movie എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
movie എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഓഗസ്റ്റ് 24, 2014

നല്ല സിനിമയുടെ മുന്നറിയിപ്പുകൾ



എന്റെ ആസ്വാദനസീമകൾക്കുള്ളിൽ നിന്നും പറയുകയാണെങ്കിൽ നല്ല സിനിമകൾ രണ്ടു തരത്തിലുണ്ട്. ആദ്യത്തേത് രണ്ടു രണ്ടര മണിക്കൂർ ദൈനംദീന ജീവിതത്തിലെ പിരിമുറുക്കങ്ങൾ ഒക്കെ വിസ്മരിച്ച് മാനസികോല്ലാസം പകർന്നു തരുന്ന വിനോദ ചിത്രങ്ങൾ.  ഞാൻ ഒരിക്കലും അവയുടെ കാമ്പും കഴമ്പും രാഷ്ട്രീയവും ഒന്നും തേടിപ്പോവാറില്ല. കൊട്ടകയിൽ തന്നെ കണ്ടു നുണഞ്ഞു അവിടെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്.  


എന്നാൽ രണ്ടാമത്തെ തരം അങ്ങിനെയല്ല. അവ അനുഭവങ്ങളാണ്, സ്ക്രീനിലെ വെളിച്ചം അണഞ്ഞിട്ടും  നമ്മുടെ കൂടെപ്പോരുന്ന അനുഭവങ്ങൾ. ഉള്ളിലെവിടെയോ മുള പൊട്ടി, മെല്ലെ വളരുന്ന അനുഭവങ്ങൾ. അവയിലൊന്നാണ് വർഷങ്ങൾക്ക്ശേഷം സംവിധാനം എന്ന ശീർഷകത്തിന് കീഴെ വേണു എന്ന പേരുമായി വന്ന മുന്നറിയിപ്പ് ... 

തടവ്‌ എന്ന് പറയുമ്പോൾ ഇരുമ്പഴിക്ക് പിറകിൽ ചിലവഴിക്കുന്നത് കൂടാതെ മനസ്സിന് ചുറ്റും വരച്ച ചതുരത്തിലും ഒതുങ്ങിക്കൂടുന്നത് കൂടിയാണ് എന്ന് പറയുന്നതാണ് രാഘവന്റെ ജീവിതം. തനിക്ക് സ്വന്തം കരിയറിലുണ്ടാവുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ട്‌ സ്വയം വരച്ച ആ ചതുരക്കളത്തിൽ നിന്നും രാഘവനെ പ്രകോപിച്ച് പുറത്തെത്തിക്കാനുള്ള അഞ്ജലിയുടെ ശ്രമങ്ങളിലൂടെ പറയുന്നതാണ് മുന്നറിയിപ്പ്.  തനിക്ക് എന്തെങ്കിലും സമൂഹത്തോട് പറയാനുള്ളപ്പോൾ മാത്രമാണ് പ്രതിഭാധനരായ കലാകാരന്മാർ കാമ്പുള്ള സൃഷ്ടികൾ നടത്തുന്നത്. അത് കാണുന്ന പ്രേക്ഷകന് അതനുഭവിക്കാൻ സാധിക്കും.  അത് അടിവര ഇട്ടു പറഞ്ഞു കൊണ്ടാണ് ഇത്ര വലിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മുടെ മുന്നിലീ സിനിമ എത്തുന്നത് 

സിനിമ ദൃശ്യഭാഷയുടെ കലയാണ്‌ എന്നൊക്കെ കൃതഹസ്തർ പറയാറുണ്ട്‌.  പ്രേക്ഷകരെ  പിടിച്ചിരുത്തുന്ന കാഴ്ച്ചകളിലൂടെയാണ് നല്ല സിനിമകൾ ആസ്വാദനാനുഭവം ആവേണ്ടത് എന്ന ധാരണയെ അവലംബിച്ചായിരക്കണം അങ്ങിനെ പറഞ്ഞ്‌ വന്നിരുന്നത്. അവിടെ സംഭാഷണം എന്നാൽ കാഴ്ച്ചകൾക്കിടയിൽ പൂരിപ്പിക്കാൻ ഉപയോഗിക്കുന്ന വരികൾ മാത്രമായി ചുരുക്കപ്പെട്ടിരുന്നു. ഇവിടെ മുന്നറിയിപ്പിൽ കൃത്യമായി കുറിച്ചിട്ട സംഭാഷണങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലെക്ക് ഇറങ്ങി വരുന്ന  ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സംഭാഷണങ്ങൾ ഡോമിനെറ്റ് ചെയ്യുമ്പോഴും ഒട്ടും നാടകീയമായി മാറുന്നില്ല സിനിമ എന്നത് അത് എഴുതിയ ആളുടെ കഴിവ് ..  കാച്ചിക്കുറുക്കിയ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന സംഭാഷണങ്ങൾ ആണ് ഇതിന്റെ മർമ്മം.... അതും ജീവസ്സുറ്റ ദൃശ്യങ്ങൾ ഒരുക്കിയ പശ്ചാത്തലമുള്ള ഒരു ഛായാഗ്രാഹകൻ സംവിധാനം ചെയ്ത സിനിമയിൽ എന്നത് ഒരു കൗതുകം എന്നുകൂടി രേഖപ്പെടുത്തി വെച്ചു കൊണ്ട് തന്നെ പറയട്ടെ, നല്ല എഴുത്തുകാർക്ക് ഈ മാധ്യമത്തിൽ ഇനിയുമേറെ സാധ്യതകൾ ഉണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ മുന്നറിയിപ്പ് ... 

ആഖ്യാനത്തിൽ ഒറ്റ വാക്കിൽ പറഞ്ഞാൽ മിതത്വം പുലർത്തിയിരിക്കയാണ് സംവിധായകൻ.  പ്രമേയം ആവശ്യപ്പെടുന്ന റ്റ്രീറ്റ്മെന്റ് അണുവിട മാറാതെ കൃത്യമായി പകർന്ന് തന്ന സംവിധായകന്റെ ശൈലിക്ക് അദ്ദേഹത്തിന്റെ മനസ്സറിയുന്ന എഡിറ്ററുടെ സാന്നിധ്യം വ്യക്തമായി തന്നെ കാണാം. സൂക്ഷ്മമായി പശ്ചാത്തല സംഗീതം ഒരുക്കിയ ബിജി പാലും അദ്ദേഹത്തോട് ചേർന്ന് പോവുന്നുണ്ട്. 

എന്തൊക്കെ പറഞ്ഞാലും നായികാപ്രാധാന്യമുള്ള സിനിമ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മുന്നിൽ വരുന്ന വാർപ്പു മാതൃകകൾ ഉണ്ട്.  ഒരേ അച്ചിൽ വാർത്തെടുത്ത നിരുപമാ രാജീവുമാർ ആവും.. അല്ലെങ്കിൽ ചിലപ്പോഴൊക്കെ സുരേഷ് ഗോപിയ്ക്കെഴുതിയ കഥാപാത്രങ്ങൾക്ക്‌ സ്ക്രിപ്റ്റിൽ ലിംഗ മാറ്റം നടത്തി എടുക്കുന്ന എകമാന കട്ടൌട്ടുകൾ . അതുമല്ലെങ്കിൽ മിനി സ്ക്രീനിൽ നിന്നിറങ്ങിയ ഗ്ലിസറിൻ പുത്രിമാർ .. എന്നാൽ അവിടെയാണ് അഞ്ജലി അറയ്ക്കൽ നമ്മുടെ മുന്നിൽ വന്നു നില്ക്കുന്നത് . ഇത്രയ്ക്ക് സ്വാഭാവികമായ ആ പാത്രസൃഷ്ടിയെപറ്റി എന്താണ് വിശേഷിപ്പിക്കേണ്ടത് ..  അപർണാ ഗോപിനാഥ് അല്ലെങ്കിൽ വേറെ ആര് ഈ റോൾ ചെയ്യും എന്നുള്ള സംശയം അവശേഷിപ്പിക്കുന്ന രീതിയിലാണ് ആ അഭിനേത്രി അഞ്ജലിയിലേക്ക്  ഇറങ്ങി ചെന്നിരിക്കുന്നത് .. .. മാനസിക വ്യാപാരങ്ങളുടെ നിമ്നോന്നതങ്ങൾ പ്രതിഫലിക്കുന്ന നൈസർഗീകമായ ആ ഭാവപ്പകർച്ച അനായാസമായി തനിക്ക് ഇണങ്ങും എന്ന് അവർ തെളിയിച്ചിരിക്കുന്നു ...അത് കൂടാതെ പലഘട്ടങ്ങളിലായി വന്നും പോയുമിരുന്ന കൊച്ചു പ്രേമൻ മുതൽ രണ്‍ജി പണിക്കർ വരെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഡൈമെന്ഷനുകൾ നല്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. 

ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു എന്നൊക്കെ പറയുന്നത് കേട്ടിരുന്നെങ്കിലും ... ഇതിൽ മമ്മൂട്ടിയെ പ്രേക്ഷകർക്ക്‌ കാണാൻ കഴിയില്ല ... നമ്മൾ കാണുന്നത് രാഘവനെയാണ് .. ഓരോ വാക്കിലും നോക്കിലും ചലനത്തിലും അനുനിമിഷം നമ്മുടെ മുന്നിൽ ജീവിച്ച രാഘവനെ.  എത്ര സൂക്ഷമമായാണാ കഥാപാത്രമായി അദ്ദേഹം പരിണമിച്ചിരിക്കുന്നത്. 

എന്നാൽ  ഇതൊക്കെ കഴിഞ്ഞ് സിനിമ കണ്ടു തിരിച്ചിറങ്ങുമ്പോൾ തിയറ്ററിൽ അടുത്തു വരുന്ന രാജാധിരാജയുടെ പോസ്റർ കണ്ടപ്പോൾ ശരിക്കും അമർഷമാണ്‌ തോന്നിയത്. എന്തിനാ ഇത്രയും കഴിവുള്ള ഒരു കലാകാരൻ വർഷാവർഷം സൂകരപ്രസവം പോലെ പടച്ചു വിടുന്നത്. വേണു ഈ സിനിമ ചെയ്ത പോലെ വല്ലപ്പോഴുമൊക്കെ ഇത് പോലൊന്നുമായി വന്നു പോയാപ്പോരെ

ഞായറാഴ്‌ച, മേയ് 04, 2014

തെളിനീരിൽ നീന്തുന്ന കുതിര മീനുകൾ


ഇടവേള കൃത്യമായി പകുക്കുന്ന രണ്ടു ഭാഗങ്ങൾ.. രണ്ടു സിനിമകൾ പോലെ തോന്നുമ്പോഴും, പറയാം ഈ മീനുകൾ നമ്മെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോവും. നമുക്ക് ഇതുവരെ പരിചിതമല്ലാത്ത കാഴ്ചകളിലേക്ക്, ശബ്ദങ്ങളിലേക്ക്, ജീവിതങ്ങളിലേക്ക്....  ക്രാഫ്റ്റിൽ കൃതഹസ്തരായ സംവിധായകരെ അനുസ്മരിപ്പിക്കുന്ന അജിത്‌ പിള്ളയ്ക്ക്‌ ഒരു പക്ഷെ കൈ വിട്ടു പോയത് സ്ക്രിപ്റ്റിൽ ആണ് എന്ന് തോന്നുന്ന രീതിയിൽ ആണ് ചിത്രത്തിന്റെ ഘടന .. എന്നാൽ എക്കും പോക്കും ഏണും കോണും ഒക്കെയായി ഒരു ഒതുക്കമില്ലാതെ കിടക്കുന്ന തിരക്കഥയുടെ പരിമിതികൾ അതിസുന്ദരമായ ദൃശ്യഭാഷയിലൂടെ മറി കടക്കാൻ ശ്രമിച്ചതും അതിൽ ഒരു പരിധി വരെ വിജയം നേടിയതും അഭിനന്ദനാർഹം തന്നെയാണ് എന്ന് പറയണം.

തുടക്കം ആമേനിന്റെ തുടർച്ചയായി തോന്നലുണർത്തിയത് സ്വാഭാവികമാണ് എന്ന് കരുതാൻ വയ്യ. അഭിനന്ദും, പ്രശാന്ത് പിള്ളയും, സ്വാതി റെഡഡിയും ഒക്കെ ഇവിടെയും സാന്നിധ്യമാവുന്നത് ആമെനിന്റെ സ്വാധീനം അടയാളപ്പെടുത്തുന്നു. എന്നാൽ  നെടുമുടി വേണുവും മറ്റും ഒരു നിഴൽ പോലെ വന്നു മറയുന്ന ആ ഒരു തുടക്കം കടന്ന് പുരോഗമിക്കുമ്പോൾ അന്തരീക്ഷത്തിലും... ആഖ്യാനത്തിലും ഈ കുതിരമീനുകൾക്ക് അതിന്റെതായ തന്മയത്വവും നൈസർഗീക ഭാവങ്ങളും കൈവരുന്നുണ്ട്. ആസിഫ് അലി അവതരിപ്പിക്കുന്ന അലക്സിയുടെ പുരാവൃത്തവും അദ്ദേഹത്തെ കൂടാതെ സണ്ണി വെയിൻ കൂടി അടങ്ങുന്ന കാസ്റ്റും ഒക്കെ ഒരു ക്ലീഷേഡ് "ന്യൂ ജനറേഷൻ" ലേബൽ നമുക്ക് മുൻവിധിയായി നൽകുന്നുണ്ടെങ്കിലും, ഇത് ആ കമ്മട്ടത്തിൽ അടിച്ച  ആത്മാവില്ലാത്ത മറ്റൊരു കോലക്കാഴ്ച അല്ല പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബലമായി കുത്തി കയറ്റുന്ന "ട്വിസ്ടുകളെ" ഒഴിവാക്കി ചിരപരിചിതമാല്ലാത്ത ജീവിതങ്ങളും ഭാഷയും ബന്ധങ്ങളും പശ്ചാത്തലവും ഒക്കെ ഉപയോഗിക്കുന്നതിലൂടെ പ്രേക്ഷകന് പുതുമ സമ്മാനിക്കാൻ തന്നെയാണ് സൃഷ്ടാക്കളുടെ ശ്രമം. .



വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വരുന്ന തികച്ചും വിരുദ്ധമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും ജീവിത വീക്ഷണങ്ങളും ഉള്ള രണ്ടു കഥാപാത്രങ്ങളുടെ ജീവിതങ്ങൾ ഒരു ഘട്ടത്തിൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാവുന്ന ഒരു ഫ്രിക്ഷനും ... തുടർന്നുണ്ടാവുന്ന ബോണ്ടിങ്ങും ഒക്കെ കാലാകാലങ്ങളായി അനുവാചർക്ക് പരിചിതമായ ഒരു ടെമ്പ്ലേറ്റ് ആണ്. അതിലെക്കെത്തിക്കുന്ന അലക്സിയുടെ പുരാവൃത്തവും ജയിൽ വാസവുമൊക്കെ വെറുതെ നീട്ടി വലിച്ച പ്രതീതിയാണ് ഉണ്ടാക്കിയത്. എന്നാൽ അവിടെ നിന്നും ഐക്ബറലിയും ഈസയും തമ്മിലുള്ള "പ്രണയം" വിരിയുന്ന കാഴ്ചകളിൽ ചെന്നെത്തുമ്പോൾ വെണ്മണൽ മെല്ലെ ചുംബിച്ചകലുന്ന കുഞ്ഞലകൾ പോലെ വന്ന് മറഞ്ഞത് കണ്ടുമതിയായില്ല. ആഴക്കടലിലെ തിമിംഗല വേട്ടയും, ചിപ്പിയും പവിഴപ്പുറ്റുകളും വർണ്ണ മത്സ്യങ്ങളും ഒക്കെ മിഴിവ് പകരുന്ന സമുദ്രാന്തര ദൃശ്യങ്ങളും ഒക്കെ ഇത് വരെ കാണാത്ത ദൃശ്യവിസ്മയങ്ങൾ ആണ് മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത്.

അഭിനേതാക്കളിൽ ആസിഫലി തന്റെ പല മുൻകാല വേഷങ്ങളിൽ കണ്ട അതെ ആസിഫലിയെയും ... സണ്ണി വെയിൻ അന്നയും  റസ്സൂലിലും കണ്ട അതെ ആഷ്ലിയേയും  ... എന്തിന്, ജയിലർ മാത്തുക്കുട്ടി ആയി വരുന്ന ജോജു പോലും തന്റെ തന്റെ ഹോട്ടെൽ കാലിഫോർണിയായിൽ കണ്ട പോലീസ് കഥാപാത്രത്തെയും തങ്ങളുടെ പെർഫോമൻസ് കൊണ്ട് അനുസ്മരിപ്പിച്ചു എന്ന് പറയുന്നത് ഒരു പോരായ്മയാണ്. ജനനി അയ്യർക്കും, സ്വാതി റെഡഡിയ്ക്കും നയനഹാരിയായ സുന്ദര സാന്നിധ്യമാവുന്നതിൽ കവിഞ്ഞൊന്നും ഇവിടെ ചെയ്യാനുമില്ല. ദ്വീപിന്റെ വാമൊഴിയുടെ സൌന്ദര്യം  മലയാളിക്ക്‌ മുന്നിൽ മറ്റൊരു പുതുമയാവുമ്പോൾ, സംഗീതവും പലയിടങ്ങളിലും കുറച്ചൊക്കെ ലൌഡ് ആയാലും പ്രമേയത്തോട് ഇഴയടുപ്പത്തോടെ നിൽക്കുന്നു .. ഞാൻ കണ്ട തീയറ്ററിലെ പ്രോജെക്ഷനിലെ സാങ്കേതിക തകരാറ് കൊണ്ടാണ് എന്ന് തോന്നുന്നു ദൃശ്യങ്ങൾ പലയിടത്തും അതിന്റെ സ്വാഭാവികമായ മിഴിവ് ചോർന്നുകൊണ്ടാണ് മുന്നിലെത്തിയത്. എന്തൊക്കെയായാലും "ന്യൂ ജനറേഷൻ"  എന്ന ബ്രാൻഡ് കൊണ്ട്  ഇത് വരെ നമ്മുടെ മനസ്സിൽ പ്രതിഷ്ടിച്ച് പോന്ന ഇമെജറികളെ ഒക്കെ പൊളിച്ചു മാറ്റി മലയാള സിനിമയിലെ ന്യൂ ജനറേഷൻ വെട്ടുന്ന പുതിയ വഴികളിൽ ഒന്നാണീ കുതിര മീനുകൾ

വ്യാഴാഴ്‌ച, ജനുവരി 02, 2014

യവനികയിൽ നിന്നും ദൃശ്യത്തിലെക്കുള്ള ദൂരം.

Spoiler Alert !!

ഭൂരിഭാഗം ആളുകളും നല്ലത് പറഞ്ഞ (ഒടുവിൽ ബുക്ക്‌ മൈ ഷോവിൽ കണ്ടത് പ്രകാരം 98% പൊസിറ്റീവ് റിവ്യൂ) ഒരു സിനിമയെ പറ്റി നാല് പള്ള് പറഞ്ഞാൽ അത് ബുദ്ധിജീവി സർകീട്ടിലെക്കുള്ള നേരിട്ടുള്ള പാസ് പോർട്ട്‌ ആണ് എന്നത് കൊണ്ടല്ല ഈ കുറിപ്പ്. അതിലുപരിയായി അധികമൊന്നും ഇതുവരെ പരാമര്ശിക്കാപെടാത്ത (എന്ന് ഞാൻ കരുതുന്ന) ചില കോണുകൾ കൂടി ശ്രദ്ധയിൽ പെടുത്താനാണ് ശ്രമിക്കുന്നത്. തുടർന്നുള്ള വരികളിൽ കഥയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടാവുന്നത് കൊണ്ട് കാണാൻ ഉദ്ദേശവുമായി നിൽക്കുന്നവർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഒരു സിനിമ കാണാൻ കയറുന്നവർ പല വിധത്തിലുള്ള ആഗ്രഹപൂരണവും ഉദ്ദേശിച്ചാണ് തീയറ്ററിൽ കയറുന്നത്.. എല്ലാം മറന്ന് രണ്ടു മണിക്കൂർ വിനോദം മുതൽ സമൂഹത്തിന് സിനിമ നൽകുന്ന സന്ദേശം വരെ പ്രതീക്ഷിക്കുന്നവർ ഉണ്ട്. അത് പോലെ തന്നെ പ്രേക്ഷകരിൽ നിന്നറിഞ്ഞ അഭിപ്രായങ്ങളും അണിയറ ശിൽപ്പികളിൽ നിന്നുള്ള പ്രതീക്ഷ വെച്ചുമൊക്കെയുള്ള  പല വിധത്തിലുള്ള കണ്ടീഷനിങ്ങും നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട് . ദൃശ്യം എന്ന സിനിമ കാണാൻ ഒരു മൂന്ന് നാല് പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് സാധിച്ചിട്ടുള്ളത്... ഒരു പക്ഷെ കോളേജ് പഠന കാലത്തിനു ശേഷം ആദ്യത്തെ അനുഭവം. 



സിനിമ തുടങ്ങിയത് മുതൽ, ആമുഖമായി ജോർജ്ജ് കുട്ടിയുടെ കുടുംബത്തെയും അവരുടെ ഇഴയടുപ്പത്തെയും എസ്റ്റാബ്ലിഷ് ചെയ്യാൻ എടുത്ത ആദ്യ പകുതി (അതിന്റെ അവസാന പത്തു നിമിഷങ്ങളെ ഒഴിവാക്കി) ഒരു കുറ്റിയിൽ കടന്നു കറങ്ങുന്ന പോലെ വളരെ ലൂസ് ആയി ഫീൽ ചെയ്തിരുന്നതായി എനിക്കു തോന്നി. പക്ഷെ അതിനിടയ്ക്ക് വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ ഒരിക്കൽ കഥയുടെ മർമ്മത്തിലെക്ക് ഇറങ്ങിയതോടു കൂടി ജീത്തു ജോസഫ്‌ അതിന്റെ പിരിമുറുക്കവും ഗതിവേഗവും ഒട്ടും കുറയാതെ നില നിരത്തി കൊണ്ടുപോവുന്ന തന്റെ ക്രാഫ്റ്റ് വെളിവാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒരു ത്രില്ലർ ജനുസ്സിലുള്ള പടം കുടുംബ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ അദ്ദേഹം കാണിച്ച കഴിവ് അഭിനന്ദനാർഹം തന്നെയാണ്. അവരുടെ ജീവിതം മാറ്റി മറച്ച ആ സംഭവം മുതൽ അതിന്റെ പരിണാമഗുപ്തി വരെ ഒട്ടും മുഷിവു കൂടാതെ കാണാൻ കഴിയും. ഒന്നോർത്താൽ നമ്മുടെ സാമാന്യ യുക്തിയെ നിഷ്പ്രയാസം ചോദ്യം ചെയ്തേക്കാവുന്ന കാര്യങ്ങൾ പലതും കണ്വിന്സിംഗ് ആയി കോർത്തെടുക്കാൻ ഉള്ള വൈദഗ്ദ്യവും അദ്ദേഹം ആഖ്യാനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.. 

ഇത്രയുമൊക്കെ പറഞ്ഞു വെച്ച ശേഷം  എനിക്ക് പറയാനുള്ളത് ,  ഈ സിനിമയുടെ വിജയവും പ്രേക്ഷക സ്വീകാര്യതയും,  അതിനോടുള്ള പൊതുവായ പ്രതികരണങ്ങളും എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടുകളിൽ വന്ന ചില സുപ്രധാനമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളെ പറ്റിയാണ് . അത് പത്തിരുപതഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തോട് നമ്മൾ ചില സാമാന്തരങ്ങൾ വരയ്ക്കുമ്പോൾ കൂടുതൽ സ്പഷ്ടമാവും. 

യവനികയുടെ പ്രമേയം - പശ്ചാത്തലത്തെ അവഗണിച്ചാൽ ഈ ചിത്രവുമായി ഒട്ടേറെ സമാനതകൾ പുലർത്തുന്നതാണ്. ഒരു സ്ത്രീ തന്റെ കൈപ്പിഴ കൊണ്ട് തന്റെ ജീവിതത്തിലെ കരിനിഴലായ ഒരു പുരുഷനെ ഉന്മൂലനം ചെയ്യുന്നു.  പിന്നീട് അവളെ സഹായിച്ചെത്തുന്ന അവളോട്‌ സഹാനുഭൂതിയുള്ള കാമുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പുരുഷൻ (ഇവിടെ കുടുംബനാഥൻ) തെളിവുകൾ നശിപ്പിക്കാനും കൃത്യം മൂടി വെയ്ക്കാനും സഹായിക്കുന്നു. യവനികയിൽ അവരുടെ ആ കൃത്യം നടന്ന ശേഷമുള്ള അവരുടെ തുടർ പെരുമാറ്റങ്ങൾ ഒരു പക്ഷെ  സ്വാഭാവികമായ പ്രതികരണങ്ങൾ ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നതെങ്കിൽ. ദൃശ്യത്തിൽ അത് ഒരു "ഹാർഡൻഡ് ക്രിമിനലിന്റെ" "പോസ്റ്റ്‌ ക്രൈം ബിഹേവിയറിന്" അനുസൃതമായാണ് ജോർജ്ജ്കുട്ടിയുടെ ഓരോരോ വാക്കും പ്രവർത്തികളും. ജോർജ്ജ്‌കുട്ടിയുടെ ഓരോ നീക്കത്തിലും വെളിവാവുന്നത് ഒരു സാധാരണ കുടുംബനാഥന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത ക്രിമിനൽ ബുദ്ധിയാണ്. അതിനു വേണ്ടി നിഷ്ക്കളങ്കയായ തന്റെ കൊച്ചു മകളെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നതായി പോലും നമുക്ക് കാണാം ...   

തബലിസ്റ്റ് അയ്യപ്പൻറെ ക്രൗര്യവും റിപ്പൾസീവ് കാരക്റ്റരും വരുണിന് അധികം ഏറ്റക്കുറച്ചിൽ കൂടാതെ തന്നെ കൽപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും, വരുണ്‍ ഇമ്മെച്ച്വർ ആയ കൌമാരക്കാരൻ ആണെന്ന കല്പന ഇവിടെ സൌകര്യപൂർവ്വം അവഗണിക്കപ്പെടുന്നു.  യവനികയിൽ അന്വേഷിച്ചു ചുരുളഴിക്കുന്ന ഈരാളിയായ മമ്മൂട്ടിയിൽ കുറ്റാന്വേഷകന്റെ  പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന നായകനെ കാണുമ്പോൾ ഇവിടെ കുറ്റം നടന്നു എന്ന ഉത്തമ ബോധ്യത്തോടെ അന്വേഷണത്തിൽ ഇടപെടുന്ന സഹദേവൻ  എന്നാ സാദാ പോലീസുകാരനെ ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനും ആയ ഒരു വില്ലനായി പ്രതിഷ്ടിക്കയാണ്. അവന്റെ പ്രവര്ത്തികളെ നായകൻറെ മാനിപ്പുലേഷൻ മൂലം വെറും വ്യക്തിവൈരാഗ്യം തീര്ക്കാനുള്ള പ്രകടനം ആയും..  

ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ  നമ്മൾ മനസ്സിലാക്കേണ്ടത് മലയാളിയുടെ ലോകവും നീതി ബോധവും മൂല്യ സങ്കൽപ്പങ്ങളും,  കുടുംബം എന്ന ഠാ വട്ടത്തിലെക്ക് ചുരുക്കപ്പെട്ടു വരികയാണ് എന്നാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ എന്നടങ്ങുന്ന നാലംഗ കുടുംബത്തിന്റെ  ചുമരുകളുടെ ഉറപ്പിന് വേണ്ടി എന്തും ചെയ്യേണ്ടി വന്നാൽ ചെയ്യാനുള്ള ന്യായീകരണങ്ങൾ, നമ്മൾ തന്നെ അംഗീകരിക്കും എന്നതാണ്. അതിന്റെ കെട്ടുറപ്പിലും നിലനിൽപ്പിലും കേന്ദ്രീകൃതമായിരിക്കുന്നു നമ്മുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വേർതിരിവുകൾ. അതാണ്‌ യവനികയിൽ ജലജയുടെയും വേണു നാഗവള്ളിയുടെയും കയ്യിൽ വിലങ്ങായും ... മോഹൻലാലിനെയും മീനയും മക്കളെയും സംരക്ഷിക്കുന്ന കവചവുമായി നമ്മുടെ മുന്നിൽ തെളിയുന്നത് ..

വെള്ളിയാഴ്‌ച, മേയ് 03, 2013

മുംബൈ പോലീസ് - ബോൾഡ്

കുറച്ചു നീണ്ട കാലയളവിനു ശേഷം കണ്ട സിനിമയെക്കുറിച്ചുള്ള ഒരു കുറിപ്പ് കൂടി രേഖപ്പെടുത്തി വെയ്ക്കുന്നു. കഥയുടെ സൂചനകൾ ഏതെങ്കിലും വിധത്തിൽ പുറത്തു വിടുന്നത് കാണുവാൻ ഒരുങ്ങുന്ന എല്ലാവരുടേയും ആസ്വാദനത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് അത്തരത്തിലുള്ള എല്ലാ പരാമർശങ്ങളും സൂചനകളും മന:പ്പൂർവം ഒഴിവാക്കുന്നു 

തുടക്കത്തിലെ തന്നെ ഒരു കാര്യം പറയട്ടെ .. റോഷൻ ആണ്ട്രൂസ് - കാസനോവ എന്ന ചലച്ചിത്രാഭാസം കൊണ്ടുണ്ടായ ക്ഷീണം തീർത്തു ... സിനിമ ഒരു വൻ വിജയം ആവുമോ എന്നൊന്നും പ്രവചിക്കാനുള്ള കഴിവുകൾ എനിക്കില്ല. അത് പോലെ അത് ഏതെങ്കിലും ഇംഗ്ലീഷ്, കൊറിയൻ മോഷണ പരമ്പരയിലെ കണ്ണിയാണോ എന്നും കണ്ടു പിടിക്കാനുള്ള വലിയ പരിജ്ഞാനവും ഇല്ല ... അതിന്റെ രാഷ്ട്രീയ, സാമൂഹിക ശരികളേയും ശരികേടുകളെയും പറ്റി ഒന്നും ഇവിടെ പറയാനും ഇല്ല ...

പക്ഷെ ഒന്ന് പറയാം ... ഇത്തരം വ്യതിരിക്തമായ ഒരു ഇതിവൃത്തം തികഞ്ഞ ചങ്കൂറ്റത്തോടെ സൃഷ്ടിക്കാൻ ധൈര്യം കാണിച്ച ബോബി - സഞ്ജയ് ദ്വയം, ആ വിഷയം അസാമാന്യമായ കയ്യടക്കത്തോടെ, ഒട്ടും പാളിപ്പോവാതെ, പതിവ് ചേരുവകളോ, വ്യതിയാനങ്ങളോ, കൊമ്പ്രമൈസുകളോ കൂടാതെ പരമാവധി സത്യസന്ധതയോടെ കൈകാര്യം ചെയ്ത റോഷൻ ആണ്ട്രൂസ് എന്ന സംവിധായകൻ, ഇമേജ് ഹാങ്ങ് അപ്പ്സ് കൂടാതെ ഇത്തരം ഒരു റോൾ സ്വീകരിക്കുകയും, അതിനെ തന്നാൽ ആവും വിധം ഭംഗിയാക്കുകയും ചെയ്ത പ്രിഥ്വിരാജ് ... ഇവരൊക്കെ അഭിനന്ദനം അർഹിക്കുന്നു ... കഥയുടെ പരിണാമം ഞാൻ തുടങ്ങി പത്തു മിനിട്ടോളം നീങ്ങിയപ്പോൾ തന്നെ എന്റെ കൂടെ സിനിമ കാണാനുള്ള സുഹൃത്തുകളോട്‌ പ്രവചിച്ചതു തന്നെ ആയിരുന്നു .. പക്ഷെ ആ പരിണാമത്തിന്റെ വഴിത്തിരിവാവുന്ന ആ ട്വിസ്റ്റ്‌ ... അത് എല്ലാവരെയും പോലെ എനിക്കും ഷോക്കിംഗ് ആയിരുന്നു ... 

ഹോളിവുഡ് മുഖ്യധാരാ ചിത്രങ്ങളുടെ ശൈലി ആണ് ആഖ്യാനത്തിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. കഥയിൽ ഒളിപ്പിച്ച ട്വിസ്റ്റ്‌ പോലും ഇന്ത്യൻ സിനിമയിൽ ആദ്യമായാണ്‌ കാണാൻ സാധിച്ചിട്ടുള്ളത്. ആവശ്യം ഇല്ലാതെ കുത്തി തിരുകുന്ന പാട്ടുകൾ, നായകൻറെ പ്രണയം, അതിപ്രസരമായെക്കാവുന്ന ഫാമിലി സെന്റിമെന്റ്സ്, സുരാജ് തമാശകൾ എന്ന് തുടങ്ങിയ സ്വാഭാവികമായി ഈ ജോണറിലുള്ള ത്രില്ലറുകളുടെ ഒഴുക്കിന് വിഘാതമായേക്കാവുന്ന ഒരു ഘടകവും ഇവിടെ ഭാഗ്യവശാൽ ഉൾക്കൊള്ളിച്ചിട്ടില്ല. 

എന്റെ കാഴ്ച്ചപ്പാടിൽ റിയാസ് ഖാന്റെ കഥാപാത്ര സൃഷ്ടിയിലെ അസംഭാവ്യത എന്ന് തുടങ്ങിയ രണ്ടോ മൂന്നോ അവഗണിക്കാവുന്ന, ചെറിയ അസ്വാരസ്യങ്ങൾ ഒഴിവാക്കിയാൽ ഒറ്റവാക്ക് - എനിക്കിഷ്ടപ്പെട്ടു