malayalam movie എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam movie എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഓഗസ്റ്റ് 24, 2014

നല്ല സിനിമയുടെ മുന്നറിയിപ്പുകൾ



എന്റെ ആസ്വാദനസീമകൾക്കുള്ളിൽ നിന്നും പറയുകയാണെങ്കിൽ നല്ല സിനിമകൾ രണ്ടു തരത്തിലുണ്ട്. ആദ്യത്തേത് രണ്ടു രണ്ടര മണിക്കൂർ ദൈനംദീന ജീവിതത്തിലെ പിരിമുറുക്കങ്ങൾ ഒക്കെ വിസ്മരിച്ച് മാനസികോല്ലാസം പകർന്നു തരുന്ന വിനോദ ചിത്രങ്ങൾ.  ഞാൻ ഒരിക്കലും അവയുടെ കാമ്പും കഴമ്പും രാഷ്ട്രീയവും ഒന്നും തേടിപ്പോവാറില്ല. കൊട്ടകയിൽ തന്നെ കണ്ടു നുണഞ്ഞു അവിടെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്.  


എന്നാൽ രണ്ടാമത്തെ തരം അങ്ങിനെയല്ല. അവ അനുഭവങ്ങളാണ്, സ്ക്രീനിലെ വെളിച്ചം അണഞ്ഞിട്ടും  നമ്മുടെ കൂടെപ്പോരുന്ന അനുഭവങ്ങൾ. ഉള്ളിലെവിടെയോ മുള പൊട്ടി, മെല്ലെ വളരുന്ന അനുഭവങ്ങൾ. അവയിലൊന്നാണ് വർഷങ്ങൾക്ക്ശേഷം സംവിധാനം എന്ന ശീർഷകത്തിന് കീഴെ വേണു എന്ന പേരുമായി വന്ന മുന്നറിയിപ്പ് ... 

തടവ്‌ എന്ന് പറയുമ്പോൾ ഇരുമ്പഴിക്ക് പിറകിൽ ചിലവഴിക്കുന്നത് കൂടാതെ മനസ്സിന് ചുറ്റും വരച്ച ചതുരത്തിലും ഒതുങ്ങിക്കൂടുന്നത് കൂടിയാണ് എന്ന് പറയുന്നതാണ് രാഘവന്റെ ജീവിതം. തനിക്ക് സ്വന്തം കരിയറിലുണ്ടാവുന്ന നേട്ടങ്ങൾ മുന്നിൽക്കണ്ട്‌ സ്വയം വരച്ച ആ ചതുരക്കളത്തിൽ നിന്നും രാഘവനെ പ്രകോപിച്ച് പുറത്തെത്തിക്കാനുള്ള അഞ്ജലിയുടെ ശ്രമങ്ങളിലൂടെ പറയുന്നതാണ് മുന്നറിയിപ്പ്.  തനിക്ക് എന്തെങ്കിലും സമൂഹത്തോട് പറയാനുള്ളപ്പോൾ മാത്രമാണ് പ്രതിഭാധനരായ കലാകാരന്മാർ കാമ്പുള്ള സൃഷ്ടികൾ നടത്തുന്നത്. അത് കാണുന്ന പ്രേക്ഷകന് അതനുഭവിക്കാൻ സാധിക്കും.  അത് അടിവര ഇട്ടു പറഞ്ഞു കൊണ്ടാണ് ഇത്ര വലിയ ഒരു ഇടവേളയ്ക്ക് ശേഷം നമ്മുടെ മുന്നിലീ സിനിമ എത്തുന്നത് 

സിനിമ ദൃശ്യഭാഷയുടെ കലയാണ്‌ എന്നൊക്കെ കൃതഹസ്തർ പറയാറുണ്ട്‌.  പ്രേക്ഷകരെ  പിടിച്ചിരുത്തുന്ന കാഴ്ച്ചകളിലൂടെയാണ് നല്ല സിനിമകൾ ആസ്വാദനാനുഭവം ആവേണ്ടത് എന്ന ധാരണയെ അവലംബിച്ചായിരക്കണം അങ്ങിനെ പറഞ്ഞ്‌ വന്നിരുന്നത്. അവിടെ സംഭാഷണം എന്നാൽ കാഴ്ച്ചകൾക്കിടയിൽ പൂരിപ്പിക്കാൻ ഉപയോഗിക്കുന്ന വരികൾ മാത്രമായി ചുരുക്കപ്പെട്ടിരുന്നു. ഇവിടെ മുന്നറിയിപ്പിൽ കൃത്യമായി കുറിച്ചിട്ട സംഭാഷണങ്ങളിലൂടെ പ്രേക്ഷകമനസ്സുകളിലെക്ക് ഇറങ്ങി വരുന്ന  ശൈലിയാണ് സംവിധായകൻ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ സംഭാഷണങ്ങൾ ഡോമിനെറ്റ് ചെയ്യുമ്പോഴും ഒട്ടും നാടകീയമായി മാറുന്നില്ല സിനിമ എന്നത് അത് എഴുതിയ ആളുടെ കഴിവ് ..  കാച്ചിക്കുറുക്കിയ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന സംഭാഷണങ്ങൾ ആണ് ഇതിന്റെ മർമ്മം.... അതും ജീവസ്സുറ്റ ദൃശ്യങ്ങൾ ഒരുക്കിയ പശ്ചാത്തലമുള്ള ഒരു ഛായാഗ്രാഹകൻ സംവിധാനം ചെയ്ത സിനിമയിൽ എന്നത് ഒരു കൗതുകം എന്നുകൂടി രേഖപ്പെടുത്തി വെച്ചു കൊണ്ട് തന്നെ പറയട്ടെ, നല്ല എഴുത്തുകാർക്ക് ഈ മാധ്യമത്തിൽ ഇനിയുമേറെ സാധ്യതകൾ ഉണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ മുന്നറിയിപ്പ് ... 

ആഖ്യാനത്തിൽ ഒറ്റ വാക്കിൽ പറഞ്ഞാൽ മിതത്വം പുലർത്തിയിരിക്കയാണ് സംവിധായകൻ.  പ്രമേയം ആവശ്യപ്പെടുന്ന റ്റ്രീറ്റ്മെന്റ് അണുവിട മാറാതെ കൃത്യമായി പകർന്ന് തന്ന സംവിധായകന്റെ ശൈലിക്ക് അദ്ദേഹത്തിന്റെ മനസ്സറിയുന്ന എഡിറ്ററുടെ സാന്നിധ്യം വ്യക്തമായി തന്നെ കാണാം. സൂക്ഷ്മമായി പശ്ചാത്തല സംഗീതം ഒരുക്കിയ ബിജി പാലും അദ്ദേഹത്തോട് ചേർന്ന് പോവുന്നുണ്ട്. 

എന്തൊക്കെ പറഞ്ഞാലും നായികാപ്രാധാന്യമുള്ള സിനിമ എന്ന് പറയുമ്പോൾ പലപ്പോഴും നമ്മുടെ മുന്നിൽ വരുന്ന വാർപ്പു മാതൃകകൾ ഉണ്ട്.  ഒരേ അച്ചിൽ വാർത്തെടുത്ത നിരുപമാ രാജീവുമാർ ആവും.. അല്ലെങ്കിൽ ചിലപ്പോഴൊക്കെ സുരേഷ് ഗോപിയ്ക്കെഴുതിയ കഥാപാത്രങ്ങൾക്ക്‌ സ്ക്രിപ്റ്റിൽ ലിംഗ മാറ്റം നടത്തി എടുക്കുന്ന എകമാന കട്ടൌട്ടുകൾ . അതുമല്ലെങ്കിൽ മിനി സ്ക്രീനിൽ നിന്നിറങ്ങിയ ഗ്ലിസറിൻ പുത്രിമാർ .. എന്നാൽ അവിടെയാണ് അഞ്ജലി അറയ്ക്കൽ നമ്മുടെ മുന്നിൽ വന്നു നില്ക്കുന്നത് . ഇത്രയ്ക്ക് സ്വാഭാവികമായ ആ പാത്രസൃഷ്ടിയെപറ്റി എന്താണ് വിശേഷിപ്പിക്കേണ്ടത് ..  അപർണാ ഗോപിനാഥ് അല്ലെങ്കിൽ വേറെ ആര് ഈ റോൾ ചെയ്യും എന്നുള്ള സംശയം അവശേഷിപ്പിക്കുന്ന രീതിയിലാണ് ആ അഭിനേത്രി അഞ്ജലിയിലേക്ക്  ഇറങ്ങി ചെന്നിരിക്കുന്നത് .. .. മാനസിക വ്യാപാരങ്ങളുടെ നിമ്നോന്നതങ്ങൾ പ്രതിഫലിക്കുന്ന നൈസർഗീകമായ ആ ഭാവപ്പകർച്ച അനായാസമായി തനിക്ക് ഇണങ്ങും എന്ന് അവർ തെളിയിച്ചിരിക്കുന്നു ...അത് കൂടാതെ പലഘട്ടങ്ങളിലായി വന്നും പോയുമിരുന്ന കൊച്ചു പ്രേമൻ മുതൽ രണ്‍ജി പണിക്കർ വരെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഡൈമെന്ഷനുകൾ നല്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്. 

ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു എന്നൊക്കെ പറയുന്നത് കേട്ടിരുന്നെങ്കിലും ... ഇതിൽ മമ്മൂട്ടിയെ പ്രേക്ഷകർക്ക്‌ കാണാൻ കഴിയില്ല ... നമ്മൾ കാണുന്നത് രാഘവനെയാണ് .. ഓരോ വാക്കിലും നോക്കിലും ചലനത്തിലും അനുനിമിഷം നമ്മുടെ മുന്നിൽ ജീവിച്ച രാഘവനെ.  എത്ര സൂക്ഷമമായാണാ കഥാപാത്രമായി അദ്ദേഹം പരിണമിച്ചിരിക്കുന്നത്. 

എന്നാൽ  ഇതൊക്കെ കഴിഞ്ഞ് സിനിമ കണ്ടു തിരിച്ചിറങ്ങുമ്പോൾ തിയറ്ററിൽ അടുത്തു വരുന്ന രാജാധിരാജയുടെ പോസ്റർ കണ്ടപ്പോൾ ശരിക്കും അമർഷമാണ്‌ തോന്നിയത്. എന്തിനാ ഇത്രയും കഴിവുള്ള ഒരു കലാകാരൻ വർഷാവർഷം സൂകരപ്രസവം പോലെ പടച്ചു വിടുന്നത്. വേണു ഈ സിനിമ ചെയ്ത പോലെ വല്ലപ്പോഴുമൊക്കെ ഇത് പോലൊന്നുമായി വന്നു പോയാപ്പോരെ

വ്യാഴാഴ്‌ച, ജനുവരി 02, 2014

യവനികയിൽ നിന്നും ദൃശ്യത്തിലെക്കുള്ള ദൂരം.

Spoiler Alert !!

ഭൂരിഭാഗം ആളുകളും നല്ലത് പറഞ്ഞ (ഒടുവിൽ ബുക്ക്‌ മൈ ഷോവിൽ കണ്ടത് പ്രകാരം 98% പൊസിറ്റീവ് റിവ്യൂ) ഒരു സിനിമയെ പറ്റി നാല് പള്ള് പറഞ്ഞാൽ അത് ബുദ്ധിജീവി സർകീട്ടിലെക്കുള്ള നേരിട്ടുള്ള പാസ് പോർട്ട്‌ ആണ് എന്നത് കൊണ്ടല്ല ഈ കുറിപ്പ്. അതിലുപരിയായി അധികമൊന്നും ഇതുവരെ പരാമര്ശിക്കാപെടാത്ത (എന്ന് ഞാൻ കരുതുന്ന) ചില കോണുകൾ കൂടി ശ്രദ്ധയിൽ പെടുത്താനാണ് ശ്രമിക്കുന്നത്. തുടർന്നുള്ള വരികളിൽ കഥയെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടാവുന്നത് കൊണ്ട് കാണാൻ ഉദ്ദേശവുമായി നിൽക്കുന്നവർ തുടർന്ന് വായിക്കാതിരിക്കുന്നതാണ് അഭികാമ്യം.

ഒരു സിനിമ കാണാൻ കയറുന്നവർ പല വിധത്തിലുള്ള ആഗ്രഹപൂരണവും ഉദ്ദേശിച്ചാണ് തീയറ്ററിൽ കയറുന്നത്.. എല്ലാം മറന്ന് രണ്ടു മണിക്കൂർ വിനോദം മുതൽ സമൂഹത്തിന് സിനിമ നൽകുന്ന സന്ദേശം വരെ പ്രതീക്ഷിക്കുന്നവർ ഉണ്ട്. അത് പോലെ തന്നെ പ്രേക്ഷകരിൽ നിന്നറിഞ്ഞ അഭിപ്രായങ്ങളും അണിയറ ശിൽപ്പികളിൽ നിന്നുള്ള പ്രതീക്ഷ വെച്ചുമൊക്കെയുള്ള  പല വിധത്തിലുള്ള കണ്ടീഷനിങ്ങും നമ്മുടെ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട് . ദൃശ്യം എന്ന സിനിമ കാണാൻ ഒരു മൂന്ന് നാല് പരാജയപ്പെട്ട ശ്രമങ്ങൾക്ക് ശേഷമാണ് എനിക്ക് സാധിച്ചിട്ടുള്ളത്... ഒരു പക്ഷെ കോളേജ് പഠന കാലത്തിനു ശേഷം ആദ്യത്തെ അനുഭവം. 



സിനിമ തുടങ്ങിയത് മുതൽ, ആമുഖമായി ജോർജ്ജ് കുട്ടിയുടെ കുടുംബത്തെയും അവരുടെ ഇഴയടുപ്പത്തെയും എസ്റ്റാബ്ലിഷ് ചെയ്യാൻ എടുത്ത ആദ്യ പകുതി (അതിന്റെ അവസാന പത്തു നിമിഷങ്ങളെ ഒഴിവാക്കി) ഒരു കുറ്റിയിൽ കടന്നു കറങ്ങുന്ന പോലെ വളരെ ലൂസ് ആയി ഫീൽ ചെയ്തിരുന്നതായി എനിക്കു തോന്നി. പക്ഷെ അതിനിടയ്ക്ക് വരുന്ന ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും അലോസരപ്പെടുത്തുക തന്നെ ചെയ്യും. പക്ഷെ ഒരിക്കൽ കഥയുടെ മർമ്മത്തിലെക്ക് ഇറങ്ങിയതോടു കൂടി ജീത്തു ജോസഫ്‌ അതിന്റെ പിരിമുറുക്കവും ഗതിവേഗവും ഒട്ടും കുറയാതെ നില നിരത്തി കൊണ്ടുപോവുന്ന തന്റെ ക്രാഫ്റ്റ് വെളിവാക്കിയിട്ടുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒരു ത്രില്ലർ ജനുസ്സിലുള്ള പടം കുടുംബ പശ്ചാത്തലത്തിലേക്ക് പറിച്ചു നടാൻ അദ്ദേഹം കാണിച്ച കഴിവ് അഭിനന്ദനാർഹം തന്നെയാണ്. അവരുടെ ജീവിതം മാറ്റി മറച്ച ആ സംഭവം മുതൽ അതിന്റെ പരിണാമഗുപ്തി വരെ ഒട്ടും മുഷിവു കൂടാതെ കാണാൻ കഴിയും. ഒന്നോർത്താൽ നമ്മുടെ സാമാന്യ യുക്തിയെ നിഷ്പ്രയാസം ചോദ്യം ചെയ്തേക്കാവുന്ന കാര്യങ്ങൾ പലതും കണ്വിന്സിംഗ് ആയി കോർത്തെടുക്കാൻ ഉള്ള വൈദഗ്ദ്യവും അദ്ദേഹം ആഖ്യാനത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്.. 

ഇത്രയുമൊക്കെ പറഞ്ഞു വെച്ച ശേഷം  എനിക്ക് പറയാനുള്ളത് ,  ഈ സിനിമയുടെ വിജയവും പ്രേക്ഷക സ്വീകാര്യതയും,  അതിനോടുള്ള പൊതുവായ പ്രതികരണങ്ങളും എന്റെ മനസ്സിൽ തോന്നിപ്പിച്ച ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടുകളിൽ വന്ന ചില സുപ്രധാനമായ വ്യതിയാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച്ചകളെ പറ്റിയാണ് . അത് പത്തിരുപതഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തോട് നമ്മൾ ചില സാമാന്തരങ്ങൾ വരയ്ക്കുമ്പോൾ കൂടുതൽ സ്പഷ്ടമാവും. 

യവനികയുടെ പ്രമേയം - പശ്ചാത്തലത്തെ അവഗണിച്ചാൽ ഈ ചിത്രവുമായി ഒട്ടേറെ സമാനതകൾ പുലർത്തുന്നതാണ്. ഒരു സ്ത്രീ തന്റെ കൈപ്പിഴ കൊണ്ട് തന്റെ ജീവിതത്തിലെ കരിനിഴലായ ഒരു പുരുഷനെ ഉന്മൂലനം ചെയ്യുന്നു.  പിന്നീട് അവളെ സഹായിച്ചെത്തുന്ന അവളോട്‌ സഹാനുഭൂതിയുള്ള കാമുകൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പുരുഷൻ (ഇവിടെ കുടുംബനാഥൻ) തെളിവുകൾ നശിപ്പിക്കാനും കൃത്യം മൂടി വെയ്ക്കാനും സഹായിക്കുന്നു. യവനികയിൽ അവരുടെ ആ കൃത്യം നടന്ന ശേഷമുള്ള അവരുടെ തുടർ പെരുമാറ്റങ്ങൾ ഒരു പക്ഷെ  സ്വാഭാവികമായ പ്രതികരണങ്ങൾ ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നതെങ്കിൽ. ദൃശ്യത്തിൽ അത് ഒരു "ഹാർഡൻഡ് ക്രിമിനലിന്റെ" "പോസ്റ്റ്‌ ക്രൈം ബിഹേവിയറിന്" അനുസൃതമായാണ് ജോർജ്ജ്കുട്ടിയുടെ ഓരോരോ വാക്കും പ്രവർത്തികളും. ജോർജ്ജ്‌കുട്ടിയുടെ ഓരോ നീക്കത്തിലും വെളിവാവുന്നത് ഒരു സാധാരണ കുടുംബനാഥന്റെ ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാത്ത ക്രിമിനൽ ബുദ്ധിയാണ്. അതിനു വേണ്ടി നിഷ്ക്കളങ്കയായ തന്റെ കൊച്ചു മകളെ വരെ മാനിപ്പുലേറ്റ് ചെയ്യുന്നതായി പോലും നമുക്ക് കാണാം ...   

തബലിസ്റ്റ് അയ്യപ്പൻറെ ക്രൗര്യവും റിപ്പൾസീവ് കാരക്റ്റരും വരുണിന് അധികം ഏറ്റക്കുറച്ചിൽ കൂടാതെ തന്നെ കൽപ്പിച്ചു കൊടുക്കുന്നുണ്ടെങ്കിലും, വരുണ്‍ ഇമ്മെച്ച്വർ ആയ കൌമാരക്കാരൻ ആണെന്ന കല്പന ഇവിടെ സൌകര്യപൂർവ്വം അവഗണിക്കപ്പെടുന്നു.  യവനികയിൽ അന്വേഷിച്ചു ചുരുളഴിക്കുന്ന ഈരാളിയായ മമ്മൂട്ടിയിൽ കുറ്റാന്വേഷകന്റെ  പ്രാഗത്ഭ്യം പ്രകടിപ്പിക്കുന്ന നായകനെ കാണുമ്പോൾ ഇവിടെ കുറ്റം നടന്നു എന്ന ഉത്തമ ബോധ്യത്തോടെ അന്വേഷണത്തിൽ ഇടപെടുന്ന സഹദേവൻ  എന്നാ സാദാ പോലീസുകാരനെ ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനും ആയ ഒരു വില്ലനായി പ്രതിഷ്ടിക്കയാണ്. അവന്റെ പ്രവര്ത്തികളെ നായകൻറെ മാനിപ്പുലേഷൻ മൂലം വെറും വ്യക്തിവൈരാഗ്യം തീര്ക്കാനുള്ള പ്രകടനം ആയും..  

ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ  നമ്മൾ മനസ്സിലാക്കേണ്ടത് മലയാളിയുടെ ലോകവും നീതി ബോധവും മൂല്യ സങ്കൽപ്പങ്ങളും,  കുടുംബം എന്ന ഠാ വട്ടത്തിലെക്ക് ചുരുക്കപ്പെട്ടു വരികയാണ് എന്നാണ്. ഞാൻ, എന്റെ ഭാര്യ, എന്റെ മക്കൾ എന്നടങ്ങുന്ന നാലംഗ കുടുംബത്തിന്റെ  ചുമരുകളുടെ ഉറപ്പിന് വേണ്ടി എന്തും ചെയ്യേണ്ടി വന്നാൽ ചെയ്യാനുള്ള ന്യായീകരണങ്ങൾ, നമ്മൾ തന്നെ അംഗീകരിക്കും എന്നതാണ്. അതിന്റെ കെട്ടുറപ്പിലും നിലനിൽപ്പിലും കേന്ദ്രീകൃതമായിരിക്കുന്നു നമ്മുടെ ശരി തെറ്റുകളെക്കുറിച്ചുള്ള വേർതിരിവുകൾ. അതാണ്‌ യവനികയിൽ ജലജയുടെയും വേണു നാഗവള്ളിയുടെയും കയ്യിൽ വിലങ്ങായും ... മോഹൻലാലിനെയും മീനയും മക്കളെയും സംരക്ഷിക്കുന്ന കവചവുമായി നമ്മുടെ മുന്നിൽ തെളിയുന്നത് ..

തിങ്കളാഴ്‌ച, നവംബർ 25, 2013

ഗീത കൊല്ലപ്പെട്ട രാത്രിയിൽ ... അഥവാ ചാരുഅഞ്ജലി

കോമഡി മൂവികളിൽ ഹൊററിന്റെ അംശങ്ങൾ കണ്ടിട്ടുണ്ട് .. ഹൊറർ സിനിമകളിൽ കോമഡിയുടെ ട്രാക്കുകളും ... എന്നാൽ ഹൊറർ തന്നെ കോമഡി ആയിട്ടിറങ്ങുന്ന ജനുസ്സിൽ പെട്ട ഇത്തരം അവതാരങ്ങൾ അപൂർവമാണ് .... അങ്ങിനെ ലാലേട്ടനും പ്രിയദർശനും  അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫ്ലോപ്പ് മലകളുടെ മോളിൽ വെക്കാൻ ഒരു സൂപ്പർ ഫ്ലോപ്പ് കൂടി കിട്ടി ....

മണിച്ചിത്രത്താഴ്  ഒരു വിശ്വോത്തര സിനിമ ഒന്നുമല്ല .. പക്ഷെ സ്മാർട്ട് ഫിലിം മേക്കിങ്ങിലൂടെ പ്രേക്ഷകർക്ക് വേണ്ട ചേരുവകൾ പലതും കൌശലപൂർവം ചേർത്ത് അവർക്ക് നല്ല പോലെ ആസ്വദിക്കാവുന്ന ഒരു ഒന്നാംതരം എന്റർറ്റൈനെർ ആയിരുന്നു .. വ്യാഴാഴ്ച രാത്രി പത്തു മണിയ്ക്ക് മൾടി പ്ലെക്സിൽ തള്ളിക്കയരുന്ന ജനസമൂഹം തന്നെ അതിനു ദൃഷ്ടാന്തം ... പല പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും അതിനു പിറകിൽ ഒരു - അല്ല അഞ്ചു സംവിധായകരുടെ സാമാന്യ ബുദ്ധിയും .. വെടിപ്പായി എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റും ഉണ്ടായിരുന്നു .. എന്നാൽ ഇവിടെയാകട്ടെ അവിടുന്നും ഇവിടുന്നും ഒക്കെ വലിച്ചു പറിച്ചെടുത്തു കൊണ്ടുവന്നിരുന്ന പ്രിയദർശൻ ടെക്കനിക്ക് ആവർത്തിക്കുമ്പോൾ മുമ്പൊക്കെ അദ്ദേഹം പ്രകടിപ്പിച്ചിരുന്ന ഒരു സാമാന്യ കയ്യടക്കം പോലും കാണാനില്ല. ഈ തിയറ്ററിൽ നമ്മളെ ഒക്കെ എത്തിച്ച സണ്ണി എന്ന കഥാപാത്രം  കാറ്റൂതി വിട്ട ബലൂണ്‍ പോലെ നിസ്സഹായനായി തേരാ പേരാ നടക്കുന്നത് മാത്രം മെച്ചം... അല്ല അതിനു പോലും സ്ക്രീൻ ടൈം ഇല്ല അങ്ങേര്ക്ക് ...



സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കഥ (വെറുതെ ഒരു മൂച്ചിന് പറഞ്ഞതാണ്, കഥ എന്നൊക്കെ  അതിനെ വിശേഷിപ്പിക്കാമോ എന്ന് എനിക്കറിയില്ല) ... നൂറ്റൊന്നാവർത്തിച്ച ക്ഷീരബല പോലെ അവിടുന്നും ഇവിടുന്നും ചുരണ്ടി എടുത്ത കുറെ രംഗങ്ങൾ ... എന്തിനെന്നു പോലും വ്യക്തമല്ലാത്ത കുറെ കഥാപാത്രങ്ങൾ സിനിമ തുടങ്ങി പതിനഞ്ചു മിനിറ്റിനകം ഒരു പത്തിരുപതു സിനിമകൾ എങ്കിലും കണ്ടിട്ടുള്ള ഏതു കൊച്ചു കുട്ടിക്ക് പോലും പ്രവചിക്കാവുന്ന രീതിയിലുള്ള സസ്പെന്സും ക്ലൈമാക്സും ... ദ്വയാർത്ഥവും അശ്ലീലവും തമാശയുടെ രൂപത്തിൽ കെട്ടി എഴുന്നെള്ളിക്കുന്ന ചില അരോചക മേമ്പോടികൾ ....കീർത്തി കാഴ്ചയിൽ മേനകയുടെ കാർബണ്‍കോപ്പി ആണെങ്കിലും അഭിനയത്തിൽ ഒരു പാട് പരിമിതികൾ  വ്യക്തമാക്കുന്നുണ്ട്. കുറെ പടങ്ങൾ ഒക്കെ അഭിനയിച്ച് കൂവി തെളിയുമായിരിക്കും ... പിന്നെ മധുവും ഗണേഷും അടക്കം ആരൊക്കെയോ എന്തൊക്കെയോ ആയി എന്തിനൊക്കെയോ വന്നും പോയും ഇരുന്നു ...


എന്തിനാ ഇങ്ങനെ ഒക്കെ സിനിമ എടുക്കുന്നത് ... അവസാന സീനിൽ നിഷാൻ (ആ ഒരു വിദ്വാൻ കൂടി ഉണ്ട്) "സാറിനോട് നന്ദി ഞാൻ എങ്ങിനെയാ പറയുക....." എന്നോ മറ്റോ പറയുമ്പോൾ പുറകിൽ നിന്നാരോ ഉറക്കെ " അവനോടു നന്ദി അല്ലടാ,  പന്നീ എന്നാ പറയേണ്ടത് .." എന്നതാണ് ആ സിനിമയിലെ രംഗങ്ങലെക്കാൾ ചിരി തീയറ്ററിൽ ഉയര്ത്തിയത്.  സിനിമ കഴിയുമ്പോൾ പ്രിയദർശന്റെ പേര് എഴുതിക്കാട്ടുമ്പോൾ കാശ് പോയവന്റെ അന്തരാളത്തിൽ നിന്നും വന്ന കൂവൽ മദിരാശിയിൽ ഉള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോലും കേള്ക്കാവുന്ന ഉച്ചത്തിൽ ആയിരുന്നു എന്നുകൂടി പറഞ്ഞു നിർത്തട്ടെ ..

ഒരു തിര പിന്നെയും തിര

തിര എന്നത് കൊണ്ട് വിനീത് ശ്രീനിവാസൻ ഉദ്ദേശിച്ചിരിക്കുന്നത്  വേവ് എന്ന വാക്കാണോ അതോ ബുള്ളറ്റ് എന്ന വാക്കാണോ എന്നെനിക്കറിയില്ല .. പക്ഷെ ഈ തിര കൊണ്ട് അദ്ദേഹം ബുൾസ് ഐ തന്നെ തറയ്ക്കുന്നുണ്ട് എന്നത് പടം തുടങ്ങി നൂറ്റിപന്ത്രണ്ട് മിനിട്ട് കൊണ്ട് പ്രേക്ഷകർക്ക് അനുഭവിച്ചറിയാൻ കഴിയും... മൂന്ന് ചിത്രങ്ങൾ കൊണ്ട് ഫിലിം മേയ്ക്കിങ്ങിൽ മുപ്പതു കാതം മുന്നോട്ടു നീങ്ങിയ ഒരു സംവിധായകനെ കാണാൻ കഴിയും ... അദ്ദേഹത്തിന്  മാധ്യമത്തിൽ കൈവരുന്ന ഗ്രിപ്പ് അനുഭവിക്കാൻ കഴിയും ...കുറ്റമറ്റ പഴുതുകളടച്ച ലോജിക്കോട് കൂടിയ തിരക്കഥയൊന്നുമല്ല തിരയുടെത് ... പക്ഷെ പഴുതുകൾ തിരയാൻ നമ്മുടെ ചിന്തകളേ ഒരു നിമിഷം വെറുതെ നിർത്താൻ കഴിയാത്ത ഗതി വേഗം കൊണ്ട് അദ്ദേഹത്തിനു സാധിക്കുന്നു..ചടുലതയ്ക്ക് താളമായി പശ്ചാത്തല സംഗീതം ഒരുക്കിയ ഷാൻ റെഹ്മാനും കൃത്യതയാർന്ന ദൃശ്യാഭാഷ നൽകിയ ജോമോൻ ടി ജോണും, മുമ്പോട്ടുള്ള പ്രയാണത്തിൽ വിനീത് ശ്രീനിവാസന്റെ തോളോട് തോൾ ചേർന്ന് തന്നെയുണ്ട്...




സുജോയ് ഘോഷിന്റെ "കഹാനി" ആണ് ഈ ചിത്രത്തിൻറെ മേയ്ക്കിങ്ങിങ്ങിൽ വിനീത് ശ്രീനിവാസന്റെ മാതൃക എന്നുള്ളത് മനസ്സിലാക്കാൻ അധികം കടന്നു ചിന്തിക്കെണ്ടതൊന്നുമില്ല.. പക്ഷെ ആ സാദൃശ്യം ഉപരിപ്ലവമായി നിർത്തി പ്രമേയത്തിലും നരേഷനിലും മൌലികത സൃഷ്ടിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് .. പ്രചോദനവും പ്ലാഗരിസവും തമിലുള്ള വ്യത്യാസം ബോധ്യമുള്ള ഒരു സംവിധായകനാണ് അദ്ദേഹം എന്ന് നമുക്ക് മനസ്സിലാക്കാം.  പതിവ് ഫോർമുലകളെ പൂർണമായിട്ടോന്നും തിരസ്കരിച്ചിട്ടില്ല എങ്കിലും ഒരു പരിധി വരെ ആവർത്തന വിരസത കൊണ്ട് പ്രേക്ഷകനെ ബോറടിപ്പിച്ചു കൊണ്ടിരിക്കുന്ന കഥാസന്ദർഭങ്ങളും ... കഥാപാത്രങ്ങളും അധികം കയറി ഇറങ്ങുന്നില്ല.

ഒരു സിനിമയ്ക്ക് എത്രത്തോളം പ്രധാനമാണ് അത് നിൽക്കുന്ന ഒരു സാംസ്കാരിക പശ്ചാത്തലം എന്ന് നമ്മളെ പലവട്ടം ഓർമിപ്പിക്കുവാൻ സംവിധായകാൻ ശ്രമിച്ചിട്ടുണ്ട് .. കൊല്കോത്തയുടെ നിറക്കൂട്ട് കാളീ പൂജയുടെ കുങ്കുമത്തിൽ നമ്മുടെ കണ്ണുകളിലേക്ക് വിതറിയാന് കഹാനി നമ്മുടെ മുന്നിൽ മിന്നി മറഞ്ഞത് .. ഇവിടെയാകട്ടെ ഗോവയുടെയും ... ഏതോ ഒരു കർണാടക അതിർത്തി പട്ടണത്തിന്റെ  (ബെലഗാമോ ... ബെല്ലാരിയോ ... ഏതുമാവാം) സമ്മിശ്ര സംസ്കാരത്തിന്റെയും ചായക്കൂട്ടിൽ മുക്കിയെടുത്തിരിക്കുന്നു ...

ശോഭനയെക്കുറിച്ച് പലരും ഇവിടെ തന്നെ എഴുതിയിട്ടുണ്ട്. "എവിടെ ആയിരുന്നു ഇത്രയും നാൾ" തിലകനോട് രഞ്ജിത്ത് പ്രേക്ഷകനായി നിന്ന് സിനിമയിൽ ചോദിച്ച പോലെ നമ്മളെക്കൊണ്ട് ചോദിപ്പിക്കുന്ന ഒരു അസാമാന്യ സ്ക്രീൻ പ്രേസേന്സ്, അവരുടെ രോഹിണിയ്ക്കുണ്ട് എന്ന് നിസ്സംശയം പറയാം ... സാധാരണ നമ്മൾ കണ്ടിട്ടുള്ള "എൻ ജി ഓ" വാർപ്പ്‌ മാതൃകകളിൽ നിന്നും വിഭിന്നമായി ഐടിയലിസത്തെക്കാൾ ഇഫ്ഫെക്റ്റീവ്നെസ്സിനു പ്രാധാന്യം കൊടുക്കുന്ന രോഹിണിയുടെ വ്യക്തിത്വം അവരുടെ ശരീര ഭാഷയിൽ സുഭദ്രം . ധ്യാൻ ശ്രീനിവാസൻ കഥാപാത്രത്തിന്‌ അനുയോജ്യമായ കാസ്റ്റിംഗ് ... സ്വന്തം സഹോദരന്റെ കഴിവുകളും കഴിവുകേടുകളും വ്യക്തമായി അറിയാവുന്ന ഒരു സഹോദരന്റെ, കൌശലം അദ്ദേഹത്തെ ഉപയോഗിക്കുന്നതിൽ വിനീത് കാണിക്കുന്നുണ്ട്..  ഇനി മറ്റൊന്ന് കൂടി, മറ്റെല്ലാ റോളുകൾക്കും പുതിയ മുഖങ്ങളെ കാസ്റ്റ് ചെയ്യുക വഴി ഇമേജിന്റെ ഭാരമില്ലാതെ കഥാപാത്രങ്ങളെ കാണാൻ നമ്മൾക്കാവുന്നും ഉണ്ട് ...

ഇനി ക്ഷീരമുള്ള അകിടിന് ചുറ്റും കറങ്ങുന്ന കൊതുകുൾക്കായി വിനീത് ശ്രീനിവാസൻ രൂപക്കൂടിലും, ശേഷക്രിയയിലും, കുരിശു രൂപത്തിലും, പ്രാർഥനാ ദൃശ്യങ്ങളിലും ഒക്കെ ഒതുക്കിയ "ഡിവൈൻ ഇന്റെര്വേന്ഷൻ" വഴി കുറച്ചു ചോരത്തുള്ളികൾ ഇട്ടിട്ടുണ്ട് ... പക്ഷെ അധികം കഥാപാത്രങ്ങളുടെ പേരുകളിൽ ജാതിയും മതവും ഒക്കെ വലുതായി കൊടുക്കാത്തത് കൊണ്ട് ഇതൊക്കെ കൊണ്ട് തൃപ്തിപ്പെടുകയെ തൽക്കാലം നിർവാഹമുള്ളൂ ...

ഇതൊക്കെ കാണുമ്പോൾ നമ്മുടെ പ്രിയദർശനും, സത്യൻ അന്തിക്കാടും, ഷാജി കൈലേസുമൊക്കെ  ഒക്കെ തങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന കൊടും പാതകങ്ങൾ മതിയാക്കി വീട്ടിലിരിക്കുന്ന മക്കളുടെ കയ്യിലേക്ക് ആ മെഗഫോണ്‍ കൊടുത്ത് നോക്കാൻ ഒരുമ്പെട്ടാൽ മതിയായിരുന്നു ..