു ഫ്രേമില്‍ വരാതെ കമ്പോസ് ചെയ്യാന്‍ പറയണം.  അത് കൊണ്ട് നിക്കുന്നവര്‍ ഒക്കെ കുറച്ചകലെ നിക്കാന്‍ പറഞ്ഞാല്‍ മതി... പിന്നെന്താ ലാസ്റ്റ് ഷോട്ട് അല്ലെ കുട്ടിയെ വെച്ച്.. ഹ ഹ .. ഇനി ഒരു അപകടം വന്നാലെന്താ... കയറു പിടിച്ചു തനിക്കു നിക്കാന്‍ പേടി ഉണ്ടെങ്ങി ആ സ്ടണ്ട് മാസ്റെരോട്  പറഞ്ഞാല്‍ മതി അയാള്‍ കയറു പിടിക്കുന്ന കാര്യം നോക്കിക്കോളും... ആ ഇനി എന്താ തല ചൊരിഞ്ഞു നിക്കണേ .. വേഗം പോയി ഷോട്ട് റെഡി ആക്കെടോ ...ആ വേഗം "

 "ആ നമ്മളെവിടെയാ പറഞ്ഞു നിര്‍ത്തിയത് .. ആ ടൈറ്റില്‍ .. മാനവികതയുടെ കലാകാരന്‍... കറക്ടല്ലേ "

വ്യാഴാഴ്‌ച, സെപ്റ്റംബർ 08, 2011

ഈ ശവത്തിനു ഈ കൂദാശ മതി

ഒരു റിവ്യൂ എഴുത്തുകാരന്‍ എഴുതുന്ന റിവ്യൂകളെ പറ്റി തലങ്ങും വിലങ്ങും റിവ്യൂകള്‍ എഴുതപെടുക... ചര്‍ച്ച ചെയ്യപ്പെടുക ... അവോക്കാര്‍ ശരിക്കും ഒരു സംഭവം തന്നെ എന്നത് സമ്മതിക്കാതെ വയ്യ. എത്ര സസൂക്ഷ്മമായാണ് അദ്ദേഹം ഒരു സിനിമയെ കാണുന്നത് എന്ന് ഞാന്‍ ആലോചിച്ചു കുറച്ചു നാള്‍ വണ്‍ടര്‍ അടിച്ചിട്ടുണ്ട്. ഈയ്യടുത്ത കാലത്ത് ചില ജനപ്രിയ സിനിമകളെ അദ്ദേഹം കൊല വിളിച്ചു നടത്തി എഴുതിയ സാമാന്യം സുദീര്‍ഘമായ കുറിപ്പുകള്‍ വായിക്കുകയും അതിനു കീഴെ ഹാലിളകി എഴുതപ്പെട്ട കുറെയേറെ വിമര്‍ശനങ്ങളും കുറച്ചു അഭിനന്ദനങ്ങളും വായിക്കുകയും ചെയ്തപ്പോള്‍ ആ അമ്പരപ്പ് മാറ്റി.

അങ്ങേരുടെ ട്രേഡ് രഹസ്യം അങ്ങനെ മലച്ചു തുറന്നു കിടക്കയല്ലേ... അദ്ദേഹം provocation എന്ന പലകുറി ഉപയോഗിച്ച് തഴക്കം ചെന്ന ആ ആയുധം തന്നെ എടുത്തു തലങ്ങും വിലങ്ങും ഉപയോഗിക്കുന്നു. സംഗതി സിമ്പിള്‍. തന്റെ വാദങ്ങള്‍ക്ക് പിന്താങ്ങായി തന്റെ സ്ഥിരം വാദമുഖങ്ങള്‍ എടുത്തു നിരത്തി ആരും ചിന്തിക്കുക പോലും ചെയ്യാന്‍ ഇടയില്ലാത്ത  വിചിത്രങ്ങളായ ചില ആംഗിളുകള്‍ വഴി selective ആയി ചില പൊയന്റുകള്‍ വളച്ചൊടിച്ചു കൊണ്ടുവരുക എന്ന മേമ്പോടിയും. പക്ഷെ ഈ കര്‍മം അദ്ദേഹം വളരെ സമര്‍ത്ഥമായും ബുദ്ധിപരമായും നിര്‍വഹിക്കുന്നു എന്ന് മാത്രം ...

ഇന്നത്തെ കാലത്ത് എത്ര കണ്ട് കൊറിയന്‍ സിനിമകളെയും ഹോളിവൂഡ്‌ സിനിമകളെയും അടിച്ചു മാറ്റിയാലും, ഈ ശവത്തിനു ഈ കൂദാശ മതി എന്ന രീതിയില്‍ ഉള്ള ഇവിടത്തെ സാമൂഹ്യ വ്യവസ്ഥയില്‍  കാലുറപ്പിച്ചു ചവുട്ടി നില്‍ക്കാന്‍ കഴിയാത്ത സിനിമയ്ക്കു പച്ച തൊടാന്‍ പറ്റില്ല എന്ന് മനസ്സിലാക്കാന്‍ അവോക്കാരുടെ അടാര്‍ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല... അത് കൊണ്ട് രാഷ്ട്രീയ പരമായും ലിംഗ പരമായും ജാതീയമായും ഇവിടെ നിലനില്‍ക്കുന്ന അസമത്വങ്ങള്‍, കൊള്ളരുതായ്മകള്‍, അപചയങ്ങള്‍ എന്നിവ സമൂലം ചേര്‍ക്കാതെ ഒരു ചിത്രവും ഇക്കാലത്ത് തലയില്‍ ആള്‍ താമസമുള്ള ഒരു സംവിധായകനും തയ്യാറാക്കില്ല. കാശ് മുടക്കിയാണ് പടം പിടിക്കുന്നത്‌ എന്ന സിമ്പിള്‍ കച്ചവട തത്വം തന്നെ കാരണം...

അത് കൊണ്ട് അവോക്കരിനു ഇഷ്ടം പോലെ ചോരയും വിഷവും ചികഞ്ഞു പിടിക്കാനും എന്താ ബുദ്ധിമുട്ട് .. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പടം തന്നെ ഏറ്റവും കാഫലം ഉള്ള മരം. സിനിമ എന്നത് ഒരു കലാരൂപം എന്നൊക്കെ പറയാനും എഴുതാനും കൊള്ളാം .. പക്ഷെ കോടികള്‍ എറിഞ്ഞുള്ള ഈ കളിയില്‍ കളസം കീറാതെ നോക്കേണ്ടത് പടം പടച്ചു വിടുന്നവന്റെ ബാധ്യതയാണ് .. അത് കൊണ്ട് ഇവിടെ ഇങ്ങനെ തന്നെ നടക്കും. എല്ലാ കാലത്തും..

ഒരു കാര്യത്തിനു എപ്പോഴും രണ്ടു വ്യൂ പൊയന്റുകള്‍ ഉണ്ടാവും. ഉദാഹരണത്തിന് ഒരു നായക കഥാപാത്രത്തെ സങ്കല്‍പ്പിക്കുക. ആ കഥാപാത്രത്തെ വളരെ സദ്ഗുണ സമ്പന്നന്‍ ആയി അവതരിപ്പിച്ചാല്‍, അത്തരം ആളുകളെ സമൂഹത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല എന്ന് വാദിക്കാം. അതല്ല സമൂഹത്തിന്റെ പരിച്ച്ചേധം പോലെ പാളിച്ചകളും കുറവുകളും ഉള്ള സാധാരണ മനുഷ്യനായി ചിത്രീകരിച്ചാലോ?- idealism  ത്തിന്റെ പേരും പറഞ്ഞു പള്ള്  പറയാം. രണ്ടായാലും കിട്ടും താങ്ങാനും തല്ലാനും ആളെ...

പിന്നെ Hypocrite ആയ മലയാളിയെ പരിഹസിക്കുന്ന പരിഹസിക്കുന്ന ഈ ബുദ്ധിരാക്ഷസന്റെ ഹിപ്പോക്രസി മനസ്സിലാക്കാന്‍ ഒരു റോക്കെറ്റ്‌ സൈന്സിന്റെ സഹായം വേണ്ട ... ട്രാഫിക്‌ എന്ന സിനിമയെ വിമര്‍ശിച്ചു അദ്ദേഹം എഴുതിയ കുറിപ്പില്‍ അദ്ദേഹം എഴുതിയ ചില പൊയന്റുകള്‍ നോക്കാം ... റെയ്ഹാന്‍ എന്ന കഥാപാത്രത്തെ പറ്റി എഴുതുമ്പോള്‍ അയാള്‍ ഒരു intellectual പോച്ച അടിക്കുന്ന ആളായിട്ടും ഒരു സിനിമ നടനെ ഇന്റര്‍വ്യൂ ചെയ്യുന്ന പരിപാടി (തരംതാണ എന്ന് വിവക്ഷ) ലഭിച്ചപ്പോള്‍ ത്രില്ലടിക്കുന്നതിനെ പരിഹസിക്കുന്ന അദ്ദേഹം ... ബുദ്ധിജീവി നടിക്കുന്ന താനും ഇതേ തരം
താണ താരങ്ങള്‍ പടച്ചു വിടുന്ന സിനിമകളെ ബുദ്ധിമുട്ടി തെറി എഴുതി പിടിപ്പിച്ചു ത്രില്ലടിക്കുന്നവനാണല്ലോ എന്ന് സൌകര്യ പൂര്‍വ്വം വിസ്മരിക്കുന്നു... റെയ്ഹാന്‍ എന്ന കഥാപാത്രത്തെ  പിച്ചി പറിച്ചു പതിര് മാറ്റി ചലച്ചിത്രകാരന്മാരുടെ ഇസ്ലാം വിരുദ്ധതയുടെ വിരല്‍പാടുകള്‍ ചികയുന്ന സമയത്ത്, അയാളുടെ കുടുംബത്തെ സൃഷ്ടിച്ചപ്പോള്‍, ചലച്ചിത്രത്തിന്റെ ശില്‍പികള്‍ ഇതുവരെയുള്ള മുന്‍കാല തഴക്കങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി, മുന്‍വിധികളോടെ പടച്ചു വിടപെട്ടിട്ടുള്ള മുസ്ലിം കഥാപാത്രങ്ങളുടെ വാര്‍പ്പ് മാതൃകകളെ എല്ലാം ഉടച്ചു വാര്‍ത്തു കൊണ്ട്, സത്യസന്ധമായി നിര്‍മിച്ചിരിക്കുന്നു എന്ന സത്യം സൌകര്യപൂര്‍വ്വം തമസ്കരിക്കുന്നു.

ഈ രേയ്ഹാനെന്തു കൊണ്ട് കൃഷ്ണകുമാറോ തോമാസുകുട്ടിയോ ആവുന്നില്ല എന്ന് രോഷാകുലനാവുന്ന അവ്വോക്കര്‍, മറ്റൊരിടത്ത് സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറിന്റെ വിമര്‍ശനം നടത്തുമ്പോള്‍ "ആനക്കള്ളനാവുന്നത് അയ്യപ്പനും കുയ്യപ്പനും അല്ലാതെ എന്തുകൊണ്ട് മമ്മാലിയോ കുമ്മാലിയോ ആവാത്തതെന്തേ"  ഒരു ശങ്കയും പ്രകടിപ്പിക്കുന്നില്ല.. റെഹ്മാന്‍ അവതരിച്ച കഥാപാത്രം ഹിന്ദു നാമധാരി ആയപ്പോള്‍ സൌകര്യപൂര്‍വ്വം  അണിയറക്കാരെ വിമര്‍ശിക്കാന്‍ അവിടെ  മമ്മൂട്ടിയുടെ രൂപ സാദ്രിശ്യം ആരോപിച്ചു മുസ്ലിം വിരോധതിനുള്ള വഴി മരുന്നാണ് അദ്ദേഹത്തിന് കിട്ടിയത്. അത് കൊണ്ട് എങ്ങനെ ഉണ്ടാക്കിയാലും, അതൊക്കെ തന്റെ സൗകര്യം പോലെ വളചോടിക്കാനുള്ള മാര്‍ഗം അദ്ദേഹം ഒരുക്കി വെച്ചിരിക്കും

താന്‍ സിനിമകളില്‍ കണ്ടെത്തുന്ന പോലെ അദ്ധേഹത്തിന്റെ കുറിപ്പിലും തിരിച്ചടിക്കാന്‍ പറ്റുന്ന ഒട്ടനവധി സംഗതികള്‍ വാരി വിതറിയിട്ടുള്ളതായി കണാം. അതെല്ലാം സ്ഥിരമായി ഒരു കൂട്ടം ആളുകളെ പ്രകോപിപ്പിക്കാനും അവരുടെ പ്രതികരണം പിടിച്ചെടുക്കാനും മനപ്പൂര്‍വം ഒരുക്കി വെക്കുന്നതാണ്.  വിമര്‍ശിക്കാന്‍ ഏറെ താല്പര്യമുള്ള മലയാളിക്ക് ഉന്നം വെക്കാന്‍ പാകത്തിന് നല്ല മൂത്ത് പഴുത്തു കിടക്കുന്ന താഴെ കൊമ്പിലെ പഴങ്ങള്‍...

അദ്ധേഹത്തിന്റെ സിനിമ സങ്കല്പത്തിന്റെ ഔന്നത്യം അര്‍ജുനന്‍ സാക്ഷിക്കും സാഗര്‍ ഏലിയാസ് ജാക്കിക്കുമൊക്കെ ഓശാന പാടി എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായി. ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റു തീര്‍ക്കേണ്ട കച്ചവടക്കാരനെ പോലെ, കീ ബോര്‍ഡ്‌ പ്രസവിച്ച ഓരോ വരിയും പരമാവധി വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുക്ക എന്നത് ഓരോ എഴുത്ത് കൂലിക്കാരന്റെയും ആവശ്യകതയാണ് ... അവിടെ ഇത് എന്റെ ആത്മാവിഷ്കാരമാണ് അത് ആര് വായിചില്ലെന്ന്കിലും എനിക്ക് പുല്ലാണ് എന്ന് കരുതുന്നവര്‍ ഉണ്ടാവാം, പക്ഷെ ബഹു ഭൂരിപക്ഷത്തിനും അത് കൂടുതല്‍ കൂടുതല്‍ ആളുകള്‍ വായിക്കണം (നാഴികക്ക് നാല്‍പതു വട്ടം മനോരമയെ വിമര്‍ശിക്കുന്ന റെഗുലര്‍ ബുജികളടക്കം) എന്ന ഒരൊറ്റ ഉദ്ദേശ്യം കൊണ്ടാണ് പടച്ചു വിടുന്നത്.... അത് കൊണ്ട് മറ്റുള്ള അവ്വോക്കര്മാര്‍ ഉണ്ടാവുന്നതുവരെ ഇയ്യാളും മറ്റൊരു സന്തോഷ് പണ്ഡിറ്റ്‌ വരുന്നത് വരെ അയാളും കഞ്ഞി കുടിച്ചു കഴിയും... അതിനു മുമ്പ് ആരെങ്ങിലും കയ്യോ കാലോ തല്ലി ഒടിച്ചു കളയാതിരുന്നെങ്കില്‍...

ചൊവ്വാഴ്ച, നവംബർ 21, 2006

തിങ്കളാഴ്‌ച, നവംബർ 20, 2006

ഓറ്മ്മകള്‍ ഉണ്‍ടായിരിക്കണം

ഓറ്മ്മകള്‍ ഉണ്‍ടായിരിക്കണമെന്നു ഞ്ഞാന്‍ ഓറ്ക്കാനിതെന്തെ മറന്നുപൊയി
ഓറ്ക്കുവാനേറെയില്ലെന്നാകിലും എന്റെ മറവിയുടേ താഴുകള്‍ക്കെന്തു ബലം