ശനിയാഴ്‌ച, മാർച്ച് 24, 2012

ഗിങ്ങും ഗമ്മീഷനറും -ഒരു രാജ-പോലീസ് വെടിക്കെട്ട്‌

നല്ല മാനസികമായ തയ്യാറെടുപ്പോടു കൂടിയാണ് കൌണ്ടറില്‍ നിന്നും ഇരുനൂറു രൂപ മുടക്കി ടിക്കറ്റെടുത്തത്.. ഒരു പതിനാറു ടണ്‍ ട്രക്ക് നേര്‍ക്ക്‌ ഓടി വന്നു കയറ്റിയാലും നേരിടാം എന്ന ഉറച്ച ആത്മവിശ്വാസത്തോടെ കയറിയിരുന്നു. ആദ്യഷോ ആയിരുന്നത് കൊണ്ട് എല്ലാ സീറ്റിലും ആള്‍ ഉണ്ടായിരുന്നു. അകത്തു സീറ്റ്‌ തപ്പിപ്പിടിച്ചു ഇരിക്കുമ്പോഴേക്കും ടൈറ്റില്‍ കാര്‍ഡ് വന്നു കഴിഞ്ഞിരുന്നു. സ്ക്രീനിലാനെങ്കില്‍ മുഴുവന്‍ പട്ടാളക്കാരും, തോക്കും വെടിയും, ഹിന്ദിയില്‍ ഉള്ള ഡയലോഗുകളും... ആരാ സംവിധായകന്‍ .. മേജര്‍ രവി ആണോ ... എന്ന് പിറകില്‍ നിന്നാരോ ചോദിക്കുന്നതും കേട്ടു.
പടം തുടങ്ങി പതിനഞ്ചു മിനിട്ടായി.. മുഖ പരിചയം തോന്നുന്ന ആരെയും കാണാനില്ല... മലയാളത്തില്‍ ഒരു വരിയും കേട്ടില്ല... ഷാജി കൈലാസിന്റെ പടം അല്ലെ ? ആദ്യത്തെ ക്രൈം സീനില്‍ ഒരു സായികുമാറോ, ഗണേഷോ വിജയരാഘവനോ,ജോണിയോ, കുറഞ്ഞപക്ഷം ഒരു സന്തോഷോ, സാദിക്കോ, അജിത്തോ... ആരെങ്കിലും വന്നു  ഒരു സാക്ഷിയെയോ ജഡ്ജിയെയോ ഒക്കെ ദാരുണമായി കൊലപ്പെടുത്തി, വെടിക്കെട്ടിന് തിരി കൊളുത്തി തന്നു പോവെണ്ടാതാണ്. പക്ഷെ ഇവിടെ മൊത്തം എല്ലാം പുതിയ അണ്ണന്മാര്‍. ദെന്ത് പറ്റി? ഇതിനിടയില്‍ തീയറ്റര്‍ മാറി കേറിയോ? ഒന്ന് ഇറങ്ങി നോക്കി ഉറപ്പു വരുത്തിയാലോ, എന്ന് വിചാരിചിരിക്കുംബോഴാനു ഒരു ആല്‍ബെര്‍ട്ട് ഐന്‍സ്റീന്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്... അങ്ങേര്‍ ഒന്ന് വായ തുറന്നു ഒരു രണ്ടു വാക്ക് മിണ്ടിയപ്പോഴാനു സമാധാനമായത്.. നമ്മടെ നെടുമുടി അമ്മാവന്‍ അല്ലെ... ഹാവൂ സംശയിച്ച പോലെ ഹിന്ദി പടത്തിനു തെറ്റി കയറിയതല്ല.. പിന്നെ സ്ക്രീനില്‍ നടന്നത് മുഴുവന്‍ എന്താണ് എന്ന് പറയുവാന്‍ കണ്ടിരുന്ന നമുക്ക് പോയിട്ട് സ്ക്രിപ്റ്റ് എഴുതി വെച്ച രണ്‍ജി പണിക്കര്‍ക്കു പോലും പറ്റും എന്ന് തോന്നുന്നില്ല ... ഇടിമുഴക്കം.. പടഹനാദം... ചോര.. ഗര്‍ജ്ജനം ... മിന്നല്‍... പോര്‍വിളി.. വിസ്ഫോടനം.. ആര്‍ത്തനാദം ... എന്തൊക്കെയോ ... ഒരു യുദ്ധക്കളത്തില്‍ വന്നു പെട്ട പോലെയോ ... ഒരു പേമാരിയില്‍ അകപ്പെട്ട പോലെയോ ഉള്ള തോന്നലാണ് ഉണ്ടായത്.

ഈ ചിത്രം ഒരുക്കിയ ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ആയാലും, അഭിനയിക്കുന്ന മമ്മൂട്ടിയും സുരേഷ് ഗോപിയും, ആയാലും താന്താങ്ങളുടെ കര്‍മമേഖലയില്‍ യാതൊരു  പുരോഗതിയും കാണിക്കുന്നില്ല എന്ന് മാത്രമല്ല... ഓരോ പ്രോജെക്റ്റ്‌ കഴിയും തോറും ആശയപരമായും ആവിഷ്കാരപരമായും കൂടുതല്‍ കൂടുതല്‍ അസഹ്യമായി കൊണ്ടിരിക്കയാണ് എന്നത് ഒരു പ്രേക്ഷകന്‍ എന്ന നിലക്ക് ഒരു പൊതു വേദിയില്‍ ഏറ്റവും മിതമായി പറയാവുന്ന ഒരു കാര്യമാണ്. അവര്‍ എന്താണ് സിനിമ കാണുന്നവരെ പറ്റി വിചാരിച്ചു വെച്ചിരിക്കുന്നത് എന്ന് എനിക്കറിയില്ല. എന്തായാലും അവര്‍ക്കൊന്നും മരുന്നിനു പോലും ബുദ്ധിയില്ല എന്ന് കുറഞ്ഞ പക്ഷം നിശ്ചയിച്ച മട്ടിലാണ് കാര്യങ്ങളുടെ ഒരു കിടപ്പുവശം. തന്റെ പ്ലസ് പോയിന്റ്‌ ആയ സാങ്കേതിക മികവില്‍ പോലും ഷാജിയും ടീമും ബഹുദൂരം പിന്നാക്കം പോവുന്ന കാഴ്ചയാണ് സ്ക്രീനില്‍ ദൃശ്യമാവുന്നത്. ഈ മഹാന്മാര്‍ ആഗ്രഹിക്കുന്ന പോലെ, തങ്ങളുടെ ഇളംതലമുറയ്ക്ക്  മലയാള സിനിമയില്‍ ഒരിടം ഉറപ്പാക്കുവാന്‍ വല്ല ഉദ്ദേശവും ഉണ്ടെങ്കില്‍, ഈ ചട്ടക്കൂടിലുള്ള ഒരു സിനിമ സങ്കല്പവും ആയി അവരെ കളത്തില്‍ ഇറക്കിയാല്‍ അവരുടെ കാര്യം കട്ട പൊഹ.

ലോജിക് എന്ന സംഭവം രണ്‍ജി-ഷാജി ടീമിന് ആവശ്യമില്ലാത്ത കാര്യമാണ് എന്നറിയാം, എന്നാലും  ഒരു രംഗത്തിലും ലോജിക്കില്ലാത്ത മറ്റൊരു സിനിമയും ഇത് വരെ അവര്‍ പടച്ചു വിട്ടിട്ടില്ല എന്നാണു എനിക്ക് തോന്നുന്നത്. ഓരോ കഥാപാത്രവും ഒന്നിനൊന്നു മനോനില തെറ്റിയ സ്ഥിതിയിലാണ്. പഴയ രണ്‍ജി ഷാജി കഥാപാത്രങ്ങള്‍. അല്ലെങ്കില്‍ അവയുടെ വികലവും വിലക്ഷണവും ആയ തുടര്‍ച്ചകള്‍.. സുരേഷ് ഗോപിയും മമ്മൂട്ടിയും ഇതേ കഥാപാത്രങ്ങളെ  തങ്ങള്‍ തന്നെ  മുന്‍പ് അവതരിപ്പിച്ചതിനെക്കാള്‍ മോശമായി അവതരിപ്പിച്ചിരിക്കുന്നു. സായികുമാരിന്റെത് അരോചകം എന്ന് ഒറ്റവാക്കില്‍ ഒതുക്കാവുന്ന പ്രകടനം. അദ്ധേഹത്തിന്റെ ഹിന്ദിയും ഇംഗ്ലീഷും സംഭാഷണങ്ങള്‍ കേട്ടാല്‍ ചിരിക്കാനുള്ള വക കിട്ടും. കെ പി എ സി ലളിതയും ജനാര്‍ദ്ദനനും അവരവര്‍ തന്നെയായി നില്‍ക്കുന്നു. ആരാണ് കൂടുതല്‍ നിങ്ങളുടെ ഞരമ്പിനു പിടിക്കുക എന്നെ സംശയം ഉള്ളൂ. സംവൃത സുനില്‍ എന്തിനാണ് ആ കഥാപാത്രം ചെയ്യാന്‍ ഏറ്റെടുത്തത് എന്ന് ഞാന്‍ എത്ര ആലോചിച്ചിട്ടും ഒരു ഇതും പിടിയും കിട്ടിയില്ല.  മറ്റൊരു വില്ലനായി വരുന്ന ജയന്റെത് ഒരേ ഭാവം...മലബന്ധത്തിനു  കഷായം കുടിച്ച പോലെ.

പല നിലവാരത്തിലുള്ള തെറികള്‍ സമൃദ്ധമായി വാരി വിതറിയ പതിവ് ഡിക്ഷനറി ക്ലാസ് സംഭാഷണം. കഥാപാത്രങ്ങള്‍ മാത്രമല്ല, ഓരോരോ രംഗവും തങ്ങളുടെ തന്നെ പഴയ പടങ്ങളില്‍ നിന്നുള്ള രംഗങ്ങള്‍ തന്നെ നൂറ്റൊന്നു ആവര്‍ത്തിച്ച ക്ഷീരബല പോലെ വീണ്ടും എടുത്തിട്ട് അലക്കിയിരിക്കയാണ്. പുതുമ തോന്നുന്ന ഒരു കഥാപാത്രമോ, കഥാ സന്ദര്‍ഭമോ, സംഭാഷണമോ, എന്തിനു ഒരു ഷോട്ട് പോലുമോ ഈ സിനിമയില്‍ ഇല്ല. കണ്ടു തീര്‍ന്നപ്പോള്‍ തോന്നിയ ഒരു കാര്യം ഇവരുടെ എല്ലാം ക്ലോക്കുകള്‍ ഒരു പതിനഞ്ചു കൊല്ലം മുമ്പ് നിശ്ചലമായി പോയി എന്നതാണ്. ഈ തലമുറയും അവരുടെ ആസ്വാദന ശീലങ്ങളും, അവര്‍ക്കുള്ള എക്സ്പോഷറും, അവരുടെ ജീവിത വീക്ഷണവും എല്ലാം എത്ര കാതങ്ങള്‍ മുന്നോട്ടു പോയി എന്നത് അവര്‍ക്കിനിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വളരെ ഖേദം തോന്നുന്ന കാര്യമാണ്.  ഒടുവില്‍ പടം അവസാനിപ്പിച്ചു ടൈറ്റില്‍ കാര്‍ഡ് വന്നപ്പോള്‍ വായിച്ച ആദ്യത്തെ രണ്ടു പേരുകള്‍ ... നിതിന്‍ രണ്‍ജി പണിക്കര്‍, നികില്‍ രണ്‍ജി പണിക്കര്‍... ഹാവൂ സമാധാനമായി ഗോപ്യേട്ടാ..

ഒരു നെടു നീളന്‍ റിവ്യൂ എഴുതണം എന്ന് വിചാരിച്ചു ഇരുന്നതാണ്... പക്ഷെ ഇതില്‍ കൂടുതല്‍ എഴുതാന്‍ ഒന്നും പറ്റുന്ന  അവസ്ഥയില്‍ അല്ല ഞാന്‍.  ഒരു സ്ട്രിപ് സാരിഡോന്‍ കൊണ്ട് ഒന്നുമാവില്ല ഈ പടം സമ്മാനിച്ച തലവേദന തീര്‍ക്കാന്‍.

'ഇപ്പോള്‍ കിട്ടിയത് - ഗിങ്ങും ഗമ്മീഷണറും നേടിയ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം ഷാജി രണ്‍ജി ടീം രണ്ടായിരത്തി പതിമൂന്നില്‍ മലയാളികളുടെ ക്ഷമാശീലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു "ഗിങ്ങും ഗമ്മീഷണറും നരശിങ്കവും"... അമേരിക്കന്‍ പ്രസിടെന്റായി വളര്‍ന്ന തന്റെ അപ്പന്റെ  ബാല്യകാലസുഹൃത്തും ഗ്ലാസ് മേറ്റും ആയ പാറശാല സെല്‍വനെ കൊല്ലാന്‍ കല്‍ കൂധ ഫീകരന്മാര്‍, അമേരിക്കന്‍ ഡിഫന്‍സ് സെക്ക്രട്ടരി ഹക്ക് ഹോഗനോട് ചേര്‍ന്ന് നടത്തുന്ന ശ്രമം തകര്‍ക്കാന്‍ ഗിങ്ങും ഗമ്മീഷണറും നരശിങ്കവും കൂടി വൈറ്റ് ഹൌസില്‍ അമേരിക്കന്‍ അഭ്യന്തര മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം എത്തുന്നു. വൈറ്റ് ഹൌസില്‍ എത്തിയ ഗിംഗ് ജോസഫ്‌ ഫ അലെക്സ്, പ്രസിദേന്തി ശേല്‍വനോട് പാറശാല സ്ലാങ്ങില്‍ പ്രാസവും ഉല്‍പ്രേക്ഷയും ഒപ്പിച്ചു നടത്തുന്ന ഘടാഘടിയന്‍ ഡയലോഗുകള്‍. ഫിനാന്‍സ് സെക്രട്ടറിക്ക് പരാതി കൊടുക്കാന്‍ വന്ന  വാഷിംഗ്ടന്‍ ജങ്ഷനിലെ കരിക്ക് വെട്ടുകാരന്‍ അലിക്കൊയയെ സി ഐ എ ക്കാര്‍ എടുത്തിട്ട് പെരുമാറുന്നത് കണ്ടു ചാടി വീണ ഫരത്ചന്ദ്രന്‍, അത് വഴി പോയ ഹിലാരി ക്ലിന്റനോട് പറയുന്ന "ഫ പുല്ലേ ... ഓര്‍മ്മയുണ്ടോ ഈ മോന്ത... " എന്ന മുട്ടന്‍ ഡയലോഗ് .. പിന്നെ തൂണ് പിളര്‍ന്നു യന്ത്രതോക്കുകല്‍ക്കിടയിലൂടെ ചില കളികള്‍ പഠിക്കാനും പഠിപ്പിക്കാനും എത്തുന്ന നരശിങ്കതിന്റെ തുണി പറിച്ചടി... എന്നീ പുതുമയാര്‍ന രംഗങ്ങള്‍ ആയിരിക്കും ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നിര്‍മാതാവായ പെരുംബാവൂര്‍ക്കാരന്‍ അന്തോണി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ബോണസ് എന്നാ നിലക്ക് സി ഐ ഡി മൂസയേയും പടത്തിലേക്ക് എടുക്കാന്‍ തങ്ങള്‍ ശ്രമം നടത്തുന്നുണ്ട് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സിനിമയിലെ മറ്റൊരു പ്രധാന വില്ലനായ ചൂ ചിന്‍ ചൂയി എന്നാ ചൈനക്കാരനോട് ചൈനീസിലുള്ള മുട്ടന്‍ തെറികള്‍ പറയാന്‍ പാകത്തിനുള്ള ചൈനീസ്‌ തെറികള്‍ പഠിക്കാന്‍ കഥയെഴുതുന്ന പണിക്കര് ചേട്ടന്‍ ചൈനയിലേക്ക് പോയിട്ടുണ്ട്.. സായികുമാറോ സിദ്ധിക്കോ ആയിരിക്കും ചൈനീസ് വില്ലന്മാരെ അവതരിപ്പിക്കുന്നത്‌ എന്ന് കേള്‍ക്കുന്നു. (ലേബല്‍: വ്യാജ വാര്‍ത്ത)

4 അഭിപ്രായങ്ങൾ:

പുലരി പറഞ്ഞു...

'ഇപ്പോള്‍ കിട്ടിയത് - ഗിങ്ങും ഗമ്മീഷണറും നേടിയ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം ഷാജി രണ്‍ജി ടീം രണ്ടായിരത്തി പതിമൂന്നില്‍ മലയാളികളുടെ ക്ഷമാശീലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു "ഗിങ്ങും ഗമ്മീഷണറും നരശിന്ഗവും"..

ഹ ഹ സൂപര്‍

പുലരി പറഞ്ഞു...

'ഇപ്പോള്‍ കിട്ടിയത് - ഗിങ്ങും ഗമ്മീഷണറും നേടിയ അഭൂതപൂര്‍വമായ വിജയത്തിന് ശേഷം ഷാജി രണ്‍ജി ടീം രണ്ടായിരത്തി പതിമൂന്നില്‍ മലയാളികളുടെ ക്ഷമാശീലത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു "ഗിങ്ങും ഗമ്മീഷണറും നരശിന്ഗവ

ഹ ഹ ഹ സൂപര്‍
സ്ടുത്ത കൊല്ലം മീശമാധവനും കൂടെ ഉണ്ടാകും..

ഭായി പറഞ്ഞു...

:))

ഷാരോണ്‍ പറഞ്ഞു...

അപ്പൊ...അത് അങ്ങനെ ആയി.
ട്രെയിലറില്‍ തന്നെ ഒരു അവിഞ്ഞ മണം വന്നിരുന്നു. അത് കൊണ്ട് പോയി തല വച്ചില്ല.

കളിച്ച് മുഷിഞ്ഞ ചീട്ടൊക്കെ വലിച്ചെറിയാന്‍ കെളവന്‍മാരെ ആരെങ്കിലുമൊക്കെ ഉപദേശിച്ചിരുന്നെങ്കില്‍...